പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, February 7, 2022

ഭാരത പുഴ

 മണിലാലിന്റെ ഭാരത പുഴ( final)

കെ ജി എസ്




ലോകർ മലിനമാക്കിയ ഉടൽ. പുറമേ ചിരിയും സല്ലാപവുമായി ഓളങ്ങൾ. അകമേ   ചുഴികളും കയങ്ങളും ഭയങ്ങളും ആശങ്കകളും. തുടരുന്ന ഒഴുക്ക്. അങ്ങനെയും ജീവിതം; മനുഷ്യർ. അവരെപ്പറ്റി തെളിനീരൊഴുക്ക് പോലെ ഒരു മലയാള സിനിമ. മണിലാലിന്റെ  ‘ഭാരത പുഴ.


.   

അവർ വ്യവസ്ഥാഭാരത്തിൽ അമർന്നവർ.  പെരുമാറ്റമിനുസം കുറഞ്ഞവർ. അവരിൽ വാക്കിലും വേഷത്തിലും ചലനത്തിലും ബന്ധങ്ങളിലും തെളിമയും ശരിതെറ്റുകളിൽ  തിരിച്ചറിവുമുള്ള ഒരുവളെ സംവിധായകൻ നായികയാക്കി. രാത്രി ഇടവകയും വഴിപിഴച്ചവർ കുഞ്ഞാടുകളുമായ ഒരുവളെ. വാതിൽ തെരുവിലേക്ക് തുറന്ന ഒരുവളെ. ചിരിക്കും സാല്ലാപത്തിനുമടിയിൽ അവളിൽ അഗാധം, അവർ ജീവിക്കുന്ന ജീവിതത്തിന്റെ കയ്പ്പ്. അവളിലൂടെ സിനിമയിൽ  വെളിവാകുന്നത് അഗതിയെ ദുർഗ്ഗതിയാക്കുന്ന ദുരവസ്ഥ.  പതിതരുടെ യാതന. സഹനം. ഏകാന്തത. ദുരന്തം. അതിലുമാഴത്തിലും ചിലത് തേടാനും കാണാനും കേൾക്കാനുമുണ്ട് . അവരിൽ വിളയുന്ന ആത്മവിമർശനവും അതിജീവനവ്യഗ്രതയും ഇച്ഛാശക്തിയും. (സുഗന്ധി. നടി സിജി പ്രദീപ്) 



ശരീരമായി മാത്രം ലോകർ പരിഗണിക്കുന്നവരിൽ ഒരാളായ അവളുടെ  മനസ്സിന്റെ സൂക്ഷ്മാഖ്യാനമാണ് ഈ സിനിമയിൽ പ്രധാനമായും ഞാനനുഭവിച്ചത്. കാറിലേക്കാൾ, ഓട്ടോയിലേക്കാൾ, ചിന്തയിലും  ഓർമ്മയിലുമാണവളുടെ യാത്രകൾ. സിനിമയ്ക്കാഴം കൂട്ടുന്ന ആത്മകഥനയാത്രകൾ; വിചാരവെളിപാടുകൾ. ലോകം അവൾക്ക് പല പേരുകൾ കല്പിച്ചിട്ടുണ്ട് : ഗണിക, അഭിസാരിക, വേശ്യ, കുലട, കളങ്കിത, പാപിനി, വഴിപിഴച്ചവൾ...എന്നിങ്ങനെ. ആ പേരൊന്നും സിനിമ അവളെ വിളിക്കുന്നില്ല. സെക്സ് വർക്കർ എന്നും വിളിക്കുന്നില്ല. അതൊന്നുമല്ല അവളുടെ പേരെന്നും, അതിലൊന്നുമില്ല  അവളുടെ മനസ്സിന്റെ സത്യമെന്നും, അവളും സിനിമയും വിശ്വസിക്കുന്നു. ആ പേരുകളിൽ ഇന്നോളം അടിഞ്ഞഴുകിയ അവജ്ഞ  ആ പെണ്ണിന്റെയല്ല,  ഒരു പെണ്ണിന്റെയും  മനസ്സ് അർഹിക്കുന്നില്ലെന്ന നീതിബോധ്യത്താൽ. ഒരു ഷോട്ടിലും ലൈംഗികദൃഷ്ടി അവളുടെ മേൽ പതിക്കുന്നില്ല. ഓരോ സ്ത്രീശരീരത്തിലും തുണി തുണിയുടെ സ്ഥനത്ത് തന്നെയുണ്ട്. അന്തസ്സിനുള്ള  സ്ത്രീയുടെ അവകാശം സിനിമയിൽ ഭദ്രം. ഈ സിനിമ സെക്സ് വർക്കറെപ്പറ്റിയാണെന്ന് കേട്ട് കുറച്ചെങ്കിലും സെക്സ് വർക്ക് കാണാമെന്ന  പ്രവണതയെ  സംവിധായകൻ  മാന്യമായി നിയന്ത്രിക്കുന്നു. സിനിമ സിനിമയാവുമ്പോൾ സംസ്കാരം മാംസമല്ല മനസ്സാണ്. കോയ്മ കലയ്ക്ക്; ചന്തയ്ക്കല്ലെന്നത്  ഭാരത പുഴയുടെ വിശ്വാസ്യത.


            ഈ സിനിമ തേടുന്നത് തെരുവിലെറിയപ്പെട്ട് സുഖവില്പനക്കാരിയായൊ-

ടുങ്ങുന്ന ഒരുവൾക്ക് സുഖം എന്തെന്നാണ്.. പണത്തിനപ്പുറം , ഐന്ദ്രിയതയുടെ ചെറുവ്യവഹാരങ്ങൾക്കപ്പുറം, അവളാരായുന്ന പെൺപൊരുൾ എന്തെന്നാണ്. തന്നിഷ്ടത്തിനപ്പുറം ഏതർത്ഥം അവൾക്കിഷ്ടം എന്നാണ്. സഞ്ചാരീബന്ധങ്ങൾക്കപ്പുറം  ആരോടാണ്, എന്തിനോടാണ്, അവളുടെ ആഭിമുഖ്യവും അർപ്പണവും സ്ഥായിയും എന്നാണ്. 


  


 ഇന്നത്തെ അവളെ  അവൾക്ക്  മറികടക്കണം. അതിനായി നാളത്തെ അവളെ അവൾ മനസ്സിൽ മെനയുന്നുണ്ട്. തന്നോട് പോലും മുഴുവൻ പറയാത്ത ഒരു പ്രണയം അവൾക്കുണ്ട്. അവളുടെ സാരഥിയും സുഹൃത്തുമായ കൂട്ടുകാരനോട്. ( നടൻ ദിനേശ് ഏങ്ങൂർ) പരസ്പരം ആഴത്തിലറിയുന്ന  സൌഹൃദം എന്ന ആത്മബന്ധം. ആ കൂട്ട് മനക്കരുത്ത് കൂട്ടുന്നുണ്ട്. അന്യോന്യം ജീവിതേച്ഛ  വളർത്തുന്ന അപൂർവ്വ ജോഡികളായേ ആ  സുഹൃത്തുക്കളെ നാം കാണാറുള്ളു. പാറപ്പുറത്തോ കടപ്പുറത്തോ കോൺക്രീറ്റ് ബെഞ്ചിലോ ഓട്ടുകമ്പനിയിലെ  മൺ‌വടിവുകളുടെ വിജനവലയത്തിലോ ശില്പാശ്രമത്തിലോ ഉള്ള  ഇരിപ്പിലും നിൽപ്പിലും അവർ മാത്രമായ നിരന്തര ഓട്ടോ യാത്രകളിലും ഒരുമിച്ചാണവർ.  ആ മൈത്രിയിലാണവരുടെ സ്വന്തം ഇടം; സ്വന്തം സമയം. അബോധമായെങ്കിലും ആ ഉൾപ്പൊരുത്തത്തിന്റെ അറിവ് അവരിൽ പ്രവർത്തിക്കുന്നത് സൂക്ഷ്മഭാഷയിൽ സിനിമ കാണിക്കുന്നുണ്ട് . അവനില്ലാത്തപ്പോഴത്തെ അവൾ ഒറ്റപ്പെട്ടവൾ. അകാല്പനികയായ വിരഹിണി. വാക്കിലില്ലെങ്കിലും ദൃശ്യഭാഷയിൽ അതുണ്ട്. കണ്ണിലെ ആരുമില്ലായ്കയിൽ, ചുവടുകളിലെ വെമ്പലിൽ അതുണ്ട്. അവൻ കുടിച്ച് തുലയുന്നതിനെതിരേ എന്തിനാ ഇങ്ങനെ വലിച്ചു കേറ്റുന്നതെന്ന  കരുതൽച്ചോദ്യത്തിൽ  അവനോടുള്ള ഇഷ്ടത്തിന് അവൾ കൊടുക്കുന്ന ആത്മസംഗീതമുണ്ട് ..ലോകക്കണക്കിൽ പ്രണയമേയല്ലത്. മുക്കുപണ്ടം പോലെ തിളങ്ങുന്ന  പ്രേമപ്പേച്ച് പറയാനാവില്ല അവൾക്കും അവനും.  



ജോസേട്ടന്റെ നാടകവീട്ടിൽ വെച്ച് വെളിപാടിലെന്ന പോലെ അവൾ പറഞ്ഞു പോകുന്നത് ജീവിതം അവളെ പഠിപ്പിച്ച പാഠങ്ങൾ.  അവളുടെ ഉൾ‌വെളിവ്, ആത്മസത്യം, ബോധ്യം, വിശ്വാസം, സന്ദേഹം. ദാർശനികയല്ലാത്തവളുടെ ദർശനം. അല്പനേരത്തേക്കെങ്കിലും  അവൾ സത്യജീവനുള്ള വാക്കുകളുടെ അമ്മ. ആ വാക്കിലെ വെളിവ് പല പതിറ്റാണ്ടുകളിലെ അരങ്ങനുഭവങ്ങളുടെ സംസ്കാരസ്ഥൈര്യമുള്ള വൃദ്ധനായ  ജോസേട്ടനെ. “എല്ലാറ്റിലും വലുത് ജീവിതമാണ് മോളേ” എന്ന്   ജ്ഞാനാർദ്രനാക്കി.  അവയുടെ നേരും  പരിണതിയുമൊന്നും ഒരു കലക്കം കൊണ്ടും മൂടിപ്പോകാതെ സിനിമയായി കാണിക്കുന്നു സംവിധായകനും ക്യാമറയും അസ്സൽ ദൃശ്യവാസികളായ  എല്ലാ നടീനടന്മാരും.. 


 ജോസേട്ടന്റെ വാത്സല്യത്തിന്റെ അരങ്ങിൽ  നിന്ന് അവളൂം അവനും പുറത്ത് വന്ന്  കോൺക്രീറ്റ് ബെഞ്ചിലിരുന്നപ്പോൾ അവൾ മ്ലാനമനസ്സായിരുന്നു. “നിനക്കെന്താ പറ്റിയത്?” എന്ന അവന്റെ ചോദ്യമൊരു   യാന്ത്രിക കുശലമായിരുന്നില്ല. തുടർന്ന് വളരുന്ന   സംഭാഷണം അവരുടെ സത്യതയുള്ള സെൽഫ് ഓഡിറ്റിംഗ്. “ ഞാൻ അവരുടെ കൂടെ കൂടിയാലോ? ഇത് വരെയുള്ള  ജീവിതം വെച്ച് നോക്കിയാൽ  നാടകമാ എളുപ്പം“  എന്നവൾ ചോദിക്കുമ്പോൾ  “നീ നാടകം കളിക്കാൻ പോയാൽ എന്റെ കാര്യമോ“ എന്ന അവന്റെ ആധിക്ക് അവളുടെ മറുപടി: “ഒറ്റയ്ക്കൊരാൾക്ക് നാടകം കളിച്ച് ജീവിക്കാനൊക്കുമോ? നീയും വേണം, നിന്റെ വണ്ടീം വേണം.“ ചിലപ്പോഴത് “നമ്മുടെ വണ്ടി” എന്നാവുന്നുണ്ട്. ലക്ഷ്യത്തിലേക്കവരെ എത്തിക്കുകയും അവരുടെ ലക്ഷ്യമാവുകയും ചെയ്യുന്നു ആ ഓട്ടോ. അതവരെ ഒരാശ്ലേഷത്തിൽ ഒന്നിപ്പിക്കുന്നു. യന്ത്രശക്തിയേക്കാൾ ജൈവചേതനയാണതിനെ ചലിപ്പിക്കുന്നതെന്നെനിക്ക് പലപ്പോഴും തോന്നി. ആ ബെഞ്ചിലെ അവരുടെ സംഭാഷണത്തിൽ  പ്രണയവ്യംഗ്യം അവർക്ക് രൂപവശ്യത വർദ്ധിപ്പിച്ചിരുന്നു. ആ സംഭാഷണത്തിനൊടുവിലെ അര ഞൊടി നീളുന്ന മൌനനോട്ടത്തിൽ അന്നോളം പറഞ്ഞതിലധികം പറയപ്പെടുന്നുണ്ട് പ്രണയം. അവളിലെ കവി ഉണരുന്ന വേളയിൽ വാച്യമല്ലാത്തതും കഠിനമായ അന്തർന്നിരോധങ്ങള- നുഭവിക്കുന്നതുമായ  ആ ബന്ധതീവ്രത പ്രണയദ്യുതിയായി  മുഖത്ത് വന്നു മായുന്നുണ്ട് . കടലിലേക്ക് നീണ്ട കൽക്കോട്ടയിൽ നിന്ന്  ശശീന്ദ്ര റെയിൽപ്പാളത്തിൽ കൊല്ലപ്പെട്ടതിൽ മനം നൊന്ത്  “നമുക്കൊന്നിച്ച് ചത്താലോ? ഞാനും നീയും നമ്മുടെ വണ്ടിയും?“ എന്ന അവളുടെ ചോദ്യത്തിലുള്ളത്  ഒരാത്മാവിന്റെ ആഴത്തിലെ പ്രണയതീവ്രതയുടെ ഗാഢമുഴക്കം. മരണാനുരാഗം ചിലപ്പോൾ ഉൽക്കടമായ ജീവിതാനുരാഗത്തിന്റെ പ്രശ്‌ഛന്ന- വേഷം മാത്രം.. അഗ്നിനദിയായ അവളുടെ  ജീവിതം ആ  ഉൾപ്പൊരുത്തത്തിൽ കുളിരൊഴുക്കായി മാറുന്നു. ലോകം മലിനപ്പെടുത്തിയവളെ പ്രണയം വിശുദ്ധയാക്കുന്നു. വഴി തെറ്റിപ്പോയവൾക്ക്  ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കാൻ പ്രണയം വഴി തുറക്കുന്നു. അന്തിമമായി ഇത് മാത്രമല്ലെങ്കിലും ഇതും ചേർന്നതാണ് അവളിലെ പെൺപൊരുൾ എന്ന് സിനിമ നമ്മോട് രഹസ്യദൂത് ചൊല്ലുന്നു. ചിലപ്പോൾ  ആത്മരക്ഷകമായ പ്രതിരോധമാണ്  പ്രണയം. 


ശരീരം പലരെടുക്കുന്നു; മനസ്സ് ഉപഗുപ്തന് മാത്രം കൊടുക്കുന്നു, എന്നൊരു ബുദ്ധകാല വിമോചനമിത്തുണ്ട്. കരുണയും മൈതിയും പ്രണയമായി പകർന്നാടുന്നത്. ആഴത്തിന്റെ ഈ ദൃശ്യഭാഷ ഐന്ദ്രിയതയെ അതിവർത്തിക്കുന്ന ആത്മീയതയാവുന്നു നായികയുടെയും സുഹൃത്തിന്റെയും  മനസ്സുകളിലും ഈ സിനിമയുടെ സൌഹൃദപ്രത്യയ- ശാസ്ത്രത്തിലും. നാമിത് പ്രണയം തന്നെയെന്നുറപ്പിക്കും. ഇങ്ങനെ അങ്ങിങ്ങായി ആ മനപ്പൊരുത്തം സിനിമയിൽ അവരുടെ സൌഹൃദപരിധിക്കപ്പുറമുള്ള അദൃശ്യമായ വശ്യലയത്തിന്റെയും  ഒരുമയുടെയും  ദൃശ്യങ്ങളാവുന്നുണ്ട്. മനുഷ്യാവകാശങ്ങൾക്കെല്ലാം   അവളുൾപ്പെടുന്ന ഇരുളാണ്ട മുഴുവൻ ജീവിതങ്ങൾക്കും അർഹതയുണ്ടെന്ന   ഈ സിനിമയുടെ കേന്ദ്രവാദം സമർത്ഥിക്കാൻ, തിരസ്കൃതരെ മനുഷ്യത്വത്തിലേക്ക് പുനരാനയിക്കാൻ ,  സംവിധായകൻ സ്വീകരിക്കുന്നത് ധാർമ്മികതയിലെ നാനോ ഊർജ്ജമാണ്. അസാധ്യ മാധ്യമമികവിലേ മനസ്സിന്റെ ഇത്തരം സൂക്ഷ്മരശ്മികൾ ദൃശ്യങ്ങളിൽ ആവിഷ്കരിക്കാനാവൂ. . അത് സംവിധായകന്റെ വൈഭവം. ഭാരത പുഴ ഗഹനകാന്തിയുള്ള ഒരു സൌഹൃദ  / പ്രണയ സങ്കീർത്തനമായി അനുഭവിപ്പിക്കുന്നതിന്  സംവിധായകൻ സിനിമയുടെ അബോധവിതാനത്തിൽ വേറെയും  ആദിമമുഴക്കങ്ങൾ പാകിപ്പോയിട്ടുണ്ട്.  

      


സദാചാര സംരക്ഷണം നിന്റെ മാത്രം ബാധ്യതയല്ലെന്ന്  കുമ്പസാരക്കൂട്ടിലെ അവളുടെ താപത്തെ തണുപ്പിക്കുന്ന അച്ചനിൽ ക്രിസ്തുകാരുണ്യത്തിന്റെ ഓർമ്മപ്രകാശം പതിക്കുന്നുണ്ട്.. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പുണ്യനാട്യക്കാരായ ക്രൂരന്മാരോട് പറഞ്ഞ് മറിയത്തെ  അഭയനീതി- യിലേക്കുയർത്തിയ യേശു ഒരു  ദൃശ്യധ്വനിയായി സിനിമയുടെ ആഴത്തിൽ പടരുന്ന പ്രതീതി. അവൾ മാത്രമായി ഒരു തെറ്റ്, കുറ്റം, പാപം, കല്പനാലംഘനം, അസാധ്യം. എങ്കിലും അവൾ മാത്രം പങ്കില. കുറ്റക്കാരി. ആൺ‌കോയ്മയുടെ അനീതിയും കാപട്യവുമാണ് പെണ്ണിന് മേൽ ദുഷ്‌പ്പേരുകളെറിയുന്നത്. 



‘നഗരം വെറി ശമിക്കാത്ത ഒരു പുരുഷൻ‘  എന്ന ഒരു ചെറിയ വാക്യത്തിലുണ്ട് അവളുടെ പുരുഷദർശനം . പത്രാസും പ്രൌഢിയും നുണയും ചൂഷണവും വശീകരണതന്ത്രങ്ങളുമൊക്കെ നഗരത്തിനും പുരുഷനും തുല്യം. തീരാത്തൃഷ്ണ കൊണ്ട് വരിഞ്ഞു ഞെരിക്കുകയാണെന്നെ രണ്ടുമെന്ന് അവൾ വ്യവസ്ഥയിലെ വന്യബന്ധനത്തിന്റെ  കടുംകെട്ടറിയുന്നു. അനുഭവത്തിന്റെ ആധികാരികതയിലാണ് അവളുടെ പുരുഷവിചാരണയുടെ നീതിശാസ്ത്രം.   

ജീവിതം അവളെ പഠിപ്പിച്ചത്  ചോദ്യങ്ങളാണ്;. ഉത്തരമല്ല  “തന്റേടമുണ്ടോടാ നിനക്കെ“ ന്നവൾ തെമ്മാടിയോട് ചോദിക്കുമ്പോൾ ആൺമുഷ്ക് ചൂളുന്നു. കൂടെ കിടക്കുന്ന പുരുഷന്മാരോട് അവൾ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. (1. ഡോക്ടർ. നടൻ- ശ്രീജിത് രവി. 2. പ്രവാസി. നടൻ ഇർഷാദ്) ചോദ്യങ്ങളെല്ലാം അവരുടെ ഭാര്യമാരെയും കുടുംബത്തെയും പറ്റി. പുരുഷന്റെ ഉത്തരം നുണയെന്ന് നന്നായറിയുന്ന അവൾ “നല്ല രസമുണ്ട് കേൾക്കാൻ” എന്ന ഉന്നത പ്രതികരണത്തിൽ അവരെ അനായസമായി മറികടക്കുന്നു. കുടുംബത്തെ- പ്പറ്റിയുള്ള ചോദ്യങ്ങളിൽ അവളുടെ ഉള്ളിന്റെ ഉള്ളിലെ കുടുംബസ്വപ്നം പ്രകാശനനിരതം എന്നെനിക്ക് തോന്നി.



ഇഷ്ടത്തിൽ നിന്നാണ് ,( സുഗന്ധി എന്ന തന്റെ പേരിലെന്തുണ്ട് പൊരുൾ എന്ന ചിന്തയിൽ നിന്നുമാവാം.,) “എനിക്കങ്ങനെയൊരു മണമുണ്ടോ” എന്ന് കൂട്ടുകാരനോട്  അവളുടെ ചോദ്യം. “ നിനക്ക് പലേ മണം” എന്ന അവന്റെ ഉത്തരം ഒരു തിരസ്കാരശകാരമല്ല. സ്വീകാരമുഴക്കം. ഇരുവർക്കും മനസ്സിൽ ഒരേ വെടിക്കെട്ട്. ഒരേ ആകാശം; പൂത്തിറങ്ങുന്നത്  ഒരേ  വസന്തം. ഇരുവരിലും നിറയുന്നത് പ്രണയത്തിന്റെ മണം . ശരിയിലേക്കുള്ള പിടച്ചിൽ വെളിവാകുന്ന അവളുടെ ചോദ്യങ്ങളിലും  ചെറുവാക്യങ്ങളിലും സ്വാതന്ത്ര്യത്തിലേക്കുള്ള  അവളുടെ ഉദയസൂചന വ്യക്തം. സിനിമ അവളെ ദിവ്യപ്പെടുത്തുന്നില്ല. സത്യപ്പെടുത്തുന്നേ‌യുള്ളു. പുലിക്കളിയുടെ വരവ് എന്ന പ്രത്യാശയിലാണ് അവ്ന്റെ പരിഹാരസമാഹാരം.  തീയും വെള്ളവും സമസാന്നിദ്ധ്യമായ ഒരു ദൃശ്യം സിനിമയുടെ തുടക്കത്തിലുണ്ട്. കത്തുന്ന കാട് കെടുത്താൻ വേണ്ടതിലേറെ വെള്ളം തൊട്ടടുത്തുണ്ട്. ആരും കെടുത്തുന്നില്ല. ചരിത്രത്തിലു- ടനീളമുണ്ട് ഇങ്ങനെ തൊട്ടടുത്ത്  പരിഹാരസമൃദ്ധിയുണ്ടെങ്കിലും അനുഭവത്തി- ലുപകാരപ്പെടാത്തതിനാൽ എരിഞ്ഞടിയുന്ന പ്രശ്നാരണ്യങ്ങളായ ജീവിതങ്ങൾ.  


 

ഗാഢസൌഹൃദം ആത്മഭാഷയായ സിനിമയാണ് ഭാരത പുഴ.  കാണും തോറും പ്രിയമേറുന്നത്. സിനിമയിൽ കാഴ്ച സൂക്ഷ്മമാക്കാൻ വാക്ക് കൂട്ട് വരും. ഉൾക്കാഴ്ച  തിളക്കും. ഭാരത പുഴ പറയുന്നത് തൃശൂർ ഭാഷ. നാടൻസംസാരം. പഴഞ്ചൊല്ലി- ന്റെ സ്വരമിതത്വവും പൊരുൾസാന്ദ്രതയുമുള്ളത് . പാവപ്പെട്ടവർ  നോവ് കൂട്ടി നേര് നുണയുന്ന  പ്രതിരോധ വെളിവുകൾ. നഗരത്തിലെ അരണ്ട ഇടങ്ങളാണവരുടെ ഇടങ്ങൾ . കുപ്രസിദ്ധ അധോലോക ഭീകരതയോ ഹിംസയോ ഗാങ് വാറോ അക്രമമോ ഇല്ല. ചെറുകിട അധോലോകം പോലുമല്ല. എങ്കിലും എന്തെങ്കിലും അഴുക്കിൽ പൂഴ്ന്നല്ലാതെ ഒരു പാദവുമില്ല. ഓരോരോ ഒഴിവിടങ്ങളിൽ ലഹരിയല്ലാതെ ലക്ഷ്യമില്ലാതെ ശാന്തിയില്ലാതെ കറങ്ങുന്ന  കുറേ  പുരുഷന്മാരുടേയും  ഓരോരോ സമസ്യകളിലുഴലുന്ന കുറെ സ്ത്രീകളുടേയും വർത്തമാന ചരിത്രം, ഭാരത പുഴ. ഏറെയുമില്ല കുറവുമില്ല. ഒരു കൂട്ടൊക്കുമ്പോൾ ഒഴുകിത്തുടങ്ങുന്ന മനുഷ്യർ. ഒഴുകിയൊഴുകി ദൂരേക്കൊന്നും ആരും പോകുന്നില്ല. പോകാനുമില്ല. ആഞ്ഞൊഴുകിയാലും എങ്ങും എത്താനാവായക.  അവരുടെ ലോകം അടഞ്ഞ ലോകം. ‘ഠ’ വട്ടമായ ഒരു നഗരം. എല്ലാരും തമ്മിലറിയുന്ന ഒരു പരിചിത  നഗരം . അവിടം  അവർക്കഭയം.  അതിലവർ ഒരേ ശിഖരത്തിൽ ചുറ്റിച്ചുറ്റിക്കുരുങ്ങുന്ന ആയുസ്സിന്റെ മലിന പതാകകൾ. തെറ്റിന്റെ അച്ചു തണ്ടിൽ കറങ്ങാൻ അവർക്കോരോരുത്തർക്കു- മുണ്ട് ഓരോ ഭ്രമണപഥം. അതേ തീരദേശം, അതേ വയൽ, മരങ്ങൾക്കൂം പാഴ്ചെടികൾക്കുമിടയിലൂടെ അതേ പാത. അതേ ഉയരം കുറഞ്ഞ കടകൾ. അതേ പാറപ്പുറം. അതേ ഓട്ടു കമ്പനി. അതേ നിരപ്പ്. അതേ കയറ്റം. അതേ ഇറക്കം. അതേ മുഷ്കന്മാർ. അതേ പെണ്ണുങ്ങൾ. കടം. കൊടുത്തത് തിരിച്ചു തരാനപേക്ഷിക്കുന്ന അതേ പാവം ആന്റപ്പൻ.( നടൻ, സുനിൽ സുഗത) അതേ മടുപ്പ്, അതേ ലഹരി, അതേ പാഴ്ച്ചെടികൾ, അതേ പുകക്കുഴൽ, ഈ തെളിപ്രകൃതി നശിപ്പിക്കാൻ അടിയിൽ നിന്ന് തുരന്ന് തുടങ്ങിട്ടുണ്ടെന്ന അതേ പാരിസ്ഥിതിക വിവേകം, അതേ മൊബൈൽ ടവർ, അതേ നുണ, പറ്റിപ്പ്, അതേ ഓട്ടോ, അതേ സാരഥി. അവൻ പൂസായാൽ അവൾ സാരഥി. അതേ പാളം. അനാദിയെന്ന് തോന്നിക്കുന്ന അതേ തീവണ്ടിയിരമ്പം .അവരുടെ ജീവിത വൃത്തത്തിൽ  ഉദിക്കുന്നേയില്ല പുതുമ.    ആവർത്തനം മാത്രം. ആവർത്തനം വഴികൾ  വട്ടത്തിലാക്കുന്നു. കായലും കടലും തോടും കുളവും ഡാമും .രൂപ വ്യത്യാസത്തിൽ  പല വടിവുകളിൽ ആവർത്തിക്കുന്ന ജലം . പരിമിതികൾക്കുള്ളിൽ ഓരോരുത്തരും തേടുന്നത് ഓരോ സാധ്യത. വിടൻ, ഭോഗം. കുടിയൻ, ലഹരി. ബന്ദി, മോചനം. കടക്കാരൻ, വീടൽ. അഡിക്ടിന് കുടിനിർത്തൽ. നിസ്വന് പുലിക്കളി ക്ഷേമസാധ്യത.  സാധ്യത സർവത്ര. ഒന്നും സാധിക്കുന്നില്ലെന്ന് മാത്രം. പരിധികൾ കടന്ന് പോകലില്ല.രുചി മടുത്ത ദിവസങ്ങൾ കൊണ്ട് മെടഞ്ഞ  ആയുസ്സ് തുടരുന്നു..  ഒരു പൊട്ടൻ ഇറങ്ങി വന്ന് 

 ജന്മത്തിന്റെ ഗതാഗതം നിയന്ത്രിക്കുന്നു. എല്ലാവരും അതേ അക്കങ്ങളിൽ വീണ്ടും വീണ്ടുമെത്തുന്ന ഘടികാര സൂചികളാവുന്നു.. പഴയ അതേ വട്ടം ചുറ്റുന്നു.  






ഇത് ഒഴുകും തോറും അഴകും ആഴവും പൊരുളൊഴുക്കും കൂടുന്നൊരു സിനിമ.  മറ്റുള്ളവരുടെ ദു:ഖം ഒരു ദൂരസ്ഥലമല്ലെന്ന് പറയുന്ന സിനിമ.  സംസ്കാരശ്രേണിയിൽ ഏറ്റവും താഴെയല്ല, ആ ശ്രേണിക്ക് പുറത്താണ് വഴിപിഴച്ചവരുടെ വാഴ്വ്.  മണിലാലിന്റെ സിനിമ അവരുടെ മനുഷ്യാവകാശങ്ങൾ അംഗീകരിക്കുന്ന പ്രതിരോധ ധീരതയുടെ സൌന്ദര്യം അനുഭവിപ്പിക്കുന്നു.


സിനിമയുടെ തുടക്കത്തിൽ  തിണ്ണയിലിരുന്ന്  ഒരു പെണ്ണ് മീൻ വെട്ടുന്ന ദൃശ്യം രണ്ട് ദിവസം കണ്ടതോർമ്മ വരുന്നു. ചെതുമ്പൽ കളയുന്നതിനിടയിൽ അവൾ മീനിനെ മെല്ലെ തലോടി. ക്ഷമാപണത്തിന്റെ മൃദുസ്പർശം തോന്നിച്ച തലോടലിൽ  മീൻ കണ്ണ് തിളങ്ങിത്തുടങ്ങി. തലോടുന്നവളുടെ നിസ്സഹായദയയെ അലിവോടെ നോക്കുന്ന  ആ മീൻ കണ്ണ് മറക്കാനാവുന്നില്ല. ചില സ്പർശത്തിൽ  മരണാനന്തരവും അറിയുന്ന സ്നേഹമുണ്ടായിരിക്കാം.   മൃതരിലും ആത്മീയമായ തിളക്കം തരാൻ സ്നേഹസ്പർശത്തിന് കഴിയും.  പക്ഷേ, എല്ലാ സപർശവും സ്നേഹസ്പർശമല്ല. ഓട്ടുകമ്പനിയിലെ ഏകാന്ത മൺപീഠത്തിലിരുന്ന് നമ്മുടെ നായിക കൂട്ടുകാരനോട് ഒരു സ്പർശത്തിന്റെ കഥ പറയുന്നുണ്ട്. വീട്ടിൽ നിന്ന് ഇറക്കി വിടപ്പെട്ടപ്പോൾ കൌമാരത്തിൽ അവളുടെ ആദ്യ അഭയം ഓട്ടുകമ്പനിയായിരുന്നു. അവളെ അവളക്കിയ ഇടം എന്നവൾ പറയുന്നതിൽ നാം കേൾക്കുന്നത് അവളെ അവളല്ലാതാക്കിയ ഒരു വലിയ മുറിവിന്റെ രക്തവിലാപം. ഓട്ടുകമ്പനിയിൽ ഞെരിഞ്ഞമർന്ന് മേച്ചിലോടായി മാറുന്ന മണ്ണനുഭവിക്കുന്ന കശക്കൽ സ്പർശപരമ്പര. മണ്ണ് ചുമന്ന് തളർന്നിരിക്കുമ്പോൾ ഒരിക്കൽ പിന്നിൽ നിന്ന് വന്ന ഒരു മസിലൻ സ്പർശം അവളെ നിഷ്കളങ്കതയിൽ നിന്ന് പാഴ്ച്ചെളിയിലേക്ക് കശക്കിയെറിഞ്ഞു. അതാണവളുടെ പറുദീസാനഷ്ടം. അവിടെ നിന്നാണ് ജീവിതം അവൾക്ക് ചെളിയിൽ കുഴയലും കുളിക്കലുമായി മാറിയത്. അവളെത്തന്നെ പാഴ്ചെളിയാക്കിയത്.  


ചെളിയുടെ മറ്റൊരു ദൃശ്യകാണ്ഡം മണിലാൽ കാണിക്കുന്നത് ശില്പിയുടെ സ്റ്റുഡിയോയിലാണ്. ശില്പാശ്രമത്തിൽ വാൽമീകി പോലെ ശില്പി( നടൻ,  ശില്പിരാജൻ)  മുറ്റത്തെത്തിയ അവളെ വാത്സല്യത്തോടെ പിടിച്ച് അകത്തേക്കാനയിക്കുന്നു. സിനിമയിൽ ശില്പാശ്രമത്തിലെ ഭാഷ മൌനമാണ്. മനുഷ്യചരിത്രത്തിലെ അത്യന്തതീക്ഷ്ണങ്ങളായ നിലവിളികൾ കനത്തുറഞ്ഞ മൌനമുഖങ്ങൾ അവൾ ചുറ്റും കാണുന്നു. അവൾ അവളുടെ വംശത്തിലെത്തിയ പോലെ ആഴത്തിൽ സ്വാസ്ഥ്യം അനുഭവിക്കുന്നു.    വിശുദ്ധപ്പെടൽ അനുഭവിക്കുന്നു. ആ മുഖം അനുഗ്രഹിക്കുന്ന മുഖം പോലെ പ്രസാദശാന്തമായി. അവളുടെ എന്നോ കേടാ‍യിപ്പോയ ചിരി നറുമന്ദഹാസമായി അവളിൽ ഉയിർത്തെഴുന്നേൽക്കുന്നു. ചെളിയിൽ നിന്ന് വളർന്ന ഇലകളോടും പൂക്കളോടുമൊപ്പം ശില്പിയുടെ മാന്ത്രിക സ്പർശത്തിന്റെ പവിത്രയറിഞ്ഞ് ദേവതാശില്പമായി, മഹിതയായി. സുന്ദരിയായി. 


മണിലാലിന്റെ ‘ഭാരത പുഴ’ സ്വപ്നം കണ്ടത്  ഈ സർഗ്ഗാത്മക വിതാനത്തിലേക്കുള്ള സ്ത്രീജന്മത്തിന്റെ  പവിത്രാരോഹണമാണെ- ന്നതാണെന്റെ സിനിമാനുഭവം.  

 

 ഈ പുഴയും അനേകം ഒഴുക്കുകളുടെ ഒരു  കൂട്ടൊഴുക്ക്. പല ജീവിതങ്ങളുടെ  കൂട്ടൊഴുക്ക്. പുറത്തേക്കാൾ അകമുള്ളത്. പുറത്തൊഴുക്കിനേക്കാൾ ഉള്ളൊഴുക്കുള്ളത്. ഉൾക്കാഴ്ചയാണ് കാഴ്ചയെന്ന് നോട്ടത്തെ തിരുത്തുന്നത്. താരത്തെയല്ല കഥാപാത്രത്തെയാണ് ഉൾക്കൊള്ളേണ്ടതെന്ന്  കാണലിനെ ശുദ്ധീകരിക്കുന്നത്.  ഇതിൽ ആണുങ്ങളും പെണ്ണുങ്ങളുമായി അനേകം കഥാപാത്രങ്ങൾ. ഓരോ കഥാപാത്രവും ഓരോ കഥ. പകയോ കടമോ കണക്കോ തീർക്കാൻ  കഥാന്ത്യത്തിൽ  വന്ന് പുനസ്സമാഗമത്തിനോ തുടർച്ചയ്ക്കോ കാത്ത് നിൽക്കുന്നവരില്ല. ആദ്യന്തമെന്നത് പല നല്ല കഥയിലും  രസം കൊല്ലി വാചാലത. അനാവശ്യ ഭാവഭാരം . ധ്വനിമനോഹരമായ ദൃശ്യവും വാക്കും  ഈ സിനിമയുടെ സൌന്ദര്യസിദ്ധികൾ . സംവിധായകൻ മൌനശക്തിയറിഞ്ഞ സംഗീതജ്ഞനെപ്പോലെ പെരുമാറുന്നു. ചില കഥാപാത്രങ്ങൾ 

പറഞ്ഞ വാക്കുകൾ എനിക്ക് പലപ്പോഴും വീണ്ടും കേൾക്കാൻ  തോന്നി. മദ്ധ്യേയിങ്ങനെ നാം കാണുന്നതിന്റെ മറുപുറവും ആഴവും  കാണുന്നതും കാണിക്കുന്നതും  നല്ല കഥ. ഈ അപ്പുറം കാണലും കാണിക്കലുമാണ് ഈ സിനിമയുടെ ഉള്ളിനന്റെ സുതാര്യമായ ഗഹനതയ്ക്കാധാരം. 


അനന്യമായ രൂപസമാധിയിൽ മെല്ലെ ഉണർന്നൊഴുകുന്ന നേരൊഴുക്കായ  ഭാരത പുഴയ്ക്കും മണിലാലിനും കൂട്ടർക്കും  അസ്സൽ ദൃശ്യവാസികൾക്കും (അഭിനേതാക്കൾക്കും)  സലാം..

Monday, February 1, 2021

അമ്മ
അനുഭവമാല...
(അമ്മയനുഭവം)

🥒🥒🥒🥒🥒🥒

 😍*_മണിലാൽ_*

ഞാനും അമ്മയും കീരിയും പാമ്പും പോലെയായിരുന്നു.അത് സ്വാഭാവികവുമായിരുന്നില്ല ഞങ്ങൾ രണ്ടുപേർക്കും.എനിക്ക് രണ്ടുജീവികളിൽ ഒന്നാകണമായിരുന്നു,എന്റെ ദുർനടപ്പിന്.അമ്മക്ക് അമ്മയുമാവണമായിരുന്നു. ഇരുദിശകളിലും രണ്ടുപേരും ശരിയുമായിരുന്നു.

ബാഗും തൂക്കി ഞാൻ പുറത്തിറങ്ങുമ്പോൾ അമ്മ ചോദിക്കും,എവിടേക്കാടാ,ഞാൻ നിസാരമായി ഞാൻ  പറയും,കൽക്കത്തക്ക്.

ഇങ്ങനെയൊരു മകനെ സഹിക്കാൻ ഒരമ്മക്കും എളുപ്പമായിരിക്കില്ല.വീട്ടിൽ നിന്നിറങ്ങാനും വീട്ടിലേക്ക് പോകാനും എനിക്ക് നല്ല മെയ് വഴക്കങ്ങൾ വേണമായിരുന്നു ,ഒരു കാരണവുമില്ലാത്ത യാത്രകളായിരുന്നു,അമ്മക്കതെല്ലാം. കോളേജിനുശേഷമുള്ള ദീർഘസഞ്ചാരങ്ങൾ സിനിമക്കുവേണ്ടിയായിരുന്നു.അന്നൊക്കെ ഫിലിംഫെസ്റ്റിവലുകൾ  പലദേശങ്ങളിലായിരുന്നു,സ്ഥിരം വേദിയില്ലാത്ത കാലം.സ്ഥിരം വേദികൾ എല്ലാവരേയും ബോറഡിപ്പിക്കുന്ന ഒന്നുമാണ്.യാത്രയുടെ സാദ്ധ്യതകൾ ആദ്യം തൂറന്നുതന്നത് ഫിലിം ഫെസ്റ്റിവലുകൾ,സിനിമക്ക് വേണ്ടിയുള്ള യാത്ര,സിനിമയിലൂടെയുള്ള യാത്ര.

മാതൃഭാവമാണ് അടിസ്ഥാന വികാരമെങ്കിലും ഉരുക്കിന്റെ ധാർഷ്ട്യം അമ്മയുടെ  ജീവിതത്തിലുണ്ടായിരുന്നു,ആരേയുംകൂസാതെയുള്ള ഒരു ജീവിതം.തോരാത്ത പ്രതിസന്ധികളിൽ നിന്നും നേരിട്ട .തിക്താനുഭവങ്ങളിൽ നിന്നും കിട്ടിയതാണത്.അടുത്ത വീട്ടിലെ പയ്യൻ മരത്തിൽ തൂങ്ങിമരിച്ച രാത്രി  മരണം പേടിച്ച് ഞാൻ പോലും മാറിനിന്നപ്പോൾ അമ്മ ചെയ്തത് നേരെ പോയി മരണത്തിലേക്ക് ടോർച്ചടിച്ച് അതിനെ സധൈര്യം സ്വീകരിക്കുകയായിരുന്നു.അമ്മയുടെ ഈ താന്തോന്നിത്തം നാട്ടിൽ വലിയ വർത്തമാനമായിരുന്നു,മയപ്പെടുത്തിയാണെങ്കിലും അക്കഥ പലരും എന്നോടും പറയുകയുണ്ടായി.വർഷങ്ങൾക്കുശേഷം കുറസോവയുടെ ആത്മകഥ വായിച്ചപ്പോൾ തോന്നി അമ്മയാണ് ശരി എന്ന്.എന്നെപ്പോലെ ഒളിച്ചോട്ടമല്ല ശരിയെന്നും.യുദ്ധാവശിഷ്ടങ്ങൾ കാണാൻ സഹോദരനോപ്പം പോയ കുറസോവ ദുരന്തം നോക്കാനാവാതെ തിരിഞ്ഞുനിന്നു,സഹോദരൻ പറഞ്ഞു,ഒന്നിനും പുറംതിരിഞ്ഞുനിൽക്കരുത്, അഭിമുഖീകരിക്കൂ,എല്ലാം പിന്നെ അനായാസമാകും.കുറസോവയെ ഏറ്റവും സ്വാധീനിച്ചതായിരുന്നു  സഹോദരന്റെ വാക്കുകൾ.

ദാരിദ്ര്യം ഏകാന്തത  അരക്ഷിതത്വം,എല്ലാറ്റിനേയും അഭിമുഖീകരിച്ചു വളർന്നവളായിരുന്നു എന്റെ അമ്മ. മരങ്ങൾക്ക് വാർഷികവളയമെന്ന പോൽ അത് കരുത്തായി രൂപാന്തരപ്പെട്ടു,ഒന്നിലും ആരേയും കൂസാതെ,ആശ്രയിക്കാതെ.

ആയതിനാൽ എന്റെ ജീവിതം സ്വാതന്ത്ര്യം നിറഞ്ഞതായി.കറന്റ് ബിൽ,ടെലഫോൺ ബിൽ,റേഷൻ കട,പലചരക്ക്,മീൻ മാർക്കറ്റ്,പാൽ വിതരണം,കശുവണ്ടി പെറുക്കൽ ഒക്കെ അമ്മ നേരിട്ടുതന്നെ ചെയ്തുകൊണ്ടിരുന്നു.ഇരുപത് കിലോമീറ്റർ അകലെയുള്ള ആലപ്പാട് പുള്ളിലെ കോൾപ്പാടത്തേക്കുപോലും അപകടം പറ്റി അല്പം മുടന്തുള്ള കാലുമായി അമ്മ നിരന്തരം പോയിക്കൊണ്ടിരുന്നു.കൊയ്ത്തിനുമാത്രം ഞാൻ പോകുമായിരുന്നു. ലോറിക്കു മുകളിലെ കറ്റനിറച്ച ഉയരങ്ങളിൽ  കൊയ്ത്തുകാർക്കൊപ്പം ഇരുന്നുള്ള സഞ്ചാരവും എനിക്ക് ഇഷ്ടമായിരുന്നു.സ്കൂളിൽ പോക്കും അമ്മ ചെയ്തിരുന്നെങ്കിൽ,മടി  എന്ന കൂട്ടുകാരൻ അങ്ങിനേയും  ആഗ്രഹിച്ചുപോയിട്ടുണ്ട്.

തോരാത്ത മഴയിൽ വീടില്ലാതെ  അമ്മയും മൂന്നുമക്കളും അന്തംവിട്ടുനിന്നതും ആടിയുലഞ്ഞ വള്ളത്തിൽ ഞാനും ചേട്ടനും കൂടി കാനോലിക്കനാലിലൂടെ കറ്റനിറച്ച വഞ്ചി തുഴഞ്ഞതും എന്റെ ജീവിതത്തിലെ ഒഴിച്ചുനിർത്താനാവാത്ത വിഷ്വലുകൾ ആവുന്നത് അമ്മ അതിലെ നായികയായതുകൊണ്ടാണ്.അമ്മക്കൊപ്പം ഞങ്ങളും ചുഴിയിലകപ്പെടാതെ തുഴയുകയായിരുന്നു. രാത്രിയിൽ തുള്ളിക്കളിച്ച വലിയ മീനുകൾ കെട്ടിയിട്ട വഞ്ചിയിലേക്ക് മലക്കം മറിഞ്ഞ് ഞങ്ങളുടെ കറിച്ചട്ടിയെ സമൃദ്ധമാക്കിയതും ഒരു വലിയ കാര്യമായി ഓർമ്മയുടെ ശേഖരത്തിലുണ്ട്.

പോകെപ്പോകെ അമ്മ ഒരു തീരുമാനത്തിലെത്തി,എന്നെ വെറുതെ വിടുക. അമ്മയുടെ ആരോഗ്യവും കരുത്തും ധാർഷ്ട്യവുമായിരിക്കാം അതിനുകാരണം.ഇവന്റെ കാലൊന്ന് ഒടിഞ്ഞുകിട്ടിയെങ്കിൽ കുറച്ചുനാൾ വീട്ടിൽ കിട്ടിയേനെ എന്ന് പറഞ്ഞതും ഈ അമ്മയാണ്.

ആരോഗ്യം കുറഞ്ഞുവന്ന കാലത്താണ്  മകനായി ഞാൻ അമ്മയിലേക്ക് തിരികെയെത്തുന്നത്.

നിന്നെയൊന്ന് കാണാൻ എന്ന് ഒറ്റവാക്ക് മൊബൈലിൽ കേൾക്കേണ്ട  താമസം ഞാൻ ' വാടാനപ്പള്ളിയിലേക്ക് ഓടിയെത്തുമായിരുന്നു.മതിലും വേലിയുമില്ലാത്ത വിശാലവിസ്തൃതിയിലേക്ക് നിഴലും രൂപങ്ങളും  മറിയുന്നതും നോക്കിയിരുന്ന കണ്ണുകൾ തിളക്കം വെക്കുന്നതും അതിൽ കുറച്ച് കണ്ണീരുകലരുന്നതും ഞാൻ അനുഭവിച്ചിട്ടുണ്ട്,അത്  ഒരു കാമുകിയിലും ഞാൻ ശ്രദ്ധിച്ചിട്ടില്ല..

വീട് വിടാനുള്ളത് എന്ന സങ്കല്പത്തിൽ മുറുകെപ്പിടിച്ച് എന്നും വീടുവിട്ടുപോവാൻ ആഗ്രഹിച്ചവൻ അമ്മ കിടപ്പായപ്പോൾ  വീട്ടുപക്ഷിയായി.

നഴ്സിംഗിനെ ലോകത്തെ ഏറ്റവും വലിയ സംഭവമായി കാണുന്നതും ഇക്കാലത്ത്.അറിയാതെ അമ്മയുടെ വയറ്റിൽ നിന്നും പോയ ഒരു ദിവസം.ഞാനത് തുടച്ചുകളയുകയായിരുന്നു,അല്പം മടിയോടെ.ഞാൻ പറഞ്ഞു,ഞാൻ എന്താ ചെയ്യുന്നതെന്ന് അമ്മ അറിയുന്നുണ്ടൊ.

അമ്മ പറഞ്ഞു ,ഞാനും കുറെ നിന്റെ കോരിയതല്ലെ.ആ നിമിഷം പമ്പ കടന്നു എന്റെ മടിയും അറപ്പും വെറുപ്പുമൊക്കെ,പിന്നെ എല്ലാം സ്നേഹമായിരുന്നു.

അമ്മ ഓർമ്മകളിൽ നിന്നും പിൻ വാങ്ങിയപ്പോൾ ഞാൻ ആ ശരീരത്തിന് ഏറെക്കുറെ ഒരു കാവൽക്കാരനെപ്പോലെ നിന്നു.ആ ശരീരത്തിലെ ഓരോ ചലനങ്ങളും ഞാൻ ശ്രദ്ധിച്ചുകോണ്ടിരുന്നു,അമ്മ  കുട്ടിയെ എന്നപോലെ.എത്ര പെട്ടെന്നാണ് എല്ലാം തലകീഴായി മറിയുന്നത് .

ഇവിടെ വളരുകയല്ല,തളർന്നുതളർന്നു പോകുകയാണ്,തിരികെ കിട്ടാത്തവിധം..പെട്ടെന്നാണത് ഞാൻ ശ്രദ്ധിച്ചത്.അമ്മ കൈകൾ ഉയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു,തലയുയർത്താനുംപെടാപ്പാടു പെടുന്നു.അമ്മക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നതുപോലെ എനിക്ക്  തോന്നി.ഞാൻ ക്ഷമയോടെ  ശ്രദ്ധയോടെ കാത്തിരുന്നു,ശരീരത്തിൽ തൊട്ടിരുന്നു.അമ്മയെ ആകെ നിരീക്ഷണത്തിലാക്കി.ഒടുവിൽ അമ്മയുടെ അസ്വസ്ഥതക്ക് കാരണവും കണ്ടെത്തി,ഞാൻ കരഞ്ഞുപോയ നിമിഷമായിരുന്നു അത്.മനുഷ്യൻ നിസാരനും  നിസഹായനുമാവുന്ന നിമിഷത്തെ ഞാനും  അമ്മക്കൊപ്പം അന്നനുഭവിച്ചു.

ആരുടേയും കാഴ്ചയിൽ പെടാൻ സാദ്ധ്യതയില്ലാത്ത അത്രക്ക് കുഞ്ഞനുറുമ്പുകൾ വരിവരിയായി  അമ്മയുടെ കണ്ണിലൂടെ സഞ്ചരിച്ചുകോണ്ടിരിക്കുന്നു,കണ്ണിലൂടെ തെളിനീർ ഒഴുകുന്നുമുണ്ടായിരുന്നു.മരണത്തിനും ജീവനുമിടക്കുള്ള അതിർവരമ്പുകൾ ശാന്തതയുടേതാണെന്നും എനിക്ക് മനസിലായി.ആരോഗ്യമുള്ളവർക്കു മാത്രമേ അലോപ്പതി മരുന്ന് കൊടുക്കാവൂ എന്ന അനുഭവവും അമ്മ തന്നു.വേദനയാൽ  അസ്വസ്ഥയായ അമ്മക്ക് ശാന്തമായ മരണം ഹോമിയോ ഡോക്ടറായ സുഹൃത്ത് ദിപു ഉറപ്പുതന്നു.ശാന്തവും സൗന്ദര്യവും നിറഞ്ഞ മരണവഴികളിൽ കാഴ്ച മറയും വരെ ഞാനും കൂട്ടിരുന്നു.

കാഴ്ചകളെ സൂക്ഷ്മമാക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്,കലയിൽ മാത്രമല്ല മനുഷ്യത്വത്തിലും. അമ്മയിലൂടെ ഞാൻ നഴ്സിംഗിന്റെ ബാലപാഠവും അറിഞ്ഞു, അമ്മയിലൂടെ  പലതുമറഞ്ഞിരുന്നു,പരസ്പരമറിയുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നുള്ള പ്രണയപാഠമായിരുന്നു അത്.കാലങ്ങളിലൂടെയുള്ള ജീവിതസഞ്ചാരങ്ങളിൽ  ഞാൻ തൊടുന്നതും അതാണ്.

❤ *മണിലാൽ*

(കൈരളി ബുക്സ് പുറത്തിറക്കിയ ' എന്റെ സ്ത്രീ ' എന്ന പുസ്തകത്തിൽ
നിന്ന്.)

ചാലക്കുടിയിലെ കാട്ടാളന്മാർ

 

 

 

 

 

ചാലക്കുടിയിലെ

കാട്ടാളന്മാർ

 

 

 

കാട്ടാളന്‍ എന്ന വാക്കിന്റെ ഭീകരതയില്‍ കുടുങ്ങി ഇക്കഥയിൽ നിന്നും ആരും കുതറിപ്പോകരുതേ.... 

സാംബശിവന്റെ ഭാഷയില്‍ പറഞ്ഞാൽ  നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടു പോകുന്നത് ചാലക്കുടിയിലെ കാട്ടാളന്‍ ഇട്ട്യേരുചേട്ടന്റെ പലചരക്ക്  കടയിലേക്ക്. 
അടുപ്പിലേക്കും അതുകഴിഞ്ഞ്  അകത്തേക്കും   തദ്വാര പുറത്തേക്കും തൂകാൻ പാകത്തില്‍ എല്ലാം പാക്കറ്റ് പരുവത്തിലോ ഗുളികരൂപത്തിലോ കിട്ടുന്ന ഇക്കാലത്ത് പ്ളാസ്റ്റിക്കില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് കാട്ടാളൻ ഇട്ട്യേരുച്ചേട്ടന്റെ സ്വപ്നം.ചെറിയ സ്വപ്നമല്ല.മനുഷ്യര്‍ക്കിപ്പോ ഇത്തരം സ്വപ്നങ്ങളിൽ വിശ്വാസമില്ല.അതാ  കാട്ടാളന്മാരുടെ കാലിക പ്രസക്തി. 

ഇതര സംസ്ഥാനങ്ങളിലെ മുന്തിയ ഗോഡൌണുകളില്‍ എലി,പാറ്റ,പെരുച്ചാഴി,മരപ്പട്ടി,ഉരഗങ്ങള്‍ തുടങ്ങിയ സുഗന്ധജന്തുക്കൾ മല്ലി മുളക് മഞ്ഞള്‍ എന്നിവക്കൊപ്പം സമാസമം അരഞ്ഞു പൊടിഞ്ഞ് ആയുര്‍,അലോപ്പതി,ഹോമിയോക്കാർ മുതൽ ലാടവൈദ്യന്മാർക്ക് വരെ ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കുമ്പോള്‍, ചാലക്കുടി റെയില്‍വേ പാളത്തിനു തൊട്ടുള്ള ആര്‍വീപുരത്തെ സ്വന്തം പെരയിലെ മരമുട്ടിയിലിരുന്ന്  ഇട്ട്യേരുചേട്ടന്റെ വെറോണിചേടത്ത്യാര് മുളകൊണ്ടുനെയ്ത മുറത്തിൽ ചേറ്റി അരകല്ലിൽ പൊടിച്ചെടുത്ത വിവിധയിനം പൊടികൾ മനോരമ,മാതൃഭൂമി,ഹിന്ദു,ദേശാഭിമാനി,ജന്മഭൂമി,ചന്ദ്രിക,ദീപിക തുടങ്ങിയ ദേശീയപത്രങ്ങളില്‍ മതേതരമായ ഭാവനയോടെ പൊതിഞ്ഞുകെട്ടി കൊടുക്കുമ്പോള്‍, യേശു കുരിശിൽ കിടക്കുന്നതുപോലെയുള്ള  ആത്മശാന്തത അനുഭവിക്കുന്നു  ഇട്ട്യേരുചേട്ടൻ  എന്ന മനാമനസ്കൻ.

രോഗങ്ങള്‍ക്ക് കാരണം തേടി പോകേണ്ടത് ആശുപത്രിയിലേക്കല്ല,മായവും മന്ത്രവും ചേർത്ത  രുചിക്കൂട്ടുകളുടെ പാക്കറ്റിലാണ്   അതിന്റെ ഉറവിടം തപ്പേണ്ടതെന്നും    ഇരുനൂറിന്റെ കട്ടിക്കുമുകളിൽ വെക്കാനുള്ള അമ്പതിന്റെ കട്ടി ചിക്കിപ്പരതുന്നതിനിടയിൽ ഇട്ട്യേരുചേട്ടൻ എന്നോട് സാക്ഷ്യം പറഞ്ഞു. 

തന്റെ കടയില്‍ നിന്നും വാങ്ങിയ സാധനങ്ങൾ വിഴുങ്ങി   തൂറ്റൽ പിടിച്ചാൽ അതിന് താന്‍ മാത്രമായിരിക്കും  ഉത്തരവാദിയെന്നു പറയാന്‍ പോലും മടിയില്ലാത്ത ആത്മവിശ്വാസിയാകുന്നു  ഇട്ട്യെരുചേട്ടൻ. 

പൊടികളും  വയറിളക്കവും  അനുഭവസാക്ഷ്യവും അവിടെ നില്‍ക്കട്ടെ,
കഥ മറ്റൊന്നാണ്. 

പതിശ്ശേരി എന്ന വീട്ടുപേരിന്റെ അഹങ്കാരത്തില്‍ എര്‍ച്ചിയും മീനും പള്ളിയും പട്ടയും പാതിരിയും കൃഷിയും അതിര്‍ത്തി തര്‍ക്കവുമൊക്കെയായി സാധാരണവും സമാധാനപരവുമായ കുടുംബജീവിതം നയിച്ചവര്‍ പതിശ്ശേരിക്കാട്ടാളൻ എന്ന ക്രൌര്യം നിറഞ്ഞ പേരിലേക്ക് മാറ്റപ്പെട്ടതിന്റെ പിന്നിലും മുന്നിലും ഒരു മഹാരാജാവിന്റെ വെളുത്ത കൈയ്യുണ്ട്.കറുത്ത കയ്യുള്ളവർ പൊറുക്കുക.

ഇട്ട്യേരുചേട്ടന്റെ ഭാഷയില്‍ പറഞ്ഞാൽ 

പണ്ടു പണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു മഹാരാജ്യങ്ങളുണ്ടായിരുന്നു. 
നമ്മടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ. ഒരു ഫെയര്‍ സ്റ്റേജിന്റെ അകലത്തില്‍ സ്നേഹത്തോടെ കഴിഞ്ഞവർ
പരസ്പരം വഴക്കാവുകയും കലഹംമൂത്ത്   ഉടുമുണ്ടുപൊക്കി സ്വന്തം മദ്ധ്യതിരുവിതാംകൂറും ഇടക്കൊച്ചിയും പുറത്തു കാണിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. 


പിടിവലിയില്‍ കൊച്ചി രാജാവിന്റെ മുണ്ടുരിഞ്ഞുപോകയും തിരുവിതാംകൂറുകാരുടെ മുന്നില്‍ അല്പമാത്രനാണം മറക്കാൻ കോണകം പോലും നഷ്ടമായ കൊച്ചിരാജൻ  ഈ വിപത്തിൽ നിന്നും  രക്ഷപ്പെടുത്താന്‍ ഒരു തെണ്ടിയുമില്ലെ എന്ന് വിലപിച്ച മാത്രയിൽ പതിശ്ശേരി കോരുതിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന നസ്രാണികൾ മുളവടി, മുളകുപൊടി,നായക്കൊരണ,കവണ,പൂഴിമണ്ണ്,മണ്ണേണ്ണ,പപ്പായത്തണ്ട്,കല്ല്,പുല്ല്,മരക്കൊമ്പുകൾ,പോത്തിന്‍ കൊമ്പ് ,പഴകിയ പോത്തിന്‍ ദ്രാവകം,ഇറച്ചി മാര്‍ക്കറ്റിലെ പഴകിയ അവശിഷ്ടങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി  മുന്നിട്ട് ചെന്ന് തിരുവിതാംകൂറുകാരെ വിരട്ടിയോടിച്ച് രാജാവിന്റെ പറിച്ചെടുത്ത ഉടുമുണ്ട് മുളന്തണ്ടില്‍ തൂക്കിയെടുത്ത് കൊച്ചി രാജപ്പന്റെ നാണം മാറ്റിയെന്നുമാണ് ഇട്ട്യേരുചേട്ടന്‍ പൂര്‍വ്വികരിൽ നിന്നും ശേഖരിച്ചുവെച്ച കട്ടാളക്കഥൈ.

 
അന്തോം കുന്തോമില്ലാത്ത നായന്മാരുടെ നേതൃത്വത്തില്‍ ആന കുതിര കഴുത  കുന്തം കഠാര തുടങ്ങിയ മാരകായുധങ്ങളുമായി നിരന്ന തിരുവിതാംകൂറിന്റെ ആൾപ്പടയെ ഉടുമുണ്ട് തലയില്‍കെട്ടി പ്രാകൃതമായ രീതിയിൽ നാറ്റിയോടിച്ചതിന്റെ സന്തോഷ സൂചകമായി പതിശ്ശേരി കുടുംബത്തിന് രാജാവ് നല്‍കിയ സ്ഥാനപ്പേരാണത്രെ കാട്ടാളന്മാർ.

 

വീട്ടിൽ നിന്നും ചാർത്തിക്കിട്ടുന്ന പേരിൽ അല്ലല്ലൊ മനുഷ്യർ ജീവിക്കുന്നത്,മറ്റുള്ളവർ ചാർത്തിക്കൊടുക്കുന്ന പേരിലൂടെയാണ്.ഒറ്റപ്പേരിൽ മാത്രം ജീവിക്കുന്ന എത്ര പേരുണ്ടാവും ഈ ലോകത്തിൽ. ധനകാര്യത്തിൽ ലോകനിലവാരമുള്ള പ്രധാനമന്ത്രിക്കു തന്നെ എത്രയെത്ര ചെല്ലപ്പേരുകളാണ് ജനങ്ങൾ ചാർത്തിയത്. ഐ.എം.എഫ്.ചാരൻ എന്നൊക്കെ ഒരാളെ വിളിക്കാമോ?


കമ്പ്യൂട്ടറും, പ്ളാസ്റ്റിക്  കൂടുകളും, ആധുനിക കൈവണ്ടികളും,ടോക്കണും,എയർ കണ്ടീഷണറും,പാർക്കിംഗ് ഫെസിലിറ്റിയും,  കളവ് പരിശോധനായന്ത്രങ്ങളും, ഏപ്രണിട്ട പെണ്‍കുട്ടികളുമില്ലാതെ, നോണ്‍ വെജിറ്റേറിയൺ മണമുള്ള ചാലക്കുടി വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഒറ്റമുറിപ്പിടികയിൽ ഒഴിവു സമയത്ത് ചാക്കിൻ കെട്ടിന്മേല്‍ കയറിയിരുന്ന് മുറിബീഡി വലിച്ചുരസിക്കുന്ന സമപ്രായക്കാരൻ പൌലോസ് എന്ന പൊതിഞ്ഞു കെട്ടുകാരനും ചേര്‍ന്ന് 70കാരനായ കാട്ടാളൻ ഇട്ട്യേരുചേട്ടന്റെ ജീവിതം   പഴയ പറ്റുകാരുമായി  പുതിയകാലത്തും ഒത്തുപോകുന്നു. 

ചരിത്രകാരന്മാർ രേഖപ്പെടുത്താൻ മറന്നുപോയ നായർ നസ്രാണി  യുദ്ധചരിത്രത്തിലെ  കാക്കകാഷ്ഠിക്കാത്ത  ജീവനുള്ള സ്മാരകമാകുന്നു ഇട്ട്യേരുചേട്ടൻ എന്ന കാട്ടാളൻ. കാട്ടാളന്മാരെക്കുറിച്ച് ചരിത്രമെഴുതാൻ ഇനിയും വൈകിയിട്ടില്ല.ഇതിന് ചുണക്കുട്ടന്മാരെ കാത്തിരിക്കയാണ് ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട വെളിച്ചത്തിൽ കാട്ടാളന്മാർ.

 

 

മണിലാൽ

www.marjaaran.blogspot.com

2009

Sunday, May 10, 2020

അമ്മ അനുഭവമാല

അമ്മ
അനുഭവമാല...
(അമ്മയനുഭവം)

🥒🥒🥒🥒🥒🥒


ഞാനും അമ്മയും കീരിയും പാമ്പും പോലെയായിരുന്നു.അത് സ്വാഭാവികവുമായിരുന്നില്ല ഞങ്ങൾ രണ്ടുപേർക്കും.എനിക്ക് രണ്ടുജീവികളിൽ ഒന്നാകണമായിരുന്നു,എന്റെ ദുർനടപ്പിന്.അമ്മക്ക് അമ്മയുമാവണമായിരുന്നു. ഇരുദിശകളിലും രണ്ടുപേരും ശരിയുമായിരുന്നു.

ബാഗും തൂക്കി ഞാൻ പുറത്തിറങ്ങുമ്പോൾ അമ്മ ചോദിക്കും,എവിടേക്കാടാ,ഞാൻ നിസാരമായി ഞാൻ  പറയും,കൽക്കത്തക്ക്.

ഇങ്ങനെയൊരു മകനെ സഹിക്കാൻ ഒരമ്മക്കും എളുപ്പമായിരിക്കില്ല.വീട്ടിൽ നിന്നിറങ്ങാനും വീട്ടിലേക്ക് പോകാനും എനിക്ക് നല്ല മെയ് വഴക്കങ്ങൾ വേണമായിരുന്നു ,ഒരു കാരണവുമില്ലാത്ത യാത്രകളായിരുന്നു,അമ്മക്കതെല്ലാം. കോളേജിനുശേഷമുള്ള ദീർഘസഞ്ചാരങ്ങൾ സിനിമക്കുവേണ്ടിയായിരുന്നു.അന്നൊക്കെ ഫിലിംഫെസ്റ്റിവലുകൾ  പലദേശങ്ങളിലായിരുന്നു,സ്ഥിരം വേദിയില്ലാത്ത കാലം.സ്ഥിരം വേദികൾ എല്ലാവരേയും ബോറഡിപ്പിക്കുന്ന ഒന്നുമാണ്.യാത്രയുടെ സാദ്ധ്യതകൾ ആദ്യം തൂറന്നുതന്നത് ഫിലിം ഫെസ്റ്റിവലുകൾ,സിനിമക്ക് വേണ്ടിയുള്ള യാത്ര,സിനിമയിലൂടെയുള്ള യാത്ര.

മാതൃഭാവമാണ് അടിസ്ഥാന വികാരമെങ്കിലും ഉരുക്കിന്റെ ധാർഷ്ട്യം അമ്മയുടെ  ജീവിതത്തിലുണ്ടായിരുന്നു,ആരേയുംകൂസാതെയുള്ള ഒരു ജീവിതം.തോരാത്ത പ്രതിസന്ധികളിൽ നിന്നും നേരിട്ട .തിക്താനുഭവങ്ങളിൽ നിന്നും കിട്ടിയതാണത്.അടുത്ത വീട്ടിലെ പയ്യൻ മരത്തിൽ തൂങ്ങിമരിച്ച രാത്രി  മരണം പേടിച്ച് ഞാൻ പോലും മാറിനിന്നപ്പോൾ അമ്മ ചെയ്തത് നേരെ പോയി മരണത്തിലേക്ക് ടോർച്ചടിച്ച് അതിനെ സധൈര്യം സ്വീകരിക്കുകയായിരുന്നു.അമ്മയുടെ ഈ താന്തോന്നിത്തം നാട്ടിൽ വലിയ വർത്തമാനമായിരുന്നു,മയപ്പെടുത്തിയാണെങ്കിലും അക്കഥ പലരും എന്നോടും പറയുകയുണ്ടായി.വർഷങ്ങൾക്കുശേഷം കുറസോവയുടെ ആത്മകഥ വായിച്ചപ്പോൾ തോന്നി അമ്മയാണ് ശരി എന്ന്.എന്നെപ്പോലെ ഒളിച്ചോട്ടമല്ല ശരിയെന്നും.യുദ്ധാവശിഷ്ടങ്ങൾ കാണാൻ സഹോദരനോപ്പം പോയ കുറസോവ ദുരന്തം നോക്കാനാവാതെ തിരിഞ്ഞുനിന്നു,സഹോദരൻ പറഞ്ഞു,ഒന്നിനും പുറംതിരിഞ്ഞുനിൽക്കരുത്, അഭിമുഖീകരിക്കൂ,എല്ലാം പിന്നെ അനായാസമാകും.കുറസോവയെ ഏറ്റവും സ്വാധീനിച്ചതായിരുന്നു  സഹോദരന്റെ വാക്കുകൾ.

ദാരിദ്ര്യം ഏകാന്തത  അരക്ഷിതത്വം,എല്ലാറ്റിനേയും അഭിമുഖീകരിച്ചു വളർന്നവളായിരുന്നു എന്റെ അമ്മ. മരങ്ങൾക്ക് വാർഷികവളയമെന്ന പോൽ അത് കരുത്തായി രൂപാന്തരപ്പെട്ടു,ഒന്നിലും ആരേയും കൂസാതെ,ആശ്രയിക്കാതെ.

ആയതിനാൽ എന്റെ ജീവിതം സ്വാതന്ത്ര്യം നിറഞ്ഞതായി.കറന്റ് ബിൽ,ടെലഫോൺ ബിൽ,റേഷൻ കട,പലചരക്ക്,മീൻ മാർക്കറ്റ്,പാൽ വിതരണം,കശുവണ്ടി പെറുക്കൽ ഒക്കെ അമ്മ നേരിട്ടുതന്നെ ചെയ്തുകൊണ്ടിരുന്നു.ഇരുപത് കിലോമീറ്റർ അകലെയുള്ള ആലപ്പാട് പുള്ളിലെ കോൾപ്പാടത്തേക്കുപോലും അപകടം പറ്റി അല്പം മുടന്തുള്ള കാലുമായി അമ്മ നിരന്തരം പോയിക്കൊണ്ടിരുന്നു.കൊയ്ത്തിനുമാത്രം ഞാൻ പോകുമായിരുന്നു. ലോറിക്കു മുകളിലെ കറ്റനിറച്ച ഉയരങ്ങളിൽ  കൊയ്ത്തുകാർക്കൊപ്പം ഇരുന്നുള്ള സഞ്ചാരവും എനിക്ക് ഇഷ്ടമായിരുന്നു.സ്കൂളിൽ പോക്കും അമ്മ ചെയ്തിരുന്നെങ്കിൽ,മടി  എന്ന കൂട്ടുകാരൻ അങ്ങിനേയും  ആഗ്രഹിച്ചുപോയിട്ടുണ്ട്.

തോരാത്ത മഴയിൽ വീടില്ലാതെ  അമ്മയും മൂന്നുമക്കളും അന്തംവിട്ടുനിന്നതും ആടിയുലഞ്ഞ വള്ളത്തിൽ ഞാനും ചേട്ടനും കൂടി കാനോലിക്കനാലിലൂടെ കറ്റനിറച്ച വഞ്ചി തുഴഞ്ഞതും എന്റെ ജീവിതത്തിലെ ഒഴിച്ചുനിർത്താനാവാത്ത വിഷ്വലുകൾ ആവുന്നത് അമ്മ അതിലെ നായികയായതുകൊണ്ടാണ്.അമ്മക്കൊപ്പം ഞങ്ങളും ചുഴിയിലകപ്പെടാതെ തുഴയുകയായിരുന്നു. രാത്രിയിൽ തുള്ളിക്കളിച്ച വലിയ മീനുകൾ കെട്ടിയിട്ട വഞ്ചിയിലേക്ക് മലക്കം മറിഞ്ഞ് ഞങ്ങളുടെ കറിച്ചട്ടിയെ സമൃദ്ധമാക്കിയതും ഒരു വലിയ കാര്യമായി ഓർമ്മയുടെ ശേഖരത്തിലുണ്ട്.

പോകെപ്പോകെ അമ്മ ഒരു തീരുമാനത്തിലെത്തി,എന്നെ വെറുതെ വിടുക. അമ്മയുടെ ആരോഗ്യവും കരുത്തും ധാർഷ്ട്യവുമായിരിക്കാം അതിനുകാരണം.ഇവന്റെ കാലൊന്ന് ഒടിഞ്ഞുകിട്ടിയെങ്കിൽ കുറച്ചുനാൾ വീട്ടിൽ കിട്ടിയേനെ എന്ന് പറഞ്ഞതും ഈ അമ്മയാണ്.

ആരോഗ്യം കുറഞ്ഞുവന്ന കാലത്താണ്  മകനായി ഞാൻ അമ്മയിലേക്ക് തിരികെയെത്തുന്നത്.

നിന്നെയൊന്ന് കാണാൻ എന്ന് ഒറ്റവാക്ക് മൊബൈലിൽ കേൾക്കേണ്ട  താമസം ഞാൻ ' വാടാനപ്പള്ളിയിലേക്ക് ഓടിയെത്തുമായിരുന്നു.മതിലും വേലിയുമില്ലാത്ത വിശാലവിസ്തൃതിയിലേക്ക് നിഴലും രൂപങ്ങളും  മറിയുന്നതും നോക്കിയിരുന്ന കണ്ണുകൾ തിളക്കം വെക്കുന്നതും അതിൽ കുറച്ച് കണ്ണീരുകലരുന്നതും ഞാൻ അനുഭവിച്ചിട്ടുണ്ട്,അത്  ഒരു കാമുകിയിലും ഞാൻ ശ്രദ്ധിച്ചിട്ടില്ല..

വീട് വിടാനുള്ളത് എന്ന സങ്കല്പത്തിൽ മുറുകെപ്പിടിച്ച് എന്നും വീടുവിട്ടുപോവാൻ ആഗ്രഹിച്ചവൻ അമ്മ കിടപ്പായപ്പോൾ  വീട്ടുപക്ഷിയായി.

നഴ്സിംഗിനെ ലോകത്തെ ഏറ്റവും വലിയ സംഭവമായി കാണുന്നതും ഇക്കാലത്ത്.അറിയാതെ അമ്മയുടെ വയറ്റിൽ നിന്നും പോയ ഒരു ദിവസം.ഞാനത് തുടച്ചുകളയുകയായിരുന്നു,അല്പം മടിയോടെ.ഞാൻ പറഞ്ഞു,ഞാൻ എന്താ ചെയ്യുന്നതെന്ന് അമ്മ അറിയുന്നുണ്ടൊ.

അമ്മ പറഞ്ഞു ,ഞാനും കുറെ നിന്റെ കോരിയതല്ലെ.ആ നിമിഷം പമ്പ കടന്നു എന്റെ മടിയും അറപ്പും വെറുപ്പുമൊക്കെ,പിന്നെ എല്ലാം സ്നേഹമായിരുന്നു.

അമ്മ ഓർമ്മകളിൽ നിന്നും പിൻ വാങ്ങിയപ്പോൾ ഞാൻ ആ ശരീരത്തിന് ഏറെക്കുറെ ഒരു കാവൽക്കാരനെപ്പോലെ നിന്നു.ആ ശരീരത്തിലെ ഓരോ ചലനങ്ങളും ഞാൻ ശ്രദ്ധിച്ചുകോണ്ടിരുന്നു,അമ്മ  കുട്ടിയെ എന്നപോലെ.എത്ര പെട്ടെന്നാണ് എല്ലാം തലകീഴായി മറിയുന്നത് .

ഇവിടെ വളരുകയല്ല,തളർന്നുതളർന്നു പോകുകയാണ്,തിരികെ കിട്ടാത്തവിധം..പെട്ടെന്നാണത് ഞാൻ ശ്രദ്ധിച്ചത്.അമ്മ കൈകൾ ഉയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു,തലയുയർത്താനുംപെടാപ്പാടു പെടുന്നു.അമ്മക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നതുപോലെ എനിക്ക്  തോന്നി.ഞാൻ ക്ഷമയോടെ  ശ്രദ്ധയോടെ കാത്തിരുന്നു,ശരീരത്തിൽ തൊട്ടിരുന്നു.അമ്മയെ ആകെ നിരീക്ഷണത്തിലാക്കി.ഒടുവിൽ അമ്മയുടെ അസ്വസ്ഥതക്ക് കാരണവും കണ്ടെത്തി,ഞാൻ കരഞ്ഞുപോയ നിമിഷമായിരുന്നു അത്.മനുഷ്യൻ നിസാരനും  നിസഹായനുമാവുന്ന നിമിഷത്തെ ഞാനും  അമ്മക്കൊപ്പം അന്നനുഭവിച്ചു.

ആരുടേയും കാഴ്ചയിൽ പെടാൻ സാദ്ധ്യതയില്ലാത്ത അത്രക്ക് കുഞ്ഞനുറുമ്പുകൾ വരിവരിയായി  അമ്മയുടെ കണ്ണിലൂടെ സഞ്ചരിച്ചുകോണ്ടിരിക്കുന്നു,കണ്ണിലൂടെ തെളിനീർ ഒഴുകുന്നുമുണ്ടായിരുന്നു.മരണത്തിനും ജീവനുമിടക്കുള്ള അതിർവരമ്പുകൾ ശാന്തതയുടേതാണെന്നും എനിക്ക് മനസിലായി.ആരോഗ്യമുള്ളവർക്കു മാത്രമേ അലോപ്പതി മരുന്ന് കൊടുക്കാവൂ എന്ന അനുഭവവും അമ്മ തന്നു.വേദനയാൽ  അസ്വസ്ഥയായ അമ്മക്ക് ശാന്തമായ മരണം ഹോമിയോ ഡോക്ടറായ സുഹൃത്ത് ദിപു ഉറപ്പുതന്നു.ശാന്തവും സൗന്ദര്യവും നിറഞ്ഞ മരണവഴികളിൽ കാഴ്ച മറയും വരെ ഞാനും കൂട്ടിരുന്നു.

കാഴ്ചകളെ സൂക്ഷ്മമാക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്,കലയിൽ മാത്രമല്ല മനുഷ്യത്വത്തിലും. അമ്മയിലൂടെ ഞാൻ നഴ്സിംഗിന്റെ ബാലപാഠവും അറിഞ്ഞു, അമ്മയിലൂടെ  പലതുമറഞ്ഞിരുന്നു,പരസ്പരമറിയുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നുള്ള പ്രണയപാഠമായിരുന്നു അത്.കാലങ്ങളിലൂടെയുള്ള ജീവിതസഞ്ചാരങ്ങളിൽ  ഞാൻ തൊടുന്നതും അതാണ്.

❤ *മണിലാൽ*

(കൈരളി ബുക്സ് പുറത്തിറക്കിയ ' എന്റെ സ്ത്രീ ' എന്ന പുസ്തകത്തിൽ
നിന്ന്.),

Friday, January 17, 2020

✳പി ലീലയെക്കൊണ്ട് ഭരണഘടന പാടിപ്പിക്കണം മണിലാൽ✳



(ഭരണഘടനയെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് കാലത്ത് ഉയിർത്തെഴുന്നേൽക്കുന്ന അല്പം പഴയ എഴുത്ത് )


ഒറ്റക്കിരുന്ന് ഉറച്ചനേരം ഒരു വിളി വന്നു,മനസ് ഉത്സവത്തിലേക്ക് തിരയിളക്കി.സുഹൃത്ത് രഘു വക്കീലാണ്.

കേരളവർമ്മക്കാലത്ത് മജീഷ്യനായിരുന്നു. പെൺകുട്ടികളെ വീഴ്ത്താനുള്ള പലതരം വിദ്യകളിൽ ഒന്നായിരിക്കണം കോളേജ് കാലത്തെ രഘുവിന്റെ മാജിക്ക്. കോളേജിൽ അന്നത് അധികം ഏറ്റില്ലെങ്കിലും കോടതിൽ മാജിക്ക് യഥേഷ്ടം ഏൽക്കുന്നുണ്ടെന്ന് രഘു.


കോടതിയിലും മാജിക്കിലും ധരിക്കുന്ന കോട്ടിന് സമാനതകളുണ്ട്, രണ്ടിലും സത്യമെന്ന് തോന്നിപ്പിക്കുന്ന വമ്പൻ കളവുമുണ്ട്. കോടതിയോടും നിയമ വ്യവസ്ഥയോടും പൊതുവെ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അതിന്റെ മനംമടുപ്പിക്കുന്ന രീതികളായിരിക്കണം അങ്ങിനെ തോന്നാൻ, കേസും കോടതിയുമൊക്കെ അസംസ്കൃതരായ മനുഷ്യരുടെ വഴിയല്ലെന്ന മാനസികാവസ്ഥയും. ആയതിനാൽ ഭരണഘടന ജാതിമതങ്ങളെ പോലെ അകറ്റി നിർത്തിയിരുന്നു. ജീവിക്കാൻ സ്വന്തം ഭരണഘടന മതി എന്ന അതിഭീകരമായ ആത്മവിശ്വസവും അന്തവിശ്വാസവും .


കുരിശിന്റെ വഴി നാടകക്കേസുമായി ഞങ്ങൾ അമ്പത്തിയേഴ് വ്യതസ്ത പേരുകളിൽ ഉള്ള യുവാക്കൾ മൂന്നാലു വർഷം മജിസ്ട്രേറ്റ് കോടതിയുടെ തിണ്ണ നിരങ്ങിയപ്പോൾ ഭരണഘടനാ സ്ഥാപനത്തോട് ഉടലെടുത്ത ബഹുമാനം തീർത്താൽ തീരില്ല.


മജിസ്ട്രേറ്റായ എന്റെ സുഹൃത്തിനോട് അമ്മ നിരന്തരം പറയുമത്രെ, ഫാനിന്റെ ചോട്ടിൽ സുഖിച്ചിരുന്ന് നുണ കേൾക്കാനല്ലെ നീ ദിവസോം കോട്ടും സൂട്ടുമിട്ട് പോകുന്നത്.

നിയമത്തെ വ്യാഖ്യാനിച്ചവർ ഭരണഘടനയെ അപകീർത്തിപ്പെടുത്തിയതാണൊ ഭരണഘടന മറിച്ചും ചെയ്തതാണോ, അങ്ങിനേയും ചില സംശയങ്ങൾ.

ശബരിമല വിധി വന്നപ്പോഴാണ് ഭരണഘടന എന്ന ഒന്നിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങുന്നത്. അത് വരെ ബൈബിൾ പോലെയൊ മഹാഭാരതം പോലെയൊ ഡെക്കാമറൺ കഥകൾ പോലെയൊ പോലെയൊ ആയിരുന്നു അത്, വേണമെങ്കിൽ ആവാം, അവഗണിക്കാം.

നമ്മളെ ബാധിക്കാത്ത ഒരു പുസ്തകം എന്ന ചിന്തയായിരുന്നു അത് വരെ. രാജ്യത്തിന്റെ ഭരണഘടനക്കൊപ്പം സ്വന്തം ഭരണഘടനയുണ്ടാക്കി ജീവിക്കുന്ന മനുഷ്യരും നിലവിലെ ഘടനക്കെതിരെ പൊരുതുന്ന സമൂഹവും എല്ലാ ലോകത്തുമുണ്ട്.

പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം എന്ന ഹൃസ്വസിനിമയിൽ പ്രണയത്തിന്റെ ഉച്ഛവസ്ഥയിൽ നിയമപുസ്തകം കത്തിക്കുന്ന ഒരു വിഷ്വൽ ഉണ്ട്. എല്ലാറ്റിനേയും തട്ടിമറിക്കുന്ന പ്രണയാവസ്ഥയിലെ റാഡിക്കൽ ഇമേജായിരുന്നു അത്.

ഇപ്പോൾ തോന്നുന്നു, ഭരണഘടനയെ അപ്പാടെ തള്ളരുത്, അത് പാഠപുസ്തകമാക്കേണ്ട ഒന്നാണ്‌.കുട്ടികളെ മറ്റൊന്നും അടിച്ചേൽപ്പിച്ചില്ലെങ്കിലും ഇത് പഠിപ്പിക്കണം.

സംസാരിക്കാൻ കൊള്ളാവുന്ന ആരെക്കണ്ടാലും ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനവും ഭരണഘടനാ ബെഞ്ചിന്റെ വിധിയും ചർച്ച ചെയ്യാറുണ്ട്.സമൂഹത്തിന്റെ അഥവാ ആണുങ്ങളുടെ മനസിലിരിപ്പ് അറിയാനാണ്. എന്റെ സുഹൃദ് വലയം ഭൂരിപക്ഷവും ജാതി മതരഹിതരാണ്, എന്റെ സന്തോഷജീവിതം അതിലാണ്, പ്രകടമല്ലെങ്കിലും ഭരണഘടന ഉയർത്തിപ്പിടിച്ച് തന്നെയാണ് ജീവിതവേഗം. സമഭാവന സ്വാതന്ത്ര്യം നെറ്റിയിൽ എഴുതിയൊട്ടിച്ചിട്ടുമുണ്ട്. ഒരാളെക്കാണുമ്പോൾ ഏത് ജാതി ഏത് ഗോത്രം ഏത് നാട് എന്ത് മെച്ചം എന്ന് ചിന്തിക്കുന്നതേയില്ല.

ഒന്നിച്ചൊഴുകാൻ കഴിയുന്നു വ്യത്യസ്തങ്ങളായ ആചാരങ്ങളുമായി യോജിച്ച് പോകണമെങ്കിൽ നല്ല അദ്ധ്വാനം വേണം. ജീവിക്കാൻ തന്നെ സമയം കഷ്ടി. സ്വകാര്യ ചർച്ചകൾ വളരെ ഇഷ്ടമാണ്.താപ്പ് കിട്ടുമ്പോഴൊക്കെ ചർച്ച ചെയ്യും, മദ്യപാനമെങ്കിൽ പറയുകയും വേണ്ട. ചർച്ചാവേദി വീടുകളിലാണെങ്കിൽ ആൺപെൺ ദേദമില്ലാതെ മലയിൽ സ്ത്രീകൾ കയറേണ്ടതില്ല എന്ന് പുരുഷന്റെ ഭാഗത്ത് നിന്ന് കട്ടായം വന്നാൽ സ്ത്രീ സ്വാതന്ത്ര്യം എന്ന അറ്റകൈ പ്രയോഗം വലിച്ച് പുറത്തേക്കിടും.


അടുക്കളയിൽ കരിഞ്ഞും കെട്ടിയോന്റെ അടിവസ്ത്രം കഴുകിയും ജീവിച്ചാൽ മതിയോ എന്നൊരു ചോദ്യം പെണ്ണുങ്ങൾക്ക് നേരെ ഉയർത്തും.അവരുടെ ഉള്ളിൽ ആദ്യമൊരു സന്ദേഹമുണരും, പിന്നെ വികസിക്കും, അവർ ആണുങ്ങളായ ഭർത്താവിന്റെ മുഖത്ത് നോക്കും. ഇപ്പുറത്തെ ആണൊരുത്തൻ എരിപിരി കൊള്ളുന്നതും കാണാം. ശബരിമല കയറ്റം പിന്നീടാകാം ഇപ്പോ നീ സ്ഥലം വിട് എന്നൊരു മുഖഭാവവും അയാളിൽ നിന്ന് വായിയെടുക്കാം.

പുരുഷനാണ് പ്രശ്നം. മലയും കയറ്റിറക്കങ്ങളും ആർത്തവവും ബ്രഹ്മചര്യവുമൊന്നുമല്ല.പൊതു ഇടങ്ങൾ സ്ത്രീകൾ ശ്വസിക്കാൻ തുടങ്ങിയാൽ അടുക്കളയിൽ കയറാനും അടിവസ്ത്രങ്ങൾ നനക്കാനും കാലുതിരുമ്മാനും ആളെ വേറെ നോക്കേണ്ടി വരും.

ശരണം വിളികൊണ്ടോ നാമജപം കൊണ്ടോ പരിഹരിക്കാൻ പറ്റാത്തതാണ് കാലങ്ങളിലൂടെ പുരുഷലോകം ആർജിച്ച ശീലങ്ങൾ. ദൈവങ്ങളെ സഹിക്കാം പുരുഷന്മാരെ പറ്റില്ല. ആണധികാരത്തിന്റെ അടരുകൾ അനവധി. ബ്രാഹ്മണ്യം വരെ അത് എഴുന്ന് നിൽക്കുന്നു. പുരുഷനെന്നാൽ അധികാരമാണ്, അധികാരമെന്നാൽ ബ്രാഹ്മണ്യമാണ്. ആകയാൽ അധികാരത്തിന്റെ പൂണൂലണിയാൻ ക്യൂ നിൽക്കുന്നവരെ എവിടെയും കാണാം.

ഇന്ത്യൻഭരണഘടന പൗരസ്ത്യമാണെന്നും അതിനെ ഭാരതവൽക്കരിക്കണമെന്നുമുള്ള വാദം ഉയരുന്നുണ്ട്. മനുസ്മൃതി പോലുള്ള സംഹിതയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനയെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക.

സ്ത്രീകൾക്ക്, ദളിതർക്ക് ഒന്ന് ശ്വാസം വിടണമെങ്കിൽ മുകളിൽ നിന്ന് സമ്മതം വാങ്ങിക്കണം. എന്റെ ജീവിതത്തിൽ ഭരണഘടനക്ക് പൊന്നുംവിലയുണ്ടാവുന്നത് സ്ത്രീ പ്രവേശനവിധിക്ക് ശേഷമാണ്.സ്ത്രീകൾ അണിയേണ്ടത് പുരുഷനൊപ്പം അവരെ മനുഷ്യരാക്കുന്ന ഭരണഘടനാ തത്വങ്ങളെയാണ്, ഭക്തിയേയോ സ്വർണ്ണത്തേയോ അല്ല.

കഴിഞ്ഞ ദിവസം പ്രിയസുഹൃത്ത് ഗഫൂർ പാതിരാവർത്തമാനത്തിനിടയിൽ ദലിത് സുഹൃത്തുക്കൾ എത്രപേരുണ്ട് എന്ന പ്രസക്തമായ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി, സുഹൃത്തുക്കളെ ഇതുവരെ ഞാൻ ജാതിയടിസ്ഥാനത്തിൽ തരംതിരിച്ചിട്ടില്ലായിരുന്നു. ആൺ സുഹൃത്തുക്കൾ മുതൽ പെൺ സുഹൃത്തുക്കൾ വരെ ഞാൻ വിരലിൽ കണക്കെടുത്തു, സങ്കോചത്തോടെ. വിരലുകൾ ഓരോന്നായി വിടർന്നുതുടങ്ങി. അതിൽ എന്നോടൊപ്പം വീട് പങ്കിടുന്ന പെൺസുഹൃത്തുക്കളുമുണ്ടായിരുന്നു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

പൊതുവെ സൗഹൃദത്തിന്റെ തീൻമേശകളിൽ, സു ഹൃദ്സദസുകളിൽ, സഞ്ചാരങ്ങളിൽ മേൽപ്പറഞ്ഞവരെ അധികം കണ്ടിട്ടില്ല, രാഷ്ട്രീയ വർത്തമാനങ്ങളിൽ അവരെ നാവിൻ തുമ്പിൽ അണിനിരത്തുമെങ്കിലും.

സാമൂഹ്യമാറ്റത്തോടൊപ്പം നമ്മളും മാറും എന്ന ചിന്താഗതി എനിക്ക് പ്രിയട്ടതല്ല. എല്ലാവരും ഒരുമിച്ച് മാർച്ച് ചെയ്യുന്നതല്ല വിപ്ലവം. എല്ലാറ്റിനും അവനവൻ വഴികളുമുണ്ട്.

നവോത്ഥാനമെന്ന് സാമൂഹ്യ നായകർ വന്ന് മാറ്റിമറിക്കേണ്ടത് മാത്രമല്ല. ഓരോ അണുവിലും ഓരോ നിമിഷത്തിലും നമ്മൾ ഒറ്റക്കും നടത്തേണ്ട കലാപം കൂടിയാണത്.

അടുക്കളയിൽ ഭാര്യക്കൊപ്പം കയറുമ്പോൾ, അവർക്ക് മുന്നിൽ പുറംലോകത്തെ തുറന്ന് വെക്കാൻ തുടങ്ങുമ്പോൾ ജനാധിപത്യത്തിന്റെ ആദ്യാക്ഷരമെഴുതുകയാണ്.

മറ്റെല്ലാ കാര്യത്തിലും മുകളിലേക്ക് നോക്കാമെങ്കിലും ജാതിയുടെ കാര്യമെത്തുമ്പോൾ താഴേക്കാണ് നോക്കേണ്ടത്, മനുഷ്യർ അവിടെയാണ്, മനുഷ്യത്വം അവിടെയാണ്. ഭരണഘടന പോലെത്തന്നെ അംബേദ്ക്കറും എനിക്ക് ഒരുകാലത്ത് തെറ്റിദ്ധാരണയായിരുന്നു,

ഭരണഘടനാ ശില്പി എന്നതിൽ നിന്ന് ശില്പി എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാൻ ഇത്തിരി വൈകി.

ആലോചിക്കുമ്പോൾ പല രീതികളിൽ വ്യാഖ്യാനിക്കാവുന്ന ശില്പഘടന തന്നെയാണത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ, വലുപ്പചെറുപ്പങ്ങളെ സൂക്ഷ്മാംശത്തിൽ കണ്ട് സമഭാവനയിൽ എഴുതിയുയർത്തിയ നിയമ സംഹിത ഒരു ശില്പം പോലെ ഭദ്രമായ ഐക്യവും അടിത്തറയും സൗന്ദര്യവും പ്രസരിപ്പിക്കുന്നു. ഇതിനെ പുതുക്കിപ്പണിയുകയാണ് ജനാധിപത്യത്തിലൂടെ കാലം ചെയ്യേണ്ടത്.



സമഭാവന , സ്വാതന്ത്ര്യം എപ്പോഴും ഉയർത്തിപ്പിടിക്കണം, അതിലൂടെ മനുഷ്യർ നിവർന്ന് നിൽക്കണം. ഭക്തി കെട്ട് പോകില്ല.കാരണം അതിന് അടിസ്ഥാനമില്ല. മനസ് കെട്ടുപോകുന്ന സമയങ്ങളുണ്ട്, തത്സമയ ചിന്തകളിൽ ഭ്രാന്തു പിടിച്ച് മനഷ്യർ ദൈവങ്ങളെ കക്ഷത്ത് തിരുകി തെരുവിനെ അശുദ്ധമാക്കുമ്പോൾ, നിശബ്ദത ഭാഷയാവേണ്ട സ്ഥലങ്ങളിൽ ആക്രോശം മുഴങ്ങുമ്പോൾ, മനുഷ്യരെ മനുഷ്യർ നെടുകെ പിളരുമ്പോൾ ......

ദീർഘകാലത്തെ ചുറ്റിക്കറങ്ങലിൽ സ്വന്തമെന്ന് ഉള്ളിൽ നിറയുന്ന തൃശൂർ റൗണ്ടിലേക്ക് ഇറങ്ങും. തേക്കിൻ കാടിനെ നെടുകെ പിളർക്കും, റൗണ്ടിൽ ഒരുവട്ടം ചുറ്റും. ആരെയെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. ഓഫീസ് വിട്ടിറങ്ങുന്നവർ, സിനിമക്കാർ, നാടകക്കാർ, ഫിലിം സൊസൈറ്റി പ്രവർത്തകർ, പ്രതിരോധ സമിതിക്കാർ, അരാജകർ... ഇവർ ഭൂരിപക്ഷവും സംസാരിക്കാൻ കൊള്ളാവുന്നവരാണ്. പ്രണയിനികൾ, പ്രതീക്ഷ കൈവിടാത്തവർ, രാജ്യത്തിന്റെ പോക്കിൽ ആശങ്കപ്പെടുന്നവർ... അവർക്കൊപ്പം ചായ കുടിക്കാം, ബീർ പാർലറുകളിൽ കയറാം,  സമനില തെറ്റാം, എന്തുമാവാം. അവർക്കൊപ്പം സ്നേഹം തൊട്ടുകൂട്ടാം.അവരിൽ നിന്ന് ജാതി തികട്ടി വരില്ല, മതബോധം ഛർദ്ദിക്കില്ല.


 സമനില കൈവരിക്കാനാവുമെന്നതാണ് മദ്യത്തിന്റെ ശ്രേഷ്ഠത. ഇടിഞ്ഞു പൊളിഞ്ഞ ലോകം ഒറ്റപ്പെഗ്ഗിൽ എഴുന്നേറ്റ് അറ്റൻഷനിൽ നില്ക്കുന്നത് കാണാം. മദ്യത്തിന്റെ സാന്നിദ്ധ്യം എന്തൊരു ശാന്തതയാണ് തരുന്നത്, കുടിച്ചില്ലെങ്കിൽ പോലും, എപ്പോഴും അത് സമീപത്ത് കരുതുക തന്നെവേണം,മറിച്ചൊരു ശുഭ സാദ്ധ്യത മറ്റൊന്നും തരാത്തിടത്തോളം കാലം. മദ്യം ഭരണഘടന പോലെ , സമഭാവനയോടെ.

ഭരണഘടനയുമായുള്ള അന്യത നാൾക്കുനാൾ കൂടുന്നു,ഇരുൾ മൂടുന്നത് പോലെ. കരുതിയിരിക്കുക,അതിന്റെ വെളിച്ചം കെട്ടു പോകരുത്.അനുഭവത്തിന്റെ ചൂളയിൽ നിന്ന് ഉരുത്തിരിച്ചെടുത്തതാണ്.


 'പി ലീലയെ'ക്കൊണ്ട് പാടിപ്പിച്ച് മാലോകരെ മുഴുവൻ കേൾപ്പിക്കേണ്ട ഒന്നാണ് ഭരണഘടന. ✳ 

നീയുള്ളപ്പോള്‍.....