പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, September 23, 2008

ഓട്ടോറിക്ഷയുടെ കുട്ടിക്കാലം(തളിക്കുളം സ്കൂൾ ഓർമ്മ)






സ്കൂളിന്റെ ദിശയിലേക്ക് മടിയന്‍ കുട്ടികളായ ഞങ്ങളെ  തിരിച്ചു നിര്‍ത്തി പുളിവാറു കോണ്ട് പിന്നാമ്പുറത്ത് ഒറ്റക്കീറാണ്,അമ്മമാരുടെയോ അച്ഛന്മാരുടെയോ വകയായി.

ഒന്ന് രണ്ട്.... എന്നിങ്ങനെ   തൊണ്ടകീറിയുള്ള കരച്ചിലിന്റെ ഗിയര്‍ മാറ്റി ഞങ്ങള്‍ കുട്ടികള്‍ ചീറിപ്പായും സ്കൂള്‍ വരെ.വഴിയാത്രക്കാരായ നാട്ടുകാര്‍ കൌതുകം കലര്‍ന്ന മുഖഭാവത്തോടെ വഴിമാറിത്തരും ഞങ്ങളുടെ കരച്ചില്‍ വണ്ടികള്‍ക്ക്. കരച്ചില്‍ നിര്‍ത്തി ഞങ്ങള്‍ നല്ല കുട്ടികളായി ക്ളാസിലേക്ക് കയറി അക്ഷമരായി ഉപ്പുമാവിനുള്ള  ബെല്ലടിക്കുന്നതും നോക്കിയിരിക്കും.അതിനിടയില്‍ വല്ലതും പഠിച്ചെങ്കിലായി.

അങ്ങിനെയൊക്കെയായിരുന്നു അന്നത്തെ യാത്ര,അന്നത്തെ സ്കൂള്‍,അന്നത്തെ പഠനരീതി.
അമേരിക്കന്‍ ഉപ്പുമാവിന്റെ ക്ളോസിംഗ് സെറിമണിവരെ   ദരിദ്രരായ  ഞങ്ങള്‍ ഇന്ത്യന്‍ സഹോദരീസഹോദരന്മാരുടെ അവസ്ഥ ഏതാണ്ടിങ്ങനെയായിരുന്നു.
 ബാലശിക്ഷാ സദനങ്ങളായ അംഗനവാടികള്‍ അന്ന് കണ്ടു പിടിച്ചിരുന്നില്ല.
  യുപിയില്‍ നിന്നും ഹൈസ്ക്കൂളിലേക്ക് കരകയറിയ ഞങ്ങള്‍ പിന്നെ അടിയുടേയും ഇടിയുടേയും നിലവിളിയുടേയും കാഴ്ച  ആവോളം
അനുഭവിച്ചത് കൊടിയുടെ കീഴിലാണ്.തളിക്കുളം സര്‍ക്കാര്‍ ഹൈസ്കൂളില്‍.സ്കൂളിൽ രാഷ്ട്രീയം വേണ്ടെന്ന് ആരു പറഞ്ഞാലും സമ്മതിച്ചു കൊടുക്കാൻ നിർവാഹമില്ല.അത്രക്ക് അനുഭവങ്ങളും സന്തോഷങ്ങളുമാണത് തന്നത്.

മഴയേയും വെയിലിനേയും കൂസാതെ തൂക്കുപാത്രം ആട്ടിയാട്ടി ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് യാത്രയാരംഭിക്കും.
ഓട്ടയുള്ള  കീശകളെ വിശ്വാസമില്ലാതെ കാശ് കൈയ്യില്‍ പിടിക്കും,അല്ലെങ്കില്‍ കാതില്‍ തിരുകും.കുഞ്ഞുകാതിൽ ചില്ലറ തിരുകുന്നതിന്റെ   വേദന എത്ര സഹിച്ചാലും അതൊരലങ്കാരമായിരുന്നു.ആണത്വം അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നുവോ.ഹിന്ദി ക്ളാസിൽ
 മാഷിന് ചെവി തിരുമ്മാന്‍ പാകത്തില്‍   കാശ് മാറ്റിക്കൊടുക്കണമെന്നുമാത്രം.ഏതു സ്കൂളിലും ഹിന്ദി മാഷന്മാരെല്ലാം ചെവിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.രാഷ്ട്രഭാഷയെ ഓർക്കുമ്പോൾ ചെവിയാണാദ്യം ഓർമ്മ വരിക.
ബസ്സിലെ തിക്കും തിരക്കും ഞങ്ങള്‍ക്ക് പ്രശ്നമല്ല.
ആദ്യം കിട്ടുന്ന കമ്പിയില്‍ തന്നെ ഞങ്ങള്‍ വവ്വാലുകളായി ഞാന്നു കിടക്കും.റഹ്മത്ത് ആണ് ഞങ്ങളുടെ ബസ്.അടുത്ത കരിക്കുളം ബസിൽ പോയാലും ക്ളാസ് തുടങ്ങില്ല.

വൈകിയാല്‍ നഷ്ടപ്പെടുന്നത് ഒരു അടിയായിരിക്കും.
അന്നങ്ങനെയായിരുന്നു.
ഭക്ഷണത്തിന് മുമ്പ് മൂന്നു നേരമെന്ന് വൈദ്യന്‍ കല്‍പ്പിക്കുന്നതുപോലെ നേതാക്കള്‍ തീരുമാനിക്കും.
ആദ്യത്തെ ബെല്ലിനുമുമ്പ്,മൂത്രം കൊണ്ട് ചിത്രംവരക്കുന്ന രണ്ടാം പിരീയഡിനും മൂന്നാം
പിരീയഡിനുമുമ്പുള്ള ഷോര്‍ട് ബ്രേക്കില്‍,ഉണ്ടതിന്റെ ഊക്കില്‍ ഉച്ചക്ക്,പിന്നെ
തോന്നുന്ന അവസരങ്ങളിലൊക്കെ.
തളിക്കുളം നാഷണൽ ടാക്കീലിലെ വെള്ളിയാഴ്ചത്തെ മാറ്റിനി മാറ്റിനിര്‍ത്തിയാല്‍  പ്രധാന വിനോദം സ്ക്കൂളിലെ സംഘട്ടനമായിരുന്നു.
സമര ദിവസങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് ഞങ്ങള്‍  കൂട്ടം ചേര്‍ന്ന് ഒറ്റ മനസോടെ
നാലുകാലൻ ബഞ്ചെടുത്ത് മുകളിലേക്കെറിയും.
താഴെ വീണ് അത് കഷണങ്ങളായി ചിതറിത്തെറിക്കുന്നത് കണ്ട് ഞങ്ങൾ ആർത്തുവിളിക്കും.
ഇതും ഞങ്ങള്‍ കണ്ടെത്തിയ വിനോദമായിരുന്നു.
സ്കൂളിനെ ഒരു ശത്രു രാജ്യത്തെപ്പോലെ കരുതുക,മാഷന്മാരെ സ്വൈരജീവിതത്തിലെ  നുഴഞ്ഞുകയറ്റക്കാരായും എതിര്‍പക്ഷത്തു നിര്‍ത്തുക. സന്തോഷിക്കാന്‍ ഏതു പ്രകാരത്തിലായാലും ശത്രുക്കള്‍ വേണം.വ്യക്തികൾക്കും വേണം രാഷ്ട്രത്തിനും വേണം.
ഇത്  മുന്‍ കൂട്ടി കണ്ട് സ്കൂള്‍ കമ്മിറ്റി  ഫണ്ട് എന്നൊരു
തലക്കുറിയില്‍  ചെറുതല്ലാത്ത ഒരുതുക   ചേരുമ്പോള്‍ തന്നെ വസൂലാക്കും. കലാപരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ കൊടുത്ത കായ് നഷ്ടമായി എന്ന് രക്ഷിതാക്കള്‍ വഴക്കുപറയുമെന്ന മട്ടിലാ‍ണ് ഞങ്ങള്‍ ഫര്‍ണിച്ചറുകളെ ഇമ്മാതിരി സ്നേഹിച്ചത്.

ആൺകുട്ടികളും പെൺകുട്ടികളും ഇഴചേർന്ന് പഠിക്കുന്ന  10 ബിയുടെ പിന്നില്‍ കല്ലുകൊണ്ടു കെട്ടിയുയര്‍ത്തിയ തറയില്‍
നിന്നും താഴെക്ക് മത്സരിച്ചൊഴിക്കുന്നതിനിടയിലാണ് ആരവം കേട്ടത്.
കേട്ടപാതി കേള്‍ക്കാത്തപാതി ശൂ ശൂ പാതി വഴിയില്‍ നിര്‍ത്തി സാധനം കേടുവരാത്ത
രീതിയില്‍ യഥാസ്ഥാനത്ത് നിക്ഷേപിച്ച് ഞങ്ങള്‍  ശബ്ദം കേട്ട ഭാഗത്തേക്ക് വെച്ചുപിടിച്ചു.
ഞങ്ങള്‍ക്കുനേരെ പാഞ്ഞുവരുന്ന നീലക്കൊടിക്കാരനായ ഷംസുവിനെയാണ്  ആദ്യം കണ്ടത്.അടിയെങ്കില്‍ ഓടുന്നതും കൊള്ളുന്നതും നീലവര്‍ണ്ണക്കാരായിരിക്കും..
 ചിന്നംവിളികളോടെ വെള്ളക്കൊടിക്കാര്‍ പിറകിലുമുണ്ടാവും.
10 ബിയുടെ വരാന്തയില്‍ ചാടിക്കയറിയ ഷംസുവിന്റെ മുണ്ടഴിഞ്ഞ് കൊടി
കണക്കെ അന്തരീക്ഷത്തില്‍ പാറി.

വെറുമൊരു തുന്നല്‍ട്ടീച്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പാട്ടിന്റെയും
മലയാളത്തിന്റെയും ദുഷ്കരമായ വഴികളിലൂടെ സഞ്ചരിച്ച് കണക്കിന്റെ എളുപ്പ വഴി താണ്ടി
സയന്‍സിലെത്തി തളര്‍ന്ന് പ്രധാനദ്ധ്യാപികയായി അധികാരത്തിലിരിക്കുന്ന
മൃണാലിണി  മാഡം വരാന്തയില്‍ തൂങ്ങിക്കിടക്കുന്ന റെയില്‍പ്പാളിയിലേക്ക് ചുറ്റികയോങ്ങി
നില്‍ക്കുന്നു,എന്നോടു കളിച്ചാല്‍ ഇപ്പോള്‍ മണിയടിക്കും എന്ന ഗര്‍വ്വോടെ.
സ്റ്റാഫ് റൂമില്‍ നിന്നും മുണ്ടു മടക്കി ഇറങ്ങിവന്ന് മാഷന്മാര്‍ ടീച്ചര്‍മാരുടെ അടുത്തേക്ക്
സാഹചര്യത്തിന്റെ സ്വാതന്ത്ര്യത്തോടെ തൊട്ടുരുമ്മി, കണ്ണെറിഞ്ഞു കളിച്ചു.
മിക്സഡ് ക്ളാസുകളിലും ഇതിന് സമാ‍നമായ ജൂനിയർ സംഗതികള്‍ നടന്നിരിക്കണം.
ഷംസുവിന്റെ  മുണ്ട് ബദാം മരത്തില്‍ ചുറ്റി പാറിക്കളിക്കയാണ്.
അപ്പോളാണ് മറ്റൊരു കാഴ്ച്ച.
സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെ ചിഹ്നമായ ദീപശിഖാങ്കിതമായ നീലവര്‍ണ്ണക്കൊടി ഷംസു ധരിച്ച
അണ്ടര്‍വെയറിന്റെ രൂപത്തില്‍ ഞങ്ങള്‍ കണ്ടു.
ദീപശിഖ വ്യക്തമായി കാണാവുന്ന വിധത്തില്‍ കേന്ദ്രഭാഗത്തു തന്നെയായിരുനു തയ്പ്.
ദീപശിഖാപ്രയാണം പോലെ ഞങ്ങള്‍ ആ കാഴ്ച അനുഭവിച്ചു.
ഒരാഴചയായി തുടരുന്ന സമരത്തിന്റെ കാരണം അരമീറ്റര്‍ വരുന്ന ഒരു കൊടിയായിരുന്നു.നീലക്കൊടി വെള്ളക്കൊടിക്കാര്‍ മോഷ്ടിച്ചു എന്നായിരുന്നു ആരോപണം.ഇതിന്റെ പേരിലായിരുന്നു അന്നത്തെ അടി.
 അണ്ടര്‍വെയറിലേക്കുള്ള നീലക്കൊടിയുടെ  രൂപാന്തരം എല്ലാവരെയും അത്ഭുതപ്പെടുത്തി.

“കപ്പലില്‍ തന്നെ കള്ളന്‍ “എന്ന മുദ്രാവാക്യവുമായി വെള്ളക്കൊടിക്കാര്‍ വീണ്ടും ഒരാഴ്ച അടിയും ഇടിയുമായി സമരം
എന്ന കലാപരിപാടി തുടര്‍ന്നത്
ഞങ്ങളെ സന്തോഷഭരിതമാക്കി.
ഷംസു പഠിപ്പു നിര്‍ത്തി ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും കൊടിയടയാളമായ കുടുംബജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.


ഇതൊക്കെ ഓര്‍ക്കാന്‍ നിമിത്തമായത് കഴിഞ്ഞ ദിവസം യാത്രയില്‍  മേല്പറഞ്ഞ
സ്ക്കൂളിനു മുന്നില്‍  ഉയര്‍ത്തിയ ഫ്ളക്സ് കണ്ടപ്പോളാണ്.

"വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഹൈസ്ക്കൂള്‍  ,തളിക്കുളം
(മാലിന്യവിമുക്ത വിദ്യാലയം)" 

എന്നാണതില്‍ എഴുതിവെച്ചിരിക്കുന്നത്.

എത്ര സംഘര്‍ഷത്തിലും തലചുറ്റാതെ നില്‍ക്കാന്‍ പഠിപ്പിച്ചത് ഈ സ്കൂളാണ്.നന്ദി.
ടി.എന്‍.പ്രതാപന്‍ എം.എൽ,
എ.എൽ.എ.മാരല്ലാത്ത ഷൗക്കത്ത് ലെൻസ്മാൻ, കനകാനന്ദന്‍,ഇ.ജെ.പ്രദീപ്,സലീം ഇമേജ്,സജീവ്,ജഗദീശന്‍(ജീവിച്ചിരിപ്പില്ല),മുകുന്ദന്‍,രാജേശ്വരന്‍,യൂസഫ്, അമീര്‍,അരുണ്‍,ജയപ്രകാശന്‍,ജോസഫ്,സുദർശൻ, രാധാർ എന്ന  രാധാകൃഷ്ണന്‍,ഫോട്ടോഗ്രാഫർ പ്രദീപ് എന്നിവരെ ഇതെഴുതുമ്പോള്‍ ഓര്‍ത്തുപോയി. പിന്നെയുമുണ്ട് കുറെ പേരുകള്‍)

11 comments:

മണിലാല്‍ said...

സ്കൂളിന്റെ ദിശയിലേക്ക് തല തിരിച്ചു നിര്‍ത്തി പുളിവാറു കോണ്ട് പിന്നാമ്പുറത്ത് അമ്മമാരുടെ വക
ഒറ്റക്കീറാണ്.
ഒന്ന് രണ്ട് എന്നിങ്ങനെ തൊണ്ടകീറലിന്റെ ഗിയര്‍ മാറ്റി ഞങ്ങള്‍ ചീറിപ്പായും സ്കൂള്‍ വരെ.
അതായിരുന്നു അന്നത്തെ ഓട്ടോറിക്ഷ.

സിനേമ \ cinema said...

അമേരിക്കന്‍ ഉപ്പുമാവിന്റെ(നാലാംക്ലാസ്) കാ‍ലം കഴിയും വരെ ഞങ്ങള്‍ ഇന്ത്യക്കാരായ സഹോദരീസഹോദരങ്ങളുടെ
അവസ്ഥ അതായിരുന്നു.
ബാല്യശിഷാ സദനങ്ങളായ അംഗനവാടികള്‍
അന്ന് കണ്ടു പിടിച്ചിരുന്നില്ല.

a traveller with creative energy said...

ഒരാഴചയായി തുടരുന്ന സമരത്തിന്റെ കാരണം അരമീറ്റര്‍ വരുന്ന ഒരു കൊടിയായിരുന്നു.
കൊടിയില്‍ നിന്നും അത് അണ്ടര്‍വെയറിലേക്ക് രൂപാന്തരം പ്രാപിക്കുകയായിരുന്നു.

ഇരട്ടി മധുരം.. said...

ടി എന്‍ പ്രതാപന്‍ അന്ന് അവിടെ ഉണ്ടായിരുന്നില്ലേ?
വടായി അഷ്റഫ് ഇപ്പോള്‍ എവിടെയാണ്?
സംഗതി നന്നയിട്ടുണ്ട് മാഷേ..

മണിലാല്‍ said...

ടിയെന്‍ പ്രതാപന്‍ അന്നും അവിടെയുണ്ടായിരുന്നു.

സിനേമ \ cinema said...

സ്കൂളിന്റെ ദിശയിലേക്ക് തല തിരിച്ചു നിര്‍ത്തി പുളിവാറു കോണ്ട് പിന്നാമ്പുറത്ത് അമ്മമാരുടെ വക
ഒറ്റക്കീറാണ്.
ഒന്ന് രണ്ട് എന്നിങ്ങനെ തൊണ്ടകീറലിന്റെ ഗിയര്‍ മാറ്റി ഞങ്ങള്‍ ചീറിപ്പായും സ്കൂള്‍ വരെ.
അതായിരുന്നു അന്നത്തെ ഓട്ടോറിക്ഷ.

മണിലാല്‍ said...

സ്കൂളിന്റെ ദിശയിലേക്ക് തല തിരിച്ചു നിര്‍ത്തി പുളിവാറു കോണ്ട് പിന്നാമ്പുറത്ത് അമ്മമാരുടെ വക
ഒറ്റക്കീറാണ്.
ഒന്ന് രണ്ട് എന്നിങ്ങനെ തൊണ്ടകീറലിന്റെ ഗിയര്‍ മാറ്റി ഞങ്ങള്‍ ചീറിപ്പായും സ്കൂള്‍ വരെ.
അതായിരുന്നു അന്നത്തെ ഓട്ടോറിക്ഷ.

മണിലാല്‍ said...

സ്കൂളിന്റെ ദിശയിലേക്ക് തല തിരിച്ചു നിര്‍ത്തി പുളിവാറു കോണ്ട് പിന്നാമ്പുറത്ത് അമ്മമാരുടെ വക
ഒറ്റക്കീറാണ്.
ഒന്ന് രണ്ട് എന്നിങ്ങനെ തൊണ്ടകീറലിന്റെ ഗിയര്‍ മാറ്റി ഞങ്ങള്‍ ചീറിപ്പായും സ്കൂള്‍ വരെ.
അതായിരുന്നു അന്നത്തെ ഓട്ടോറിക്ഷ.

Anonymous said...

സ്കൂളിന്റെ ദിശയിലേക്ക് തല തിരിച്ചു നിര്‍ത്തി പുളിവാറു കോണ്ട് പിന്നാമ്പുറത്ത് അമ്മമാരുടെ വക
ഒറ്റക്കീറാണ്.
ഒന്ന് രണ്ട് എന്നിങ്ങനെ തൊണ്ടകീറലിന്റെ ഗിയര്‍ മാറ്റി ഞങ്ങള്‍ ചീറിപ്പായും സ്കൂള്‍ വരെ.
അതായിരുന്നു അന്നത്തെ ഓട്ടോറിക്ഷ.

മണിലാല്‍ said...

അപ്പോളാണ് മറ്റൊരു കാഴ്ച്ച.
സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെ ചിച്നമായ ദീപശിഖാങ്കിതമായ നീലവര്‍ണ്ണക്കൊടി
അണ്ടര്‍വെയറിന്റെ രൂപത്തില്‍ ഞങ്ങള്‍ കണ്ടു.
ദീപശിഖ വ്യക്തമായി കാണാവുന്ന വിധത്തില്‍ ലിംഗഭാഗത്ത് തന്നെയായിരുനു തയ്പ്.
ദീപശിഖാപ്രയാണം പോലെ ഞങ്ങളാ കാഴ്ച അനുഭവിച്ചു.

മണിലാല്‍ said...

സ്കൂളിന്റെ ദിശയിലേക്ക് തല തിരിച്ചു നിര്‍ത്തി പുളിവാറു കോണ്ട് പിന്നാമ്പുറത്ത് അമ്മമാരുടെ വക
ഒറ്റക്കീറാണ്.
ഒന്ന് രണ്ട് എന്നിങ്ങനെ തൊണ്ടകീറലിന്റെ ഗിയര്‍ മാറ്റി ഞങ്ങള്‍ ചീറിപ്പായും സ്കൂള്‍ വരെ.
അതായിരുന്നു അന്നത്തെ ഓട്ടോറിക്ഷ.


നീയുള്ളപ്പോള്‍.....