പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, June 3, 2008

ഇപ്പറഞ്ഞവന്റെ അപ്പനുമമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു





രിക്കല്‍ തൃശൂര്‍ രാഗം തിയ്യറ്ററില്‍ രാമുകാര്യാട്ടിന്റെ ‘നെല്ല്‘ സിനിമ കാണാന്‍ ഇരുട്ടിലിരിക്കുമ്പോള്‍ കറന്റ് പോകുന്നു. ഏറുമാടത്തില്‍ ഉറക്കം അഭിയിച്ചു കിടന്ന പഴയ മോഹന്റെ മൂക്കില്‍ നമ്മുടെ പഴയ ജയഭാരതി ആദിവാസിയുടെ വേഷത്തില്‍ കയറിച്ചെന്ന് കാട്ടുപൂ മണപ്പിക്കുന്ന സീനിലേക്കാണ് ജനം അപ്പോള്‍ വായും പിളര്‍ന്നിരുന്നത്. “ഡൊമിന്യേയ് “എന്ന കൂകിവിളിയും അതിന്മേലുള്ള ആരവങ്ങളും കോലാഹലവും കൊണ്ട് തിയ്യറ്റര്‍ മുഖരിതമായത് കറന്റ് പോയ അതേ നിമിഷത്തിലാണ്.

ആരപ്പാ ഈ ഡൊമിനി.


പവ്വര്‍ പോകുക ,ഫിലിം പൊട്ടുക, വതില്‍ തുറന്ന് അടക്കാന്‍ വൈകുക,ഫിലിം തുടങ്ങിയിട്ടും ലൈറ്റണക്കാന്‍ വൈകുക,പ്രൊജക്ഷന്‍ റൂമില്‍ ആരെങ്കിലും സംസാരിക്കുക തുടങ്ങി കാണിക്ക് കൂവാന്‍ പാകത്തിലുള്ളസന്ദര്‍ഭങ്ങളിലെല്ലാം ഡൊമിനിയെന്ന പേര്‍ വിളിച്ച് അയാള്‍ക്കും അയാളുടെ അപ്പനുമമ്മക്കും ഇട്ട്പിടിക്കുന്നതാണ് കൊട്ടകയില്‍ പലപ്പോഴും കണ്ടത്, രാഗത്തില്‍ മാത്രമല്ല,രാമദാസ്,ജോസ്,സ്വപ്ന,ബിന്ദുതുടങ്ങിയ തിയ്യറ്ററുകളിലൂം ഇതേ അനുഭവം.

ഡൊമിനിയെന്താ അയ്യപ്പസ്വാമിയോ?
കൊട്ടകയായ കൊട്ടകയിലൊക്കെ ഡൊമിനി നിറഞ്ഞുനില്‍ക്കുന്നു.
ഇയാളെന്താ അയ്യപ്പസ്വാമിയോ.

സാക്ഷാല്‍ ഡൊമിനിയെപ്പറ്റി കേള്‍ക്കുന്നത് പിന്നെയും കുറെ കഴിഞ്ഞാണ് തീരദേശത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും നഗരത്തിന്റെ ചതുരവടിവിലേക്ക് പിച്ച വെച്ച് ചേക്കേറിയതിനു ശേഷം. സൌഹൃദങ്ങള്‍ തൃശൂര്‍ റൌണ്ടും നിറഞ്ഞ് വലിയാലുക്കല്‍, കണിമംഗലം,ശില്‍പി രാജന്റെ ഹെര്‍ബര്‍ട്ട് നഗര്‍ ഭാഗങ്ങളിലേക്ക് കവിഞ്ഞപ്പോള്‍ അവിടെ നിന്നാണ് ഡൊമിനിയുടെ ജീ‍വിതം പുനര്‍ജ്ജനിക്കുന്നത്.


തൃശൂര്‍ പൂരത്തില്‍ പാറമേക്കാവും തിരുവമ്പാടിയും തമ്മില്‍ തല്ലിപ്പിരിഞ്ഞാല്‍പ്പിന്നെ കണിമംഗലം നിവാസികള്‍ക്ക് പിന്നെ കിട്ടുന്ന സന്തോഷം ഡൊമിനിയും അയാളുടെ ഓലയാല്‍ മേഞ്ഞ്,മഴക്കാലത്തും പൂര്‍ണ്ണചന്ദ്ര ദിവസവും പ്രദര്‍ശനമുണ്ടാവാത്ത സിനിമാ ടാക്കീസുമാണ്. (തേക്കിന്‍ കാട്ടിലെ ചീട്ടുകളിയില്‍ ഇവിടുത്തുകാര്‍ക്ക് താല്പര്യം പോരാ. അല്ലെങ്കില്‍ പൂരം വരുന്നതു വരെ വട്ടത്തില്‍ കളിച്ചിരിക്കാമായിരുന്നു. അവിടെ കടന്നുകൂടാന്‍ അത്ര എളുപ്പവുമല്ല. കൊട്ടേക്കാട്ടെ നസ്രാണിമാരുടെ ആധിപത്യമാണ്)
ടിക്കറ്റ്
കൊടുക്കുന്നതും വാങ്ങുന്നതും ഡോമിനി. പെട്ടി ചുമക്കുന്നതും ഡൊമിനി. പശതേക്കുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും ഡോമിനി. കാളവണ്ടിയില്‍ മൂരിനിവര്‍ന്നിരുന്ന് ചെണ്ട കൊട്ടുന്നതും നോട്ടീസ് എറിഞ്ഞു കൊടുക്കുന്നതും ഡൊമിനി. പടമോട്ടിക്കുന്നതും ഡോമിനി,പടം പൊട്ടിക്കുന്നതും ഒട്ടിക്കുന്നതും ഡൊമിനി.




ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ ബാന്ധവമാണ് നാട്ടുകാര്‍ക്ക് ഡൊമിനിയുമായിട്ടുള്ളത്. കൊടുക്കുന്നതും കിട്ടുന്നതും നാവിന്റെ എല്ലില്ലാ സഹിത്യവും.

കൊട്ടക പൂകിയാല്‍ ഡൊമിനി മുതലാളിയാണ്. അത് വകവെച്ചുകൊടുക്കാന്‍ അഭിമാനികളായ കണിമംഗലത്തുകാര്‍ തയ്യാറല്ല.പൊട്ടിയ പടവും കൊണ്ട് മൊതലാളി ചമയാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു എന്ന മട്ട്.(തൃശൂര്‍ക്കാരെപ്പറ്റി സംവിധായകന്‍ പവിത്രന്‍ പറയാറുള്ളതുപോലെ നല്ലതെന്നും മോശമെന്നും പറയാതെ ബലം പിടിച്ചിരിക്കുന്ന ഒരു വഹയല്ല ഇവിടുത്തുകാര്‍) തേഞ്ഞപാട്ടും പൊരിവെയിലിലെ ക്യൂവും മൂട്ട കടിയും പൊട്ടിയ പ്രിന്റും ദൈവസഹായം സ്ലൈഡൂം തിരിയാത്ത ഫാനും ഒടിഞ്ഞ ബെഞ്ചും കസേരയും ഒക്കെകൂടിയാവുമ്പോള്‍ തെറിപറയാന്‍ പാകത്തില്‍ ഒരു ശത്രു വേണം.അത് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നൊന്നും കൊണ്ടുവരാന്‍ പറ്റണ കേസല്ല.


ജയഭാരതിയേയും ഷീലയേയും നോട്ടമിടുന്ന ഉണ്ടക്കണ്ണന്‍ കെ.പി.ഉമ്മറിനേക്കാളും,ഒരിക്കലും കത്തിക്കാത്ത പൈപ്പും പുലിത്തോല്‍ ഓവര്‍ക്കോട്ടുമിട്ട് പിരിയന്‍ കോണിയിറങ്ങി ബലാത്സംഗത്തിന് സാധ്യതയന്വേഷിക്കുന്ന ജോസ് പ്രകാശിനേക്കാളും,കുഞ്ചാക്കോ സെറ്റുകളില്‍ ബലാത്സംഗം സ്പെഷ്യലൈസ് ചെയ്ത ഗോവിന്ദന്‍ കുട്ടിയേക്കാളും, പെണ്ണുങ്ങളുടെ അടിവസ്ത്രം വലിച്ചൂരുന്നവനും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ മൂര്‍ക്കനിക്കര സിറ്റിക്കാരന്‍ ടി.ജി.രവിയേക്കാളും പ്രേക്ഷകശത്രുവായി ഡൊമിനി.


പടം പൊട്ടിയാല്‍,പൊട്ടിയതൊട്ടിക്കാന്‍ വൈകിയാല്‍, കറന്റെങ്ങാന്‍ പോയാല്‍,ഞായറാഴ്ചത്തെ മാറ്റിനി സമയത്ത് കാറ്റത്ത് ഓലയെങ്ങാന്‍ പൊങ്ങിയാല്‍ എന്തിന് ക്യാബിനില്‍ നിന്ന് ഒരു ചുമ കേട്ടാലോ,ബെഞ്ചിന്നടിയില്‍ നിന്നും എലിയേ ഓട്ടിക്കുന്ന പൂച്ചയുടെ ശൌര്യം ഉണര്‍ന്നാലോ എന്തിനും ഏതിനും നാട്ടുകാരുടെ പുല്ലും പുലയാട്ടും ഡൊമിനിക്കാണ് ഡൊമിനിയുടെ മരിച്ചുപോയ അപ്പന്‍,കുഴിമാടത്തിലുള്ള മറ്റു പൂര്‍വ്വ പരമ്പരകള്‍, ഇനിയും മരിച്ചിട്ടില്ലാത്തമറ്റു ബന്ധുമിത്രാദികള്‍, ഇവര്‍ക്കൊക്കെ കിട്ടും നാട്ടുകാരുടെ വാമൊഴി സാഹിത്യം. എങ്ങനെ ഇതൊക്കെ സഹിക്കും പണമിറക്കി പൊട്ടപ്പടമൊട്ടിച്ച് പടമോട്ടുന്ന ഒരു കൊട്ടക മൊതലാളി.

ഡൊമിനിയും വിട്ടുകൊടുക്കില്ല. ആളും കണിമംഗലം രക്തമോടുന്ന തനിത്തങ്കമല്ലെ. ഡൊമിനിയും തെറി മറിച്ചു പറയും,തിരിച്ചു പറയും. അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്. വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും. തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറികള്‍ സ്ലൈഡില്‍ കരികൊണ്ടെഴുതി സ്ക്രീനില്‍ കാണിക്കും.




“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു”




പോരെ പൂരം. പൂരത്തിനിടയിലെ ചെറുപൂരങ്ങള്‍ പോലെ കൊട്ടകക്കുള്ളിലെ മറ്റൊരു കലാപരിപാടിയായി കണിമംഗലത്തുകാര്‍ ഈ വെടിയില്ലാ യുദ്ധത്തെ കൊണ്ടാടി. രക്തത്തിലലിഞ്ഞതു പോലെ വംശപരമ്പരകളിലേക്കും ഡൊമിനി പടര്‍ന്നു. തൃശൂര്‍ക്കാരുടെ തെറിവാക്ക് സഞ്ചയത്തില്‍ ഡൊമിനിയുടെ സംഭാവനകള്‍ നിസ്തൂ‍ലമാണ്. രാഗത്തില്‍ മാത്രമല്ല,ജോസ് ബിന്ദു,സ്വപ്ന,രാംദാസ്,തുടങ്ങി തൃശൂര്‍ക്കാരുടെ സ്വന്തമായ റൌണ്ടില്‍ നിന്നും തൊട്ടുകിടക്കുന്ന എല്ലാ തിയ്യറ്ററുകളിലും ഡൊമിനിയെ പലതും ചേര്‍ത്ത് വിളിക്കുന്നത് ഞങ്ങള്‍ പലപ്പോഴും കേട്ടു.


അത് സാഹിത്യമായിരുന്നു എന്ന് മനസ്സിലായത് സാഹിത്യ അക്കാദമി വന്നതിന് ശേഷമാണ്.




( ലളിതം,സംഗീതം,സാഹിത്യം,തുടങ്ങിയ ആക്രി കച്ചവടങ്ങള്‍ ചെയ്യാനുള്ള നിപുണന്മാരും ഇതിന് ശേഷമായിരിക്കാം ഇങ്ങോട്ടു കുറ്റിയും പറച്ച് പോന്ന് നഗരപ്രാന്തങ്ങളില്‍ പാര്‍പ്പുറപ്പിച്ചത്.വരത്തന്മാര്‍ എന്ന് മുദ്രകുത്തുന്നതിനു പകരം ഇവരെ അവര്‍ ജനിച്ച സ്ഥലപ്പേരോടു കൂടി തൃശൂര്‍ക്കാര്‍ വിളിക്കാന്‍ തുടങ്ങി).




അക്കാദമിയും അതിന് വെള്ളമൊലിപ്പിച്ച് നില്‍ക്കുന്നവരും അവിടെ നില്‍ക്കട്ടെ,നമുക്കതിലെന്ത് കാര്യം.നമ്മുടെ കഞ്ഞി നമ്മുടെ അടുപ്പത്ത്,നമ്മുടെ ഡൊമിനി നമ്മുടെ കോട്ടകയില്‍.




സത്യത്തില്‍ ഡൊമിനിയാണ് നമ്മുടെ സാംസ്കാരിക നായകന്‍.....അല്ലാതെ...!






കഥ തുടങ്ങുന്നതേയുള്ളു. ആയിടക്കാണ് നാടിനെ നടുക്കിയ കൊലപാതകം നാട്ടില്‍ നടക്കുന്നത്. അപ്പോള്‍ “കൊച്ചിന്‍ എക്സ്പ്രസ്സി”ന്റെ സെക്കന്റ് ഷോ ചുരുട്ടി പെട്ടിയിലാക്കി വീട് പൂകാനുള്ള തിരക്കിലായിരുന്നു നമ്മുടെ ഗഡി ഡൊമിനി. പോലീസും നായയും തലങ്ങും വിലങ്ങും ഓടി. കടല്‍മീന്‍, കായല്‍മീന്‍ എന്നിവ മാറി മാറി മണപ്പിച്ച് നാവു വെളിയിലിട്ട് വെള്ളമൊലിപ്പിച്ച് ചന്തയിലെ കൈവരികളില്‍ പോലീസ് നായ തളര്‍ന്നിരുന്നു,തടിയന്മാരായ പോലീസുകാര്‍ ഏന്തിവലിഞ്ഞ് അവിടെക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളൂ.




കൊച്ചിന്‍ എക്സ്പ്രസ്സ് കണ്ടിറങ്ങിയവര്‍ ഡൊമിനിയുടെ ടിക്കറ്റിന്റെ പാതി കാട്ടി പോലീസില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. പതിവുപോലെ പ്രതിയെ മാത്രം കിട്ടിയില്ല. ലോക്കല്‍ ,റൂറല്‍ , സ്റ്റേറ്റ് എന്നീ സകലമാന പോലീസുകാരും അന്വേഷിച്ച് കൈമലര്‍ത്തിക്കാട്ടി,കയ്യിലില്ല. സിഐഡികള്‍ വേഷം മാറി രാത്രി വീടുകളിലേക്ക് ഒളിഞ്ഞുനോക്കി,ഉറക്കമില്ലാത്ത കണിമംഗലത്തുകാ‍ര്‍ അവരെ കൈകാര്യം ചെയ്തു. വേഷം മാറാതെ തന്നെ യഥാര്‍ത്ഥ പ്രതി കള്ളവണ്ടി കയറി(അന്ന് കള്ളവണ്ടിക്ക് അത്ര തിരക്കില്ല).


പ്രതി
എവിടെയൊക്കെയോ ഉണ്ടായിരിക്കുമെന്ന് കണിശമായും വിധിയെഴുതി പോലീസ് ഫയല്‍ അട്ടത്ത് കേറ്റി. കേസ് തേഞ്ഞുമാഞ്ഞുപോകാന്‍ പ്രതികരണ ശേഷിയുള്ള കണിമംഗലത്തുകാര്‍ സമ്മതിച്ചില്ല(പിന്നീടാണ് പ്രതികരണക്കാര്‍ തൃശൂരിലേക്ക് കുടിയേറി സ്ഥിരതാമസമാക്കുകയും പോലീസിനും പത്രത്തിനും നാട്ടുകാര്‍ക്കും ഒരുപോലെ പണിയുണ്ടാക്കുകയും ചെയ്തുതുടങ്ങിയത്.)

ഫയല്‍ ഒന്നുകൂടി
പൊടിതട്ടി വെക്കാന്‍ പോലീസ് തീരുമാനിക്കുന്നു. പോലീസുകാര്‍ കൂടി നിന്ന് അതിലൊരാള്‍ ഒറ്റക്കോയിന്‍ മുകളിലേക്കിട്ട് ദിശ നിശ്ചയിക്കുന്നു, മുംബായിക്ക് വെച്ചുപിടിക്കുന്നു. അവിടെ ഫ്ലാറ്റുകള്‍ തോറും കയറിയിറങ്ങുന്നു,ചാലുകള്‍ അരിച്ചു പെറുക്കുന്നു,അധോലോകത്തിലേക്ക് വിനോദയാത്ര പോകുന്നു,ദാരു കുടിച്ചുല്ലസിക്കുന്നു, കിതച്ചൊരിടത്ത് തല വെക്കുന്നു.

ബോംബെക്ക് വന്നതല്ലെ ഒരു സിനിമയും കണ്ടു കളയാം എന്ന് തീരുമാനിച്ച് അവര്‍ “യാദോം കി ഭാരത്ത് “ കാണാന്‍ ക്രൌണില്‍ കയറുന്നു. സീനത്തമന്റെ മുന്നില്‍ ആളാകാന്‍ രാജേഷ് ഖന്ന മസില് പെരുപ്പിക്കുന്ന സമയത്താണ് കൊട്ടകയിലെ കറണ്ടു പോകുന്നത്. കൊട്ടകയുടെ മൂന്നു ഭാഗത്തു നിന്നായി “ഡൊമിന്യേയ് ” വിളികള്‍ ഉയര്‍ന്നതും ഒന്നിച്ചായിരുന്നു.


ഒരേ നാട്ടുകാര്‍ അകലങ്ങളില്‍ വെച്ച് കാണുമ്പോള്‍
സംഭവിക്കുന്നതുപോലെ കുളിരുകോരുന്ന ഒരനുഭവം. ഒന്ന് പോലീസ് സംഘത്തില്‍ നിന്നുള്ള ഒരു ദുര്‍ബ്ബലന്‍.


മറ്റൊന്ന്?


കണിമംഗലത്തുകാരനും ഡൊമിനിയുടെ പതിവുകാരനുമാണ്.ശബരിമലയില്‍ പോയാല്‍ കല്ലും മുള്ളും കാലുക്കുമെത്തയാക്കുമ്പോള്‍ മൂകനും അയ്യപ്പോ എന്നോ വയ്യപ്പോ എന്ന് വിളിക്കുന്നതു പോലെ അയാള്‍ വിളിച്ചുപോയതാണ്
കൊലപാതകി കേരളാപോലീസിന്റെ കൈയ്യില്‍. വേഷം മാറി നടന്നാലും കൊട്ടകയില്‍ കറന്റ് പോയാല്‍ കണിമംഗലത്തുകാര്‍ക്ക് കണ്ടോണ്ടിരിക്കാന്‍ പറ്റില്ല,മിണ്ടാണ്ടിരിക്കാനും പറ്റില്ല.

(മൂന്നാമത്തെ ആള്‍ പത്തു മുപ്പതുവര്‍ഷം മുന്‍പ് പ്രണയനൈരാശ്യത്താല്‍ നാടുവിട്ടുപോയ കൊച്ചു ആയിരുന്നു.ആ മാന്യദേഹത്തേയും പോലീസ് നാട്ടിലേക്ക് കൂട്ടി വീട്ടുകാരെ ഏല്പിച്ചു)

ഡൊമിനിയുടെ ഖ്യാതി ഇതോടെ കണിമംഗലവും കടന്നു.



അത്ഭുതങ്ങളുടെ ഉറവിടമായ ഡൊമിനിയെ വാഴ്ത്തപ്പട്ടവാനാക്കാന്‍ പോലീസ് അഭ്യന്തരവകുപ്പിന് ശിപാര്‍ശ ചെയ്തു.അതിന് വകുപ്പില്ലത്തതിനാല്‍ അപേക്ഷ തള്ളി.
ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കാം.
കണിമംഗലം ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഏതു വിധത്തിലായിരിക്കുമെന്ന് ആര്‍ക്കറിയാം.








39 comments:

മണിലാല്‍ said...

ഇപ്പറഞ്ഞവന്റെ അപ്പനുമമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു.

മണിലാല്‍ said...

രാജേഷ ഖന്ന മസില് വീര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ ക്രൌണിലും കരണ്ടു പോയി.

Roby said...

നല്ല തലക്കെട്ട്..അതു കണ്ടാണ് വന്നത്. നന്നായി കേട്ടോ..:)

Mr. K# said...

മാര്ജാരാ, കലക്കീട്ടോ :-)

മണിലാല്‍ said...

റോബി,കുതിരവട്ടന്‍ നന്ദി.

അനില്‍ശ്രീ... said...

തീയറ്ററില്‍ കരണ്ട് പോകുന്നു. അഭിലാഷയുടെ ഒരു ആരാധകന്‍ ഉറക്കെ കൂവുന്നു.
കൂവല്‍ നിന്നപ്പോള്‍ മറ്റൊരു ഭാഗത്ത് നിന്ന് ഒരു ചോദ്യം

ആരാടാ കൂവുന്നത് ? ..

നിന്റെ അപ്പനാടാ... മറുപടി ഉടന്‍ എത്തി ..

എന്നാല്‍ വാ അച്ഛാ .. ഇവിടെ ഒരു സീറ്റ് കാലിയുണ്ട് ...

ഇത് സംഭവിച്ചത് കോട്ടയം അനുപമയില്‍...
ആദിപാപം അവിടെ ആയിരുന്നു റിലീസ് ആയത്...

അനില്‍ശ്രീ... said...

മാര്‍ജ്ജാരാ.. വി. ഡൊമിനി എല്ലാ ദേശത്തും എല്ലാ തീയറ്ററിലും പ്രത്യക്ഷനാണ്.

chayakkadakkaran said...

enthayalum ithu kalakki

പാമരന്‍ said...

:)

ശ്രീലാല്‍ said...

രസിച്ചു വായിച്ചു , വായിച്ചു രസിച്ചു :)

a traveller with creative energy said...

കണിമംഗലത്തുകാര്‍ ഞങ്ങള്‍ അനുഭവിച്ച കാര്യം. പുറത്തുള്ളവര്‍ പറഞ്ഞാസ്വദിച്ച കഥ.ഇങ്ങനെയൊരു മാനത്തിലേക്ക് മാറ്റിയതിന് അഭിനന്ധനങ്ങള്‍.

Unknown said...

മാര്‍ജ്ജാരാ,എന്നാണ് അടപ്പന്റെ കഥ?

nandakumar said...

"തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറിയെഴുതിയ സ്ലൈഡിട്ട് സ്ക്രീനില്‍ കാണിക്കും."

ഹഹഹ! നന്നായി...ആ ക്ലൈമാക്സും കലക്കി. ഒരു തൃശൂക്കാരന്റെ അഭിനന്ദനങ്ങള്‍.

മണിലാല്‍ said...

ചായക്കടക്കാരന്‍,ഗോപികൃഷ്ണന്‍,നന്ദകുമാര്‍,അനില്‍ശ്രി.ശ്രീലാല്‍ എല്ലാവര്‍ക്കും നന്ദി....................

Visala Manaskan said...

super duper!!!

slide idunnathu kalakki. :))

krish | കൃഷ് said...

kalakki.

Dinkan-ഡിങ്കന്‍ said...

നാടകത്തിലെ അനൌണ്‍സ്മെന്റുകള്‍ പോലെയാണ് തീയേറ്ററിലെ കൂക്കുംവിളിയും കമെന്റടിയും.

ഒരിക്കല്‍ “പിറവി“ കാണുകയായിരുന്നു. ചടുലമായ രാഷ്ട്രീയ പശ്ചാത്തലത്തിലും സിനിമ ഇഴഞ്ഞുനീങ്ങുന്ന കണ്ട് ഒരുത്തന്‍ വല്ലാതെ കമെന്റടിയും ബഹളവും “ചേട്ടായീ, അരിക്കാശ് മുട്ടിയാല്‍ നിര്‍ത്ത് കേട്ടോ” എന്ന ഒറ്റ മറുകമെന്റില്‍ അവന്‍ നിശബ്ദന്‍.

“ദേശാടനം” കാണുമ്പോള്‍ “വീട്ടില് പവര്‍കട്ട് ഉള്ള സമയത്ത് മാത്രേ ഷൂട്ട് ചെയ്യൂ അല്ലേഡാ @^$##$^#$“ എന്ന കമെന്റും ഓര്‍മ്മയില്‍ നില്‍ക്കുന്നു.

പക്ഷേ അശ്ലീലമാണെങ്കിലും “ഇന്‍സ്റ്റന്റ് വിറ്റി” ആയി തൊന്നിയത് എറണാംകുളം ഷേണായീസില്‍ ഒരിക്കല്‍ സെക്കന്റ് ഷോയ്ക്ക് പോയപ്പോളാണ്. ഒരു കൊച്ച് കിടന്ന് ഭയങ്കര കാറലും ബഹളവും. ഡയലോഗ്സ് പോലും കേള്‍ക്കാത്ത അത്ര ഉച്ചത്തില്‍ കൊച്ച് കാറികരയുന്നു. ഏതോ ഒരുവന്‍ ആദ്യം മയത്തില്‍ വിളിച്ചു പറഞ്ഞു.

“ആ കൊച്ഛിന്റെ അച്ഛനില്ലേ.. അതിനെ ഒന്ന് പുറത്ത് കൊണ്ടു പോ... ഒന്നും കേള്‍ക്കുന്നില്ല”

അതു കേട്ട് വേറേ ഒരുവന്‍ ഏറ്റ് പിടിച്ചു
“നീ ആരാഡാ... വേണേങ്കില്‍ കേട്ടാല്‍ മതി”

കൊച്ച് വീണ്ടും കാറികരച്ചില്‍
ആദ്യം കമെന്റിയവന്‍ വീണ്ടും
“ചേച്ചീ ഒരു മുല എടുത്ത് അതിന്റെ വായിലോട്ട് തിരുക്”

ഏറ്റുപിടിക്കുന്നവന്‍
“നീ ആരാണ്ടാ പന്നീ ഇതൊക്കെ പറയാന്‍”

ആദ്യ കമെന്റുകാരന്‍
“ചേച്ചി മറ്റേ മുല ദേ ലവന്റെ വായിലോട്ടും തിരുക്”
(അശ്ലീലവും, ആക്ഷേപവും ആണെങ്കിലും ആ ഇന്‍സ്റ്റന്റ് വിറ്റ് കേട്ട് ചിരിച്ചതിന് കണക്കില്ല. സംഗതി പറഞ്ഞവന് തല്ല് കൊള്ളേണ്ട കേസാണെങ്കിലും)

മണിലാല്‍ said...

ഡിങ്കന്‍ അടിക്ക് തിരിച്ചടിയാണോ.............

മണിലാല്‍ said...

വിശാലന്‍ കൃഷ് ഡിങ്കന്‍........വെല്‍ക്കം.

Cartoonist said...

പച്ചവെള്ളം വഴി ചൂടുവെള്ളത്തിലിറങ്ങിനില്‍ക്കുന്ന മാര്‍ജാരശ്രീയെ ഇ കൊല്ലത്തേയ്ക്ക് ദത്തെടുക്കാന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ‘കാര്‍ട്ടൂണ്‍ ജാലകം’ പത്രാധിപര്‍ തീരുമാനിച്ചിരിക്കുന്നു പോലും !
പറയണ്ടല്ലൊ, ഫ്രീ ദത്താണെ !

chayakkadakkaran said...

dominiyude padam nannayi doniniettanu makkal onnum randumalla 10 ennamaa ellam nalla thadimadanmar athilathikavum poochattiyile johansonmar marjaran sookshikkunnathu nallathaaa......

ഹരിത് said...

ആദ്യമായാണുഇവിടെ. നല്ല പോസ്റ്റ്. ഇഷ്ടമായി. കലക്കി.
ഭാവുകങ്ങള്‍

Anonymous said...

ഡൊമിനിയെക്കുറിച്ച് വേറൊരു കഥയുണ്ട്.ചങാതിക്കറിയാം.

Kaithamullu said...

“...
ഡൊമിനിയുടെ മരിച്ചുപോയ അപ്പന്‍,കുഴിമാടത്തിലുള്ള മറ്റു പൂര്‍വ്വ പരമ്പരകള്‍, ഇനിയും മരിച്ചിട്ടില്ലാത്ത അമ്മച്ചി,മറ്റു ബന്ധുമിത്രാദികള്‍, ഇവര്‍ക്കൊക്കെ കിട്ടും ......

-കലക്കി മാര്ജ്ജാരാ!

വസ്തുതാപരമായ ഒരു തെറ്റ്:
Yaadon ki Baaraat (1973) ലെ അഭിനേതാക്കള്‍:

Dharmendra, Zeenat Aman, Ajit, Vijay Arora, Tariq, Satyen Kappu
-എന്നിവര്‍.

chayakkadakkaran said...

kaitha mullu thanne ..............

Mukundanunni said...

I liked the invented word "sinimappoka."

ഇരട്ടി മധുരം.. said...

നന്നായിട്ടുണ്ട്. സംഭവ കഥയാണോ മാഷേ?

മണിലാല്‍ said...

കൊട്ടക പൂകിയാല്‍ ഡൊമിനി മുതലാളിയാണ്.
അത് വകവെക്കാന്‍ അഭിമാനികളായ കണിമംഗലത്തുകാര്‍ തയ്യാറല്ല.
തേഞ്ഞപാട്ടും വെയിലത്തെ ക്യൂവും മൂട്ട കടിയും കൂടിയാവുമ്പോള്‍ തെറിപറയാന്‍ പാകത്തില്‍ ഒരു ശത്രു വേണം.
ഡൊമിനി കൊട്ടകക്കുള്ളില്‍ നാട്ടുകാരുടെ ശത്രുവായി.
പടം പൊട്ടിയാല്‍,പൊട്ടിയതൊട്ടിക്കാന്‍ വൈകിയാല്‍, പവ്വറെങ്ങാന്‍ പോയാല്‍,കാറ്റില്‍ ഓലയെങ്ങാന്‍ പൊങ്ങിയാല്‍ എന്തിന് ക്യാബിനില്‍ നിന്ന് ഒച്ച കൂടിയാലോ,ഡൊമിനി ഒന്നു ചുമച്ചാലോ എന്തിനും ഏതിനും നാട്ടുകാരുടെ പുല്ലും പുലയാട്ടും ഡൊമിനിക്കാണ്.
ഡൊമിനിയുടെ മരിച്ചുപോയ അപ്പന്‍,കുഴിമാടത്തിലുള്ള മറ്റു പൂര്‍വ്വ പരമ്പരകള്‍, ഇനിയും മരിച്ചിട്ടില്ലാത്ത അമ്മച്ചി,മറ്റു ബന്ധുമിത്രാദികള്‍, ഇവര്‍ക്കൊക്കെ കിട്ടും നാട്ടുകാരുടെ വാമൊഴി സാഹിത്യം.
എങ്ങനെ സഹിക്കും പണമിറക്കി പടമോട്ടുന്ന ഒരു കൊട്ടക മൊതലാളി.


ഡൊമിനിയും വിട്ടുകൊടുക്കില്ല.
ആളും കണിമംഗലം രക്തമല്ലെ.
ഡൊമിനിയും തെറി മറിച്ചു പറയും.
അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്.
വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും.
തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറിയെഴുതിയ സ്ലൈഡിട്ട് സ്ക്രീനില്‍ കാണിക്കും.

“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു.“

പോരെ പൂരം.

ശ്രീ ഇടശ്ശേരി. said...

എത്താന്‍ വൈകി എങ്കിലും...
മതി മറന്ന് ചിരിക്കാനായി,ഒപ്പം ഡിങ്കന്റെ കമന്റും ഓര്‍ത്തു,അതു കൂടി കണ്ടപ്പോള്‍ ചിരിയുടെ മാലപ്പടക്കം പോലെ ആയി..എല്ലാ ആശംസകളും നേരുന്നു
:)

Anonymous said...

ഡൊമിനിയും വിട്ടുകൊടുക്കില്ല.
ആളും കണിമംഗലം രക്തമല്ലെ.
ഡൊമിനിയും തെറി മറിച്ചു പറയും.
അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്.
വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും.
തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറിയെഴുതിയ സ്ലൈഡിട്ട് സ്ക്രീനില്‍ കാണിക്കും.

“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു.“

Anonymous said...

ഡൊമിനിയും വിട്ടുകൊടുക്കില്ല.
ആളും കണിമംഗലം രക്തമല്ലെ.
ഡൊമിനിയും തെറി മറിച്ചു പറയും.
അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്.
വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും.
തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറിയെഴുതിയ സ്ലൈഡിട്ട് സ്ക്രീനില്‍ കാണിക്കും.

“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു.“

മണിലാല്‍ said...

അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്.
വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും.
തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറിയെഴുതിയ സ്ലൈഡിട്ട് സ്ക്രീനില്‍ കാണിക്കും.

“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു.“

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രചുര പ്രചാരം നേടിയ കണിമംഗലത്തുകാരുടെ ഡൊമിനിക്കഥകള്‍ ,ബുലോഗം മുഴുവന്‍ എത്തിച്ചതിനു അഭിനന്ദനങ്ങള്‍ !ഇവിടെ ലണ്ടനിലും മൂന്നുകൊല്ലം മുമ്പ് മലയാളപടം പ്രദര്ശിച്ചപ്പോള്‍,optr സായിപ്പിന് പറ്റിയ ഒരു വശപിശക്‌ മൂലം ;പേരെഴുതി കാണിക്കല്‍ തലകീഴായി വന്നപ്പോള്‍ -എന്റെ വായില്‍ നിന്നും ഡൊമിനി നാഥം ഉയര്‍ന്നതും -രണ്ടു തിരിച്ച് ചൊല്ലല്‍ ...ഒല്ലൂര്‍ ക്കാരന്‍ജീസനും ,അമ്മാടംകാരന്‍ ടോണിയും(അതിനുശേഷമാണ് ഇവരെ പരിചയപെട്ടത്)ഈ സമയം മസില്പിടിച്ചിരിക്കുന്ന മറ്റു മലയാളികള്‍ അന്തം വിട്ടു !!ഇവര്‍ക്കര്രിയില്ലല്ലോ കണിമംഗലം ജ്വരം !നന്ദി മണിലാല്‍ ....

Unknown said...

Domini kalakkiiiiiiii....Nice one.

Arundhathi said...
This comment has been removed by the author.
Jeeva - The Life said...

manilal....dominiyaanu domini...

Unknown said...

ഈ ഡൊമിനി ആള് പുല്യാട്ടാ..........

radhika nair said...

ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കാം

Unknown said...

പണ്ട് ചെറിയ കുട്ടിയായിരുന്നപ്പോൾ അപ്പന്റെ കൂടെ സിനിമ കാണാൻ പോയതോർമ്മ വന്നു ഈ പോസ്റ്റ്‌ വായിച്ചപ്പോ ! പടം ഏതെന്നു ഓർമയില്ല മിക്കവാറും മമ്മൂട്ടി - പെട്ടി - കുട്ടിയും പിന്നെ പ്രീമിയെർ പദ്മിനി കാറും ആയിരിക്കും.സെക്കന്റ് ഷോ ആയിരുന്നു...ഒരു കുടുംബം ഞങ്ങളുടെ അടുത്ത് വന്നിരുന്നു.അച്ഛനും അമ്മയും 2 കുട്ടികളും.തീരെ ചെറിയ കുട്ടികളാണ് ...ചെപ്പും മോന്തയും പോലെ.. രണ്ടെണ്ണം! എപ്പോ വേണമെങ്കിലും റിലീസ് ആകാൻ പാകത്തിന് ഒന്ന് വയറ്റിലും. സിനിമയുടെ പേര് എഴുതി കഴിഞ്ഞതും..കുട്ടികൾ കരയാൻ തുടങ്ങി. ഏറ്റവും നന്നായി കരഞ്ഞാൽ ആരോ സമ്മാനം കൊടുക്കാമെന്നു പറഞ്ഞപോലെ നല്ല കിടിലൻ പെർഫോമൻസ് !!! കൊള്ളാം കൊച്ചുങ്ങൾക്ക് ഭാവിയുന്റ് എന്ന് എന്റെ അപ്പൻ കമന്റ്‌ പാസാക്കി ...കുട്ടികൾ നിർത്താൻ ഭാവമില്ല .പെട്ടെന്നാണ് ഞങ്ങളുടെ ബാക്കിലുള്ള ഒരാൾ ചാടിയെണീട്ട് ..."നീയൊക്കെ എല്ലാ പരിപാടിം കഴിഞ്ഞ് ഇപ്പൊ ഒന്നും പറ്റാന്റായപ്പോ ..മറ്റുള്ളവരെ മെനക്കെടുത്താൻ പോന്നെക്കാല്ലേ ...വീട്ടിലോ സമാധാനില്ല്യാ ...ഒന്നുരങ്ങാന്നു വെച്ചപ്പോ അവൻ പിള്ളേരെയും വാടക്കെടുത്ത് വന്നേക്കാ"........പിന്നെ പറഞ്ഞ തെറി എനിക്കോർമ്മയുന്റെങ്കിലും ...അർത്ഥം അറിയില്ല....!!!!!
ഒരു പാട് നന്നായിടുണ്ട് ....പുതിയ പുസ്തകത്തിനു എല്ലാ ഭാവുകങ്ങളും ..ഡിങ്കൻ ഒരു വണ്ടി നിറച്ചും...നന്ദി ..ഒരുപാടു ചിരിപ്പിച്ചതിനു !!!!!


നീയുള്ളപ്പോള്‍.....