പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, December 1, 2011

മിന്നാ ഫ്രൈ മഹാളിയെ പ്രണയിക്കുമ്പോള്‍

പാഴ്പ്രണയത്തിന്റെ താജ് മഹല്‍ എന്ന് ചരിത്രകാരന്മാർ  കേരളീയ വാസ്തുവിദ്യ എട്ടുകെട്ടിൽ പണിതീർത്ത ഈ അത്ഭുതത്തെ പേരിട്ടവതരിപ്പിച്ചേക്കാം. മണ്ണിട്ടു മൂടുകയും പിന്നെ വന്‍ സന്നാഹത്തോടെ കുഴിച്ചെടുക്കുകയും ചെയ്യുന്ന ചെലവേറിയ ഒരു പണിയാണല്ലൊ ചരിത്രം.

ദേശാന്തരങ്ങളില്‍ മദിച്ചുമറിയേണ്ട ഒരു പ്രണയത്തെ ഞെക്കിക്കൊന്നതിന്റെ നിശബ്ദമായ വികാരങ്ങള്‍ ഈ പണ്ടാറക്കെട്ടിന്റെ കനംതൂങ്ങിയ ഓരോ മുറിയും മച്ചും മൂലയും ഒളിപ്പിച്ചു വെക്കുന്നതു പോലെ സന്ദര്‍ശകര്‍ക്കു തോന്നണമെങ്കിൽ ഈ കഥ കേട്ടിട്ടുണ്ടായിരിക്കണം.
ന്ത്യക്കാരെ ബ്രിട്ടിഷ് ബിസ്കറ്റ്  തീറ്റിപ്പിക്കാനാണ് ജോസഫ് ഫ്രൈ എന്ന ബ്രിട്ടിഷുകാരന്‍ ഇന്ത്യയിലെത്തുന്നത്.ചായക്കൊപ്പം ബിസ്കറ്റൊ മറ്റെന്തിങ്കിലുമോ കടിക്കണമെന്ന വാശിയുള്ള മദിരാശി പട്ടണമാണ് സ്വാഭാവികമായും അവര്‍ കച്ചവടത്തിന് തെരഞ്ഞെടുത്തത്.ബിസ്കറ്റ് തീറ്റ മൂലം മദിരാശി പട്ടണം പോഷക സമൃദ്ധമായില്ലെങ്കിലും ഗ്രഹണിയും തൂറലും മറ്റുമായി വഴിവക്കുകള്‍ ആങ്ങിനെയായി.

ഇതില്‍ നിന്നും പോഷകം വലിച്ചെടുത്ത ഫ്രൈകുടുംബം വടവൃക്ഷം പോലെ സമ്പന്നരായി.പോഷക സമൃദ്ധമായ ഇന്ത്യനവസ്ഥയില്‍ ആകൃഷ്ടരായ ഫ്രൈ കുടുംബം ശിഷ്ടകാലം ഇവിടെത്തന്നെ എന്ന് തീരുമാനിച്ചാണ്   വീടുവെക്കാന്‍ സ്ഥലം തേടി നെല്ലിയാമ്പതിയില്‍ എത്തുന്നത്.
പാലക്കാട്ടുകാര്‍ക്കു പോലും ഓണം കേറാമൂലയായിരുന്നു അന്ന് നെല്ലിയാമ്പതി.കാട്ടുമൃഗങ്ങള്‍ വനപാലകരുടെ ശല്യമില്ലാതെ കഴിഞ്ഞിരുന്ന കാലം. കുടിയേറ്റക്കാര്‍ കണ്ടതൊക്കെ കൈക്കലാക്കിയിരുന്നതും ഇക്കാലത്താണ്.കാട്ടുമൃഗങ്ങള്‍ക്കും കാടുകൈയ്യേറ്റക്കാർക്കും ഇടയില്‍  ആദിമനിവാസികളും  ഇവിടെ  ഞെരുങ്ങിക്കഴിഞ്ഞു.

 കാടിറക്കി നല്ല വസ്ത്രങ്ങളും ഭഷണവും ശീലിപ്പിച്ച് അവരെ  ജനാധിപത്യ സര്‍ക്കാര്‍ പെരുവഴിയിലാക്കിയത് പിന്നീടാണ്.നെല്ലിയാമ്പതിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ സായ്പ് കേരള വാസ്തുവിദ്യയില്‍ തടഞ്ഞ് വീണതിന്റെ പരിണതഫലമായി “നാലെ ഇന്റു നാല് “എന്ന കണക്ക് പ്രകാരം ഒരു പതിനാറുകെട്ട് വിലക്കു വാങ്ങാന്‍ കോട്ടയത്തെ പള്ളം രാജകുടുംബാംഗങ്ങളെ സമീപിക്കുകയായിരുന്നു.
കെട്ടുപാടുകളോക്കെ കൈവിട്ട്  മനുഷ്യരെപ്പോലെ ജീവിക്കാന്‍ തുടങ്ങണമെന്ന് കെട്ടുകളില്‍ താമസിച്ച് പിറകോട്ടുപോയ മനുഷ്യർ ആലോചിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഇതുതന്നെ താപ്പ് എന്ന് കരുതി സായ്പിനെ മേല്‍ പതിനാറുകെട്ട് കെട്ടിയേൽപ്പിക്കുന്നു അവർ. ആധിപത്യം സ്ഥാപിച്ച് കുറെനാള്‍ നമ്മെ ഇരുട്ടിലാക്കിയവരല്ലെ,തിരിച്ചു കൊടുക്കാനുള്ളനല്ല അവസരം എന്നു കരുതി കഴുക്കോല്‍ ഊരി നിത്യച്ചെലവിന് വഴി കണ്ടത്തിയ ഈ രാജകുടുംബം.പതിനാറുകെട്ട് ചാർത്തിക്കിട്ടിയ സായ്പ് അതെല്ലാം പോളിച്ചടുക്കി നൂറുകണക്കിന് ലോറിയലും ട്രക്കിലുമായി നെല്ലിയാമ്പതി മല കയറുന്നു.

അവിടെ   കാലാവസ്ഥ അനുകൂലമായ സ്ഥലത്ത് പതിനാറുകെട്ട് പുനസ്ഥാപിക്കുന്നു.കടൽ കടന്നുവന്നവർ കാടുജീവിതം ആരംഭിക്കുന്നു.കാടിനോടുള്ള അനുഭാവം മൂത്ത് ഒരു   സസ്യഗവേഷണ സ്ഥാപനവും ഒരുക്കുന്നു.കാടിനോടുള്ളത് കൂടുകയും മനുഷ്യരോടുള്ളത് കുറയുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ബിസ്കറ്റ് കമ്പനി പൂട്ടേണ്ടി വന്നു,തമിഴന്മാര്‍ പഴയ സാക്രീന്‍ ബിസ്കറ്റിലേക്ക് തന്നെ തിരിച്ചു കടിച്ചു.
നവും വനഗവേഷണവുമായി ജീവിതം മുന്നേറുമ്പോഴാണ് മഹാളി എന്ന ഇരുകാലന്‍ വനജീവി ഫ്രൈ കുടുംബത്തിലേക്ക് പൊന്തയിൽനിന്നും തലപൊക്കുന്നത്. .ആരോഗ്യ ദൃഢഗാത്രനായ മഹാളി ഫ്രൈ കുടുംബത്തില്‍ സഹായത്തിനു വന്നതാണ്,പ്രത്യേകിച്ച് വനയാത്രയിൽ സായ്പിനൊരു കൂട്ടായി.

സിനിമയിലൊക്കെ സംഭവിക്കുന്നതു പോലെ  ഫ്രൈ കുടുബത്തിലെ കിച്ചണ്‍ വഴി ഒരു പ്രണയം പൂക്കാന്‍ തുടങ്ങി,ഒരു സിനിമയുടെ സമയത്തിനുള്ളിൽ തന്നെ.ആറടി പൊക്കവും അതിനൊത്ത വീതിയുമുള്ള ഒരു കാടനായിരുന്നു മഹാളി.ഫ്രൈയുടെ മകള്‍ മിന്നാ ഫ്രൈക്ക് മഹാളി ഇഷ്ടപുരുഷനാവുന്നു.കാടന്തരീക്ഷത്തിൽ ചുറ്റാനൊരു മരമുള്ളപ്പോള്‍ എന്തിന് വള്ളി നിലത്തിഴയണം.മഹാളിയെന്ന  മഹാവൃക്ഷത്തില്‍ മിന്ന ഊർജപ്പടർപ്പായി.മിന്നയുടെ തിരുവായക്ക് മഹാളിക്ക് എതിര്‍വാ ഇല്ലായിരുന്നു.

കാട്ടുഭാഷ വശമില്ലാത്ത ഒരു സാധാരണ സ്ത്രീ ആയിരുന്നു മിന്ന.യെസ് നോ എന്നു പറഞ്ഞൊഴിയാനറിയാത്ത മഹാളി മിന്നല്‍പ്രണയത്തില്‍ അടിയറവു പറഞ്ഞു.

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ അവര്‍ കാടായ കാടെല്ലാം അലഞ്ഞ് പ്രേമിച്ചു.കാട്ടുവള്ളികളില്‍ ആടിക്കളിച്ചു,ബാക്കിവന്ന ഫ്രൈ ബിസ്കറ്റുകള്‍ കൊറിച്ചു.കാട്ടുമക്കളെയും കള്ളവാറ്റുകാരെയും  മാത്രം കണ്ടു പരിചയിച്ച കൊടും വനത്തിലെ മാന്‍ പേടകളും പന്നികളും ചെന്നായ്ക്കളും കാട്ടുപോത്തുമൊക്കെ വെട്ടിത്തിളങ്ങുന്ന മിന്നയെ കണ്ട് കണ്ണഞ്ചി,മഹാളിയെ പ്രതി ഏതു ജന്തു എന്ന് കണ്ണിറുക്കുകയും ചെയ്തു.മനുഷ്യകുലമല്ലെങ്കിലും  സായ്പിനെ കണ്ടപ്പോള്‍ ജന്തുക്കളും  കവാത്തു മറന്നു. മക്കളേക്കാളും ബിസ്കറ്റ് കമ്പനിയേക്കാളും കാടിനെ സ്നേഹിക്കുന്ന ഫാദര്‍ ഫ്രൈ ഈ ബന്ധത്തെ അംഗീകരിക്കുമെന്നായിരുന്നു മകള്‍ ഫ്രൈ വിചാരിച്ചത്.പക്ഷെ കാര്യങ്ങള്‍ ഡീപ്പ് ഫ്രൈ ആയില്ലെന്നുമാത്രമല്ല ഓവര്‍ ഫ്രൈ ആവുകയും ചെയ്തു.
രു ദിവസം രാവിലെ ഉണരുമ്പോള്‍ താന്‍ ഉറങ്ങുന്ന മുറിയൊഴിച്ച് വീടാകെ പൊളിച്ച് ലോറിയിലേക്കും ട്രക്കിലേക്കും കയറ്റുന്ന കാഴ്ചയാണ് മഹാളിയെ നിനച്ച് മുറിവിട്ട് വന്ന മിന്ന കണ്ടത്.മഹാളി എന്ന രോഗത്തെ പേടിച്ച് ജോസഫ് ഫ്രൈ കുടുംബം  കൊടൈക്കനാലിലേക്ക് താമസം മാറ്റുകയായിരുന്നു.വീടു വിട്ടല്ല,വീടിനെയും കൂ‍ട്ടിപ്പെറുക്കി. നൂറുകണക്കിന് ട്രക്കുകുള്‍ നെല്ലി മലയിറങ്ങുകയും കൊടൈ മല കയറുകയും ചെയ്തു.

പതിനാറുകെട്ടിന് ഇരിക്കപ്പൊറുതിയില്ലാതെയായി,ഒരു പ്രണയത്തിന്റെ ചൂടുസഹിക്കാതെ.

 ഒരു ട്രൈബല്‍ കാമുകന്റെ സാഹസത്തോടെ ചുട്ട കാട്ടുകിഴങ്ങ് കടിച്ച് മോണ വെന്ത് നിറംകെട്ട പല്ല് പുറത്തുകാട്ടി കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ മഹാളി മലയിറങ്ങുന്ന മിന്നയെ നോക്കിനിന്നു.പുതിയ അന്തരീക്ഷത്തില്‍ മിന്ന മഹാളിയെ മറന്നു.കാട്ടുകിഴങ്ങും കടിച്ചും തേന്‍ കുടിച്ചും മഹാളി കാട്ടില്‍ അലഞ്ഞു,മിന്നയില്ലെങ്കിലും എന്തെങ്കിലും കടിക്കണമല്ലോ.അച്ഛന്‍ ഫ്രൈ അധിക നാള്‍ കൊടൈക്കനാല്‍ തണുപ്പ് കൊണ്ടില്ല.
ഹോദരനൊന്നിച്ച് മിന്ന കടല്‍ കടന്നു.നെല്ലിയാമ്പതിയില്‍ നിന്നും കൊടൈക്കനാലില്‍ നിന്നും കേട്ടറിഞ്ഞ കഥക്ക് കെട്ടുകഥയുടെ ഛായ ഉണ്ടായിരിക്കാം.പക്ഷെ കൊടൈക്കനാലിലെ പതിനാറുകെട്ടില്‍ പൊടിപിടിച്ചു കിടന്ന, ആരോ ചമച്ച ഒരു പെയിന്റിംഗ്  മിന്നയുടെയും മഹാളിയുടെയും പ്രണയത്തിന് ആധികാരികത്വം നല്‍കുന്ന സൂചനയാണ്.ഈ ചിത്രം മിന്നാസഹോദരന്‍ ജോസഫ് ഫ്രൈ വരച്ചതാകാനും സാധ്യതയുണ്ട്.അയാള്‍ ലോകം അറിയുന്ന ചിത്രകാരനാണ്.സൂചന കണ്ടു പഠിക്കേണ്ടവരാണ്  പേനയുന്തുകാർ. അതിൽ നിന്നും പഠിച്ചില്ലെങ്കിൽ  വെറുമൊരു ജാഥത്തൊഴിലാളിയായി  മാറും.
ക്കഥ കേട്ട കൌതുകത്തില്‍ ഞാന്‍ ഗൂഗിളില്‍ പോയി മിന്ന ഫ്രൈ എന്ന് ടൈപ്പ് ചെയ്തു.റിസല്‍ട്ട് അത്ഭുതപ്പെടുത്തുന്നതായിരുന്നു.മിന്ന ഫ്രൈ എന്ന പേരിനൊപ്പം  ലിങ്കുകളുടെ അതിപ്രസരം.അതൊക്കെ അവരുടെ ഇന്നത്തെ ഉയര്‍ന്ന സാമൂഹ്യാവസ്ഥ വെളിവാക്കുന്നവയായിരുന്നു.

ഇംഗ്ലണ്ടിലെ വലിയൊരു സ്ഥപനത്തിന്റെ തലപ്പത്ത് റിസഷന്‍ കാലത്തെ അസ്വസ്ഥതയോടെ കഴിയുകയാവും മിന്ന,കാട്ടുകിഴങ്ങ് കടിച്ചും തേന്‍ നുണഞ്ഞും മഹാളിയോടൊപ്പം മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളില്‍ പാറിക്കൊണ്ടിരിക്കേണ്ടതിനു പകരം.....
     

4 comments:

മണിലാല്‍ said...

ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ താന്‍ ഉറങ്ങുന്ന മുറിയൊഴിച്ച് വീടാകെ പൊളിച്ച് ലോറിയിലേക്കും ട്രക്കിലേക്കും കയറ്റുന്ന കാഴ്ചയാണ് മഹാളിയെ വിചാരിച്ച് മുറിവിട്ട് വന്ന മിന്ന കണ്ടത്.

കുഞ്ഞൂസ്(Kunjuss) said...

കാലം ഉരുണ്ടു കൊണ്ടേയിരിക്കും , അപ്പോഴും മിന്നമാര്‍ വന്നും പോയും ഇരിക്കും ല്ലേ....?

(ചിത്രം കാണാന്‍ ബുദ്ധി വേണമോ മാര്‍ജ്ജാരാ....?)

Muralee Mukundan , ബിലാത്തിപട്ടണം said...

ബിലാത്തിയിലെ ഇപ്പോഴും ഉന്നത നിലവാരത്തിലുള്ള കുടുംബങ്ങളിലൊന്നാണ് കേട്ടൊ ഈ ഫ്രൈ കുടുംബം.
ചിത്രമെവിടെ..?

നടന്നും മദിച്ചും said...

പോക്കറ്റടി ഒന്നുമില്ലാത്തവന്റെ കലയാണെന്ന് അന്നാണ് എനിക്ക് തിരിഞ്ഞത്.)


നീയുള്ളപ്പോള്‍.....