പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, June 4, 2011

വേണം,മനുഷ്യദൈവങ്ങള്‍




അമ്പലത്തില്‍ കൊണ്ടുപോയി കരിങ്കല്ലോ ലോഹമോ കാട്ടി അത് ദൈവമാണെന്നും അതില്ലാതെ മനുഷ്യ ജീവിതം സാധ്യമല്ലെന്നും ആരും   പറഞ്ഞു തന്നില്ല,കുട്ടിക്കാലത്തു പോലും.

ആയതിനാൽ ദൈവരഹിത ജീവിതമായിരുന്നു ഇതുവരെ.വലിയ സ്വാതന്ത്ര്യമാണത്. മുപ്പത്തിമുക്കോടി ദേവഗണങ്ങൾ  അപഹരിച്ചെടുത്തേക്കാവുന്ന ജീവിതം എനിക്ക് മാത്രം സ്വന്തമായി.എന്റെ വഴികൾ എന്റേതായി.ഒരേ വഴിയിൽ കൂടി നടക്കേണ്ടിവന്നില്ല.ഈവഴി,ഇതിലെ എന്നൊക്കെ  പലരും വഴിതെറ്റിക്കാൻ നോക്കിയെങ്കിലും.

മരണം വരെ കൂടെ ഉണ്ടായാല്‍ മതിയെന്നും അതു കഴിഞ്ഞുള്ള ചടങ്ങുകള്‍ ചെയ്യേണ്ടെന്നും സമ്മതിച്ച അമ്മ.മരണം മുന്നിലെത്തിയപ്പോള്‍ കണ്ണുകള്‍ ദാനം ചെയ്യണമെന്ന അമ്മയുടെ ആവശ്യം കൂടി കേട്ടപ്പോള്‍ ബോദ്ധ്യപ്പെട്ടു  എന്റെ ദൈവമില്ലായ്മക്ക് കാരണം.

അമ്മത്വം എന്നാൽ കച്ചവടത്തിനുള്ള ഏർപ്പാടല്ലെന്ന് ബോദ്ധ്യപ്പെടാൻ വള്ളിക്കാവ് വരെ പോകേണ്ടതുമില്ല.

പള്ളി സ്കൂളിലെ വേദോപദേശം ക്ളാസ്   അശ്ലീലമായി  യു പി കാലത്ത്  തോന്നിയിരുന്നു. ഉപദേശ കഥകളിലൊക്കെ നായകന്‍ ദൈവമായിരുന്നു.ഉച്ചഭക്ഷണത്തിനു മുമ്പുള്ള സമയമായിരുന്നു കൃസ്തീയവേദോപദേശം.കൃസ്തുവിനെ കുരിശിലേറ്റുകയോ എറ്റാതിരിക്കുകയോ ചെയ്യട്ടെ വയറ്റിലേക്ക് എന്തെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്നായിരുന്നു അന്നത്തെ ബാലചിന്ത.


ക്ളസെടുത്ത ടീച്ചറോടുള്ള വെറുപ്പ് വർഷങ്ങൾ കഴിഞ്ഞാണ് തീർന്നത്.അവര്‍ എന്റെ സുഹൃത്തിന്റെ അമ്മയായിരുന്നു.

മനുഷ്യന്റെ കാര്യങ്ങള്‍ക്കു തന്നെ ഇരുപത്തിനാലു മണിക്കൂര്‍ തികയില്ല,അതില്‍ പകുത്ത് എണ്ണിയാലൊതുങ്ങാത്ത ദൈവങ്ങള്‍ക്കു കൊടുക്കുക!അത് പള്ളീപ്പറഞ്ഞാമതി എന്നൊരു ലൈനായിരുന്നു എന്നും.

സൌഹൃദങ്ങൾ പ്രണയങ്ങൾ യാത്രകൾ  ഏറ്റവും ഉപരിയായി എന്നും നിലകൊണ്ടു.


മനുഷ്യര്‍ക്കൊപ്പം സഞ്ചരിക്കുന്നതിന്റെ , അവര്‍ക്കൊപ്പം ഒഴിച്ചും കഴിച്ചും തീര്‍ക്കുന്നതിന്റെ സന്തോഷം ഒരു  ദൈവവും തരില്ലെന്നുറപ്പ്.ദൈവങ്ങൾക്കുവേണ്ടി ഭണ്ഡാരം തുറന്നുവെച്ച് ആർത്തിയോടെ ഇരിക്കുന്ന പണ്ടാറങ്ങളെ ചിലപ്പോൾ ദേവസ്വം ബോർഡ് എന്നൊ മറ്റൊ തെറിവിളിക്കേണ്ടിവരും. ദൈവങ്ങൾ എന്നൊരു വഹകൾ സത്യമായിരുന്നെങ്കിൽ   ഈ ലോകത്ത് ചെകുത്താന്റെ പണിചെയ്യുന്ന എത്രയെത്ര   സ്ഥാപനങ്ങളെ ഒഴിവാക്കാമായിരുന്നു.


  പണ്ട്  വിശേഷ ദിവസങ്ങളില്‍ ഗുരുവായൂര്‍ പോലുള്ള സ്ഥലത്ത് പോയി എല്ലാവരും കൈകൂപ്പി നില്‍ക്കുമ്പോള്‍,എന്റെ കൈയ്യും ഒരിഞ്ച് പൊങ്ങും എല്ലാവരും ചെയ്യുന്നത് അനുകരിക്കാനുള്ള ബാലവ്യഗ്രതയിൽ.പിന്നീട് ലജ്ജ തോന്നി കൈ പിന്‍വലിക്കും.കുട്ടികളില്‍ ദൈവചിന്ത ജാതിചിന്ത മുതലായവ കുത്തിനിറക്കുന്നത് ബാലവേലയെടുപ്പിക്കുന്നതിനേക്കാൾ കുറ്റകരമാണ്.
മനുഷ്യര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ എനിക്കവരോട്
സഹതാപമാണ് തോന്നുക,അന്നും ഇന്നും. ദൗർബല്യങ്ങലെ കളിയാക്കാൻ പാടില്ലെന്നറിയാം,എന്നിരിക്കിലും.

കെട്ടിക്കിടക്കുന്നത് എവിടെയെങ്കിലും കൊണ്ടു പോയി ഉരച്ചു കളയണമല്ലോ.

ബെവറേജുകൾ പണ്ടുമുതലേ തുടങ്ങിയിരുന്നെങ്കിൽ ,ജനകീയമായിരുന്നെങ്കിൽ ഭക്തി ഇത്രമാത്രം വികസിക്കുമായിരുന്നില്ല.മാനസികാരോഗ്യകേന്ദ്രങ്ങൾ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ മനുഷ്യദൈവങ്ങളും ഈ ഭൂലോകത്ത് ഇല്ലാതെ പോയേനെ.

വാഹനമോടിച്ചു പോകുന്നവര്‍ ആരാധനാലയങ്ങളെ കടന്നു പോകുമ്പോള്‍ ,പേഴ്സ് നഷ്ടപ്പെട്ടവന്‍ പല കീശകളില്‍ ഒന്നിച്ചു പരതുന്ന അതേ വെപ്രാളത്തില്‍ വണ്ടി നിര്‍ത്താതെ ദൈവത്തെ വന്ദിക്കുന്നത് നിരത്തുകളിൽ   കാണുന്ന തമാശയാണ്.വണ്ടി നിര്‍ത്തി വന്ദിച്ചാലുണ്ടാകുന്ന സമയനഷ്ടം,ഇന്ധന നഷ്ടം,ബ്രേക്ക്,ക്ളച്ച്  തേമാനം എന്നിവയോക്കെ  ഓർത്ത് കണക്കുകൂട്ടുന്നുണ്ടാവും   ഭക്തന്മാരായ പിശുക്കന്മാർ .


വരന്റെ വേഷത്തില്‍ കല്യാണപ്പന്തലില്‍ നില്‍ക്കേണ്ടി വരുന്ന അതേ അവസ്ഥയാണ് ദൈവത്തിനുമുന്നില്‍ കൈകൂപ്പുന്ന കാര്യം ചിന്തിക്കുമ്പോഴും എനിക്ക് തോന്നറുള്ളത്.
അങ്ങിനെയുള്ള   നിമിഷം ജീവിതത്തിലുണ്ടായാല്‍ പിന്നെ ഞാനില്ല..

വിവാഹങ്ങളില്‍  നിന്നും ഞാനൊഴിഞ്ഞു നില്‍ക്കുന്നത് ആഭിജാതമായ ‘വളിപ്പ്’ സഹിക്കവയ്യാതെയാണ്.മിനിമം മൂന്നു നാല് പെഗ്ഗ് എങ്കിലും കഴിക്കണം അതിനെ മറികടക്കാന്‍.എന്നെ മദ്യപാനിയാക്കുന്നതില്‍  വിവാഹങ്ങൾക്കുള്ള പങ്ക് ചീയേര്‍സ്  മുട്ടിച്ച് സ്മരിക്കുന്നു.എന്നെ മദ്യപാനിയാക്കിയതിൽ ഭക്തിക്ക് പങ്കൊന്നുമില്ലതാനും.മദ്യത്തോടും ഭക്തിയില്ല.മദ്യസദസിൽ നുരയുന്ന സാഹോദര്യത്തിനാണ് എന്റെ സലാം.


ദൈവങ്ങളെക്കാള്‍ എന്തു കൊണ്ടും മേലേ നിര്‍ത്തേണ്ടത് മനുഷ്യദൈവങ്ങളെയാണ്.അവര്‍ ഭൂമിയില്‍, മണ്ണില്‍ തൊട്ടുനില്‍ക്കുന്നു.ഉറുമ്പ് കടിച്ചാല്‍ അവര്‍ക്ക് വേദനിക്കുന്നു,അതിനെ അവര്‍ ഉരച്ചു കൊല്ലുന്നു.കൊതുകിനെ ബാറ്റിംഗിലൂടെ വകവരുത്തുന്നു.

നമ്മള്‍ക്ക് അവരുടെ ചുമലില്‍ കയ്യിടാം.മാറില്‍ ചായാം.ഉമ്മ വെക്കാം. കാര്യം സാധിച്ചില്ലെങ്കില്‍
 എന്തുവാ, നീ ദൈവം തന്നെ  എന്ന് സംശയം പുറപ്പെടുവിക്കാം,കല്ലെറിയാം.നാട്ടില്‍ നിന്നോടിക്കാം. ഒരിക്കല്‍ ദൈവമായിരുന്ന ഒരാളെ അതല്ലാതാക്കാനും പട്ടിക്ക് സമാനമായി കൈകാര്യം ചെയ്യാനും  മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നൽകുന്നു.


വായ കൊണ്ട് പാലു കുടിക്കുന്ന ദൈവങ്ങള്‍ ,വയറിളക്കം ഉണ്ടാവുന്ന ദൈവങ്ങള്‍, കൊറോണയെ പേടിക്കുന്ന ദൈവങ്ങൾ   കല്ല് മരം കളിമണ്ണ് എന്നിവ കൊണ്ടുണ്ടാക്കുന്ന ദൈവങ്ങളേക്കാൾ ഉത്തമഗണമാകുന്നു.


അവര്‍ക്ക് മനുഷ്യന്റെ ദൈനംദിന കാര്യങ്ങളിലൂടെ വേണം സഞ്ചരിക്കാന്‍.റിയല്‍ എസ്റ്റേറ്റ് അവര്‍ക്ക് ലഹരിയാവും.ആശുപത്രി പണിയും. പണിക്ക് കൂലി ചോദിച്ചാൽ ദൈവത്തിന്റെ പറ്റിൽ എഴുതിക്കോളാൻ പറയും. വേദന സഹിക്കതെ വരുമ്പോള്‍ അമ്മേ  എന്ന് മോങ്ങേണ്ടി  വരും.രോഗം വന്നാല്‍ ഡോക്ടറെ കാണേണ്ടി വരും.വിഭൂതിയില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രത്തലവന്മാരെക്കൊണ്ട്  തന്റെ കോണകം കഴുകിച്ച ആള്‍ദൈവം ആശുപത്രിയില്‍ നരകിച്ചത് നാം കണ്ടു.

സഹിക്കവയ്യാതാവുമ്പോള്‍ ഇണകളെ പ്രാപിക്കേണ്ടി വരും.പെരുപ്പ് അടിച്ചമര്‍ത്താൻ കഴിയാതെ വരുമ്പോൾ വേലി ചാടുകയും ചെയ്യും.

 കച്ചവടം പോളിഞ്ഞ് നാടുവിട്ട്  സ്വാമിജിയായി നാട്ടില്‍ കുറ്റിനാട്ടിയ ആള്‍ദൈവത്തോട് പുതിയ  പുതിയ കച്ചവടം  എങ്ങിനെ എന്ന് ചോദിക്കാനുള്ള ആര്‍ജ്ജവം നമ്മള്‍ വെറും മനുഷ്യര്‍ കളഞ്ഞുകുളിക്കരുതെന്ന് മാത്രം.മൌനിയായ ഒരു സ്വാമി പന്തല്‍ നിര്‍മ്മാണത്തിനിടയില്‍ കഴുക്കോല്‍ തലയില്‍ വീണപ്പോള്‍ സ്ലേറ്റും ചോക്കുമെടുത്ത് ‘അയ്യന്റമ്മോ‘ എന്നെഴുതി കൂടെ നിന്നവരെ കാണിച്ചത് ഞങ്ങളുടെ നാട്ടിലെ മനുഷ്യ ദൈവത്തിനെ പറ്റി പരന്ന കഥയാണ്. വിരസജീവിതത്തെ രസകരമാക്കാന്‍ എത്രയെത്ര ചിരികള്‍ അവര്‍ തരുന്നു.ഇത്തരം ദൈവങ്ങൾ ദൈനംദിന ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന കോമിക് റിലീഫുകളാകുന്നു.


കാഴ്ചയിൽ വരുന്ന ദൈവങ്ങളാണ് നിത്യജീവിതത്തിനു ജീവൻ വെപ്പിക്കുന്ന എന്തെങ്കിലും വഹകൾ നേരിട്ടുതരുന്നത്.

ദൈവത്തെ വിശ്വസിക്കുന്നത് ഉത്തമ വിശ്വാസം മനുഷ്യദൈവത്തെ വിശ്വസിക്കുന്നത് അന്ധവിശ്വാസം എന്ന് പുതിയ കാലം പറയുന്നത് ഏത് വെള്ളരിക്കാ പട്ടണത്തിലെ അളവുകോല്‍ വെച്ചായിരിക്കും.വിശ്വാസം രോഗം തന്നെയാണ്. ദൈവവിശ്വാസം അന്ധവിശ്വാസമാണ്.ദൈവമുണ്ടെന്ന് പറയുന്നിടത്ത് നിന്ന് നമ്മള്‍ അന്ധരാവുന്നു ,തപ്പിത്തടയുന്നു.
  ഇങ്ങു പോരൂ,  മനുഷ്യ ദൈവങ്ങള്‍ നമ്മുടെ കൈ പിടിക്കുന്നു നമ്മൾ അവരുടെ കാൽ നക്കുന്നു.

ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിൽ   മഴനൂല്‍ ഭേദിക്കാനുള്ള ദൂരം പോലുമില്ല.

അമ്പലമായ അമ്പലമെല്ലാം കയറിയിറങ്ങി സ്വാമിമാരായ ആസാമിമാരെയെല്ലം കണ്ട് ജപിച്ചു കെട്ടിയ ചരടുകളും  മോതിരങ്ങളും കൈവളകളും തൂക്കണാംകുരുവിക്കൂടുപോലെ കൈയ്യില്‍ അലങ്കരിച്ചു നടക്കുന്നവരാണ് ഇന്ത്യൻ അവസ്ഥയിലെ അശ്ലീല കാഴ്ച.


ദൃശ്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതോടെ തൊട്ടറിഞ്ഞേ നമ്മള്‍ ആരെയും വിശ്വസിക്കൂ.അത് കൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ നിന്നും നമ്മള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നത്.ആര്‍ട്ട് ഫിലിം പോലെ നിശബ്ദ ദൈവങ്ങളെയല്ല,കമേര്‍സ്യല്‍ സിനിമ പോലെ തട്ടുപോളിപ്പന്‍ സംഭാഷണമുള്ള പച്ചദൈവങ്ങളെയാണ്   ജനങ്ങള്‍ക്കു വേണ്ടത്. അതുകൊണ്ടു തന്നെ മനുഷ്യദെവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും,അല്ലെങ്കില്‍ നമ്മള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.

സാക്ഷാൽ ദൈവങ്ങളെ കോമരങ്ങളിലൂടെ ഉണര്‍ത്തുക ചിലവേറിയ പണിയാണ്.  എളുപ്പമുള്ളത് എന്ന നിലയിലാണ് രാഷ്ടീയത്തിലും സിനിമയിലും ജീവിതത്തിലുമൊക്കെ ദൈവങ്ങളെ നമ്മൾ സ്വന്തം നിലയിൽ ഉണ്ടാക്കുന്നത്.

ഡീസി ബുക്സ് പ്രസിദ്ധീകരണം

‘ഇന്‍സ്റ്റന്റ് ദൈവങ്ങള്‍ വാഴ്ക‘ എന്നതായിരിക്കട്ടെ നമ്മുടെ മുദ്രവാക്യം.ആവശ്യം പോലെ ഉപയോഗിക്കുകയും അത് കഴിയുമ്പോൾ  വലിച്ചെറിയാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വിശ്വാസികളെ പോരാടുവിൻ.

12 comments:

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

വാഹനമോടിച്ചു പോകുന്നവര്‍ ആരാധനാലയങ്ങളെ കടന്നു പോകുമ്പോള്‍,പേഴ്സ് നഷ്ടപ്പെട്ടവന്‍ പല കീശകളില്‍ ഒന്നിച്ചു പരതുന്ന അതേ വെപ്രാളത്തില്‍ വണ്ടി നിര്‍ത്താതെ ദൈവത്തെ പരിഗണിക്കുന്നത് നിരത്തില്‍ നിരക്കെ പരക്കെ കാണുന്ന തമാശയാണ്.

eccentric said...

ഭൂമിയില്‍ ദൈവമുണ്ട്..അദൃശ്യനാണ്.ചില സന്ദര്‍ഭങ്ങളില്‍,ചില ദിവസങ്ങളില്‍,
ചില മനുഷ്യരില്‍ മൃഗങ്ങളില്‍ ചെടികളില്‍ എല്ലാം.
കാണാന്‍ പറ്റും .സൂക്ഷിച്ചു നോക്കിയാല്‍.സ്നേഹം എന്നും പേരുണ്ട്.

Manoj vengola said...

"...മനുഷ്യര്‍ക്കൊപ്പം സഞ്ചരിക്കുന്നതിന്‍റെ, അവര്‍ക്കൊപ്പം ഒഴിച്ചും കഴിച്ചും തീര്‍ക്കുന്നതിന്‍റെ സന്തോഷം, ഏതൊരു ദൈവവും വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യവും തരില്ലെന്നുറപ്പ്...."

മണിലാല്‍ said...

മനുഷ്യര്‍ക്കൊപ്പം സഞ്ചരിക്കുന്നതിന്റെ, അവര്‍ക്കൊപ്പം ഒഴിച്ചും കഴിച്ചും തീര്‍ക്കുന്നതിന്റെ സന്തോഷം ഏതൊരു ദൈവവും വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യവും തരില്ലെന്നുറപ്പ്.

മണിലാല്‍ said...

ദൈവങ്ങളെക്കാള്‍ എന്തു കൊണ്ടും മേലേ നിര്‍ത്തേണ്ടത് മനുഷ്യദൈവങ്ങളെയാണ്.അവര്‍ ഭൂമിയില്‍ മണ്ണില്‍ തൊട്ടുനില്‍ക്കുന്നു.ഉറുമ്പ് കടിച്ചാല്‍ അതിനെ ഉരച്ചു കൊല്ലുന്നു.

Anonymous said...

Oh God !!They don't know what they are doing.Kindly forgive them!!

ഗാനൻ said...

വിശ്വാസത്തിന്‌ അന്ധമെന്നോ, ഉത്തമമെന്നോ ഉള്ള വിശേഷണത്തിന്റെ ആവശ്യമില്ല. വിശ്വാസം എന്ന വാക്കിന്‌ വിശേഷണമില്ലാതെ തന്നെ ഒരര്‍ത്ഥമേ ഉള്ളൂ. ഫലം/അനുഭവം തന്റെ കണക്കുകൂട്ടലുകള്‍ക്ക് വിപരീതമാകുന്നതെപ്പോഴാണോ അപ്പോള്‍ വിശ്വാസം അതിനെതിരാകുന്നു.

മണിലാല്‍ said...

‘ഇന്‍സ്റ്റന്റ് ദൈവങ്ങള്‍ വാഴ്ക‘ എന്നതായിരിക്കട്ടെ നമ്മുടെ മുദ്രവാക്യം.ആവശ്യം പോലെ ഉപയോഗിക്കുകയും അത് കഴിയുമ്പോൾ വലിച്ചെറിയാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അന്ധവിശ്വാസികളെ പോരാടുക.

Unknown said...

ദൈവം ഉണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ. ഇവിടെ വിശ്വാസികളും അന്ധവിശ്വാസികളും നിരീശ്വരവാദികളും പരസ്പരം സഹകരിച്ച്‌ കാലഹമില്ലാതെ ജീവിക്കാന്‍ ഒരുമിക്കുകയാണ്‌ വേണ്ടത്‌.

STRANGERS OF PARADISE said...

“ ന സ്വർഗോ നാപവർഗോ വാ
നൈവാത്മാ പാരലൌകികഃ
നൈവ വർണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാഃ ”

സ്വർഗമില്ല; മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല; ഫലപ്രദമായ വർണാശ്രമധർമകർമങ്ങളുമില്ല.


“ അഗ്നിഹോത്രം ത്രയോവേദാ:
ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധിപൗരുഷഹീനാനാം
ജീവികാ ധാതൃനിർമിതാ ”

അഗ്നിഹോത്രം, മൂന്ന് വേദങ്ങൾ, സന്ന്യാസം, ഭസ്മംപൂശൽ ഇവയൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വയറ്റുപിഴപ്പിന് ഉണ്ടാക്കിയവ മാത്രമാണ്, എന്നിങ്ങനെയുള്ള ബൃഹസ്പതിയുടെ വാദങ്ങൾ ശക്തവും രൂക്ഷവുമാണ്.


നീയുള്ളപ്പോള്‍.....