പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, December 6, 2008

ദൈവസഹായം ബാര്‍ (A/C)

രുമേലി,പന്തളം,ഗുരുവായൂര്‍,കൊടുങ്ങല്ലൂര്‍,തൃപ്രയാര്‍,ചോറ്റാനിക്കര,ഏറ്റുമാനൂര്‍ തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ പോലെ ശബരിമല തീര്‍ത്ഥാ‍ടനത്തില്‍ ഒഴിവാക്കാനാവാത്തതാണ് ആത്മീ‍യാനന്ദം പ്രധാനം ചെയ്യുന്ന പൊന്‍ കുന്നത്തെ "ദൈവസഹായം".
പേടിക്കേണ്ട.
അമ്പലമല്ല,ഹോട്ടലാണ്.ഹോട്ടൽ മാത്രമല്ല,
ബാറുമുണ്ട്.
ഇവിടം സന്ദര്‍ശിക്കാത്ത അയ്യപ്പന്മാര്‍ ഉണ്ടായിരിക്കാം,അവരൊക്കെ കന്നി അയ്യപ്പന്മാരുടെ ആരംഭശൂരത്വമുള്ളവരായിരിക്കും.
മലയാറ്റൂര്‍ മലമുകളിലേക്ക് വലിയ മരക്കുരിശ് ചുമക്കുന്നതുപോലെ ഭക്തി രോഗമായി മാറിയവരും അല്ലാത്തവരും ഒരിക്കലെങ്കിലും ദൈവസഹായം സന്നിധിയില്‍ എത്തിപ്പെടാതിരിക്കില്ല,തീര്‍ച്ച.



വര്‍ഷങ്ങളോളം കല്ലും മുള്ളും മലവും ചവിട്ടിയതല്ലാതെ ജീവിതത്തില്‍ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന തിരിച്ചറിവില്‍ ദൈവസഹായത്തിലേക്ക് മനസ്സൊന്ന് തെറിച്ചെങ്കില്‍ ദേവസ്വം മന്ത്രിയേയും ബോര്‍ഡിനേയും തെറി വിളിച്ചിട്ട് കാ‍ര്യമില്ല.

വിളിച്ചാല്‍ വിളിപ്പുറത്താണ് ഇവിടത്തെ എല്ലാ കാര്യങ്ങളും,സന്നിധാനം പോലെയല്ല.
അടുത്ത ആണ്ടിക്കോളുവരെ കാത്തിരിക്കേണ്ട കാര്യവുമില്ല.
ഇവിടം സന്ദര്‍ശിക്കാത്തവര്‍ക്ക് തീര്‍ത്ഥാടനത്തിന്റെ 


അത്മീയാനന്ദവും ലഹരിയും നഷ്ടം,തീര്‍ച്ച.
കവടി നിരത്തി  ഗണിക്കാതെ തന്നെ ഇക്കാര്യം ഉറപ്പിച്ചുപറയാൻ കഴിയും. 


സ്വാത്വികനായ ഒരു നായരാണ് ദൈവസഹായം തുടങ്ങിയത്.
മക്കള്‍ നായന്മാരുടെ മുന്‍ കൈയ്യിലാണ് ഇപ്പോള്‍ പന്തിഭോജനവും പട്ടയടിയും ഇവിടെ കൊണ്ടാടുന്നത്.
സര്‍ക്കാരിന്റെ ലൈസന്‍സിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കരളുറച്ച ആര്‍ക്കും ജാതിമത ഭേദമന്യേ കയറിക്കുടിച്ച്  സമനിലതെറ്റി മടങ്ങാവുന്ന മഹത്തായ സംവിധാനമാണിത്.
വലിയവീടന്‍ എന്ന പേരിലുള്ള ഫോട്ടൊസ്റ്റാറ്റും ഓം ഭഗവാന്‍ നാമധേയത്തിലുള്ള ഫൈനാന്‍സ് കമ്പനിയും കഴിഞ്ഞ് പടികള്‍ കയറി വേണം ദൈവസഹായം സന്നിധിയിലെത്താന്‍.
ജോലിക്കാരെല്ലാം കറുപ്പ്,കാവി തുണി ചുറ്റിയവരും വലിയ പൂക്കളം പോലെ നെറ്റിയില്‍ കുറി തൊട്ടവരും ചുവന്നതും കറുത്തതുമായ ചരടുകള്‍ മൊത്തമായി വാങ്ങി കയ്യിലും കഴുത്തിലുമണിഞ്ഞ് സ്വന്തം  ഭക്തി മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ  കോലം കെട്ടിയവരുമാണ്.
ജോണി നായര്‍,പരീത് പിള്ള, ലൂക്കോസ് മേനോന്‍,റഹ് മാന്‍ പോറ്റി എന്നിങ്ങനെയാണ് കുടിയന്മാര്‍ക്കിടയില്‍ ട്രപ്പീസ് കളിക്കുന്ന വയറന്മാരായ സപ്ലയേർസിന്റെ പേരുകള്‍.
(ചായക്കടയില്‍ ജോലിക്ക് പോകുന്ന നാനാജാതി മനുഷ്യവിഭാഗങ്ങള്‍ മദിരാശി പട്ടണത്തില്‍ ഇറങ്ങുന്നതോടെ പെടുന്നനെ നായന്മാരാവുന്നതു പോലെ.)
നമ്മള്‍ കൌണ്ടറിന് മുന്നില്‍ ഓടിക്കിതച്ചെത്തി എന്നു വിചാരിക്കുക.
“സ്വാമിശരണം”എന്നവര്‍ അഭിസംബോധന ചെയ്യും.
വൃശ്ചികക്കുളിരിന്റെ പ്രത്യേകമായ നിര്‍വൃതിയില്‍ അകപ്പെട്ട നമ്മള്‍ ഭക്തന്മാര്‍ “ഒഴിയയ്യപ്പാ......കഴിക്കാതെ തരമില്ലപ്പ ”എന്നു തിരിച്ച് ശരണം വിളിക്കും.
(പിന്നെ ബില്ലയ്യപ്പാ,ബാലന്‍സ് താ അയ്യപ്പാ,പാദബലം താ അയ്യപ്പാ‍,ദേഹബലം താ അയ്യപ്പാ.....എന്നിങ്ങനെ ശരണമന്ത്രം ചൊല്ലി ചിറിതുടച്ച് റോഡിലേക്കിറങ്ങും.)
ചന്ദനത്തിരിയുടേയും കര്‍പ്പൂരത്തിന്റെയും പുകയും മണവും നിറഞ്ഞ അന്തരീക്ഷം മദ്യാസക്തിയുടെ പരമകോടിയിലേക്ക് നമ്മെ മോഹിപ്പിക്കാതിരിക്കില്ല.
ഭക്ഷണ ശാലയിലെ ശുചിത്വം എടുത്തു പറയേണ്ടതാണ്.ശബരിമലയിലെ പോലെ മലിനമല്ല.

ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്,ആവശ്യക്കാരുണ്ടെങ്കില്‍ രണ്ടു കൊടുക്കാനും.
അയ്യപ്പന്മാരല്ലാത്തവര്‍ക്കായി ബീഫ്,മീന്‍,ചിക്കന്‍,മട്ടന്‍,മുട്ട,കൂന്തള്‍,തുടങ്ങിയ സാധനങ്ങളും ഇവിടെ കിട്ടും.
മാംസാഹാരികളും യുക്തിവാദികളുമൊക്കെ മനുഷ്യരാണല്ലോ.
തികച്ചും മാനുഷികമായ ഒരിടമാണ് ദൈവസഹായം.
ബാർ എന്നെഴുതിയ ബോർഡിനു തൊട്ടരികെ ഉടമസ്ഥന്‍ നായരുടേതെന്ന് തോന്നിപ്പിക്കുന്ന വലിയ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.
ഭക്തിയില്‍ നിന്നും മാറി ബാറില്‍ നിന്നും ബോധം തിരിച്ചു കിട്ടിയ ചില അന്യഭാഷാഅയ്യപ്പന്മാര്‍ ഈ ഫോട്ടോവിനു നേരേ പൈസയും മാലകളും എറിയുന്നതും കാണാൻ കഴിയും.

(ഒരു കല്ലു കണ്ടാല്‍ പൈസ എറിയൂക,രണ്ടു കല്ലു കണ്ടാല്‍ കയറിയിരുന്ന്  അപ്പിയിടുക,മൂന്നായാല്‍ ഭക്ഷണം പാചകം ചെയ്യുക എന്നതാണ് സഹ്യനപ്പുറത്തുനിന്നും വരുന്ന അയ്യപ്പന്മാരുടെ പൊതുബോധം)

എന്തായാലും ഭക്തര്‍ക്ക് ഒഴിവാക്കാനാവാത്ത ആത്മീയ ചൈതന്യം തുളുമ്പുന്ന ഒരിടമാണ് ദൈവസഹായം.
പുലിയെപ്പേടിച്ച് കുന്നിന്‍പുറത്ത് (പൊന്‍ കുന്നം) കോണകം ചുറ്റി അയ്യപ്പന്‍ ജൂനിയര്‍ കുത്തിയിരിക്കുമ്പോള്‍ ദാഹനീരെന്ന് കരുതി പട്ടയടിച്ച് ഫിറ്റായെന്നും അതിന്റെ സ്മരണയിലാണ് ഈ ബാറുണ്ടാക്കിയതെന്നും ദൈവസഹായത്തിലെ നിത്യ സന്ദര്‍ശകനും പരമകുടിയനും പാരലല്‍ കോളേജ് അദ്ധ്യാപകനും  സർവ്വോപരി യുക്തിവാദി പ്രവര്‍ത്തകനുമായ ഗോപിനാഥന്‍ മാസ്റ്റര്‍ ത്രീയെക്സ് റമ്മിന്റെ പശ്ചാത്തലത്തില്‍ ബാറിന് ചരിത്ര പശ്ചാത്തലമൊരുക്കി  കഥയുണ്ടാക്കുന്നതിൽ തീരെ താല്പര്യമില്ലാത്ത ഞങ്ങൾ തൃശൂരുകാരെ രസിപ്പിച്ചു.


ഇല്ലാത്ത ചരിത്രമുണ്ടാക്കി സീരിയലുകാര്‍ക്കും സര്‍ക്കാരിനും അയ്യപ്പനെ വിറ്റ് കാശാക്കാമെങ്കില്‍ ബാറുടമക്കും യുക്തിവാദിക്കും അയ്യപ്പന്റെ ചരിത്രത്തില്‍ കയ്യിട്ടുവാരാം.ഞാനും അതാണ് ചെയ്യുന്നത്.


18 comments:

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

ജോണി നായര്‍,പരീത് പിള്ള, ലൂക്കോസ് മേനോന്‍,റഹ് മാന്‍ പോറ്റി എന്നിങ്ങനെയാണ് കുടിയന്മാര്‍ക്കിടയില്‍ ട്രപ്പീസ് കളിക്കുന്ന വയറന്മാരായ ബെയറന്മാരുടെ പേരുകള്‍.

കൃഷ്‌ണ.തൃഷ്‌ണ said...

ഭക്തി വിറ്റു കാശാക്കുന്നവരേക്കാള്‍ എത്രയോ ഭേദമാണിത്.

“ഒഴിയയ്യപ്പാ......കഴിക്കാതെ വഴിയില്ലപ്പാ ”എന്നു തിരിച്ച് ശരണം വിളിക്കും.
(പിന്നെ ബില്ലയ്യപ്പാ,പാദബലം താ അയ്യപ്പാ‍,ദേഹബലം താ അയ്യപ്പാ.....എന്നിങ്ങനെ ശരണമന്ത്രം ചൊല്ലി ചിറിതുടച്ച് റോഡിലേക്കിറങ്ങും....

രസമുള്ള വരികള്‍

krish | കൃഷ് said...

ദൈവസഹായത്തിന്റെ പബ്ലിസിറ്റിയുടെ ക്വട്ടേഷന്‍ മാര്‍ജാരനാ?
:)

Anonymous said...

പുലിയെപ്പേടിച്ച് കുന്നിന്‍പുറത്ത് (പൊന്‍ കുന്നം) കോണംചുറ്റി കുത്തിയിരിക്കുമ്പോള്‍ ദാഹനീരെന്ന് കരുതി പട്ടയടിച്ച് ഫിറ്റായെന്നും ഐതിഹ്യമുണ്ടെന്ന് ദൈവസഹായത്തിലെ നിത്യ സന്ദര്‍ശകനും പരമകുടിയനും പാരലല്‍ കോളേജ് അദ്ധ്യാപകനും ഒപ്പം യുക്തിവാദി പ്രവര്‍ത്തകനുമായ ഐ.ഗോപിനാഥന്‍ മാസ്റ്റര്‍ ത്രീയെക്സ് റമ്മിന്റെ പശ്ചാത്തലത്തില്‍ അച്ചാറില്‍ തൊട്ടുനക്കി സമര്‍ത്ഥിച്ച് ബാറിന് ചരിത്ര പശ്ചാത്തലമൊരുക്കി രസിച്ചു.

മണിലാല്‍ said...

കൃഷ്ണ,തൃഷ്ണ കൃഷ് നന്ദി

അജിത് said...

ബില്ലയ്യപ്പാ...കലക്കി

ശ്രീ said...

ഹ ഹ. രസകരമായി തന്നെ കാര്യം പറഞ്ഞിരിയ്ക്കുന്നു.

മാണിക്യം said...

“മലയാറ്റൂരിലേക്ക്
കുരിശ് ചുമക്കുന്നതുപോലെ
ഭക്തി രോഗമായി മാറിയവര്‍
ഒരിക്കലെങ്കിലും ദൈവസഹായം സന്നിധിയില്‍ എത്തിപ്പെടാതിരിക്കില്ല,തീര്‍ച്ച...”


ജോണി നായര്‍,പരീത് പിള്ള,
ലൂക്കോസ് മേനോന്‍,റഹ് മാന്‍ പോറ്റി
:) ഉഗ്രന്‍ പേരുകള്‍ !!
ജാതിഭേതം മതദ്വേഷം
ഏതുമില്ലാത്തെ സര്‍‌വ്വരും
സോദരത്വേന വാഴൂന്ന
മാതൃകാ സ്ഥാനമാണിത്..
മാര്‍:ജാരന്‍.. ..
ഗുരു പൊന്‍‌കുന്നത്ത്
ഇരുന്നാണൊ ഈ വരി പൂശിയത്?

മണിലാല്‍ said...
This comment has been removed by the author.
abhayam suresh said...

I liked the way you narrate the incidents.
From begining to end, I enjoyed it and remembered some of our get together in Thrissur, Thiruvanandapuram etc....

Anonymous said...

ശബരിമല യാത്രാ വിശേഷങ്ങള്‍ ഇനിയും പ്രത്ടീക്ഷിക്കട്ടെ?

മണിലാല്‍ said...

ഇല്ലാത്ത ചരിത്രമുണ്ടാക്കി സീരിയലുകാര്‍ക്കും സര്‍ക്കാരിനും അയ്യപ്പനെ വിറ്റ് കാശാക്കാമെങ്കില്‍ അയ്യപ്പന്‍നായര്‍ക്കും യുക്തിവാദിക്കും അയ്യപ്പന്റെ ചരിത്രത്തില്‍ കയ്യിട്ടുവാരാം

ശ്രീനാഥന്‍ said...

an excellent piece, congrats!
one doubt, where exactly in ponkunnam
is this bar? It is long time since I were to SabariMala, dont know new pilgrimage centres. Next time sure to visit that too!

മണിലാല്‍ said...

ഇങ്ങനെയൊരു ബാര്‍ വെറുംവാക്കല്ല.

മണിലാല്‍ said...

ഭക്ഷണ ശാലയിലെ ശുചിത്വം എടുത്തു പറയേണ്ടതാണ്,ദൈവങ്ങളുടെ ചുറ്റുപാടുകള്‍ പോലെ ഭക്തര്‍ തൂറിനിറക്കാറില്ല.
ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്,ആവശ്യക്കാരുണ്ടെങ്കില്‍ രണ്ടു കൊടുക്കാനും.

s sanjeev said...

"ഒരു കല്ലു കണ്ടാല്‍ പൈസ എറിയൂക,രണ്ടു കല്ലു കണ്ടാല്‍ അപ്പിയിടുക,മൂന്നായാല്‍ ഭക്ഷണം പാചകം ചെയ്യുക എന്നതാണ് സഹ്യനപ്പുറത്തുനിന്നും വരുന്ന അയ്യപ്പന്മാരുടെ പൊതുബോധം" എന്ന ആ മലയാളി അഥവാ നായര്‍ ചപ്പടാച്ചി ഒഴിച്ചാല്‍ അതിഗംഭീരം എന്നേ പറയേണ്ടു:-)

Unknown said...

pavam i gopinathine ee kadhayil varuthiyathu gopi nairayathu kondano (prathikarane seshi nanne kuravanu)


നീയുള്ളപ്പോള്‍.....