പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, January 17, 2012

പൊട്ടിത്തെറിയിലാണ് സൗന്ദര്യം


കള്ളവണ്ടി കയറി നാടുവിട്ടുപോയ രക്തബന്ധു കൊച്ചുവിനെ തേടി മുംബയില്‍ പോയ എന്റെ പ്രിയ സുഹൃത്ത് രാജന്‍ അവിടെ കടുക് വാങ്ങാന്‍ പീടികയില്‍ പോയ കഥ ടി സുഹൃത്തിന്റെ നാവില്‍ നിന്നു തന്നെ കേട്ടിട്ടുണ്ട്.ഒന്നല്ല പല തവണ.

അരി പഞ്ചസാര ഉപ്പ് കപ്പ അടക്ക സബാള കയര്‍ കൊടുവാള്‍ ചൂല്‍ ചിരവ തുടങ്ങിയ അത്യാവശ്യ സാധങ്ങള്‍ പോലെ കടുക് പലപ്പോഴും മുന്‍നിര പ്രദര്‍ശന വസ്തുവല്ല.തിളച്ച എണ്ണയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പൊട്ടിത്തെറിക്കുകയോ വെറൂതെ ഇരുന്നാല്‍ നാശമാവുകയോ ചെയ്യാത്ത വസ്തു എന്ന നിലയിലാവണം അതിന്റെ സ്ഥാനം പിന്നാമ്പുറത്തേക്ക് പോയത്.സ്വന്തമായി പ്രതികരണ ശേഷിയില്ലെങ്കില്‍ അടുക്കളയിലോ പിന്നാമ്പുറത്തോ ആയിരിക്കും ആരുടെയും സ്ഥാനം,കടുകിന്റെ മാത്രമല്ല .ആയതിനാല്‍ ചൂണ്ടിക്കാണിച്ച് കടുക് കൈക്കലാക്കാനും പറ്റില്ല.റൂട്ട് എന്ന നാടകസംഘത്തില്‍ അഭിനയപരിശീലനം പരിചയിച്ചതിന്റെയും ജോസ് ചിറമ്മല്‍ ഗോപാലന്‍ സുരാസു തുടങ്ങി നാടകപ്രവര്‍ത്തകരുടെ സഹവാസം കൊണ്ടും കൈവന്ന അഭിനയത്തിന്റെ ബാലപാഠങ്ങള്‍ എടുത്ത് പ്രയോഗിക്കുന്നു രാജന്‍. അടുപ്പ് കത്തിച്ച് ചീനച്ചട്ടിവെച്ച് വെളിച്ചെണ്ണ തൂവി കടുകിടുന്നതും അത് പൊട്ടി ച്ചിതറുന്നതുമെല്ലാം പത്തുമിനിറ്റില്‍ ലഘുനാടകമാക്കി അഭിനയിച്ചു കാണിക്കേണ്ടി വന്നു രണ്ടു രൂപാക്കുള്ള കടുക് കയ്യില്‍ കിട്ടാന്‍..

ഉത്തരേന്ത്യന്‍ സൌന്ദര്യങ്ങളാണ് കടുകു പാടങ്ങള്‍.എണ്ണയില്ലാതെ കടുക് വറുക്കുന്ന വിദ്യ തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ വിശ്രാന്ത സമയത്ത് ഡോക്ടര്‍ രാധാകൃഷ്ണന്‍ പറഞ്ഞുതന്നിട്ടുണ്ട്.എണ്ണയില്ലാതെ ചൂടാക്കിയ ചട്ടിയില്‍ ഇട്ടാലും കടുക്  അതിന്റെ ജന്മ ദൌത്യം നിര്‍വ്വഹിക്കുക തന്നെ ചെയ്യും.പൊട്ടിത്തെറിക്കതിരിക്കില്ല.


യൌവ്വനങ്ങള്‍ പോലെയാണ് കടുക്, പൊട്ടിത്തെറി ഒതുക്കിവെച്ച്,അവസരങ്ങള്‍ കാത്ത്.

ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ ചിലപ്പോള്‍ പാടത്തു നിന്നുതന്നെ കടുക്  അതിന്റെ ജന്മ ദൌത്യമായ പൊട്ടിത്തെറികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ടാവും.അവശേഷിക്കുന്നത് മാത്രമായിരിക്കും ഒതുക്കത്തിന്റെ ലോകമായ അടുക്കളയില്‍ പൊട്ടിത്തെറിക്കാന്‍ ശാപം സിദ്ധിച്ചവ.കടുകെണ്ണയിലാണൊ ബംഗാളികള്‍ കടുകു വറുക്കുകയെന്ന് സംശയം തോന്നിയിട്ടുണ്ട്.  സംശയനിവാരണം നടന്നിട്ടില്ല.





 പണ്ടൊക്കെ കൊല്‍ക്കൊത്ത ഫിലിം ഫെസ്റ്റിവലിനൊക്കെ പോകുമ്പോള്‍ കൊഴമ്പിന്റെയും എണ്ണയുടെയും പ്രായമായ ബന്ധുക്കളും വേലിക്കപ്പുറത്തെ അയല്‍ക്കാരും കടുകെണ്ണ മറക്കരുത് എന്ന് ആവശ്യപ്പെടാറുണ്ട്.ഒന്ന് രണ്ടു തവണ കൊണ്ടു വന്നതിനു ശേഷമാണ് തൃശൂര്‍ അങ്ങാ‍ടിയില്‍ ഇത് സുലഭമെന്നറിഞ്ഞത്.പിന്നെ അവിടെ നിന്നായി ശേഖരണം.കൊല്‍ക്കൊത്തയില്‍ നിന്നാണെങ്കില്‍ ട്രെയിന്‍ യാത്രയില്‍ കുപ്പികള്‍ തമ്മില്‍ മാറിപ്പോകാനുമിടയുണ്ട്.

ഈയിടെ കൊല്‍ക്കൊത്തക്ക് പാറാനൊരുങ്ങവെ സുഹൃത്ത് ശോഭ വീട്ടിലേക്ക് ക്ഷണിച്ചു.കടുകെണ്ണയുള്ള അടുക്കളയെങ്കില്‍ ഞാന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുമെന്ന് പറഞ്ഞു.പേടിക്കേണ്ട ഞാനും കടുകെണ്ണയെ പേടിക്കുന്ന അസല്‍ മലയാളിയാണെന്ന് ശോഭ കട്ടായം പറഞ്ഞു.പട്ടാളത്തില്‍ സാഹചര്യത്തിനനുസരിച്ച് എന്തിനെയും തിന്നാനുള്ള മാനസികാവസ്ഥ ഉണ്ടാക്കലാണ് ആദ്യകാല പരിശീലനം.വീട്ടിലാണെങ്കില്‍ ചേമ്പ്,കാട്ടിലാണെങ്കില്‍ പാമ്പ്.ശോഭ പട്ടാളത്തില്‍ കേണല്‍ പദവി അലങ്കരിച്ച ആളാണ്.പാമ്പിനെ തിന്നേണ്ടി വന്നിട്ടില്ലെന്ന് പറയുന്നു.കടുകെണ്ണഫ്രീ വിടായതിനാല്‍ താമസിക്കാന്‍ മറ്റു വഴികളന്വേഷിക്കതെ കഴിയാമെന്നായി.
ആദ്യത്തെ കൊല്‍ക്കൊത്ത പോക്കില്‍ കടുകെണ്ണയോട് ദ്വേഷ്യമൊന്നും തോന്നിയിരുന്നില്ല.ഒരു ദിവസം പനി പിടിച്ചപ്പോല്‍ ഭക്ഷണത്തോടെല്ലം വെറുതെ ഒരു ശത്രുത തോന്നി. മുഖ്യധാരാ പത്രങ്ങള്‍ക്കും രാഷ്ടീയക്കാര്‍ക്കും പാകിസ്ഥാനോടെന്ന പോലെ എനിക്ക് കടുകെണ്ണ അന്നും മുതല്‍ നിത്യ ശത്രുവായി,ഒരു കാരണവുമില്ലാതെ.ഫടേ അലിഖാനും, അബിദ പര്‍വീണും സാബ്രി ബ്രദേര്‍സും,മേദി ഹസനും,ഗുലാം അലിയും,കോമള്‍ റിസ്വിയും, അസീസ് മിയാനുമൊക്കെ സംഗീതമായി നിറയാന്‍ തുടങ്ങിയതോടെ പാക്കിസ്ഥനും ഇന്ത്യയും ഒരമ്മ പെറ്റവരെ പോലെയായി എനിക്ക്.പിളര്‍പ്പില്‍ പാകിസ്ഥാന്‍ കൊണ്ടു പോയത് മനുഷ്യരെ മാത്രമല്ല,സമ്പന്നമായ സംസ്കാരത്തെ കൂടിയാകുന്നു.

അമ്മമാരെ കുറിച്ചു പറഞ്ഞപ്പോളാണ്,
കൊല്‍ക്കൊത്തയില്‍ അമ്മമാര്‍ കുട്ടികള്‍ക്ക് കടുക് നിറച്ച തലയിണ ഉണ്ടാക്കും തലയുരുണ്ട് സുന്ദരമാവാന്‍ .തലവേദനയും മാറുമത്രെ,അമ്മയുടെയല്ല.തലയിലാണല്ലോ കാര്യം,കേരളത്തിലാണെങ്കിലും കൊല്‍ക്കത്തയിലാണെങ്കിലും. കിരുകിരുപ്പിന്റെ സംഗീതസുഖവും കുട്ടികള്‍ക്ക് കിട്ടുണുണ്ടാവും.തിരുവനന്തപുരത്തെ ബീനയുടെ വീട്ടിലും കടുകു തലയിണ കണ്ടിട്ടുണ്ട്.അവള്‍ കൊല്‍ക്കൊത്തയില്‍ നിന്നാണ്.അടുക്കളയില്‍ കടുകു തീരുമ്പോള്‍ ബീന തന്നെ തലയിണയില്‍ നിന്നും കടുകെടുക്കാറുണ്ട്. ഈ തലയിണയില്‍ കുട്ടികളെ കൂടുതല്‍ കിടത്തുകയുമരുത്.  ഉരുണ്ടു പോകുന്നതിനു പകരം തല പരന്നു പോകും.ബംഗാളികളെ കാണുമ്പോള്‍  ശ്രദ്ധിക്കുക.പരന്ന തലയന്മാരെയും നിങ്ങള്‍ക്ക് കാണാം, തൃണമൂല്‍ കമ്യൂണിസ്റ്റു ഭേദമില്ലാതെ.
കടുക് കുടുംബ ജീവിതം പോലെയാണ്.ആദ്യം നുരയും പിന്നെ തിളച്ചു മറിയും.ഒടുവില്‍ പൊട്ടിത്തെറി. ശാന്തസമുദ്രമാകും പിന്നെ. ആദ്യം പൂത്യം കഥ തുടരും.ബാധ ഒഴിവാക്കാന്‍(എന്തു ബാധ എന്നൊന്നും ചോദിക്കരുത്)കടുക് തലയിലുഴിഞ്ഞ് തീയിലേക്കിടുന്ന രീതി ഇന്നും ഉണ്ടോ എന്നറിയില്ല,പണ്ടുണ്ടായിരുന്നു.

നായയെ കൊല്ലാനും കടുക് ഉപയോഗിക്കറുണ്ട്,പണ്ടത്തെ നാട്ടു ബുദ്ധിജീവികള്‍.കുറച്ച് കടുകെടുത്ത് നായയുടെ ചെവിയില്‍ ഇടുക.കിരുകിരുപ്പിന്റെതായ മ്യൂസിക്കില്‍ നായ സ്വയം തലതല്ലിച്ചാവും,എത്ര നേരം സഹിക്കാന്‍ പറ്റും കടുകു സംഗീതം.താലിബാനേക്കാള്‍ മഹാന്മാരാണ് ഇക്കര്യങ്ങളെല്ലാം ചെയ്യുക.മനേക ഗാന്ധി അറിഞ്ഞാല്‍ കടുകു പാടങ്ങള്‍ തന്നെ ചുട്ടെരിക്കും.കടുക് ചെവിയില്‍ വിതറിയ പോലെ എന്ന് പരസ്പരം കുറ്റപ്പെടുത്തുന്നവരെ ദാമ്പത്യത്തില്‍ കാണാന്‍ കഴിഞ്ഞേക്കും.


രണ്ടു സുഹൃത്തുക്കളുണ്ട്.ഉണ്ണിയും രാധാകൃഷ്ണന്‍ എന്ന രാധയും. യാത്രകള്‍,താമസങ്ങള്‍, പാചകം,പാനം എന്നിങ്ങനെ ഒരുമിച്ചാണ് പറക്കല്‍.പങ്കുവെക്കലിന്റെ സൌന്ദര്യമാണവരുടെ ചങ്ങാത്തം.അവര്‍ ഇണക്കുരുവികളെ പോലെയാണ്,വിവാഹിതരെ പോലെയല്ല.എന്നിട്ടും അവര്‍ തെറ്റിപ്പിരിഞ്ഞു.നിമിത്തമായത് എള്ളിനേക്കാള്‍ ദുര്‍ബലനായ കടുക്.ഉണ്ണി യാഥാസ്ഥിതികനായ പാചകക്കാരനാണ്.അടുക്കള മാത്രമല്ല ലോകം തന്നെ തകര്‍ന്നു വീണാലും കയിലും കോരിയും തലേക്കെട്ടും ആര്‍ക്കും വിട്ടു കൊടുക്കാത്ത പിടിവാശിക്കാരനായ ദേഹണ്ഡക്കാരന്‍.


സാമ്പാറ് അവസാന റൌണ്ടിലെത്തുമ്പോഴാണ് ഉണ്ണി കടുകില്ലെന്ന കാര്യം ഓര്‍മ്മിക്കുക.കാര്യങ്ങള്‍ കായം വിതറിയോ, മുളകു വറുത്തിട്ടോ, വെളിച്ചെണ്ണ തൂവിയോ അവസാനിപ്പിക്കുന്നതേയുള്ളൂ.രുചി മഴവില്ലു പോലെയാണ്.ആസ്വദിക്കും മുമ്പേ ഇല്ലാതാവുന്നവന്‍.വായ്ക്കകത്ത് അരച്ചാണ്‍ ദൂരമേ രുചിക്കുള്ളു എന്നൊക്കെ രാധ ഫിലോസഫിച്ചു നോക്കി.ഒരു ബി.എ.ഫിലോസഫറാണ് രാധ.കടുക് വറുക്കാത്ത അടുക്കള പോലീസ് സീലുവെച്ചതായോ കേസ്സെടുത്തതായോ ഒരിടത്തു നിന്നും ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ആണുങ്ങള്‍ അടുക്കളയില്‍ അങ്ങിനെയാണ്.എവിടെ നിന്നെങ്കിലും തുടങ്ങും.പിന്നെ കാര്യങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമാണ്.സ്ഥലം തിരുനെല്ലിയിലാണ്.കടകളുണ്ട്,പക്ഷെ കടുക് കിട്ടുന്ന കട കണ്ടു കിട്ടണമെങ്കില്‍ രണ്ടര കിലോമീറ്റര്‍ കുന്നും മലയും കയറിയിറങ്ങി പോകണം,പോലീസ് സ്റ്റേഷനും കടന്നും പോകണം.വഴിയില്‍ ആനത്താരയും ഉണ്ട് .എപ്പോള്‍ വേണമെങ്കിലും കോലം വെക്കാത്ത, പാപ്പാന്‍ തൂങ്ങാ‍ത്ത,ചങ്ങല കുരുങ്ങി വ്രണം പഴുക്കാത്ത  ആനകളെ ഇവിടെ കാണാം.കടുക്,സാമ്പര്‍,ഉണ്ണി എന്നൊക്കെ പറഞ്ഞാലൊന്നും കരിവീരന്‍ കടത്തി വിട്ടെന്നു വരില്ല,വിരട്ടുകയും ചെയ്യും.കുറിച്യരാണെങ്കില്‍ പത്തുമിനിറ്റ്,നമ്മളാണെങ്കില്‍ ഒരു മണിക്കൂര്‍ യാത്രയാണ്.കുറിച്യര്‍ കാട്ടില്‍ യാത്ര ചെയ്യുകയല്ല,കാറ്റില്‍ പറക്കുകയാണ്.


സാമ്പാറല്ലെ,കടുകില്ലാതെയും അത് അതിന്റെ വഴിക്ക് പൊക്കോളും എന്നൊന്നും പറഞ്ഞിട്ടും ഉണ്ണി വഴങ്ങിയില്ല.കടുക് മുല്ലപ്പെരിയാറും ഉണ്ണി-രാധമാര്‍ തമിഴ്നാടും കേരളവുമായി പിരിയുന്നതിലേക്ക് കാര്യങ്ങള്‍ കടക്കുന്ന അവസ്ഥയായി.ഒടുവില്‍ ദേഷ്യത്തില്‍ വീടു വിട്ട രാധ വഴിയിലെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കടുക് കൊണ്ടു വന്നു.അയ്യപ്പന്‍ കൊണ്ടു വന്ന പുലിപ്പാലിനേക്കാള്‍ മഹത്വമുണ്ട് ഈ പാക്കറ്റ് കടുകിന്. എണ്ണയിലിട്ട് പൊട്ടിച്ച് കാത്തിരിപ്പിന്റെ ദേഷ്യം ഉണ്ണി തീര്‍ക്കുകയും ചെയ്തു.
അവര്‍ ഇപ്പോഴും കൂട്ടുകാരാണ്.ആരോക്കെയോ ഇടപെട്ട് കോമ്പ്രമൈസ് ആക്കുകയായിരുന്നു.ഇപ്പോള്‍ ഇവരുടെ ജീവിതത്തില്‍ സാമ്പാറേ ഇല്ല എന്നല്ല ആ പേരു പറഞ്ഞു പോകുകയുമരുത് എന്ന നിബന്ധനയുമുണ്ട്.


രുചി മാത്രമല്ല ,പൊട്ടിത്തെറിയുടെ സൌന്ദര്യം കൂടിയാകുന്നു കടുക്.

9 comments:

മണിലാല്‍ said...

കടുക് രുചി മാത്രമല്ല ,
പൊട്ടിത്തെറിയുടെ സൌന്ദര്യം കൂടിയാകുന്നു.

കുഞ്ഞൂസ് (Kunjuss) said...

ബംഗാളികള്‍ കടുക് പൊട്ടിക്കാറില്ലന്നാണ് കേട്ടിരിക്കുന്നത്...:)

കല്‍ക്കട്ടയിലെ (കൊല്‍ക്കൊത്തയല്ല) ആദ്യ നാളുകള്‍ ഓര്‍ത്തു പോകുന്നു.... അടുത്ത ഫ്ലാറ്റുകളില്‍ നിന്നുള്ള കടുകെണ്ണയുടെ അസഹനീയമായ വാസന കാരണം ഭക്ഷണം പോലും കഴിക്കാനാവാതെ.... എല്ലാത്തിലും കടുകെണ്ണയുടെ വാസന അനുഭവപ്പെട്ട്... പിന്നെ പിന്നെ അതങ്ങ് ജീവിതത്തിന്റെ ഭാഗമായി മാറിയതും ഒക്കെ... ആ കടുക് തലയിണ നല്ലതാ ട്ടോ, തലവേദനക്ക് പെട്ടന്ന് ആശ്വാസം കിട്ടും(അനുഭവം സാക്ഷി)

മണിലാല്‍ said...

കടുക് കുടുംബ ജീവിതം പോലെയാണ്.ആദ്യം നുരയും പിന്നെ തിളച്ചു മറിയും.ഒടുവില്‍ പൊട്ടിത്തെറി. ശാന്ത സമുദ്രം ആദ്യം പൂത്യം കഥ തുടരും.

Sapna Anu B.George said...

മണീ .... സൂപ്പര്‍, ഒരു കടുകില്‍ ഇത്രമാത്രം ജീവിതവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളും നിറഞ്ഞു മറിഞ്ഞു കിടക്കുന്നു എന്ന് ഇന്നാണ് മനസ്സികാക്കിയത്... അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വാചകം ഇതു തന്നെ....”കടുക് ആദ്യം നുരയും പിന്നെ തിളച്ചു മറിയും.ഒടുവില്‍ പൊട്ടിത്തെറി“ ജീവിതത്തിന്റെ ഒരു ഒറ്റവാചകത്തിലെ “ഇക്വേഷന്‍ .

മണിലാല്‍ said...

കടുക് കുടുംബ ജീവിതം പോലെയാണ്.ആദ്യം നുരയും പിന്നെ തിളച്ചു മറിയും.ഒടുവില്‍ പൊട്ടിത്തെറി. ശാന്ത സമുദ്രം ആദ്യം പൂത്യം കഥ തുടരും.

Muralee Mukundan , ബിലാത്തിപട്ടണം said...

കടുകുവറയില്ലാത്ത വറചട്ടികളൂടെ നാട്ടിലെന്ത് പൊട്ടി തെറി അല്ലേ ഭായ്
എന്നാലും കടുക് കുടുംബ ജീവിതം പോലെയാണ്....
ആദ്യം നുരയും പിന്നെ തിളച്ചു മറിയും.
ഒടുവില്‍ പൊട്ടിത്തെറി.
ശാന്ത സമുദ്രം ആദ്യം പൂത്യം കഥ തുടരും.

മണിലാല്‍ said...

നായയെ കൊല്ലാനും കടുക് ഉപയോഗിക്കറുണ്ട്,പണ്ടത്തെ നാട്ടു ബുദ്ധിജീവികള്‍.കുറച്ച് കടുകെടുത്ത് നായയുടെ ചെവിയില്‍ ഇടുക.കിരുകിരുപ്പിന്റെതായ മ്യൂസിക്കില്‍ നായ സ്വയം തലതല്ലിച്ചാവും,എത്ര നേരം സഹിക്കാന്‍ പറ്റും കടുകു സംഗീതം.താലിബാനേക്കാള്‍ മഹാന്മാരാണ് ഇക്കര്യങ്ങളെല്ലാം ചെയ്യുക.മനേക ഗാന്ധി അറിഞ്ഞാല്‍ കടുകു പാടങ്ങള്‍ തന്നെ ചുട്ടെരിക്കും.

മണിലാല്‍ said...

കടുക് ചെവിയില്‍ വിതറിയ പോലെ എന്ന് പരസ്പരം കുറ്റപ്പെടുത്തുന്നവരെ ദാമ്പത്യത്തില്‍ കാണാന്‍ കഴിഞ്ഞേക്കും.പ്രണയകാലത്തത് സംഗീതമായിരിക്കും.

Echmukutty said...

കടുക് കഥ നേരത്തെ വായിച്ചിരുന്നു. കടുകു കുടുംബജീവിതം പോലെയാണെന്ന് എഴുതിയത് കേമമായിട്ടുണ്ട്.


നീയുള്ളപ്പോള്‍.....