പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, June 15, 2012

നര്‍മം പോയ കോമാളി

  കുഞ്ഞമ്പു എന്ന മനുഷ്യന്റെ മുന്നില്‍ മനോരോഗ വിശാരദന്‍ പ്രതിസന്ധിയിലായി.

ഇരുട്ടിവെളുക്കുന്നതിനുമുമ്പ് ഒരാളില്‍ നിന്നും നരമ്മ ബോധം കൊഴിഞ്ഞു പോകുക.(കമ്യൂണിസത്തിന്റെ അവസാന അദ്ധ്യായവും വായിച്ച് കീറിക്കളയുന്നതോടെ ഭരണകൂടം കൊഴിഞ്ഞു പോകുന്ന പോക്ക് കാണേണ്ടതാണെന്ന് ഒരു മൂപ്പര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.പല തരം കമ്യൂണിസം വന്നിട്ടും അതൊട്ടു കൊഴിഞ്ഞു പോകുന്ന ലക്ഷണമില്ല താനും.)മുന്നിലിരിക്കുന്ന ആള്‍ ചില്ലറക്കാരനുമല്ല,

ആയിരക്കണക്കിനാളുകളെ ദിനം പ്രതി കുടുകുടാ ചിരിപ്പിച്ചു മണ്ണുകപ്പിക്കുന്ന  പ്രശസ്തമായ സര്‍ക്കസ് കമ്പനിയിലെ കോമാളിയാണ്.

ഒരു നാള്‍ കുഞ്ഞമ്പു തിരിച്ചറിയുന്നു ചിരിപ്പിക്കാനുള്ള തന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു,
സ്വയം ചിരിക്കാനുള്ള കഴിവും.(അത് കോമാളികള്‍ക്ക് പറഞ്ഞിട്ടുള്ളതുമല്ലെന്ന് ചാര്‍ളി ചാപ്ലിന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.അതുകൊണ്ട് അതത്ര കാര്യമാക്കേണ്ടതില്ല)
മാനേജര്‍ ശ്രീധരേട്ടന്‍ സൂചിപ്പിക്കുന്നതുവരെ കോമാളിയായ കുഞ്ഞമ്പുവേട്ടന്‍   ഇതറിഞ്ഞിരുന്നില്ല.കാണികള്‍ ചിരിക്കാതിരുന്നത്  സാഹചര്യങ്ങളുടെ  സമ്മര്‍ദ്ദം കൊണ്ടാണെന്നാണ് സ്വതവേ കമ്യൂണിസ്റ്റായ കുഞ്ഞമ്പു വിചാരിച്ചത് .അതവരുടെ കഴിവുകേട്  പ്രശ്നം എന്നാണാദ്യമൊക്കെ ചിന്തിച്ചത്.ചിരിക്കാനും ചിരിക്കാതിരിക്കാനുമുള്ള അവകാശം അവരുടെതാണല്ലോ എന്ന ഫിലോസഫിയില്‍ കുഞ്ഞമ്പു ആശ്വസിക്കുകയായിരുന്നു.
തന്റെ നിഴല്‍ കണ്ടാല്‍ ചിരിച്ചുലയുമായിരുന്ന പ്രേക്ഷകരുടെ മുഖത്ത് ഇപ്പോള്‍ നിസംഗത മാത്രം.  സഹതാപം മാത്രം.ഒരു കോമാളിയെ ധര്‍മ്മസങ്കടത്തിലാക്കാന്‍ ഇതിനേക്കാള്‍ മറ്റു കാര്യങ്ങളില്ല.


ഒറ്റയടിക്ക് ലോകത്തിന്റെ നര്‍മം പോയോ എന്നാണ് ആദ്യം കരുതിയത്.(കോര്‍പ്പറേറ്റു യുഗത്തില്‍ എന്തും സംഭാവ്യമാണെന്ന് ഏതോ സഖാവ് ഏതൊ സന്ദര്‍ഭത്തില്‍ പ്രസംഗം ചെയ്തത് ഓര്‍മ്മയിലുണ്ട്.ആരെങ്കിലും എന്നെങ്കിലും വിചാരിച്ചിട്ടുണ്ടൊ നടവഴിയില്‍ ആളെ തടഞ്ഞു വെച്ച് പൈസ പിരിക്കുമെന്ന്.അതിവേഗം ബഹുദൂരമാണത്രെ എല്ലാ കാര്യങ്ങളും.)
ലോക്കല്‍ സിക്രട്ടറിയും രാഷ്ട്രീയ ഗുരുനാഥനുമായ അനന്തന്‍ സഖാവിനോട് ഇക്കാര്യം ചോദിക്കാനിരുന്നതുമാണ്.സ്വാഭാവികമായും
ഇതെല്ലാം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന സ്ഥിരം പല്ലവി കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ സാഹസത്തിനു മുതിര്‍ന്നില്ല.ആഗോളവര്‍ല്‍ക്കരണം ഒരു കച്ചിത്തുരുമ്പാണ്.മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ ആഗോളവല്‍ക്കരണത്തെ കൂട്ടുപിടിക്കാം.പക്ഷെ തനിക്കിത് ആരുടെയും മേല്‍ കെറ്റിവെച്ച് രക്ഷപ്പെടാന്‍ കഴിയുന്ന ഒന്നല്ല.ജീവിതമാണ്,ചോറാണ്,എല്ലാമാണ്.


കൈവിട്ട നര്‍മവും പോയ ജോലിയും തിരിച്ചു വേണം.
അതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കണം.ഇത് ജീവിതമാണ് സര്‍.
അയാള്‍ സൈക്യാട്രിസ്റ്റിനോട് താണുകേണു,ഒരുമാതിരി പട്ടം താണുപ്പിള്ളയെപ്പോലെയിരുന്നു.


എന്നുതൊട്ടാണ് തുടങ്ങിയതെന്ന് ഓര്‍ക്കാന്‍ കഴിയുന്നുണ്ടൊ?

“മാസങ്ങളായി ”

എത്ര?



“ജനുവരി,ഫിബ്രവരി,മാര്‍ച്ച് ,ഏപ്രില്‍,മേയ്,ജൂണ്‍,ജൂലായ്,  ആഗസ്റ്റ്,സെപ്റ്റംബര്‍,ഒക്ടോബര്‍,    നവംബര്‍,ഡിസംബര്‍............... ”സഖാവ് കൈവിരല്‍ പത്തും കഴിഞ്ഞ് വീണ്ടു എണ്ണിയ വിരലിലേക്ക് മടങ്ങി സ്കൂള്‍ കുട്ടികളെ പോലെ പന്ത്രണ്ടു മാസങ്ങള്‍ എണ്ണി.


മനസ്സിനെ ഗുരുതരമായി ബാധിച്ച   അല്‍ക്കുലുത്ത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ,
ഒന്നാലോചിച്ചു നോക്കൂ?

മൂക്കത്ത് വിരല്‍ കുത്തിയും വിരല്‍ അഞ്ചും മടക്കിയും തലയില്‍ ഒരു പ്രത്യേക പ്രദേശത്തു ചൊറിഞ്ഞും കുഞ്ഞമ്പു ആലോചിച്ചു.
ഒന്നും തെളിയുന്നില്ല.

അമ്മയുടേയൊ അച്ഛന്റേയോ മറ്റു വേണ്ടപ്പെട്ടവരുടേയോ മരണം,അങ്ങനെ വല്ലതും?

“അച്ഛന്‍ പണ്ടേ പോയി.
സര്‍ക്കസ്സിലായിരുന്നു.
ട്രിപ്പീസിനിടയിലാ കാലമാടന്‍ കൊണ്ടു പോയത്.
അതിനുമുമ്പെ അമ്മയും പോയി,തെയ്യത്തിനു പോയി മടങ്ങുമ്പോ വള്ളം മറിഞ്ഞ്.
പിന്നെ വേണ്ടപ്പെട്ടവര്....... അവര് തലങ്ങും വെലങ്ങും വീണുമരിക്കണണ്ട്”
അതൊക്കെ നോക്കിയിരുന്ന് തലപുണ്ണാ‍ക്കാന്‍ മെനക്കെടാറില്ല.ഗാലറിയിലെ ആരവങ്ങളില്‍ എല്ലാം അലിഞ്ഞുപോകും.

പാര്‍ട്ടിക്കാരനാണോ?
“അതെ”
മെമ്പര്‍ഷിപ്പുണ്ടോ?
“അത് വലിയ കാര്യമാണൊ”

ആക്ഷനില്‍ പങ്കെടൂത്തിട്ടുണ്ടോ?
“പങ്കെടുക്കണമെന്നുണ്ടായിരുന്നു.
പക്ഷെ പാര്‍ട്ടിക്കാര് എന്നെ ഒഴിവാക്കി.
ഞാനൊരു തമാശക്കാരനല്ലെ.
എല്ലാം എനിക്ക് തമാശയായിട്ടെ തോന്നിയിട്ടുള്ളു ,അത് കൊണ്ടായിരിക്കും.”


കത്തിയേറ്,വാള്‍പ്പയറ്റ്,ഓതിരം കടകന്‍,ബോംബെറിയല്‍ തുടങ്ങിയ കലാപരിപാടികള്‍ കണ്ട് പേടിച്ചിട്ടുണ്ടോ?
സൈക്യാട്രിസ്റ്റ് തലശ്ശേരി കമ്യൂണിസ്റ്റിനെ ഒന്ന് ചൊറിഞ്ഞുനോക്കി.
“അതൊക്കെ ഞങ്ങക്ക് അംഗനവാടി തൊട്ടെ തിരിയുന്ന കാര്യങ്ങളല്ലെ”

സൈക്യാട്രിസ്റ്റ് പുസ്തകങ്ങളില്‍ പരതി, ചിതലെടുത്ത പാഠപുസ്തകങ്ങള്‍ ചതിക്കില്ലെന്നാണ്.
പക്ഷെ ഒന്നും തടയുന്നില്ല.
ഇങ്ങനെയോരോ തലതിരിഞ്ഞ കേസുകെട്ടു വന്നാല്‍ കാര്യം പോക്കാ...സൈക്യട്രിസ്റ്റ് തലചൊറിഞ്ഞു.കുടുംബ പ്രശ്നം പോലെയാണിതും.അഴിക്കുന്തോറും കുരുക്കു മുറുകുന്നതു പോലെ.ലോകം ഇടിഞ്ഞു വീഴാത്ത പ്രശ്നമായതിനാല്‍ ഇപ്പോള്‍ കുടുംബപ്രശ്നം   എടുക്കാറുമില്ലെന്ന് വിശാരദന്‍ ഓര്‍ത്തു.
സൈക്യാട്രിസ്റ്റുകള്‍ ഭൂരിഭാഗവും കഷണ്ടിക്കാരാവുന്നത് ഇങ്ങനെ തല ചൊറിഞ്ഞിട്ടോ തല പെരുത്തിട്ടോ ആയിരിക്കണം എപ്പോഴും ചൊറിയേണ്ടതിനാല്‍ വിഗ് വെക്കാനും പറ്റില്ല.സൂപ്പര്‍ സ്റ്റാറുകളെപ്പോലെ തലയിലൊന്നുമില്ലെന്നാരും പറയുകയുമില്ല.

സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങള്‍ വിട്ട് സൈക്യാട്രിസ്റ്റ് വീട്ടുകാര്യത്തിലേക്ക് വന്നു,എങ്ങിനെയെങ്കിലും ഒന്നവസാനിപ്പിക്കണമല്ലോ.നര്‍മ്മം പോയാല്‍  കുടുംബത്തിനകത്തും പരതണമല്ലോ!
മംഗലം കഴിഞ്ഞതാണോ?
“അതെ ”

എന്നായിരുന്നു?
കോമാളി ഒരു നിമിഷം ചിന്തയിലാണ്ടു.
പിന്നെ വെളിപാടു കിട്ടിയതു പോലെ ഡോക്ടറുടെ മുന്നില്‍ നിന്നും ചാടി എഴുന്നേറ്റു.
സൈക്യാട്രിസ്റ്റ് അസ്വസ്ഥനായി.ഒരു രോഗി കൂടി തന്നില്‍ നിന്നും രക്ഷപ്പെടുന്നു.

ഇരിക്കൂ...ചോദിക്കട്ടെ....കുട്ടികള്‍?
“കാര്യമെല്ലാം എനിക്ക് പിടി കിട്ടി ഡോക്ടറെ....
ഡിസംബര്‍  പതിനൊന്നിനായിരുന്നു എന്റെ മംഗലം(വിവാഹം).
ആയിടക്കു തന്നെയാണ് എനിക്കിതെല്ലാം പറ്റിയത് ,ചിലപ്പോ ആദ്യാനുംഭവം തൊട്ടുതന്നെയായിരിക്കണം ഇതെല്ലാം  സംഭവിച്ചത്.
  മാനസിക വിശാരദനെ മറികടന്നതിന്‍ സന്തോഷത്തില്‍  കുഞ്ഞമ്പു സന്തോഷപരവശനായി.


വാതിലിലേക്ക് തിരിഞ്ഞ കോമാളിയെ നോക്കി സൈക്യാട്രിസ്റ്റിന് പൊട്ടിച്ചിരിക്കണമെന്നു തോന്നി.പക്ഷെ ചിരിച്ചില്ല.വിശാരദനും വീടിനെ കുറിച്ചോര്‍ത്തിരിക്കാം.

3 comments:

മണിലാല്‍ said...

കൈവിട്ട നര്‍മവും പോയ ജോലിയും തിരിച്ചു വേണം.
അതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കണം.ഇത് ജീവിതമാണ് സര്‍.
അയാള്‍ സൈക്യാട്രിസ്റ്റിനോട് താണുകേണു,പട്ടം താണുപ്പിള്ളയെപ്പോലെയിരുന്നു.

Murali K Menon said...

1. ആക്ഷേപഹാസ്യം എനിക്കിഷ്ടമായി... പെട്ടെന്ന് ഒരു നിമിഷത്തേക്ക് കുഞ്ഞമ്പു എന്റെ മനസ്സില്‍ എം.സുകുമാരന്റെ ശേഷക്രിയ എന്ന നോവലിലെ കുഞ്ഞയ്യപ്പനായ് തോന്നി.
2. ഉം.. കല്യാണം കഴിയാത്തതുകൊണ്ട് ഇഷ്ടമ്പോലെ കളിയാക്കിക്കോ....ഞങ്ങള്‍ക്കും വരും ഒരു ദിവസം...!
ഓ:ടോ: എന്റെ ഒരു കഥയുണ്ട് സൌഹൃദത്തിന്റേയും, വൈരാഗ്യത്തിന്റേയും കഥ: സമയം കിട്ടുമ്പോള്‍ വായിക്കുക.
http://komaram.blogspot.in/2006/10/blog-post.html

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........


നീയുള്ളപ്പോള്‍.....