പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, October 15, 2009

മണ്ണിരവധം ആ(പ)ട്ടക്കഥ













തെളിനീരിന്റെ തിളക്കമുള്ള അരാക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്വന്തം റിസ്കില്‍ നാട്ടുകാര്‍ വാറ്റിയെടുത്തു വീശിയ റാക്കും മനുഷ്യരെ  ഇരുകാലികളാക്കാതെ നിര്‍ത്തിയ ഒരു കാലവുമുണ്ടായിരുന്നു നമ്മള്‍ കേരളീയര്‍ക്ക്. എവിടേയും ജീവിതം നുരച്ചു പൊന്തി, വീണുചിതറി, ഇഴഞ്ഞുനീന്തി. എല്ലാ അര്‍ത്ഥത്തിലും   വല്യ പെരുന്നാള്‍ പോലെ എന്നും ജീവിതം ആഘോഷമായി.

( ദൈവത്തിന്റെ സ്വന്തം നാടായിരുന്നു അത് അത്. സ്വന്തം സൃഷ്ടിമാഹാത്മ്യങ്ങള്‍ മറ്റൊരു തരത്തില്‍ ചരിക്കുന്നത് കൊണ്ട് ദൈവങ്ങള്‍ പോലും സ്വന്തം നാടിനെ പ്രതി വിഷമിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ട്.ഇരുകാലില്‍ നടക്കാന്‍ സൃഷ്ടിച്ചവര്‍ ഇരുകാലില്‍ ഇഴയുന്നതു കണ്ട് എങ്കില്‍ പിന്നെ ലോകത്തെ മുഴുവന്‍ പാമ്പാക്കിയാല്‍ മതിയായിരുന്നല്ലോ എന്നും സൃഷ്ടികര്‍ത്താവ് ചിന്തിച്ചിരിക്കാം.)പൊന്തക്കാട്ടിലോ മരപ്പൊത്തിലൊ പായപ്പൊത്തിലൊ മതിലിന്റെ വിടവിലോ കൈയ്യിട്ടാല്‍  റാക്ക് തടയുന്നൊരു കാലമായിരുന്നു അത്.റാക്കില്‍ തൊടുമ്പോള്‍ , അമ്മായിയപ്പന്‍ മരിച്ചാല്‍ പോലും ഇത്ര സന്തോഷം ഉണ്ടാവില്ല. ഇന്നത്തെ പോലെ ബെവറേജിനുമുന്നില്‍ തലയില്‍ മുണ്ടിട്ട് നില്‍ക്കേണ്ട കാര്യമില്ലായിരുന്നു. അന്നൊക്കെ മുണ്ടുരിഞ്ഞുപോയാലും ആളുകള്‍ ബഹുമാനിക്കുമായിരുന്നു.


 (ഞങ്ങളുടെ സുഹൃത്തായ പ്രദീപേട്ടന്‍ പെണ്ണുകാണാന്‍ പോയി പെണ്ണിനെ ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ചെത്തുകാരാ‍യ അമ്മായിയപ്പനും അളിയന്മാരുമായി സേവ കൂടി അന്നുരാത്രി നിര്‍ദ്ദിഷ്ട വധുവിന്റെ വീട്ടില്‍ തന്നെ ചുരുണ്ടുകൂടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് പിടിച്ചപിടിയാല്‍     കല്യാണം ഉറപ്പിച്ചശേഷം രണ്ടെണ്ണം കൂടി വിട്ട ശേഷമാണ് തിരികെ പോന്നത്.  അന്തിക്കള്ളില്‍ നിന്നും തുടങ്ങി പുലരിക്കള്ളില്‍ അവസാനിച്ച ആ പെണ്ണുകാണലിന്റെ നുരപൊങ്ങുന്ന സുഗന്ധസ്മരണയില്‍ ആ വൈവാഹിക ബന്ധം സുന്ദരങ്ങളായ രണ്ടു വ്യാഴവട്ടക്കാലം പിന്നിടുന്നു).

 റാക്കിലെ ബ്രാന്റ് തിരക്കി കഴുത്തുളുക്കേണ്ട കാര്യമില്ല.ഒരേയൊരു ഐറ്റം മാത്രമേ അന്ന് നിലനിന്നിരുന്നുള്ളൂ.കുടിയന്മാരെ കീശയുടെ വലിപ്പത്തിലും കുലത്തിന്റെ മഹിമയിലും വേര്‍തിരിക്കാത്തവന്‍  .  

സ്പിരിറ്റിന്റെ ഇരമ്പം ഏമ്പക്ക രൂപത്തില്‍ പുറത്തേക്ക് വരുന്നതിനെ തടയണ കെട്ടാന്‍ പലതരം മുട്ടകള്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു, താറാമുട്ടക്കും കോഴിമുട്ടക്കും പുറമെ. മുട്ടകള്‍ അണ്ണാക്കിലേക്ക്  അമര്‍ത്തിവെച്ച് ഛര്‍ദ്ദിയെ തടഞ്ഞുനിര്‍ത്തും മിടുക്കന്മാരായ കുടിയന്മാര്‍ .

ഏകേജിക്കു ശേഷം ഇത്തരത്തില്‍ ഒരു ജനകീയനെ പിന്നീട് പ്രബുദ്ധ കേരളം കണ്ടിട്ടുണ്ടാവില്ല.
 നിറമില്ലെങ്കിലും കാഴ്ചക്ക് കൊള്ളാത്തവനെങ്കിലും ഗുണത്തില്‍ മുമ്പന്‍ ‍. വീട്ടിലെത്തി ഭാര്യക്ക് കൊടുത്താലും തിരിച്ച് കിട്ടിയാലും  പുരലരും വരെ കൂട്ടിനിരിക്കുന്ന  തരിപ്പന്‍ സുഹൃത്ത്.കുത്തകമുതലാളിത്ത കമ്പനികളുടെ സോപ്പിനെയും ടൂത്ത് പേസ്റ്റിനെയും തോല്പിച്ച് തനിമയുള്ള ഗന്ധം നിലനിറുത്തുന്നവന്‍  .പെണ്ണുകാണാന്‍ പോകുന്നതിന്‍ ഒരാഴ്ചക്ക് മുമ്പേ സഹവാസം നിലനിര്‍ത്തിയില്ലെങ്കില്‍ പെണ്ണുകാണല്‍ പോലും നാറ്റക്കേസാക്കുന്ന വീരന്‍ ‍. ഇവന്‍ കൂട്ടിനുണ്ടെങ്കില്‍ മറ്റു സംഗതികളുടെ അച്ചുനിരത്തേണ്ട കാര്യമില്ല, വിവാഹമോചനത്തിന്.( അന്തോണി എന്നൊരു തോന്ന്യാസി നിഷ്കരുണം അവനെ ചവിട്ടി താഴ്ത്തി ,മാവേലിയെപ്പോലെ.ഓണം പോലെ ഒരാഘോഷം ഇവനു വേണ്ടിയും ഉണ്ടായിക്കൂടെന്നില്ല.  വാമനനെ അന്വേഷിച്ചു മറ്റു ലോകത്തേക്ക് പോകേണ്ടതില്ല.)
  അത്രയേറെ പരോപകാരപ്രദമായി മനുഷ്യരെ കൂടെക്കൊണ്ടു നടക്കുകയും ഒരു വഴിക്കാക്കുകയും ഒടുവില്‍ ഓട്ട വീണ ചെമ്പുപാത്രം പോലെ മൂലക്കിരുത്തുകയും ചെയ്തിട്ടും എവിടെയുമെന്നപോലെ   ആ പാവത്തിനും ശത്രുക്കളുണ്ടായി.
അവനു ഒറ്റ ശത്രുവായിരുന്നില്ല.
 അവരെ പില്‍ക്കാലത്ത മദ്യവിരുദ്ധസമിതിക്കാരെന്നും ഗാന്ധിയന്മാരെന്നും  കളിയാക്കപ്പെട്ടു.  
വിദേശമദ്യത്തെ അവര്‍ തൊട്ടില്ല,ഗാന്ധിയന്മാ‍രാണെങ്കിലും. അവര്‍ക്ക് വേണ്ടത് അവനെയായിരുന്നു,  ഹറാമ്പിറന്ന അരക്കിനെയും തെങ്ങില്‍ നിന്നും സുഗന്ധം പൊഴിക്കുന്ന കള്ളിനേയും. ഗാന്ധിജി വിഭാവനം ചെയ്ത കുടില്‍ വ്യവസായത്തില്‍ തന്നെ അവര്‍ കൈവെച്ച്, ഗാന്ധിയെ അപഹസിച്ചു. ബാര്‍ മുതലാളിമാര്‍ വിദേശകോണകം ഊരി കാറ്റില്‍ പറത്തി ഗാന്ധിയന്‍ സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

കള്ളു ഷാപ്പില്‍ കുടിക്കാനെത്തിയ യുവകുടിയന്മാഅര്‍ ഷാപ്പിന്റെ പരിസരത്തെ പൈപ്പില്‍ വെള്ളമെടുക്കാനെത്തിയ തരുണിയെ കണ്ണിറുക്കി   ഛര്‍ദ്ദിച്ചു എന്നൊക്കെ പറഞ്ഞ് അഴിമാവില്‍ സമരം തുടങ്ങി. ഇടവകയില്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പാതിരിയുടെ ളോഹ ഒരു സത്യവിശ്വാസി പിടിച്ചു വലിച്ചതിന്റെ പേരില്‍ കുറുപ്പംതറയിലും തുടങ്ങി.

സമരം തുടങ്ങിയതോടെ ലോക്കല്‍  സേവ മുടങ്ങിയ കുടിയന്മാര്‍ അത്യാസന്ന നിലയിലായതും ഭാര്യയുടെയൊ അടുത്ത വീട്ടിലെ മറ്റവന്റെ ഭാര്യയുടെയോ താലി പൊട്ടിച്ച് ആംബുലന്‍സ് വിളിച്ച് നഗരത്തിലെ ബാറുകളില്‍ പോയി തുലച്ചതിനാല്‍ വീടുകളിലെ രാത്രി ഷോ മുടക്കമില്ലാതെ തുടരുകയും അയല്‍ വാസികള്‍ ജനവാതില്‍ തുറന്നിട്ട്  ഈ വീടുകളിലെ കലാപരിപാടികള്‍ ആസ്വദിച്ചു പോരുകയും ചെയ്തു  . പരിപാടി തുടങ്ങുന്നതിന് മുമ്പ് സ്വദേശിയെ വിട്ട് വിദേശിയെ വേള്‍ക്കേണ്ടി വന്നതിന് കാരണക്കാരായവന്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്ന് കുടിയന്മാരും കുടുംബവും സ്വഗതഗാനം പാടുമായിരുന്നു..
ഇതിനൊക്കെ മുമ്പുള്ള കഥയാകുന്നു ഇത്.
  തൃശൂര്‍ അയ്യന്തോള്‍ ലൈനിലെ അരക്ക് ഷോപ്പും കലാകാരന്മാര്‍ക്കും രാത്രീഞ്ചരന്മാര്‍ക്കും വേണ്ടി തുറന്നുവെച്ച റൌണ്ട് നോര്‍ത്തിലെ ട്വന്റീ അവേര്‍സ് ഷോപ്പുമൊക്കെ ഉണര്‍ന്നിരുന്ന് മനുഷ്യരെ കുടിപ്പിച്ച  ഒരോണക്കാലത്ത് മദ്യവിരുദ്ധക്കാര്‍ കോളനിയിലെത്തുന്നു. മദ്യവിപത്തില്‍ ഒരു ഗ്രാമം ഇല്ലാതാകുന്നു എന്ന് ഏതോ   പത്രത്തില്‍ ആരോ നടത്തിയ പത്രികാ സമ്മേളനത്തില്‍ നിന്നും കിട്ടിയ രണ്ടുകോളം അറിവനുസരിച്ചാണ്
 ശാര്‍ങധരന്‍ മാസ്റ്റര്‍ മദ്യവിരുദ്ധ സമിതിയെ നയിച്ച്   ചെറൂജാഥയാ‍യി  തെക്കുമ്പുറം ഗ്രാമത്തിലേക്ക് പോയത്. ഓണത്തിന് സൌജന്യമായി അരി നല്‍കുന്നവരാണെന്ന് വിചാരിച്ച് ജാഥയെ എതിരേല്‍ക്കാന്‍ തെക്കുമ്പുറം കോളനിക്കാര്‍ റെയില്‍വേ ഗേറ്റ് പരിസരത്തെ ഊക്കന്‍ മാവിന്‍ ചുവട്ടില്‍ കൂട്ടമാ‍യി നിന്നു.അടുത്ത് വന്നപ്പോഴാണ് അരിച്ചാകുകളല്ല കോണ്‍ഗ്രസ്സ് നേതാക്കളായ മദ്യവിരുദ്ധരാണെന്നറിയുന്നത്.പിരിഞ്ഞു പോകാന്‍ തക്കം പാത്ത കോളനി വാസികളെ അഹിംസാവാദികളായ മദ്യവിരുദ്ധക്കാര്‍  കൈകളാല്‍ ചങ്ങല തീര്‍ത്ത് വളഞ്ഞു വെച്ചു.

ആദ്യം മദ്യവിപത്തിനെ കുറിച്ചുള്ള  ഒരു ചെറു പ്രസംഗം. പിന്നെ ക്ലാസ്സുകള്‍ ,സ്ലൈഡ് ഷോ ,തെരുവുനാടകം .എങ്ങിനെയാണ് ചാരായം നമ്മുടെ ശരീരത്തില്‍ എങ്ങിനെ പ്രതികൂലമായി പ്രവര്‍ത്തിക്കുന്നതെന്ന്  വിവരിക്കാനായിരുന്നു ഈ കോപ്രായങ്ങളെല്ലാം.  പിന്നെ തന്റെ ജുബയുടെ പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റെടുത്ത് ഉയര്‍ത്തിപ്പിടിച്ചു.അരി കിട്ടിയില്ലെങ്കിലും മറ്റവനുണ്ട് എന്ന കൊതിയില്‍ കോളനി നിവാസികള്‍ അമര്‍ന്നിരുന്നു,നാവുനുണഞ്ഞു. പെട്ടെന്ന് കിട്ടുന്ന ഏതെങ്കിലും ജീവജാലങ്ങളെ കൊണ്ടു വരാന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചു.കുട്ടികള്‍ തലങ്ങും വിലങ്ങും ഓടി.പല തരം ജീവികളുമായെത്തി. ഒരു പൂച്ചക്കുട്ടി,ഉണക്കമീന്‍, ഒരു കരിങ്കല്ല് കഷണം,കോഴിമുട്ട,ഒരു കൈപ്പന്ത് എന്നിങ്ങനെ.കുട്ടികളുടെ അറിവിന്‍ വൈഭവത്തില്‍ മാസ്റ്റര്‍ തലക്ക് കൈയ്യും കൊടുത്തിരുന്നു.കൈ തലയില്‍ നിന്നും മാറ്റി കുറച്ച് മണ്ണിരയെ കിട്ടുമോ എന്ന് തിരക്കി. തെക്കുമ്പുറത്തുകാര്‍ക്ക് മീന്‍പിടുത്തത്തിലാണ് ഡോക്ടറേറ്റുള്ളത്.അതു കൊണ്ടു തന്നെ മണ്ണിരകള്‍ ഉടന്‍   കൊണ്ടുവരപ്പെട്ടു. ആരുടെയൊക്കെയൊ മുണ്ടിന്റെ കോന്തലയില്‍ അതുണ്ടായിരുന്നു.മാഷ് മണ്ണിരയില്‍ ഒന്നു രണ്ടെണ്ണത്തിനെ ഉയര്‍ത്തിപ്പിടിച്ച് എല്ലാവരും കാണ്‍കെ അതിനെ ഗ്ലാസിലെ ചാരായത്തിലേക്ക്  പതുക്കെ ഇട്ടു.

ആദ്യം ഒന്നു പുളഞ്ഞു മണ്ണിര. പിന്നെ തളര്‍ന്നു. പിന്നെ ശോഷിച്ച് കാണാന്‍ പറ്റാത്ത വിധമായി.പിന്നെ അപ്രത്യക്ഷമാ‍യി.   വിരല്‍ മൂക്കത് കൊണ്ടുവെച്ച് ഇതെന്തു മാജിക് എന്ന് പലരും അത്ഭുതം കൊണ്ടു.
ഈ  പരീക്ഷണം വിജയിച്ചതിന്റെ ഗ്ലാമറില്‍ തലയുയര്‍ത്തി മാസ്റ്റര്‍ എല്ലാവരോടുമായി ചോദിച്ചു.

ഇതില്‍ നിന്നെന്താണ് മനസ്സിലാക്കേണ്ടത്.

എല്ലാവരും ചിന്തയിലും ചന്തിയിലും അമര്‍ന്നിരുന്നത് കൊണ്ട് ഒരുത്തരവും പുറത്തു വന്നില്ല.

മാസ്റ്റര്‍ ചോദ്യം ആവര്‍ത്തിച്ചു.

അതും ഫലം കണ്ടില്ല.

ഒടുവില്‍ തന്റെ പ്രിയ വിദ്യാര്‍ത്ഥിയായും അഞ്ചാംതരം കടക്കാത്തവനുമായ കൊച്ചുവിന് നേരെ വിരല്‍ ചൂണ്ടി. ക്ലാസ്സില്‍ ഒരിക്കലും ഒരു ചോദ്യത്തിനും ഉത്തരം കിട്ടാത്തവനാണ് എങ്കിലും   പരിചിത മുഖം എന്ന നിലയിലാണ് കൊച്ചുവിനോട് തന്നെ ചോദിക്കാന്‍ കാരണമായത്.

നവസാക്ഷരന്റെ ഭവഹാവാദികളോടെ കൊച്ചു സംസാരിക്കാന്‍ തുടങ്ങി.

“ ഇവിടെ കാണിച്ച പരീക്ഷീണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്, റാക്കടിച്ചാല്‍ നമ്മുടെ ഉള്ളിലുള്ള  മുഴോന്‍ കൃമികീടങ്ങളും   നശിച്ച്  പോകും.പിന്നെ നമുക്ക്  ശാന്തിയും സമാധാനോം ഉള്ള സുഖസുന്ദരമായ ജീവിതം കിട്ടും."
ഈ സംഭവത്തിന് ശേഷം പൊതുപ്രവര്‍ത്തനവും മദ്യവിരുദ്ധപ്രവര്‍ത്തനവും നിര്‍ത്തി അസ്വസ്ഥജീവിതം നയിച്ച ശാര്‍ങ്ധരന്‍ മാസ്റ്റര്‍ സ്വസ്ഥതയിലേക്ക് ഒരു രഹസ്യ പാലം പണിതു. പിന്നീട് കൊടിയ കരള്‍ രോഗം വന്ന്   ചാരായവും കൊച്ചുവും സ്കോച്ചും വാറ്റും ലഹരിയുമൊന്നുമില്ലാത്ത മറ്റൊരു ലോകത്തേക്ക് മാസ്റ്റര്‍   യാത്രയായി.

19 comments:

മണിലാല്‍ said...

“ചാരായം കഴിച്ചാല്‍ നമ്മുടെ ശരീരത്തിനുള്ളിലെ എല്ലാ കൃമികീടങ്ങളും അമ്പേ നശിച്ച് സ്വസ്ഥമായ ഒരു ജീവിതം നമുക്ക് ഉണ്ടാവുന്നു.ചാരായത്തിനെതിരെ നില്‍ക്കുന്ന ദുഷ്ടശക്തികളെ നാം എന്തു വില കൊടുത്തും തോല്‍പ്പിക്കണമെന്ന് ഈ ഓണനാളില്‍ പ്രതിഞ്ജചെയ്യണം.“

Anonymous said...

ഈ വളിച്ച തമാശയല്ലാതെ ഒനുമില്ലേ വിസ്തരിച്ചെഴുതാന്‍...
ഇതൊക്കെ എത്ര തവണ കേട്ടു കഴിഞ്ഞതാ...

ഞാന്‍ ഹേനാ രാഹുല്‍... said...

മനോഹരമായിരിക്കുന്നു.പല വഴികളിലൂടെ സഞ്ചരിച്ച് സംഭവത്തിന്റെ പരിണാമഗുപ്തിയിലേക്കെത്തിക്കുന്ന വിരുത്.സന്തോഷം തരുന്ന വായന.ഒരേ കാര്യമാണ് പല രീതിയില്‍ എഴുതുന്നതെന്ന ബോര്‍ഹെസ്സിനെയും ഇവിടെ ഓര്‍ക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ചരിതം തന്നെയീപട്ടക്കഥ;ഇനി
ചരിത്രമാകുമോ ഭാവിയിലെങ്കിലും
ചാരമായി തീർന്നുവോ കേരളമിപ്പോൾ
ചാരായമില്ലാത്ത പൊതുഷാപ്പുപോലെ

ശ്രീനാഥന്‍ said...

തമാശ പഴയതാണെന്ന അലങ്കാരദോഷമുണ്ടെങ്കിലും തകർപ്പൻ ശൈലി. അഭിനന്ദനം.

Deepa Bijo Alexander said...

ഈ കഥ മറ്റൊരു രൂപത്തിൽ മുൻപു കേട്ടിട്ടുണ്ടെങ്കിലും വായിക്കാൻ നല്ല രസമുണ്ട്‌ .....നല്ല അവതരണം.ആശംസകൾ...!

Unknown said...

priyappetta hena,sreenadhan,deepa,..............kashtam thonnunnu.blogukalalathe mattu vallathumokkekooti vayikkoo appozhariyaam ee ezhuthinte valippum chavarppum. kashtam priyappetta henaa. Borgesineppole mahaanaay oru ezhuthukaranumaayi samyappetuthukayo? kashtam...............ningalkkithiri vivaramundennaanu njan karuthiyath.manilala mashe sambhavam parama boraanu ketto. ee pennungalkku vere panioiyillanjttu sukhippikkukayaanu ningale.

ശ്രീനാഥന്‍ said...

സുസ്മി,
മണിലാല് രസകരമായിട്ടെഴുതുന്നു. ബ്ലോഗില് നിന്നു പ്രതീക്ഷിക്കുന്നതു വിസ്വസാഹിത്യമല്ല, രസകരവും ലളിതവുമായ രചനകളാണു. സുസ്മീ, മനസ് കനം കുറയട്ടെ. നല്ലതു വരും

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

സുസ്മിതയെ വെറുതെ വിടൂ.അതൊരു ട്രോജന്‍ കുതിയയാണ്.വ്യാജന്മാരെ പരിഗണിക്കേണ്ടതില്ല.

Kuzhur Wilson said...

ചേട്ടന്‍ കുടിക്കുന്ന ചാരായത്തിന്റെ കുപ്പികള്‍ ഷാപ്പില്‍ തന്നെ തിരികെ കൊണ്ട് കൊടുത്താല്‍ വട്ടച്ചിലവിനുള്ള കാശ് കിട്ടുമായിരുന്നു.

അളിയന്റെ അളിയനായ ആന്റണി നിര്‍ത്തിയത് എന്റെ ഒരു തൊഴില്‍ കൂടി ആയിരുന്നു. ചാരായത്തിന്റെ ഓര്‍മ്മയ്ക്ക് അന്ന് ഒരു കുപ്പി വാങ്ങി വച്ചത് കൂട്ടുകാരന്‍ ഷൈജോ.
ഊട്ടിയില്‍ ടൂര്‍ പോയ കോളേജ് കാലത്ത് അത് ഞാനവന്റെ കയ്യില്‍ നിന്നും വാങ്ങി പൂശി

പറമ്പില്‍ നിന്ന് കുപ്പികള്‍ പെറുക്കിയിരുന്ന ചെക്കന്‍ ഇപ്പോ വലുതായി. മദ്യം ഹറാമായ ഒരിടത്ത് പാര്‍ക്കുന്നു.

പലതും ഓര്‍ത്തു. നല്ല രസമുണ്ട്

അനിലൻ said...

സന്തോഷായി ഗോപ്യേട്ടാ സന്തോഷായി!
ഒറ്റപ്രാവശ്യമേ അവനെ അകത്താക്കാന്‍ കഴിഞ്ഞിട്ടുള്ളൂ, പൂരത്തിന്റന്ന് രാത്രി തളിക്കുളം സെന്ററില്‍ കാവടിയാട്ടം തകര്‍ക്കുമ്പൊ, കുമാരേട്ടന്റെ ആലയിലിരുന്ന് തംസപ്പൊഴിച്ച്...

മാതുലാ മാമ്പഴക്കാലം കഴിഞ്ഞുപോയ് എന്ന കവിതാശകലം നിരാശയോടെ ഓര്‍ക്കുന്നു. :)

Anonymous said...

ee susmitha kku vere paniyonnumille...? etho paramaborathi nair..!!! nayammarkku nanakkedu...

Anonymous said...

ജാതിയും പറഞ്ഞു വരുന്നവരെ ഈ ബ്ലോഗില്‍ കയറ്റല്ലെ മാര്‍ജ്ജാരാ......

Unknown said...

its really nice to read. style is different.

മണിലാല്‍ said...

തെളിനീരിന്റെ തിളക്കമുള്ള അരാക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്വന്തം റിസ്കില്‍ നാട്ടുകാര്‍ കണ്ടുപിടിച്ച റാക്കും നാടിനെ ഇരുകാലിന്മേല്‍ നിര്‍ത്താത്ത ഒരു കാലവുമുണ്ടായിരുന്നു നമ്മള്‍ കേരളീയര്‍ക്ക്.എവിടേയും ജീവിതം നുരച്ചു പൊന്തി,വീണുചിതറി,ഇഴഞ്ഞുനീന്തി. ദൈവത്തിന്റെ സ്വന്തം നാടല്ലായിരുന്നു അത്.സ്വന്തം സൃഷ്ടിമാഹാത്മ്യങ്ങള്‍ മറ്റൊരു തരത്തില്‍ ചരിക്കുന്നത് കൊണ്ട് ദൈവങ്ങള്‍ പോലും സ്വന്തം നാടിനെ തള്ളിപ്പറഞ്ഞ കാലം.

മണിലാല്‍ said...

സദാചാരത്തിന്റെ ശീതീകരണത്തില്‍ വെറുങ്ങലിച്ചു പോയ കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരുന്നു അവിടുത്തെ സ്ത്രീ സന്നിഭങ്ങള്‍.വീട്ടില്‍ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവള്‍ ഏന്തോ പറഞ്ഞ് പരിചയപ്പെടുത്തിയതും അവര്‍ എന്നെ വണങ്ങി.പിന്നെ അവരുടെ ലോകത്തേക്ക് തിരിഞ്ഞു.എനിക്ക് ആകെയൊരസ്വസ്ഥത തോന്നിയെങ്കിലും ആ വ്യത്യസ്തലോകത്തെ ആസ്വദിക്കുന്നുമുണ്ടായിരുന്നു

Cartoonist said...

മാര്‍ജാരാ,
പരിയാരത്തേം ചാലക്കുടീലേം
സകലമാന ദ്രാവകരക്തസാഖികളുടേയും എംപീമന്മഥന്മാരുടേയും
ഓര്‍മ്മയ്ക്ക് ഞാനൊരൈറ്റം ഹഹഹ യില്‍
എപ്പ വേണെങ്കിലും പൂശാം എന്ന നെല്യായിട്ടുണ്ട്.

കലക്കി !

Ford France said...

one of the best posts on this blog..

Essays | Coursework Help | Assignments


നീയുള്ളപ്പോള്‍.....