പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, March 19, 2013

അടുക്കളയില്‍ നിന്നുള്ള ചില അരുചികരമായ വര്‍ത്തമാനങ്ങള്‍









അടുക്കളയില്‍ നിന്നുള്ള ചില അരുചികരമായ വര്‍ത്തമാനങ്ങള്‍

അടുക്കള എന്നൊരു ലോകം   നിര്‍മ്മിച്ച്  വീ‍ടിന്റെ  ഭരണം രണ്ടായി പകുത്തതോടെയാണ് ആണ്‍ പെണ്‍ ബന്ധത്തില്‍ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ ഉടലെടുക്കുന്നത്.




ഇന്ത്യാ പാകിസ്ഥാന്‍ ആയി വേര്‍തിരിച്ച് അവിശ്വാസത്തിന്റെയും ശത്രുതയുടേയും  കൂട്ടില്‍ കയറ്റിയതു പോലെ,  മനുഷ്യ ഭൂപടത്തെ പിളര്‍ത്തി അടുക്കള എന്നൊരു    ലോകത്തെ നിര്‍മ്മിച്ച്  സ്ത്രീകളെ അതിനുള്ളിലാക്കി ആണിയടിച്ചു.  അവിടെ നിന്നും  വരുന്ന ബില്‍ കൊടുക്കേണ്ടാത്ത ചുടു ചായ നുണഞ്ഞും  ടൈംടാബിള്‍ പ്രകാരം ടേബിളില്‍  നിരത്തുന്ന ഭക്ഷണങ്ങള്‍ക്ക് ഉപ്പും പുളിയും പോരെന്ന് കലഹിച്ചും കലമുടച്ചും തലതല്ലിപ്പൊളിച്ചും   അധികാരം സ്ഥാപിക്കാന്‍  കാലിന്മേല്‍ കാല്‍ കയറ്റി  ലോകകാര്യങ്ങളുടെ പത്രം വായിച്ചും അയവിറക്കിയും കാലങ്ങളായി പുരുഷോത്തമന്‍   ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കും രണ്ടു വെച്ചു കൊടുക്കാന്‍ തോന്നും,നമ്മളും സമാന പാതയിലാണെങ്കില്‍പ്പോലും..



 അടുക്കളയുടെ കിളിവാതിലിലൂടെ അന്തര്‍ജനം ആരെയെങ്കിലും വീക്ഷിക്കുന്നുണ്ടൊ എന്നും ലോകത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നുണ്ടൊ എന്നും ഇടക്കിടക്ക് ഇടം കണ്ണിട്ട് നൊക്കിയാല്‍ മതി.ചിലപ്പോള്‍ മീന്‍കാരന്‍,ചെത്തുകാരന്‍,കുറിപതിപ്പിക്കുന്നവന്‍,ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരന്‍,അയല്‍ വാസി, തെങ്ങുകയറ്റക്കാരന്‍,അമ്പലക്കമ്മിറ്റിക്കാര്‍ എന്നീ വേഷങ്ങളില്‍ വരുന്ന പകര്‍ന്നാട്ടക്കാരായ  ജാരന്മാരുടെ അടുക്കളവര്‍ത്തമാനം     കാട്ടിലേക്ക് കയറിപ്പോകുന്നുണ്ടോ എന്ന് ഇടംകണ്ണാല്‍ നോക്കിയാല്‍ മതി.അടുക്കളയില്‍ കയറിയില്ലെങ്കിലും   പുരുഷാധികാരത്തിന്റെ   ഒരു കണ്ണ് അടുക്കളയിലായിരിക്കും.അടുക്കള വഴിയാണ് വീടിനെതിരെയുള്ള ശക്തികള്‍ നുഴഞ്ഞു കയറ്റും നടത്തുകയെന്ന് പുരുഷലോകത്തിനു മാത്രമല്ല പൊതുലോകത്തിനും മൊത്തമായും  ചില്ലറയായും അറിയാം.പുരോഗമനത്തിന്റെ മുഖം മൂടിയിട്ട  ചില പുരുഷരത്നങ്ങള്‍ അടുക്കള മുന്‍വശത്തേക്ക് കൊണ്ടുവന്നത് ഈ അറിവിന്റെ വെളിച്ചത്തിലായിരിക്കണം..
അടുക്കളയെ മോശമായ സ്ഥലമായി തോന്നുന്നതിലാണല്ലോ ഇഷ്ടപ്പെടാത്ത സംസാരത്തിനു അടുക്കളവര്‍ത്തമാനമെന്ന് വിളിപ്പേരുണ്ടായത്.


ഞാന്‍ കേട്ട ഏറ്റവും രുചികരമായ  പേരാണ് അടുക്കള.സൈലന്റ് വാലി പോലെ,മതികെട്ടന്‍ പോലെ,ഇടമലയാര്‍ പോലെ,ഇലവീഴാ പൂഞ്ചിറ പോലെ. ഇംഗ്ലീഷ് മീഡിയത്തെ തൊട്ടുനക്കുന്ന പാവം മലയാളികള്‍ അതിനെ കിച്ചന്‍  കിച്ചന്‍ എന്നു വിളിച്ച് കളിയാക്കാതിരുന്നാല്‍ മാത്രം മതി.



ചൂട്ടഴിയയായിരുന്നു പണ്ടത്തെ അടുക്കളയുടെ   കാതും കണ്ണും.ചൂട്ടഴിയില്‍ ചോറൂറ്റുന്ന കയില്‍,ചിരട്ട കൊണ്ടുള്ള തവികള്‍, ചൂടിക്കയര്‍ ചുറ്റിക്കെട്ടിയ മുളം കൊണ്ടുള്ള പൂട്ടുകുറ്റി,അച്ചപ്പത്തിന്റെ അച്ച്, പുട്ടുകുടത്തില്‍ ചുറ്റാനുള്ള കോണകം, ഇരുമ്പുകൊണ്ടുള്ള അപ്പം കോരി,പുട്ടുന്താനുള്ള മുളംതണ്ട് എന്നിങ്ങനെ പലതരം സാമഗ്രികളാലെയുള്ള അലങ്കാരങ്ങള്‍ തൂങ്ങിക്കിടക്കുമായിരുന്നു.അന്നു കണ്മഷിക്കു പകരം ചൂട്ടഴിയില്‍ തൊട്ടാല്‍ മതിയായിരുന്നു.മുഖം മുഴുവന്‍ കരിയണിഞ്ഞവര്‍ക്ക് കരിമഷിയുടെയും ആവശ്യമില്ലായിരുന്നു എന്നത് വേറെ കാര്യം.



രുചിയിലേക്കുള്ള യാത്രകള്‍ മനോഹരമാകുന്നു. 
പണ്ടങ്ങള്‍ അരിഞ്ഞ് , ഉള്ളി തൊലികളഞ്ഞ് ,കണ്ണു നനഞ്ഞ് ,കടുകു പൊട്ടിച്ച് ,എണ്ണ തിളപ്പിച്ച് ,വേപ്പില വിതറി, പൊടികള്‍ ചാലിച്ച്,കോഴിയുടെ കഴുത്തിനു പിടിച്ച്,മീനിന്റെ തുറിയന്‍ കണ്ണുകളെ മറികടന്ന്,  അങ്ങിനെയങ്ങിനെ രുചിയുടെ ഒരു ലോകത്തെ സ്വപ്നം കണ്ട് അതിലേക്ക് യാത്ര ചെയ്ത് ഒടുവില്‍ രുചിയതാ നാവിലേക്ക് തൊട്ടുതൊട്ടില്ലാ എന്ന നിലയില്‍ ചൂടോടെ,ചുറുചുറുക്കോടെ.............ലഞ്ച് ബ്രേക്ക് പറയുമ്പോള്‍ കാമറയുമൊക്കെ തട്ടിത്തെറിപ്പിച്ച് തീന്മേശലേക്ക് പായുന്ന ക്രൂവിന്റെ ദൃശ്യം പ്രശസ്തമായ ഒരു വിദേശ സിനിമയിലുണ്ട്.

ബുദ്ധനെ ആവോളം രുചിക്കുന്നത് അടുക്കളയില്‍ ആണ്.അടുക്കളയിലും ബുദ്ധനാകുക,അവിടം വിശ്രാന്തിയുടെ വിഹാരമാകും. കാലുകള്‍ പിന്നോട്ടും മുന്നോട്ടും ഇടത്തും വലത്തും ഇടങ്ങളിലേക്ക് ആഞ്ഞ് ചവിട്ടി,ഓതിരന്‍ കടകം മറിഞ്ഞ്, ഓരോ അറകളിലേക്ക് കൈകള്‍ ചലിപ്പിച്ച് സാധനങ്ങള്‍ തിട്ടപ്പെടുത്തി ചൂടിലേക്കും ആവിയിലേക്കും മനസ്സുറപ്പിച്ച് ശരീരം സജ്ജമാക്കി അങ്ങിനെയങ്ങിനെ ബുദ്ധത്വത്തിന്റെ ഉത്തുംഗ ദീപ്തിയിലേക്കുള്ള പ്രയാണം ഒരാള്‍ അടക്കളയില്‍  അനുഭവിക്കുന്നുണ്ടാവണം,പരോക്ഷമായെങ്കിലും.രുചിയുടെ പാരമ്യത്തിലേത്തുന്ന നിമിഷം ആലോചിച്ചു നോക്കൂ,പുരുഷന്മാരെ നിങ്ങള്‍ക്ക് നഷ്ടമാവുന്നത് എന്താണെന്നറിഞ്ഞിട്ടുണ്ടൊ.


ഉള്ളറിഞ്ഞ് അടുക്കളയെ അനുഭവിക്കണം.അതിന്റെ നൈരന്തര്യത്തെ സംഗീതമാക്കണം.വിധിയെ ശപിച്ച് കലപില കൂട്ടരുത് (സ്ത്രീകളോടല്ല,എല്ലാ‍വരോടും).പാചകകലയുടെ സംഗീതം നഷ്ടമാവും.വൈവിധ്യമാര്‍ന്ന ശബ്ദവിന്യാസത്തിലൂടെ അടുക്കള നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കും.അടുക്കളയുടെ     ശബ്ദവീചികള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ.

  സൌണ്ട്   മാജിക്ക് ആണ് അടുക്കള.
ഈയിടെ   അടുക്കളയിലെ കുറെ   ശബ്ദങ്ങള്‍ റേക്കോര്‍ഡ് ചെയ്തു.
അതു കേട്ടതിനു ശേഷം ഇപ്പോള്‍ അടുക്കളകള്‍ എനിക്ക് മിസ്സ് ചെയ്യാറുണ്ട് .ഞാന്‍ വിട്ടു പോന്ന അടുക്കളകളില്‍ ഇനിയും കയറാന്‍ പറ്റുമോ എന്നൊക്കെ.റോഡുവക്കില്‍ നിറയെ വീടുകളുണ്ടായിരുന്ന കാലമുണ്ടായിരുന്നു.അവിടെ നിന്നും ആകാശവാണിയില്‍ നിന്നുള്ള ഒരേ പാട്ടുകള്‍ വീടെത്തുന്നതു വരെ കേള്‍ക്കാമായിരുന്നു.പക്ഷെ ഓരോ കുടിലില്‍ നിന്നും ഉയരുന്ന പാചക ഗന്ധങ്ങള്‍ പലതായിരുന്നു.പാട്ടിനു നല്ല പശ്ചാത്തലമായിരുന്നു ആ ഗന്ധങ്ങള്‍.വികസനക്കാര്‍ ആ വീടൊക്കെ പൊളിച്ചു മാറ്റി അവരെ കടല്‍ക്കരയിലേക്ക് മാറ്റി പാര്‍പ്പിച്ചു.  സംഗീതവും ഗന്ധവുമൊന്നുമില്ലാതെ റോഡരികുലോകം മാറി.ഓരോ വീടിനും ഓരോ ഗന്ധമാകുന്നു,ഓരോ മനുഷ്യരും ഓരോ തരമെന്ന പോലെ.


ഈയിടെ രഞ്ജിനി മേനോന്റെയും (ടെലിവിഷന്‍ അവതാരിക)രാജഗോപാലിന്റെയും വൈത്തിരി ചുണ്ടേല്‍ ഉള്ള റിസോര്‍ട്ടില്‍ പോയപ്പോള്‍ ആദ്യം പോയത് അടുക്കളയിലേക്കാണ്.അവിടെ പാചകം പാത്തുമ്മ എന്നൊരു  ഇത്തയാണ്.ബാഗെല്ലാം താഴെ വെച്ച് ഞാന്‍ റെഡിയായി.വിനുവും കൂടെയുണ്ട്.തിരുനെല്ലിയില്‍ നിന്നാണ് വരവ്. ഞാനൊരു ഐറ്റം ഉണ്ടാക്കിക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ പാത്തുമ്മക്കത് ഇഷ്ടമാവില്ല എന്ന് രഞ്ജിനി പറഞ്ഞു.ഒടുവില്‍ ഒരു ചമ്മന്തിക്ക് അനുമതി കിട്ടി.എല്ലാ മുറികളും   അടുക്കള പോലെ മനോഹമാക്കി നിര്‍മ്മിച്ചിരിക്കുന്നു അവിടെ.അവിടെ ഒരിക്കല്‍ പൊയ ടൂറിസ്റ്റുകള്‍ പിന്നീട് പോകാന്‍ സാദ്ധ്യതയില്ല.കാരണം പാത്തുമ്മയും രഞ്ജിനിയും കൂടി മനുഷ്യനെ ഊട്ടിക്കൊല്ലും.അതും മനോഹരമായ രുചികളാല്‍.പാത്തുമ്മയെ ഞാന്‍ കടത്തിക്കൊണ്ടു പോരാന്‍ ശ്രമം നടത്തി.അടുക്കളയിലെ എല്ലാ ആയുധസേനയേയും എനിക്കെതിരെ രഞ്ജിനി അണിനിരത്തി.
"ഞാന്‍ റീസോര്‍ട്ട് പൂട്ടേണ്ടിവരും"

പാത്തുമ്മ സാമ്പത്തിക ശേഷിയുള്ള വീട്ടില്‍ നിന്നാണ്.അടുക്കളയില്‍ അവര്‍ അനുഭവിക്കുന്നത് മറ്റൊരു ലോകമായിരിക്കും.പുരുഷന്മാര്‍ ഭ്രാന്തമായി അലയുകയാണ്,സന്തോഷമെവിടെ എവിടെ എന്ന്  കുരച്ചു ചാടിക്കോണ്ട്.സന്തോഷം എവിടെയുമുണ്ട്,അടുക്കളയിലുമുണ്ട്.അവിടെ മാത്രം പക്ഷെ അവരില്ല,ബെവറേജില്‍ എത്ര സമയം ക്യൂ നിന്ന് നാണം കെട്ടാലും.

മണലാരണ്യത്തിലെ അടുക്കളകള്‍ ഊഷ്മളമാണ്.എയര്‍കണ്ടീഷന്‍ഡ് അടുക്കളയില്‍ പാചകം ലഹരിപിടിപ്പിക്കും.പ്രത്യേകിച്ച് ബാച്ച്ലേ ഴ്സ് അടുക്കളകള്‍.അവിടെ പൂച്ച പോലും കയറില്ല.ഒരിക്കല്‍ ഒരു അടുക്കളയില്‍ കയറേണ്ടി വന്നു.പിന്നെ അവിടെ തന്നെയായി വെപ്പും കുടിയുമെല്ലാം..സഞ്ജു മാധവ് എന്ന നാടകപ്രവര്‍ത്തകന്റെ ഫ്ലാറ്റായിരുന്നു അത്.ജോലിയെല്ലാം കഴിഞ്ഞ് എല്ലാ നാടക പ്രവര്‍ത്തകരും അല്ലാത്തവരും അവിടെ കൂടും.ചിലപ്പോള്‍ നാടകം.ചിലപ്പോള്‍ ചര്‍ച്ച.ചര്‍ച്ച ചിലപ്പോള്‍ കലഹത്തിലേക്കും.എല്ലാറ്റിനും സാക്ഷിയും രുചിയുമായി അടുക്കള തിളച്ചു നില്‍ക്കും. നേരം വെളുക്കുന്നതെങ്ങിനെയെന്ന് ഒരെത്തും പിടിയും കിട്ടില്ല.അത്രക്കുണ്ട് രാത്രിയുത്സാഹങ്ങള്‍ . എണ്ണിയാലൊതുങ്ങാത്ത കുപ്പികള്‍ അടുക്കളയെ ഭരിക്കുന്നു.എണ്ണയേത് മറ്റവനേത് എന്ന് സന്ദേഹിപ്പിക്കും വിധം.ഈ വിധം ലഹരിനിറഞ്ഞ ഒരടുക്കള ഇനി കാണാന്‍ യോഗമുണ്ടാവുമോ ആവോ.സഞ്ജുവിനു സ്തുതി.ഈ അടുക്കളയിലേക്ക് വിരുന്നു വന്ന എന്റെ  സുഹൃത്ത് കെ.ജി.പ്രദീപ് കൊണ്ടുവന്ന ബിരിയാണി പകരം വെച്ച് അടുക്കളയില്‍ മേഞ്ഞു.


അട്ടപ്പാടി ഷോളയൂരില്‍ മോഹന്‍ജിയുടെ ഒരടുക്കളയുണ്ട്,വലിയൊരു എസ്റ്റേറ്റില്‍.അവിടെ അടുക്കളയില്‍ ഒരു പുങ്കപ്പനുണ്ട്.  ലൈംഗീകമായ ഒരനുഭവത്തിന്റെ രുചി നല്‍കും ആ അടുക്കളയില്‍ നിന്നും കേള്‍ക്കുന്ന ശീല്‍ക്കാരങ്ങള്‍.ഇറച്ചിയിലോ മീനിലോ മസാല പുരട്ടുമ്പോഴും, മസാലക്കറി പുരട്ടി പാചകം ചെയ്യുന്ന  ഇറച്ചിക്കറിയോ മറ്റൊ ഇളക്കുമ്പോളും പുങ്കയ്യന്‍ ജീവനുള്ള  ഉറക്കറയെ ഓര്‍മ്മിപ്പിച്ചുകോണ്ടിരിക്കും.  ഇണയോടു  ചേരുമ്പടി ചേര്‍ക്കുന്ന പ്രണയത്തിനു   അകമ്പടിയായി പുറപ്പെടുവിക്കുന്ന ശബ്ദങ്ങളാണു അടുക്കളയില്‍ നിന്നും  നമ്മള്‍  കേള്‍ക്കുക ഈ ശബ്ദം കേട്ട്.പലരും പുങ്കയ്യനെ സംശയിച്ചിട്ടുണ്ട്,അടുക്കളയെ സംശയിക്കുന്നവര്‍ക്കൊരു പാഠമാകുന്നു ഈ അടുക്കള.പുങ്കയ്യന്‍ പെണ്ണിനേക്കാളേറെ   മസാലയെ പ്രണയിച്ച ഒരു മാന്യദേഹമാകുന്നു.നാല്പതോളം വര്‍ഷമായി ഈ എസ്റ്റേറ്റില്‍ ഈ പണിയില്‍.കുടുംബം ഏതോ തമിഴ് നാട്ടില്‍.മനസ്സറിഞ്ഞു ലയിക്കുന്നത് പാചകകലയെ.ഓരോ മനുഷ്യനും ഓരോരോ പോംവഴികളാകുന്നു.


ഞങ്ങളുടെ പ്രേമേട്ടന്റെ വീട്ടില്‍ ചെന്നാല്‍ ഭാര്യയായ തമിഴ് തങ്കക്കുടം പറയും.പ്രേമേട്ടന്‍ ലേബര്‍  റൂമില്‍ ആണെന്ന്. പ്രേമേട്ടന്‍ പെണ്ണായി മാറിയോ, ആയതിന്റെ  വീഴ്ച പറ്റിയോ എന്നൊക്കെ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.ശ്രീമതി ഉദ്ദേശിച്ചത് അടുക്കള തന്നെയാണ്.അവിടെ പ്രേമേട്ടനും മകള്‍ ചിന്നുവും അടുക്കളയെ ഭക്ഷണമാക്കാനുള്ള    യുദ്ധത്തിലായിരിക്കും . ഇപ്പോഴത്തെ ലേബര്‍ റൂം പോലെ ആയാസകരമായ പ്രവൃത്തിപഥത്തിലായിരിക്കും അച്ഛനും മകളും.   പ്രേമേട്ടന്റെ ഡോക്ടര്‍  ഭാര്യക്ക്  ഊണിലും ഉറക്കത്തിലും ഒരേ ചിന്തയേ ഉള്ളു,ലേബര്‍ റൂം. ലേബര്‍ റൂമില്‍ നിന്ന് തുടങ്ങുന്നതാണ് അവരുടെ ജീവിത ചിന്തകള്‍,രുചികള്‍.അവര്‍ കുട്ടികള്‍ പിറന്നുവീഴുന്ന മുറി കണ്ടിട്ടുണ്ട്,പക്ഷെ ഭക്ഷണത്തിന്റെ രൂപപരിണമങ്ങള്‍      കണ്ടിട്ടില്ല,പ്രേമേട്ടന്‍ കാണിച്ചു കൊടുത്തിട്ടുമുണ്ടാവില്ല, മലയാളം വേവുന്നതാണു  പ്രേമേട്ടന്റെ അടുക്കള. സ്വന്തം ഹോട്ടലിലെ ഭക്ഷണവും    അതിനെക്കാള്‍ സ്വന്തമായ   വീട്ടുഭക്ഷണവും ബോറടിക്കുമ്പോള്‍ പ്രേമേട്ടന്‍ ഓടിവരും  ഞങ്ങളുടെ  ബാച്ചിലര്‍ കിച്ചനിലേക്ക്.ഒന്നുമില്ലായ്മയില്‍ നിന്നും എന്തൊക്കെയോ ഉല്‍ഭവിക്കുന്ന വിദ്യ അനുഭവിക്കാന്‍.



 നിയമങ്ങളില്ലാത്ത    ഒരു സ്ഥലമുണ്ടെങ്കില്‍  അവിടേക്ക് കുത്തൊഴുക്കായിരിക്കും. വീട് സ്വതന്ത്രമായി കിട്ടുക എന്നു വെച്ചാല്‍ മനുഷ്യര്‍ പിന്നെ എവിടെയും പോകില്ല.രാത്രിയെ പകലും പകലിനെ രാത്രിയുമാക്കി അവിടെ കൂടും.പാചകവും ലഹരിയും ഒരേ വണ്ടിക്ക് കെട്ടാവുന്ന കാളകളാകുന്നു.അനുബന്ധ ഉത്സാഹങ്ങള്‍ അവര്‍ തന്നെ ഉണ്ടാക്കിക്കൊള്ളൂം. വീടുകളെ സ്വതന്ത്രമാക്കുക.പിന്നെ ആണുങ്ങളെ പൊതുസ്ഥലത്ത് കിട്ടാന്‍ പത്രത്തില്‍ നാലുകോളം  പരസ്യം കൊടുക്കേണ്ടി വരും.പുറത്തുനിന്നുള്ളവര്‍ വരുമ്പോഴാണ് അടുക്കളക്കും ഒരിത് ഉണ്ടാവുന്നത്.


  മൂന്നുവര്‍ഷമായി ഞാന്‍ പെരിങ്ങാവില്‍ ഉണ്ട്.ഇനിയുമുണ്ടാവുമെന്ന് വിഷു ഫലം പറയുന്നു.  പലരും വരുന്നു ,പോകുന്നു.ഒരു കാര്യം വ്യക്തമാണ്.എല്ലാവരും അടുക്കളയെ സ്നേഹിക്കുന്നു.ഇത്തവണ തൃശൂര്‍ പൂരത്തിനു സല്‍ക്കാരത്തിനു വന്ന സുഹൃത്തുക്കളെല്ലാം അടുക്കളയില്‍ തിങ്ങി നിറഞ്ഞുനിന്നു.പാചകപാത്രങ്ങളിലേക്ക് കൈ നീട്ടുന്നു.അടുക്കളയുടെ എരിപൊരിയില്‍ നിന്നു കൊണ്ടു തന്നെ എല്ലാ‍വരും സന്തോഷസൂചകമായി കൈയുയര്‍ത്തുന്നു.ഈ സമയം പാചകം ചെയ്യുന്ന രാധയെ ആരോ വിശറിയാല്‍ വീശിക്കൊണ്ടിരുന്നു,.അത്രക്കധികമായിരുന്നു അടുക്കളയിലെ ജനാവലി. ഒരിക്കല്‍ മയ്യഴി കഥാകാരന്‍ മുകുന്ദേട്ടന്‍ വന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ.മുകുന്ദേട്ടനും അടുക്കളയില്‍  പാചകം കണ്ടു നിന്നു,കൊണ്ടു നിന്നു.അടുക്കളയില്‍ നിന്നാരേയും ഇറക്കി വിടാന്‍ പാടുള്ളതല്ല,വീട്ടില്‍ നിന്നിറക്കിവിട്ടാലും.


തിരുവനന്തപുരത്തെ വെങ്കിടിയുടെ അടുക്കളയില്‍ ഞാന്‍   പാചകവിദ്യകള്‍ ഇറക്കാറുണ്ട്.ലുങ്കിയുടുത്ത് തലയില്‍ തോര്‍ത്തിട്ട് അങ്ങിനെ പാചകവിധിയുമായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു രാവിലെ അടുത്ത വീട്ടിലെ വേലക്കാരി എന്നോടു മറ്റാരും കേള്‍ക്കാതെ ഒരു കാര്യം ചോദിച്ചു.ഞാന്‍ ലജ്ജയാല്‍ മുങ്ങി.ചോദ്യമിതായിരുന്നു.”ചേട്ടനെത്ര കിട്ടും”?അതില്‍ പിന്നെ ആ ജനവാതില്‍ കൊട്ടിയടച്ച് ആണിയടിച്ചു.ജനവാതിലിനപ്പുറം നിന്ന്  ഇപ്പോഴും അവര്‍ ഇപ്പുറത്തെപ്പറ്റി സങ്കല്പിക്കുന്നുണ്ടാവുമോ,ബഷീറിന്റെ നാരായണിയെപ്പോലെ.  (അക്കാലം മുത്തുലക്ഷ്മി അവിടെ ഇല്ലായിരുന്നു).


ഷാജിയുടെ അശോക അപ്പാര്‍ട്ട്മെന്റില്‍ ഉണരുന്നത് കപ്പലിന്റെ സൈറണ്‍ കേട്ടിട്ടാണ്.അവിടെ അടുക്കളയോ കിടപ്പറയോ പ്രത്യേകമില്ല. എല്ലാവരും വീട് കൊട്ടിയടച്ചപ്പോള്‍ ഷാജി അഞ്ചാംനിലയിലെ ഈ ഫ്ലാറ്റ് വെട്ടിപ്പോളിച്ച് കായലിലേക്ക് തുറന്നിട്ടിരിക്കുന്നു.മഴയും വേനലും കാറ്റും ഫ്ലാറ്റിലിരുന്ന് കൊള്ളാം. കടലിന്റെ ഈര്‍പ്പത്തില്‍ നിന്നും മഞ്ഞിന്‍ പെരുക്കത്തില്‍ നിന്നെന്ന പോലെ കപ്പലുകള്‍ പ്രത്യക്ഷപ്പെടുന്നത് ഈ അടുക്കളയെ ലഹരിപിടിപ്പിക്കുന്നു.കൈനീട്ടിയാല്‍ മുക്കാവുന്ന രീതിയിലാണ് കായല്‍.അങ്ങിനെ തോന്നുമെങ്കിലും അമ്പതു മീറ്റര്‍ അകലമുണ്ട്.ആശയും ഷാജിയും കൂട്ടായും ഒറ്റക്കും കായലിലേക്കും കായലിനറ്റത്തെ കടലിലേക്കും നോക്കി നില്‍ക്കുന്നതു കാണാം.ആഴിക്കങ്ങേക്കരയുണ്ടൊ എന്നൊരു ചിന്തയില്‍.അവര്‍ മാത്രമല്ല.ആരും നിന്നു പോകും.കായലില്‍ ഇരുട്ടു വീഴുമ്പോഴാണവിടുത്തെ അടുപ്പ് പുകയുക.കായലില്‍ അപ്പോള്‍ ചെറുതോണികളില്‍ മീന്‍പിടുത്തക്കാര്‍  തോണിപ്പടിയില്‍ തട്ടി ശബ്ദമുണ്ടാക്കി മീന്‍ കൊതിയന്മാരെ മാടിവിളിക്കുന്നുണ്ടാവും.ചിലപ്പോള്‍ ഞങ്ങള്‍ക്കും കൊതി വരും.






അടുക്കള നമ്മെ എപ്പോഴും വിളിച്ചു കൊണ്ടിരിക്കും.നമ്മള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല എന്നേയുള്ളൂ.
തീന്‍ മേശയില്‍ നിന്നും കക്കൂസിലേക്കുള്ള ദൂരം മാത്രമെ പുരുഷകേസരികള്‍ അളന്നു തീര്‍ക്കാറുള്ളൂ.അടുക്കളയുടെ ക്ഷണം അവര്‍ തള്ളിക്കളയുന്നു.അതവര്‍ കുരിശിന്റെ വഴിയായി തമസ്കരിക്കുന്നു.

തിരൂരിലെ രാധാകൃഷ്ണന്‍ ഡോക്ടറുടെ അടുക്കള മനുഷ്യരെ സ്വാഭാവികതയിലേക്ക് നയിക്കാന്‍ പാകത്തിലുള്ളതാകുന്നു.അവിടെ പ്രകൃതിജീവനത്തിനെത്തുന്നവര്‍ പുതുമയുള്ള ഭക്ഷണത്തിന്റെ അടിമകളായി മാറും.അത്രക്കുണ്ട് അവിടുത്തെ ഭക്ഷണപരീക്ഷണങ്ങള്‍.പക്ഷെ ഭക്ഷണം കൊണ്ട് ഇവിടെ ശരീരത്തെ പരീക്ഷിക്കുന്നില്ല എന്നുള്ളതാണ് സന്തോഷം.മസാലയും എണ്ണയുമില്ലാതെ ഒരു ബിരിയാണി നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുമോ.അരിഭക്ഷണമില്ലാതെ ഒരു സദ്യ നിങ്ങള്‍ കേട്ടിട്ടുണ്ടൊ.ശീലങ്ങളെ ഈ അടുക്കള അട്ടിമറിക്കും.ശീലങ്ങളെ അട്ടിമറിക്കലാകുന്നു വിപ്ലവം.രുചിക്കടിമകള്‍ വിപ്ലവം സൃഷ്ടിക്കുന്നവരല്ല. മസാലകളുടെ അരുചിയില്ലാത്ത തനത് രുചിയുടെ ഉത്സവമാകുന്നു ഈ അടുക്കളയില്‍ നിന്നുള്ള വിഭവങ്ങള്‍.



മദ്യപാനത്തില്‍ നിന്നുള്ള വിമുക്തിയേക്കാള്‍ മസാലയില്‍ നിന്നുള്ള വിടുതലാണ് ക്ലേശകരമാകുന്നത്.രണ്ടു ദിവസം ഉപ്പും മുളകും ഇല്ലാതെ ഒന്നു ശീലിക്കാന്‍ ശ്രമിക്കൂ.അടുത്ത ദിവസം നിങ്ങള്‍ മസാലക്കമ്പനിയുടെ ഗോഡൌണ്‍ കുത്തിപ്പോളിക്കും. ഈ രുചിയിലെക്കെന്നെ കൊണ്ടു പോയതിനു കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലെ കൃഷ്ണന്‍ കുട്ടിയോടാണ് എന്റെ സ്നേഹം.അവന്‍ കേരളവര്‍മ്മ തൊട്ടു എന്നോടൊപ്പമുണ്ട്.അവന്റെ ശരീരം പറവകള്‍ക്ക് സമാനമാകുന്നു,ഭാരം തീരെയില്ലാത്തത്,പ്രകൃതിയെപ്പോലെ ജീവനുള്ളത്.


രുചിയുള്ള ഭക്ഷണത്തിന് ഒരിടത്തും അടങ്ങിയൊതുങ്ങി അങ്ങിനെ ഇരിക്കാന്‍ പറ്റില്ല.അത് പുറത്തേക്ക് ആനയിക്കപ്പെടുക തന്നെ ചെയ്യും.ഉണക്ക മീന്‍ എത്ര കെട്ടി പൊതിഞ്ഞുവെച്ചാലും അതിന്റെ മണം പുറത്തു ചാടുക തന്നെ ചെയ്യും,പ്രണയവും അങ്ങിനെയാണ്.വിയ്യൂര്‍ ജയിലില്‍ നിന്നും ഇപ്പോള്‍ പാചകം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.വിയ്യൂര്‍ റോഡില്‍  ജയിലിനു പുറത്തെ
കൌണ്ടറില്‍ നിന്നും ചപ്പാത്തി കോഴിക്കറി തക്കാളിക്കറി എന്നിവ ലഭ്യമാണ്. കുറ്റവാളികളില്‍ കുറ്റബോധം ഉണ്ടാക്കാന്‍ ഏറ്റവും നല്ല മാ‍ര്‍ഗ്ഗം അയാളില്‍ രുചി കുത്തിനിറക്കുകയാണ്.ഈ ലോകത്തെ അവര്‍ രുചിയുടെ പിന്‍ബലത്തില്‍ മനോഹരമായി കാണാന്‍ ശ്രമിക്കും.പോക്കറ്റടിക്കാര്‍ നാളെ പൊറോട്ടയടിക്കാര്‍ ആയി മാ‍റുന്ന കാഴ്ച മനോഹരമല്ലെ.  കഴിഞ്ഞ ദിവസം കേരളവര്‍മ്മയിലെ ഒരു അദ്ധ്യാപകന്‍ പറഞ്ഞുരസിച്ചു,അവിടുത്തെ കോഴിക്കറിയുടെ മഹാത്മ്യം.ഒരിക്കല്‍ ഭാര്യയുടെ ഭക്ഷണം രുചിക്കുന്നിടയില്‍ പഹയന്‍ അബദ്ധത്തില്‍  പറഞ്ഞുപോയി.ഇതിലും ഭേദം വിയ്യൂര്‍ ജയിലില്‍  പോകുന്നതാണെന്ന്.ക്ഷുഭിതയായ  ഭാര്യ പറഞ്ഞു.ഒരു കാരണം വേണമെങ്കില്‍ എന്നെ കൊന്നിട്ടു പോകാം.യു.ജി.സി.അദ്ധ്യാപകരുടെയും മറ്റു പുരുഷന്മാരുടേയും  ശ്രദ്ധക്ക്,വിയ്യൂര്‍ എന്നു പറഞ്ഞു പോകരുത്.




 അത്രയേറെ രുചികരമാണത്രെ അവിടുത്തെ വിഭവങ്ങള്‍.ഇപ്പോള്‍ ആരും അവിടെ പരോളിനു അപേക്ഷിക്കാറില്ലത്രെ.വീട്ടില്‍ പോയിട്ടെന്തിന്?  അടുക്കളയില്‍ നിന്നാണൊ സന്തോഷം ഉറവ പൊട്ടുന്നത്.എന്നിട്ടും സ്വന്തം അടുക്കള പുരുഷന് അന്യഗൃഹം പോലെ അപരിചിതമാണ്.പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്ന     ഒരു തരം രോഗമാണത്.


പലരും ബൌദ്ധികതലം വികസിപ്പിക്കുന്നത് അകത്തല്ല,പുറത്താണ്.എന്റെ ഒരു സുഹൃത്ത് വീടു പണിതപ്പോള്‍ അതില്‍ അടുക്കള വരച്ചില്ല.അത് സ്ത്രീയെ നുകത്തില്‍ കെട്ടുന്നതു പോലെയാണ് ,കരിവാരിത്തേക്കാനുള്ളതല്ല അവളുടെ ക്രിയേറ്റിവിറ്റി  എന്നൊക്കെ പറഞ്ഞു അവന്‍ അതിനെ ന്യായീകരിക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം അവിടെ പോയപ്പോള്‍ ഗിന്നസ് ബുക്കില്‍ പേരു വരാന്‍ ചെയ്യുന്നതു പോലെ വലിയൊരടുക്കളയുടെ പണി തകൃതിയായി നടക്കുന്നു..രഹസ്യമായി എന്നെ മാറ്റി നിര്‍ത്തി അവന്‍ പരസ്യമായി പറഞ്ഞു." ഗതികെട്ടിഷ്ടൊ.........മൂന്നു നേരം രാമേട്ടന്റെ കടയില്‍ പോയി ഭക്ഷണം വാങ്ങണം.അതിനിടക്ക് അവള്‍ക്ക് ചായയോ ജ്യൂസോ വേണമെങ്കില്‍ പിന്നെയും രാമേട്ടന്‍.രാമേട്ടനു തന്നെ ബോറടിച്ചു തുടങ്ങി.എനിക്കാണെങ്കില്‍  നടന്ന് നടന്ന് കാലു കുറ്റിയായി.ഇനി വയ്യ."
"അപ്പോ അവളുടെ ക്രിയേറ്റിവിറ്റി"
ഞാനൊന്നു തോണ്ടി.
അവന്റെ നിസഹായത ഞാന്‍ കണ്ടു.




വിരസമായ പാചകം കോണ്ടു കോടിപ്പോയ മുഖങ്ങളുണ്ട്,ആവര്‍ത്തനമായ പാചകം കണ്ട് ചുളുങ്ങിപ്പോയ അടുക്കളകളുമുണ്ട്.


ചില സ്ഥലങ്ങളുണ്ട്,അരിമ്പൂര്‍ മനക്കൊടി മാന്ദാമംഗലം എരവിമംഗലം  കൈനൂര്‍  മൂര്‍ക്കനിക്കര വലക്കാവ് എന്നിങ്ങനെ.അവിടെയൊക്കൊ ഓരോ കാലത്തും അടുക്കളക്ക് ഓരോ സ്വഭാവങ്ങളാണ്.ചക്കക്കാലമെങ്കില്‍ എപ്പോഴും ചക്ക,മാങ്ങക്കാലമെങ്കില്‍ എപ്പോഴും മാങ്കോ, പിന്നെ  ചേമ്പ് ചേന കൂര്‍ക്ക മുരിങ്ങക്കായ് എന്നിങ്ങനെ കായ്കറികള്‍ ഓരോ കാലവും അടുക്കള വാഴും.വാഴക്കാലമെങ്കില്‍ പറയുകയും വേണ്ട.ഒരു വാഴ വീണാല്‍,കുല വെട്ടിയാല്‍ അതിന്റെ വാഴക്കല്ല,കൂമ്പ്,വാഴപ്പിണ്ടി,ഇളം തണ്ട് എന്നിങ്ങനെ അടുക്കള തന്നെ ബോറടിച്ച് ചാവും. ഒരു സുഹൃത്തും കുട്ടികളും മഴ വരുമ്പോള്‍ ,കാറ്റ് വീശുമ്പോള്‍ കൂട്ട പ്രാര്‍ത്ഥന നടത്തും,ഭക്തിയില്ലെങ്കിലും അവര്‍ ദൈവത്തെ വിളിച്ചു പോകും.
അവര്‍ ഈണത്തില്‍ പ്രാര്‍ത്ഥിക്കും.പാട്ടു കുര്‍ബ്ബാന പോലെ,കൃസ്ത്യന്‍സ് അല്ലെങ്കിലും.


കാറേ നീ പെയ്യരുതിപ്പോള്‍
കാറ്റേ നീ വീശരുതിപ്പോള്‍
വാഴെ നീ വീഴരുതിപ്പോള്‍..........

കാരണം ഒന്നു രണ്ടു വാഴ എങ്ങാനും ഒടിഞ്ഞുവീണാല്‍ പിന്നെ ഒന്നൊന്നര മാസത്തേക്ക് വഴപ്പണ്ടാരങ്ങള്‍    ഒഴികെ ഒന്നും അടുക്കളയില്‍ കയറില്ല,കയറ്റില്ല.

പട്ടാമ്പിയിലെ എന്റെ സുഹൃത്തുക്കളായ (പ്രശസ്തരായതിനാല്‍ പേരു പറയുന്നില്ല.അടുക്കളയിലും കയറ്റാന്‍ കൊള്ളാത്തവന്‍ എന്നു കുറ്റപ്പെടുത്തിയാലോ) ദമ്പതിമാരില്‍ സ്ത്രീ സുഹൃത്ത് ഒരിക്കലും അടുക്കളയില്‍ കയറില്ല.ആണ്‍ സുഹൃത്തിനെ അടുക്കളയില്‍ കയറ്റി അവര്‍ രാവിലെ പത്രം വായിച്ചിരിക്കും,സിഗരറ്റ് വലിക്കില്ല.   രാവിലെ മൂന്നു കുട്ടികള്‍ക്കുള്ളതും ബീവിക്കുള്ളതും അവന്‍ തന്നെ ഉണ്ടാക്കണം.അടുക്കള ഷെയര്‍ ചെയ്തു കൂടെ എന്നു ചോദിച്ചപ്പോള്‍ പെണ്‍ സുഹൃത്ത് പറഞ്ഞത്.ലോകത്തുള്ള അടുക്കളയില്‍ കയറാത്ത പുരുഷന്മാര്‍ക്കുള്ള ശിക്ഷയാണ് കെട്ട്യോനു ഞാന്‍ വിധിച്ചത് എന്നാണ് ഉത്തരമായി പറഞ്ഞത്.ഒരു ദിവസം അവിടെ പോയി പാചകം ചെയ്ത് രണ്ടു പേരേയും പുറത്തിരുത്തണം എന്നുണ്ട്.
പുരുഷന്മാര്‍ അടുക്കളയില്‍ എന്തു ചെയ്താലും   കുഴപ്പവുമെല്ലെന്ന് അവള്‍.

മുംബൈയില്‍ നിന്നും മണ്ടി എന്നു ഞങ്ങള്‍ വിളിക്കുന്ന മണ്ടിജോസ് പുറപ്പെട്ടു  എന്നറിഞ്ഞാല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ പലദിക്കില്‍ നിന്നായി താമസിക്കുന്നിടം വിട്ടിറങ്ങും.മണ്ടിയുടെ കയ്യിലെങ്ങാനും പെട്ടാല്‍ പിന്നെ ജീവിതം തിരിച്ചു കിട്ടാന്‍ പണിപ്പെടും. രാവിലെ തന്നെ കോഴി,പോത്ത്,പന്നി,മീന്‍,പലതരം കുപ്പികള്‍ എന്നിവയുമായിട്ടായിരിക്കും മണ്ടി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുക.ചുമടു താങ്ങി ക്ഷീണിച്ചു വരുന്ന ഒരാളോടെങ്ങിനെ വേണ്ട എന്നു പറയും.ലിവറിനേയും കിഡ്നിയേയും തലക്കാലം മറക്കുക തന്നെ. പൂച്ചയാണെങ്കില്‍ തലക്കൊന്നു മേടിവിടാം.ഏതൊരടുക്കളയും മണ്ടിയെപ്പോലെ ഒരു പാചകവിശരദനെ.വീട്ടിലെങ്ങിനെ എന്ന് മിസ്സിസ്സ് മണ്ടി തെരേസയോടു ചോദിച്ചിട്ടില്ല.

തിരുവനന്തപുരത്തെ ഒരു വീട്ടില്‍ അടുക്കള അടച്ചു സീല്‍ ചെയ്തിരിക്കുന്നതു കണ്ടു.എന്തു കൊണ്ടു എന്നു ചോദിച്ചപ്പോള്‍ അതില്‍ മുഴുവന്‍ ആക്രിസാധനങ്ങള്‍ ആണെന്ന് അറിഞ്ഞു,ദമ്പതിമാര്‍ ഇരുവരും ബുദ്ധിജീവിതം ബാധിച്ചവരായിരുന്നു.
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പോകേണ്ടതില്ല.അടുക്കള തന്നെ അരങ്ങാകുന്നു.വീട് തുറന്നിടുക,അടുക്കള സജീവമാക്കുക.മനുഷ്യര്‍ വരും,  വീട് ഒരു അരങ്ങാവും.തിരുവനന്തപുരത്ത് എനിക്ക് കുറെ അടുക്കളകള്‍ ഉണ്ട്,മറക്കനാവാത്തവ.



ബെഡ് റൂമിനേക്കാളും ആണ്‍ പെണ്‍ കൊണ്ടുകൊടുക്കലുകള്‍ക്കുള്ള  സാദ്ധ്യത അടുക്കളയിലാണ്. തൊട്ടുരുമ്മലും കൊക്കുരുമ്മലും അവിടെ നിന്നാണ് ആരംഭിക്കേണ്ടത്.മറ്റിടങ്ങളെപ്പോലെയല്ല, അടുക്കളയില്‍ ദാരിദ്ര്യത്തിനു ചെറിയ ഇടവേളകളെ ഉള്ളൂ.നൂറായിരം രുചികളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്,നമ്മെ കാത്തിരിക്കുന്നത്,ഒന്നു മനസ്സുറപ്പിക്കണമെന്നു മാത്രം.പ്രണയം ഇവിടെ നിന്നും നന്നായി പാകപ്പെടും.

അടുക്കള വെളുത്തതും കറുത്തതുമുണ്ടെന്ന് വീടിനെ കുറിച്ച് റിസര്‍ച്ച് ചെയ്യുന്ന എന്റെ സുഹൃത്ത് രാജ്യലക്ഷ്മി പറഞ്ഞു.പണ്ടത്തെ വിറകടപ്പിന്റെ അടുക്കള കറുത്തതായിരുന്നു,ചുമരെല്ലാം കരിപുരണ്ട് വെന്റിലേഷന്‍ തീരെയില്ലാത്ത ഒരു പക്ഷിപാതാളം.ചിറകടി മാത്രം കേള്‍ക്കുന്നത്,പുറം ലോകത്തെ കാണാത്തത്.വീടിനോടു പിണങ്ങി നില്‍ക്കാനും ആരും കാണാതെ കരയാനും അവിടം ഉപകരിച്ചുപോന്നു.എന്തിനു കരഞ്ഞു എന്നതിനു കാരണം ഇല്ലെങ്കില്‍,അല്ലെങ്കില്‍ പുറത്തുപറയാന്‍ പറ്റാത്ത കാര്യമാണെങ്കില്‍  പുകഞ്ഞു പുകഞ്ഞു കണ്ണീരു വന്നതാണെന്ന് പറഞ്ഞൊഴിയാം.ഇപ്പോഴത്തെ അടുക്കള വെളുവെളുത്തിട്ടാണ്.അതു കൊണ്ടു തന്നെ ഭക്ഷണപദാര്‍ത്ഥത്തിന്റെ ചിരി കാണാന്‍ പറ്റില്ല.കറുത്ത അടുക്കളയില്‍ ഭക്ഷണം വെളുക്കെ ചിരിച്ചു കോണ്ടിരിക്കും.
ചില അടുക്കളകള്‍ ജീവിതത്തെ കൊണ്ടു തരും,ചിലത് ലോകത്തേയും.പൂച്ചകള്‍ക്ക് കറുത്ത അടുക്കളകളാനിഷ്ടം.

ചേറ്റുവായിലെ അസലുവിന്റെ ഇത്തയുടെ അടുക്കളെക്കുറിച്ച് പറയുന്നില്ല,അതിനെപ്പറ്റി പി.എന്‍.ഗോപീകൃഷ്ണന്‍ എന്ന ഞങ്ങളുടെ ഗോപി കവിതയായി വിവരിച്ചിട്ടുണ്ട്.

മേരിച്ചേച്ചിയുടെ അടുക്കളയില്‍ കയറാന്‍  നിയന്ത്രണങ്ങളുണ്ട്.കൂടെ മേരിച്ചേച്ചിയും കയറും.എല്ലാറ്റിലും ഒരു ആര്‍ട്ടിസ്റ്റിക് ടച്ച് വേണം മേരിച്ചേച്ചിക്ക് .കൊത്തി അരിയുന്ന കാര്യത്തില്‍ പോലും. അതെടുക്കരുത്,ഇതെടുക്കത്.എടുത്താല്‍ അതവിടെ തന്നെ വെക്കണം,ഇങ്ങനെ അരിയണം എന്നൊക്കെ നൂറു നൂറായിരം നിയമങ്ങള്‍ പാലിക്കേണ്ടി വരും. നിയമമുള്ളിടത്തു നിന്നും വാലും മടക്കി ഓടുന്നവരായതിനാല്‍  ആ‍ അടുക്കളെയെ വെറുതെ വിടുന്നു.മേരിച്ചേച്ചിയുടെ അടുക്കളയില്‍ നിന്നാണ് രുചിയുടെ അനന്തമായ വ്യത്യസ്തകള്‍ ഉല്‍ഭവിച്ചിട്ടുള്ളത്.  മേശയിലും വിളമ്പുന്ന പ്ലേറ്റിലും  ഭക്ഷണം കൊണ്ടു ചിത്രം വരക്കും മേരിച്ചേച്ചി.കടമ്മിനിട്ട രാമകൃഷ്ണനും പാവറട്ടിയിലെ ഞങ്ങളുടെ ജോര്‍ജു മാഷും കൂടി അവിടെ വന്ന് ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നു. കടമ്മനിട്ടയുടെ  കൂര്‍ക്കം വലിച്ചുറക്കം ഭക്ഷണത്തെ പ്രകീര്‍ത്തിക്കലായിരുന്നു.



  മുരളിയുടെ മുംബൈ അടുക്കളയില്‍ നിന്നാല്‍ താഴെ ഒരു പാടു ജീവിതങ്ങള്‍ കാണാം.കൊല്‍ക്കൊത്തയിലെ ശോഭയുടെ ആര്‍മി ഫ്ലാറ്റിന്റെ അടുക്കളയില്‍ നിന്നാല്‍ നമ്മള്‍ എല്ലാം മറന്നു പോകും.ഹുഗ്ലീ നദിയും അതിനു മുകളിലെ ചലിക്കുന്ന പാലവും കാണാം.നാടോടിപ്പാട്ടുമായി മീന്‍ പിടിക്കാന്‍ പോകുന്ന ഒരു തോണിക്കാരന്റെ പാട്ട് നമ്മള്‍ അന്തരീക്ഷത്തില്‍ അന്വേഷിക്കും.ഒരു സംസ്കാരത്തില്‍ നിന്നു കൊണ്ട് മറ്റൊരു സംസ്കാരത്തെ കണ്ടെത്തുന്നതു പോലെയാണ് ഈ അടുക്കള ഒരനുഭവങ്ങള്‍ .

ഊട്ടിമലയുടെ താഴ്വരയില്‍ ആണ്  ഷൗക്കത്തിന്റെ വാസസ്ഥലം.യതിക്കു ശേഷം ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ നിന്നും ഇറങ്ങിയതാണ് .ആശ്രമത്തോടടുത്തുനില്‍ക്കുന്ന ഒരു സ്ഥലം,ജീവിതം.ഒരു ദിവസം ഞാനവിടെ ചെല്ലുമ്പോള്‍ ഷൗക്കത്ത് യാത്രക്ക് ഒരുങ്ങി നില്‍ക്കുന്നു.ഇനി മണിലാല്‍ ആണ് ഇവിടെ.ഞാനവിടെ ഒറ്റക്കായി,ഒരു വലിയ വെളിമ്പ്രദേശത്തിന്റെ നടുവില്‍ .പൊന്തകള്‍ക്കിടയില്‍ ഇടക്കിടെ പുറത്തുവരുന്ന പാമ്പുകള്‍ മാത്രമായിരുന്നു കാഴ്ചകളിലെ ജീവല്‍ സാന്നിദ്ധ്യം. കുറച്ചുമാറിയാണ് അടുക്കള.അടുക്കളയിലേക്കുള്ള രാത്രി യാത്ര ഞാനുപേക്ഷിച്ചു,  പാമ്പുകളെ പേടിച്ച്. എപ്പോഴും ഒരു പാമ്പിനെ തൊട്ടരികില്‍ ഞാന്‍ പ്രതീക്ഷിച്ചു,അവിടം വിട്ടു പോരുന്നതു വരെ. പതിനൊന്നുമണിയോടെ അവിടെ സഹായത്തിനുള്ള സാവിയക്ക വന്നു.ഒന്നും വെച്ചിട്ടില്ലെ എന്ന് അവര്‍ അടുക്കളയില്‍ കയറി എന്നോട് ആധികാരികമായി ചോദിച്ചു.പിന്നെ അവിടെ നിന്നും പോരുന്നതുവരെ അടുക്കളയില്‍ എന്റെ ഊഴമായിരുന്നു.ഇടക്ക് എന്റെ പാചകം രുചിക്കാന്‍ അക്ക അണ്ണനെയും കൊണ്ടുവരും.അണ്ണ എപ്പോഴും ഫോമില്‍ ആയിരുന്നതിനാല്‍ എന്തു ഭക്ഷണവും ചേരും.

വാടാനപ്പിള്ളീയില്‍ പോകുമ്പോള്‍ എന്നെ ഉള്‍ക്കൊള്ളുന്ന ചില അടുക്കളകളുണ്ട്.,രമേഷിന്റെയും  ജയന്തിയുടേയും,റെമിയുടെ,ശോഭനേച്ചിയുടെ (യോയോയു എന്നും ശോഭനേച്ചി അറിയപ്പേടും.നങ്ങിണി അങ്ങിനെയാണവരെ വിളിച്ചിരുന്നത്) അടുക്കളകള്‍.എന്റെ തൊട്ട വീടുകളാണ് ശോഭനേച്ചിയും റെമിയും.വാടാനപ്പിള്ളിയില്‍ പോകുമ്പോള്‍  രാവിലെയുള്ള ഓട്ട പ്രദിക്ഷിണത്തില്‍ ഈ അടുക്കളകള്‍ എന്നെ ക്ഷണിക്കും.വാടാനപ്പള്ളിയിലേക്കുള്ള പോക്കിനു  ഈ അടുക്കളകളുടെ ക്ഷണവുമുണ്ട്.റെമിയുടെയും ഹരിശ്ചന്ദ്രന്റെയും വീട് സ്വതന്ത്രമാണ്,അവിടുത്തെ അടുക്കള പോലെ. രാവിലെ മൊത്തമായി ഉണരുന്ന വീടാണത്.അവിടെ ആണ്‍കുട്ടികള്‍ മുറ്റമടിക്കുന്നത് പതിവു കാഴ്ചയാകുന്നു. പലപണികളിലായി വീട്ടിലുള്ള നാലു പേരേയും അടുക്കളയില്‍ കാണാം.അവിടെ കസേരയിട്ട് ഇരുന്നാല്‍ മതി.എല്ലാം മുന്നിലെത്തും. എനിക്കിവിടെ എപ്പോഴും ഒരു ചായയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.


മറ്റുള്ളവരെ നമ്മള്‍  വീട്ടിലേക്ക്  സ്വാഗതം ചെയ്യേണ്ടത് അടുക്കള വഴിയാണ്.(ഇപ്പോള്‍ ഗേറ്റില്‍ വെച്ചു തന്നെ കാര്യങ്ങള്‍ പറഞ്ഞൊതുക്കി വീട്ടിലേക്ക് വരുന്നവരെ പിരിച്ചുവിടുകയാണ് പതിവ്) ചെറുവത്താനിയിലെ ശ്രീരാമേട്ടന്റെ വീട്ടിലേക്കുള്ള വഴി തീന്‍മേശയിലൂടെയാണ്.വീട്ടില്‍ ചെന്നാല്‍ ആദ്യം ശ്രീരാമേട്ടനായാലും ഗീതേച്ചിയായാലും പറയുക, കാല്‍ കഴുകാനല്ല,കൈ കഴുകാനാണ്.ഊണ്‍ മേശ വെട്ടിനിരപ്പാക്കി വേണം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍.

അവിടെക്ക് പോകാന്‍  മനസ്സുണ്ടെങ്കിലും പലപ്പോഴും പോകാതിരിക്കുന്നത് അവിടുത്തെ തീന്മേശയിലെ പണ്ടങ്ങളെ പേടിച്ചാണ്.മനുഷ്യര്‍ മാത്രമല്ല ഈ തീന്മേശയെ അനുഭവിക്കുന്നത്.തട്ടിന്‍ പുറത്ത് സ്ഥിരതാമസമാക്കിയ ഒരു ഒറ്റയാന്‍  മരപ്പട്ടി ഓടിന്‍ വിടവിലൂടെ ഇറങ്ങി വന്ന്    കെട്ടിത്തൂക്കിയ പഴക്കുലയില്‍ നിന്നും വേണ്ടത് ഭക്ഷിച്ച് തിരിച്ചു കയറിപ്പോകുന്നത് ശ്രീരാമേട്ടന്റെ വീട്ടിലെ  മനോഹരമായ കാഴ്ചയാണ്.മരപ്പട്ടിക്കു വേണ്ടിയാണ് പഴക്കുല അവിടെ സ്ഥിരമായത്.അതില്‍ നിന്നും നമ്മള്‍ പഴം ഉരിയുമ്പോള്‍ മരപ്പട്ടിക്കുള്ളത് അവിടെ വെച്ചേക്കണം എന്നു ശ്രീരാമേട്ടനും ഗീതേച്ചിയും പറയും.ഏതു മരപ്പട്ടിയാണ് ഇതു കേട്ട് കോള്‍മയിര്‍ കൊള്ളാത്തത്.



തൃശൂരില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട വീട് ശില്പി രാജന്റെയും അടുക്കള രാധയുടേതുമാകുന്നു.രാധയുടെ പാചകമാണ് ശില്പിയിലെ അരാജകവാദിയെ മിതവാദിയാക്കി ഒതുക്കിക്കളഞ്ഞത്.രാവിലെ ശില്പി ഉണരുന്നത് സീതാറാമില്‍ നിന്നുള്ള സൈറന്‍ കേട്ടിട്ടല്ല,വൈകി ഓടുന്ന തീവണ്ടിയുടെ കുലുക്കം കൊണ്ടുമല്ല. അടുക്കളയില്‍ നിന്നുള്ള ചീറ്റലും പൊട്ടിത്തെറിയും കേട്ടാണ്.ഉണര്‍ച്ചയുടെ ആദ്യനിമിഷങ്ങളില്‍ ശില്പിയില്‍  ഇത് തൃശൂര്‍ പൂരത്തെ ഓര്‍മ്മിപ്പിക്കും.കയ്യെറിഞ്ഞ് രാധയെ തപ്പി നോക്കും.രാധയില്ലെന്ന് മനസ്സിലാവുമ്പോളാണ് അടുക്കള ഓര്‍മ്മ വരിക. അടുക്കളയില്‍ നിന്നും കിടക്കപ്പായിലേക്ക് ഹോട്ട് ലൈന്‍ ഉണ്ടൊ എന്ന സംശയം ഉണ്ടാക്കും വിധമാണ് ബെഡ് റൂമിലേക്കുള്ള അടുക്കളഗന്ധത്തിന്റെ കുത്തൊഴുക്ക്.  തീന്മേശയില്‍ ഇരിക്കുമ്പോള്‍ ശില്പി വിചാരിക്കും,ചെലുത്തിക്കഴിഞ്ഞാല്‍   പെട്ടെന്ന് ഇറങ്ങണം.ഇങ്ങനെ തിന്നിരുന്നിട്ട് ഒരു കാര്യവുമില്ല.തൃശൂര്‍ റൌണ്ട്  തരുന്ന സന്തോഷമാണ് റെഡിക്കുള്ള സന്തോഷം  .



 ഇത്യാദി ചിന്തയിലും ശില്പത്തിലും മരക്കഷണത്തിലും കരിങ്കല്ലിലുമൊക്കെ  തട്ടിത്തടഞ്ഞ്  കുറച്ചുനേരം അങ്ങിനെ പോകും. അടുക്കളയില്‍ നിന്നും വീണ്ടും പൊട്ടിത്തെറി ചീറ്റല്‍.പിന്നെയും തട്ടിത്തടഞ്ഞ് ഉച്ചയാക്കും ശില്പി.ഇനി ഊണു കഴിഞ്ഞിട്ടു തന്നെ കാര്യം.അതിനിടയില്‍ ശില്പി മരക്കുറ്റിയില്‍ കൊത്താനും തുടങ്ങും.എന്തെങ്കിലും പണി ചെയ്തില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിലെ കുറ്റ ബോധം തീര്‍ക്കാനാണ് ഈ പ്രവൃത്തി.രാജശില്പിയല്ലെ,തൊട്ടാല്‍ എന്തും ശില്പമാവും.ആ വീട്ടില്‍ രാധ മാത്രമാണ് ശില്പമാവാത്തത്..അതു കൊണ്ട് അടുക്കള ജീവനോടെ ഇരിക്കുന്നു,രാജനും. രാധയുടെ രുചികള്‍ക്കൊപ്പം രാജന്റെ ശില്പങ്ങളും കുന്നു കൂടാന്‍ തുടങ്ങി.ശില്പി ഇല്ലാത്ത തക്കം നോക്കി ബാഗില്‍ കൊള്ളാവുന്ന ചെറുശില്പങ്ങള്‍ രാധ ഞങ്ങള്‍ക്ക് എടുത്തു തരും.ഞങ്ങള്‍ എങ്ങോട്ടു കൊണ്ടു പോകാനാണ്.രാധ കാണാതെ ഞങ്ങള്‍ അതവിടെ തന്നെ ഉപേക്ഷിക്കും.


  രാധ ഭക്ഷണം വെച്ച് ബോറടിക്കുമ്പോള്‍ അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി നില്‍ക്കും,കുറച്ചു ദിവസങ്ങള്‍.ആ വീട്ടില്‍ നിന്ന് നോക്കിയാല്‍ ശില്പിയുടെ വീടു കാണം.ഒരു കണ്ണു വേണം എപ്പോഴും എന്നൊരു തോന്നല്‍ രാധക്കുണ്ട്. ഒറ്റക്കായാല്‍ ആരും ഒന്നു പിശകും,ശില്പി മാത്രമല്ല.    ഓഫീസില്‍ പോകുന്നതു പോലെ കൃത്യമായി രാവിലെ    ശില്പി ഇറങ്ങുന്നതു രാധക്ക് കണ്ണട വെക്കാതെ തന്നെ  അവിടെ നിന്നാല്‍  കാണാം.ഈ പൊന്നുംകുടത്തെയല്ലെ ഞാന്‍ ഇത്രേം നാള്‍ കെട്ടിപ്പൂട്ടിവെച്ചത് എന്ന് രാധ ബന്ധുവീടിന്റെ ഉമ്മറക്കോലായില്‍ നിന്നും നെടുവീര്‍പ്പിടും,കണ്ണീരു തുടക്കും.  ഈ സമയങ്ങളിലാണ് ഞങ്ങള്‍ക്ക് ശില്പിയെ കിട്ടുക.അടുക്കള പൂട്ടി സീല്‍ വെച്ചാല്‍   അനുസരണയുള്ള കുറിഞ്ഞിപ്പൂച്ച  പോലും വീട്ടില്‍ കേറില്ല,പിന്നെയല്ലെ അനുസരണയില്ലാത്ത ശില്പി.



 ഒരു ദിവസത്തെ അധികാരമെല്ലാം പ്രയോഗിച്ചു കഴിഞ്ഞു എന്നുറപ്പു വരുത്തി, സിഗാര്‍ പുകച്ചൊ  പത്രം തിരിച്ചും മറിച്ചും വായിച്ചോ കിടക്കറയില്‍  കാലാട്ടിയിരിക്കുമ്പോള്‍ അടുക്കളയിലേക്കു ചൂളി   നീട്ടിയെറിയുന്ന    സ്ഥിരം പുരുഷ പ്രയോഗമുണ്ട്.
"നിന്റെ പണീ ഇതു വരെ കഴിഞ്ഞില്ലേ "
ഞാന്‍ ഏറ്റവും രസിക്കുന്ന പുരുഷ തമാശ ഇതാണ്.ഈ വാചകം പറയാത്ത ഒരു പുരുഷനും ഭൂമിമലയാളത്തില്‍ ഉണ്ടാവാ‍ന്‍ സാദ്ധ്യതയില്ല.(അവിവാഹിതനായ ഞാന്‍ പോലും അടുക്കള ഭാഗത്തേക്ക് ഉന്നം വെച്ച് ഈ വാചകം ഉരുവിടാന്‍ തുനിഞ്ഞിട്ടുണ്ട്,ഏതോ  പ്രാചീനമായ പുരുഷ പ്രേരണയില്‍.)
"ദാ കഴിഞ്ഞു"
 എന്ന് അടുക്കളയില്‍ നിന്നും വരുന്ന  വിനീതവും ജീവനില്ലാത്തതുമായ   വാചകവും ഇതിനോടു  ചേര്‍ത്തു വായിക്കേണ്ടതാകുന്നു.



 അമ്മമാരുടെ അടുക്കളയാണു എനിക്ക് ലോകത്തില്‍ ഏറ്റവും പ്രിയങ്കരം,അവിടെ രുചികള്‍ക്ക് പ്രത്യേകമായ മണമാകുന്നു.


അടുക്കളയെപ്പറ്റിയുള്ള ഈ വിവരണം വായിച്ചപ്പോള്‍ എന്റെ ഈ   സുഹൃത്ത് പറഞ്ഞത്    .ഉത്തരാവാദിത്വമുള്ള പാചകം ബോറടിപ്പിക്കും എന്നാണ്.സുഹൃത്ത് പ്രണയത്തില്‍ കുടുക്കി അടുക്കളയിലെത്തിക്കപ്പെട്ട ഒരു  പെണ്ണായിരുന്നു..അപ്പോ ഒരാള്‍ക്കുമാത്രം(സ്വാഭാവികമായും സ്ത്രീകള്‍ക്ക്) ഉത്തരവാദിത്വം ഏല്പിക്കാത്ത വീടും അടുക്കളയുമാവട്ടെ ഇനിയുള്ള കാലത്തെങ്കിലും നമ്മുടെ മുദ്രവാക്യം. 


നടുക്കഷ്ണം:
അവള്‍  ഓടിവരുന്നത് നേരെ   അടുക്കളയിലേക്കായിരിക്കും.ഇവിടെ ഒന്നുമില്ലെ എന്ന് അവള്‍  ആകെ     തപ്പിത്തിരയും. രുചിയുടെ ഉത്സവങ്ങളിലേക്ക് വീടാകെ  തിളച്ചു മറിയുന്നതാണ് പിന്നെയുള്ള കാഴ്ചകള്‍.


(വേണമെങ്കില്‍ എന്തെങ്കിലും ഉണ്ടാക്കിക്കഴിച്ചോളു എന്ന് എന്നെ അടുക്കളയിലേക്ക്  തള്ളിവിട്ട അമ്മയാണ് ഈ എഴുത്തിന്റെ  അവകാശി)
 d c books
page 235
price 160



19 comments:

മണിലാല്‍ said...

അടുക്കളയെപ്പറ്റിയുള്ള ഈ വിവരണം വായിച്ചപ്പോള്‍ എന്റെ ഈ സുഹൃത്ത് പറഞ്ഞത് എന്താണെന്നോ.ഉത്തരാവാദിത്വമുള്ള പാചകം ബോറടിപ്പിക്കും എന്നാണ്.അപ്പോ ഒരാള്‍ക്കുമാത്രം(സ്വാഭാവികമായും സ്ത്രീകള്‍ക്ക്) ഉത്തരവാദിത്വം ഏല്പിക്കാത്ത വീടും അടുക്കളയുമാവട്ടെ നമ്മുടെ മുദ്രവാക്യം.ഈ മുദ്രവാക്യം വിളിക്കേണ്ടത് ആണും പെണ്ണും തോളോടു ചേര്‍ന്നായാല്‍ എല്ലാം ഭദ്രം.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

Ushaar...

മണിലാല്‍ said...


തിരുവനന്തപുരത്തെ ഒരു വീട്ടില്‍ അടുക്കള അടച്ചു സീല്‍ ചെയ്തിരിക്കുന്നതു കണ്ടു.എന്തു കൊണ്ടു എന്നു ചോദിച്ചപ്പോള്‍ അതില്‍ മുഴുവന്‍ ആക്രിസാധനങ്ങള്‍ ആണെന്ന് അറിഞ്ഞു,ദമ്പതിമാര്‍ ഇരുവരും ബുദ്ധിജീവിതം ബാധിച്ചവരായിരുന്നു.
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പോകേണ്ടതില്ല.അടുക്കള തന്നെ അരങ്ങാകുന്നു.വീട് തുറന്നിടുക,അടുക്കള സജീവമാക്കുക.മനുഷ്യര്‍ വരും, വീട് ഒരു അരങ്ങാവും.

നിരക്ഷരൻ said...

ശ്രീരാമേട്ടന്റെ അടുക്കളയിലേക്ക് എങ്ങനെയെങ്കിലും ഒന്ന് എത്തിനോക്കാനുള്ള ആഗ്രഹം വർദ്ധിപ്പിച്ചു ഈ ലേഖനം. മരപ്പട്ടിക്കുള്ളത് ബാക്കി വെച്ചേക്കാം :)

മണിലാല്‍ said...

അവര്‍ ഈണത്തില്‍ പാടും.പാട്ടു കുര്‍ബ്ബാന പോലെ,കൃസ്ത്യന്‍സ് അല്ലെങ്കിലും.


കാറേ നീ പെയ്യരുതിപ്പോള്‍
കാറ്റേ നീ വീശരുതിപ്പോള്‍
വാഴെ നീ വീഴരുതിപ്പോള്‍..........

കാരണം ഒന്നു രണ്ടു വാഴ എങ്ങാനും ഒടിഞ്ഞുവീണാല്‍ പിന്നെ ഒന്നൊന്നര മാസത്തേക്ക് വഴപ്പണ്ടാരങ്ങള്‍ ഒഴികെ ഒന്നും അടുക്കളയില്‍ കയറില്ല,കയറ്റില്ല.

Jeeva - The Life said...

വിരസമായ പാചകം കോണ്ടു ചുളുങ്ങിപ്പോയ മുഖങ്ങളുണ്ട്,ആവര്‍ത്തനമായ പാചകം കണ്ട് കോടിപ്പോയ അടുക്കളകളുണ്ട്.

Sapna Anu B.George said...

മണി.... ഇതെന്റെ സ്വന്തം സ്വന്തം സ്വന്തം അടുക്കള. മറ്റാർക്കും ഇതെന്റെയാണെന്നു തീർത്തു പറയാനൊക്കിക്കല്ലോ.... ഞാനും ഇന്നടുക്കളയിൽ കയറി ഒന്നു പയറ്റി എന്നല്ലെ പറയാനൊക്കൂ. എന്തായാലും നല്ലൊരു വായനയായിരുന്നു .

Manickethaar said...

നല്ലൊരു വായനയായിരുന്നു .

മണിലാല്‍ said...

ellaavarkkum nandi...........

കുഞ്ഞൂസ്(Kunjuss) said...

"അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പോകേണ്ടതില്ല.അടുക്കള തന്നെ അരങ്ങാകുന്നു.വീട് തുറന്നിടുക,അടുക്കള സജീവമാക്കുക.മനുഷ്യര്‍ വരും, വീട് ഒരു അരങ്ങാവും."

ഈ അരങ്ങിൽ നിന്നും പുതുസംഭാവനകൾ ലോകത്തിലേക്കും ഒഴുകട്ടെ ...!

ഒരു യാത്രികന്‍ said...

മണിയേട്ടാ അട്ക്കളപുരാണം ഇഷ്ടമായി. നല്ല വായനാനുഭവം....സസ്നേഹം

ചന്ദ്രകാന്തം said...

അടുക്കളയില്‍ നിന്നും അടുക്കളയിലേയ്ക്കുള്ള ഈ എഴുത്തുവഴിയിലൂടെ നടന്നു നടന്ന്‌....


എന്റെ അടുക്കളയില്‍
മറ്റൊരടുക്കള മണക്കുന്നു

കുനുകുനെ അരിഞ്ഞിട്ട
പടവലത്തിന്‍ നെഞ്ചില്‍
ബീറ്റ്‌റൂട്ട്‌ ചോന്ന മണം

ഏലയ്ക്കാമണത്തില്‍ നീന്തുകയാണ്‌
മീന്‍കറിയിലെ കുടംപുളി

ഉടഞ്ഞ നാളികേരത്തില്‍
തുളസിവെറ്റിലയുടെ മണം
നീറി നീറിയിരുന്ന ഉള്ളിയില്‍
ഉലഞ്ഞുവീഴുന്നു പനിനീര്‍മണം

രണ്ട്‌ വാതിലുകളുള്ളതില്‍
ഒന്ന്‌ മറ്റൊന്നിലേയ്ക്ക്‌ കണ്ണെറിയുന്നതിനിടെ
നൂല്‍വണ്ണമുള്ളൊരു കാറ്റ്‌
ജനല്‍ കയറിവന്നാലെന്നപോലെ
നുള്ളിനുള്ളി മുറം നിറഞ്ഞ മുരിങ്ങയില
സാരിത്തുമ്പുപറ്റി നിന്നിരുന്നു

രുചിയറിയാത്ത കൂട്ടുകള്‍
തിളയ്ക്കുന്നതിന്‍ ആവി
ശ്വാസനാളം നിറയ്ക്കുന്നു

പുറത്തേയ്ക്ക്‌ വഴി തിരഞ്ഞ്‌
അകം തിങ്ങി
കണ്ണും കാതും തിങ്ങി
വിരല്‍ത്തുമ്പില്‍
വെന്തുപോയ വറ്റായി പൊള്ളിയിരിയ്ക്കുന്നു

അടുപ്പണച്ച്‌
മുഖവും മനസ്സും
കഴുകി വരുമ്പോള്‍
ചില്ലുഗ്ലാസ്സില്‍, ഇത്തിരി വെള്ളത്തില്‍
ഒരു ഒത്ത മരമെന്ന്‌
ഇലയനക്കാതിരിക്കുന്നുണ്ട്‌
ഒടിച്ചുവച്ച വേപ്പിന്‍ ചില്ല
********************

മണിലാല്‍ said...


മുരളിയുടെ മുംബൈ അടുക്കളയില്‍ നിന്നാല്‍ താഴെ ഒരു പാടു ജീവിതങ്ങള്‍ കാണാം.കൊല്‍ക്കൊത്തയിലെ ശോഭയുടെ ആര്‍മി ഫ്ലാറ്റിന്റെ അടുക്കളയില്‍ നിന്നാല്‍ നമ്മള്‍ എല്ലാം മറന്നു പോകും.ഹുഗ്ലീ നദിയും അതിനു മുകളിലെ ചലിക്കുന്ന പാലവും കാണാം.നാടോടിപ്പാട്ടുമായി മീന്‍ പിടിക്കാന്‍ പോകുന്ന ഒരു തോണിക്കാരന്റെ പാട്ട് നമ്മള്‍ അന്തരീക്ഷത്തില്‍ അന്വേഷിക്കും.ഒരു സംസ്കാരത്തില്‍ നിന്നു കൊണ്ട് മറ്റൊരു സംസ്കാരത്തെ കണ്ടെത്തുന്നതു പോലെയാണ് ഈ അടുക്കള ഒരനുഭവങ്ങള്‍ .

Unknown said...

നല്ല രുചി തന്ന രചന. അടുക്കളകൾ പെണ്ണിടങ്ങൾ മാത്രമാവാതിരിക്കാൻ ആണുങ്ങൾക്ക് പ്രചോദനമാകട്ടെ ഈ നളരചന. മൂന്നു നേരം അടുപ്പു പുകയുന്ന,പ്രവാസി തൊഴിലാളി ഉടമസ്ഥതയിലുള്ള അപൂർവ്വം ചില അടുക്കളകളിലൊന്ന് ഞങ്ങളുടേതാണെന്ന സന്തോഷം ഉത്തരവാദിത്തത്തോടെ ഒരു ദൗത്യമേറ്റെടുത്ത ശ്രീ മണിലാലിനെ അറിയിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഊണ്‍ മേശ വെട്ടിനിരപ്പാക്കി വേണം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍.

മണിലാല്‍ said...

അതെയതെ

Anonymous said...

kurachu nerathekku adukkalayude kothipikkunna kaduku varakkalilum............sheelkkarngalilum mathy marannu poyi..pachakam ottum ishtamallatha oru vanithayude kutta bodhathode.........

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്താ പറയേണ്ടത്...........അടുക്കള സംഗീതം അതി മനോഹരം....

rollmattu said...

മണിയേട്ട നമ്മുടെ ooty അടുക്കള പറഞ്ഞില്ല പിന്നെ നങ്ങിമീനും,പുളിചാരും,പാലക്കാടന്‍ സ്പെഷ്യല്‍


നീയുള്ളപ്പോള്‍.....