പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, May 27, 2012

ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു





രിക്കല്‍ തൃശൂര്‍ രാഗം തിയ്യറ്ററില്‍ കറന്റ് പോകുന്നു . ഏറുമാടത്തില്‍ ഉറക്കം അഭിയിച്ചു കിടന്ന പഴയ ചട്ടക്കാരി മോഹന്റെ മൂക്കില്‍ നമ്മുടെ പഴയ ജയഭാരതി ആദിവാസിയുടെ വേഷത്തില്‍ വന്ന് കാട്ടുപൂ മണപ്പിക്കുന്ന സീനിലേക്കായിരുന്നു തറടിക്കറ്റുകാരും ബാല്‍ക്കണി ടിക്കറ്റുകാരുമായ ജനം അപ്പോള്‍ വാപൊളിച്ചിരുന്നത്. “ഡൊമിന്യേയ് “എന്ന വിളിയും അതിന്മേലുള്ള ആരവങ്ങളും കൊണ്ട് തിയ്യറ്റര്‍ മുഖരിതമായത് ഈ സമയത്താണ്.



കറണ്ട് പോകുക ,ഫിലിം പൊട്ടുക, വതില്‍ തുറന്ന് അടക്കാന്‍ വൈകുക,തിയ്യറ്ററിനുള്ളില്‍ ലൈറ്റണക്കാന്‍ വൈകുക,സൌണ്ടിനു തകരാറു പറ്റുക തുടങ്ങി കാണിക്ക് കൂവാന്‍ പാകത്തിലുള്ള സന്ദര്‍ഭങ്ങളിലെല്ലാം ഡൊമിനിയെന്ന പേര്‍ വിളിച്ച് അയാളുടെ അപ്പനുമമ്മക്കും ഇട്ട് പിടിക്കുന്നതാണ് കൊട്ടകയില്‍ പലപ്പോഴും കണ്ടത്, രാഗത്തില്‍ മാത്രമല്ല,രാമദാസ്,ജോസ്,സ്വപ്ന,ബിന്ദു തുടങ്ങിയ തൃശ്ശിവപ്പേരൂര്‍ ടൌണിലെ തിയ്യറ്ററുകളിലും ഇതേ അനുഭവം തന്നെയായിരുന്നു.ഡൊമിനിയെന്താ അയ്യപ്പസ്വാമിയോ?.എവിടെ നോക്കിയാലും.തൂണിലും തുരുമ്പിലും,തിയ്യറ്ററിലും !ഇതാരപ്പ എന്ന ചോദ്യവുമായി കുറെ നാള്‍ ഡൊമിനി ഉള്ളില്‍ കിടന്നു,ദൈവം പോലെ.അതിനേയും ആരും കണ്ടിട്ടില്ലല്ലോ.

സാക്ഷാല്‍ ഡൊമിനിയെപ്പറ്റി കേള്‍ക്കുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്. തീരദേശത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും നഗരത്തിന്റെ ചതുരവടിവിലേക്ക് ഞങ്ങള്‍ പിച്ച വെച്ച് ചേക്കേറിയതിനു ശേഷം.കേരളവര്‍മ്മയില്‍ ചേര്‍ന്ന് തൃശൂര്‍ ചുറ്റുവട്ടങ്ങളിലെ എല്ലാ സര്‍വ്വാണികളേയും പരിചയപ്പെട്ട കാലം.സൌഹൃദങ്ങള്‍ തൃശൂര്‍ റൌണ്ടും നിറഞ്ഞ് വലിയാലുക്കല്‍, കണിമംഗലം,ശില്‍പി രാജന്റെ ഹെര്‍ബര്‍ട്ട് നഗര്‍ ഭാഗങ്ങളിലേക്ക് കവിഞ്ഞപ്പോള്‍ അവിടെ നിന്നാണ് ഡൊമിനി പുനര്‍ജ്ജനിക്കുന്നത്.


തൃശൂര്‍ പൂരത്തില്‍ പാറമേക്കാവും തിരുവമ്പാടിയും തമ്മില്‍ തല്ലിപ്പിരിഞ്ഞാല്‍പ്പിന്നെ കണിമംഗലം നിവാസികള്‍ക്ക് പിന്നെ കിട്ടുന്ന സന്തോഷം(ടിക്കറ്റെടുത്തിട്ടാണെങ്കില്‍ കൂടി.ഫ്രീ ടിക്കറ്റ് തമാശക്കാരായ സുകുമാര്‍ അഴിക്കോട്,ജയരാജ് വാര്യര്‍ എന്നിവരെപ്പോലെയുള്ളവര്‍ അന്നുണ്ടായിരുന്നില്ല) ഡൊമിനിയും അയാളുടെ ഓലയാല്‍ മേഞ്ഞ്,മഴക്കാലത്തും പൂര്‍ണ്ണചന്ദ്ര ദിവസവും പ്രദര്‍ശനമുണ്ടാവാത്ത മേരിമാതാ ടാക്കീസുമാണ്. (തേക്കിന്‍ കാട്ടിലെ ചീട്ടുകളിയില്‍ ഈ ഏരിയാക്കമ്മിറ്റികള്‍ക്ക് താല്പര്യം പോരാ. അല്ലെങ്കില്‍ പൂരം വരുന്നതു വരെ വട്ടത്തില്‍ കളിച്ചിരിക്കാമായിരുന്നു.പൂരമൊഴികെ കാലങ്ങളില്‍ പൂരപ്പറമ്പില്‍ കൊട്ടേക്കാട്ടുകാരുടെ ആധിപത്യവുമാണ്) ടിക്കറ്റ് കൊടുക്കുന്നതും വാങ്ങുന്നതും ഡോമിനി. പെട്ടി ചുമക്കുന്നതും ഡൊമിനി. പശതേക്കുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും ഡോമിനി. കാളവണ്ടിയില്‍ മൂരിനിവര്‍ന്നിരുന്ന് നോട്ടീസ് എറിഞ്ഞു കൊടുക്കുന്നതും ഡൊമിനി. പടമോട്ടിക്കുന്നതും ഡോമിനി,പടം പൊട്ടിക്കുന്നതും ഒട്ടിക്കുന്നതും ഡൊമിനി.ചില്ലില്‍ കരിപിടിപ്പിച്ച് സ്ലൈഡ് എഴുതുന്നതും മായ്ക്കുന്നതും ഡൊമിനി.സിനിമയില്‍ സന്തോഷ് പണ്ഡിറ്റെങ്കില്‍ സിനിമാകൊട്ടകയില്‍ ഡൊമിനി.അന്ന് പണ്ഡിറ്റ് എന്ന പേര് കണ്ടുപിടിക്കപ്പെട്ടിട്ടില്ല,തൃശൂരില്‍.


ചുരുക്കിപ്പറഞ്ഞാല്‍ കൊടുക്കല്‍ വാങ്ങല്‍ ബാന്ധവമാണ് നാട്ടുകാര്‍ക്ക് ഡൊമിനിയുമായിട്ടുള്ളത്.


എല്ലാം കഴിഞ്ഞ് കൊട്ടക പൂകിയാല്‍ ഡൊമിനി മുതലാളിയാണ്. അത് വകവെച്ചുകൊടുക്കാന്‍ അഭിമാനികളായ കണിമംഗലത്തുകാര്‍ തയ്യാറല്ല. തേഞ്ഞ റേക്കാര്‍ഡ് പ്ലെയറില്‍ നിന്നുള്ള പൊട്ടിയ പാട്ടും പൊരിവെയിലിലെ ക്യൂനില്‍ക്കലും മൂട്ട കടിയും ഒട്ടിക്കും തോറും പൊട്ടുന്ന പ്രിന്റും ദൈവസഹായം സ്ലൈഡൂം ഒക്കെകൂടിയാവുമ്പോള്‍ തെറിപറയാന്‍ പാകത്തില്‍ ജനത്തിനൊരു ശത്രു വേണം.


ജയഭാരതിയേയും ഷീലയേയും നോട്ടമിട്ട് തിയ്യറ്റര്‍ പരിസരങ്ങളില്‍ നാളുകളായി കറങ്ങുന്ന ഉണ്ടക്കണ്ണന്‍ കെ.പി.ഉമ്മറിനേക്കാളും,ഒരിക്കലും കത്തിക്കാത്ത പൈപ്പും പുലിത്തോല്‍ ഓവര്‍ക്കോട്ടുമിട്ട് പിരിയന്‍ കോണിയിറങ്ങി ബലാത്സംഗത്തിന് എന്നും രാവിലെ സാധ്യതയന്വേഷിച്ച് മഹീന്ദ്ര ജീപ്പില്‍ കറങ്ങുന്ന ജോസ് പ്രകാശിനേക്കാളും,കുഞ്ചാക്കോ സെറ്റുകളില്‍ ബലാത്സംഗം സ്പെഷ്യലൈസ് ചെയ്ത ഗോവിന്ദന്‍ കുട്ടിയേക്കാളും, പെണ്ണുങ്ങളുടെ അടിവസ്ത്രം വലിച്ചൂരുന്നവനും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന മൂര്‍ക്കനിക്കര സിറ്റിക്കാരന്‍ ടി.ജി.രവിയേക്കാളും പ്രേക്ഷകരുടെ ശത്രുവായി ഡൊമിനി.


പടം പൊട്ടിയാല്‍,പൊട്ടിയതൊട്ടിക്കാന്‍ വൈകിയാല്‍, പവ്വറെങ്ങാന്‍ പോയാല്‍,കാറ്റില്‍ ഓലയെങ്ങാന്‍ പൊങ്ങിയാല്‍ എന്തിന് ക്യാബിനില്‍ നിന്ന് ഒച്ച കൂടിയാലോ,തിരശ്ശീലയിലെ ഒച്ച കുറഞ്ഞാലോ , എന്തിനും ഏതിനും നാട്ടുകാരുടെ പുല്ലും പുലയാട്ടും ഡൊമിനിക്കാണ്.എന്തിനേറെ പറയുന്നു ഇന്റര്‍വെല്‍ സീന്‍ കാണികളെ കുന്തമുനയില്‍ നിര്‍ത്തിയില്ലെങ്കില്‍,ക്ലൈമാക്സിനു പഞ്ചു പോരെങ്കില്‍ ഡോമിനിക്ക് കിട്ടുക തന്നെ ചെയ്യും നാട്ടാരുടെ തെറിയഭിഷേകം. ഡൊമിനിയുടെ മരിച്ചുപോയ അപ്പന്‍,കുഴിമാടത്തിലുള്ള മറ്റു പൂര്‍വ്വ പരമ്പരകള്‍, ഇനിയും മരിച്ചിട്ടില്ലാത്ത ബന്ധുക്കള്‍,മറ്റു ബന്ധുമിത്രാദികള്‍, ഇവര്‍ക്കൊക്കെ കിട്ടും നാട്ടുകാരുടെ വാമൊഴി സാഹിത്യം. എങ്ങനെ സഹിക്കും പണമിറക്കി പടമോട്ടുന്ന ഒരു കൊട്ടക മൊതലാളി,എങ്ങിനെ സഹിക്കാതിരിക്കും. ഡൊമിനിയും വിട്ടുകൊടുക്കില്ല. ആളും കണിമംഗലം രക്തമല്ലെ. ഡൊമിനിയും തെറി മറിച്ചു ചൊല്ലും. അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്. വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും. തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറികള്‍ സ്ലൈഡില്‍ കരികൊണ്ടെഴുതി സ്ക്രീനില്‍ കാണിക്കും.


“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു”


പോരെ പൂരം. പൂരത്തിനിടയിലെ ചെറുപൂരങ്ങള്‍ പോലെ കൊട്ടകക്കുള്ളിലെ മറ്റൊരു കലാപരിപാടിയായി കണിമംഗലത്തുകാര്‍ ഇതു കൊണ്ടാടി. രക്തത്തിലലിഞ്ഞതു പോലെ വംശപരമ്പരകളിലേക്കും ഡൊമിനി പടര്‍ന്നു. തൃശൂര്‍ക്കാരുടെ തെറിവാക്ക് സഞ്ചയത്തില്‍ ഡൊമിനിയുടെ സ്ഥാനം നിസ്തൂ‍ലമാണ്. തൃശൂര്‍ക്കാരുടെ സ്വന്തമായ റൌണ്ടിന്‍ കരയിലും കരകവിഞ്ഞുള്ള എല്ലാ തിയ്യറ്ററുകളിലും ഡൊമിനിയെ പലതും ചേര്‍ത്ത് വിളിക്കുന്നത് ഞങ്ങള്‍ കേട്ടു.

തിയ്യറ്ററിനുള്ളില്‍ കേട്ടത് സാഹിത്യമായിരുന്നു എന്ന് മനസ്സിലായത് സാഹിത്യ അക്കാദമി വന്നതിന് ശേഷമാണ്.


(തൃശൂര്‍ സാംസ്കാരിക തലസ്ഥാനമായി നാമകരണം ചെയ്യപ്പെടുന്നതും ലളിതം,സംഗീതം,സാഹിത്യം,തുടങ്ങിയ ആക്രി കച്ചവടങ്ങളും അത് നടത്തിപ്പിനുള്ള നിപുണന്മാരും ഇതിന് ശേഷമായിരിക്കാം ഇങ്ങോട്ടു കുറ്റിയും പറച്ച് പോന്നത്,തിട്ടമില്ല).


അക്കാദമിയും അതിന് വെള്ളമൊലിപ്പിച്ച് നില്‍ക്കുന്നവരും അവിടെ നില്‍ക്കട്ടെ,നമുക്കതിലെന്ത് കാര്യം.


ഡൊമിനിയാണ് നമ്മുടെ സാംസ്കാരിക നായകന്‍.....അല്ലാതെ...!

കഥ തുടങ്ങുന്നതേയുള്ളു. ആയിടക്കാണ് നാടിനെ നടുക്കിയ കൊലപാതകം ഡൊമിനിയുടെ നാട്ടില്‍ നടക്കുന്നത്. അപ്പോള്‍ “കൊച്ചിന്‍ എക്സ്പ്രസ്സി”ന്റെ സെക്കന്റ് ഷോ ചുരുട്ടി പെട്ടിയിലാക്കി വീട് പൂകാനുള്ള തിരക്കിലായിരുന്നു ഗഡി. പോലീസും നായയും തലങ്ങും വിലങ്ങും ഓടി. കടല്‍മീന്‍ മണപ്പിച്ച് ,കായല്‍മീന്‍ മണപ്പിച്ച് ,നീളന്‍ നാവു വെളിയിലിട്ട് വെള്ളമൊലിപ്പിച്ച് ചന്തയിലെ കൈവരികളില്‍ പോലീസ് നായ തളര്‍ന്നിരുന്നു,തടിയന്മാരായ പോലീസുകാര്‍ ഏന്തിവലിഞ്ഞ് പിറകില്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂ.



കൊച്ചിന്‍ എക്സ്പ്രസ്സ് കണ്ടിറങ്ങിയവര്‍ ഡൊമിനിയുടെ ടിക്കറ്റിന്റെ പാതി കാട്ടി പോലീസില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. പതിവുപോലെ പ്രതിയെ മാത്രം കിട്ടിയില്ല. പ്രതി ലോക്കല്‍ ചട്ടയാണ്. ലോക്കല്‍ ,റൂറല്‍ , സ്റ്റേറ്റ് എന്നീ സകലമാന പോലീസുകാരും അന്വേഷിച്ച് കൈമലര്‍ത്തി. സിഐഡികള്‍ വേഷം മാറി രാത്രി വീടുകളിലേക്ക് ഒളിഞ്ഞുനോക്കി,കണിമംഗലത്തുകാ‍ര്‍ അവരെ കൈകാര്യം ചെയ്തു. വേഷം മാറാതെ തന്നെ യഥാര്‍ത്ഥ പ്രതി കള്ളവണ്ടി കയറി(അന്ന് കള്ളവണ്ടിക്ക് ഇന്നത്തെ അത്ര തിരക്കില്ല). പ്രതി എവിടെയൊക്കെയോ സുരക്ഷിതമായുണ്ടെന്ന നിഗമനത്തില്‍ പോലീസ് ഫയല്‍ അട്ടത്ത് കേറ്റി. കേസ് തേഞ്ഞുമാഞ്ഞുപോകാന്‍ പ്രതികരണ ശേഷിയുള്ള കണിമംഗലത്തുകാര്‍ സമ്മതിച്ചില്ല(പിന്നീട് പ്രതികരണക്കാര്‍ തൃശൂരിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കുകയും പോലീസിനും പത്രത്തിനും പണിയാവുകയും ചെയ്തത് മറ്റൊരു ചരിത്രം. ) ഒന്നുകൂടി അന്വേഷിക്കാന്‍ പോലീസ് തീരുമാനിക്കുന്നു. പോലീസുകാര്‍ വട്ടം കൂടിയിരുന്ന് ഒറ്റക്കോയിന്‍ മുകളിലേക്കിട്ട് പ്രതിയെ തിരക്കി പോകേണ്ട ദിശ നിശ്ചയിച്ചു. പോലീസ് മുംബായിക്ക് വെച്ചുപിടിക്കുന്നു. അവിടെ മലയാളികള്‍ ഞെരുങ്ങി താമസിക്കുന്ന ചാലുകള്‍ കയറിയിറങ്ങുന്നു ,നാടന്‍ സാധനമായ ദാരു കുടിച്ചുല്ലസിക്കുന്നു, കിതച്ചൊരിടത്ത് തല വെക്കുന്നു,വാളുവെക്കുന്നു. ബോംബെക്ക് വന്നതല്ലെ ഒരു സിനിമയും കണ്ടു കളയാം എന്ന് തീരുമാനിച്ച് അവര്‍ “യാദോം കി ഭാരത്ത് “ കാണാന്‍ ക്രൌണില്‍ കയറുന്നു. സീനത്തമന്റെ മുന്നില്‍ ആളാകാന്‍ രാജേഷ് ഖന്ന മസില് പെരുപ്പിക്കുന്ന രംഗത്ത് കൊട്ടകയിലെ കറണ്ടു പോകുന്നു. കറന്റ് പോയ സമയത്ത് കൊട്ടകയുടെ രണ്ടു ഭാഗത്തു നിന്നായി രണ്ട് “ഡൊമിന്യേയ് ” വിളികള്‍ ഉയര്‍ന്നതും ഒന്നിച്ചായിരുന്നു.



അകന്നിരിക്കുന്നവര്‍ കണ്ടുമുട്ടുമ്പോള്‍ സംഭവിക്കുന്നതുപോലെ കുളിരുകോരുന്ന ഒരനുഭവം. വിളി ഒന്ന് പോലീസ് സംഘത്തില്‍ നിന്ന്.

മറ്റേത്....?

കൊലപാതകി കേരളാപോലീസിന്റെ കൈയ്യില്‍. വേഷം മാറി നടന്നാലും കൊട്ടകയില്‍ കറന്റ് പോയാല്‍ കണിമംഗലത്തുകാര്‍ക്ക് (കുറ്റവാളിയായാലും പോലീസായാലും)കണ്ടോണ്ടിരിക്കാന്‍ പറ്റില്ല,മിണ്ടാണ്ടിരിക്കാനും പറ്റില്ല. ഡൊമിനിയുടെ ഖ്യാതി ഇതോടെ കണിമംഗലവും കടന്നു.


അത്ഭുതങ്ങളുടെ ഉറവിടമായ ഡൊമിനിയെ വാഴ്ത്തപ്പട്ടവാനാക്കാന്‍ കണിമംഗലത്തുകാരോടൊപ്പം എല്ലാ ഇടവഹകളും ശിപാര്‍ശ ചെയ്തു,ഡൊമിനി ജീവിച്ചിരിക്കുമ്പോള്‍ തന്നെ.കണിമംഗലം ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഏതു വിധത്തിലായിരിക്കുമെന്ന് ആര്‍ക്കറിയാം.
എന്റെ ഡൊമിന്യേയ്.........






Saturday, May 19, 2012

ഇല്ലാതാവുന്ന മരുഭൂമികള്‍


ഇല്ലാതാവുന്നമരുഭൂമികള്‍

ഇല്ലാതാവുന്നമരുഭൂമികള്‍

ഇല്ലാതാവുന്നമരുഭൂമികള്‍

ഇല്ലാതാവുന്നമരുഭൂമികള്‍




വീണ്ടും കടലളന്നു. കടല്‍ക്കടന്നു.കഴിഞ്ഞ നവംബറില്‍......

"പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം" പ്രദര്‍ശനം ഉണ്ടായിരുന്നു ദുബായില്‍. പോക്കുവരത്തും കറക്കങ്ങളുമായി പത്തു ദിവസമാണ് പ്ലാന്‍ ചെയ്തത്.പതിവു പോലെ പ്ലാനൊക്കെ കാറ്റില്‍ പറത്തി. മാസം പോയതറിഞ്ഞില്ല.മരുഭൂമിയെങ്കില്‍ മരുഭൂമി.അത് വിട്ടുപോരാന്‍ തോന്നിയില്ല. യാത്ര നരകത്തിലേക്കായാല്‍ പോലും ഇപ്പോള്‍ അസ്വദിക്കാമെന്നായിരിക്കുന്നു. ശീലം കൊണ്ടും വകതിരിവുള്ള സൗഹൃദങ്ങള്‍ കൊണ്ടും ഇപ്പോള്‍ എവിടെയും ഒരേ പോലെയാകുന്നു.ഒന്നുകില്‍ എല്ലായിടവും മരുഭൂമികള്‍ അല്ലെങ്കില്‍ എവിടെയും പച്ചപ്പുകള്‍.

' പ്രണയത്തിന് ' ഒറ്റ പ്രദര്‍ശനമാണ് ദുബായില്‍ തീരുമാനിച്ചത്.പക്ഷെ അത് അഞ്ചായി വളര്‍ന്നു.എല്ലാ സാഹചര്യവും ആഘോഷമാക്കുന്ന നാടക പ്രവര്‍ത്തകനായ സഞ്ജുവന്റെ മുന്‍കയ്യില്‍ പ്രദര്‍ശങ്ങള്‍ ഓരോന്നായി വന്നു ചേരുകയായിരുന്നു.സഞ്ജുവാണ് ‘പ്രണയം’നിര്‍മ്മിച്ചത്.ഷാര്‍ജയില്‍ ദുബായിലും അജ്മാനിലും ഉമ്മുല്‍ ഖൊയ്വാനിലും അല്‍ അയിനിലും അബുദാബിയിലുമൊക്കെയായി ഞങ്ങള്‍ സിനിമ കാണിച്ചു,അര്‍മാദിച്ചു.ഷാര്‍ജയിലെ പ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ ആയിരുന്നു.മാസ്സ് എന്ന സംഘടനയുടെ വനിതാവിഭാഗമാണ് ഒരുക്കങ്ങള്‍ നടത്തിയത്.എഴുത്ത് ബെന്യാമിന്‍ സംസാരിക്കാനുണ്ടായിരുന്നു.കൂര്‍ക്കഞ്ചേരിയിലെ ജേപിയും ഭാര്യയും പ്രേക്ഷരായി വന്നു.അവര്‍ അവിടെ ഡോക്ടര്‍മാരാണ്.ശ്രീപ്രകാശ്,ശ്രീകല,ഹേന എന്നിവരൊക്കെ സംഘാടനത്തില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു.പുറത്തിറങ്ങി ചായക്കടയില്‍ കയറിയപ്പോള്‍ അവിടെയും വാടാനപ്പള്ളിക്കാര്‍.ഞാന്‍ വാടാനപ്പള്ളി വിട്ടതിനു ശേഷമുള്ള തലമുറയാണ്.പരിചയപ്പെട്ടു. ചായക്കടയില്‍ പറ്റു തുടങ്ങാ‍നുള്ള സാഹചര്യം എവിടെയുമുണ്ട്.

നല്ലൊരു ജോലിക്കുവേണ്ടി കറങ്ങുന്നവരും ജോലിയുമായി കറങ്ങുന്നവരും എവിടെയുമുണ്ട്,മരുഭൂമിയിലുമുണ്ട്.ചാലക്കുടിക്കാരി ജീനയും പയ്യന്നൂരിലെ ബിന്ദുവും ന്യൂസ് ഫോട്ടൊഗ്രാഫറായ ബാലുവും സഞ്ജുവുമൊക്കെ ജോലിയുമായി കറങ്ങുന്നവരാണ്.രാവിലെ ആരുടെയെങ്കിലും കാറില്‍ കയറിയിരുന്നാല്‍ മതി.ഇവിടെ യാത്ര എവിടെക്കായാലും വ്യത്യസമില്ല.എവിടെയും കോണ്‍ക്രീറ്റുകള്‍,മരുഭൂമികള്‍.കാലം പോലെയാണ് ഇവരുടെ കാറുകള്‍.ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ല.ലിഫ്റ്റിറങ്ങി പുറത്തേക്കുള്ള വഴിയുടെ ദിശ തെറ്റിയാല്‍ പിന്നെ കെട്ടിടത്തിന്റെ വലിപ്പമാകെ ഒന്ന് ചുറ്റി വരണം.ഒടുവില്‍ കാര്‍ കണ്ടെങ്കിലായി.

അല്‍ അയിനീലേക്ക് പോകും വഴി അനന്തമായ കമ്പിവേലിക്കരികെ ബിന്ദു കാര്‍ ചാരി.പല പല നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു.നാട്ടില്‍ പത്തിരുപത് പശുക്കളെ വാങ്ങി വളര്‍ത്തുകയാണ് ബിന്ദുവിന്റെ സ്വപ്ന പദ്ധതി.മരുഭൂമിയില്‍ പാര്‍ക്കുന്നവര്‍ പണിതുയര്‍ത്തുന്ന സ്വപ്നങ്ങളില്‍ പച്ചപ്പും പശുക്കളും കിളികളുമൊക്കെ പാറുകയും അമറുകയും ചെയ്യുന്നുണ്ടാവും.തൃശൂര്‍ തമാശകള്‍ അവര്‍ക്കിഷ്ടമാണ്.ജയറാം തൃശൂരുക്കാരനാണ്.തൃശൂര്‍ വിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ യാത്രകള്‍ക്കിടയില്‍ ഞങ്ങള്‍ അജിതിനെ തൃശൂരിലേക്കു വിളിക്കും.നടത്തറ കുഞ്ചിയമ്മയെപ്പറ്റി ഒരിക്കല്‍ അജിത് പറഞ്ഞു.പാല്‍ കിട്ടാന്‍ വൈകുമ്പോള്‍ ചായക്കട നടത്തുന്ന കുഞ്ചിയമ്മ സ്വന്തം മുല ചുരത്തി ചായ ഉണ്ടാക്കാറുണ്ടത്രെ.ശില്പി രാജന്‍ ഇവിടെയും പ്രശസ്തനാണ്,ശില്പിയുടെ കഥകളും.

കമ്പിവേലിക്കും പാറക്കെട്ടുകള്‍ക്കുമപ്പുറം ഒമാന്‍ ആണ്.ചില വീടുകളും കണ്ടു,അതില്‍ നിന്നും തല നീട്ടുന്ന ചില മനുഷ്യജീവനേയും,വീടുവെച്ച മനുഷ്യര്‍ എല്ലായിടത്തും ഒരു പോലെയാണ്.ഉടല്‍ ഉള്ളില്‍, തല പുറത്ത്.കൊടുങ്ങല്ലൂര്‍ക്കാരന്‍ ഗഫൂര്‍ അപ്പുറത്തുണ്ട്.വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമേയുള്ളു,കേള്‍ക്കുന്ന ആളുമാണ്.അതിര്‍ത്തി ചാടിക്കടക്കാന്‍ സഹായിക്കുമെന്നുമറിയാം.ബിന്ദു എന്റെ കൈ പിടിച്ചു.ചാടല്ലെ ചാടല്ലെ എന്ന് പറഞ്ഞു,‘ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലെ’ എന്ന ശീലില്‍.കാറില്‍ ചാരിക്കിടന്ന് ഞാന്‍ കണ്ണടച്ചു. മിഴിയടപ്പിനപ്പുറം അതിര്‍ത്തികളില്ലാത്ത എന്റെ ലോകം തെളിഞ്ഞു.എല്ലാ അതിര്‍ത്തികളും മാഞ്ഞു പോകുന്നത് ഞാന്‍ സങ്കല്പിച്ചു നോക്കി.മനുഷ്യരെല്ലാരുമൊന്നു പോലെ,പിന്നെ എന്തിനതിര്‍ത്തികള്‍.സ്വകാര്യതയുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിലും മതില്‍ കെട്ടുന്നതിലും വേലി പാകുന്നതിലും മനുഷ്യര്‍ ഇന്ന് കൂടുതല്‍ ഉല്‍സുകരാവുന്നു.ഒരു വീടിന്റെ ഉമ്മറത്തുകൂടെ കടന്ന് മറ്റൊരു വീടിന്റെ അടുക്കളഭാഗത്തു കയറി.... അങ്ങിനെയങ്ങിനെ പത്തിരുപത് വീടിന്റെ സൗമനസ്യങ്ങളെ തൊട്ടും അളന്നുമാണ് ചെറുപ്പത്തില്‍ ഒന്നര കി.മീറ്റര്‍ ദൂരെയുള്ള വാടാനപ്പള്ളി നടയിലെത്തുക.

ആര്‍ട്ട് ഗാലറികളെക്കാള്‍ മനോഹരമാണ് ബാരക്കുട എന്ന മദ്യ വില്പന ശാല.ഒരു ബിനാലെ പോലെ എന്നും പറയാം.ചില്ലുകുപ്പികളുടെ ആകൃതിയില്‍ മദ്യത്തിന്റെ ലോകോത്തര സൌന്ദര്യവും ലഹരിയും സംയുക്തമായി നിറഞ്ഞു കവിയുന്നു. ഏത് മദ്യവും അവിടെ കിട്ടും.കുപ്പികളുടെ നിറവും ആകൃതിയും ഭംഗിയും ആസ്വദിച്ച് കുറെ നേരം അവിടെ ചുറ്റി.മദ്യം നിറയെ പുറത്താണെങ്കിലും മത്തുപിടിക്കുന്ന മട്ട്. സ്വന്തമാക്കുന്നതിനേക്കാള്‍ സൌന്ദര്യം അസ്വദിച്ചവസാനിപ്പിക്കയാണ് ഉത്തമമായ കാര്യമെന്ന് ഏതെങ്കിലും പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ടാവുമോ.മദ്യത്തേയും അക്കൂട്ടത്തില്‍ പെടുത്താം.കാഴ്ചയാണ് കൂടുതല്‍ സൌന്ദര്യം.കുടിക്കുന്നതിനേക്കാള്‍ കുടിയന്മാരെ കാണുന്നതു പോലെ.


എതെടുക്കണം എന്നത് ചിന്താ കുഴപ്പമുണ്ടാക്കി,തുണിക്കടയില്‍ കയറിയതു പോലെ.തുണികള്‍ ശരീരത്തില്‍ വെച്ചു നോക്കുന്നതു പോലെ കരളിനോടു വെച്ചു നോക്കി.എന്തും വരട്ടെ, കുറച്ച് കുപ്പികള്‍ വാങ്ങി.അന്ന് ബിന്ദുവിന്റെ വീട്ടിലായിരുന്നു തലകുത്തിവീഴല്‍.അധികം പറഞ്ഞു കേള്‍ക്കുകയും അപൂര്‍വ്വമായി മാത്രം കാണുകയും ചെയ്തിട്ടുള്ള റോയല്‍ സല്യൂട്ട് സഞ്ജുവിന്റെ വീട്ടില്‍ നിത്യ സംഭവമായിരുന്നു.റോയല്‍ സല്യൂട്ടിന്റെ താളത്തിലാണ് ബാലകൃഷ്ണന്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതു തന്നെ.ഓരോ മദ്യവും ഓരോ താളമാണ് തരിക. ആയതിനാല്‍ ഇവിടുത്തെ അവിവാഹിതമായ അടുക്കളകള്‍ ഓരോരോ താളത്തിലാണ് ഭക്ഷണം പുറത്തെടുക്കുന്നത്. പല താളങ്ങളില്‍ ഞാന്‍ പാചകം ചെയ്തു,ചിലപ്പോള്‍ താളപ്പിഴകളോടെയും.

കാസര്‍കോടെ ചെറുവത്തൂരില്‍ സി.പി.ശ്രീധരന്റെ തറവാട്ടു വീട്ടില്‍ ഈയിടെ പോയിരുന്നു, തെയ്യം.മകന്‍ വിനോദ് ചന്ദ്രന്റെ സ്നേഹപൂര്‍ണ്ണമായ ഭീഷണിയെ പേടിച്ചായിരിക്കണം വിവിധ ഭാഗങ്ങളില്‍ നിന്നും സുഹൃത്തുക്കള്‍ അവിടേക്ക് വന്നിരുന്നു.വൈകീട്ട് നാടുകാണാനിറങ്ങിയ ഞങ്ങള്‍ക്ക് വഴി തെറ്റി,തെയ്യം തെറ്റിച്ചതാവാന്‍ വഴിയില്ല,ഞങ്ങള്‍ മലബാറുകാരല്ല. ഏതു തരവും തെയ്യങ്ങളാവാന്‍ പാകത്തില്‍ തലതിരിഞ്ഞവരായിരുന്നു ഞങ്ങള്‍. റൌക്കയും മുണ്ടുമുടുത്ത ഒരമ്മ ഞങ്ങളെ വീടിനുള്ളിലൂടെ വഴി നടത്തി പിന്‍ ഭാഗത്തെത്തിച്ചു.പിന്നെ മറ്റൊരു വീടിന്റെ അടുക്കള ഭാഗത്തേക്ക് കൊണ്ടു പോയി ലീലേ എന്നോ സുനന്ദേ എന്നോ നീട്ടിവിളിച്ച് ഞങ്ങള്‍ക്ക് പോകേണ്ട വീട്ടില്‍ എത്തിക്കാന്‍ ഏര്‍പ്പാടാക്കി.ലീലയായാലും സുനന്ദയായാലും ആ നല്ല സ്ത്രീ ഞങ്ങളെ പൊതുവഴിയിലെത്തിച്ചു.വഴിതെറ്റി പോയ തെയ്യങ്ങളെ കാത്ത് വീട്ടുകാരായ സുനിലും രേഷ്മയും കാത്തുനില്പുണ്ടായിരുന്നു. പഴയ സ്കൂളുകളില്‍ ഉപ്പുമാവിന്റെ നേരമായിട്ടും എത്താത്ത കുട്ടികളെ കയിലും പിടിച്ച് കാത്തു നില്‍ക്കുന്ന അദ്ധ്യാപകരെപ്പോലെ. അവര്‍ അദ്ധ്യാപകരുമാണ്.തിരുവനന്തപുരത്തു നിന്നും കോട്ടയത്തു നിന്നുമൊക്കെ എത്തിയ തെക്കന്‍ സുഹൃത്തുക്കള്‍ക്ക് വടക്കന്‍ അനുഭവമമായി മണ്ണും മനുഷ്യനേയും തൊട്ടുള്ള ഈ നടത്തം.

ഷാര്‍ജ അല്‍നാദയിലെ സഞ്ജുവിന്റെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കു വേണ്ടിയുള്ള ഹണ്ടിംഗ് ആരംഭിച്ചു.എത്തി സലാത്തിന്റെ സിം മൊബൈലില്‍ നിറച്ചു.(ഈ യാത്രയില്‍ എനിക്ക് ക്ഷ പിടിച്ച വാക്ക് എത്തി സലാത്ത് എന്നതായിരുന്നു.ആ വാക്ക് പറയുമ്പോള്‍ സംഗീതമുള്ളതു പോലെ)പലയിടങ്ങളില്‍ നിന്നും അവര്‍ വരവായി.കാമറയും തൂക്കി പാതി തുറന്ന ഷട്ടര്‍ ചിരിയുമായി ആദ്യം ബാലുവെത്തി.ജോളിയില്ലാത്ത ബാലു വേറെ ആളാണ്,ഒറ്റയാവുമ്പോള്‍ എല്ലാവരും ബുദ്ധന്മാരാണ്.അതിന്റെ അഴകൊന്ന് വേറെയാകുന്നു.(അകന്നിരുന്ന് ശോഭ വരുത്താവുന്ന ഒന്നാണ് ദാമ്പത്യം) ശോഭ ജീന രാജീവ് ബിന്ദു ജയറാം പ്രദീപ് സതീഷ്,ചാന്ദിനി,ഗാനന്‍,വല്‍സലന്‍.കബീര്‍,ഷീമാബി,പപ്പന്‍,മധു,ലെന്‍സ്മാന്‍ ഷൗക്കത്ത്,വാടാനപ്പള്ളിയിലെ പ്രദീപ് അന്തിക്കാട്ടെ രവികുമാര്‍.ആഘോഷങ്ങളുടെ നാളുകളായിരുന്നു.ശോഭക്കും കാമറക്കണ്ണുകളുണ്ട്.ചാന്ദിനിക്ക് കവിതയുടെ അസുഖമാണ്,പിന്നെ പാട്ടിന്റെയും.കുറ്റം പറയരുത്,പാരമ്പര്യമാണ്.അച്ഛന്‍ ബാലചന്ദ്രന്‍ കവിയാണ്.തപാല്‍ക്കാരന്‍ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്.

നാട്ടിലെ അടുപ്പങ്ങളും ബന്ധങ്ങളും ഞങ്ങളെ വെറുതെ വിട്ടില്ല,തിരിച്ചു ഞങ്ങളും.രാജീവും നീനയും ബിജിയും ജയനും ഷിംനയും പ്രേമനും ലിതയും ലിമയും രെജിനും സ്വരൂപുമെല്ലാം അതില്‍പ്പെട്ടവരാണ്. സംഘമായി തന്നെ എല്ലായിടത്തും ഇരച്ചുകയറി.പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്ന് പറയും പോലെ എന്‍.എസ്.എസിന്റെയും വെള്ളാപ്പിള്ളിയുടേയും ആളുകള്‍ ഇവിടെയുമുണ്ട്.കിട്ടിയ വണ്ടിക്ക് തിരിക്കണോ എന്ന് പോലും ആലോചിച്ചു ഈ കൂട്ടങ്ങളെ കണ്ടപ്പോള്‍.

സൂസന്‍ യാങോവിട്സിന്റെ പ്രശസ്തമായ

ദി ബോക്സസ് എന്ന നാടകത്തിന്റെ റിഹേര്‍സല്‍ സഞ്ജുവിന്റെ വീട്ടില്‍ നടക്കുന്നുണ്ടായിരുന്നു. സഞ്ജുവും സംഘവും ഇതിന്റെ തിരക്കിലേക്ക് പോയി.ദുബായ് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ‘പ്രണയ’ത്തോടൊപ്പം സ്റ്റേജിലെത്തേണ്ടതാണ്.അനൂപ് ചന്ദ്രന്‍,ഷംനാദ്,രാജേഷ് വിശ്വനാഥ്,സുഭാഷ്,ബിജു,വിജു ജോസഫ്.ഇവരൊക്കെ ദുബായ് പ്ലാറ്റ്ഫോം തിയ്യറ്റര്‍ ഗ്രൂപ്പില്‍ നാടകവുമായി അലിഞ്ഞു ചേര്‍ന്നവരാണ്.സംവിധായകന്‍ ടി.വി.ബാലാകൃഷ്ണന്‍ എന്നോടൊപ്പം ഫ്ലൈറ്റില്‍ ചാടിക്കയറിയതിനാല്‍ അവര്‍ക്ക് സമയത്തിനൊരു സംവിധായകനെ കിട്ടി.

ബാലകൃഷ്ണന്‍ ഒപ്പം ഉള്ളതിനാല്‍ സ്വാഭാവികമായും യാത്ര ഉത്സവമായി, രണ്ടുപേരും വിവാഹത്തിലേക്ക് കൂപ്പുകുത്തിയവരായിരുന്നില്ല, ടേക്കോഫ് ചെയ്ത് കുതറിയവരായിരുന്നു.ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ കുറച്ച് മുന്നിലായിപ്പോയി. പേപ്പറിലെ എന്തോ സംശയത്തിന്റെ പേരില്‍ ബാലകൃഷ്ണനെ അറബി ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി.അറബി ഭാഷയും തൃശൂര്‍ ഭാഷയും തമ്മില്‍ കുറച്ചു നേരം ഉരസല്‍ നടന്നു.തീപാറിയില്ല,പക്ഷെ അറബികള്‍ തളര്‍ന്നു.അവിടെ നിന്നും ഊരാന്‍ പറ്റാതെ എന്നെ തിരഞ്ഞ ബാലകൃഷ്ണന്‍ കണ്ടത് യേശുവിനെ കുരിശില്‍ തറച്ച മാതിരിയുള്ള എന്റെ നില്പ്.അവന്‍ പൊട്ടിച്ചിരിച്ചു.പന്തികേട് തോന്നിയ അറബി ബാലകൃഷ്ണനെ വെറുതെ വിട്ടു.(അവിവാഹിതരെ നിയമം കാട്ടി പേടിപ്പിക്കാന്‍ എളുപ്പമല്ല.ജയിലെങ്കില്‍ ജയില്‍ എന്നവര്‍ പറഞ്ഞു കളയും).സുരക്ഷ പരിശോധനാ സമയത്ത് എന്റെ കൈ പൊക്കലിലെ നാടകീയതയാണ് അവനെ ചിരിപ്പിച്ചത്.

ഓരോ ദിവസവും ഓരോ വീടുകളില്‍ കയറിക്കൂടി. പൊടിക്കാറ്റമര്‍ന്ന സന്ധ്യയില്‍ ഹസന്‍ ഷെരീഫ്,മൊഹമ്മദ് കാസിം എന്നീ അറബി പെയിന്റര്‍മാര്‍ക്കൊപ്പം കൂടി,ബെര്‍ ദുബായിയിലെ ബാര്‍ ഹോട്ടലില്‍.കൂടെ കാസിമിന്റെ കാമുകിയായ ഇറ്റാലിയന്‍ പെയിന്റര്‍ ക്രിസ്ട്യാനയും ഉണ്ടായിരുന്നു.വയലാറും ദേവരാജനും യേശുദാസും മുല്ലപ്പെരിയാറും യുഡിയെഫ് എല്‍ഡിയെഫ് ബഹുദൂരം അതിവേഗം എന്നിങ്ങനെ പല കാര്യങ്ങളും മറന്ന ദിവസമായിരുന്നു അത്.മിഡില്‍ ഈസ്റ്റിലെ അരാജകവാദികളാണ് ഹസന്‍ ഷെരീഫും കാസിമും.മതത്തേയും ഭരണത്തേയും അവഗണിച്ച് സ്വതന്ത്രമായി സഞ്ചരിച്ചവര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യൂ നിന്ന് നാണം കെടാത്തവര്‍.റേഷന്‍ കാര്‍ഡും ആധാറും വേണ്ടെന്ന് വെച്ചവര്‍.വിവാഹവും കുടുംബവും തീരെ വേണ്ടെന്ന് വെച്ചവര്‍.ആധുനികയുടെ നടു റോഡില്‍ മൂത്രമൊഴിക്കുന്നവര്‍.അറബി വസ്ത്രം ധരിക്കാത്തവര്‍,തുറന്ന മദ്യപാനികള്‍.സദാചാരത്തെ വെല്ലുവിളിച്ചവര്‍.കാസിം പട്ടാളത്തിലായിരുന്നു.ഇന്ത്യന്‍ പട്ടാളമാണ് നല്ലതെന്ന് കാസിം.അവിടെ പട്ടാളക്കാര്‍ക്ക് മദ്യത്തിന്റെ ക്വോട്ടയില്ല.കുറച്ച് സമാനതകളില്‍ ഞങ്ങള്‍ ഭാഷയെ മറികടന്നു. ആഴക്കടല്‍ മീന്‍ പിടുത്തത്തിനും ആഘോഷങ്ങള്‍ക്കുമുള്ള മറ്റൊരു ദിവസത്തെ അവരുടെ ക്ഷണം സ്വീകരിച്ച് മേഘങ്ങളും നക്ഷത്രങ്ങളുമില്ലാത്ത പാതിരാത്രിയില്‍ അല്‍ നാദയിലേക്ക് മടങ്ങി.അവരുടെ സ്ഥാപനത്തിലെ ആര്‍ട്ട് കുറേറ്ററായ വത്സലനും സംഘത്തിലുണ്ടായിരുന്നു.

അബുദാബി സിനിമാ പ്രദര്‍ശനം കേരള സോഷ്യല്‍ സെന്ററിലായിരുന്നു. കുറെ നാട്ടുകാരെ അവിടെ കണ്ടു.ഫെയിസ് ബുക്കില്‍ നിന്നും കുറെ പേര്‍ ഇറങ്ങി വന്നു,അവര്‍ക്കൊക്കെ വേറൊരു ഛായയായിരുന്നു.സൈബര്‍ സന്നിവേശങ്ങള്‍ മനുഷ്യരുടെ മുഖച്ഛായ മാറ്റുന്നുണ്ടോ.സുഹൃത്തുക്കളായ കോഴിക്കോട്ടെ അബ്ദുള്ളക്കോയയും ജോഹന്നാസ്ബര്‍ഗിലെ മുട്ടീവ് വുസാനെയും അവിടെ വന്നു.മുട്ടീവ് ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി.നാട്ടുകല്യാണങ്ങള്‍ക്ക് പോകും പോലെ ഞങ്ങള്‍ മലയാളികള്‍ ആണും പെണ്ണും പിടക്കോഴികളുമായി അബുദാബിയിലെ മുട്ടീവിന്റെ താവളത്തിലേക്ക് കൂട്ടമായി മാര്‍ച്ച് ചെയ്തു.അവരുടെ മൂന്നു ബെഡ് റൂമുകളുള്ള ഫ്ലാറ്റ് നിറഞ്ഞു തുളുമ്പി.


അവരുടെ ദക്ഷിണാഫ്രിക്കയിലുള്ള മകള്‍ക്ക് എയ്ഡ്സാണ്.കേരളത്തിലെ വൈദ്യമഠം ചെറിയനമ്പൂതിരിയുടെ ഔഷധക്കൂട്ട് മകളുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് മുട്ടീവ് പറഞ്ഞു. പ്രിയ സുഹൃത്ത് സഗീര്‍ നാട്ടില്‍ നിന്ന് മുടങ്ങാതെ മരുന്നെത്തിക്കുന്നു.പരിചയത്തിലുള്ള വേറെ രോഗികള്‍ക്കും മരുന്ന് കേരളത്തില്‍ നിന്നും കൊടുത്തയക്കപ്പേടുന്നുണ്ട്.ഒരു മണ്‍സൂണ്‍ കാലത്ത് മുട്ടിവ് കേരളത്തില്‍ വന്നിരുന്നു.മഴയില്‍ യാത്ര ചെയ്തു,മഴ നനഞു,മഴയില്‍ നൃത്തം ചെയ്തു.പോകുമ്പോള്‍ മേലുകാവിലെ മാത്യുസിന്റെ പെയിന്റിംഗും എന്റെ വീട്ടില്‍ നിന്നും കൊണ്ടു പോയി.

ഫ്ലാറ്റിലേക്ക് വരുമ്പോള്‍ ചപ്പലും കാലുറകളുമൊന്നും അഴിക്കേണ്ടതില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു.ഞങ്ങളുടെ രീതി അതാണെന്ന് ബിന്ദു പറഞ്ഞു.അവരുടെ രീതി അതല്ലെന്ന് മുട്ടിവും. അതിഥികളെ പൊടിയോടും ചളിയോടും കൂടിത്തന്നെ സ്വീകരിക്കാനാണവര്‍ക്കിഷ്ടം.അടുത്ത തവണയാവട്ടെ,കൂടുതല്‍ പൊടിയുമായി വരാം എന്ന് ഞങ്ങള്‍ തമാശ പറഞ്ഞു.അവര്‍ പ്രശസ്തമായ ആശുപത്രിയില്‍ സൈക്കോളജിസ്റ്റാണ്.മുട്ടീവിന് ജീവിതം അടിമുടി ആഘോഷമാണ്. എപ്പോഴും ചുവടുകള്‍ വെക്കും,എന്തു ചെയ്യുമ്പോഴും.ചില മ്യൂസിക് വീഡിയോ അവര്‍ കാണിച്ചു തന്നു.പാട്ടു പാടി.വൈന്‍ പകര്‍ന്നു.ശോഭയും ബാലുവും ഞങ്ങളെ കാമറയിലേക്ക് ക്ലിക്ക് ചെയ്തു കൊണ്ടിരുന്നു. ഒരു രാത്രി കൂടി കലണ്ടറില്‍ അമര്‍ന്നു. ഒരാളെ കുടിപ്പിക്കാതെ എപ്പോഴും ഞങ്ങള്‍ ഒപ്പം നില നിര്‍ത്തി.ദീര്‍ഘമായ രാത്രിയോട്ടങ്ങളാണ്. പോലീസിനെ പേടിക്കണം,ഇവിടെയും ഊത്തു യന്ത്രങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്.ബിന്ദു മദ്യപിക്കാതെ കാറിന്റെ താക്കോല്‍ കൂട്ടം വിരലില്‍ കറക്കി നിന്നു.ഞങ്ങള്‍ക്കത് കുടിക്കാനുള്ള അധികപ്രേരണയായി.

ജീനയുടെയും രാജീവിന്റെയും വീട്ടില്‍ നിന്നിറങ്ങിയ ഒരു രാത്രിയില്‍ കോട മഞ്ഞു പോലെ ഒന്ന് ഞങ്ങളെ വന്ന് അടിമുടി മൂടി.ഞങ്ങള്‍ക്ക് മരുപ്പരിസരങ്ങള്‍ നഷ്ടമായി.റോഡില്‍ നിന്നും വണ്ടികളെല്ലാം പിന്‍വലിഞ്ഞു പോയിരുന്നു. കൈ കോര്‍ത്തു നിന്ന ഞങ്ങള്‍ മഞ്ഞിനാല്‍ ചുറ്റപ്പെട്ട ദ്വീപായി മാറി . എന്തും വരട്ടെ എന്നുറച്ച് ജീന മഞ്ഞു വകഞ്ഞുമാറ്റി കാറോടിച്ചു.മരുഭൂമിയിലെ കാലത്തിന്റെ സ്വഭാവമാറ്റം പുതിയ ലഹരിയായി.അടുത്ത ദിവസം സഞ്ചരിക്കുമ്പോള്‍ ബാലു പറഞ്ഞു.മേഘങ്ങള്‍ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു,കാലാവസ്ഥ മാറുകയാണ്.തണുപ്പിന്റെ കാലം വരുന്നു.

ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ജീവിതത്തെ ആഘോഷത്തില്‍ നിറക്കുന്ന മരുമനുഷ്യരെ സകല ദിവസവും നിരത്തിലിറക്കിയതിന്റെയും നിലാവു കൊള്ളീച്ചതിന്റെയും പാപം ഞങ്ങള്‍ക്കു മാത്രമാണ്. ഞങ്ങള്‍ അവിടെ തുടര്‍ന്നാല്‍ പലരുടേയും ജോലി പോകുമെന്ന അവസ്ഥയായി.ആയതിനാല്‍ ഞാനും ബാലകൃഷ്ണനും എല്ലാം കെട്ടിപ്പൂട്ടി കൊച്ചിക്ക് വണ്ടി പിടിച്ചു.നാട്ടിലെത്താന്‍ ഒരു ആഴ്ചപ്പതിപ്പിന്റെ വായനാദൂരം മാത്രം.


ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യാത്രയാക്കാനെത്തിയ ചുണ്ടുകളിലെ പുഞ്ചിരിയുടെ അര്‍ത്ഥമെന്തായിരുന്നു.സൗഹൃദങ്ങളില്‍ കണക്ക് ഐശ്ചികവിഷയമല്ല.





Wednesday, May 16, 2012

അവിഹിതത്തിന്റെ പേരാണു ബിയോടി


വിഹിത്തിന്റെ പേരാണു ബിയോടി






എന്റെ നാടായ വാടാനപ്പള്ളിയില്‍ ഭരതന്‍ എന്നൊരാളുണ്ട്.
ഞങ്ങളുടെ വീടിന്നടുത്ത് ഒരു കുടുംബം വാടകക്ക് താമസിക്കാന്‍
വന്നു.ഗൃഗസ്ഥന്‍ ഉയരം കുറഞ്ഞ് ഏകദേശം ശങ്കരാടിയെപ്പോലെ ഇരിക്കുന്ന
ആളായിരുന്നു.ആരോ പറഞ്ഞു.'ശങ്കരാടിയെപ്പോലെ തന്നെ'.ഉടന്‍
വന്നു ഭരതന്റെ മറുപടി.പോലെയല്ല, ശങ്കരാടി തന്നെയാണ്.ഇക്കഥ തല്‍ക്കാലം
ഇവിടെയിരിക്കട്ടെ.ഇപ്പോ പാലിയേക്കരയാണ് നമ്മുടെ ഫോക്കസ്.അവിടെയാണ് കേരളത്തിന്റെ സമരമുഖം.


മുഴുനീള മാര്‍ക്സിസ്റ്റായ സുഹൃത്തിന്നലെ എന്നെ വിളിച്ചു.അതും നിര്‍ദയമായ സമയത്ത്.ഉറക്കത്തിലായിരുന്നു ഞാന്‍.

‘കാള്‍ മാര്‍ക്സ് ജെന്നിയുടെ ഭര്‍ത്താവ് മാത്രമല്ലെന്ന് നിനക്ക് മനസ്സിലായില്ലെ‘!
എന്ന് സുഹൃത്ത്.എനിക്കൊന്നും മനസ്സിലായില്ല.പക്ഷെ വരാന്‍ പോകുന്നത് മാര്‍ക്സിസത്തില്‍ നിന്നുള്ള ഒരടിയായിരിക്കുമെന്ന് ഞാനൂഹിച്ചു.( വിളിച്ച 'അവന്‍ സഖാവ് ' നല്ല ചരിത്രത്തിലും മാര്‍ക്സിസത്തിലും അവഗാഹമുള്ള ഒരാളായിരുന്നു.ബബ്ബബ മാര്‍ക്സിസ്റ്റല്ലായിരുന്നു.)സംഗതി
ശരിയായിരുന്നു.ഉദ്ധരിണിയില്‍ പെട്ട് ജീവിക്കുന്ന (ജീവിതം പോയ) ഒരാള്‍ കൂടിയായിരുന്നു 'അവന്‍ സഖാവ്'.'അവന്‍ സഖാവ്' മാര്‍ക്സിസമായി ഉദ്ധരിച്ചു.

“ലോക വിപണി രൂപികൃതമാവുന്നതോടു കൂടി ബൂര്‍ഷ്വാസിയുടെ ചരിത്രത്തിലെ പുരോഗമനപരമായ മുഖം അസ്തമിക്കും”.എല്ലാം എത്രയോ മുമ്പേ എഴുതിവെച്ചിരിക്കുന്നു നമ്മുടെ തലമൂത്ത സഖാവ്.മനുഷ്യത്വരഹിതമായ കോര്‍പ്പറേറ്റ് യുഗത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ മാര്‍ക്സിസ്റ്റ് ഉദ്ധരണി.ഇതേക്കുറിച്ച് കുറെ സംസാരിച്ച
ശേഷം ഞാന്‍ ചോദിച്ചു.നമ്മുടെ പാര്‍ട്ടിക്ക് ഈ നിലപാടില്ലാലോ?
.ജനാധിപത്യ പാര്‍ട്ടി ആയതിന്റെതാണ് ഈ പരിമിതിയെന്ന് ‘അവന്‍ സഖാവ്’സമ്മതിച്ചു.സമൂഹത്തിന്റെ അലകും പിടിയുമൊക്കെ കോര്‍പ്പറേറ്റുകള്‍ പിടി മുറുക്കുമ്പോഴും
ഭരണത്തിലേക്കുള്ള എളുപ്പവഴികള്‍ ആണല്ലോ പാര്‍ട്ടി പിന്തുടരുന്നത് എന്നൊക്കെ
പറഞ്ഞ് അവന്‍ സഖാവിനെ വിരട്ടാന്‍ നോക്കി,(ഭരണം എന്നാല്‍ ഒരു വിരട്ടാണ്. വിലകയറ്റി വിരട്ടുക,നികുതി കയറ്റി വിരട്ടുക,യുദ്ധമെന്ന് വിരട്ടുക,സദാചാരം പറഞ്ഞ് വിരട്ടുക,വര്‍ഗ്ഗിയത കത്തിച്ച് വിരട്ടുക,വംശീയത കാട്ടി വിരട്ടുക,ചരിത്രം കാട്ടി വിരട്ടുക.ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വാഗ്ദാനങ്ങള്‍ നിരത്തി വിരട്ടുക.ഈ വിരട്ടലില്‍ വീണു പോകുന്നവരാണ് ജനാധിപത്യത്തിന്റെ നെടും തൂണുകളായ "ആധാറി'നുടമകളയാ സാദാ മനുഷ്യര്‍).അവന്‍ സഖാവിന്റെ മുന്നില്‍ അതൊന്നും വിലപ്പോവില്ലെന്ന് മനസ്സിലായിട്ടു കൂടി.ബി.ഒ.ടി പോലുള്ള ജനങ്ങളെ പിഴിഞ്ഞു കൊണ്ടു
പോകുന്ന കോര്‍പ്പറേറ്റ് ഭീകരന്മാര്‍ക്കെതിരെ എന്താണ് പാര്‍ട്ടിയുടെ പോളിസി
എന്നൊക്കെ എളിയ ബുദ്ധിയില്‍ ചോദിച്ചു പോയി ഞാന്‍.പാര്‍ട്ടിയെ പറ്റി ഒരു ചുക്കും മണിലാലിനറിയില്ലെന്ന് കൊമ്പുകുലുക്കി അവന്‍ സഖാവ് പിന്‍വാങ്ങി.



ഇന്റര്‍ നെറ്റില്‍ നിന്നും,സഖാക്കളായ സുഹൃത്തുക്കളില്‍ നിന്നും, പാലിയേക്കരയിലെ
സമരമുഖങ്ങളില്‍ നിന്നുമൊക്കെ ബി ഒ ടി അനുബന്ധമായ കുറെ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു
വെച്ചിരുന്നു.അതിന്റെ തിരയിളക്കത്തില്‍ ഞാന്‍ കുറെ അന്തസില്ലാത്ത
രീതിയില്‍ അവന്‍ സഖാവിനോടു സംസാരിച്ചു(ആവേശം മൂത്താല്‍ ആരും അങ്ങിനെയാണ്.അന്തസില്ലാത്ത ഭാഷ അത്ര മോശമല്ലെന്നും ചിലയിടങ്ങളില്‍ അതു നിര്‍ബ്ബന്ധമായി വേണമെന്നും എം.എന്‍.വിജയന്‍ സഖാവ് പറഞ്ഞതായി ഓര്‍ക്കുന്നു.പാര്‍ട്ടിയെ വിട് മാര്‍ക്സിസത്തെക്കുറിച്ച്
സംസാരിക്കാമെന്ന് അവന്‍ സഖാവ്.അതാണ് നല്ലതെന്നും ഞാന്‍ സഖാവ്.സ്ഥാപനങ്ങള്‍
അങ്ങിനെയാണ്.നേര്‍വഴിക്ക് പോകില്ല.പാര്‍ട്ടിയും ഒരു സാദാ സ്ഥാപനമാവുന്നു.(ആദര്‍ശദാമ്പത്യം എന്നു പറയുന്നതു പോലെ ആദര്‍ശ മാര്‍ക്സിസവും ഒരു തമാശയാണൊ.) അഭിപ്രായങ്ങള്‍,താല്പര്യങ്ങള്‍ അതിനെ
അശ്ലീലമാക്കിയിരിക്കും.അതു കൊണ്ടാണ് കാര്യം നടക്കണമെങ്കില്‍ കരുണാകരന്‍
വേണമെന്ന് കേരളം പറയുന്നത്.കരുണാകരന്റെ കഴിവല്ല, ജനാധിപത്യത്തിന്റെ
കുറവാണ് ഒരു വ്യക്തിയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുന്നതിലൂടെ തെളിയുന്നത്.


സത്യം പറഞ്ഞാല്‍ ഇനി മുതല്‍ ജനാധിപത്യത്തിന് ഇന്ത്യയില്‍ യാതൊരു കാര്യമില്ല.എല്ലാം
മേഖലയിലും കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്നു.സംസ്കാരത്തില്‍,
കലയില്‍(അതുകൊണ്ടല്ലെ കൊച്ചി ബിനാലെക്കാര്‍ പറയുന്നത്,സര്‍ക്കാര്‍ പണം തരണം, പക്ഷെ കണക്ക് ചോദിക്കരുത്), കച്ചവടത്തില്‍, രാഷ്ട്രീയത്തില്‍ അഴിമതി വിരുദ്ധപോരാട്ടത്തില്‍
എല്ലാം അവര്‍ കലവും ചട്ടിയുമായി സ്ഥിരതാമസമാക്കിത്തുടങ്ങിയിരിക്കുന്നു.മനുഷ്യര്‍ക്കാണെങ്കില്‍ പത്തു സെന്റുമതി. പത്തായം മുടിച്ചേ കോര്‍പ്പറേറ്റുകള്‍ അടങ്ങു.നിയമം
നിര്‍മ്മിക്കാന്‍ അവര്‍ ജനാധിപത്യത്തിന്റെ പ്രതിനിധികളെ
വിലക്കെടുക്കും,അഴിമതി നടത്തും, അഴിമതിക്കെതിരെയുള്ള സമരം സ്പോണ്‍സര്‍
ചെയ്യും.



കോര്‍പ്പറേറ്റുകളുടെ ചിറകിന്നടിയില്‍ കുറെ നേരം ഇരുന്നു കുണ്ടി ചൂടാവുമ്പോള്‍
നാട്ടാരെ ഒന്നു ബോദ്ധ്യപ്പെടുത്താന്‍ രാഷ്ട്രീയക്കാര്‍ ശരീരം ഒന്നു കുടയും, അത്ര
തന്നെ.വീണ്ടും വീണ്ടും തള്ളക്കോഴി കുട്ടികളോടെന്ന പോലെ വാ വാ എന്ന് കുറുകിക്കൊണ്ടിരിക്കും.ഇതിനും മേലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും
ചെയ്യാനില്ല.ഒട്ടി നില്‍ക്കുക തന്നെ.അത്രക്കുണ്ടാവും അതിന്റെ
സുഖസൗകര്യങ്ങള്‍. ജനങ്ങളിന്‍ നിന്ന് മാക്സിമം വലിച്ചെടുത്ത് രസിക്കുക തന്നെ ഉത്തമം.
മേല്‍ത്തട്ടകാരായ സംരക്ഷകരോട് നീതി പുലര്‍ത്തുക എന്ന ഒറ്റ അജണ്ടയിലേക്ക്
ഭരണാധികാരികള്‍ മാറ്റപ്പെട്ടിരിക്കുന്നു.

രാഷ്ട്രീയക്കാരെ വെറുതെ വിടുക.അവരുടെ സില്‍ക്ക് ജുബ്ബകള്‍ ചുളിയാന്‍ നമ്മള്‍ അനുവദിക്കരുത്.ആയതിനാല്‍ ബി.ഓ.ടിക്കെതിരെ പാലിയേക്കരയില്‍ ആരംഭിച്ച സമരം കേരളത്തിലെ ജനങ്ങള്‍
ഏറ്റെടുക്കേണ്ട സമരമാകുന്നു.എല്ലാ അര്‍ത്ഥത്തിലും ജനസമ്പത്ത്
കൊള്ളയടിക്കുന്ന ഈ സം വിധാനത്തിനെതിരെ നമ്മള്‍ സംസാരിച്ചു
തുടങ്ങേണ്ടീയിരിക്കുന്നു.അതായിരിക്കും മലയാളത്തിന്റെ പുതിയ രാഷ്ട്രീയം,ലോകത്തിന്റെയും.


അത്രമേല്‍ സാരാംശമുള്ള
സമരമാണത്.കോണ്‍ഗ്രസ്സിനേയും വ്യവസ്ഥാപിത കമ്യൂണിസത്തേയുമൊന്നും ഇവിടെ
പ്രതീക്ഷിക്കേണ്ട.ബി.ഒ.ടി വികസനമാണെന്നവര്‍ പറയും.ആരുടെ വികസനം എന്നു
മാത്രം ചോദിക്കരുത്.ബംഗാളികളും ഉത്തരേന്ത്യയില്‍ നിന്നുള്ളവരും നമ്മുടെ വമ്പന്‍ കെട്ടിടങ്ങള്‍ക്കു മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്നതു കണ്ടിട്ടില്ലെ.ഇതാണ് വികസനം. പാവങ്ങളെ അമ്പരിപ്പിക്കുക.കഴ്ചകളും വികസനമാവുന്നു.കാണാന്‍ കാശു വേണ്ടല്ലോ.
നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോളുമുണ്ട്,മനുഷ്യത്വത്തിന്റേതായ നടപ്പാതകള്‍,മനുഷ്യന്റെതായ കാല്പാടുകള്‍. വീട്ടില്‍ നിന്നും അകലെയുള്ള മെയിന്‍ റോഡിലേക്കെത്തണമെങ്കില്‍ എത്രയെത്ര വീടുകള്‍ താണ്ടണം.എത്ര മനുഷ്യരെ തൊടണം.ചില വീടിന്റെ അടുക്കള ഭാഗത്തൂടെ,ചില വീടിന്റെ അകത്തളങ്ങളിലൂടെ,ചിലതിന്റെ പിന്നമ്പുറങ്ങളിലൂടെ ചാച്ചും ചെരിഞ്ഞും നിവര്‍ന്നുമൊക്കെ നടന്നു വേണം കവല പിടിക്കാന്‍.ഈ യാത്രക്കൊരു സംഗീതമുണ്ട്.മനുഷ്യരുടെ രോഗാവസ്ഥകള്‍,സാമ്പത്തികാവസ്ഥകള്‍,കല്യാണം,മരണം,സ്നേഹം,വിദ്വേഷം എന്നിവയിലൂടെ നമ്മള്‍ കടന്നു പോകുന്നു.തികച്ചും മാനുഷികമായിരുന്നു ഈ യാത്രകള്‍ .ഇപ്പോഴും ഗ്രാമങ്ങള്‍ ഇതെല്ലാം കാത്തു സൂക്ഷിക്കുന്നു.വികസനമധികമായി എത്തതിനാല്‍ തെയ്യം തിറ എന്നൊക്കെ ഇപ്പോഴും പറഞ്ഞു നടക്കുന്ന കണ്ണൂര്‍ കാസര്‍കോട് ഭാഗങ്ങളില്‍ മനുഷ്യരിലൂടെയുള്ള യാത്രകള്‍ മനോഹരമാണ്.തെയ്യം കാണാന്‍ പോയ ഞങ്ങള്‍ അഞ്ചെട്ടു പേരെ ഒന്നു രണ്ടു മൈല്‍ നടക്കേണ്ട ദൂരം ഒരു ഗ്രാമം രണ്ടുമൂന്നു മിനിറ്റ് കൊണ്ട് അവരുടെ ആവാസത്തിലൂടെ കടത്തിവിട്ട് ലക്ഷ്യമെത്തിച്ചത് അത്ഭുതകരമായ അനുഭവമായിരുന്നു,പ്രത്യേകിച്ച് തിരുവിതാം കൂറുകാരായ ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക്.മതിലുകളിലില്ല,വേലികളില്ല.മനുഷ്യത്വത്തിന്റെ കൈകളിലൂടെയാണ് നാം ഇവിടെ സഞ്ചരിക്കുക.

ഇപ്പോള്‍ നമ്മുടെ നടപ്പിനെ,യാത്രയെ,ദൂരത്തെ,സ്വപ്നങ്ങളെ എല്ലാം നിയന്ത്രിക്കാന്‍ ബി.ഒ.ടി.എന്ന കോര്‍പ്പറേറ്റ് വ്യവസ്ഥ വന്നിരിക്കുന്നു.എല്ലാം ഇവരെ ഏല്പിച്ചാല്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന് ഭരണകൂടത്തിന് കൈമലര്‍ത്താം.പോക്കറ്റിലേക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്യും.ജനകീയ പിരിവുകള്‍ നിര്‍ത്തലാക്കിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ ‘നിങ്ങളുടെ കയ്യില്‍ നിന്നൊന്നും വേണ്ടെ ’എന്ന് ജനങ്ങളോട് ഉദാരമതികളാവുന്നു.എന്നാല്‍ അവന്റെ കീശയിലെ ഓരോ തുട്ടും ഊറ്റിയെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലെ അവിഹിത ബന്ധമാണ് ബി.ഒ.ടി.

ബൈബിളില്‍ പറയുന്നതു പോലെ ‘അവന്‍ പല രൂപത്തിലും വരും’.റോഡിന്റെ രൂപത്തിലും ജലത്തിന്റെ രൂപത്തിലും വായുവിന്റെ രൂപത്തില്‍ പോലും.ചിലപ്പോള്‍ രാഷ്ട്രീയക്കാരന്റെ രൂപത്തിലും.

മനുഷ്യ ജീവിതത്തിലെ അവിഹിതമായ(സദാചാരികളുടെ ഭാഷയില്‍) സ്ത്രീപുരുഷബന്ധത്തെ ബന്ധത്തെ മാത്രമേ സദാചാര സംരക്ഷകരായ ഭരണകൂടെം പിടിച്ച് ജയിലില്‍ അടക്കൂ.ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍,അതിനു കൂട്ടുനില്‍ക്കുന്നു നമ്മുടെ ജനകീയഭരണകൂടങ്ങള്‍.ഈ അവിഹിതത്തെ തെരുവില്‍ നിര്‍ത്തി പൊരിക്കേണ്ടത് ജനങ്ങളുടെ കടമയാണ്.ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ബഹു ദൂരം അതിവേഗത്തില്‍ മുന്നോട്ടു പോയിരിക്കുന്നു.നൂറുവരിപ്പാതയിലൂടെ കുറെ സഞ്ചരിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ ജനങ്ങള്‍ അത്രക്കെത്തിയിട്ടില്ലല്ലോ എന്ന കുറ്റബോധം.അതിന്റെ പേരില്‍ ജനങ്ങള്‍ക്കുവേണ്ടിയും ഭരണകൂടം ദുര്‍ബ്ബലമായ ഡബ്ബിള്‍ ബെല്‍ മുഴക്കുന്നു, അതിവേഗം ബഹുദൂരമെന്ന വ്യാജ സഞ്ചാരത്തിന്.
ഇന്ന് സഞ്ചാരത്തിനു മേലെയാണെങ്കില്‍ നാളെ വെള്ളം വൈദ്യുതി വായു എന്നിവക്ക് മേലെയും ബി.ഒ.ടി ക്കാര്‍ വരും.കുടിക്കണമെങ്കില്‍ ശ്വസിക്കണമെങ്കില്‍ സ്വപ്നം കാണണമെങ്കില്‍ ടോള്‍ കൊടുക്കേണ്ടി വരും.വെള്ളം ബി.ഒ.ടി യിന്‍ കീഴിലാക്കിയതിന്‍ പേരില്‍ ചിലിയില്‍ നടക്കുന്ന സമരം ദേശീയ പ്രക്ഷോഭമായി വികസിച്ചിരിക്കുന്നു.കോര്‍പ്പറേറ്റുകളില്‍ നിന്നും അവരുടെ ദാസന്മാരായ രാഷ്ട്രീയക്കരില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ മറ്റൊരു സമരമുഖത്തേക്ക് ജനങ്ങള്‍ മാര്‍ച്ചു ചെയ്യുന്ന കാലം അതിവേഗം വരുമെന്നും അത് ബഹു ദൂരം സഞ്ചരിക്കുമെന്നും പ്രത്യാശിക്കുക.

ഭരതന്‍ പറഞ്ഞതു പോലെ ഭരണകര്‍ത്താക്കള്‍ പാവകളെ പോലെയല്ല കോര്‍പ്പറേറ്റുകളുടെ പാവകള്‍ തന്നെയാകുന്നു.






Friday, May 11, 2012

പ്രണയത്തില്‍ ശരീരമുണ്ടോ



പ്രണയത്തില്‍ ശരീരമുണ്ടോ?
വേണം,പ്രണയിക്കാന്‍ ഒരു ശരീരം വേണം !


അല്‍ഫോന്‍സാമ്മ വാഴ്ത്തപ്പെട്ടപ്പോള്‍ തോന്നിയ ഒരെഴുത്താണ്,'പ്രണയത്തിലൊരുവള്‍ വാഴ്ത്തപ്പെടും വിധം'.അല്‍ഫോന്‍സാമ്മയെ റോമില്‍ നിന്നും വാഴ്ത്തപ്പെടുത്തിയ സമയം. അന്നത്തെ മൊത്തം പത്രങ്ങള്‍ അരിച്ചുപെറുക്കി വായിച്ചിട്ടും വാഴ്ത്തപ്പെടാന്‍ തക്ക ഒരു കാരണം എനിക്ക് ലഭ്യമായില്ല.ചിലപ്പോള്‍ ഭക്തിരസ പ്രധാനമായ കാര്യങ്ങള്‍ എന്റെ റാഡിക്കല്‍ മനസ്സ് കാണാതെ പോയതായിരിക്കും.
നാ‍യികയെ വാഴ്ത്തപ്പെടുത്താന്‍ പ്രണയത്തെ നിമിത്തമാക്കുകയായിരുന്നു.



എന്തായാലും ഭക്തിയോടെനിക്കൊരിക്കലും വിരോധമുണ്ടായിരുന്നില്ല,ഞാനൊരു ദൈവ വിശ്വാസി അല്ലായിരുന്നെങ്കിലും.ചുറ്റുമുള്ളവര്‍ പലരും പഴനി മല കയറുന്നവരും അമ്പലത്തില്‍ പോയി കെട്ടുന്നവരും ശബരിമലയെ വര്‍ഷത്തിലൊരിക്കല്‍ പ്രാപിക്കുന്നവരുമൊക്കെയാണ്.വാഹനമോടിച്ചു പോകുമ്പോള്‍ അമ്പലമോ പള്ളിയോ കണ്ടാല്‍ അപകടകരമായി സഡന്‍ ബ്രേക്കിട്ട് ദൈവത്തെ വണങ്ങുന്ന കൊഞ്ഞാണന്മാരും എന്റെ കൂട്ടുകാരായിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ എനിക്കൊരു കോമിക് റിലീഫ് മാത്രമാണ്.


എന്തായാലും ‘മാര്‍ജാരന്‍‘ ബ്ലോഗില്‍ ഞാനെഴുതിയ ഈ പാവം കഥ അത് ഒരു പാവം ബ്ലോഗായി നെറ്റില്‍ അങ്ങിനെ കിടക്കുകയായിരുന്നു.പിന്നീടത് എന്റെ പ്രിയ സുഹൃത്തും യു. എ. ഇ. യിലെ നാടകപ്രവര്‍ത്തകനായ സഞ്ജു മാധവ് അത് സിനിമയാക്കാമെന്ന നിര്‍ദ്ദേശവുമായി കണ്ടെത്തുകയായിരുന്നു.

കഥയെ സിനിമാ പരുവത്തിലേക്ക് ഉയര്‍ത്തി.ഭാഷാപരമായ ചെറിയൊരാഘോഷമായിരുന്നു ,പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം.പൈങ്കിളിയില്‍ തുടക്കം,വേറിട്ടൊരു ഫിലോസഫിയില്‍ പര്യാവസാനം.


അങ്ങിനെ കാമറയില്‍ ഷെഹ്നാദ് ജലാലിനെയും അഭിനയത്തില്‍ സുരഭിയേയും പ്രതീഷിനേയും കലാ സംവിധാനത്തില്‍ സന്ദിപിനെയും എഡിറ്റിംഗില്‍ ബി.അജിത് കുമാറിനേയും, വസ്ത്രാലങ്കാരത്തില്‍ കൊല്‍ക്കൊത്തയിലെ ശോഭാ ജോഷിയേയും ഒപ്പം കൂട്ടി.സഞ്ജുവിന്റെ നിര്‍മ്മാണ പ്രതിനിധിയായി ജോളി ഷാര്‍ജയില്‍ നിന്നും വന്നു.അവളും ഷാര്‍ജയില്‍ നാടകത്തോടൊപ്പമാണ്.ഒരു ഫ്രണ്ട്ഷിപ് സെലിബ്രേഷന്‍,പ്രണയം പോലെ.

പ്രേമേട്ടനും അജിതും അസ്ലാമും പരമുവും മേലുകാവിലെ മാത്യൂസുമൊക്കെ പ്രണയത്തിനൊപ്പം കൂടി.പതിവു പോലെ വെങ്കിടി (സി.എസ്.വെങ്കിടേശ്വരന്‍)സബ് ടൈറ്റില്‍ എഴുതി തന്നു.പാരീസിലുള്ള ചന്ദ്രന്‍ വേയാട്ടുമ്മല്‍ സംഗീതം ചെയ്തു തന്നു.ക്ലബ് എഫ്.എം.ലെ രാഹുലും അമൃത ടി.വി. റീയാലിറ്റി ഷോവിലെ ദിവ്യയും, ചോതിയും ചങ്ങനാശ്ശേരിയിലെ വിഷ്വല്‍ മീഡിയ കോളേജിലെ ജെസ്നയും ശബ്ദം തന്നു.മുംബയില്‍ നിന്നും എം.ഹരികുമാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തു.ചിത്രാഞ്ജലിയിലെ ഹരികുമാര്‍ ശബ്ദം മിക്സ് ചെയ്തു.എല്ലാം ചേര്‍ന്നപ്പോള്‍ പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെട്ടവളായി.


ചെറുവത്താ നിയില്‍ പോയി ശ്രീരാമേട്ടനും മുളങ്കുന്നത്തുകാവില്‍ പോയി സാറാ ടീച്ചര്‍ക്കും ഓരോ കോപ്പി ഡീവിഡി ഏല്പിച്ചു.ശ്രീരാമേട്ടനും ഗീതേച്ചിയും ശുഭയുമൊക്കെ സ്വീകരണമുറിയിലിരുന്നു സിനിമ കാണുമ്പോള്‍ ഞാന്‍ അടുക്കളയിരുന്ന് ഏതോ വിദേശ മദ്യം മോന്തിക്കൊണ്ടിരുന്നു.അത്രക്കായിരുന്നു എന്റെ ടെന്‍ഷന്‍.ശ്രീരാമേട്ടനു ഇഷ്ടമായാല്‍ ഇഷ്ടം അല്ലെങ്കില്‍ തെറി.പക്ഷെ സിനിമ കഴിഞ്ഞപ്പോള്‍ പഴയൊരു സി ക്ലാസ്സ് സിനിമാ കൊട്ടകയില്‍ നിന്നെന്ന പോലെ കയ്യടിയും ആര്‍പ്പും കേട്ടു.അത് ശ്രീരാമേട്ടന്റെ വകയായിരുന്നു.അതോടെ ഞാന്‍ ഗ്ലാസ് വിട്ടെഴുന്നെറ്റു.പിന്നെ പ്രിവ്യൂ വെക്കാമെന്നായി.സാറാടീച്ചറും പ്രണയത്തോടൊപ്പം നില്‍ക്കാമെന്നേറ്റു. ഐ.ഷണ്മുഖ ദാസും ഗോപീ കൃഷ്ണനും തുടങ്ങി കുറെ ആളുകള്‍ പങ്കെടുത്തു.ശ്രീ തിയ്യറ്റര്‍ കൊഴുത്തു.എല്ലാവരും നേരിട്ടറിയാവുന്നവര്‍.


പിന്നെ പല സന്ദര്‍ഭങ്ങളില്‍ പ്രണയം പ്രദര്‍ശിപ്പിച്ചു.ഫെസ്റ്റിവലു കളില്‍ കാമ്പസുകളില്‍ കോളേജുകളില്‍.കേരളത്തിനു പുറത്ത് കൊല്‍ക്കൊത്തയില്‍, മുംബയില്‍,ഗുവാഹട്ടിയില്‍,ബാംഗ്ലൂരില്‍,ദുബായില്‍,ഷാര്‍ജയില്‍,ബെഹറിനില്‍,അബുദാബിയില്‍.................

പല വിഭാഗത്തില്‍ പെട്ടവര്‍ സിനിമ കാണുന്നതും അഭിപ്രായം പറയുന്നതും രസാവഹമായ കാഴ്ചയാണ്.(എതിരായാലും മറിച്ചായാലും അത് സന്തോഷകരമാണ്.നല്ലത് എന്നത് എന്ന് പറയുന്നിടത്ത് ചര്‍ച്ചകള്‍ അടയുന്നു.വിമര്‍ശനമുയരുന്നിടത്ത് സംസാരം വിശാലമാവുന്നു.)


ഫെമിനിസ്റ്റുകള്‍ കാണുന്നത്,പുരുഷപക്ഷക്കാര്‍ കാണുന്നത്,സാദാ സ്ത്രീകള്‍ കാണുന്നത്,സാദാ പുരുഷന്മാര്‍ കാണുന്നത്,കുടുംബക്കാര്‍ കാണുന്നത്,കുടുംബ വിരോധികള്‍ കാണുന്നത്,രാഷ്ട്രീയക്കാര്‍ കാണുന്നത്,അരാഷ്ട്രീയ വാദികള്‍ കാണുന്നത്,നാടകക്കാര്‍ കാണുന്നത്,എഴുത്തുകാര്‍ കാണുന്നത്,എഴുത്തും വായനയും ഇല്ലാത്തവര്‍ കാണുന്നത്,എത്ര പഠനം നടത്തിയിട്ടും എട്ടും പൊട്ടും തിരിയാത്തവര്‍ കാണുന്നത്,ഭാഷ അറിയാതെ സബ് ടൈടിലില്‍ സിനിമ കാണുന്നവര്‍,വിമര്‍ശന ബുദ്ധ്യാ സിനിമ കാണുന്നവര്‍,ബുദ്ധിയില്ലാതെ സിനിമ കാണുന്നവര്‍,അവാര്‍ഡുകമ്മിറ്റിക്കാര്‍ സിനിമ കാണുന്നത്,വെറുതെ സിനിമ കാണുന്നവര്‍..................എത്രയോ തരം ആള്‍ക്കാര്‍ കാണുന്നു.........ഇവരെയെല്ലാം അപ്പാടെ രുചിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.ചാപ്ലിനു കഴിഞ്ഞെന്നിരിക്കും.ചിലപ്പോള്‍ നീല ചിത്രങ്ങള്‍ക്കും.

അടുത്ത സുഹൃത്തായ ഫെമിനിസ്റ്റ് ചോദിച്ചു.ഇതില്‍ ശരീരമെവിടെ ? ചോദ്യം ഫെമിനിസ്റ്റിനു ചേര്‍ന്ന രീതയില്‍ തന്നെയായിരുന്നു.ബസില്‍ വെച്ച് ആണുങ്ങള്‍ നുള്ളി ഞെരടി എന്നൊക്കെ എപ്പോഴും പരാതിക്കാരിയാണിവര്‍.ഈ സിനിമ ആലോചിക്കുമ്പോള്‍ ഈ ചൊറിമാന്തല്‍ എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം.‘ശരീര‘ത്തില്‍ തൊട്ടു കളിക്കരുത് എന്നൊരു താക്കീത് എപ്പോഴും എല്ലാവരും നിലനിര്‍ത്തേണ്ട ഒന്നാണ്.ഈ സിനിമയും അതാണ് പറയാന്‍ ശ്രമിച്ചത്.ശാരീരികാവബോധത്തിന്റെ ഭാഗമായാല്ല, വേറിട്ടൊരു ചിന്തയുടെ ഭാഗമായി.


പതിനേഴു മിനിറ്റുള്ള സൈബര്‍ പശ്ചാത്തലമുള്ള ഈ സിനിമയിലെ പെണ്‍കുട്ടി പ്രണയമാവുന്നതോടെ ഭൗതികതയുടെ പ്രലോഭനനങ്ങളെ വിട്ട് മറ്റൊരു ദിശയിലേക്ക് സ്വതന്ത്രമാവുകയാണ് . ഒരിക്കലും കാണാതെ ഇന്റര്‍നെറ്റിന്റെ സ്വകാര്യതയിലിരുന്ന് സ്വരൂപിക്കുന്ന മാനസികതലമാണ് ഈ കഥാപാത്രത്തിന്റെ കാതല്‍.എല്ലാ അര്‍ത്ഥത്തിലും ശരീരത്തെ അകലങ്ങള്‍ കൊണ്ടു മറച്ചു പിടിച്ച അവസ്ഥ.ഈ നിലയില്‍ പോലും മാനസിക പിരിമുറുക്കത്താല്‍ ചികിത്സ തേടി വരുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി സൈക്യാട്രിസ്റ്റ് സുഹൃത്ത് പറയാറുണ്ട്.


വിര്‍ച്വല്‍ ശരീരമാണ് ഇതില്‍ പ്രത്യക്ഷമാവുന്നതും അപ്രത്യക്ഷമാവുന്നതും. ഇക്കിളിപ്പെടുത്താനും മുറിവേല്പിക്കാനും ശരീരം ഇതില്‍ നിവേദിക്കപ്പെടുന്നുമില്ല.
എന്നിട്ടും ഈ സിനിമക്കൊരു ശരീരമുണ്ടെന്ന് ഞാനറിയുന്നു.അത് പ്രണയത്തിന്റെതാണ്.പ്രണയത്തിനൊരു ശരീരം വേണം.മനുഷ്യനൊരു ശരീരമുള്ളതു പോലെ,മരത്തിനൊരു ശരീരമുള്ളതു പോലെ,കാറ്റിനൊരു സംഗീതമുള്ളതു പോലെ,സംഗീതത്തിനൊരു ശരീരമുള്ളതു പോലെ.ഈ മൂഡിലാണ് സിനിമ വളര്‍ന്നത്.പ്രണയത്തെ ഭൌതികശരീരത്തില്‍ നിന്നടര്‍ത്തി മറ്റൊരവസ്ഥയെ അനുഭവിച്ചവര്‍ ധാരാളം.

ഫെയിസ് ബുക്കിലൂടെ ഈ സിനിമയെ അറിഞ്ഞ് ഒറീസയിലെ സാഹിത്യകാരി സരോജിനി സാഹു ഡിവിഡി ആവശ്യപ്പെട്ടു.സൈബര്‍ സ്പേസിലൂടെ പാക്കിസ്ഥാന്‍ -ഇന്ത്യാ സ്ത്രീ പുരുഷ പ്രണയം പ്രമേയമാക്കിയ ഒരു നോവല്‍ അവരുടെതായിട്ടുണ്ട്.മലയാളത്തിലും അതിറങ്ങിയിട്ടുണ്ട്.


സാധാരണ സ്ത്രികള്‍, കോളേജ് കുട്ടികള്‍(പെണ്‍) മറ്റൊരു വിധത്തില്‍ ഈ സിനിമയെ സമീപിച്ചപ്പോള്‍ എനിക്ക് മനസ്സിലായി.സ്ത്രീ പക്ഷം ഒന്നല്ല,പലതാണ്.ശ്രീ കേരളവര്‍മ്മ കോളേജില്‍ പ്രദര്‍ശനം നടന്നപ്പോള്‍ സിന്ദൂരക്കുറിയിട്ട പീജി വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഇറങ്ങി കോളേജു വരെയുള്ള യാത്രാ‍ ബുദ്ധിമുട്ടു വിവരിച്ചു. അവര്‍ പറഞ്ഞു,ശരീരം ഞങ്ങള്‍ക്കൊരു ഭാരമാകുന്നു.ഈ സിനിമയും ഞങ്ങളുടേതാണ്.

ഇതേ അനുഭവം ഷാര്‍ജയിലെ മാസ് എന്ന സംഘടനയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച പ്രദര്‍ശത്തിലും തെളിഞ്ഞു.എഴുത്തുകാരന്‍ ബെന്യാമിനും അവിടെ ഉണ്ടായിരുന്നു.

ചര്‍ച്ചകള്‍ക്ക് നിമിത്തമാകാനുള്ള കരടു രേഖയായി സിനിമ മാറുന്നത് സന്തോഷകരമായ കാര്യമാണ്.‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം‘ എന്ന ചെറിയ സിനിമയിലൂടെ അറിഞ്ഞ വലിയ കാര്യവും അതാണ്.








Monday, March 26, 2012

സ്വപ്നം കാണുന്നവരെ എന്തിനു പേടിക്കണം



സ്വപ്നം കാണുന്നരെ ന്തിനു പേടിക്കണം




(ഈയിടെ രാജഗോപാല്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകനെ ഇന്റര്‍വ്യൂ ചെയ്യാന്‍ സുഹൃത്തായ ഇന്റര്‍നെറ്റ് മാഗസിന്‍ എഡിറ്റര്‍ എന്നെ ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍വീസില്‍ നിന്നും രാജിവെച്ച് കാടായ കാടെല്ലാം സഞ്ചരിക്കുന്ന നല്ലൊരു മനുഷ്യനാണ്,മനുഷ്യസ്നേഹിയാണ് രാജഗോപാല്‍.വിവാഹം കഴിച്ചെങ്കിലും കാടും പ്രകൃതിയും വിളിച്ചപ്പോള്‍ ആ വഴി പോയി.കൂടെയുള്ളവള്‍ വേറൊരു വഴിക്കും . കഞ്ചാവ് ശ്വാസം പോലെ ആസ്വദിക്കുന്ന ബഹുമാന്യ വ്യക്തിയാണ്.പരിസ്ഥിതിയില്‍ നിന്നും തുടങ്ങിയ ഇന്റര്‍വ്യൂ കഞ്ചാവിലെക്ക് പുകഞ്ഞെത്തുകയായിരുന്നു .ഇതുവരെ ആരും ഓര്‍ക്കുകയോ ആലോചിക്കുകയോ ചെയ്യാത്ത,പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു രാജഗോപാല്‍ അവതരിപ്പിച്ചത്.
കഞ്ചാവിനെയും അത് പരിസ്ഥിതിയും പ്രകൃതിയും പാരമ്പര്യ ചികില്‍സാ രീതിയുമായും എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് സവിസ്തരം പ്രതിപാദിക്കുന്നു.ഈ ലേഖനം മാഗസിന്‍ നിരസിച്ചു.ആയതിനാല്‍ എന്റെ ചവട്ടുകുട്ടയില്‍ ഞാനിത് ഇടുന്നു.)





ചോദ്യം:എത്ര നാളായി താങ്കള്‍ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്.
ഉത്തരം:സുമാര്‍ പത്തിരുപത്തഞ്ച് വര്‍ഷമായി.

ചോദ്യം:എത്ര വയസ്സുണ്ട് ഇപ്പോള്‍
ഉത്തരം:നാല്പത്.

ചോദ്യം:അപ്പോ തുടങ്ങാന്‍ തീരെ വൈകിയില്ല.
ഉത്തരം:ഇല്ല,തീരെയില്ല.പക്ഷെ ദില്ലിയില്‍ ജെ.എന്‍.യുവില്‍ പഠിക്കുന്ന സമയത്താണ് മുഴുവന്‍ സമയ ഉപയോക്താവായി മാറുന്നത്.അന്നൊക്കെ ഓടുന്ന ബസില്‍ പിടിക്കാതെ നിന്നു കഞ്ചാവ് ബീഡി ഉണ്ടാക്കാന്‍ എനിക്ക് കഴിയുമായിരുന്നു.സുഹൃത്തുക്കള്‍ക്കൊക്കെ അന്നതത്ഭുതമായിരുന്നു.അത്രക്ക് വശമായിരുന്നു,ഏകാഗ്രത കുറച്ചൊന്നുമല്ല ഇതിനു വേണ്ടത്.

ചോദ്യം:എന്താണ് കഞ്ചാവിനെ പറ്റി ഒറ്റ വാക്കില്‍ പറയാന്‍ സാധിക്കുക.
ഉത്തരം:അതൊരു ഔഷധവിളയാണെന്ന് നിസംശയം പറയാം.അതില്‍ മായം ലവലേശമില്ല.സിഗരറ്റ്,ബീഡി എന്നിവയില്‍ മനുഷ്യനെ ആസക്തി വര്‍ദ്ധിപ്പിക്കാനുള്ള പല വസ്തുക്കളും ചേര്‍ക്കുന്നു.ഇത് അഡിക്ഷനു കാരണമാകുന്നു.ചുമ കുരയായി വീണടിയുന്നതു വരെ അതില്‍ നിന്നും മോചനമില്ല.ഇത്തരം വീടുകളില്‍ കള്ളന്‍ കയറുകയില്ല എന്നൊരു കാര്യത്തില്‍ സമാധാനിക്കാം.കഞ്ചാവ് പരിസ്ഥിതിയുടെ സ്വച്ഛന്ദതയിലുള്ള വനനിബിഢതയിലാണ് വളരുന്നത്.തികച്ചും സ്വാഭാവികവും കാല്പനികവുമായ അന്തരീക്ഷത്തില്‍.പാറപ്പുറത്തോ മറ്റൊ വിരിച്ചിട്ട് സൂര്യപ്രകാശത്തിലാണ് ഇത് നേരിട്ട് ഉണക്കിയെടുക്കുന്നത്.സൂര്യനുമായുള്ള സംയോഗം ഔഷധഗുണം കൂട്ടാന്‍ സഹായമാകുന്നു.കഞ്ചാവിനടിമപ്പെട്ടവര്‍ വിരളമാകുന്നു.ഉണ്ടെങ്കില്‍ തന്നെ അവരെ തിരിച്ചു കൊണ്ടു വരാന്‍ എളുപ്പമാണ്. സിഗാറിനടിമപ്പെട്ടവരേക്കാള്‍ അവര്‍ തുലോം കുറവുമാണ്.സംശയമുണ്ടെങ്കില്‍ ഇതേപ്പറ്റി നിങ്ങള്‍ക്ക് ഏതെങ്കിലും സാമൂഹ്യ ബോധമുള്ള സൈക്യാട്രിസ്റ്റിനോടു ചോദിക്കാവുന്നതാണ്.


എം.പി.നാരായണപ്പിള്ളയും ഇതേ കാര്യം ഒരിക്കല്‍ പറഞ്ഞതായിട്ടോര്‍ക്കുന്നു.
ഒറ്റവാക്കില്‍ നിര്‍ത്താന്‍ പറ്റിയില്ല,ക്ഷമിക്കണം.ഇഷ്ടവിഷയം പറയുമ്പോള്‍ നാക്കിനെ നിയന്ത്രിക്കാന്‍ പ്രയാസമാകുന്നു.ഒരു കാര്യം വിട്ടുപോയി കഞ്ചാവ് നാക്കിനെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ല ഔഷധം കൂടിയാണ്.കുരങ്ങന്‍ കഞ്ചാവടിച്ചതു പോലെ എന്നൊരു പ്രയോഗം നിലവിലുണ്ട്.ചാട്ടവും മരംകേറ്റവും നിര്‍ത്തി ഒരു തത്വചിന്തകന്റെ ഭാവം വരും.നമ്മള്‍ കേരളീയന്റെ നാടന്‍ കലകളിലൊന്നായ ആയുര്‍വ്വേദത്തിന്റെ പല ഔഷധക്കൂട്ടിലും കഞ്ചാവ് കയറിക്കൂടി ഉദ്ദീപനം ഉണ്ടാക്കുന്നതായി വൈദ്യന്മാര്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.സൈക്കോ ആക്ടീവിസത്തിന് കഞ്ചാവ് ഗുണപ്രദമാണെന്ന് ലോക നിലവാരത്തിലുള്ള പഠനങ്ങളില്‍ പറയുന്നുണ്ട്.

ചോദ്യം:കഞ്ചാവിന്മേലുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെ പറ്റി എന്താണഭിപ്രായം.
ഉത്തരം:ആരോ എഴുതി വെച്ച മണ്ടത്തരം നിരന്തരം ജനങ്ങള്‍ ചുമക്കേണ്ടി വരുന്നതിനെയാണ് നമ്മള്‍ നിയമം എന്നു പറയുന്നത്.അതില്‍ നിന്ന് തെറ്റിയാല്‍ നാട്ടുകാര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന് പേടിയുള്ളതു കൊണ്ടാണ്
മന്ത്രിമാരൊക്കോണ്ട് സത്യം ചെയ്യിക്കുന്നത്.മന്ത്രിമാരെ ഒരിക്കലും ബുദ്ധിയില്‍ കുടുക്കാതെ മാറ്റി നിര്‍ത്തണമെന്നാണ് സത്യപ്രതിഞ്ജ ഉന്നം വെക്കുന്നത്.മന്ത്രിയായിക്കഴിഞ്ഞാല്‍ എന്തോ കൂടുന്നതും എന്തോ കുറയുന്നതും
മന്ത്രിപദങ്ങള്‍ നമ്മുടെ രാജ്യത്ത് കിളിര്‍ത്തതു മുതല്‍ നാം കാണുന്നതല്ലെ. എഴുതിവെച്ച മണ്ടത്തരങ്ങളില്‍ നിന്നും കിടുകിടാ മാറില്ലെന്നാണല്ലോ ദൈവത്തിന്റെ പേരിലായാലും അല്ലെങ്കിലും സത്യപ്രതിജ്ഞ കൊണ്ടുദ്ദേശിക്കുന്നത്.
പണ്ട് കൊച്ചി രാജ്യത്തൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നു.ഇക്കണ്ടന്‍ എന്നോ പേരുള്ള ഒരാള്‍.ആ പഹയന്‍ കാടെല്ലാം വെട്ടിത്തെളിയിച്ച് കൃഷി ചെയ്യാന്‍ പറഞ്ഞു. ശാസ്ത്രവളര്‍ച്ചയുമില്ല പരിസ്ഥിതി ബോധവുമില്ല എന്നൊരു കാലമായിരുന്നു അത്.ആ നിയമം കോട്ടയം പാലാ ഭാഗത്തെ കോണ്‍ഗ്രസ്സുകാര്‍ തുടര്‍ന്നു കൊണ്ടു നടക്കുകയും ചെയ്തു.അന്നവര്‍ കഞ്ചാവിനെ മാത്രം വെട്ടി നിരത്തിയില്ല.സമാധാനം.ആ കാലത്തെ നിയമം തന്നെയാണ് ഇന്നും പിന്തുടരുന്നത്.

ചോദ്യം:കഞ്ചാവ് നിരോധിക്കേണ്ട കാര്യമില്ലെന്നാണൊ?
ഉത്തരം: യാതൊരു കാര്യവുമില്ല.ഇന്നത്തെ വാര്‍ത്ത കണ്ടില്ലെ.കാലിഫോര്‍ണിയയില്‍ കഞ്ചാവ് നിയമവിധേയമാക്കി.ആര്‍ക്കും വീട്ടില്‍ പോലും ഓമനിച്ചു വളര്‍ത്താം.രഹസ്യകാമുകത്വം അവസാനിപ്പിക്കാം. മണിപ്പൂര്‍ ഇന്ത്യയിലാണെങ്കില്‍ ഇന്ത്യയില്‍ കഞ്ചാവ് വില്പന നടക്കുന്ന സ്ഥലമാണ് മണിപ്പൂര്‍.അവിടെ ചന്തകളില്‍ നിന്നും നമുക്കത് കിട്ടും.ഇവിടെ ചീരക്കെട്ട് വില്പനക്ക് വെച്ചിരിക്കുന്നതു പോലെ പെണ്ണുങ്ങളാണത് വില്‍ക്കുന്നത്.

ചോദ്യം:അപ്പോ കഞ്ചാവ് ഉപയോഗിക്കുന്നതല്ല,നശിപ്പിക്കുന്നതാണ് കുറ്റം അല്ലെ.
ഉത്തരം:സംശയമുണ്ടൊ.പ്രകൃതിയിലുള്ള ഒന്നും നശിപ്പിക്കേണ്ടതല്ല.എല്ലാറ്റിനും അതിന്റെതായ നിയോഗങ്ങളുണ്ട്.ഒരു കള്ളിമുള്‍ ചെടിക്കു പോലും.നോക്കൂ പാലക്കാട് ജില്ലയില്‍ മഞ്ഞരളിക്കായ തിന്ന് കുറെ പേര്‍ മരിക്കുന്നുണ്ട്.പലപ്പോഴും എസ്.എസ്.എല്‍.സി പരീക്ഷാ റിസല്‍ട്ട് വരുന്ന കാലത്താണ് ഇത് സംഭവിക്കുന്നത്.ഇതാരും വെട്ടിമുറിക്കുന്നില്ലല്ലോ. പരീക്ഷാ കാലത്തെങ്കിലും അത് ചെയ്യേണ്ടതല്ലെ.

ചോദ്യം:എന്തായിരിക്കും കഞ്ചാവ് നിരോധിക്കുന്നതില്‍ സര്‍ക്കാരിനുള്ള താല്‍പര്യം.
ഉത്തരം:ചാരായം നിരോധിച്ചതാര്‍ക്കു വേണ്ടിയാണ്.സാധാരണക്കാരെ മദ്യത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയല്ല.വിദേശ മദ്യ ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഭരണാധികാരികള്‍ മാനസികമായി മന്ദത ബാധിച്ചവരായിത്തീരും.അത് അധികാരത്തിന്റെ ഒരു പാര്‍ശ്വഫലമാണ്.അവര്‍ എന്തും നിരോധിച്ചു കളയും.കഞ്ചാവ് വേട്ടക്ക് ഒത്താശ ചെയ്യുന്നതാരെന്നല്ലെ.മദ്യ ലോബികളും വന്‍കിട സിഗാര്‍ കമ്പനിക്കാരുമാണ്.മുതലാളിമാരുടെ കഞ്ഞിയില്‍ പാറ്റ വീഴാതെ നോക്കേണ്ടത് ഭരണക്കാരുടെ ഉത്തരവാദിത്വമാണ്.അതുകൊണ്ടവര്‍ കഞ്ചാവിനെ വേട്ടയാടുന്നു.സാധാരണക്കാരന്റെ കഞ്ഞിയില്‍ മണ്ണിട്ടാലും ഗതിയില്ലാത്തതിനാല്‍ അവര്‍ മണ്ണുമാറ്റി കുടിച്ചു കൊള്ളും.

ചോദ്യം:കഞ്ചാവ് നിലനിര്‍ത്തണം എന്നു തന്നെയാണ് പറഞ്ഞു വരുന്നത് അല്ലെ?
ഉത്തരം:ഭൂമിയില്‍ വളരുന്നതെന്തും ഉപയോഗിക്കാനുള്ള അവകാശം മനുഷ്യര്‍ക്കുള്ളതാണ്,മറ്റു ജീവജാലങ്ങള്‍ക്കുള്ളതാണ്।വേണ്ടതേത് വേണ്ടാത്തതേത് എന്നവര്‍ക്കറിയാം.നമുക്കറിയാം എത്രയെത്ര വിഷച്ചെടികള്‍ ഭൂമിയിലുണ്ട്.ആട്,പശു മുതലായ മൃഗങ്ങള്‍ക്കു പോലും അറിയാം ഏതില്‍ കടിക്കണമെന്ന്.നായ്ക്കള്‍ ചിലപ്പോള്‍ ആടുകളെ പോലെ പുല്ലു തിന്നുന്നതു കണ്ടിട്ടില്ലെ.മറ്റൊന്നും തിന്നാന്‍ കിട്ടാത്തതു കൊണ്ടല്ല. വയറ്റില്‍ അസുഖം വരുമ്പോളാണത്രെ അവ ഔഷധപ്പുല്ലുകള്‍ തിരഞ്ഞു നടക്കുന്നത്.മനുഷ്യന്റെ രുചി നിശ്ചയിക്കേണ്ടത് ഭരണാധികാരികളും കോടതികളുമല്ല.മര്‍ക്സ് മനുഷ്യരോടു പറഞ്ഞതും മറ്റൊന്നല്ല,പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കാനാണ്.


ചോദ്യം:പ്രണയവും,സ്ത്രീയും പോലെയുള്ള ഒരു ലഹരിയാണൊ കഞ്ചാവ്.
ഉത്തരം:ഇതെല്ലാം കൂട്ടി വായിക്കാവുന്നതാണ്.സംസ്കൃത മഹാകാവ്യമായ നൈഷധത്തില്‍ ഉന്മത്തിന്‍ കായയെ പറ്റി ചില പരാമര്‍ശങ്ങളുണ്ട്.ശിവനെ തപസ്സില്‍ നിന്നും ഉണര്‍ത്താന്‍ കാമദേവനെ ചുമതലപ്പെടുത്തുന്നു. കാമദേവനോ വസന്തന്‍ എന്ന സഹചാരിക്ക് സബ് കോണ്‍ട്രാക്റ്റ് കൊടുക്കുന്നു.വസന്തന്‍ പ്രണയത്തിനു പറ്റിയ സന്ദര്‍ഭമൊരുക്കുന്നു.തപസ്സിനാല്‍ വരണ്ടുപോയ വനനിരകളില്‍ തളിരും ഇലകളും പൂവും കായും നിറക്കുന്നു.വിടരാന്‍ മടിച്ചുനിന്ന പൂക്കളെ ഇതള്‍ വിടര്‍ത്തി സുഗന്ധം പുറത്തെടുക്കുന്നു.പൂമ്പാറ്റകളെ വര്‍ണ്ണം പുതപ്പിച്ച് വാനില്‍ പറത്തുന്നു.തണുപ്പില്‍ വിറകൊണ്ടിരുന്ന കിളികളെ നിര്‍ബ്ബാധം പാടിക്കുന്നു.പൊതുവെ പറഞ്ഞാല്‍ പ്രണയത്തിനു പറ്റിയ ചുറ്റുപാട്.ഈ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയെ ആനയിക്കുന്നത്.പോരെ പൂരം.ശിവന്‍ പൈങ്കിളിയാവുന്നു,തരളിതനാവുന്നു.പാമ്പിനെയൊക്കെ വലിച്ചു ചുരുട്ടിയെറിയുന്നു. ഒരു ലഹരി കിട്ടിയാല്‍ പിന്നെ പ്രശ്നമാണ്.പിന്നെ ലോകത്തെ എല്ലാ ലഹരികളും നമ്മള്‍ അന്വേഷിക്കും,അറിയും.ശിവനും അതാണു സംഭവിച്ചത്.പ്രണയത്തിനു വീര്യം പോരാതെ ഉന്മത്തിന്‍ കായ ഉണക്കി അത് തീയില്‍ പുകച്ച് അതിന്റെ ലഹരിയില്‍ ഉന്മാദം കൊള്ളുന്നു.കഞ്ചാവ് പിന്നെയാവാം കണ്ടെത്തിയത്.

ചോദ്യം:പാരിസ്ഥിതികമായി ചേര്‍ത്തു വായിക്കുമ്പോള്‍..........
ഉത്തരം: ഓരോ പുഴുവിനും പുല്‍ക്കൊടിക്കും അതിന്റെതായ നിയോഗവും പ്രാധാന്യവും ഭൂമിയിലുണ്ട്.അത് മറക്കരുത്.ഒരു പക്ഷിവര്‍ഗ്ഗത്തിനു വംശനാശം സംഭവിച്ചതിനാല്‍ ഒരു വര്‍ഗ്ഗം മരങ്ങള്‍ ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായത് വായിച്ചതോര്‍ക്കുന്നു.ആ മരത്തിന്റെ വിത്തുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നത് ആ പക്ഷികളിലൂടെയായിരുന്നു.തീര്‍ച്ചയായും കഞ്ചാവ് ചെടിക്ക് അത്തരത്തില്‍ ഒരു ദൗത്യം ഉണ്ടാവാതെ തരമില്ല.എന്നെങ്കിലുമത് തിരിച്ചറിയാതിരിക്കില്ല.

ചോദ്യം:ഇതിന്റെ സാമൂഹ്യ സ്വീകാര്യത.പൊതുവെ കഞ്ചാവടിയന്‍ എന്ന് പറയുമ്പോള്‍ സാമൂഹ്യബഹിഷ്കരണത്തിന്റെ ഒരു സ്വരം ഉണ്ടാവാറുണ്ട്.മുഴുക്കുടിയന്മാരും,സിഗാര്‍ തുടങ്ങിയവയുടെ അടിമകളുമായവര്‍ പോലും കഞ്ചാവിനെ ഒരു ഭീകര ലഹരി എന്ന് തള്ളി പറയാറുണ്ട് !
ഉത്തരം:അറിവില്ലായ്മ ഒരു കുറ്റമല്ല.അതാണ് നമ്മുടെ നാട്ടിനെ നയിച്ചുകൊണ്ടു പോകുന്നത്.അവരെ വെറുതെ വിടാം.നിങ്ങള്‍ ഹിമാലയത്തില്‍ പോയിട്ടുണ്ടൊ.ഹിമാലയത്തിന്റെ ഗന്ധം കഞ്ചാവിന്റെതാണ്.അവിടുത്തെ സംഗീതവും അതു തന്നെ.എത്രയെത്ര സ്വാമിമാര്‍ ‘സാമി’ (കഞ്ചാവിന്റെ ഒരു അപരനാമം ഇതാണ്)യില്‍ സാധകം ചെയ്യുന്നത് അവിടെ കാണാം.ചരസ്സ് മുതലായ കഞ്ചാവിന്റെ രൂപഭേദങ്ങളും ഇവിടെ സുലഭമാണ്.ഋഷിമാരും ഇതുപയോഗിച്ചിരുന്നതായി ഭക്തിസാഹിത്യത്തില്‍ തെളിഞ്ഞുകാണാം.ഒരു സമൂഹത്തിനും അതിന്റെതായ ലഹരിയില്ലാതെ നില്‍ക്കാന്‍ വയ്യ.അതവര്‍ കണ്ടെത്തിക്കൊള്ളും.

നാം കേരളീയര്‍ തെങ്ങിന്റെ മണ്ടയില്‍ കയറി കള്ള് ചെത്തിയിറക്കിയതു പോലെ.ഇതറിയണമെങ്കില്‍ കുറച്ച് ചരിത്ര ബോധമൊക്കെ വേണം.മുടിവെട്ടി ഷേവ് ചെയ്തു നടന്നാല്‍ പോരാ.തളംകെട്ടിനില്‍ക്കുന്ന മഞ്ഞിലേക്ക് കഞ്ചാവ് ആഞ്ഞുവലിച്ച് ഊതി വിടുമ്പോള്‍ ഉണ്ടാകുന്ന പുകക്കാഴ്ചയുടെ ലഹരി അനുഭവിച്ചറിയണം.അപ്പോള്‍ അത് വലിക്കുന്നവരില്‍ ഉണ്ടാക്കുന്നതെന്തായിരിക്കും.നമ്മുടെ അറിവില്ലായ്മയാണ് പ്രശ്നം.
അറിവില്ലായ്മ മാറണമെങ്കില്‍ യാത്ര ചെയ്യണം.അല്ലെങ്കില്‍ ഈ കൊച്ചു കേരളത്തില്‍ കിടന്ന് കൊഞ്ഞാണന്മാരായിത്തീരും നമ്മളെല്ലാം.എന്നിട്ട് പാവം കഞ്ചാവിനെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും.

ചോദ്യം:കഞ്ചാവിന്റെ ഉപോല്പന്നങ്ങള്‍ എന്തൊക്കെയാണ്.
ഉത്തരം:ചരസ്സൊക്കെ കഞ്ചാവ് വാറ്റി നിര്‍മ്മിക്കുന്നവയാണ്.ഈയിടെ മൂന്നാറില്‍ പോയപ്പോള്‍ ഒരു കഞ്ചാവ് കേന്ദ്രത്തില്‍ പോയി.അവിടെ കഞ്ചാവ് ലേഹ്യം ഉണ്ടാക്കുന്ന സ്ഥലമാണ്.പല പ്രമുഖന്മാര്‍ക്കും അവിടെ നിന്ന് ലേഹ്യം സപ്ലൈ ചെയ്യാറുണ്ടത്രെ.രാഷ്ട്രീയ നേതാക്കള്‍,വ്യവസായ പ്രമുഖര്‍,എഴുത്തുകാര്‍ എന്നു വേണ്ട സമൂഹത്തിന്റെ നാനാ തുറയിലുള്ളവരും ലേഹ്യത്തിന്റെ ആരാധകരാണത്രെ.മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ എത്ര കിട്ടിയാലും വാങ്ങിക്കൊണ്ടു പോകുമത്രെ.( പ്രൊഡക്റ്റിന് ഡിമാന്റുണ്ടാക്കുവാനായിരിക്കും ഇത്തരം നമ്പറുകള്‍ ഉപയോഗിക്കുന്നത്.ചില സ്വാമിമാര്‍,ജ്യോത്സ്യന്മാര്‍ പ്രശസ്തരുടെ കൂടെ നിന്ന് ഫോട്ടൊ എടുത്ത് പൊതുജന മദ്ധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതു പോലെ.സ്വന്തം കഴിവില്‍ അവിശ്വാസമുള്ളവരായിരിക്കും ഇവര്‍)

ചോദ്യം:കഞ്ചാവ് കൊണ്ട് ഒരു ദോഷവും ഇല്ലെന്നാണൊ താങ്കള്‍ പറഞ്ഞുവരുന്നത് !
ഉത്തരം:മറിച്ചൊരു ചോദ്യം ഞാന്‍ ചോദിച്ചോട്ടെ.എപ്പോഴും ചായ കഴിച്ചു കൊണ്ടിരിക്കുക,എപ്പോഴും ചോറു കഴിച്ചുകൊണ്ടിരിക്കുക,ഹര്‍ത്താല്‍(കേരളത്തിലെ ഹര്‍ത്താലുകളുടെ എണ്ണം വെച്ചു കൊണ്ടാണിത് പറയുന്നത്) ദിനങ്ങളില്‍ കോഴിയെ ശാപ്പിടുക.നിങ്ങള്‍ നിത്യരോഗിയായിത്തീരും തീര്‍ച്ച.ഇതൊക്കെ അഡിക്ഷനാണ്.പൊറോട്ട തിന്നുന്നതിനേക്കാളും ഭേദമാണ് എന്തു ലഹരി കഴിക്കുന്നത്.അത്രക്ക് ശരീരത്തിന് ദോഷം ചെയ്യില്ല.ഇതൊന്നും ആരും പറയുന്നില്ല.ടെലിവിഷന്‍ എപ്പോളും കാണുക,അതും മലയാളം ചാനല്‍ കാണുക.അയാളെ പിന്നെന്തിനു കൊള്ളാം.ശബരിമലയില്‍ നടയിരുത്താന്‍ പോലും അവര്‍ അനുവദിക്കില്ല.

ആകെയുള്ള ഒരു ദോഷം പറയാനുള്ളത് കഞ്ചാവിലിരുന്നാല്‍ ഇരുപത്തിനാലുമണിക്കൂറും സ്വപ്നം കാണും എന്നുള്ളതാണ്. സമൂഹത്തിനും സര്‍ക്കാറിനും അത് സഹിക്കാന്‍ പറ്റില്ല.സ്വപ്നം കാണുന്നവരെ എല്ലാവര്‍ക്കും പേടിയാണ്.






ചോദ്യം:നന്ദി,ഇത്രയും നേരം കഞ്ചാവ് സാഹിത്യം സംസാരിച്ചതിന്.ഒരു ബീഡി എടുക്കാനുണ്ടൊ, വലിച്ചു രസിക്കാന്‍ കൊതി തോന്നുന്നു.
ഉത്തരം:തീരര്‍ച്ചയായും.തെരുത്തു വെച്ചത് ഒരെണ്ണം ഉണ്ടെന്ന് തോന്നുന്നു.

(രാജഗോപാല്‍ ബീഡി എടുക്കാനായി വീടിനകത്തേക്ക് പോയി।ഞാന്‍ പ്രകൃതിലേക്ക് നോക്കി നിന്നു.എന്തെല്ലാം നിഗൂഢ ലഹരികളാണ് പ്രകൃതി നമുക്കായി ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.അത് കണ്ടെത്തും വരെ വിശ്രമരുത്.)





Sunday, March 18, 2012

നമ്മുടേതല്ലാത്തത്






ഞങ്ങളെ ആരും ഭരിക്കേണ്ട എന്ന് പറയുന്ന സ്വതന്ത്രമായ ഒരു സമൂഹം ലോകത്തിലുണ്ട്.എന്നെ ആരും ഭരിക്കാന്‍ വരേണ്ട എന്ന് പറയുന്ന നമുക്കു ചുറ്റും പാര്‍ക്കുന്ന അരക്ഷിതരും ഭീരുക്കളുമായ മനുഷ്യരെക്കുറിച്ചല്ല പറയുന്നത്.


ലോകത്തിന്റെ പൊതുധാരയില്‍ കാണുക ഭരണം നോക്കി മരുഷ്യരെയാണ്,വടക്കു നോക്കി യന്ത്രം പോലെ.(അല്ലാത്തവരെയും കാണാം,വേറിട്ട നോട്ടത്തില്‍.ലോകത്തെ മറ്റൊരു രീതിയില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരെ. ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചകള്‍ ഷൂട്ട് സമയത്ത് ഇത് നേരിട്ടറിഞ്ഞിട്ടുണ്ട്.ഇതിന്റെ ഹാങ്ങോവറില്‍ നടന്നപ്പോള്‍ ഇത്തരം മനുഷ്യരെ മാത്രമേ കാണൂ എന്നായി.കാവേരി നദി പൊങ്ങി കുന്ദംകുളത്തെ ഒരു ചെറീയ തോടില്‍ വെള്ളം ഉയരുമെന്ന വേവലാതിയില്‍ സ്വന്തം ഓലക്കൂരയില്‍ കിട്ടുന്ന പൈസക്കൊക്കെ കോണ്‍ക്രീറ്റ് കാലുകള്‍ നിര്‍മ്മിക്കുന്ന വേലയുധനെ,പകല്‍ പലിശക്ക് പണം കൊടുക്കുകയും തിരികെ കൃത്യമായി വാങ്ങിക്കുകയും രാത്രിയായാല്‍ കീരികളും പാമ്പുകളും മറ്റു ജന്തുക്കളും പാര്‍ക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ മുകളില്‍ നിന്ന് ദൈവഘോഷണം നടത്തുകയും ചെയ്യുന്ന കൊച്ചുബേബി എന്നിവരെയൊക്കെ ഞങ്ങളന്ന് കാമറയിലാക്കി.ഇവരെ ഈ ജനുസ്സില്‍ പെടുത്താന്‍ പറ്റില്ല.അവര്‍ വേറിട്ടു നടന്നവരല്ല,മനോനിലയില്‍ വെര്‍പ്പെട്ടു പോയവരാണ്.)


ഭരണത്തെ അപ്പി കണ്ടതുപോലെ മാറിനടക്കുന്ന മനുഷ്യരും ലോകത്തിലുണ്ട്.അവരുടെ മുഖത്ത് വലിഞ്ഞുമുറുക്കങ്ങളില്ല,സാദാ മനുഷ്യരെപ്പോലെ. നാടോടികള്‍ എന്നോ നായടികള്‍ തെമ്മാടികള്‍ എന്നോ വായില്‍ തോന്നിയതോക്കെ നമുക്കവരെ വിളിക്കാം.അവര്‍ക്കത് പ്രശ്നമല്ല,അവര്‍ സ്ഥിരമായി എവിടെയുമില്ല.വീടുവെക്കില്ല,വിദ്യയ്ക്ക് കുട്ടികളെ സ്കൂളില്‍ അയക്കില്ല.ആരോഗ്യത്തിനു വേണ്ടി ആശുപത്രിയില്‍ പോകില്ല,നീതിക്ക് വേണ്ടി കൊഞ്ഞാണന്‍ കോടതിയുടെ തിണ്ണ നിരങ്ങില്ല.വിവാഹം തീരെ കഴിക്കില്ല.ആണും പെണ്ണും തമ്മിലെ ബന്ധങ്ങളെ മണം പിടിച്ചു നടക്കില്ല,ചൂരിനും ചൂടിനും ആരെയെങ്കിലും കൂടെ കൂട്ടിയേക്കാം.അത് ഒരാളില്‍ നില്‍ക്കണമെന്നുമില്ല.അതു കൊണ്ടു തന്നെ അവര്‍ക്കിടയില്‍ സംശയ രോഗങ്ങളില്ല,അവര്‍ക്ക് റേഷന്‍ കാര്‍ഡില്ല.ആധാര്‍ എന്ന് കേട്ടാല്‍ അവര്‍ ചിരിച്ച് ചിരിച്ച് മണ്ണുകപ്പും.ഇതിനു വേണ്ടി വെയില്‍ കൊണ്ടു നില്‍ക്കുന്നവരെ നോക്കി സഹതപിക്കും.ഭരണം കുടത്തില്‍ കെട്ടിപ്പൂട്ടിയ ഭൂതമാണവര്‍ക്ക്.ഒരിക്കലും തുറക്കാത്തത്.


എവിടെയും ഇവരെ കാണാം.ഓരോരോ പണികളില്‍ ജീവിതത്തിന്റെ സംഗീതമാസ്വദിക്കുണ്ടാവാം.മുംബൈയിലാണെങ്കില്‍ മണ്ണെണ്ണ സ്റ്റൌ തൂടങ്ങിയവ കേടുപാടുകള്‍ തീര്‍ക്കുന്നവര്‍,ഭാഗ്യം പറയുന്നവര്‍ എന്നിങ്ങനെ ഗണത്തിലാണവര്‍.കൊല്‍ക്കൊത്തയിലാണെങ്കില്‍ ഇതു പോലെ വേറേ പണികളിലേര്‍പ്പെട്ടവര്‍. ബാവുള്‍ ഗായകരും ഇതേ ഗണക്കാരാണെന്ന് തോന്നുന്നു.അവരുടെ അലച്ചില്‍ കാണുമ്പോള്‍,പാട്ടു കേള്‍ക്കുമ്പോള്‍,ഉദ്യാനം പൊലെയുള്ള അവരുടെ മുഖങ്ങള്‍ കാണുമ്പോള്‍. അവര്‍ ക്യൂ വില്‍ നിന്ന് അപമാനിതരാവില്ല.ആധാര്‍ ഉള്ള എല്ലാ പൌരന്മാര്‍ക്കും ദിവസവും പോലീസിന്റെ അഞ്ചടി നിയമമാക്കിയാല്‍ എത്രയും നേരത്തെ പോയി അതു വാങ്ങി നേരത്തെ പണി തീര്‍ക്കുന്ന സംസ്കാരസമ്പന്നതയാണ് നമ്മെ നയിക്കുന്നത്. ഇവരായിരിക്കും മറ്റുള്ളവരെ പ്രാകൃതര്‍ എന്ന് വിളിച്ചു കളിയാക്കുക.




വരച്ച വരയില്‍ നിന്നും ഒരാളും തെറ്റി നടക്കുന്നത് ഭരണകൂടത്തിന് ഇഷ്ടമല്ല.അവര്‍ അപ്പ കഷ്ണങ്ങള്‍ കാട്ടി കളത്തിലേക്ക് പ്രലോഭിപ്പിച്ചു നിര്‍ത്തും.അപ്പക്കഷ്ണങ്ങളില്‍ കൂടുതല്‍ അഭിരമിക്കുന്നത് എഴുത്തും വായന തുടങ്ങിയ ദോഷങ്ങള്‍ ഉള്ളവരും സിനിമയടക്കം മറ്റു കലാഗണത്തിലുള്ളവരുമാണ്. നട്ടെല്ലു വളക്കാനുള്ള വിദ്യാഭ്യാസമാണൊ സാക്ഷരത എന്ന് സംശയം തോന്നുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.ഇതാണ് ഭരണം നമുക്ക് തരുന്നത്.നട്ടെല്ല് നിവരാതിരിക്കാനുള്ള സിദ്ധൌഷധം.



കാട്ടില്‍ കാറ്റിനൊപ്പം പറന്നു പോയവരാണ് ആദിവാസികള്‍.ഇവരോട് സംസ്കൃതര്‍ കാണിക്കുന്നതും ഇതു തന്നെയാണ്.കാട്ടില്‍ നിന്നിറക്കി അവരെ നാടന്‍ മുണ്ടുടുപ്പിച്ചു,പട്ടയടിപ്പിച്ചു.നമ്മള്‍ കാട്ടില്‍ കയറി കട്ടു മുടിച്ചു.ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ കാടിനെതിരാണ്. വനം വകുപ്പിനും കട്ടിലേക്ക് എന്‍.ഒ.സി കിട്ടിയ എന്‍.ജി.ഓ സംഘങ്ങള്‍ക്കും കാട്ടില്‍ കയറാനും കൊള്ളയടിക്കാനും വേണ്ടിയാണ് വനവാസികളെ കാട്ടില്‍ നിന്നിറക്കിയതെന്നാണ് പുതിയ വര്‍ത്തമാനങ്ങള്‍.



ആനക്ക് വെള്ളം കുടിക്കാന്‍ ചോലകളില്‍ തടയണ കെട്ടുന്നു.ഒരു കാട്ടുചോലയില്‍ തന്നെ അഞ്ചും ആറും അണകള്‍.ഈയിടെ അണകളില്‍ ഒന്ന് പൊട്ടി.തുടര്‍ന്ന് ഓരോന്നോരാന്നായി പൊട്ടി.വലിയ വെള്ളപ്പൊക്കമുണ്ടായി. കുറെ മരങ്ങള്‍ വീണൊഴികിപ്പോയി.വയനാട്ടില്‍ നിന്നുള്ള വാര്‍ത്തകളാണ്. എന്‍.ജി.ഒ കളുടെ കയ്യിലേക്ക് വന സംരക്ഷണത്തിന് കോടികളാണ് ഒഴുകുന്നത്.ആണ്‍ ആനകള്‍ക്ക് സ്വിമ്മിംഗ് പൂള്‍ കുട്ടിയാനകള്‍ക്ക് ചില്‍ഡ്രന്‍സ് പാര്‍ക്ക്,പിടിയാനകള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ നിര്‍മ്മിച്ചാലും അത് മന്ത്രിമാര്‍ ഉല്‍ഘാടനം ചെയ്താലും അത് പ്രകടനപത്രികയില്‍ ഭരണനേട്ടമാക്കിയാലും ആരും മൂക്കത്ത് കൈ വെച്ചു പോകരുത്.ദയാ ബായി എന്ന സാമൂഹ്യ പ്രവര്‍ത്തക പറഞ്ഞതു പോലെ സര്‍ക്കരിതര സംഘടനകള്‍ പ്രൊജക്റ്റ് ഓറിയന്റാണ്,പീപ്പിള്‍/സോഷ്യല്‍ ഓറിയന്റല്ല.ഇതേക്കാള്‍ യോജിച്ച നിര്‍വ്വചനം എന്‍.ജി.ഓ കള്‍ കൊടുക്കാനില്ല.പോക്കറ്റിലേക്ക് വഹയുണ്ടെങ്കില്‍ എന്‍.ജി.ഓ കള്‍ എന്തു പണിയും ചെയ്യും.


വിപ്ലവം പോലും നടത്തിത്തരും.


ഭരണം.മുതലാളിത്തത്തിലായാലും ജനാധിപത്യത്തിലായാലും എന്തിനേറെ സോഷ്യലിസത്തിലായാലും വ്യതസ്തമല്ല.മഴയിലേക്ക് തെറിച്ചു പോകുന്ന കുട്ടികളെ അമ്മമാര്‍ കുടയിലേക്ക് വലിച്ചു കയറ്റുന്നതു പോലെയാണ് ഭരണകൂടം ഭരണത്തെ മാനിക്കാത്തവരോട് പെരുമാറുന്നത്.അമ്മയുടെ പിടിപോലെ അത്ര മൃദുലമല്ലെന്ന് മാത്രം. മുംബയിലെ കാന്തിവില്ലിയില്‍ സുഹൃത്ത് മുരളിയുടെ ഫ്ലാറ്റില്‍ താമസിച്ച ദിവസങ്ങളില്‍ കറങ്ങിയ പരിസരങ്ങളില്‍ ചില മനുഷ്യരെ കാണാന്‍ കഴിഞ്ഞു.നട്ട വെയിലില്‍ പഴയ മണ്ണെണ്ണ സ്റ്റൌ നന്നാക്കുന്ന ഒന്നു രണ്ടാളുകള്‍.വെറുതെ നോക്കി നിന്നു.കുറെ നേരം വെയില്‍ കൊണ്ടത് വെറുതെ.അവര്‍ എന്നെ പരിഗണിച്ചതേയില്ല.സാദാരണ മനുഷ്യര്‍ അവര്‍ക്ക് ഭരണകൂടത്തിന്റെ വളര്‍ത്തുമൃഗങ്ങളാണ്. എന്തിനവര്‍ നോക്കണം.മുരളിയാണ് പറഞ്ഞത്.ഇത്തരം ജോലി ചെയ്യുന്ന ആയിരക്കണക്കിനു മനുഷ്യര്‍ ബോംബെയില്‍ ഉണ്ട്.സെന്‍സസ് സമയത്ത് ഇവരെ ഒന്നിച്ച് പിടിക്കാന്‍ സര്‍ക്കാറിന്റെ പിണിയാളുകള്‍ പദ്ധതി തയ്യാറാക്കും. സമയം നിശ്ചയിച്ച് അവര്‍ വരും,പോലീസ് സന്നാഹത്തോടെ.ഭരണത്തെ പേടിച്ചോ അറച്ചോ അവര്‍ മറ്റൊരിടത്തേക്ക് പാ‍ലാ‍യനം ചെയ്യും.കാര്യങ്ങള്‍ അറിഞ്ഞതോടെ ഇവരോടെനിക്ക് ബഹമാനമായി.



കൊല്‍ക്കൊത്തയിലും ഇത്തരക്കാരെ ധാരാളം കണ്ടു. കലാകാരന്മാരും പണ്ടൊക്കെ ഇങ്ങിനെയൊക്കെ സഞ്ചരിച്ചവര്‍ ആയിരുന്നു.അധികാരത്തില്‍ നിന്നകന്ന്, തെന്നി മാറി.ഫ്യൂഡല്‍ കാലത്തെ മനുഷ്യരെപ്പോലെ. പക്ഷെ ഇവര്‍ പേടികൊണ്ടായിരുന്നില്ല.അഭിമാനികളായതിനാല്‍. ഉയരത്തില്‍ നിന്നത് കലാകാരന്മാരായിരുന്നു.അവര്‍ പട്ടും വളയും കിട്ടാന്‍ വേണ്ടി ശരീരം വില്ലു പോലെ വളച്ചില്ല.ആയതിനാ‍ല്‍ ചരിത്രത്തില്‍ നിന്ന് കാലങ്ങളിലേക്ക് നീണ്ടു നിവര്‍ന്നു കിടക്കുന്നതായി അവരുടെ കലയും വ്യക്തിത്വവും.സ്വാതന്ത്ര്യ ദാഹികളായ മനുഷ്യര്‍ അങ്ങിനെയാണ്.അവര്‍ക്ക് ഏറ്റവും മുകളില്‍ നില്‍ക്കണം.ഏതിനും മുകളില്‍.അധികാരത്തിനും പണത്തിനും പ്രലോഭനങ്ങള്‍ക്കുമെല്ലാം മുകളില്‍. ഉയരങ്ങള്‍ സ്വാതന്ത്ര്യമാണ്.ഉയരങ്ങള്‍ക്കിന്ന് പുതിയ നിര്‍വ്വചനമാണ്.അത് അധികാരത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സ്വന്തം രക്ഷ അതാണത്രെ അവരുടെ മതം.അതാണത്രെ ജീവല്‍ സാഹിത്യം അല്ലെങ്കില്‍ നന്നായി ജീവിച്ചു പോകാനുള്ള സാഹിത്യം.സാഹിത്യകാരന്മാര്‍ മാത്രമല്ല സിനിമക്കാരും ഇതില്‍ പെടുന്നു.ആയതിനാല്‍ ഭരണകൂടത്തിന്റെ ബ്രോയിലര്‍ കോഴികളായി അവര്‍ മാറി,ചിറകൊന്നു വിടര്‍ത്തുവാനോ ഒന്നു കൂകാനോ പറ്റാത്തവരായി അവര്‍ നിശബ്ദരാക്കപ്പെട്ടു.



മലയാള സിനിമയുടെ കാര്യം എടുക്കുക.സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന എത്രയെത്ര സ്ഥാപനങ്ങളാണിന്ന്.സദാചാരം,സെന്‍സര്‍ഷിപ്,മാക്ട,ഫെഫ്ക,അമ്മ,താരങ്ങള്‍ അങ്ങിനെയെത്രയെത്ര വ്യവസ്ഥാപിത സ്ഥാപങ്ങള്‍ക്കു കീഴില്‍ എല്ലാം ചുരുക്കപ്പെടുന്നു.ഒരു കലാരൂപം എന്ന നിലയില്‍ സിനിമയെടുക്കുന്നവന്റെ സ്വാതന്ത്ര്യം എത്രയോ പ്രധാനപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യത്തിലാണ് സ്ഥാപനങ്ങള്‍ അധികാരപ്രയോഗത്തിന്റെ കത്തിവെക്കുന്നത്.


മണ്ടത്തരം കൊണ്ടും മഹത്തരം കൊണ്ടു ചിലര്‍ ചരിത്രത്തില്‍ ചില കോറലുകള്‍ ഉണ്ടാക്കും.സ്ഥാപനങ്ങളെ വെല്ലുവിളിച്ചതാണ് സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്റെ(സിനിമാക്കാരന്റെയല്ല) പ്രസക്തി.സിനിമയുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കാനെ പാടില്ലാത്ത വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് എന്ന് ഞാന്‍ കരുതുന്നു.അയാള്‍ എന്തോ ചെയ്യുന്നു.അത് കാമറയിലായതിനാല്‍ ചാനലുകളും സമാനചിന്തകരായ മനുഷ്യരും അയാളെ സിനിമക്കാരന്‍ എന്ന് വിളിക്കുന്നു.അയാള്‍ മാത്രമല്ല പലരും സിനിമയൊന്നുമല്ല ചെയ്യുന്നത്.ഒരിഞ്ചു വ്യത്യാസത്തിന് സന്തോഷ് പണ്ഡിറ്റ് ആവാതെ പോയവരും ആവാന്‍ പോകുന്നവരും എത്രയെത്ര പേരാണ് മലയാള സിനിമയിലുള്ളത്)


സന്തോഷ് പണ്ഡിറ്റ് സിനിമാ വൃത്തങ്ങളെ അസ്വസ്ഥരാക്കി എന്നറിയാന്‍ ഈയിടെ ഗള്‍ഫില്‍ നടന്ന ഒരു ചാനലിന്റെ അവാര്‍ഡ് ദാന പരിപാടി കണ്ടാല്‍ മതി,സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാന്‍ അവര്‍ എടുത്ത സമയം നോക്കിയാല്‍ മതി.എത്രയെത്ര നടീനടന്മാരാണ് സന്തോഷ് പണ്ഡിറ്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ രംഗത്തുവന്നത്. വിചാരിച്ചതിലും കൂടുതലാണ് സന്തോഷ് പണ്ഡിറ്റ് ഏല്പിച്ച പ്രഹരശക്തി.സ്ഥാപനങ്ങള്‍ എപ്പോഴും അരക്ഷിതരാണെന്ന് ഇത് തെളിയിച്ചു.അരാജക വാദത്തിന്റെ പ്രസക്തി ഇവിടെയാണ്.സ്വതന്ത്രനായ മനുഷ്യനരെ എല്ലാവരും ഭയക്കുന്നു,അയാള്‍ മണ്ടനായാലും സമര്‍ത്ഥനായാലും.സംഘബലം കൂടും തോറും മനുഷ്യര്‍ കൂടുതല്‍ അരക്ഷിതരാവുകയാണോ.അരക്ഷിതരാണ് എന്നും കൈകോര്‍ത്തിരുന്നത്.ഇന്നത് തകിടം മറിയുകയാണൊ.



കൂട്ടായ്മകള്‍ എന്നും മനോഹരമായ നിമിഷങ്ങളാണ് കാലത്തിന് സമ്മാനിച്ചിട്ടുള്ളത്.വേറുതെ കൂട്ടം കൂടിയാല്‍ പോരാ,എന്തെങ്കിലും പുതുചിന്തകളുടെ തുറസ്സതിനു വേണം.സിനിമയുടെ ചരിത്രം കൂട്ടായ്മയുടെയും ചരിത്രമാണ്.ഇതിന്റെ പ്രകടമായ ചിത്രങ്ങള്‍ നമ്മുടെ ചരിത്രത്തിലേക്കൊന്ന് നോക്കിയാല്‍ കാണാം.കഹെര്‍ദു സിനിമ എന്ന കൂട്ടുകെട്ട് ഫ്രാന്‍സില്‍ നിന്നായിരുന്നു.ഈ കൂട്ട് പരസ്പരം ചര്‍ച്ച ചെയ്തും കലഹിച്ചും തെറ്റിപ്പിരിഞ്ഞും ശക്തിപ്പെട്ടതാണ്.അവിടെ കാതലായ മാറ്റത്തിന് സിനിമ വിധേയമായി.



മലയാളത്തിലും ഇത്തരത്തില്‍ വിപുലമായൊരു സംഘം ഉണ്ടായിരുന്നു. നവസിനിമക്കുവേണ്ടി ശ്വാസോച്ഛാസം ചെയ്തവരായിരുന്നു അവര്‍.രാമു കാര്യാട്ടും പി.ഭാസ്കരനും വിന്‍സന്റ് മാഷും ശോഭനാ പരമേശ്വരന്‍ നായരും വയലാറും ദേവരാജനും എം.ടി.വാസുദേവന്‍ നായരും പി.എന്‍.മേനോനും വൈക്കം മുഹമ്മദ് ബഷീറും മലയാറ്റൂരും സേതുമാധവനും. നിരവധി പേര്‍ ഇതില്‍ പെടുന്നു.ഇതിന്റെ തുടര്‍ച്ചകളും സജീവമായിരുന്നു.അരവിന്ദനും കെ.ജി.ജോര്‍ജ്ജും അടൂരും പത്മരാജനും ജോണ്‍ എബ്രഹാമും കെ.ആര്‍.മോഹനനും കെ.പി.കുമാരനും ബക്കറും ജി.എസ്.പണിക്കറും പവിത്രനും രവീന്ദ്രനുമൊക്കെ. സിനിമയെ നേര്‍ വഴിക്ക് നടത്താന്‍ സിനിമക്ക് പുറത്തും ഒരു വലിയ സമൂഹം കര്‍മ്മ ക്ഷമമായിരുന്നു.ഫിലിം സൊസൈറ്റികള്‍ അതിന്റെ പ്രത്യക്ഷ രൂപങ്ങളായിരുന്നു. എഴുപതുകള്‍ നമുക്ക് തന്നത് കൂടിച്ചേരലിന്റെ സൗന്ദര്യമായിരുന്നു.




ഇന്നത്തെ മലയാള സിനിമ പോലെ പ്രേക്ഷകരെ പിഴിയുന്നതിനുള്ള കോക്കസ് ആയിരുന്നില്ല.ഇന്ന് സിനിമ ഇറങ്ങിയാല്‍ പ്രേക്ഷകരടക്കം സംസാരിക്കുന്നത് അതിന്റെ വിറ്റുവരവിനെ കുറിച്ചാണ്.സൊന്ദര്യാത്മകത വേണമെങ്കില്‍ സംസാരിക്കാം എന്നൊരു അലസ നിലപാട്.അടിമുടി മനുഷ്യന്‍ മാറിയിരിക്കുന്നു.



ലാഭത്തില്‍ മാത്രം ഊന്നുന്ന ഒന്നും നിലനില്‍ക്കാന്‍ അര്‍ഹത നേടുന്നില്ല.മനുഷ്യ സമൂഹമെന്ന നിലയില്‍ പ്രത്യേകിച്ചും.പുതിയ കാലം വരും.മുകളില്‍ നിന്നുള്ള ഉത്തരവു കിട്ടിയാല്‍ മാത്രം ശ്വാസം വിടുന്ന ഗതൈകെട്ട കാലത്തെ അതിജീവിക്കുന്ന പുതിയ മനുഷ്യര്‍ വരും. സാങ്കേതികതയുടെ പുതിയ വഴിത്തിരിവില്‍ മലയാള സിനിമക്ക് അടിമുടി മാറും.
വേറെ വഴികളില്ല.
സെന്‍സര്‍ ബോര്‍ഡ്,സര്‍ക്കാര്‍,അമ്മ,ഫെഫ്ക,മാക്ട,മോഹന്‍ ലാല്‍,മമ്മൂട്ടി,സാംസ്കാരികമന്ത്രി,ചലച്ചിത്ര വികസന ഏജന്‍സികള്‍ എന്നിങ്ങനെ സര്‍ഗ്ഗാത്മകതയെ ചുരുക്കുന്ന സ്ഥാപനങ്ങളെ മറികടക്കുന്ന പുതിയ സിനിമകള്‍ വരും.അടക്കി വെച്ച് ജീവിക്കുന്ന സമൂഹത്തിന്റെ ഒറ്റ നെടുവീര്‍പ്പുമതി ലോകമെല്ലാം മാറി മറയാന്‍.


സിനിമയില്‍ സംഭവിക്കാന്‍ പോകുന്നതും അതാണ്.കിണറ്റുതവളക്ക് സൂര്യനിലേക്കുള്ള ദൂരം എന്നും ഒരു പോലെ ആയിരിക്കില്ല.അതിന്റെ സൂചനകള്‍ വന്നു തുടങ്ങി.വിഗ്രഹങ്ങള്‍ ഉലയുകയും, സ്ഥാപനങ്ങള്‍ പ്രതിഭാവിശേഷങ്ങള്‍ക്കു മുന്നില്‍ അസ്ഥിരമാവുകയും ചെയ്യുന്ന കാലം വരാതിരിക്കില്ല.




Friday, February 24, 2012

പ്രണയം പറയുന്നു :ബൈ, ടേക്ക് കെയര്‍




വിദേശ സഞ്ചാരിയെ തിരുവനന്തപുരത്തെ ഓട്ടോക്കാരന്‍ ചുറ്റിച്ച കഥയുണ്ട്,സത്യമാവണമെന്നില്ല.വഴിതെറ്റിച്ച് ദൂരം കൂട്ടുന്നതിനിടയില്‍ സായ്പ്പ് രണ്ടു മൂന്നു പ്രാവശ്യം സെക്രട്ടേറിയറ്റ് കാണാനിടയായി.ഒരേ തരം കെട്ടിടം പല തവണ കണ്ട സായ്പ്പ് തന്റെ അത്ഭുതം തല പുറത്തേക്കിട്ടു രേഖപ്പെടുത്തി.ഇതില്‍ മുതലെടുപ്പ് നടത്തിയ ഓട്ടോ ഡ്രൈവര്‍ പറഞ്ഞുവത്രേ.സായ്പ്പേ ഇനിയുമെത്ര സെക്രട്ടേറിയറ്റ് കാണാനിരിക്കുന്നു.പുതിയ സ്ഥലമായതിനാല്‍ പുതിയ കാലാവസ്ഥയായതിനാല്‍     പുതിയ മനുഷ്യവാസമായതിനാല്‍ സായ്പ് ഒന്നും സംശയിച്ചില്ല.മനസ്സില്‍ ആനന്ദമെങ്കില്‍ എന്തും എപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും. സെക്രട്ടേറിയറ്റ് പല തവണ   പുതിയ കാഴ്ചകളായി മാറും.ഓരോ കാഴ്ചയിലും എന്തെങ്കിലുമൊക്കെ പുതുമ കണ്ടെത്തിക്കൊണ്ടിരിക്കും.


പ്രണയം  പുതുമയാണ്.എന്നും എപ്പോഴും അതങ്ങിനെയാണ്.പ്രണയത്തില്‍ പെട്ട ആളുടെ കാഴ്ച മാത്രമല്ല ജീവിതം മൊത്തത്തില്‍ മാ‍റും.മനുഷ്യരില്‍ പ്രകൃതിയില്‍ യാത്രയില്‍ ഭക്ഷണത്തില്‍ എല്ലം ആകര്‍ഷണം കൂടും,ട്രെയിനിന് നീളം  കൂടും.മൊബൈലിന്റെ ബില്ലും.സംഗീതം സീഡിയില്‍ നിന്നും വേണ്ട,അതുള്ളില്‍ നിന്നും ഉണ്ടാവും,ചിലപ്പോള്‍ ശൂന്യതയില്‍ നിന്നു പോലും.  യാത്രയില്‍ നമ്മള്‍ എത്രയെത്ര സംഗീതം ചിലമ്പിച്ച തീവണ്ടി ശബ്ദത്തില്‍ നിന്നും കണ്ടെത്തി ആസ്വദിച്ചിരിക്കുന്നു.
പ്രണയം,അത്രക്ക് മാന്ത്രികമാണത്.എന്തിനോടും ഉന്നം വെക്കാവുന്ന ഒന്ന്.ഉന്നത്തിന്റെ തുഞ്ചത്ത് മനുഷ്യര്‍ തന്നെ വേണമെന്നില്ല.



ചിലര്‍ക്കത് ചിലവഴിക്കാന്‍ മടിയുള്ള വലിയ സംഖ്യയുടെ  നോട്ടാണ്.അകലെയിരുന്ന് പ്രണയമാഘോഷിച്ച    സുഹൃത്തുണ്ടായിരുന്നു.വളരെ കാലത്തിനു ശേഷം അപ്രം കക്ഷിയെ കാണാന്‍   തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നു.ഹൃദയം തുളുമ്പി,ശരീരം വിറച്ച്.കാമുകന്മാരെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ വേണ്ടി മാത്രം പേട്ട കഴിഞ്ഞ് എന്തി വലിഞ്ഞുമാ‍ത്രം വരാറുള്ള   കുര്‍ള എക്സ്പ്രസ്സ്  ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ വന്നു നിന്നു നെടുവീര്‍പ്പിട്ടു.പെട്ടിയും പ്രമാണവുമായി കൈവീശി വാതിലില്‍ ഞാന്നുകിടന്ന   അവളോട് വേഗം വേഗം എന്ന് പറഞ്ഞിറക്കി     തിക്കിത്തിരക്കി ആള്‍ക്കൂട്ടത്തിലൂടെ അവന്‍ കൊണ്ടു പോയി.എത്രയോ കാത്തിരിപ്പിനു ശേഷം കാണുന്നതാണെന്നോര്‍ക്കണം.കാത്തിരുന്ന കാമുകന്റെ അക്ഷമയാണ് അവന്റെ വെപ്രാളത്തില്‍ അവള്‍ കണ്ടത്.  അവനവളെ കൊണ്ടു പോയത് കനകക്കുന്നിലെ കൈതക്കൂട്ടിലേക്കൊ വെജിറ്റേറിയന്‍ റസ്റ്റോറണ്ടിലേക്കൊ ആയിരുന്നില്ല.രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ കാത്തുകിടന്ന ചെന്നൈ മെയിലിന്റെ  അണ്‍ റിസര്‍വേര്‍ഡ് കമ്പാര്‍ട്ട്മെന്റില്‍ അവളെ കുത്തിത്തിരുകാനായിരുന്നു.
‘കണ്ണു നിറച്ചു കണ്ടില്ലേ, ഇനി സ്ഥലം കാലിയാക്കിക്കോളൂ’എന്നൊരു തീരുമാനത്തില്‍.

ആ പോക്കു പോയതാണ്,വണ്ടിയല്ല അവള്‍.വണ്ടി തിരിച്ചു വന്നു,അവള്‍ വന്നില്ല.നഷ്ടപ്രണയം ഇപ്പോഴും ആഘോഷിക്കുകയാണ് ബാറായ ബാറെല്ലാം അടക്കുന്നതു വരെ ഈ കാമുകകൊഞ്ഞാണന്‍.


 ലോകത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് പ്രണയം.(ചിലര്‍ നോക്കു കൂലിയില്‍ തൂങ്ങി  കാലം കഴിക്കും)വിവാഹത്തിലെത്തി അശ്ലീലമാകുന്നതു വരെ.

ഇന്നലെ നെറ്റില്‍ ഞാന്‍ തിരക്കിട്ടെഴുതുകയായിരുന്നു.ഉച്ച മൂക്കുന്നതിനു മുമ്പേ ചിലത് തീര്‍ക്കാനുണ്ടായിരുന്നു.(വെയില്‍ ചാഞ്ഞു തുടങ്ങുന്നതോടെ കൂട്ടുകാരുടെ ചിറകടികള്‍ കേട്ടു തുടങ്ങും.നമ്മളും തൂവല്‍ വിരിരിച്ച് കാത്തിരിക്കും.)ചെവിട്ടിലേക്ക് ഇയര്‍ ഫോണ്‍ കുത്തി നിറച്ച് പട്ടു കേട്ട്,മറ്റൊന്നും കേള്‍ക്കാതെ.ചാറ്റില്‍ വരുന്നവരുടെ ഡിം ഡിം എന്ന ശബ്ദത്തെയാണ് കൂടുതല്‍ പേടി.പെട്ടെന്നുത്തരം പറഞ്ഞില്ലെങ്കില്‍ അമ്പും വില്ലുമെടുത്ത് നെഞ്ചിലേക്ക് നീട്ടുന്നവര്‍ പോലുമുണ്ട്   ഇന്റര്‍നെറ്റെന്ന പരദേശത്ത്.ഒരിക്കലും കാണാത്തവര്‍ പോലും ഇങ്ങനെയാണ്.നേരിട്ടാണെങ്കില്‍ വെക്കടാ വെടി അല്ലെങ്കില്‍ വെക്കെടീ വെടി എന്ന് പറഞ്ഞ് നെഞ്ചു വിരിച്ചു നില്‍ക്കാമായിരുന്നു.എല്ലാ ബന്ധങ്ങളും സ്ഥാപനങ്ങളാണ്. നിയമപുസ്തകം എപ്പോഴും അത് ക്വാട്ട് ചെയ്തു കൊണ്ടിരിക്കും.പറക്കുന്നവരെ ചിറകരിഞ്ഞ് കൂട്ടിലടക്കാന്‍ തയ്യാറെടുക്കുന്നവരുടെ ലോകമാണിത്.

  രണ്ടു സുഹൃത്തുക്കള്‍ ഇന്നലെ വന്നു.രണ്ടു പേരും ആദ്യമായി വരികയാണ്.ഇരുവരും പേരു കൊണ്ട് കൌതുകമുള്ളവര്‍.ഗാനനും മാതുലാമണിയും.ഒരാള്‍ കോട്ടപ്പടിക്കാരനെങ്കില്‍ മറ്റവന്‍ സാധനം പാലക്കാട്ടുനിന്നാണ്,എവിടീ എന്ന് ചോദിച്ചു കൊണ്ടാണ് ഫോണില്‍ സംസാരം ആരംഭിക്കുക.ഇവിടീ എന്ന് പറയാന്‍ തോന്നും ചിലപ്പോള്‍.

രണ്ടുപേരും  മേശക്കുചുറ്റുമിരുന്നു,വട്ടമേശയായിരുന്നില്ല.മദ്യമേശയായിരുന്നു.ഞാനുമിരുന്നു.ശില്പിയും അജിതും ഉണ്ടായിരുന്നു.ഇരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ അസ്ലാം പീതു എന്നിവര്‍ അന്തിമയക്കത്തിലേക്കിറങ്ങി. മാതുലാമണി   മെഡിക്കല്‍   റെപ് ആണ്.ഗാനന്‍ ദുബായില്‍   ടെലിവിഷന്‍ സ്റ്റുഡിയോവില്‍ എഞ്ചിനീയര്‍.രണ്ടു സ്ഥലത്തു നിന്നുള്ളവര്‍,രണ്ടു തരം ജോലി ചെയ്യുന്നവര്‍,രണ്ട് സ്വഭാവക്കാര്‍.എത്രയോ വിഷയങ്ങളുണ്ട്.പക്ഷെ അവര്‍   വട്ടപ്പാലം തിരിഞ്ഞ് എത്തിയത് പ്രണയത്തില്‍.മറ്റവന്‍ അകത്തേക്ക് കയറി പ്രണയമായി തിരിച്ചു വരുന്നതു പോലെ ഒരു മാജിക്,പക്ഷിയെ തൂവാലയാക്കുന്നതു പോലെ



ആദ്യമൊക്കെ പലതരം  വിഷയങ്ങളായിരുന്നു മാതുലാമണി പറഞ്ഞു കൊണ്ടിരുന്നത്.മുണ്ടൂര്‍ രാവുണ്ണി സഖാവ് മുതല്‍ പാലക്കാടന്‍ വിശേഷങ്ങള്‍ വരെ.ഹൃദ്രോഗത്തിനുള്ള മരുന്ന് ഒടുവില്‍ മുടി വളരാനുള്ള മരുന്നായി മാറിയ,മാറ്റിയ കഥ.ആധുനിക മെഡിസിന്റെ കഥ. മോഡേണ്‍ യുഗത്തിലെ എറ്റവും ശാസ്ത്രീയ ചികിത്സാ സമ്പ്രദായമായ അലോപ്പതിയുടെ  എരണം കെട്ട രീതിയെ കാണിച്ചു തരുന്നു.

ഹൃദ്രോഗത്തിനു പരിക്ഷിച്ചപ്പോള്‍ രോഗം മാറുന്നതിനേക്കാള്‍ മരുന്നിന്റെ സൈഡ് ഇഫക്ട് മുടി വളരാന്‍ കാരണമായി.അപ്പാത്തിക്കിരിയും വിപണിയും ഇപ്പോള്‍ ഈ മരുന്ന്   മുടി വളര്‍ച്ചക്കാണ് പാവം മനുഷ്യന്റെ തലയില്‍ കെട്ടിവെക്കുന്നത്.അതിന്റെ സൈഡ് ഇഫക്ടെന്തെന്ന് ദൈവം തമ്പുരാനോട് തന്നെ ചോദിക്കണം.  വിവാഹിതരാവാന്‍ പോകുന്ന കഷണ്ടിക്കാര്‍ അല്ലെങ്കില്‍ പെണ്ണുകാണാന്‍ പോകുന്ന ടിയാന്മാര്‍ ഇത് കഴിച്ച് മുടി കിളിര്‍പ്പിച്ച് ചുള്ളനായി പോകുമത്രേ.മരുന്ന് അധികം കഴിക്കാന്‍ പറ്റില്ല.മരുന്ന് തുടര്‍ച്ചയായി കഴിച്ചില്ലെങ്കില്‍ മുടി പോകുകയും ചെയ്യും.വിവാഹം കഴിഞ്ഞാല്‍ കുഴപ്പമില്ല.ഭാര്യയുടെ അക്കൌണ്ടിലെഴുതാം കഷണ്ടിയുടെ കണക്ക്.അവള്‍ തന്ന ടെന്‍ഷന്‍ കൊണ്ടാണെന്ന്  രക്ഷപ്പെടാം,ഇതിന്റെ പേരില്‍ ഒരുമിച്ച് ജീവിക്കുന്ന നാള്‍ വരെ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടിരിക്കാം. അങ്ങിനെ ഹൃദ്രോഗം,മരുന്ന്,കഷണ്ടി,പെണ്ണുകാണല്‍,വിവാഹം എന്നിങ്ങനെ വട്ടം കറങ്ങി വിഷയം പ്രണയത്തിലെത്തുന്നു.

രോഗമുള്ള ഭാര്യ,പിണങ്ങിനില്‍ക്കുന്ന ഭാര്യ,വഴക്കടിക്കുന്ന ഭാര്യ....ഇവരുടെ ഭര്‍ത്താക്കന്മാരെല്ലാം ബാച്ചിലേഴ്സ് ആണെന്ന് ശില്പി വാദിച്ചു.(ശില്പിയുടെ ഭാര്യക്ക് എന്തോ പനിയാണ്.നാളെ ബാച്ചിലര്‍ അല്ലാതാവും.അതിനു മുമ്പേ ഒരു പ്രണയം കിട്ടിയെങ്കില്‍ എന്നൊരു ധൃതി ശില്പിയില്‍ നൃത്തം വെക്കുന്നുണ്ടായിരുന്നു.)



വിഷയം പ്രണയമാവുമ്പോള്‍ അന്തരീക്ഷം  മാജിക്കല്‍ ആവും.മദ്യത്തിനും മദിരാക്ഷിക്കും ഇടയിലുള്ള ഒരവസ്ഥയാണിത്.
എല്ലാവരും കസേര ശരിയാക്കി ഫിറ്റെല്ലാം തട്ടിത്തെറിപ്പിച്ച്   ഉണര്‍ന്നിരിക്കും.ഇനിയും എത്രയോ അങ്കങ്ങള്‍ക്ക് ബാല്യമുണ്ടെന്ന  രീതിയില്‍ ഉടുമുണ്ടിന്റെ കയറ്റിക്കുത്ത് എല്ലാവരും പ്രകടിപ്പിക്കും.ഒരു മനുഷ്യനു വേണ്ടുന്ന പ്രണയം ഒറ്റക്കൌണ്ടറില്‍ കൈയ്യിട്ടാല്‍   കിട്ടുമെന്നില്ലെന്ന് ഒരാള്‍.സൂപ്പര്‍മാര്‍ക്കറ്റ് നമ്മെ വശീകരിക്കുന്നതു പോലെയാണ് പ്രണയമെന്ന് മറ്റൊരാള്‍.ഇതൊന്നുമല്ലെന്ന് ഞാന്‍.പിന്നേതെന്ന് ശില്പി.


ചര്‍ച്ചയെ സംഗീതാത്മകമാക്കാന്‍ ഞാന്‍ ‘ബിന്‍   ബര്‍സാത് ന ഹോഗി ’എന്ന പാട്ടു വെച്ചു.എല്ലാവരും കുറച്ചു നേരം ഉരുകിയൊലിച്ചു.പിന്നെ വീണ്ടും പ്രണയത്തിലേക്ക്,കുപ്പി കമഴ്ത്തി വെച്ച് അവരവരുടെ സ്വരൂപങ്ങളിലേക്ക് മടങ്ങുന്നതു വരെ.

  ചാറ്റില്‍ സ്മിത പച്ച ലൈറ്റ് കത്തിച്ച് കാത്തിരിപ്പുണ്ടായിരുന്നു. അവള്‍ എന്റെ സുഹൃത്താണ്,സുഹൃത്തിന്റെ പ്രണയമാണവള്‍.അവളുടെ ജീവിതം ലണ്ടനിലാണ്.ഞാന്‍ സംഭവിച്ച പകലിനെ പറ്റി പറഞ്ഞു.പോയ സ്ഥലങ്ങള്‍ പറഞ്ഞു.കണ്ട സുഹൃത്തുക്കളെ പറഞ്ഞു.കേട്ട വര്‍ത്തമാനം ചുരുക്കി പറഞ്ഞു.

അവള്‍ പറഞ്ഞു.
‘എല്ലാം ഞാനറിഞ്ഞു.’
അടിച്ചതിന്റെ  അളവു പോലും അവള്‍ പറഞ്ഞു.
(പ്രണയം ലോകത്തെ ചുരുക്കുയോ വികസിപ്പിക്കുകയോ)



'അതെങ്ങിനെ അറിയുന്നു, ഇത്ര പെട്ടെന്ന് !' ഞാന്‍ ആകാക്ഷയുടെ കയറു പൊട്ടിക്കാന്‍ ശ്രമിച്ചു.
‘ഞാന്‍ ദൈവമാണ് ‘അവള്‍ പറഞ്ഞു.
(പ്രണയം ഹൃദയങ്ങള്‍ തമ്മിലുള്ള   കലപിലയാണ്.
‘  എന്താ ഭൂതം പോലെ മിണ്ടാട്ടമില്ലാതിരിക്കുന്നേ...............’
.......... ഇങ്ങിനെ  ഒരാളും പ്രണയത്തില്‍ പറയില്ല.
'ഒന്നു നിര്‍ത്തുന്നുണ്ടൊ'
എന്ന് ചോദിക്കണമെന്നുണ്ടെങ്കിലും യേശുദാസിന്റെ   പാട്ട് പ്രേംനസീര്‍ പാടുന്നതു പോലെ അഭിനയിക്കും.
 ഒരാള്‍ക്ക് എപ്പോ വേണമെങ്കിലും ദൈവമാകാനുള്ള സ്കോപ്പുണ്ട്.  സുഹൃത്ത് ദൈവമായിപ്പോയാലത്തെ വിഷമം ഒന്നാലോചിച്ചു നോക്കൂ.സുഹൃത്തുക്കള്‍ കുറയുകയും ദൈവങ്ങള്‍ കൂടുകയും ചെയ്താലുള്ള അവസ്ഥയൊന്നാലോചിച്ചു നോക്കൂ.)




ദൈവമോ...? ഞാന്‍ ഭയചകിതനായി.
 ‘അതെ,എല്ലാം അറിയുന്നവന്‍(ള്‍) ദൈവം’.സ്മിത പറഞ്ഞു.
(കുഴപ്പമില്ല, രോദനം പ്രണയത്തിന്റെതാണ്.)

ഞാന്‍ മംഗ്ലീഷില്‍ ഒരുപമ ടൈപ്പ് ചെയ്തു വിട്ടു.
‘നീ പ്രണയക്കാവിലമ്മ’ ഞാന്‍ പറഞ്ഞു.
മറുപടി ഉടന്‍ നെറ്റിന്‍ മുറ്റത്ത് പറന്നെത്തി.

‘ഇപ്പറഞ്ഞത് എനിക്കിഷ്ടമായി,ഇന്നത്തേക്കിതു മതി.ബൈ,ടേക്ക് കെയര്‍.’
എന്നെഴുതി അവള്‍  നെറ്റില്‍ നിന്നും    മാഞ്ഞുപോയി.

സ്മിത പറഞ്ഞതെത്ര   ശരി,പ്രണയം ലോകത്തോടു എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.
‘ബൈ,ടേക്ക് കെയര്‍‘.
പ്രണയം വായു ജലം തുടങ്ങിയ ഊര്‍ജ്ജപ്രവാഹങ്ങള്‍  ഉറവ പൊട്ടുന്ന ഈ ഭൂമിയിലെ വാസക്കാര്‍      ഭാഗ്യവാന്മാര്‍.

നീയുള്ളപ്പോള്‍.....