പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, August 24, 2009

നെല്ലിയാമ്പതി മലയില്‍ പോകുമ്പോള്‍ സ്തീകള്‍ ശ്രദ്ധിക്കുക


നെല്ലിയാമ്പതി മലയില്‍ പോകുമ്പോള്‍ സ്തീകള്‍ ശ്രദ്ധിക്കുക


 മുന്‍കുറിപ്പ്:ആനയിറങ്ങിയിട്ടുണ്ട്,മലയിടിഞ്ഞിട്ടുണ്ട് എന്നൊക്കെയാണ് നെല്ലിയാമ്പതി യാത്രക്ക് കിട്ടാറുള്ള മുന്നറിയിപ്പുകള്‍.ഇപ്പോളാവട്ടെ കേരള സര്‍ക്കാരിന്റെ  പോലീസുണ്ട് ശ്രദ്ധിക്കണം എന്നാണ്.അതും പെണ്ണുങ്ങളെ കണ്ടാല്‍ വള്ളിപൊട്ടുന്ന തൊപ്പിവെച്ച പോലീസ്.


രാമനാപജപം പോലെ ചൊല്ലിച്ചൊല്ലിയുറപ്പിച്ചതോ ഷക്കീല സിനിമ പോലെ കണ്ടുകണ്ടുറപ്പിച്ചതോ ആണ് നമ്മുടെ സദാചാരസങ്കല്പങ്ങള്‍   .സദാചാരത്തില്‍ പലതരത്തിലുള്ള വഹകളുണ്ടെങ്കിലും സ്ത്രീപുരുഷ ബന്ധങ്ങളെയാണ് അതിന്റെ തിര നിറച്ച തോക്ക് കണിശമായി ഉന്നം വെക്കുന്നത്. നല്ല സിനിമക്കും സമൂഹത്തിനും വേണ്ടി യത്നിച്ച പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമും ഇഷ്ടപ്പെട്ടവര്‍ക്കുമുന്നില്‍ സ്നേഹത്തിന്റെ വെറ്റിലച്ചെല്ലം തുറന്ന് സുഗന്ധം പരത്തിയ പി.കുഞ്ഞിരാമന്‍ നായരും, ഇരിക്കുന്നിടം പൊള്ളുന്നതിനുമുമ്പ് മൂട് തട്ടിയെഴുന്നേറ്റ് ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിയലഞ്ഞ കവി അയ്യപ്പനുമെല്ലാം അസന്മാര്‍ഗ്ഗികളും സദാചാര വിരുദ്ധരുമായിരിക്കും സമൂഹമെന്ന പണ്ടാരങ്ങള്‍ക്ക്.

ഞങ്ങള്‍ക്ക് ഏറ്റവും അടുത്ത മലയാണ് നെല്ലിയാമ്പതി.തൃശൂരില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര.ഇടക്കിടക്ക് പോകുന്ന സ്ഥലം.പാലക്കാടന്‍ ചൂടുചുറ്റി നെന്മാറയില്‍ നിന്നും കുത്തനെ ഒരു മലകയറ്റം.ചൂടില്‍ നിന്നും തണുപ്പിലേക്ക് ലോകം മാറിപ്പോകുന്ന അനുഭവം മനോഹരമാകുന്നു.ഒന്നു തണുക്കാന്‍ ഇവിടെക്കാണ് ഞങ്ങള്‍ പോകുക.അവിടെ മാന്‍ പാറയില്‍ നിന്നാല്‍ പാലക്കാട് മുഴുവന്‍ കാണാം.തൃശൂര്‍ ഒരു പൊട്ടു പോലെയും കാണാം.അങ്ങിനെയിരിക്കെ   കഴിഞ്ഞ ദിവസം ഞങ്ങള്‍ നെല്ലിയാമ്പതിയിലേക്ക് വെച്ചുപിടിച്ചു.പത്തു പേരടങ്ങുന്ന സൌഹൃദം.ഗള്‍ഫില്‍ നിന്നു വന്നവരും ഗള്‍ഫില്‍ പോകാത്തവരുമായി ഒരു സംഘം.ഒരേ ചൂടില്‍ വിയര്‍ക്കുന്നവര്‍ .ബാലു,സുധീഷ്,അസ്ലം,ഷാജി വര്‍ഗ്ഗീസ്,സഗീര്‍,ജോളി,ആശാ,ജ്യോതിസ്സ് എന്നിങ്ങനെ ഒരു സംഘം.

ഇടക്കിടെ പോകുന്ന സ്ഥലമായതിനാല്‍ ആ സ്വാതന്ത്ര്യവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.പ്രിയപ്പെട്ട സുഹൃത്തുക്കളായ ടോമിയുടേയും ജോയിയുടേയും ആതിഥ്യവും ഞങ്ങളെ നെല്ലിയാമ്പതിയിലേക്ക് ഇടക്കിടക്ക് നീര്‍ച്ചുഴി പോലെ പിടിച്ചുവലിക്കാറുണ്ട്.പലകപ്പാണ്ടിയും മാന്‍പാറയുമൊക്കെ കയറിയിറങ്ങി അലഞ്ഞുതിരിഞ്ഞ് തിരിച്ചുപോകാന്‍ നേരമാണ് സദാചാരം പോലീസ് വണ്ടിയുടെ രൂപത്തില്‍ ഞങ്ങളെ വളഞ്ഞത്.പ്രകൃതിരമണീയമായ സ്ഥലത്തൊന്നും പോലീസ് പാടില്ല,അതൊരു അശ്ലീലമായ കാഴ്ചയായിരിക്കും.

സ്ത്രീകളെ കണ്ടതോടെ പോലീസ് ഇന്‍സ്പെക്ടറുടെ കഞ്ഞിപ്പശ തേച്ച കാക്കിക്ക് ബലം കൂടി.(അയാള്‍ സുരേഷ് ഗോപിയാവാന്‍ തറ്റുടുത്തു നടക്കുന്ന ഒരു യുവ കോമളനാണ്)സ്ത്രീകളെ പിടികൂടി ആരൊക്കെ ഭര്‍ത്താക്കന്മാര്‍ ആരൊക്കെ ജാരന്മാര്‍,ആരൊക്കെ പുലയാട്ടുവീരന്മാര്‍ എന്തിനിവിടെ വന്നു ആരെക്കാണാന്‍ വന്നു തുടങ്ങിയ ചോദ്യങ്ങള്‍ പോലീസിന്റെ സ്വാഭാവികമായ ആഭാസം കലര്‍ത്തി ചോദിച്ചുകൊണ്ടിരുന്നു.

മരിച്ചുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണ് നെല്ലിയാമ്പതി.നിലനില്പിനുവേണ്ടി സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്ഥലത്താണ് കാക്കിക്കാരുടെ ആഭാസത്തരമെന്നോര്‍ക്കണം.താഴെക്കിടയിലുള്ള ഈ പോലീസ് മുഷ്കിന്റെ പ്രായം മുപ്പത്തഞ്ചിന് താഴെയാണെന്നും അറിയുക.മൂന്നു മണിക്കൂര്‍ നേരം പോലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ കസ്റ്റഡിയില്‍ ആയിരുന്നു.രാജഭരണമെന്ന് നമ്മള്‍ പുച്ഛിക്കുന്ന അറബി നാട്ടില്‍ പോലും ഇതിനേക്കാള്‍ അനുഭാവം സ്ത്രീകള്‍ക്കുണ്ടെന്നും അവിടുത്തെ രാത്രി ജീവിതത്തെ അനുസ്മരിച്ച് ജോളിയും ബാലുവും ക്ഷുഭിതരായി.ജനകീയാത്രൂണവും കുടുംബശ്രീയും ഗ്രാമസഭകളും ജനങ്ങള്‍ തീറ്റിപ്പോറ്റുന്ന എണ്ണിയാലൊടുങ്ങാത്ത മെമ്പര്‍മാരും പ്രസിഡന്റന്മാരും എമ്മെല്ലെമാരും മന്ത്രിമാരും എം.പിയുമൊക്കെ ജനങ്ങളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അഹോരാത്രം യത്നിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന നാട്ടിലാണ് ഒരു തൊപ്പിക്കാരന്‍ നാടുകാണലിനു പുറപ്പെട്ട നാട്ടുകാര്‍ക്ക് നേരെ മുഷ്ടിചുരുട്ടുന്നതെന്നത് ഒരു ജനാധിപത്യത്തിലെ തറത്തമാശയായി   മാത്രം കാണാന്‍ കഴിയില്ല.ഒരു സുരേഷ് ഗോപി ഫോബിയയായിട്ടും വിട്ടുകളയാന്‍ പറ്റില്ല.

ജ്യോതിസ്സെന്ന സുഹ്രുത്തില്‍ നിന്നും നമ്പര്‍ വാങ്ങി ഭര്‍ത്താവിനെ വിളിക്കുമ്പോള്‍ ഒരു കുടുംബം ഞാനിതാ കലക്കാന്‍ പോകുന്നു എന്ന ഒരു വൃത്തികെട്ട ഭാവം  ഈ ഉദ്യോഗസ്ഥനുണ്ടായിരുന്നു.പക്ഷെ പൊതു പ്രവര്‍ത്തകനായ ഭര്‍ത്താവ് തന്നെപ്പോലെ ഒരു എളിയ സദാചാരദാസനല്ലെന്ന് ഈ പാവം പോലീസ് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു.
പാവം. പോലീസല്ല്ലെ!

തന്റെ ഭാര്യയില്‍ തനിക്കില്ലാത്ത ഉല്‍കണ്ഠ തൊപ്പിക്കാരന് വേണ്ടെന്ന അദ്ദേഹത്തിന്റെ മറുപടി തൊപ്പിക്കാരന്റെ നാവിറങ്ങാ‍ന്‍ ധാരാളമായിരുന്നു.ജ്യോതിസ്സിന്റെ വീട്ടുകാരന്‍ പ്രൊവിന്റ്   ഒരു പൊതുപ്രവര്‍ത്തകനാണ്  .ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു ജോളി,ആശാ ജോസഫ് എന്നിവരോടും ഇതേ രീതിയില്‍ തന്ന ഈ സദാചാര ഗ്രഹണിക്കാരന്‍ പോലീസ് പെരുമാറി.അവര്‍ ഈ പോലീസിനോടു പറഞ്ഞു സംശയമുണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിക്കോള്ളു എന്ന്.അതോടെ ഈ കൊഞ്ഞാണന്‍ പോലീസിന്റെ തല താഴ്ന്നു  പോയി.തലയുയര്‍ത്തി സംസാരിക്കുന്ന സ്ത്രീകളെ ആദ്യമായി കാണുകയാണ്.സന്ദീപെന്നോ പ്രദീപെന്നൊ ആണീ എസ്.ഐ.യുടെ പെര്.അതെന്തെങ്കിലുമാവട്ടെ.
മിണ്ടാണ്ടിരുന്ന കുണ്ടാണത്തില്‍ ചുണ്ണാമ്പിട്ട് പൊള്ളിച്ചതു പോലെയായി ഈ പോലീസ്.ഞങ്ങള്‍ എന്തിനും തയ്യാറായി.കേസില്‍ എതറ്റം വരെ പോകാന്‍ വരെ.ഞങ്ങള്‍ ദില്ലിയിലും കൊച്ചിയിലുമൊക്കെയുള്ള സുഹൃത്തുക്കളായ വക്കിലന്മാരെ വിളിച്ചു.അവര്‍ പറഞ്ഞു,കേസ്സാക്കി വാ.ബാക്കി ഞങ്ങളേറ്റു.

ഒടുവില്‍ വയ്യാവേലി ഒഴിവാക്കി ഞങ്ങളെ പോലീസ്  വിടുകയായിരുന്നു.


മരിച്ചു കൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണ് നെല്ലിയാമ്പതി.

തേയില കാപ്പി എസ്റ്റേറ്റുകളുടെ തകര്‍ച്ച തൊഴിലാളികളെ മലയിറക്കിക്കൊണ്ടിരിക്കുന്നു.തൊഴിലിടങ്ങള്‍ തേടി പലരും പലവഴിക്ക് പോയി.ഇരുപതിനായിരം മനുഷ്യരുണ്ടായിരുന്ന ഈ സ്ഥലത്തിപ്പോള്‍ മൂവായിരം പേര്‍ മാത്രമേയുള്ളൂ.ടൂറിസത്തിന്റെ ചെറിയ അനക്കങ്ങള്‍ ഉണ്ടായതോടെ ചെറിയ തൊഴിലവസരങ്ങള്‍ ഉണ്ടായിവരുന്നുമുണ്ട്.ജീപ്പ് ഓട്ടവും കച്ചവടസ്ഥാപനങ്ങളുമാണ് ഇവിടെ ഉയരാന്‍ പോകുന്ന തൊഴിലവസരങ്ങള്‍.പിന്നെ ഹോംസ്റ്റേയും.സര്‍ക്കാര്‍ വാടക ഭൂമിയായതിനാല്‍ കെട്ടിടനിര്‍മ്മാണവും തുടര്‍ന്നുള്ള കച്ചവടവല്‍ക്കരണവും നടക്കുന്നുമില്ല.അതു കൊണ്ടു തന്നെ മലമടക്കുകളുടെയും താഴ്വാരങ്ങളുടേയും തനത് സൌന്ദര്യം അതേപടി ഇവിടെ നിലനില്‍ക്കുന്നുമുണ്ട്.

ഇവിടെക്കെത്തുന്ന സന്ദര്‍ശകരെ സദാചാരത്തിന്റെയും മുഷ്കിന്റേയും ലാത്തി വീശീ തിരിച്ചോടിക്കാനുള്ള വേലത്തരങ്ങളാണ് ഇപ്പോള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കെന്തു കാര്യമെന്നാണ് ഇപ്പോള്‍ പൊതുവെ ഉയരുന്ന ചോദ്യം.കണ്ടാല്‍ തൊട്ടാല്‍, ഒരുമിച്ച് യാത്ര ചെയ്താല്‍ തകരുന്ന ഒരു സദാചാര സംഹിത നക്ഷത്ര രൂപത്തിലും മറ്റും ശരീരത്തില്‍ കെട്ടിത്തൂക്കി നടക്കുന്ന സമൂഹത്തില്‍ അതിജീവനത്തിനായി സ്ത്രീകള്‍ ഇനിയും നെല്ലിയാമ്പതിയേക്കാള്‍ എത്ര ഉയരങ്ങള്‍ കീഴടക്കണം?പുറത്തിറങ്ങി ഒന്നു കാറ്റു കൊള്ളാനും നടു നിവര്‍ത്താനും വായു ശ്വസിക്കാനുമുള്ള അവകാശത്തേയും ഇനിയും നമ്മള്‍ സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്ന് പറയുന്നിടത്താണ് ഇന്നും ഈ കേരളം.


53 comments:

മണിലാല്‍ said...

സ്ത്രീകളെ കണ്ടതോടെ പോലീസ് ഇന്‍ സ്പെക്ടറുടെ കാക്കിക്ക് ബലം കൂടി.സ്ത്രീകളെ പിടികൂടി ആരൊക്കെ ഭര്‍ത്താക്കന്മാര്‍ ആരൊക്കെ ജാരന്മാര്‍,എന്തിനിവിടെ വന്നു ആരെക്കാണാന്‍ വന്നു തുടങ്ങിയ ചോദ്യങ്ങള്‍ ആഭാസം കലര്‍ത്തിയവയായിരുന്നു.

മണിലാല്‍ said...

നെല്ലിയാമ്പതി മലയില്‍ പോകുമ്പോള്‍ സ്തീകള്‍ ശ്രദ്ധിക്കുക

നന്ദു കാവാലം said...

പക്ഷെ....അന്യന്റെ ഭാര്യയുമായി, അന്യന്‍ ഇല്ലാതെ, ഒരു യാത്ര...അതും ഹോം സ്റ്റെയ് ഉള്ളിടത്തേക്കു....പോലിസ്സു കാരനെ കുറ്റം പറയാം. വലിയ വായില്‍ സാഹിത്യം പറയാം
പക്ഷെ...ഒരു കാലത്തു തന്ത്രിയും മാധവാനന്തയും ഒക്കെ ചെയ്തതു കണ്ടു പിടിച്ചപ്പൊ അവരുടെ പകല്‍ മാന്യതയും സത്യസന്ധതയും പോയി
ചോറ്റാനിക്കര ഉള്‍പ്പെടെ ടൂറിസ-അമ്പല പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അറിഞ്ഞോണ്ടു ചെന്നു ചാടിയിട്ട് പിന്നെ ലേഖനം എഴുതിയിട്ടെന്താ കാര്യം.
പിന്നെ ഐ ടി സെറ്റപ്പുള്ള കാലമാണ്
രാഹുല്‍ ഗാന്ധിക്കു കൊളംബിയക്കാരിയെ കൊണ്ടു കുമരകത്ത് പോകാം
ഫ്ര്ണ്ട്സിനു പറ്റില്ല.സദാചാരമില്ലാത്ത പോലീസ്സു കാരു തന്നെ നീതിക്കു കാവല്‍
രണ്ടു പക്ഷവും പറഞ്ഞു

നന്ദു കാവാലം said...

നെല്ലിയാമ്പതി മലയില്‍ പോകുന്ന സ്ത്രീകളെല്ലാം ശ്രദ്ധിക്കണോ
ഭര്‍ത്താവിനോടൊപ്പമല്ലാതെ മറ്റു ചങ്ങാ”യി” മാരുടെ കൂടെ പോകുന്ന സ്ത്രീകള്‍ മാത്രം സൂക്ഷിച്ചാല്‍ പോരെ?

മണിലാല്‍ said...

സ്തീകള്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സ്ത്രീ സ്വാതന്ത്രമര്‍ഹിക്കുന്നില്ല എന്നാണ്.....മാനുസ്മൃതിയുടെ കാലത്തല്ലല്ലോ നാം ജീവിക്കുന്നത്.

ജനാധിപത്യ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വരുമ്പോള്‍ നന്ദുവിനെപ്പോലുള്ള ഭര്‍ത്താക്കന്‍മാര്‍ ഭാര്യ മീറ്റിംഗുകളിലൊക്കെ ഇരിക്കുമ്പോള്‍ കാവല്‍ നില്‍ക്കുന്ന കാഴ്ച ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ..രസകരമായിരിക്കും

Indiascribe Satire/കിനാവള്ളി said...

പോലീസ് കാരന് ചോദ്യം ചെയ്യാന്‍ അര്‍ഹതയുണ്ട് . ഇന്നത്തെ കാലത്ത് ഏതൊക്കെ തരത്തിലുള്ള ആള്‍ക്കാരാണെന്ന് കണ്ടു പിടിക്കാന്‍ വിഷമമാണ്‌ . പക്ഷെ ഈ വക ചോദ്യം ചെയ്യലുകള്‍ സൌമ്യം ആയിരിക്കണം . കുഴപ്പക്കാരെന്ന് കണ്ടാല്‍ നടപടി എടുക്കുകയും വേണം. യാത്ര പോകുമ്പോള്‍ ഐടെന്റിടി കാര്‍ഡ്‌ കൈവശം വച്ചാല്‍ ഈ വക അബദ്ധങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം .

ഞാന്‍ ഹേനാ രാഹുല്‍... said...

സ്ത്രികളെ അടുക്കളയില്‍ തന്നെ കുടിയിരുത്താന്‍ എന്താ പുരുഷലോകത്തിന്റെ വ്യഗ്രത.പോലീസും പുരുഷനമാരും ഒരേപോലെയാണ്.തിരുവനന്തപുരത്ത് ഒരു നടി മദ്യപിച്ചെന്നും പറഞ്ഞ് എന്തായിരുന്നു കോലാഹലം.മദ്യഷോപ്പിനു മുന്നില്‍ രാവന്തിയോളം ക്യൂ നിന്ന് മോന്തുന്ന ഒരു സമൂഹത്തില്‍ നിന്നാണ് ഒരു സ്ത്രീ മദ്യപിച്ചു എന്നത് വലിയ വാര്‍ത്തയാകുന്നത്.ഈ ലോകം പുരുഷനും പുഴുവിനുമെന്നപോലെ സ്തീകള്‍ക്കും അവകാശപ്പെട്ടതാണ്.ഇതിനെതിരെ ആര്‍ കൈയ്യുയര്‍ത്തിയാലും അതിനെ സ്തീകള്‍ മാത്രമല്ല സ്നേഹമുള്ള പുരുഷന്മാരും ശബ്ദമുയര്‍ത്തണം. ഒരു നിലപാടുമില്ലാത്ത നപുംസകങ്ങളുടെ അഭിപ്രായം ഇതില്‍ കാര്യമാക്കേണ്ടതില്ല.

nalan::നളന്‍ said...

ഇമ്മാതിരി പോലീസുകാരെ കോടതി കയറ്റാനിവിടെ നിയമമൊന്നുമില്ലേ !

മൂപ്പത്തി said...

നന്ദു കാവലിങ്ങനെ നിന്നാല്‍ ക്ഷീണിക്കുമല്ലോ.
അമ്മയുടേയും പെങ്ങളുടേയും കൂടെ ഒറ്റയ്ക്ക് പോകാറുണ്ടോ നന്ദു? അതോ അച്ഛനും അളിയനും കൂടെ ഉണ്ടെങ്കില്‍ മാത്രമെ അവരെ കൂടെ കൂട്ടൂ? അല്ലല്ലോ? അമ്മയേം പെങ്ങളേം കൊണ്ടു പോവാം എന്നു വെച്ചാല്‍ അതുപോലെ കൂട്ടുകാരിയെ കൊണ്ടു പോവാന്‍ നന്ദുവിന്‌ എന്തോ പ്രശ്നമുണ്ടോ? എന്നാല്‍ അത് നന്ദൂവിന്റെ മാത്രം പ്രശ്നമല്ലേ?
മറ്റുള്ളവരുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ അവരു നോക്കിക്കോളും നന്ദു.
സ്വന്തം ഭാര്യയേയും കുടുംബത്തിനേയും കുറിച്ച് വ്യക്തമായ ധാരണയുള്ളയാള്‍ ഭാര്യ കൂട്ടുകാരുടെ കൂടെ പിക്നിക്കിനു പോയാല്‍ പേടിച്ച് ഉറങ്ങാതിരിക്കുകയൊന്നുമില്ല.
അയാള്‍ക്കില്ലാത്ത വിഷമം നന്ദുവിനും യൂനിഫോമിട്ട പോലീസുകാരനും എന്തിനാ?

ചന്ത്രക്കാറന്‍ said...

സ്ത്രീകള്‍ ഭര്‍ത്താവിന്റെ കൂടെയോ ജാരന്റെ കൂടെയോ പോട്ടെ, പോലീസുകാര്‍ക്കതിലെന്തു കാര്യം? സ്ത്രീകള്‍ ഭര്‍ത്താവിന്റെ കൂടെയല്ലാതെ യാത്രചെയ്യരുതെന്ന് നിയമുണ്ടാവാന്‍ ഇതെന്താ സൊഉദി അറേബ്യയാണോ? പ്രോസ്റ്റിറ്റ്യൂഷന്‍ പോലും നിയമവിധേയമായ രാജ്യമാണിത് (സംശയമുള്ളവര്‍ വക്കീലിനോടു ചോദിക്കുക, വിക്കി മതിയങ്കില്‍ ഇവിടെ (http://en.wikipedia.org/wiki/Prostitution_in_India).

"അന്യന്റെ ഭാര്യയുമായി, അന്യന്‍ ഇല്ലാതെ, ഒരു യാത്ര...അതും ഹോം സ്റ്റെയ് ഉള്ളിടത്തേക്കു"

പോലീസുകാരനെ സഹിക്കാം, അവന്റെ മുഷ്കും വിവരക്കേടും കരുത്തുള്ള ഒരു ഭരണകൂടത്തിന്‌ കൈകാര്യം ചെയ്യാം. പക്ഷേ നന്ദു കാവാലന്‍‌മാര്‍ക്ക് ജനാധിപത്യബോധം വരണമെങ്കില്‍ നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നേക്കും. ഭരണകൂടമോറല്‍ പൊലീസിങ്ങിനേക്കാള്‍ ഭീകരമാണ്‌ സിറ്റിസന്‍ മോറല്‍ പൊലീസിങ്.

സ്ത്രീകള്‍ ആരുടെ കൂടെ പോകണമെന്നത് അവരാണ്‌ തീരുമാനിക്കുന്നത്, അല്ലാതെ പോലീസോ ഭര്‍ത്താവോ അല്ല. വിവാഹം കഴിക്കുമ്പോള്‍ ഉടമസ്ഥാവകാശം കൂടി തീറെഴുതിത്തരുന്നുണ്ടോ? ഭാര്യമാരുടെ ചാരിത്ര്യം അങ്ങനെ ചേസ്റ്റിറ്റി ബെല്‍റ്റിട്ട് സൂക്ഷിക്ക്, ചത്തു പുഴുവരിക്കുമ്പോള്‍ എടുത്തുരുക്കി കോടാലിയുണ്ടാക്കാം!

സ്വാതന്ത്ര്യത്തിനെ വിലയറിയണമെങ്കില്‍ അതിന്റെ അംശമെങ്കിലും ജീവിതത്തില്‍ അനുഭവിച്ചിരിക്കണം!

Jayakumar N said...

ദുബൈ പോലൊരു സ്ഥലത്ത് ജീവിക്കുന്നു എന്ന പറയുന്ന മീഡിയ പേഴ്സണ്‍ തന്നെ പറയണം ഇതൊക്കെ. ഇത്ര ഇടുങ്ങിയ ചിന്താഗതി ഒരു മലയാളിക്കേ കാണൂ. ആണും പെണ്ണും കണ്ടാല്‍ അപ്പോള്‍ മറ്റേ പരിപാടിയാണെന്ന് കരുതുന്ന തന്നെയൊക്കെ എങ്ങനെ കൂടെ കൊണ്ട് നടക്കും . ഇത്ര വിഷമാണോ തന്റെ ഉള്ളില്‍ . കഷ്ടമുണ്ട് സുഹൃത്തേ.

ചായപ്പൊടി ചാക്കോ said...

അമ്മയേയും പെങ്ങളേയും എവിടെയെങ്കിലും കൊണ്ട് പോയി പോലീസ് പിടിക്കണം.എന്നിട്ട് തെളിവ് ചോദിക്കണം.അപ്പഴേ പഠിക്കൂ.താനെഴുതി വച്ച ബ്ളോഗിലെ കുന്തോമ്മ് കൊടച്ചക്റൊം വായിച്ചു. അതെവിടെ ഇതെവിടെ? ഭര്‍ ത്താവ് മരിച്ച പോയ സ്ത്രീയെ ഒളിഞ്ഞ് നോക്കിയ കഥ 'അ'കരാത്തില്‍ എഴുതിയ ഒരു മരപ്പട്ടി തന്നെയാണല്ലോ ഈ കമന്റിട്ടത് എന്നോര്ത്ത് ലജ്ജിക്കുന്നു.

അനിലൻ said...

പെണ്ണുങ്ങള്‍ മദ്യപിക്കരുത്. ഭര്‍ത്താവോ സഹോദരനോ പിതാവോ ഇല്ലാതെ പുറത്തിറങ്ങരുത്. ബസ്സിലോ മറ്റു പൊതു സ്ഥലങ്ങളിലോ വച്ച് ആരെങ്കിലും ജാക്കി വച്ചാല്‍ അത് ജാക്കി വയ്ക്കുന്നവന്റെ ജന്മാവകാശമാനെന്നു മറക്കരുത്. കഴിയുമെങ്കില്‍ വീട്ടില്‍തന്നെ ഇരിക്കുക. വീട്ടിലാണെങ്കില്‍ അടുക്കളയാണ്‌ അഭികാമ്യം. വീട്ടിലിരിക്കുമ്പോള്‍ ഒഴിവുനേരങ്ങളില്‍ നഖം മിനുക്കുകയോ പുരികം ഭംഗിയാക്കുകയോ ഒക്കെ ചെയ്യുക. അറിയാതെ ഒരു മൂളിപ്പാട്ടു പോലും പാടരുത്. സ്വപ്നം കാണരുത്.

പോലീസുകാരന്റെ ആഭാസത്തരത്തെക്കാള്‍ കഷ്ടമാണ്‌ ചില കമന്റുകള്‍.

kichu / കിച്ചു said...

സ്ത്രീസ്വാതന്ത്ര്യം എന്നു ഘോരഘോരം വായിട്ട്ലലയ്ക്കുന്ന ചില മീഡിയക്കൊച്ചന്മാരുടെ തനിനിറം ഇത്തരത്തിലുള്ള കമെന്റിലൂടെ പുറത്തു ചാടുന്നു..
എന്തു പറയാന്‍!!!!!!

ഈ കക്ഷി ഈ നൂറ്റാണ്ടില്‍ തന്നെ ആണോ ജീവിക്കുന്നത് അതോ ശിലായുഗത്തിലോ..
ഒരു തന്ത്രി, ഒരു സന്തോഷ് മാധവന്‍ എന്നീ കേസുകള്‍ കാരണം സ്ത്രീക്കെന്നും ഒരു എസ്കോര്‍ട്ട് നിര്‍ബന്ധമക്കണോ മാഷേ..

വേണു venu said...

അന്യന്റെ ഭാര്യയുമായി, അന്യന്‍ ഇല്ലാതെ, ഒരു യാത്ര...അതും ഹോം സ്റ്റെയ് ഉള്ളിടത്തേക്കു.


“നിന്നെ ആരു നോക്കും എന്നതല്ലാ എനിക്കീ മരണ ശയ്യയില്‍ വിഷമം. നിന്നെ ആരെല്ലാം നോക്കും എന്നതാ.“
കട.ഈ പത്രം.

Unknown said...

enthu paayaan...........pakshe polisukare kuttam parayan pattumo? avar ennum kanunnathum kelkkunnathum enthokkeyaanu.ini avar itapettillenkil pinne enthenkilum sambhavichaal(ee casil alla ketto)kuttam avarkkaakum. pavangal jeevichu pottennu. pinne blogil ingane arisham shardichu vachal kurachu peralle kanoo. athu pora mashe.

bharyaye athra viswasamaayi ningalute koote ayacha jyothisinte bharthavinotu enikkaadaravunt.
pakshe sathyam parayaam
ee feminist pennungal ithiri kollaavunna dress okke ittu manyamaayi pennungaleppole natannirunnenkil poleesukaar ingane chodikkillaayirunnu. ithu pandaarantu paranja pole.....kandaal oru menayum pinne orithumokke vende??????/

മണിലാല്‍ said...

ഈ ചര്‍ച്ച വളരെ പോസിറ്റീവ് ആണ്.....സ്വാതന്ത്രയ്യമെന്നത് പുരുഷന്റെ മാത്രമാണെന്ന് ചിന്തിക്കുന്ന ഒരു ലോകത്ത് നന്ദുവിനെപ്പോലെ ഒരു പാടുപേര്‍ ഉണ്ടാവും.അവരോട് നമുക്ക് ശത്രുതയല്ല സഹതാപമാണ്.....സ്ത്രീയും പുരുഷനും ഒന്നിച്ചനുഭവിക്കുന്ന ഒരു ലോകം ഞാനെന്നും സ്വപ്നം കാണുന്നു.എനിക്കും എന്റെ പെണ്‍സുഹൃത്തുക്കള്‍ക്കും വേണ്ടി.

absolute_void(); said...

കഷ്ടം! മുദാലിക്കുമാര്‍ മംഗലാപുരത്തു് മാത്രമല്ല, ദുബായിലുമുണ്ടു്. അതും പത്രക്കാരന്റെ വേഷമിട്ടു്. സംശയരോഗം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന തന്നെയൊക്കെ പിറന്നപടി മുള്ളുമുരുക്കില്‍ കേറ്റുകയാ വേണ്ടതു്.

Calvin H said...

മാർജാരാ ഐടി സെറ്റപ്പൊക്കെ ഉള്ള കാലമാണ് ആണൂം പെണ്ണും ഒരുമിച്ച് നടന്നാൽ അതിനു ഒരേ ഒരു അർത്ഥം മാത്രമേ ഉള്ളൂ. പെണ്ണ് പുറത്ത് പോണേൽ ആണിന്റെ മുണ്ടിൻ‌തലപ്പിൽ സാരി കെട്ടി ഇരിക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ. അല്ലാത്തതെല്ലാം സദാചാരവിരുദ്ധമാണ്. പെണ്ണുങ്ങളെല്ലാം പർദ്ദ ഇടുന്നതും സദാചാരം സൂക്ഷിക്കാൻ വളരെ നല്ലതാണ്.

un said...

"...ee feminist pennungal ithiri kollaavunna dress okke ittu manyamaayi pennungaleppole natannirunnenkil..."

athenthanavo ee kollavunna dress? appol pennungal pardayidunna raajyangalilonnum policinu paniyonnumuntavilla alle?

ethu dress idanam ennokke idunnavaralle theerumaanikkendathu suhruththe?

പരാജിതന്‍ said...

സ്ലേവ് എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളം തര്‍‌ജ്ജമയല്ലേ ‘ഭാര്യ’? പൂമുഖവാതില്‍ക്കല്‍ എന്തരോ വിടര്‍ത്തുന്ന, എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്ത എന്തോ ഐറ്റം?
ആവറേജ് മലയാളി പുരുഷന്‍ പരമഭീരുവാണ്. പെണ്ണിനെ അവന് പേടിയാണ് സത്യത്തില്‍. അതു കൊണ്ട് ഒന്നുകില്‍ ‘ലക്ഷ്മിയല്ലേ വിളക്കല്ലേ’യെന്നൊക്കെ സോപ്പിടും. അല്ലെങ്കില്‍ അടക്കം-ഒതുക്കം നമ്പരിറക്കി അടുക്കളേലിട്ട് ചവിട്ടിത്തേക്കും.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എവിടെപ്പോയി , എന്തിനുപോയി , കൂടെയുള്ളവര്‍ ആരൊക്കെ എന്ന് മാന്യമായ രീതിയില്‍ ചോദ്യം ചെയ്തിരിന്നെന്കില്‍ പോലീസിനെ കുറ്റം പറയാന്‍ ആവില്ല .. പക്ഷെ മുന്‍വിധിയോടെയുള്ള ചോദ്യം ചെയ്യല്‍ ആണല്ലോ നടന്നത് ..

മൂന്നു മണിക്കൂര്‍ നേരം പോലീസ് സ്റ്റേഷനില്‍ ‍ കസ്റ്റഡിയില്‍ ആയിരുന്നു എന്നത് വല്ലാത്ത
ക്രൂരതയായിപ്പോയി ... വെറും നിസ്സാര കാര്യത്തിനു ..

Rajeeve Chelanat said...

അന്യന്റെ ഭാര്യയുമായി നെല്ലിയാമ്പതിയിലേക്കു പോകുന്ന ചാരിത്ര്യശുദ്ധിയില്ലാത്ത മാര്‍ജ്ജാരാന്മാരെ പിടിക്കാന്‍ നന്ദുപോലീസ്സുമാര്‍ കാവലിരിക്കുന്നുണ്ട്. ഭാഗ്യം, നമ്മുടെ സദാചാരം ഇനി ഭദ്രമായിരിക്കും.

സൌദിയിലെ മുത്തവമാരുടെ മേലുദ്യോഗസ്ഥനായി നന്ദുവിനെ ഉടനടി നിയമിക്കണമെന്ന് സൌദി സര്‍ക്കാരിനോട് ഞാന്‍ അപേക്ഷിക്കാന്‍ പോകുന്നു.

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

സഹജീവിതങ്ങളെ സമഭാവനയോടെ അംഗികരിക്കാനും ലോകത്തെ മനോഹരമാക്കാനും ചിന്തിക്കുന്നവരുടെ ശബ്ദങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.............മണിലാല്‍ സലാം.

മണിലാല്‍ said...

രാമനാപജപം പോലെ ചൊല്ലിച്ചൊല്ലിയുറപ്പിച്ചതാണ് നമ്മുടെ സദാചാര.അതില്‍ പലപല വഹകളുണ്ടെങ്കിലും സ്ത്രീപുരുഷ ബന്ധങ്ങളെയാണ് അതിന്റെ തിര നിറച്ച തോക്ക് കര്‍ശനമായി ഉന്നം വെക്കുന്നത്.പച്ചയായ് ജീവിച്ച നല്ല സിനിമക്കും സമൂഹത്തിനും വേണ്ടി യത്നിച്ച പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമും ഇഷ്ടപ്പെട്ടവര്‍ക്കുമുന്നില്‍ സ്നേഹത്തിന്റെ വെറ്റിലച്ചെല്ലം തുറന്ന് സുഗന്ധം പരത്തിയ പി.കുഞ്ഞിരാമന്‍ നായരും ഇരിക്കുന്നിടം ചുടുന്നതിനുമുമ്പ് മൂട് തട്ടിയെഴുന്നേറ്റ് കവിതയുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിയലഞ്ഞ കവി അയ്യപ്പനുമെല്ലാം അസന്മാര്‍ഗ്ഗികളും സദാചാര വിരുദ്ധരുമാണ് മലയാളത്തിന്.

Visala Manaskan said...

കഷ്ടായി :(

മണിലാല്‍ said...

പകുതി പ്രതികള്‍ ഇപ്പോള്‍ ദുബായിലും ഷാര്‍ജയിലുമായി സസുഖം വാഴുന്നു.ബാലു.ജോളി അന്റ് സഗീര്‍

Sapna Anu B.George said...

മാർജാരാ.......ഏതു ലോകത്താ ജീവിക്കുന്നത്, ഈ ദുഷിച്ച മനസ്സിന്റെ സദാചാരബോധം നമ്മൾ തന്നെ നിർമ്മിച്ചെടുത്തതാണ്.റ്റൂറിസ്റ്റ് കേന്ദ്രങ്ങളിൽ അനാശാസ്യപ്രവർത്തനങ്ങൾ നടത്തി,സ്ത്രീയുടെയും നമ്മുടെ സംസ്കാരത്തിന്റെയും വില കളഞ്ഞു. ഇപ്പൊ എല്ലാ സ്ത്രീകളെയും,ഒരേ കണ്ണിൽ കാണാനെ പോലീസുകാർക്കും,എല്ലാ സാധാരണക്കാർക്കും സാധിക്കയുള്ളു.രാത്രിയിൽ,നിവൃത്തികേടും, ഗതികേടും കൊണ്ട്,തനിയെ നടക്കേണ്ടി വരുന്ന സ്ത്രീകളെ ബഹുമാനിക്കാനോ,സഹായിക്കാനോ അറിയില്ല. പക്ഷെ പരിഹസിക്കാൻ ഒരു നിമിഷം പോലും എടുക്കില്ല, എന്തിന്, എവിടെ,ആര് എന്നു പോലും ആലോചിക്കാതെ,‘ഇവള് ശരിയല്ല? എന്ന അഭിപ്രായം അടിച്ചേൽ‌പ്പിക്കപ്പെട്ട് കഴിഞ്ഞിരിക്കും. ആ സംസ്കാരവും,അഭിപ്രായങ്ങളും മനസ്സിൽ വെച്ചിട്ട്, ഒരു ഗ്രൂപ്പിൽ പോകുന്ന സ്ത്രീകളെല്ലാം നല്ലവരാണെന്ന് ശഠിക്കരുത്.എല്ലാവരും നല്ലവരാണ്, നമ്മൾ വരുത്തിവെച്ച വിന നമ്മൾ തന്നെ അനുഭവിക്കുന്നു.ഇതു വേർതിരിക്കാനുള്ള വർമ്പ് ഏതാണെന്ന് ആരും ഇന്നുവരെ,എഴുതി ഉണ്ടാക്കിയിട്ടില്ല!!!!!സ്തീ അമ്മയാണ്,ദേവിയാണ്,
ശക്തിയാണെന്ന്,ചരിത്രഗ്രന്ധങ്ങളിലു,ഉപനിഷത്തുകളിലും,മതഗ്രന്ധങ്ങലിലും മാത്രം പോര,അതു വായിച്ച്, അതനുസരിച്ച് പ്രവർത്തിക്കനുള്ള മനസ്സും ഉണ്ടാകണം.

ടോട്ടോചാന്‍ said...

ഇത്തരം സംഭവങ്ങളില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുക. ഇത്തരക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പാവട്ടെ അത്. സദാചാരം എന്നൊക്കെ പറഞ്ഞ് ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്ന പോലീസുകാരാണ് യഥാര്‍ത്ഥ പോലീസുകാരുടെ പേര് ചീത്തയാക്കുന്നത്. സ്ത്രീകളെ 'ചരക്കായി'മാത്രം കാണുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചത് ഇവര്‍ തന്നെ ആണ്. അവര്‍ ചരക്ക് എന്ന സംസ്കാരത്തെ സംരക്ഷിക്കാനും ശ്രമിക്കുന്നു..
മാര്‍...ജാരന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുക തന്നെ വേണം.
മൃഗങ്ങളെ വരെ ഒപ്പമിരുത്തി മനുഷ്യര്‍ യാത്ര ചെയ്യുന്നു. പക്ഷേ മനുഷ്യര്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ പാടില്ലത്രേ...


ഇതിനും എതിര്‍വാദം ഉള്ളതാണ് കഷ്ടം...

Unknown said...

നമുക്ക് , മലയാളിക്ക് ഒരു തോന്നലുണ്ട്. നമ്മളൊക്കെ സദാചാര പൊലീസാണെന്ന്. നാ‍മൊഴിച്ച് മറ്റെല്ലാവരും പോക്കാണെന്ന വിചാരം. ആണും പെണ്ണും മിണ്ടിയാലോ, ഒരുമിച്ചു നടന്നാലോ അനാശ്യാസം എന്ന കാഴ്ചപ്പാട്. എനിക്കറിയില്ല, ഇതെവിടേക്കുള്ള പോക്കെന്ന്. മുല്ലനേഴിയെന്ന പ്രതിഭയെ വേദനിപ്പിച്ച സദാചാരപ്രാസംഗികരുടെ നാടല്ലേ കേരളം. അവിടെ ഇതിലും വലുത് പ്രതീക്ഷിക്കാം. അവിടെ നിയമം വിധിക്കുന്നതും നടപ്പാക്കുന്നതും നിരപരാധികളുടെ കഴുത്തില്. പെണ്ണിനെ കേവലം ഒരു ഉപഭോഗ വസ്തുവാക്കി കാണുവാനായി ഇവരൊക്കെത്തന്നെ സമൂഹത്തെ പ്രേരിപ്പിച്ചു, കൂട്ടം കൂടി നടന്നാലതു ഉടനെ മറ്റൊരു വിധത്തിലുള്ള വ്യാഖ്യാനത്തിലേക്കു കൊണ്ടു പോകുന്നതു സംസ്ക്കാരശൂന്യത. 3 മ്മണിക്കൂറിലധികം ചോദ്യം ചെയ്യപ്പെടാനായി വിധിക്കപ്പെടുമ്പോളുണ്ടാക്കപ്പെടുന്ന മാനസികാവസ്ഥ കഷ്ടം തന്നെ

Unknown said...

നിയമം നിരപരാധികളെ സംരക്ഷിക്കാനുള്ളതാണെന്നും ക്രൂശിക്കാനുള്ളതല്ല. ആരിത് മനസ്സിലാക്കാനല്ലേ?. പൊലീസ് പലയിടങ്ങളിലും പലതരത്തിലും സാധാരണക്കാരനെ പീഡിപ്പിക്കുന്നു. മനുഷ്യാവകാശകമ്മീഷനയക്കാനായി ഒരുപാട് ഉദാഹരണങ്ങളുണ്ട്.....

Unknown said...

പ്രിയപ്പെട്ട പൊലിസുകാരോട് ഒരു വാക്ക്,
തെറ്റ് ചെയ്യുന്നഒരുപാട് പേര് നിങ്ങളുടെ മുന്നിലൂടെ രക്ഷപ്പെടുന്നൂ‍, അതിനു പകരം വീട്ടാനായി വഴിയേ പോകുന്ന സാധാരണക്കാരനെ, നിരപരാധികളെ ദയവായി വേദനിപ്പിക്കാതിരിക്കുക. സാധാരണക്കാരനും ഒരു മനസ്സുണ്ട്, അവനും സമയത്തിനു വിലയുണ്ട്.

ചന്ത്രക്കാറന്‍ said...

ഇതിപ്പോ പിടിച്ചതിനേക്കാൾ വലുതാണല്ലോ മാളത്തിൽ ദൈവമേ.

ഒരു സ്ത്രീയും പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്, അവർ തമ്മിലുള്ള റിലേയ്ഷൻ‌ഷിപ് ഏതുതരത്തിലുള്ളതായിരുന്നാലും, ഇന്ത്യയിൽ, ഇന്ത്യയിലെന്നല്ല ഒരു മാതിരി എല്ലാ ജനാധിപത്യരാജ്യങ്ങളിലും, പൂർണ്ണമായും നിയമവിധേയമാണ്. ആരെങ്കിലും ആരെങ്കിലുമൊക്കെയായി എവിടെയെങ്കിലുമൊക്കെ കൂടെക്കിടക്കുകയോ കിടക്കാതിരിക്കുകയോ ചെയ്യുന്നത് യോഗ പഠിക്കുകയോ ഡാൻസ് ചെയ്യുകയോ കീറിയ ജീൻസിടുകയോ മോരും‌വെള്ളം കുടിക്കുകയോ ചെയ്യുന്നതുപോലെത്തന്നെ തീർത്തും വ്യക്തിപരമാണ്, നിയമത്തിനോ സമൂഹത്തിനോ അതിൽ കാര്യമില്ല - നിയമപരമായും ധാർമ്മികമായും.

Sapna Anu B.George, പോലീസ് അനാശാസ്യം അല്ലെങ്കിൽ സ്വന്തന്ത്രലംഗികത തടയേണ്ടതുണ്ട് എന്ന രീതിയിൽ കമന്റിട്ട മറ്റുള്ളവർ, ഇനി പറയൂ, എന്താ ഈ അനാശാസ്യം? ഏതായിരുന്നു ആ “വിലപോയ“ സംസ്കാരം? അമ്മയും ദേവിയും
ശക്തിയുമൊന്നുമാവാനുള്ള ഒരു ബാദ്ധ്യതയും സ്ത്രീക്കില്ല, അവളവൾ എന്തായിരിക്കണമെന്ന് അവളവൾ മാത്രം തീരുമാനിച്ചാൽ മതിയാകും.ആരുടെ കൂടെ എപ്പോൾ കിടക്കണമെന്നതും എപ്പോൾ ഓറഞ്ച്‌ജ്യൂസ് കുടിക്കണമെന്നതും ഈ തീരുമാനത്തിന്റെ പരിധിയിൽ വരും. - അതാത് പ്രദേശങ്ങളുടെ നിയമത്തെ അനുസരിക്കേണ്ടിവരും തീർച്ചയായും.

അപ്പോൾ എന്റെ ചോദ്യം - ഇനി ഒരാൾ ഒരു പെൺ‌സുഹൃത്തുമായി, അവൾ വല്ലവരുടെയും അമ്മയോ പെങ്ങളോ ഭാര്യയോ വെപ്പാട്ടിയോ വേശ്യയോ ആകട്ടെ, നെല്ലിയാമ്പതിയിൽ പോവുകയോ ഹോട്ടലിൽ മുറിയെടുക്കുകയോ ചെയ്ത് - പോയതും മൂറിയെടുത്തതും എന്തിനോ ആവട്ടെ - പോലീസ് പിടിച്ച് ഇതുപോലെ ഹരാസ് ചെയ്താൽ നിങ്ങളാരുടെ കൂടെ നിൽക്കും? എന്തുകൊണ്ട്?

പ്രശ്നം വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റേതാണോ അതോ എന്റെ സദാചാരധാരണകൾക്കപ്പുറം മറ്റുള്ളവരൊന്നും പോകാൻ പാടില്ല എന്നതാണോ എന്ന് ഒരു തീരുമാനമാക്കാമെന്നുകരുതിയാണ്. രണ്ടാമത്തെതാണെങ്കിൽ നിങ്ങൾ ആ പോലീസുകാരനേക്കാളും ഒട്ടും ഭേദമല്ല.

gi. said...

എനിക്കീ മൊത്തം പരിപാടിയോട് പ്രശ്നമുണ്ട്. മറ്റൊരാളുടെ ഭാര്യയായ ഒരാളും അവളുടെ കാമുകനും കൂടെ നെല്ലിയാമ്പതിയില്‍പ്പോയാല്‍ പോലീസ് പിടിച്ചോട്ടെ എന്നാണോ? പരസ്പരം ‘ശുദ്ധ’മായ ബന്ധമായതുകൊണ്ടാണ് പോലീസ് പിടിച്ചത് തെറ്റായിപ്പോയത് എന്നു തോന്നും.

മനുഷ്യര്‍ സ്വയം ആവശ്യപ്പെടാതെ അവരുടെ സ്വകാര്യതയിലിടപെടാന്‍ അവകാശം ഉണ്ടെന്നു കരുതുന്ന പോലീസും പുരുഷന്മാരുമാണെന്റെ പ്രശ്നം.ഇത് മനസ്സിലാക്കാതെ ചാരിത്യത്തിന്റെ മുകളില്‍ സംസാരിക്കുന്നത് കാര്യത്തെ ചെറുതാക്കുന്ന പരിപാടിയാണ്.

സെക്സ് വര്‍ക്കിനെക്കുറിച്ചുള്ള നിയമങ്ങള്‍ മാറണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ബന്ധങ്ങളിലെ ശുദ്ധി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

സദാചാരം നെല്ലിയാമ്പതിയുടെ പ്രശ്നമല്ല. തിരോന്തോരത്തൂടെ വെറുതെ ഒന്നു നടന്നാല്‍ മതി :)

gi. said...

മൊത്തം കമന്റുകള്‍ ഇപ്പോഴാണ് വായിച്ചുതീര്‍ന്നത്!!!
നല്ല തമാശ!!!
കേരളം വളരുമായിരീക്കും എന്നെങ്കിലും അല്ലെ?

Harish said...

ഇതു നെല്ലിയാമ്പതിയിലെ മാത്രം പ്രശ്‌നമല്ല. പട്ടാപ്പകല്‍ ട്രെയിനില്‍ പെണ്‍ സുഹൃത്തിനൊപ്പം അടുത്ത സീറ്റിലിരുന്നു യാത്ര ചെയ്ത എനിക്കും പോലീസിന്‍റ്റെ അശ്ലീല നോട്ടവും ചോദ്യങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മേല്‍വിലാസം തെളിയിക്കുന്ന ഐഡന്‍റ്റിറ്റി കാര്‍ഡു കാണിച്ചിട്ടും ചോദ്യങ്ങളുടെ സ്വഭാവം കഥാനായകനായ എസ്.ഐ.യുടേതു പോലെ തന്നെ. ഒടുവില്‍ ഏതു വകുപ്പിലാണു പോലീസ് എന്നെ ചോദ്യം ചെയ്യുന്നതെന്നു ചോദിച്ച്, Prevention of Prostitution Act, Public Nuisance clause under IPC വിശദമായി വിവരിച്ച്‌ പരാതി നല്കുമെന്നു പറഞ്ഞപ്പോല്‍ മാത്രമാണു പോലീസ് സ്ഥലം വിട്ടത്‌.
വന്‍കിട ഹോട്ടലുകളില്‍ 'നക്ഷത്ര' പരിപാടികള്‍ ഇവന്‍മാര്‍ മൈന്റു ചെയ്യില്ല. ഈ കരി നിയമത്തിനെതിരെ പുതു തലമുറ എങ്കിലും പ്രതികരിക്കണം.

Harish said...

ശിക്ഷിക്കലല്ല അയാളുടെ ഉദ്ദേശം എന്നത് ഭര്‍ത്തവിനെ വിളിച്ചതില്‍ നിന്നു തന്നെ വ്യക്തം. അയാള്‍ സ്വയം വിശ്വസിച്ചിരിക്കുന്നത് ഈ ലോകത്തെ മുഴുവന്‍ പെണ്ണുങ്ങളുടെയും മാനം സംരക്ഷിക്കേണ്ട ദൌത്യമാണു താന്‍ ചെയ്യേണ്ടത്‌ എന്നതാണ്‌. നമ്മുടെ വി.എസ്സിനെപ്പോലെ. അല്ലെങ്കില്‍ 'നരന്' സിനിമയിലെ മോഹന്‍ലാലിനെപ്പോലെ.

പാവം പോലീസും ഈ ക്രിസ്ത്യന്‍ മൊറാലിറ്റിയുടെ ഇരയാണു (ഇന്ത്യയില്‍ ലൈംഗികത പോലും പാപമായത് ക്രിസ്റ്റ്യാനിറ്റിയുടെ വരവോടെയാണ്‌)

asdfasdf asfdasdf said...

സദാ ആചാരം അതാണ് മലയാളിക്ക് സദാചാരം.

എല്ലാ രേഖകളുമായി (തിരിച്ചറിയല്‍ കാര്‍ഡ് / അഡ്രസ്സ് പ്രൂഫ് / പാസ്പോര്‍ട്ട് ) നെല്ലിയാമ്പതിയിലേക്ക് ഏതൊരു പൌരനും ഭയമില്ലാതെ കടന്നുചെല്ലാന്‍ സാധിക്കേണ്ടതാണ്.
എങ്കിലും പെണ് വാണിഭങ്ങള്‍ പോലീസിനേക്കാള്‍ മുമ്പ് പത്രക്കാര്‍ തിരഞ്ഞു പിടിക്കുന്ന ഇക്കാലത്ത്‍ പോലീസ് ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ...

മണിലാല്‍ said...

രാമനാപജപം പോലെ ചൊല്ലിച്ചൊല്ലിയുറപ്പിച്ചതോ ഷക്കീല സിനിമ പോലെ കണ്ടുകണ്ടുറപ്പിച്ചതോ ആണ് നമ്മുടെ സദാചാരസങ്കല്പങ്ങള്‍.അതില്‍ പലതരത്തിലുള്ള വഹകളുണ്ടെങ്കിലും സ്ത്രീപുരുഷ ബന്ധങ്ങളെയാണ് അതിന്റെ തിര നിറച്ച തോക്ക് കര്‍ശനമായി ഉന്നം വെക്കുന്നത്.

Anonymous said...

ചർച്ചയിൽ സ്ത്രീകൾക്കായി ഘോരഘോരം വാദിച്ച എല്ലാ‍ പുരുഷ കേസരികൾക്കും നന്ദി. കൂട്ടത്തിൽ അന്യന്റെ ഭാര്യമാരെ കൂട്ടി യാത്ര പോയ,സംഘത്തിലെ വിവാഹിതരുടെ കൂടെ കൂട്ടാത്ത ഭാര്യമാരെക്കുറിച്ച് കൂടി ഓർക്കുക. അവരും ഇതുപോലെ തങ്ങളുടെ പുരുഷസുഹ്രുത്തുക്കളുടെ കൂടെ ഇതുപോലൊരു യാത്ര പോയാലത്തെ പ്രതികരണം എങ്ങിനെയാകും എന്നുമൂഹിക്കുക. മണിലാലും സംഘവും നീണാൾ വാഴട്ടെ...

മണിലാല്‍ said...

ഈ പോസ്റ്റിനെ ഒരു മാനുഷിക പ്രശ്നമായി കാണാനും അതിലേക്ക് ചര്‍ച്ച വികസിപ്പിക്കാനും ആഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി.സ്ത്രീകളെ സഹജീവിയായും സുഹൃത്തായും കാണുന്നിടത്ത് മാത്രമേ സമൂഹം ഒരടിയെങ്കിലും മുന്നോട്ടാകുന്നുള്ളൂ.മാനസികാവസ്ഥയില്‍ മാറ്റം വരാതെ ജീവിത രീതി എത്ര മുന്നോട്ട് പോയാലും കാര്യമില്ല.വി.ടി.പറഞ്ഞതുപോലെ പാരതന്ത്യത്തിന്റെ കൂട് സ്വയം തകര്‍ക്കാതെ ആരെങ്കിലും തുറന്നു കൊടുക്കുമെന്ന് ആരും വിചാരിക്കേണ്ടതുമില്ല.നമ്മുടെ അനുഭവങ്ങളും ജീവിതവും അതിലേക്ക് ഉന്നം വെച്ചാവട്ടെ.ഓരോരുത്തരും സ്വയമാര്‍ജ്ജിച്ച് ഉയരുന്ന അവസ്ഥ.സ്വന്തമെന്നതിലുപരി മറ്റുള്ളവയേയും പരിഗണിക്കുന്ന ഒരു തലത്തിലേക്ക്............ആരും അന്യരല്ല.

ലാല്‍ സലാം.

Anonymous said...

ജാരന്മാർ നീണാൾ വാഴട്ടെ!!
ജാരിണികൾ ജയിക്കട്ടെ!!
ഭാര്യമാർ കരയട്ടെ!!
കുടുൻബങ്ങൾ തകരട്ടെ!!
യാത്രകൾ തുടരട്ടെ!!!!

nalan::നളന്‍ said...

കൊള്ളാം സ്ത്രീയോ പുരുഷനോ എതിര്‍ ലിംഗത്തിലുള്ള ആരോടെങ്കിലും ഇടപെട്ടാലോ യാത്ര പോയാലോ , ജാരനായി ജാരത്തിയായി. കുടുബബന്ധം പോയി, കുടുംബം തകര്‍ന്നു...അപ്പൊ ഇങ്ങിനെ അടക്കി ഭരിക്കാനാണല്ലേ കുടുംബം എന്ന സംബ്രദായം.. അങ്ങിനെയുള്ള ഒരു ഫ്യൂഡല്‍ സമ്പ്രദായമാനെങ്കില്‍ അതു തകരുന്നതാണു അടിമത്തവ്യവസ്ഥയെക്കാള്‍ നല്ലത്. ഇത്തരം കുടുംബത്തിനു ചേര്‍ന്നത് വീട്ടിനുള്ളില്‍ പൂട്ടിയിടാന്‍ പാകപ്പെടുത്തിയ ഉപകരണങ്ങളെയാണു!

thalayambalath said...

'പട്ടിണി മാറ്റാന്‍ യു.പി.യില്‍ ഭാര്യമാരെ വില്‍ക്കുന്നു' ഇന്നത്തെ വാര്‍ത്തയാണ്......

(ഭര്‍ത്താവിന്റെ അടുത്തും സ്ത്രീ സുരക്ഷിതയല്ല...)

മണിലാല്‍ said...

മുന്‍കുറിപ്പ്:ആനയിറങ്ങിയിട്ടുണ്ട്,മലയിടിഞ്ഞിട്ടുണ്ട് എന്നൊക്കെയാണ് നെല്ലിയാമ്പതി യാത്രക്ക് കിട്ടാറുള്ള മുന്നറിയിപ്പുകള്‍.ഇപ്പോളാവട്ടെ പോലീസുണ്ട് ശ്രദ്ധിക്കണം എന്നാണ്.അതും പെണ്ണുങ്ങളെ കണ്ടാല്‍ വള്ളിപൊട്ടുന്ന പോലീസ്.

abhayam suresh said...

"ethu vayikyan vaike poye.
chatha pambinea arum thallarillalo.
athinal "Nandu kovalanea" njan vearuthea vidunnu.
"eathadavan size...."

മണിലാല്‍ said...

അടവരശന്‍ മുന്നില്‍ പൊന്തി വന്ന സ്പെഷ്യല്‍ ഇഫക്ടിനെ മുന്‍ നിര്‍ത്തി ഉസ്മാന്‍ ആലോചനയില്‍ മുഴുകി.
പറഞ്ഞുംപിടിച്ച് ഭൂമി ഉരുണ്ടതു തന്നെയാണൊ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇല വന്നു മുള്ളിൽ വീണാലും,മുള്ള് ചെന്നു ഇലയിൽ വീണാലും....ഇല കേടുവരുന്ന ഒരുകാലമുണ്ടായിരുന്നു കൂട്ടരേ..
ഇപ്പൊൾ ഇലയ്ക്കും മുള്ളിനും ഒപ്പം ചാൻസ് ആണ്..കേട് പറ്റാം/പറ്റാതിരിയ്ക്കാം/പറ്റിപ്പിക്കാതിരിപ്പിയ്ക്കാം !!!
അല്ലെങ്കിൽ നമുക്ക് ഇവിടത്തെപ്പോലെ സായിപ്പിനെ കണ്ട് കാര്യങ്ങൾ അനുകരിക്കാം !

Unknown said...

സുശീലമ്മക്ക് നമോവാകം. മാമല്ലപുരവും നീണാള്‍വാഴ്ക, നല്ല സറ്റയര്‍. (ഇതിനു മലയാളം വാക്കറിയില്ലാത്ത കാരണമാണു. നല്ല അവതരണം.

Kmvenu said...

liked the nelliampathy narration..but you(the team) seem to have yielded to the police high handedness; what would have been the case if the hus had responded in a typical manner?Will the police action be be justified..?
Who gave the kakhi people such power to retain you at the police station ?
You seem to suggest that you had a narrow escape from assault on your freedom of movement only after the hus testified over phone that the wife's journey was with his consent..true?
If that is the case,the police had just acted in "good faith"to prevent "stree peedanam"; this is what many of the self appointed crusaders fighting against peedanam demand from the police to stop trafficking on women.You ask any celebrity womens rights activist in Kerala; I'm afraid she would demand more of such high handedness..!

റീനി said...

പെണ്‍‌വാണിഭവും സ്ത്രീ പീഡനവും ധാരാളമുള്ളപ്പോള്‍ എല്ലാ സ്ത്രീപുരുഷ സൌഹൃദങ്ങളും മാംസനിബന്ധമല്ലെന്ന്, സൌഹൃദങ്ങളുടെ വ്യാകരണമറിയാത്ത, നിഴലിന് നേരെ നിറയൊഴിക്കുന്ന സദാചാരപോലീസ് മനസിലാക്കുവാന്‍ സമയമെടുക്കുമായിരിക്കും.

“എന്റെ കുടുംബം അലങ്കോലമായാലും നിന്റെ കുടുംബഭദ്രതെ എന്റെ ചുമതല“യാണെന്ന മനോഭാവം.

K.P.Sukumaran said...

ഒരു വശത്ത് പ്രാകൃതമായ സദാചാര പോലീസിങ്ങും മറുവശത്ത് അതിനേക്കാളും പ്രാകൃതമായ ലൈംഗികമായ ഞരമ്പ് രോഗവും സമൂഹത്തെ ഗ്രസിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ആരോഗ്യകരമായ ലൈംഗികജനാധിപത്യബോധമുള്ളത്. ആ ബോധം ആര്‍ജ്ജിക്കാന്‍ ആരോഗ്യമുള്ള മനസ്സും ജീവിതത്തെ കുറിച്ച് ചെറിയ തോതില്‍ ഒരു ദാര്‍ശനിക ബോധവും വേണം.


നീയുള്ളപ്പോള്‍.....