പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, October 25, 2014

പുണ്യവാളന്മാർക്കുള്ളതല്ല ഈ ലോകം

അല്പബുദ്ധികൾക്കും
ദുർബലചിത്തർക്കും
ഇവിടെ വാതിൽ തുറക്കില്ല………..


പ്രശസ്ത പാകിസ്ഥാൻ ഗായകൻ അസീസ് മിയാന്റെ യെ മൈക്കദ എന്നുതുടങ്ങുന്ന  പാട്ട്
എനിക്കിഷ്ടമാവുന്നത് സുഖാന്വേഷിയായ മനുഷ്യന്റെ  ജീവിതലഹരികളെപ്പറ്റി അദ്ദേഹം പാടുന്നതു കൊണ്ടാണ്. മേലുദ്ധരിച്ച വരികൾ അദ്ദേഹത്തിന്റെ സൂഫി സീരീസിൽ നിന്നുള്ള പാട്ടാണ്.മദ്യഷാപ്പുകൾ സന്തോഷം നിർമ്മിക്കുന്ന സ്ഥലമാണെന്നും അവിടെ പരിശുദ്ധരായ മനുഷ്യർക്ക് സ്ഥാനമില്ലെന്നും അസീസ് മിയാൻ സംഗീതസാന്ദ്രമായി വിവരിക്കുന്നു.പള്ളിക്കും അമ്പലത്തിനുമിടയിൽ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ അവിടെ മദ്യഷാപ്പ് സ്ഥാപിച്ച് മനുഷ്യരെ ഒന്നിച്ചുകൂട്ടി സന്തോഷത്തിൽ മുക്കണമെന്നും അസീസ് മിയാൻ സംഗീതത്തെ ലോകത്തിന്റെ ആഘോഷമാക്കുന്നു.മതനിരപേക്ഷവഴികൾ അതാണെന്ന് ഈ പാട്ട് രാഗവിസ്താരം നടത്തുന്നു.

മനുഷ്യൻ സാമൂഹ്യജീവിതമായി എന്നു മാറാൻ തുടങ്ങിയോ അന്നു മുതൽ അവന്റെ നൈസർഗ്ഗികമായ ലഹരികളെ എടുത്തുകളയാനും തുടങ്ങി.ലഹരികൾ ഓരോന്നായി എടുത്തുകളയുന്നതാണ് സംസ്കാരം എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം.ജീവി നിലയിൽ നിന്നു പിഴക്കാൻ പലതരം ആവാസങ്ങൾ വേണം.അത് ഓരോരുത്തർക്കും വ്യതസ്ഥമായ രീതിയിലും അളവുകളിലുമാണ്.മനുഷ്യനാവുക എന്നുവെച്ചാൽ അതല്ലാതായിരിക്കുക  എന്നുള്ളതു കൂടിയാകുന്നു. ആയതിനാൽ സമൂഹം കല്പിക്കുന്ന വിശുദ്ധവഴികളും സ്ഥാപനങ്ങൾ എഴുതിത്തയ്യാറാക്കുന്ന   കർശനനിയമങ്ങളും തെറ്റിക്കുന്നതിൽ മനുഷ്യർ സന്തോഷം കണ്ടെത്തുന്നു.

മറുഗതിയില്ലാത്തതിനാൽ മാത്രമാണ് റേഷൻ സമ്പ്രദായത്തെ മനുഷ്യർ സ്വീകരിക്കുന്നത്.ഒരുപക്ഷെ റഷ്യ പൊളിഞ്ഞതും കമ്യൂണിസം തകർന്നതും അതുകൊണ്ടു കൂടിയായിരിക്കണം.റേഷനരി മാത്രമല്ല റേഷനു ക്യൂ നിൽക്കുന്ന മനുഷ്യനും പൂത്തുപുഴുവരിക്കും.
ബൈബിളിനെ വിശ്വസിക്കാമെങ്കിൽ  സൃഷ്ടി തൊട്ടെ വിലക്കപ്പെട്ട കനി മനുഷ്യൻ രുചിക്കാൻ തുടങ്ങിയിട്ടുണ്ട്.പാപത്തിന്റെ ശമ്പളം മരണമാണെങ്കിൽ ആ ശമ്പളത്തേയും ഇരുകൈയ്യുംനീട്ടി സ്വീകരിക്കാൻ സ്വാതന്ത്ര്യദാഹിയായ മനുഷ്യൻ സന്നദ്ധനാകുന്നു.സ്വാതന്ത്ര്യദാഹിയായ മനുഷ്യൻ ഏതറ്റം വരേയും പോകും.ഭഗത് സിംഗിനേയും സർദാർ ഗോപാലകൃഷ്ണനേയും അസ്ഥാനത്താണെങ്കിലും ഇവിടെ ഓർക്കാം.


മരണാനന്തര സ്വർഗ്ഗം വരെ കാത്തുനിൽക്കാനുള്ള ക്ഷമയൊന്നും മനുഷ്യർക്കില്ല.ബെവറേജിന്റെ ക്യൂ അതിനേക്കാൾ തുച്ഛവും അടിയന്തിരസന്തോഷത്തിന്റേയുമാകുന്നു.ഇമ്മിഡിയറ്റ് റിസൽട്ടാണ് സാധാരണയിൽ സാധാരണയായ മനുഷ്യർക്ക് വേണ്ടത്.വാഗ്ദത്തഭൂമിയിലേക്ക് കുഞ്ഞാടുകളെപ്പോലെ അലഞ്ഞുതീരാനുള്ളതല്ല ജീവിതമെന്ന് അവനും അവൾക്കും അറിയാം.ആയതിനാൽ മനുഷ്യർക്ക് പരസ്പരമാകാനാണ് കൂടുതൽ താല്പര്യം.
പ്രണയവും പ്രകാശനവും ലൈംഗിക സ്വാതന്ത്ര്യങ്ങളുമെല്ലാം നമുക്ക് സിനിമയിലും സീരിയലിലും കഥയിലുമൊക്കെ കൊള്ളാം.നിത്യജീവിതത്തിൽ അതെല്ലാം കിട്ടാക്കനിയായി നിർത്തുകയും വേണം.

മദ്യം ഒരു വിപത്ത് ആവാൻ കാരണം അതിലേക്ക് നമ്മളെ വലിച്ചിഴക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നതു കൊണ്ടു കൂടിയാകുന്നു.മനുഷ്യന്റെ സന്തോഷങ്ങളെ പ്രകാശനം ചെയ്യാൻ അനുവദിക്കാത്ത വ്യവസ്ഥയാണ് ജനാധിപത്യം എന്ന പേരിൽ ഇവിടെയുള്ളത്.മൊറാലിറ്റി എത്തിക്സ് എന്നതൊക്കെ മനുഷ്യനെ അതല്ലാതാക്കുന്ന വേലിക്കെട്ടുകളാകുന്നു.നമ്മൾ ഇടക്കൊക്കെ മൃഗജീവിതത്തെ സ്നേഹിക്കുന്നതും കാഴ്ചബംഗ്ലാവുകളിൽ പോകുന്നതും അതുകൊണ്ടാകുന്നു.മൃഗങ്ങളെ കൂട്ടിലാക്കി രസിക്കുന്നതും അവയുടെ സ്വാതന്ത്ര്യത്തെ അസൂയപ്പെട്ടുമായിരിക്കണം.

അടിസ്ഥാനപരമായി സുഖാന്വേഷികളാണ് മനുഷ്യർ.സിനിമ കാണുന്നതും യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും രാഷ്ട്രീയക്കാരുടെ  തമ്മിൽത്തല്ലു കാണുന്നതുമൊക്കെ അവനു സന്തോഷം പ്രധാനം ചെയ്യുന്നുണ്ടാവാം.അതുപോലെ മദ്യവും.ഇതൊക്കെ അവന്റെ സേഫ്ടി വാൽവ് കൂടിയാവുന്നു.ഇതില്ലാതായാൽ അവൻ ഭീകരവാദിയാവും.സംശയമുള്ളവർ മദ്യവും ഭീകരവാദവും ഒന്നിച്ചോർത്ത് ഒന്നു കറങ്ങിവരിക.

.വിദ്യ അഭ്യസിച്ചതുകൊണ്ടൊ ജോലി കിട്ടിയതു കൊണ്ടൊ പെണ്ണിൽ കെട്ടിയിടപ്പെട്ടതുകൊണ്ടൊ മറിച്ചോ, വീട് വെച്ചതുകൊണ്ടൊ പട്ടിയെ വളർത്തിയതുകൊണ്ടൊ വാഹനം ഓടിച്ചതുകൊണ്ടൊ ടോൾ കൊടുത്ത് മാന്യത നടിച്ചതുകൊണ്ടൊ മനുഷ്യൻ തൃപ്തിയിലേക്ക് തുറക്കുന്നില്ല.സഹജീവിസ്നേഹം കൊണ്ടും അവൻ സംതൃപ്തനാവുമെന്ന് തോന്നുന്നില്ല. തുറസുകളെ തേടുന്ന അവന്റെ മാനസിക വ്യാപാരങ്ങളെ ആരും പരിഗണിക്കുന്നില്ല.എഴുന്നേറ്റാൽ കക്കൂസിലേക്കും കുളിമുറിയിലേക്കും അവിടെ നിന്ന് ഭക്ഷണത്തിലേക്കും തിരക്കിട്ട് ഓഫീസിലേക്കും അവിടെ നിന്ന് വീട്ടിലേക്കും അവിടെക്കിടന്നുറങ്ങി വീണ്ടും ചക്രത്തെപ്പോലെ വട്ടംകറങ്ങിയതുകൊണ്ടൊ ഒന്നും അപാരമായ തൃഷ്ണകൾക്ക് ഒന്നും സംഭവിക്കുന്നില്ല .കളത്തിനുപുറത്തുപോകാതെ കള്ളികൾക്കുള്ളിൽ മാത്രം കളിക്കുന്ന  പാമ്പും കോണിയും പോലെയുള്ള ജീവിതം മനുഷ്യനെ പ്രാന്തുപിടിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒരാൾക്ക് ഭ്രാന്തുപിടിക്കാൻ മറ്റൊന്നും വേണ്ട.ശബളവർദ്ധനക്കുള്ള ജാഥയിൽ പങ്കെടുത്ത് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതു കൊണ്ടോ പാലസ്തീൻ പ്രശ്നത്തിൽ രോഷം പ്രകടിപ്പിച്ചതുകോണ്ടൊ പ്രശ്നങ്ങൾ  ഒന്നും രമ്യതയിലാവുന്നില്ല.എല്ലാം സമരങ്ങളും ഉള്ളിൽ നിന്നും തുടങ്ങണം.അവനവനെ ഓരോ നിമിഷവും പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കണം.
അതിനു സാദ്ധ്യമല്ലാത്ത ഈ ലോകത്തിൽ……….

ഇന്ന് മനുഷ്യർക്ക് പുറത്തിറങ്ങി നടക്കാനൊരിടമില്ല. ഇരിക്കാനൊരിടമില്ല,ടോൾ കൊടുത്താൽ  പോലും.തൃശൂർ മെയിൻ പോസ്റ്റോഫീസിൽ എന്റെ നാട്ടുകാരൻ, ദുബായിൽ നിന്നും തിരികെ വന്നവൻ മറ്റുള്ളവർ സ്റ്റാമ്പൊട്ടിക്കുന്നതും കത്തിൽ അഡ്രസ് എഴുതുന്നതും നോക്കിയിരിക്കുന്നത് പല തവണ കണ്ടു.ഇതെന്താ ഇവിടെ എന്നു ചോദിച്ചപ്പോൾ പറഞ്ഞത് വീട്ടിൽ നിന്നിറങ്ങിയാൽ മറ്റൊരിടമില്ല എന്നാണ്.ആയതിനാൽ ടൗണിലേക്ക് വണ്ടികയറുന്നു.ഒരുമിച്ചുകൂടാൻ ഒരിടമില്ലാത്ത അവസ്ഥയാണ്.വായനശാലകളിൽ പോയാൽ ഇപ്പോ പ്രധാന വിനോദം ടെലിവിഷൻ ആണ്.മതിലുകളിൽ കയറിയിരുന്നാൽ പോലീസ് പിടിക്കും.ബോബ് മെർളിയുടെ പടമുള്ള ബനിയൻ ഇട്ടാൽ പോലീസ് കേസെടുക്കുന്ന കാലമാണ്.ആരാണ് ബോബ് മർളി എന്നതിന് പോലീസുകാർ നൽകുന്ന മറുപടി ഏതോ കഞ്ചാവ് കച്ചവടക്കാരൻ എന്നാണ്.മനുഷ്യർ കൂട്ടം കൂടുന്നതിനെ ഭരണകൂടം ഭയക്കുന്നു.

സദാചാരം പഠിപ്പിക്കുന്നതിൽ പോലിസിനേക്കാൾ ആവേശം ഇപ്പോൾ സാദാ മനുഷ്യർക്കാണ്.
ലഹരിയെ കൈവിടാൻ മനുഷ്യനായി  മണ്ണിൽ മുളച്ച ഒരാൾക്ക്  കഴിയാത്തതു പോലെ മദ്യം സമ്പൂർണ്ണമായി നിരോധിക്കാൻ തലയിൽ എന്തെങ്കിലുമുള്ള ഒരു ഭരണാധികാരിക്കും തോന്നില്ല.മദ്യമില്ലാത്ത ഒരു സമൂഹവും ലോകത്തിലില്ല.ലഹരി ഉള്ളിലില്ലാത്ത ഒരു ജീവിയും ഇതേവരെ ജനിച്ചിട്ടുമുണ്ടാവില്ല.

മരണത്തോടും ജീവിതത്തോടും തൊട്ടുംതൊടാതെയും   നിൽക്കുന്ന  രോഗിയായ സുഹൃത്തിന്റെ  ആവശ്യപ്രകാരം മൂക്കിലെ ട്യൂബിൽക്കൂടി മദ്യം ഇറ്റിച്ചുകൊടുത്ത സംഭവം  സംവിധായകൻ പവിത്രൻ പറഞ്ഞുകേട്ടിട്ടുണ്ട്.ലഹരിക്കായുള്ള ഉൾവിളികളെ പരിഹസിക്കരുത്.
പോപ്പിന്റെ റോമിൽ നിന്നും സുഹൃത്ത് പൗലോസ് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞത് എന്തൊക്കെയാണെങ്കിലും മദ്യം വിലക്കുറവിലും സുലഭവുമായി കിട്ടുന്നതുകൊണ്ടുമാത്രമാണ് അവിടെ  നിന്നുപിഴക്കുന്നതെന്ന്.നാട്ടിൽ കമ്യൂണിസം കളിച്ചുനടന്ന പൗലോസ് സഖാവിന്റെ സേവനം ഇനി കേരളത്തിനു കിട്ടുമെന്ന് പുതിയ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നില്ല.റോം പ്രൗഢിയോടെ നിലനിൽക്കുന്നത് മതം കൊണ്ടൊ അദ്ധ്യാത്മകത കൊണ്ടൊ അല്ലെന്നും ടൂറിസം കൊണ്ടുമാത്രമാണെന്നും ലോകശ്രദ്ധയിലേക്ക് പൗലോസിന്റെ  സുവിശേഷം ഉറക്കെ വിളിച്ചുപറയുന്നു.പോപ്പിന്റെ നാട്ടിലാവാം, ഇവിടെ നടപ്പില്ലെന്നു പറയുന്നതിലെ യുക്തി മനസിലാവുന്നില്ല.

സംഘടിത മതങ്ങൾ മദ്യത്തിൽ ഇടപെടുന്നതിലെ ജനാധിപത്യവിരുദ്ധത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കേരളത്തിലെ രൂപതകൾ അതിന്റെ തലതൊട്ടപ്പന്മാരും മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗും മദ്യം നിരോധിക്കണമെന്നു പറയുന്നു.എന്നാൽ എൻ എസ്  എസും ,എസ് എൻഡിപിയും നിരോധനമല്ല വേണ്ടതെന്നും വാദിക്കുന്നു.കൃസ്ത്യാനികൾക്കും മുസ്ലീമുകൾക്കും മദ്യം വേണ്ടേങ്കിൽ അത് പള്ളിയിൽ പറഞ്ഞാൽ മതിയല്ലോ.മറിച്ചാണവർ പറയുന്നതെങ്കിൽ മതേതരരായ മദ്യപാനികൾക്ക് പറയേണ്ടിവരും,അത് പള്ളീപ്പറഞ്ഞാൽ മതിയെന്ന്.

കേരളത്തിലേത് മതേതരഭരണമല്ല മതഭരണമാകുന്നു.മദ്യത്തെ ഒരു സദാചാരപ്രശ്നമായി ഉയത്തുന്നതിലൂടെ കേരളത്തെ വീണ്ടും പിറകോട്ടുകൊണ്ടുപോകയാണ്.പുരോഗമനത്തിന്റെ മേൽമുണ്ടിനുള്ളിൽ മനുസ്മൃതിയുടെ പൂണുലുകൾ തെളിഞ്ഞുകൊണ്ടിരിക്കുന്നു.ഉമ്മൻ ചാണ്ടിയും സുധീരനും കോട്ടയം രാഷ്ട്രീയവും മലപ്പുറം അജണ്ടയും കേരളത്തെ സംഘപരിവാറിന്റെ വിപണിയെയാണ് വിപുലമാക്കുന്നത്.

മദ്യം വിപ്ലവത്തിനുപോലും തടസമായിട്ടില്ലെന്ന് റഷ്യ സാക്ഷ്യപ്പെടുത്തുന്നു.മദ്യമില്ലാത്ത രാജ്യങ്ങൾ മതേതരമല്ല.അത് വർഗ്ഗീയമോ വംശീയമോ അതിനേക്കാൾ മോശമോ ആയിരിക്കും.നമ്മുടെ മുന്നിലുള്ള ചരിത്രവും ചിത്രവും അതാണ്.അസീസ് മിയാൻ പറയുന്നതും അതാണ്.പള്ളിക്കും അമ്പലത്തിനുമിടയിലെ തുറസ് മദ്യശാലക്കായി ഉപയോഗിക്കുക.മതേരത്വം തുളുമ്പുന്നത് അവിടെ നിങ്ങൾക്കു കാണാം.കേരളത്തിലും ഇപ്പോൾ കാണുന്ന മതേതരമായ ഇടങ്ങൾ  ബാറുകൾ എന്നു നാം വിളിക്കുന്ന മധുശാലകളും കൂടിയാവുന്നു.ബാറുകൾ അടച്ചാൽ പിന്നെ എവിടെ ചെന്നിരിക്കും എന്നാണ് എന്റെ സുഹൃത്ത് ആശങ്കപ്പെട്ടത്.കേരളത്തിലെ എൺപത് ശതമാനത്തിലധികം പേരും സോഷ്യൽ ഡ്രിങ്കേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ബഹുമാന്യമദ്യപാനികളാകുന്നു.ബാക്കിവരുന്നവരുടെ കണക്കുവെച്ചാണ് കേരളം മദ്യപാനികളുടെ നാടെന്ന് നേതാക്കന്മാർ തറപറ പ്രസംഗം നടത്തുന്നത്.പൊതുസ്ഥലങ്ങളിലെ ക്യൂ കണ്ടാൽ അങ്ങിനെ തോന്നിയേക്കാം.അവരെ നല്ല സ്ഥലങ്ങളിലേക്ക് ഇടം കൊടുത്ത് മാന്യന്മാരാക്കുക. തേച്ചുമിനുക്കിയ വസ്ത്രങ്ങളിൽ നടക്കുമ്പോൾ എത്ര വലിയ കാട്ടുകള്ളന്മാരാണെങ്കിലും അവരോടു നമുക്കും ബഹുമാനമൊക്കെ തോന്നാറില്ലെ.അതു പോലുള്ളൊരു മാന്യത മദ്യപന്മാർക്കും കൊടുക്കണം.മദ്യം നിരോധിക്കലല്ല ഇതിനുള്ള പോംവഴി.കേരളത്തിൽ കൈക്കൂലി വാങ്ങുന്നവരെയും അഴിമതിക്കാരേയും മുഴുവൻ ക്യൂ നിർത്തിയാൽ ഡിവൈഎഫ് ഐയുടെ മനുഷ്യച്ചങ്ങലകളേക്കാൾ നീളം അതിനുണ്ടാവും.പൊതുമുതൽ കൊള്ളയടിക്കുന്നവരോ സ്വന്തം കയ്യിൽ നിന്നും ലഹരി നുണയുന്നവരോ,ആരാണ് കുറ്റവാളികൾ.

കയ്യേറ്റക്കാരെയും ക്വാറിമാഫിയയേയും സഹായിക്കാൻ കേരളത്തിന്റെ തായ് വേരായ പശ്ചിമഘട്ടത്തിനെ വെട്ടിനിരത്തുന്ന നാടാണിത്.മതപ്രീണനത്തിന്റെ പേരിൽ പൊതുസ്വത്ത് കൊള്ളചെയ്യപ്പെടുന്ന,അതിനനുവദിക്കുന്ന   നാടാണിത്.
ബോബ് മെർളിയുടെ ചിത്രമുള്ള ബനിയൻ ഇട്ടതിന് യുവാക്കളെ അറസ്റ്റ് ചെയ്യാൻ ഉളുപ്പില്ലാത്ത നാടുംകൂടിയാണിത്.ലോകപ്രശസ്ത ഗായകനെ വെറും കഞ്ചാവ് വിലപനക്കാരാക്കിയ അധികാരികളും അതിനെ പ്രോൽസാഹിപ്പിച്ച   പത്രധർമ്മക്കാരുടേയും  നാണാണിത്.
സർ, ഈ നാട്ടിൽ ജീവിച്ചുപോകണമെങ്കിൽ എനിക്ക് രണ്ടെണ്ണം അടിക്കണം.അല്ലെങ്കിൽ അടി വേറെ വഴിക്ക് തിരിയും.

എന്റെ സുഹൃത്തും ശില്പിയുമായ രാജൻ കഴിഞ്ഞ ദിവസം പറഞ്ഞു,സർക്കാർ മദ്യം തരുന്നതിനു മുമ്പേ കഴിച്ചുതുടങ്ങിയതാണ്.അവർ നിർത്തിയാലും അതു തുടരും.വിലക്കപ്പെട്ട കനി കഴിക്കരുത് എന്ന് പറഞ്ഞവരോട് അത് പള്ളീപ്പറഞ്ഞാ മതി എന്നു  തിരിച്ചുപറഞ്ഞ വർഗ്ഗമാണ് മനുഷ്യകുലം,അവരോട് കളിക്കരുത്.
മദ്യനിരോധനത്തിന്റെ ചരിത്രം 1920 ൽ അമേരിക്കയിൽ നിന്നും തുടങ്ങുന്നു.പിൻവലിക്കുന്നതിന്റെ ചരിത്രവും അവിടെ നിന്നും തുടങ്ങുന്നു.കാനഡ,ഫിൻലാൻഡ്,സ്വീഡൻ,തമിഴ് നാട്,ആന്ധ്രപ്രദേശ്,അരുണചൽ പ്രദേശം,മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.
ചരിത്രമറിയാത്തവർ എപ്പോഴും കിണറ്റിലെ തവളകൾ മാത്രമാണ്.അവരെ വിട്ട് മുന്നണിയിലേക്ക് വരുന്ന ജനത പുതിയ ലോകത്തെ സ്വീകരിക്കുകയും പുതിയ കാലത്തിനു ചിയേർസ് പറയുകയും ചെയ്യും.
നിർത്തട്ടെ,മദ്യമല്ല.
എല്ലാവർക്കും ചിയേർസ്.

3 comments:

മണിലാല്‍ said...

അല്പബുദ്ധികൾക്കും
ദുർബലചിത്തർക്കും
ഇവിടെ വാതിൽ തുറക്കില്ല………..

George said...

Good

Muralee Mukundan , ബിലാത്തിപട്ടണം said...

മദ്യനിരോധനത്തിന്റെ ചരിത്രം 1920 ൽ അമേരിക്കയിൽ നിന്നും തുടങ്ങുന്നു.പിൻവലിക്കുന്നതിന്റെ ചരിത്രവും അവിടെ നിന്നും തുടങ്ങുന്നു.കാനഡ,ഫിൻലാൻഡ്,സ്വീഡൻ,തമിഴ് നാട്,ആന്ധ്രപ്രദേശ്,അരുണചൽ പ്രദേശം,മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.

ചരിത്രമറിയാത്തവർ എപ്പോഴും കിണറ്റിലെ തവളകൾ മാത്രമാണ്.അവരെ വിട്ട് മുന്നണിയിലേക്ക് വരുന്ന ജനത പുതിയ ലോകത്തെ സ്വീകരിക്കുകയും പുതിയ കാലത്തിനു ചിയേർസ് പറയുകയും ചെയ്യും..!


നീയുള്ളപ്പോള്‍.....