പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, May 30, 2015

അടുത്ത ബെല്ലിനു മുമ്പേ തുടങ്ങുന്ന നാടകങ്ങൾ



(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത്)


ചിരി തൃശൂരിനൊപ്പം ചേർന്നുനിൽക്കാൻ തുടങ്ങുന്നത് രണ്ടൊ മൂന്നോ നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല,  ഊഹിച്ചു പറയാം,ചാക്യാർ കൂത്തിനൊപ്പം. ഇരിഞ്ഞാലക്കുട കൂടൽമാണിക്യവും മൂഴിക്കുളവും തൃശൂർ വടക്കുംനാഥനുമാണ് കൂത്തിന്റെ പ്രധാനവേദികൾ.വടക്കുംനാഥനിൽ  നിലവിലുള്ള കൂത്തമ്പലം ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം പുതുക്കിപ്പണിഞ്ഞതുമാണ്.ആയതിനാൽ കൂത്തമ്പലത്തിനും കൂത്തിനും  ചിരിയുടെ മുഴക്കങ്ങൾക്കും  ചരിത്രത്തോളം തഴക്കമുണ്ടെന്ന് അനുമാനിക്കാം.

ഹാസ്യത്തിന് ഇത്രയും വഹയുണ്ടെങ്കിൽ  ചാക്യാരായി ജനിക്കാമായിരുന്നു എന്ന് വി.കെ.എൻ  പ്രസ്താവിച്ചത് വെറുമൊരു  ഫലിതമാവാൻ വഴിയില്ല.

 വെറുതെ കഥ പറയുന്ന രീതി വിട്ട് കേൾവിക്കാരിൽ താല്പര്യം ഉണർത്താൻ എളുപ്പമാർഗം ഭക്തിയും ശൃംഗാരവും ഹാസ്യവും കലർത്തുകയാണെന്ന തിരിച്ചറിവാണ് രാജസദസിൽ മാത്രം അവതരിപ്പിച്ചുപോന്ന  ചാക്യാർകൂത്തിന്  ജനശ്രദ്ധ വർദ്ധിപ്പിച്ചത്.അമ്മന്നൂർ ചാച്ചു ചാക്യാർ,അമ്മന്നൂർ മാധവചാക്യാർ തൃശൂർ ഹാസ്യത്തിന്റെ തുടക്കക്കാരിൽ പ്രധാനികളാണ്.

മാധവചാക്യാരെ കാണുമ്പോഴൊക്കെ ആ മുഖത്ത് നോക്കിയിരിക്കാൻ തോന്നും.എത്രയെത്ര ഭാവങ്ങളിലൂടെയാണ് വെറുതെയിരിക്കുമ്പോഴും ആ മുഖത്തിന്റെ സഞ്ചാരം.
രംഗവേദിയിലല്ലാതെ അദ്ദേഹം അധികം സംസാരിക്കുമായിരുന്നില്ല.പുറത്തെടുക്കാതെ തുളുമ്പിയ  നർമ്മം അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പ്രസാദാത്മകത നിറച്ചിരുന്നു.കൂത്ത് അവതരിപ്പിക്കുന്നതിനിടയിൽ നർമ്മത്തിന്റെ  ഒരു ചെറുകതിനക്ക് തിരികൊളുത്തും.ആ അലകൾ അടങ്ങാൻ കുറെ സമയമെടുക്കും.അത് വരെ കഥയും ഉപകഥകളും ഉപമകളുമായി അദ്ദേഹം സഞ്ചരിക്കും.ഹാസ്യത്തോടൊപ്പം  ശൃംഗാരവും ഭക്തിയും ചേരുംപടി ചേരുവകളാവും.എളുപ്പത്തിൽ ആസ്വാദകരെപ്പിടിക്കാൻ സംസ്കൃതത്തോടൊപ്പം മലയാളവും  കവിതയിൽ കലർത്തിയ തോലനായിരുന്നു ചാക്യാർ കൂത്തിന് ഊർജ്ജം പകർന്നത്,നർമ്മത്തിനും.
നല്ല വർത്തമാനങ്ങളുടെ പെരുമഴ എന്നർത്ഥം വരുന്ന സ്ലാഘ്യഗീർ എന്ന സംസ്കൃതത്തിൽ  നിന്നായിരിക്കണം  ചാക്യാർ എന്ന മനോഹരമായ പദം നമ്മൾ മലയാളികൾ നിർമ്മിച്ചത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാളുകളിൽ രാമായണ കഥയിൽ രാമൻ  രാജഭരണം ത്യജിച്ച ഭാഗം അവതരിപ്പിക്കവെ, ഒഴിഞ്ഞതോ ഒഴിപ്പിച്ചതോ എന്ന പ്രയോഗത്തിലൂടെയാണ് ചാക്യർ കാലികവും  രാഷ്ട്രീയവുമായ വിഷയത്തിൽ  തൊട്ടത്.അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി അച്യുതമേനോൻ ബാന്ധവത്തെ കളിയാക്കാൻ   ചാക്യാർ തെരഞ്ഞെടുത്തത്, ഇന്ദിര പറഞ്ഞാ അച്യുതനെന്താ പിന്നെയുള്ളത് എന്ന പ്രയോഗമായിരുന്നു.
 കയരിക്കയറി നർമ്മം സാമൂതിരിയുടെ  കുറിക്കുകൊണ്ടപ്പോൾ അമ്മന്നൂർ ദേശംവിട്ട് ഭയന്നോടി തൃശൂർക്ക് പോന്നവരാകുന്നു ചാച്ചുച്ചാക്യാരുടെ കുടുംബം.മാധവചാക്യാരോളം ഉയരമെത്തി പരിലസിക്കുന്നതാണ് കാലങ്ങളിലൂടെയുള്ള അഭിനയത്തിന്റേയും നർമത്തിന്റെയും ആ തുടർച്ച.
മുണ്ടശ്ശേരിയും അച്യുതമേനോനും,ഇ.എം.എസുമൊക്കെ  രാഷ്ട്രീയത്തിൽ നിറഞ്ഞിരിക്കുമ്പോഴും ചാക്യാർകൂത്തിന്റെ ആസ്വാദകരായിരുന്നു.വടക്കുംനാഥന്റെ അകത്തേക്ക് കടക്കാൻ അർഹതയില്ലാത്തവർ തെക്കേ ഗോപുരനടയിൽ ഇരുന്ന് ചാക്യാർകൂത്ത് കേൾക്കുമായിരുന്നു.കെട്ടും മട്ടും ചിട്ടയും മറികടന്ന് ചാക്യാർകൂത്ത് ആസ്വാദകരെ സമ്പാദിച്ചത് നർമ്മം ഒന്നു കൊണ്ടു മാത്രമായിരിക്കണം.നർമം എപ്പോഴും കാലത്തോടൊപ്പം ഊർജ്ജത്തിന്റെ സംഗീതമുതിർത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ചാക്യർകൂത്തിനും കുഞ്ചൻ നമ്പ്യാർക്കും സഞ്ജയനും ശേഷം ആധുനികകാലത്തെ  നർമ്മം പറഞ്ഞ അഭിനവ ചാക്യാരായിരുന്നു തിരുവില്വാമലക്കാരൻ വി.കെ.എൻ.അതിനും മേലേയുള്ള ഹാസ്യം മലയാളികൾ അനുഭവിക്കാനിരിക്കുന്നതേയുള്ളു.

ഓണക്കാലം മുതൽ നവരാത്രി വരെ നാല്പത്തിയൊന്ന് ദിവസങ്ങളാണ് പറഞ്ഞൊഴിയാത്ത കഥകളും  മർമത്തിൽ തൊട്ടുപോകുന്ന നർമ്മവും  വടക്കുംനാഥനിൽ നിറയുന്നത് .
ആചാരാനുഷ്ഠാനങ്ങളുടെ  മതിൽക്കെട്ടിനുള്ളിൽ   ചാക്യാരും കൂത്തും ഹാസ്യവും  ഒതുക്കിനിർത്തപ്പെട്ടപ്പോൾ  ക്ഷേത്രത്തിനു പുറത്തെ തുറസിൽ കഥപറച്ചിലിന്റേയും ഹാസ്യത്തിന്റേയും മറ്റൊരു മഹാലോകം തുറക്കപ്പെടുകയായിരുന്നു.തെരുവുമൂലകളിലും  പൂരപ്പറമ്പിലും ചായക്കടകളിലും മദ്യവില്പനശാലകളിലും ആൽത്തറകളിലും   എവിടെയൊക്കെ കൂടാമോ അവിടെയൊക്കെ നർമം നിറഞ്ഞാടി.അവരുടെ ഹാസ്യത്തിന് പരിധികളോ നിഷ്കർഷകളോ ഇല്ലായിരുന്നു.അവരുടെ നർമ്മസല്ലാപങ്ങൾക്ക് ആരും സദാചാരത്തിന്റെ  മറക്കുട നിവർത്തിയില്ല.സാഹോദര്യമായിരുന്നു അവരുടെ മതം,നർമമായിരുന്നു അവരുടെ ഭാഷ,പങ്കിടലായിരുന്നു അവരുടെ ജീവിതം.തെരുവായിരുന്നു അവരുടെ അരങ്ങ്. അനന്തവിസ്തൃതമായ ഒരു ലോകം അവർക്കുമുന്നിലുണ്ടായിരുന്നു.
 അവരിൽ നിന്ന് നാടകക്കാരുണ്ടായി,സിനിമക്കാരുണ്ടായി,കവികളുണ്ടായി,കാഥികരുണ്ടായി,പാട്ടുകാരുണ്ടായി,ചിത്രകാരന്മാരുണ്ടായി,രാഷ്ട്രീയക്കാരുണ്ടായി,സഹൃദയരായ മനുഷ്യരുടെ നീണ്ടനിരയുണ്ടായി.അവരുടെ ലോകമാണ് കൂടുതൽ സുന്ദരമെന്ന് കാലം വിലയിരുത്തപ്പെടുകയും ചെയ്തു.
ഏതിനുമുപരിയെന്ന് സ്വയം അവരോധിച്ച് ജീവിച്ച ആശയവാദികൾ ഇത്തരം തമാശകളെ  വളിപ്പ് എന്നും ഇവരുടെ സ്വഭാവത്തെ  ആഭാസകരമെന്നും ഭാഷയെ പരദൂക്ഷണം എന്നൊക്കെ ആക്ഷേപിച്ച്  പുറംതിരിഞ്ഞുനിന്നു.
ചാക്യാർമാരുടെ സംസ്കൃതമായ വർത്തമാനങ്ങളുടെ പെരുമഴയെ പച്ചമലയാളത്തിന്റെ തോരാമഴയാക്കി പുനർനിർമ്മിച്ചവരായിരുന്നു ജോസ് പായമ്മലും സംഘവും.ഭാഷയെ സംസ്കരിച്ച് സദാചാരസന്നിഭമാക്കിയില്ല അവർ.വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നൊരു മട്ടിലായിരുന്നു അവരുടെ  വാക്കും വർത്തമാനവും പ്രയോഗങ്ങളും.ആശയവാദത്തിനു മുന്നിൽ മുട്ടുകുത്തിനിന്ന് നീന്തിയ ലോകത്തെ ഇക്കൂട്ടർ നേരിട്ടത്  നർമ്മത്തിന്റെ  പ്രതിസംസ്കൃതികൊണ്ടാണ്.
ഹാസ്യം എന്നും എവിടേയും ജനകീയ പ്രതിപക്ഷമായിരുന്നു. മതത്തെ രാഷ്ട്രീയത്തെ,എന്തിനേയും അത് വിമർശനവിധേയമാക്കിക്കൊണ്ടിരുന്നു. മാതൃകകളായി കുഞ്ചൻ നമ്പ്യാരും,ഇ.വി.കൃഷ്ണപ്പിള്ളയും,സഞ്ജയനും,വി.കെ.എൻ വരെ നമുക്ക് മുന്നിലുണ്ട്.

ലോകത്തുള്ള മനുഷ്യരെ മുഴുവൻ ഹാസ്യത്തിന്റെ മാന്ത്രികവടി ചുഴറ്റിക്കീഴടക്കിയ ചാപ്ലിനേയും  ഓർക്കുക.ഫാസിസത്തിനെതിരെയും സ്വാതന്ത്ര്യത്തിനുവേണ്ടിയും ഏറ്റവും മഹത്തായ പ്രസ്താവം ഈ കോമാളിയിൽ നിന്നുകൂടിയാണ് ലോകം കേട്ടതെന്നും അറിയുക.
 പച്ച മനുഷ്യരല്ലാതെ മറ്റൊന്നും അവരെ ബാധിച്ചില്ല.കാണികളുടെ രസച്ചരടിൽ പിടിച്ചുകയറി അവർ ജീവിതത്തെ കൂടുതൽ രസകരവും സാദ്ധ്യവുമാക്കാൻ ശ്രമിച്ചു.

ഇൻസ്റ്റന്റ് നാടകവേദിയുടെ അമരക്കാരനായ ജോസ് പായമ്മലിനെ അറിയുന്നത് പി.ടി.കുഞ്ഞുമുഹമ്മദിന്റെ മഗ് രിബ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ്. സ്റ്റേജിലെയും ജീവിതത്തിലേയും സന്തത സഹചാരിയായ കലാലയം രാധ അതിൽ അഭിനയിക്കുന്നുണ്ടായിരുന്നു. 
ദൈവം അവതരിക്കുമെന്ന് കാലങ്ങളായി കാത്തിരുന്ന  യഹൂദമതം തന്നെയാണ് യേശുകൃസ്തുവിനെ കുരിശേറ്റിയത്. ദൈവമെന്ന് പറഞ്ഞ് ആരു വന്നാലും ഇതുതന്നെ ഗതി എന്ന് അവർ  കട്ടായം പറഞ്ഞിരിക്കണം.ഇതിന് നേതൃത്വം കൊടുത്തത് കയ്യാഫസ് എന്ന യഹൂദപുരോഹിതനും.ഇക്കഥയെ  ആസ്പദമാക്കി കൈനിക്കര പത്മനാഭപ്പിള്ള എഴുതിയ കാൽവരിയിലെ കാല്പാദം എന്ന നാടകമവതരിപ്പിച്ചുകൊണ്ടാണ് ജോസ് പായമ്മൽ രംഗത്തുവരുന്നത്.കുരിശിലേറ്റുമ്പോൾ പിലാത്തോസിന്റെ മുഖത്തുപോലും നർമ്മമുണ്ടെന്ന് സൂക്ഷ്മദൃക്കുകളായ  നിരീക്ഷകർ പറയുന്നു.മനുഷ്യരുടെ മണ്ടത്തരം കണ്ട് സാക്ഷാൽ യേശുകൃസ്തുവിനുപോലും ചിരി വന്നിട്ടുണ്ടാകാമെന്നും  കഥകൾക്ക്  ക്ഷാമമില്ലാത്ത തൃശൂരിൽ നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്.അതുകൊണ്ടാണത്രെ മൂന്നാം ദിവസം തിരികെ വന്ന് മനുഷ്യന്റെ മണ്ടത്തരത്തിന്  കൊഞ്ഞനം കുത്തിയത്.കയ്യാഫസിന്റെ പിന്തുടർച്ചക്കാരായ പുരോഹിതവർഗ്ഗം കാലങ്ങളായി തുടർന്നു പോരുന്ന കർക്കശസ്വഭാവം കണ്ടുംകേട്ടും മടുത്തിട്ടാണത്രെ കുഞ്ഞാടുകൾ പള്ളിയേയും പാതിരിയേയും കഥാപാത്രങ്ങളാക്കി നർമ്മം പ്രചരിപ്പിക്കാൻ തുടങ്ങിയതെന്നാണ്  കവി കെ.ആർ.ടോണി പറയുന്നത്.ടോണിയുടെ മുഖത്തും കവിതയിലുമുള്ള ഹാസ്യവും ഏതു തരമാണെന്ന് വേർതിരിച്ചെടുക്കാനും പ്രയാസമാണ്.ആയതിനാൽ തൃശൂരിന്റെ മുഖമുള്ള കവി ഇദ്ദേഹമാകുന്നു.

ജോസ് പായമ്മലും ഇതേ ഗോത്രത്തിലാണ് ജനിച്ചുവാഴുന്നത്.ദൈവത്തെക്കുറിച്ച് ചോദിച്ചാൽ ജോസേട്ടനും ചിരിക്കും.നർമമാണ് ഏകദൈവമെന്നായിരിക്കും ആ ചിരിയുടെ നിർവ്വചനം. സി.എൽ.ജോസ്,ടി.എൽ.ജോസ്,ജോസ് പായമ്മൽ  തുടങ്ങി ഒട്ടനവധി ജോസ് നാമധാരികൾ അന്നും ഇന്നും നാടകരംഗത്തുണ്ടായിരുന്നുവെങ്കിലും ജോസ് ചിറമൽ മാത്രമായിരുന്നു തൃശൂരിൽ ഞങ്ങൾക്ക് ഒരേയൊരു നാടകക്കാരൻ. സൂര്യവേട്ട,മുദ്രാരാക്ഷസം,മാദ്രീഗോത്രം,ഭോമ തുടങ്ങിയ അനവധി നടകങ്ങളിലൂടെ ജോസ് ചിറമലും സംഘവും   തൃശൂരിൽ നിറഞ്ഞുനിന്ന  കാലമുണ്ടായിരുന്നു.

പി.എം.ആന്റണിയുടെ കൃസ്തുവിന്റെ ആറാം തിരുമുറിവ്  എന്ന നാടകം  മതമേധാവികളുടെ സമ്മർദ്ദത്തിൽ  സർക്കാർ നിരോധിച്ച കാലം.ഇതിൽ പ്രതിഷേധിച്ചുകൊണ്ട് തൃപ്രയാറിൽ നിന്നും ആലപ്പാട്ടേക്ക് പത്തുകിലോമീറ്റർ നാടകം വിഭാവനം ചെയ്തത്  ജോസ് ചിറമലിന്റെ നേതൃത്വത്തിലായിരുന്നു. കീഴ്മാട് അന്ധവിദ്യാലയത്തിലും തങ്കമണി ഗ്രാമത്തിലും പോലീസ് നടത്തിയ അതിക്രമങ്ങളടക്കം കേരളത്തെ നടുക്കിയ ജനാധിപത്യധ്വംസനങ്ങളെ വിഷയമാക്കി നാലാൾ കൂടുന്ന കവലയിലൊക്കെ നാടകം അവതരിപ്പിക്കുക.യുവത്വത്തിന്റെ ആവേശം ഉയർന്നുപൊങ്ങിയ നാളുകളായിരുന്നു അത്. മനുഷ്യനായി മാറുന്നതുപോലെ എന്ന തോന്നൽ അന്നാണുണ്ടായത്.

നാടകത്തിന്റെ ശക്തി തിരിച്ചറിഞ്ഞ അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. കൂട്ടായ ചിന്തയിലൂടെ നാടകം രൂപപ്പെടുത്തുകയായിരുന്നു.വാടാനപ്പള്ളിയിലും ആലപ്പാട്ടും ഇതിന്റെ റിഹേർസൽ ക്യാമ്പുകൾ നടന്നു. നാടകം  തുടങ്ങിയ നിമിഷം തന്നെ എല്ലവരേയും പോലീസ് പിടികൂടുകയും ചെയ്തു.അറസ്റ്റുചെയ്യപ്പെട്ട അമ്പത്തേഴു പേരും അന്തിക്കാട് പോലീസ് സ്റ്റേഷനിൽ  നാടകം കളിച്ച് അധികാരത്തെ മുൾമുനയിൽ നിർത്തി.കാർക്കശ്യത്തിനെതിരെയുള്ള നർമമായിരുന്നു അവിടെ പ്രകാശിപ്പിച്ചത്.നാടകം സമരമുഖത്ത് ജ്വലിക്കുമെന്നതും  അന്നറിഞ്ഞു.

 നാടകനിരോധനത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഇത്രയും പേർ നിരവധി വർഷങ്ങൾ കോടതിയും കേസുമായി അലഞ്ഞതും വലഞ്ഞതും നാടക ചരിത്രത്തിൽ എഴുതിച്ചേർക്കാൻ തൃശൂർ  നൽകിയ ഉജ്ജ്വലമായ മറ്റൊരദ്ധ്യയം.   ചരിത്ര സംഭവമായി   തൃശൂരിൽ അരങ്ങേറിയ ആവിഷ്കാര സ്വാതന്ത്ര്യ കൺവെൻഷനും തുടർ സമരങ്ങളും ഇതേ സംഭവങ്ങളുടെ പേരിലായിരുന്നു.

ഇങ്ങനെ നാടകവും സിനിമയും സാഹിത്യവുമൊക്കെയായി അലഞ്ഞ കാലത്ത്  ഞങ്ങൾ അറിയാതെ പോയതായിരുന്നു ജോസ് പായമ്മലും കലാലയം രാധയുമടങ്ങുന്ന ഘരാനയെ.പൂരപ്പറമ്പുനാടകം എന്ന് അതിനെ അറിഞ്ഞോ അറിയാതെയോ  ഞാൻ അടക്കമുള്ള ആശയവാദികൾ  എഴുതിത്തള്ളുകയായിരുന്നു എന്നും പറയാം. മനുഷ്യർ ഉൽസവങ്ങളെ ആഘോഷിക്കുമ്പോഴും ദൈവത്തെ ഉറഞ്ഞാരാധിക്കുമ്പോഴും പൂരപ്പറമ്പ് എന്നത്  അത്ര മാന്യമായ പദം ആയിരുന്നില്ല.പൂരപ്പറമ്പ് വർത്തമാനം പറയരുത് എന്നത് ഇപ്പോഴും നിലനിൽക്കുന്ന പ്രയോഗമാണ്.

എത്ര രക്തപ്പുഴയിൽ നീന്തിക്കുളിച്ചാലും ഈ ടിപ്പുവിന് കോൾഡ് വരില്ലെടാ വരില്ല എന്നൊക്കെയുള്ള ഡയലോഗുകൾ ടിപ്പുസുൽത്താൻ എന്ന നാടകത്തിൽ കേട്ടിട്ടുണ്ട്.ഇത്തരം പേച്ചുകളായിരിക്കാം  പൂരപ്പറമ്പിന്റെ മാത്രമല്ല പ്രൊഫഷണൽ നാടകത്തിന്റെ കൂടി വില  കളഞ്ഞുകുളിച്ചത് എന്നു തോന്നുന്നു.
മഗ് രിബ് എന്ന സിനിമയിൽ രാധേച്ചിക്ക് നല്ല റോൾ ഉണ്ടായിരുന്നു.പക്ഷെ ഡയലോഗ് അധികമില്ല,ഇല്ലെന്ന് തന്നെ പറയാം.ഇൻസ്റ്റന്റ് നാടകവേദിയുടെ നട്ടെല്ല് എന്ന് പറയുന്നത് തുടർച്ചയായ മനോധർമ്മവും അതിലൂടെ വികസിപ്പിച്ചെടുത്ത് അവസരോചിതമായി അവതരിപ്പിക്കുന്ന സംഭാഷണവുമാണ്.നടനും എഴുത്തുകാരനും ഡിസൈനറും  സംവിധായകനുമൊക്കെ ഒരാളിൽനിന്നും ആവശ്യപ്പെടുന്ന  അസുലഭമുഹൂർത്തമാണ് ഇൻസ്റ്റന്റ് നാടകത്തിൽ ഓരോരുത്തർക്കും കിട്ടുന്നത്.

സംഭാഷണമില്ലാതെ അഭിനയിക്കുക എന്നുവെച്ചാൽ അത് സങ്കൽപ്പിക്കാൻ പോലും ഈ നാടകപ്രവർത്തകർക്കാവില്ല.വാക്കും നാക്കുമാണവരുടെ  ആയുധം.വാക്കുകളുടെയും പ്രയോഗങ്ങളുടെയും ചടുലനൃത്തം എന്ന് കാണികൾ വിസ്മയിച്ചു പോകുന്നതാണവരുടെ രംഗവേദി.
മഗ് രിബ് ആർട്ട് ഫിലിം സങ്കല്പത്തിലുള്ള സിനിമയായിരുന്നു.മിണ്ടാൻ മുട്ടുമ്പോൾ മാത്രം മിണ്ടുക.അതും മിതമായ വാക്കുകളിൽ.അതായിരുന്നു രീതി.ആർട്ട് സിനിമക്കാരുടെയും,സിനിമയുടെയും നിശബ്ദത രാധേച്ചിക്കും ജോസേട്ടനും സഹിക്കാൻ പറ്റുന്നതിനപ്പുറമായിരിക്കണം.
ഇതെന്തൂട്ട് സിനിമ്യാണ്ടാ എന്ന്  ജോസേട്ടനും രാധേച്ചിയും മനസു കൊണ്ടെങ്കിലും പലവട്ടം ചോദിച്ചിരിക്കണം,ഭൂരിപക്ഷം പ്രേക്ഷകരും ഒരുകാലത്ത് ആർട്ട് സിനിമയോട് പ്രതികരിച്ചതുപോലെ.
 അഭിനയിക്കുന്ന രാധേച്ചിയേയും കൂട്ടിനുവന്ന ജോസേട്ടനേയും ഇത് അസ്വസ്ഥമാക്കിയിട്ടുണ്ടാവണം.ഞാനന്ന് പി.ടി.യോടൊപ്പം ഉണ്ട്.
 സ്വകാര്യമായി ജോസേട്ടൻ എന്നോട് പറയും,
രാധേച്ചിക്ക് കുറച്ച് ഡയലോഗ് കൊടുക്കെടാ.
എവിടുന്നെടുത്ത് കൊടുക്കാൻ,ഞാൻ കൈമലർത്തും.ഇത് പല തവണ ആവർത്തിച്ചു.
രാധേച്ചി ഡയലോഗ് ഇല്ലാതെ തന്നെ ആ സിനിമയിൽ അഭിനയിച്ചു.ആ സിനിമയിൽ അവർ മനോഹരമായ സാന്നിദ്ധ്യമാണ് ഡയലോഗില്ലാതെ തന്നെ. ഡയലോഗില്ലാതെ പോയതിന്റെ വിഷമം രാധേച്ചി  എപ്പോൾ കാണുമ്പോഴും പറയും.
വടക്കേപ്പുരക്കൽ കറപ്പന്റെയും ജാനകിയുടേയും മകളായി 1946 ലാണ് രാധേച്ചിയുടെ ജനനം.
ഒമ്പതാം വയസിൽ ജോസേട്ടന്റെ ലഘുനാടകത്തിൽ അഭിനയം തുടങ്ങിയ രാധേച്ചി അറുപതുവർഷത്തെ സ്റ്റേജനുഭവുമായി ഇന്നും രംഗത്തുണ്ട്.
ഇൻസ്റ്റന്റ് നാടകവേദിയിലേക്ക് ചുരുക്കപ്പെട്ടില്ലായിരുന്നെങ്കിൽ മലയാളത്തിലെ പ്രഗൽഭരായ നടിമാരുടെ കൂട്ടത്തിൽ അവർ തലയുയർത്തിനിൽക്കുമായിരുന്നു.അവരിൽ നിന്നും മലയാളത്തിന് കിട്ടേണ്ടത് കിട്ടിയില്ല എന്ന്  അവരുടെ അഭിനയം അനുഭവിച്ചിട്ടുള്ളവർക്കൊക്കെ  തോന്നലുണ്ടാവും.അറുപതു വർഷത്തെ അഭിനയംജീവിതം കൊണ്ടൊന്നും തീരുന്നതല്ല പകർന്നാടാനുള്ള അവരുടെ അഭിനിവേശങ്ങൾ.

ഡോക്യൂമെന്ററിക്കുവേണ്ടി ഷൂട്ട് ചെയ്യുമ്പോൾ അവർ കാലിനു സുഖമില്ലാതെ വിശ്രമിക്കുകയായിരുന്നു.സിനിമയിൽ അവർ  വേണം എന്ന നിർബ്ബന്ധത്തിൽ  ഒന്നോ രണ്ടൊ മിനിറ്റ് നേരം അരങ്ങിൽ വെളിപ്പെടാൻ അവർ സമ്മതിച്ചു.അപരസഹായമില്ലാതെ നടക്കാൻ കഴിയാത്തതിനാൽ യോജിച്ച കഥാപാത്രത്തെ അവർ തന്നെ   മുൻ കയ്യെടുത്ത് രൂപപ്പെടുത്തി.മദ്യപാനിയായ ഭർത്താവ് തല്ലിയൊടിച്ച കാലുമായിട്ടായിരുന്നു രാധേച്ചിയുടെ രംഗപ്രവേശം. സ്റ്റേജിൽ കയറിയതും അവർ അസുഖമൊക്കെ മറന്നു.അരമണിക്കൂറോളം അവർ അരങ്ങിൽ വാഴുകയായിരുന്നു.പ്ലോട്ടിൽ നിന്നും  മാറാതെ തന്നെ അവർ രംഗം കൊഴുപ്പിച്ചു. രോഗാവസ്ഥ അറിയുന്ന ജോസേട്ടനും അനിയത്തി ലീലയും കർട്ടനുപിറകിൽ   മറ്റൊരു കഥാപാത്രത്തെ സ്റ്റേജിലേക്കയച്ച്  രാധേച്ചിയെ സ്റ്റേജിൽ നിന്നും  പിന്തിരിപ്പിക്കാൻ ആലോചിച്ചു. പെർഫോർമൻസിന്റെ തിളക്കം കണ്ട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.വിരമിക്കൽ എന്ന പ്രക്രിയ ഒരു  കലാകാരന്റെയും അബോധത്തിൽ പോലുമുണ്ടാവില്ല. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരണത്തിന് കീഴടങ്ങണം എന്ന സങ്കല്പം ഉണ്ടായത് അങ്ങിനെയായിരിക്കും. ഈ നാടകത്തിന്റെ സൗന്ദര്യം അവരായിരുന്നു,കൂടെ  കുടിയൻ ഭർത്താവായി  തട്ടിൽ വർഗീസും. സ്ത്രീത്വത്തെ ഉള്ളുലക്കുംവിധം അവതരിപ്പിച്ച് പുരുഷലോകത്തോടുള്ള ശക്തമായ ഒരു പ്രസ്താവനയാക്കി ആ കഥാപാത്രത്തെ  അവർ മാറ്റി.ഫെമിനിസത്തെക്കുറിച്ചൊന്നും അവർക്ക് പറയാൻ കഴിയില്ല.സ്റ്റേജിൽ അവർ കരുത്തുറ്റ സ്ത്രീയായി മാറും,സ്ക്രിപിറ്റില്ലാത്ത നാടകത്തിൽ സ്വന്തം അനുഭവത്തെ മലർക്കെ തുറന്ന് പ്രേക്ഷകർക്ക് നൽകിക്കൊണ്ട്.

ഓരോ കഥാപാത്രത്തിനും സ്വന്തം അനുഭവത്തെ ഇത്രയേറെ  പ്രകാശിപ്പിക്കാനുള്ള വേദി എന്ന നിലയിലാവാം  നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ രംഗവേദി എന്ന് ഇൻസ്റ്റന്റ് നാടകത്തെ  വിലയിരുത്തുന്നത്. ഇൻസ്റ്റന്റ് നാടകങ്ങളുടെ സ്ഥിരം വേദികൾ ഇന്ന് ലോകത്ത് സജീവമാണ്.തെരുവോരങ്ങളിലും സമരമുഖങ്ങളിലും ഊർജ്ജം പകർന്ന് ഈ തിയ്യറ്റർ മുന്നേറുന്നുമുണ്ട്.

മഗ് രിബിന്റെ സെറ്റിൽ അഭിനയമോഹവുമായി വന്ന ഒരാളുണ്ടായിരുന്നു. സമദ്,ഇപ്പോൾ വക്കീലാണ്.സി.വി.ശ്രീരാമനാണ് സമദിനെ നല്ല നടനാണ്, അഭിനയിപ്പിക്കണം എന്ന് പറഞ്ഞ് പി.ടി.യുടെ മുന്നിൽ അവതരിപ്പിച്ചത്.പി.ടിയാവട്ടെ അവന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ സിനിമയുടെ  ക്ലാപ്പ് ബോർഡ് കയ്യിൽ വെച്ചുകൊടുത്തു.സമദ്  ആ സിനിമയിൽ സംവിധാന സഹായിയായി,പക്ഷെ സിനിമാ ഭ്രാന്തിൽ പെട്ടുപോയില്ല.ഉള്ളിൽ അഭിനയമോഹവും കയ്യിൽ ക്ലാപ്പുമായി   അസ്വസ്ഥതയോടെ കറങ്ങിനടന്ന സമദിനെ ജോസേട്ടൻ ആശ്വസിപ്പിച്ചു,

ടാ ഇവനെ , നീയ് പൂരപ്പറമ്പിലേക്ക് വാ.

പറഞ്ഞ സമയത്തുതന്നെ സമദ് പൂരം എക്സിബിഷൻ സ്റ്റേജിന്റെ പിറകിലെത്തി ജോസേട്ടന്റെ കാൽ തൊട്ടു ഗുരുപൂജ നടത്തി.ജോസേട്ടൻ സമദിനെ നാട്യകലാ ലോകത്തേക്ക് ഉദാരപൂർവ്വം സ്വീകരിച്ചു. ഒരു പ്രത്യേക പ്രായമായാൽ എല്ലാവർക്കും നാടകഭ്രാന്ത് വന്നേ പറ്റൂ.അതിനുള്ള ഉടൻ ചികിൽസ   ഇൻസ്റ്റന്റ് തിയ്യറ്ററാണ്.ചിലർക്ക് പെട്ടെന്ന് മാറും,ചിലർ ഭ്രാന്തിൽ തുടരും.

പക്ഷെ സംഗതികൾ കീഴ്മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നു. സിനിമാ സെറ്റിലെ സ്നേഹമെല്ലാം മാറ്റിവെച്ച് ആദ്യ സ്റ്റേജിൽ നിന്നു തന്നെ ജോസേട്ടന് സമദിനെ  ഇറക്കിവിടേണ്ടി വന്നതാണ് കഥയിലെ ദുഖകരമായ പര്യവസാനം.
അന്നത്തെ നാടകത്തിൽ അച്ഛൻ അമ്മ സഹോദരൻ സഹോദരി കല്യാണബ്രോക്കർ കല്യാണംമുടക്കൽ തൊഴിലാക്കിയ അയൽവാസി  എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങൾ.ഏത് വിധേനയും  വിവാഹം നീട്ടിക്കൊണ്ടുപോകണം. പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് അവസാനരംഗത്തിൽ മാത്രം വിവാഹം നടക്കണം, നാടകം ശുഭകരമായി അവസാനിക്കണം,കാണികൾ സന്തോഷത്തോടെ മൂടും തട്ടി പോകണം.
 തട്ടിൽ കയറുന്നതിനന് മുമ്പേ സ്റ്റേജിനു പിറകിൽ നിന്നുകൊണ്ടുള്ള കഥാചർച്ചയിൽ അങ്ങിനെയാണ് തീരുമാനമായത്.സമദും ആ ചർച്ചയിൽ പങ്കെടുത്തതാണ്.
തീരുമാനിച്ചതിന് കടകവിരുദ്ധമായി സമദ് ആർക്കും തള്ളിക്കളയാൻ പറ്റാത്ത വിധം ഒരു വിവാഹാലോചന കൊണ്ടുവരികയാണ്,വെറ്റിനറി സർജനെ വരനായി അവതരിപ്പിക്കുകയാണ്.സഹോദരിയും ഡോക്ടറും പരസ്പരം കണ്ടിട്ടുണ്ടെന്നും അവർ തമ്മിൽ ഇഷ്ടമാണെന്നുവരെ സമദ് പറഞ്ഞുവെച്ചു. ഇൻസ്റ്റന്റ് നാടകവേദിയുടെ സ്വഭാവം പരിചയമില്ലാത്ത സമദിന്റെ ഡയലോഗുകൾ നേരത്തെ പറഞ്ഞുറപ്പിച്ച കഥാതന്തുവിനെ അട്ടിമറിക്കുന്ന വിധത്തിലായിരുന്നു.
വാക്കുകൾ മുട്ടിപ്പോകുന്ന സന്ദർഭം. ആദ്യമൊന്നു പതറിയെങ്കിലും ഇതൊക്കെ എത്ര കണ്ടിട്ടുണ്ടെന്ന ഭാവത്തിൽ ജോസേട്ടൻ സന്ദർഭോചിതമായി ഉയർന്നു,ഇൻസ്റ്റന്റിന്റെ തലതൊട്ടപ്പനല്ലെ.
 ജോസേട്ടൻ അവനെ സ്റ്റേജിൽ നിന്നും എന്നത്തേക്കുമായി ഇറക്കിവിട്ടു.  ഡോക്ടർക്ക്,കുഷ്ഠമാണെടാ കുഷ്ഠം എന്നതാണ് ഈ രംഗത്ത്  ജോസേട്ടൻ പറഞ്ഞ അറ്റകൈ പ്രയോഗം. പ്രശസ്തമായ ഈ പ്രയോഗം കേരളത്തിന് സംഭവന ചെയ്തതിൽ മറ്റാർക്കും പങ്കില്ല.
സ്റ്റേജിൽ നിന്നും പിടിച്ചുതള്ളി പുറത്തേക്ക് മാറ്റുമ്പോൾ സമദിന്റെ ചെവിയിൽ ജോസേട്ടൻ സ്വകാര്യമായി പറഞ്ഞ തെറിയുടെ കടുപ്പം ഇരുവർക്കും മാത്രമറിയുന്ന  ഇനിയും പുറത്തുവരാത്ത രഹസ്യമാകുന്നു.

 സിനിമയിൽ പാട്ടെഴുതുന്ന ജോഫി തരകനും സംഘവും നെല്ലിക്കുന്ന് പള്ളിപ്പെരുന്നാളിന് അരങ്ങേറ്റാൻ ഒരു നാടകം കണ്ടെത്തി.സ്ത്രീ കഥാപാത്രങ്ങൾ ഉള്ളതാണ് കഥയെങ്കിലും അവരെ ഒഴിവാക്കി പുനർ രചന നടത്തി.ഇടവകക്കാർ അവതരിപ്പിക്കുന്ന നാടകങ്ങളിൽ സ്ത്രീകൾ പാടില്ലെന്ന് എഴുതപ്പെടാത്ത പഴയനിയമം നിലവിലുണ്ട്.സ്ത്രീ കഥാപാത്രങ്ങൾ വരും വരും എന്നൊരു പ്രതീതി നാടകത്തിലുടനീളമുണ്ടാക്കിയാണ് തിരുത്തിയെഴുത്ത്.രണ്ടുമാസം റിഹേർസൽ ചെയ്തിട്ടും  നാടകം സ്റ്റേജിൽ  കയറാൻ പാകത്തിൽ രൂപപ്പെട്ടില്ല.ഇതിൽ  വിഷമിച്ചിരിക്കെ ഒരുദിവസം ജോഫി ടൗണിലേക്ക് വണ്ടികയറി.ടൗണിലെത്തി ഒരു റൗണ്ട് ചുറ്റിക്കറങ്ങി.വർണ്ണപ്പകർച്ച കണ്ടപ്പോൾ പൂരം എക്സിബിഷൻ  ഒന്നു കണ്ടുകളയാം എന്ന് തോന്നി.ടിക്കറ്റെടുത്ത് ഉള്ളിലേക്ക് കടക്കുമ്പോൾ ജോസേട്ടൻ കളരിയിലെ  ബാലസു കവാടത്തിൽ  ഭടനെപ്പോലെ കുന്തം വിഴുങ്ങി നിൽക്കുന്നു.

നാടകത്തിന് സമയമാകുന്നതേയുള്ളു.പരിചയം പുതുക്കുന്നതിന്നിടയിൽ ജോഫി പള്ളിയിൽ കളിക്കാൻ പോകുന്ന നാടകത്തിന്റെ  കഥ  ബാലസുവിനോടു പറയുന്നു.ജർമ്മനിയിലെ മോൾ എന്ന സാമൂഹ്യ ആക്ഷേപഹാസ്യ നാടകമായിരുന്നു അത്.ജർമ്മനിയിൽ നിന്നും വരുന്ന മകളെ കാത്ത് വീട്ടിൽ പലിശക്കാരും ബന്ധുക്കളും കല്യാണബ്രോക്കർമാരും കൂടെ പഠിച്ചവരും പാതിരിയും നാട്ടുകാരുമൊക്കെ കാത്തുനിൽക്കുന്നു.മകൾ വന്നിട്ടുവേണം എല്ലാവരേയും സെറ്റിൽ ചെയ്ത് പിരിച്ചുവിടാൻ.ജർമ്മനിയിലെ മോൾക്കുപകരം വരുന്നത് ജർമനിയിൽ നിന്നുള്ള മനോഹരമായ ശവപ്പെട്ടിയാണ്.അഞ്ചെട്ടു വാചകത്തിൽ ചുരുക്കിയാണ് ജോഫി നാടകത്തിന്റെ കഥ ബാലസുവിനോട് പറഞ്ഞൊപ്പിച്ചത്. കഥ പറഞ്ഞതിനുശേഷം ബാലസുവിനെ വിട്ട് ജോഫി   എക്സിബിഷനിൽ കുറച്ചുനേരം തേരാപ്പാരാ കറങ്ങി. തിരികെ നാടകം നടക്കുന്ന ഹാളിന്നരികിലെത്തി.അപ്പോളേക്കും നാടകം തുടങ്ങിയിരുന്നു. കുറച്ചുനേരം  നാടകം കണ്ടുകളയാം എന്ന്  ജോഫി തീരുമാനിച്ചു.നാടകം കണ്ട ജോഫി അന്തംവിട്ടു നിന്നുപോയി.
ജോഫി ബാലസുവിനോട് ചുരുക്കിപ്പറഞ്ഞ കഥ രണ്ടുമണിക്കൂർ നാടകമാക്കി അരങ്ങു തകർത്തുകൊണ്ടിരിക്കയായിരുന്നു . ജോസേട്ടനും രാധേച്ചിയും ബാലസുവുമൊക്കെ നിറഞ്ഞുനിന്നാടുന്നു. ജോഫിയും സംഘവും രണ്ടുമസം തലകുത്തി നിന്ന് റിഹേഴ്സൽ നടത്തിയിട്ടും  നേരെയാക്കാൻ പറ്റാത്ത കഥയാണ്.എഴുതപ്പെട്ടതിൽ നിന്നും നാടകം മനോഹരമായി മുന്നോട്ടുപോകുകയും ചെയ്തിരിക്കുന്നു.

സിദ്ധാന്തം  ആദ്യം പഠിക്കേണ്ടത് ഇൻസ്റ്റന്റ് നാടകക്കാരിൽ  നിന്നാണ് ,ജോഫിയുടെ അടിവര.

ജോസേട്ടനെയും അദ്ദേഹത്തിന്റെ നാടകത്തെപ്പറ്റിയും കേട്ട കഥകൾകൾക്ക് കയ്യും കണക്കുമില്ല.ഇൻസ്റ്റന്റ് നാടകവേദിയുടെ ജനനം കാർണിവൽ സംസ്കാരത്തിൽ നിന്നാണ്.അതിനുമുമ്പേ സൈക്കിൾ യഞ്ജക്കാരുടെ സംഘവും ഇതേമാതിരി  ഹാസ്യാവതരണങ്ങൾ നടത്തിയിരുന്നു.ഇത് ചെയ്തിരുന്നത് തമിഴ് നാട്ടിൽ നിന്നുള്ളവരായിരുന്നു.സൈക്കിൾ യഞ്ജത്തിന്റെ വികസിത രൂപമാണ് കാർണിവൽ.
കാർണിവൽ കരുവന്നൂരിൽ വന്നപ്പോഴാണ് ജോസേട്ടൻ അവിടെ നിത്യസന്ദർശകനാവുന്നത്.സർക്കസ് തീയ്യാട്ടം,പാവക്കൂത്ത്,ഡാൻസ്,
ലഘുഹാസ്യനാടകങ്ങൾ എന്നിങ്ങനെ പലതരം പരിപാടികളുടെ
മിശ്രിതമാണ് കാർണിവൽ പ്രേക്ഷകർക്കായി ഒരുക്കുക.സർക്കസുകാരെ പോലെ സഞ്ചരിച്ചും തമ്പടിച്ചുമാണ് കാർണിവൽ ഓരോ സ്ഥലങ്ങളിലും അരങ്ങേറുക. തമിഴ് സിനിമകളിൽ  ഹാസ്യതാരങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്ന  ഉപകഥകളായിരുന്നു ഹാസ്യനാടകങ്ങളായി അവതരിപ്പിച്ചുകൊണ്ടിരുന്നത്.

അന്നത്തെ തമിഴ് സിനിമകളിൽ പ്രധാനകഥയോടൊപ്പം ഹാസ്യനടന്മാർ  കൊഴുപ്പിച്ചെടുക്കുന്ന ഉപകഥയും നിർബ്ബന്ധമായിരുന്നു.എം.കെ ത്യാഗരാജഭാഗവതർ,ടി.ആർ.രാജകുമാരി,എം.വി.രാജമ്മ,ടി.ആർ.മഹാലിംഗം,പൊന്നപ്പഭാഗവതർ,കെ.ബി.സുന്ദരാംബാൾ,കിട്ടപ്പഭാഗവതർ,പി.യു.ചിന്നപ്പ,ടി.ആർ.രാമചന്ദ്രൻ എന്നീ പ്രധാന നടീനടന്മാർക്കൊപ്പം എൻ.എസ്.കൃഷ്ണ,ടി.എ.മധുരം,കാളി.എൻ.രത്നം,വി.ടി.രാജകുമാരി.പുളിമൂട്ട രാമസ്വാമി,ദ്വരൈ രാജ്  എന്നിവരായിരുന്നു തമിഴ് സിനിമയിലെ അക്കാലത്തെ ഹാസ്യതാരങ്ങൾ.ഇവർ   സിനിമയിൽ അവതരിപ്പിച്ച ഉപകഥകളായിരുന്നു  കാർണിവലിലെ മുഖ്യ ആകർഷണമായി അരങ്ങേറിയത്.തമിഴ് നാട്ടിൽ നിന്നുള്ള നടന്മാരായിരുന്നു രംഗത്ത്.സിനിമയിൽ നിന്നും കടമെടുത്ത കഥകൾക്കൊപ്പം മനോധർമ്മവും ഇവിടെ പ്രയോഗിക്കപ്പെട്ടു.അത് പൂർണ്ണമായ മനോധർമ്മത്തിലേക്ക് വളർന്ന് ഇൻസ്റ്റന്റ് തിയ്യറ്റർ രൂപപ്പെട്ടു.

 ഇരിഞ്ഞാലക്കുട അയ്യങ്കാവ് മൈതാനത്ത്  ഓരോ വർഷവും വന്നെത്താറുള്ള  ടൂറിംഗ് ടാക്കീസിൽ നിന്നും തമിഴ് പേശുംപടങ്ങൾ മനപ്പാഠമാക്കിയ ജോസേട്ടന് സ്വാഭാവികമായും കാർണിവൽ നാടകം തൃശൂർ ഭാഷയിൽ പറയുകയാണെങ്കിൽ ഭയങ്കര ഇഷ്ടമാവുന്നു.കേറി അഭിനയിച്ചാൽ കൊള്ളാമെന്നും പൂതിതോന്നുന്നു.തൃശൂർ പൂങ്കുന്നത്തെ കെ.കെ.മേനോനാണ് കാർണിവൽ ഉടമ.

ഒമ്പതുവയസുകാരിയായ രാധേച്ചി  ജോസേട്ടന്റെ നടിയായി അരങ്ങിലെത്തിയ കാലം.ജോസേട്ടനും രാധേച്ചിയും കൊണ്ട് കെ.കെ.മേനോനെ കാണുന്നു.കാർണിവലിൽ നൃത്തം ചെയ്യാനുള്ള അവസരം രാധേച്ചിക്ക് കിട്ടുന്നു.ജോസേട്ടനും രാധേച്ചിക്കൊപ്പം കാർണിവലിന്റെ ഭാഗമായി മാറുന്നു.രാധേച്ചിയെ വിട്ടൊരു കളി അന്നുമില്ല ഇന്നുമില്ല ജോസേട്ടന്,സ്റ്റേജിലായാലും ജീവിതത്തിലായാലും.മറിച്ചായിരുന്നുവെങ്കിൽ രാധേച്ചിയുടെ ജീവചരിത്രം തന്നെ മാറിയേനെ,ഏതു പ്രകാരത്തിലും.

പാതിരയാവും കാർണിവൽ  പരിപാടികൾ അവസാനിക്കണമെങ്കിൽ.അതുകഴിഞ്ഞ് കരുവന്നൂർ പുഴയുടെ വക്കത്തുകൂടെ മൂന്നുനാലുകിലോമീറ്റർ നടന്നുവേണം രാധേച്ചിയുടെ വീട്ടിലെത്താൻ.പാമ്പും ചേമ്പും കുറുക്കനുമൊക്കെയുള്ള സ്ഥലമാണ്.പോരാത്തതിന് ആയിടക്ക് ഒരു കൊലപാതകവും അവിടെ നടന്നിട്ടുണ്ടായിരുന്നു.പേടിമൂത്തപ്പോൾ രത്രി സഞ്ചാരം നിർത്തി ടെന്റിൽ താമസമാക്കി.
കാർണിവലിൽ നിന്നും നിരന്തര സമ്പർക്കത്തിലൂടെ ജോസേട്ടൻ ഇൻസ്റ്റന്റ് നാടകം മനസിൽ ഊട്ടിയുറപ്പിക്കുന്നു. പിന്നീട് അരയും തലയും മുറുക്കി തൃശൂർനസ്രാണിയുടെ വീറും വാശിയുമായി രംഗത്തിറങ്ങുകയല്ല രംഗത്തുകയറുകയാണ് ജോസേട്ടൻ ചെയ്തത്.
 എഴുത്ത് വേണ്ട റിഹേഴ്സൽ വേണ്ട കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകൾ വേണ്ട സംഗീതം വേണ്ട മറ്റൊന്നും വേണ്ട.
തൃശൂർ മീൻ മാർക്കറ്റിലെ വില്പനക്കാരനായ വർഗീസ് തട്ടിൽ ജോസേട്ടന്റെ ടീമിൽ എത്തുന്നത് ഇൻസ്റ്റന്റ് നാടകത്തിന്റെ ഈ സ്വാതന്ത്ര്യത്തിലാണ്. വർഗീസ് പ്രൊഫഷണൽ  ട്രൂപ്പുകളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.പക്ഷെ ആറുമണിക്ക് മാർക്കറ്റിൽ എത്തണം.മഞ്ചേശ്വരത്താണ് കളിയെങ്കിലും  പാറശാലയാണ് കളിയെങ്കിലും രാവിലെ തൃശൂർ മാർക്കറ്റിൽ എത്തിയേ പറ്റൂ.ആയതിനാൽ  നാടകസ്വപ്നം തൽക്കാലം കോൾഡ് സ്റ്റോറേജിൽ പൂട്ടിവെച്ച് പലതരം മീനുകളെ തഴുകിയൊതുക്കി മാർക്കറ്റേ ജീവിതം  എന്നാക്കി അടങ്ങിക്കഴിയുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ചേർത്തല അങ്കമാലി കോഴിക്കോട് എന്നിവിടങ്ങളിലെ നാടക  ട്രൂപ്പുകാരുടെ ചെറുതും വലുതുമായ വണ്ടികൾ  നഗരം ചുറ്റിപ്പായുന്നത് മാർക്കറ്റിലെ സ്റ്റാളിൽ നിന്നാൽ കാണാം. അപ്പോൾ  ഉള്ളിൽ നിന്നും ചിലത് പുറത്തേക്ക് പൊന്തിവരും.അതൊക്കെ അടക്കിയൊതുക്കും. ആയിടക്കാണ് സഞ്ചിയും തൂക്കി മാർക്കറ്റിൽവന്ന ജോസേട്ടനെ  വർഗീസ് പരിചയപ്പെടുന്നത്.അതോടെ ജോസേട്ടനൊപ്പം കൂടി.നാടകസമയത്ത്   അവിടെ രൂപപ്പെടുന്ന കഥയോടൊപ്പം അഭിനയിച്ച്  നേരെ വീട്ടിലേക്ക് വരാം,ആറുമണിക്ക് മാർക്കറ്റിലും എത്താം.അലച്ചിൽ വേണ്ട,ഉറക്കമൊഴിക്കേണ്ട,റിഹേഴ്സൽ വേണ്ട.
 അഭിനയിക്കാനുള്ള ത്വര  ഇങ്ങനെയാണ് അടക്കിയതെന്ന് വർഗീസ്.എഴുതപ്പെട്ട സ്ക്രിപ്റ്റ് ഇല്ലാത്തതിനാൽ ക്യാരക്ടർ രൂപപ്പെടാൻ കുറച്ചുസമയമെടുക്കുമെന്നും രൂപപ്പെട്ടാൽ പിന്നെ സ്റ്റേജിൽ വല്ലാത്തൊരു ലഹരിയും മുന്നേറലുമാണെന്ന് വർഗീസ് സാക്ഷ്യപ്പെടുത്തുന്നു.പറഞ്ഞുറപ്പിച്ച നടൻ  വന്നുചേരാത്ത സമയത്ത് വർഗീസ് ഡബ്ബിൾ റോളും ഏറ്റെടുക്കാറുണ്ട്.രാധേച്ചിയാണ്  അരങ്ങിൽ വർഗീസിന്റെ  ഇഷ്ടപ്പെട്ട കോമ്പിനേഷൻ.
നാടകരംഗത്തെത്തിയാൽ  ഏതു  നിരീശ്വരനും  ഈശ്വരനെ വിളിച്ചില്ലെങ്കിലും കർത്താവിനെ വിളിച്ചുപോകുമെന്ന് വർഗീസ് തേക്കിൻ കാട്ടിനുമീതെ  ഉയർന്നുനിൽക്കുന്ന പുത്തൻപള്ളിയുടെ   നേരെ കണ്ണിറുക്കിക്കാണിച്ചുകൊണ്ട്  തൃശൂർ ഹാസ്യം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.വർഗീസ് ജോസേട്ടനോടൊപ്പം ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 ടൗണിൽ എവിടേയും എപ്പോഴും കണ്ടുമുട്ടാറുള്ള അമേച്വർ നാടകക്കാരാണ് ജോസേട്ടന്റെ  തമാശകൾ പുറംവേദികളിൽ അവതരിപ്പിക്കുക.സെറ്റും സംഗീതവുമില്ലാത്ത ജോസേട്ടന്റെ ഇൻസ്റ്റന്റ് തിയ്യറ്ററിലേക്ക് ഒരുനാൾ ആരോമൽ എന്നൊരു യുവാവ് ഓടക്കുഴലും വീശിയെത്തി.ജോസേട്ടനുമുന്നിൽ  ഭവ്യതയോടെ നിന്നു,എനിക്കൊരു അവസരം തരണം.
ഡാ ശവ്യെ  ഇവിടെ ഭക്തിയും പുരാണമൊന്നുല്ല്യടാ..
ഓടക്കുഴൽ കണ്ട് ശ്രീകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ജോസേട്ടന് ഓർമ്മ വന്നത്.
ഞാൻ  സ്റ്റേജിന്റെ പിറകിലിരുന്ന് ഊതിക്കോളാം.
ഓ അപ്പോ നീ മ്യൂസിക്കാണല്ലെ.
ആരെയും ഒഴിവാക്കുന്നത് ഇൻസ്റ്റന്റുകാരുടെ സ്വഭാവമല്ലാത്തതുകൊണ്ട് ആരോമലിനേയും അങ്ങിനെത്തന്നെ എന്ന് തീരുമാനിച്ചു.ഒഴിവാക്കണമെന്ന് വിചാരിച്ചാൽ തന്നെ പറ്റില്ല,പേരതായിപ്പോയില്ലെ,ആരോമൽ.
മേക്കപ്പിട്ട നടന്മാർ സ്റ്റേജിന് പിറകിൽ അവൈലബിൾ പി.ബി.കൂടി. ഓടക്കുഴലിന് ഒരു ഗ്യാപ്പ് ഉണ്ടക്കിക്കൊടുത്തു.ആണും പെണ്ണും തമ്മിലെ ഒരു സല്ലാപരംഗത്ത്. സംഗീതത്തിനൊപ്പം അഭിനയിച്ച് പരിചയമില്ലെങ്കിലും ഓടക്കുഴലല്ലെ സഹിച്ചോളാം എന്ന് ആ രംഗത്ത് വരുന്ന നടിയും നടനും  യെസ് മൂളി.

പറഞ്ഞതുപോലെ ആ രംഗം വരുന്നു.ആണും പെണ്ണും സല്ലാപത്തിലാവുന്നു.ഇടക്കിടക്ക് അവർ സംഗീതം വരുന്ന വഴികളിലേക്ക്  ശ്രദ്ധിക്കുന്നുമുണ്ട്,പരിചയമില്ലാത്ത സംഭവമല്ലെ. ഓടക്കുഴൽ നാദം മാത്രം ആരും കേൾക്കുന്നില്ല.പകരം വന്നത് ഹമ്മിംഗ് .ഇതെന്തൊരു കൂത്ത്.ഇതെന്ത് ഓടക്കുഴൽ എന്ന്  ചിലർക്കെങ്കിലും സംശയമായി. നോക്കുമ്പോൾ  ഓടക്കുഴലിനകത്ത് പെട്ട ചൂണ്ടുവിരൽ പുറത്തേടുക്കാൻ ആരോമൽ കിണഞ്ഞുശ്രമിക്കുന്നതാണ്  കാണുന്നത്. അതോടൊപ്പം ആരോമൽ ചുണ്ട് മൈക്കിനോടടുപ്പിച്ച്  മൂളിക്കൊണ്ടിരിക്കയും ചെയ്യുന്നു.
 ഇരുന്ന് മുഷിഞ്ഞപ്പോൾ  ഒരു രസത്തിന് ചൂണ്ടുവിരൽ ദ്വാരത്തിൽ  കയറ്റിനോക്കിയതാണ്  ഓടക്കുഴൽ വിദ്വാൻ.വായിക്കേണ്ട സമയമായ വെപ്രാളത്തിൽ കൈവിരൽ അതിൽ   കുടുങ്ങിപ്പോകുകയും ചെയ്തു.
 ഈ സംഭവത്തിൽ ജോസേട്ടന് ദേഷ്യം വന്നില്ലെന്നുമാത്രമല്ല,യെവൻ ഇൻസ്റ്റന്റ് നാടകത്തിനായ് ജനിച്ചവൻ താൻ എന്ന് ആരോമലിനെ  പ്രശംസിക്കുകയും ചെയ്തു. സമയോചിതം സന്ദർഭോചിതം എന്നതാണല്ലോ ഇൻസ്റ്റന്റെ നാടകവേദിയുടെ എഴുതപ്പെടാത്ത മാനിഫെസ്റ്റോ. എന്നിട്ടും  ഈ സംഭവത്തിനുശേഷം തൃശൂരിൽ ആരും ആരോമലിനെ കണ്ടിട്ടില്ല,നന്നായിപ്പോയിട്ടുണ്ടാവും.

എനിക്ക് നാടകമായുള്ള ബന്ധം നാടകക്കാരുമായുള്ള ബന്ധമാണ്. ജോൺ എബ്രഹാം അമ്മ അറിയാൻ തുടങ്ങുന്നതിന് മുമ്പ് അതിലെ നായകൻ ജോയ് മാത്യു രണ്ടുമൂന്നു വർഷക്കാലം ഞങ്ങളുടെ നാട്ടിൽ,വാടാനപ്പള്ളിയിൽ വന്നുജീവിച്ചു.അതൊരു കാലം തന്നെയായിരുന്നു.നാടകവും കവിതയും രാഷ്ട്രീയവുമൊക്കെയായി   വല്ലാത്തൊരു തള്ളിച്ചയുടെയും തിരതല്ലലിന്റേയും കാലമായിരുന്നു അത്.അന്നത്തെ കവികൾ കടമ്മിനിട്ടയും സച്ചിദാനന്ദനും അയ്യപ്പനും അയ്യപ്പപ്പണിക്കരുമൊക്കെയായിരുന്നു.ജോയ് മാത്യുവിന്റെ മുൻ കയ്യിൽ ഏതാനും നാടകങ്ങൾ അന്ന്  നാട്ടിൽ അരങ്ങേറി.
ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്ന നാടകമാണ് ഓർമ്മയിൽ.രാത്രിയും പകലുമില്ലാതെ ആഘോഷിച്ച  കാലം. ഒത്തുകൂടാൻ ഞങ്ങൾക്കും ഒരു   ബോധി കോളേജുണ്ടായിരുന്നു.ബോധി എന്ന പേർ പരക്കെ സ്വീകരിക്കപ്പെട്ട കാലം.കവി സച്ചിദാനന്ദന്റെ ഇരിഞ്ഞാലക്കുടയിലെ വീടും  ജോയ് മാത്യുവിന്റെ കോഴിക്കോട്ടെ ബുക്ക് സ്റ്റാളും ബോധിയായിരുന്നു.
 സുഹൃത്ത് പ്രേമപ്രസാദ് ഡ്രാമ സ്കൂളിൽ ചേർന്നതോടെ അരണാട്ടുകര കാമ്പസിൽ തേരാപ്പാരാ ഞങ്ങളും നിരങ്ങാൻ തുടങ്ങി.
അപ്പോളും ജോസ് പായമ്മൽ കഥകളിൽ മാത്രം ഒതുങ്ങിനിന്നു.
തൃശൂരിൽ വന്ന് നഗരത്തോടിണങ്ങി ജീവിച്ചപ്പോഴും ജോസേട്ടൻ എന്ന ജിന്ന് വിടാതെ പിടികൂടിക്കൊണ്ടിരുന്നു.എല്ലാം അദ്ദേഹത്തിന്റെ നാടകവുമായി ബന്ധപ്പെട്ട്  പൊട്ടിപ്പുറപ്പെട്ട കഥകളിൽ നിന്ന്, നർമ്മത്തിൽ നിന്ന്.ജോസേട്ടനിലേക്ക് എത്താതിരിക്കുന്നതിന്റെ കാരണം പിന്നീടാണ് പിടികിട്ടിയത്.നർമ്മത്തിന്റെ വലിയൊരു ലോകം തൃശൂരിന്റെ മറ്റു ഘരാനകളിൽ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.അതിൽ നിന്നും വിടുതൽ നേടി പുറത്തുവരാൻ സമയമില്ലായിരുന്നു.
എവിടേയും നർമമായിരുന്നു,സമരങ്ങളിൽ പോലും.റൗണ്ടിൽ മഴവെള്ളം കെട്ടിനിന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടായപ്പോൾ പ്രതികരണസംഘക്കാർ  അടുത്തദിവസം അതിൽ നീന്തിക്കുളിക്കുമെന്ന് സമരം പ്രഖ്യാപിച്ചു. അപകടം മണത്ത നഗരസഭ അന്നുരാത്രി തന്നെ   വെള്ളമെല്ലാം എഞ്ചിൻ വെച്ച് വറ്റിച്ച്  വൃത്തിയാക്കി.സമരത്തിന് വന്ന ഭടന്മാർ ചെളിവെള്ളം കാണാതെ പ്രതിസന്ധിയിലായി. തോൽക്കാൻ അവർ തയ്യാറല്ലായിരുന്നു.കാനയിലെ പുഴുക്കളരിക്കുന്ന മാലിന്യം ഒരു ബക്കറ്റിൽ കോരിയെടുത്ത് സമരനായകന്റെ തലയിലൊഴിച്ച് അതിന്റെ പടമെടുത്ത് പത്രത്തിൽ കൊടുത്ത് സമരത്തെ വിജയിപ്പിച്ചു.മുൻസിപ്പാലിറ്റിയും സമരക്കാരും  സംയുക്തമായി നടിച്ച  അസംബന്ധ നാടകമായിരുന്നു അത്.
നാളെ പത്രത്തിൽ വരാൻ ഇന്നെന്തുചെയ്യണം എന്ന് തലപുകക്കുന്ന ഒരു വിഭാഗവും ഇവിടെയുണ്ടായിരുന്നു,എവിടെയുമുണ്ടാവാം.അവർ കാണികൾക്ക് രസങ്ങൾ കൊടുത്തുകൊണ്ടിരുന്നു.
 ഇൻസ്റ്റന്റ് നാടകവേദിയുടെ ആദ്യത്തെ രക്തസാക്ഷിയുംരക്തം ചിന്തിയത് തൃശൂരിലാണ് .തൃപ്പുണിത്തുറയിൽ നിന്നും   ചില ബാന്ധവം വഴി ശക്തൻ തമ്പുരാൻ തൃശൂരിൽ എത്തിയ കാലം.വഞ്ചിക്കുളത്ത് വള്ളം വലിച്ചുകെട്ടിയ ശക്തന്റെ കാഴ്ചയെ എതിരേറ്റത് തേക്കിൻ കാടും അതിന്റെ വനനിബിഢതയും അതിൽ അഴിഞ്ഞാടിയ യഥാർത്ഥ പുലികളും മറ്റു കാട്ടു മൃഗങ്ങളുമായിരുന്നു.പൂരപ്പറമ്പ് ഇല്ലാത്തതിനാൽ അന്ന് ശീട്ടുകളിക്കാരുടെ ‘ശല്യ’വും ഇല്ലായിരുന്നു.കാട് വെട്ടി വെളിമ്പ്രദേശമാക്കി മാറ്റാൻ ശക്തിയുക്തം ഉത്തരവിട്ടു.വെട്ടിത്തെളിയിച്ച സ്ഥലത്ത് വ്യാപാരകേന്ദ്രങ്ങളും ലാഭവും സ്വപ്നംകണ്ട്  നസ്രാണികളും മുസ്ലീമുകളുമായ കച്ചവടക്കാർ കൊതിയോടെ കാത്തുനിന്നു.കാടുവെട്ടലും  കച്ചവടമൊന്നും  അതുവരെ തൃശൂരിൽ അധിപരായ സവർണ്ണകുലത്തിന് അത്ര ബോധിച്ചില്ല.വരാൻ പോകുന്നത് അന്യജാതിക്കാരുടെ കാലമാണെന്നും അവർ പേടിച്ചു.
.
എതിർപ്പിന്റെ ആദ്യത്തെയും അവസാനത്തേയും അസ്ത്രം അവർ തൊടുത്തുവിട്ടു.
ചുവന്ന പട്ടും പള്ളിവാളും ചിലങ്കയും അരമണിയുമായി  പ്രത്യക്ഷപ്പെട്ട വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി ശക്തന്റെ മുന്നിൽ വന്നലറി, ശിവന്റെ ജടയാണ്,വെട്ടിവീഴ്ത്തരുത്.
ആദ്യം വീഴ്ത്തപ്പെട്ടത് വെളിച്ചപ്പാടിന്റെ തലയായിരുന്നു.തൃശൂരിലെ ആദ്യത്തെ ഇൻസ്റ്റന്റ് നാടകം  അരങ്ങേറുന്നതും അതിലൊരു രക്തസാക്ഷി പിറക്കുന്നതും അന്നായിരുന്നു.
ഇതിന്റെ തുടർച്ചയായി സമീപകാലാത്ത് ഒരു ഉപരക്തസാക്ഷി കൂടിയുണ്ടായി. കുറച്ചുവർഷങ്ങൾക്കു മുമ്പ് വിദേശികൾക്കുവേണ്ടി മറ്റൊരു തൃശൂർ പൂരം സംഘടിപ്പിക്കാൻ  ജില്ലാഭരണകൂടം തീരുമാനിച്ചു.ടൂറിസം വർദ്ധിപ്പിക്കലാണ് ലക്ഷ്യം. പാലസ്  റൗണ്ടായിരുന്നു വേദി. പരിപാടി കൊഴുപ്പിക്കാൻ എവിടെനിന്നൊക്കെയൊ കുറെ വിദേശികളെ കൊണ്ടുവന്നു നിരത്തിയിരുന്നു.
പൂരത്തിനുമേൽ മറ്റൊരു പൂരത്തെ സമ്മതിച്ചുകൊടുക്കാൻ പ്രതികരണശേഷിയുള്ള തൃശൂർക്കാർക്ക് മനസില്ല. പഴയ വെളിച്ചപ്പാടിന്റെ സ്മരണ അവർ പൊടിതട്ടിയെടുത്തു. പ്രതികരണശേഷിയിൽ  ആർക്കും തകർക്കാൻ കഴിയാത്ത തൃശൂരിന്റെ പ്രിയപുത്രൻ ശ്രീധരേട്ടൻ വെളിച്ചപ്പാടിന്റെ വേഷത്തിൽ പരകായപ്രവേശം നടത്തി രംഗത്തുവന്നു.
ചുവന്ന ചേലയുടുത്ത് പള്ളിവാളും അരമണിയും ചിലങ്കയും മഞ്ഞൾപ്പോടിയുമായി   ശ്രീധരേട്ടൻ തൃശൂർക്കാരുടെ  മാനം കാക്കാൻ ഉറഞ്ഞുതുള്ളിയെത്തുകയായിരുന്നു.വ്യാജപ്പൂരം വേണ്ടെ വേണ്ട ,ഈ പൂരം ഇവിടെ നടക്കില്ല എന്ന് അലറിവിളിച്ച് ശ്രീധരേട്ടൻ ഓടിക്കയറിയത് വിദേശികൾ കൂട്ടത്തോടെ ഇരിക്കുന്ന ഗാലറിയിലേക്ക്.കേരളം കമ്യൂണിസം വിപ്ലവം  എന്നൊക്കെ കേട്ടിട്ടുള്ള വിദേശികൾ ആകെ ചുവപ്പണിഞ്ഞ ശ്രീധരേട്ടനെ ഇതോടുചേർത്തുവായിച്ചപ്പോൾ ഇത്തിരിനേരം കൊണ്ട് മനസിൽ പലതും കണക്കുകൂട്ടിയിരിക്കണം.അല്ലെങ്കിൽ അവർ ചിതറിയോടില്ലായിരുന്നുവല്ലോ.പലർക്കും പരിക്കുപറ്റുകയും ചെയ്യില്ലായിരുന്നുവല്ലോ.
അടുത്ത ദിവസം തൃശൂർക്കാർ  കാണുന്നത് പെട്ടിയും കിടക്കയുമായി ദീർഘയാത്രക്ക്  റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന ശ്രീധരേട്ടനെയാണ് . ഉറഞ്ഞുതുള്ളുമ്പോൾ തന്നെ കർണ്ണാടക അതിർത്തിയിലേക്കുള്ള   സ്ഥലം മാറ്റത്തിന്റെ ഓർഡർ സർക്കാർ ഗുമസ്തനായ  ശ്രീധരേട്ടന് കൈപ്പറ്റേണ്ടിവന്നു.ഇതാർ പറ്റിച്ച പണിയാണെന്ന് പറയേണ്ടതില്ലല്ലോ . രണ്ടാമത്തെ രക്തസാക്ഷിയുടെ പിറവി ഇങ്ങനെയായിരുന്നു.


തൃശൂരിന് പറയാൻ കഥകളെത്ര,ചരിത്രം പോലും അവർ കഥകളാക്കും.


വെയിലൊന്നു  മയങ്ങിയാൽ പല സംഘങ്ങളായി കവികളും നാടകപ്രവർത്തകരും സിനിമാക്കാരും,സിനിമാ മോഹികളും,ഫിലിം സൊസൈറ്റി പ്രവർത്തകരും ഇതൊന്നുമല്ലാത്തവരും  ഉൾക്കൊള്ളുന്ന വലുതും ചെറുതുമായ പൂരങ്ങൾ  നഗരങ്ങളിൽ ചേക്കേറും.എല്ലാവർക്കും ഒരേയൊരു ലക്ഷ്യം, സൗഹൃദം കഥകൾ നർമ്മം.
 പലകാലങ്ങളിൽ കൂട്ടങ്ങൾ പലതായിരുന്നു, പലരായിരുന്നു . സ്ഥിരം നാടക വേദി പോലെ  എപ്പോഴും തിമർത്തുപെയ്യുകയായിരുന്നു . പെയ്തൊഴിഞ്ഞത് മുഴുവൻ കഥകളായിരുന്നു.എല്ലാം ചിരിയുടെ അമിട്ടുകൾ പൊട്ടിക്കുന്നവ.

പി.കെ.എ.റഹീമിന്റെ ബെസ്റ്റ് പ്രിന്റേഴ്സ് സൗഹൃദത്തിന്റെ  വലിയൊരു താവളമായിരുന്നു.എം.ഗോവിന്ദൻ,ജി.അരവിന്ദൻ,കടമ്മനിട്ട തുടങ്ങിയ നീണ്ട നിരതന്നെയുണ്ടായി. കെ.സച്ചിദാനന്ദൻ എഡിറ്ററായ ജ്വാല ഇവിടെ നിന്നാണ് അച്ചടിച്ചിരുന്നത്.എല്ലാ സൗഹൃദങ്ങളിലും മാതൃഭാഷ നർമമായിരുന്നു.

ഇതിന്റെ തുടർച്ചയല്ലെങ്കിലും
ജൂനിയേഴ്സ്  ഒഴുകിയെത്തുന്ന മറ്റൊരു സ്ഥലമുണ്ടായിരുന്നു,അരിയങ്ങാടിയിൽ.തൃശൂരിന്റെ സ്വതസിദ്ധമായ കഥകൾ ഉറവുപൊട്ടുന്നത് അധികവും അരിയങ്ങാടിയിൽ നിന്നാണ്.അവിടെ മൂന്നാം നിലയിലാണ് പ്രിന്റെക്സ് എന്ന ലെറ്റർ പ്രസിന്റെ ഓഫീസ്.മുപ്പത് സ്ക്വയർ ഫീറ്റിൽ ഇത്രയധികം മനുഷ്യരെ കൊള്ളുമോ എന്ന് ആരും അത്ഭുതപ്പെട്ടുപോകും.പ്രസ് നടത്തിപ്പുകാരനായ അജിത് സീറ്റുകിട്ടാതെ താഴെയിറങ്ങി ഇന്ത്യൻ കോഫീ ഹൗസിൽ പോയിരിക്കും പലപ്പോഴും.കസ്റ്റമേഴ്സ് വന്നാൽ അങ്ങോട്ടയക്കും. കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലേയും മാഗസിനുകൾ അവിടെ നിന്നാണ്  അച്ചടിക്കുക.മാഗസിൻ അച്ചടിക്കുകയും ചെയ്യാം സൗഹൃദങ്ങളിൽ ഒട്ടുകയും  ചെയ്യാം.ലോകസഭയിലും നിയമസഭയിലും സഭകൾക്കു പുറത്തും മൂത്ത സഖാക്കളായി വിലസുന്ന പലരേയും  കുട്ടിസഖാക്കളായി അവിടെ കണ്ടിട്ടുണ്ട്. കൂത്തരങ്ങിന്റെ ഈ സ്ഥലവും നർമത്തിന്റെ നിലക്കാത്ത കഥകൾ നിർമ്മിച്ചുകൊണ്ടിരുന്നു.സിനിമക്കാരും നാടകക്കാരും കവികളും ബുദ്ധിജീവികളും പ്രണയക്കാരും വിദ്യാർത്ഥികളും അദ്ധ്യാപകരും ചുമട്ടുതൊഴിലാളികളും എല്ലാം അവിടെയെത്തും.വരുന്നവർക്കൊക്കെ കഥകളുമുണ്ടായിരുന്നു.

കുറച്ചുനേരം അരിയങ്ങാടിയിൽ ചെന്ന്  ചെവി കൂർപ്പിച്ചുനിന്നാൽ മതി അന്നന്നത്തേക്കുള്ളത് കിട്ടും.അരിയങ്ങാടിയിൽ ഒന്നു ചുറ്റിയാണ് പലരും പ്രിന്റെക്സിലേക്ക് കയറുക.ഒരു കഥയോ കഥാസന്ദർഭമോ  അപ്പോൾ സ്റ്റോക്കുണ്ടാവും.പല രീതിയിൽ അത് വികസിച്ചുവരും.
ഇങ്ങനെ മദിച്ചുനടന്ന ഇടങ്ങളിൽ നിന്നും അത്ര അകലെയല്ലായിരുന്നു തേക്കിൻ കാടും പൂരം എക്സിബിഷനും ജോസേട്ടന്റെ ചിരിയരങ്ങും.എന്നിട്ടും അവിടേക്ക് ഞങ്ങൾ എത്തിനോക്കിയില്ല.അടുത്ത കാലം വരെ ജോസേട്ടൻ എനിക്ക്  കേട്ടുരസിച്ച കഥകളിലെ ജീവനുള്ള കഥാപാത്രം മാത്രമായിരുന്നു, കഥകൾ മാത്രമായിരുന്നു.എത്ര കേട്ടാലും  മതി വരാത്ത കഥകൾ കാറ്റുവീശുന്നതനുസരിച്ച് ഏറിയും കുറഞ്ഞും   കേട്ടുകോണ്ടിരുന്നു,സിലോൺ റേഡിയോ  പോലെ.
ജോസേട്ടൻ നാടകങ്ങൾ പൂരം എക്സിബിഷനിൽ അരങ്ങേറാൻ തുടങ്ങിയിട്ട് അമ്പതു  വർഷം തികഞ്ഞു..

അടുത്ത ബെല്ലോടു കൂടി ജീവിതം ആരംഭിക്കും എന്ന ഡോക്യൂമെന്ററി നിർമ്മാണം ഇത്തരത്തിലുള്ള കുറച്ചുമനുഷ്യരെ കണ്ടെടുക്കൽ കൂടി ആയിരുന്നു.ഈ ഡോക്യൂമെന്ററി ഏതു പ്രകാരത്തിലും നിവർന്നു നിന്നത് ഇവരിലൂടെയായിരുന്നു.ജോസേട്ടനും രാധേച്ചിയും തട്ടിൽ വർഗീസും ചിത്രമോഹനും സുധാദിലീപും കോമളവല്ലിയും ഗുരുജിയും ലീലയും കാരി തോമാസ്,പേരാമംഗലം തോമാസും മോഹൻ പോഴത്തുമെല്ലാം  മരങ്ങൾക്ക് വാർഷികവളയങ്ങളെന്ന പോലെ ഈ തൃശൂർ സിനിമക്ക് ശക്തിയും ഉറപ്പും തന്നു.

 നാം ജീവിതത്തിൽ അന്വേഷിക്കുന്ന സാഹോദര്യം എല്ലാ ആഴങ്ങളോടെയും ഇവരിൽ നിന്നറിയാം.
എഴുതപ്പെട്ട സ്ക്രിപ്റ്റ് ഇല്ലാതെ അവർ നാടകം തുടങ്ങുന്നതിനുമുമ്പ് സ്റ്റേജിനുപിറകിൽ ഒത്തുകൂടുന്നു.കഥയും കഥാസന്ദർഭങ്ങളും രൂപപ്പെടുത്തുന്നു.  ചില സംഭാഷണങ്ങൾ അവതരിപ്പിച്ച് പൊട്ടിച്ചിരിക്കുന്നു,ചില സന്ദർഭങ്ങളിൽ ഗൗരവം പൂണ്ടിരിക്കുന്നു.പൊതുകാര്യങ്ങൾ പറഞ്ഞ്, സാമൂഹ്യാനുഭവങ്ങൾ  കൈമാറി ഒരു നാടകം  ജൈവാവസ്ഥയിലെത്തിക്കുന്നു.നാടകം കഴിഞ്ഞതിനു ശേഷമായിരിക്കും സ്റ്റേജിൽ നടന്നതും പറഞ്ഞതുമായ കാര്യങ്ങളെപ്പറ്റി ചർച്ച നടക്കുക. അപ്പോൾ സ്വയം മാർക്കിടും,സഹനടന്മാർക്കും നടികൾക്കും ഗ്രേഡ് കൊടുത്ത് അവരെയും അംഗീകരിക്കും.
ഇരുപത് മുതൽ അറുപത് നാടകങ്ങളാണ് പൂരം എക്സിബിഷനിൽ ഓരോ വർഷവും പായമ്മലും സംഘവും അരങ്ങേറ്റുക.
പത്രം വായനയും കാലികവിഷയങ്ങളുമായുള്ള സമ്പർക്കവുമാണ് സ്റ്റേജിലെ നിലനിൽപ്പെന്ന് ജോസേട്ടൻ പറയും.ഒപ്പമുള്ള അഭിനേതാക്കൾക്കും ഇതു തന്നെയാവും പറയാനുണ്ടാവുക.ജീവിതാനുഭവങ്ങളേയും സാമൂഹ്യ പ്രശ്നങ്ങളേയും അവർ അവസരോചിതമായി ഉപയോഗിക്കുന്നു,കഥയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ.പുരുഷാധിപത്യവും വർഗ്ഗീയതയും ബാലപീഢനവും രാഷ്ട്രീയത്തിലെ അഴിമതിയുമൊക്കെ വിഷയമാക്കും, പരാമർശിക്കും.
ഇൻസ്റ്റന്റ് നാടകരംഗത്തെ അതികായകനായിരുന്നു നന്ദനൻ മാഷ്.കണിമംഗലം എസ്.എൻ ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.ഇടശേരി മാഷ്,പീറ്റർ, ഇയ്യാക്കു,പി.ഡി.ഇടശേരി,ബാലൻ പാതിരശേരി എന്നിവരും കാർണിവൽ  നാടകങ്ങളിലൂടെ എക്സിബിഷനിൽ എത്തിയവരായിരുന്നു. വത്സമ്മ ചിറ്റിശ്ശേരി,സുകുമാർജി,തൃശൂർ ശാന്ത എന്നീ കലാകാരന്മാരും ഈ രംഗത്ത് പയറ്റിയവരാകുന്നു.

കുതിരവട്ടം പപ്പു,അബുസിർക്കാർ,കുഞ്ഞാവ തുടങ്ങിയവരും  കാർണിവൽ നാടകങ്ങളിൽ അഭിനയം പയറ്റിയവരായിരുന്നു.

ഒരു ദിവസം തേക്കിൻകാട്ടിന് കുറുകെ കടക്കുമ്പോൾ എക്സിബിഷൻ ഗ്രൗണ്ടിനുമുന്നിൽ കണ്ടു,ബ്ലാക്ക് ബോർഡിൽ ചോക്ക് കൊണ്ടെഴുതിയ പരസ്യം.ജോസ് പായമ്മലും സംഘവും അവതരിപ്പിക്കുന്ന നാടകം കൃത്യം ഏഴുമണിക്ക്,നാടകത്തിന്റെ പേരില്ല.ഇതെഴുതിവെക്കുമ്പോൾ കഥ തന്നെ ഉണ്ടായിട്ടുണ്ടാവില്ല.
അപ്പോൾ തോന്നിയ കൗതുകത്തിലാണ്  അന്നത്തെ നാടകം  ഷൂട്ട് ചെയ്തത്.അവരുടെ അവസാനത്തെ അരങ്ങായിരുന്നു അത്.എന്റെ ആദ്യത്തെ ജോസേട്ടൻ നാടകവും.
ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ കുറെനാൾ കോൾഡ് സ്റ്റോറേജിലിരുന്നു. നാടക ഭാഗങ്ങൾ കൊണ്ടെന്തു ചെയ്യും.ജോസേട്ടന്റെ നാടകത്തിനും അതിന്റെ ഹാസ്യ പാരമ്പര്യത്തിനും പശ്ചാത്തലമൊരുക്കാൻ കാമറാ യൂണിറ്റുമായി ഒരുദിവസം ഇറങ്ങി.വടക്കേച്ചിറയുടെ കിഴക്കേക്കരയിൽ ഞങ്ങൾ കുറെനേരം  നിന്നു.താറാവുപോലെ തോന്നിക്കുന്ന ദേശാടനക്കാരായ ചെറുപക്ഷികൾ വടക്കേച്ചിറയിൽ നീന്തിക്കളിക്കുന്നുണ്ടായിരുന്നു. മനോഹരമായ കാഴ്ചയായിരുന്നു അത്.അതൊന്നും കാമറയെ മോഹിപ്പിക്കുന്ന ദൃശ്യമായിത്തോന്നിയില്ല.
അപ്പോളാണ് ഒരു ചെറുപ്പക്കാരൻ ഞങ്ങളെ സമീപിച്ചത്.ഇരുപത്തഞ്ച് പ്രായം വരും.മുണ്ടും ഷർട്ടുമാണ് വേഷം.കയ്യിൽ മടക്കിവെച്ച പ്ലാസ്റ്റിക് കവർ.ആകെ മുഷിഞ്ഞിരിക്കുന്നു.തൊഴിലാളിയാണെന്നും സ്വാഭാവികമായും മലയാളിയല്ലെന്നും തോന്നിച്ചു.
ചെറുപ്പക്കാരൻ  പ്രശ്നം അവതരിപ്പിച്ചു,അയാൾക്കൊരു ജോലി വേണം.ഡ്രൈവിംഗ് അറിയാം. കുട്ടിസൈക്കിൾ പോലുമില്ലാത്ത ഞങ്ങൾ കൈമലർത്തി.അടുത്ത നിമിഷം  യുവാവ് ഞങ്ങളെ ഞെട്ടിച്ചു.പ്ലാസ്റ്റിക് കവർ തുറന്ന് ഒരു കെട്ട് പേപ്പർ പുറത്തെടുത്തു. വലിയൊരു സിനിമക്കുള്ള കഥ തിരക്കഥ സംഭാഷണമായിരുന്നു അത്.
ഷംസു എന്നായിരുന്നു അയാളുടെ പേർ. തുടക്കം കിട്ടിയതിന്റെ സന്തോഷത്തിൽ ഞങ്ങൾ ഷംസുവിന്റെ മുഖത്തേക്ക് കാമറ തിരിച്ചുവെച്ചു.ഷംസു ഒരു തുടക്കമായി.കവിതാ,നാടക മോഹം പോലെ സിനിമാ മോഹവുമായി നടക്കുന്ന നിരവധിപേരിൽ ഒരാൾ.
 കവി കെ.ആർ.ടോണി വൈലോപ്പിള്ളിക്കവിതയുമായി വന്നു.പ്രൊഫസർ മുരളീധരൻ എം.ആർ.നായർ എന്ന പത്രപ്രവർത്തകനെ അവതരിപ്പിച്ച് തൃശൂർ ഹാസ്യത്തിന് വഴിമരുന്നിട്ടു.പവിത്രനും അയ്യപ്പനും മാതവേണുവും മാടമ്പും മുല്ലനേഴിയുമടക്കം അനേകങ്ങൾ  കൂടിച്ചേർന്ന രാത്രി ജീവിതത്തെ പൂമല ജോൺസൻ ഓർമ്മിച്ചെടുത്തു,തൃശൂരിന്റെ പത്രമായിരുന്ന എക്സ്പ്രസ് കാലം കെട്ടഴിച്ചുകൊണ്ട് ഡേവിസ് കണ്ണനായ്ക്കലും,സൗഹൃദങ്ങളുടേയും പുതുകാല നർമ്മത്തിന്റെയും ബ്രാൻഡ് അംബാസഡർ ആയിരുന്ന സംവിധായകൻ പവിത്രന്റെ സ്മരണകളുമായി കലാമണ്ഡലം ക്ഷേമാവതിയും കാമറക്കു മുന്നിലെത്തി. ജയരാജ് വാരിയർ,പ്രിയനന്ദനൻ, ശശീധരൻ നടുവിൽ,മുൻ മേയർ കെ.രാധാകൃഷ്ണൻ എന്നിവരും തൃശൂർ നർമത്തെ പുറത്തെടുത്തു.

ഇവരിലൂടെ തൃശൂരിന്റെ  ഹാസ്യം വരക്കപ്പെട്ടു.
തൃശൂർക്കാർക്ക് ചിരിയല്ലാതെ മറ്റൊന്നും വേണ്ടെ എന്ന് തോന്നിയിട്ടുണ്ട്.മറ്റൊന്നു വേണമെങ്കിൽ ഗോപി കഫേ,മണീസ് കഫേ, ഹോട്ടൽ രാധാകൃഷ്ണ,  അമ്പാടി ഹോട്ടൽ,പത്തൻസ് ഹോട്ടൽ എന്നിവിടങ്ങളിലെ മസാലദോശ ആവാം എന്നൊരു നിലപാട്.

എം.ആർ.നായർ   പത്രപ്രവർത്തകനും  തൃശൂരിലെ പ്രാധാന വ്യക്തിത്വവുമായിരുന്നു.

മണികണ്ഠനാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചറിയാൻ വന്ന ആളോട് ഗാന്ധിജി വന്നിട്ടുണ്ട്,പ്രസംഗിച്ചിട്ടുണ്ട്,സാക്ഷാൽ ശിവനുണ്ട്,കൃഷ്ണനുണ്ട് എന്നൊക്കെ പറഞ്ഞിട്ട് രഹസ്യമായി ഒരു കാര്യം കൂടി പറഞ്ഞു. തൃശൂരിൽ വരുന്നവർക്ക് മൂത്രമൊഴിക്കാൻ മറ്റു മാർഗമൊന്നുമില്ല.ആയതിനാൽ ഈ ആലിന്റെ ചോട്ടിലാണ് എല്ലാവരും അത് ചെയ്യുക.അതുകൊണ്ട് ഇത്രയും മണി കണ്ട മറ്റൊരു ആൽ ഉണ്ടവില്ല എന്ന്.ആൽ പോലെയാണ് തൃശൂർ ഹാസ്യം.എപ്പോ എവിടെ നിന്നത് പൊട്ടിമുളച്ച്  വളർന്നുകയറുമെന്നു പറയാനാവില്ല. വിത്ത് എവിടേയും കുതിർന്നുകിടപ്പുണ്ട്.
 തൃശൂരിന്റെ നർമ്മത്തോടൊപ്പം എക്സ്പ്രസ്സ് പത്രമോ എക്സ്പ്രസ്സ് പത്രത്തിന്റെ നർമ്മത്തിനൊപ്പം തൃശൂരാണൊ  സഞ്ചരിച്ചത്?
ഒറ്റ പ്രസവത്തിൽ നാലുകുട്ടികൾ ഉണ്ടായ വാർത്ത ഡെസ്കിലെത്തിയപ്പോൾ പ്രതിഭാധനനായ ടി.വി.അച്യുതവാര്യർ  കൂർമ്മ ബുദ്ധിയും തൃശൂർ ഹാസ്യവും ചേർത്ത്  തലക്കെട്ടെഴുതി,ഒന്നുവെച്ചാൽ നാലു.ഇന്നാണെങ്കിൽ അത് പല ആദർശങ്ങൾക്കും വിരുദ്ധമാവാനിടയുണ്ട്.

അവിഭക്ത കമ്യൂണിസ്റ്റുപാർട്ടിയുടെ അഖിലേന്ത്യാ നേതാവ് ഹിരൺ മൂഖർജി തേക്കിൻകാട്ടിൽ വന്ന് പ്രസംഗിച്ചപ്പോൾ അത് മലയാളത്തിലാക്കിയത് പാർട്ടിയുടെ പ്രഗത്ഭനായ നേതാവ് കെ.കെ.വാരിയർ ആയിരുന്നു.പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ വാർത്തയാക്കിയ എക്സ്പ്രസ് പത്രം വാർത്തക്കടിയിൽ എഴുതി,ഏതാണ്ട് ഇതേ അർത്ഥം വരുന്ന എന്തൊക്കെയൊ പരിഭാഷകനും പറയുന്നുണ്ടായിരുന്നു .എക്സ്പ്രസിന് കമ്യൂണിസ്റ്റുവിരോധം ബാധിച്ച കാലമായിരുന്നു അത്.
കെ.കെ.വാരിയർ നവജീവൻ പത്രത്തിന്റെ തലപ്പത്തായിരുന്നു.എക്സ്പ്രസും നവജീവനും പരസ്പരം കൊണ്ടും കൊടുത്തും തൃശൂർക്കാർക്ക് രസം പകർന്നുകൊണ്ടിരുന്നു.എക്സ്പ്രസ്സിൽ അപകടവാർത്തകൾക്കു വേണ്ടി മാത്രം സ്ഥിരം കോളം ഉണ്ടായിരുന്നു,ഇന്നത്തെ വഹ എന്ന പേരിൽ.കുട്ടികൾ സൈക്കിളിൽ നിന്നും വീഴുക,തീപ്പോള്ളുക,പൂച്ച കിണറ്റിൽ വീഴുക,പട്ടികടിക്കുക,കാള കയറുപൊട്ടിച്ചോടുക,പാമ്പുകടിക്കുക തുടങ്ങിയ  സംഭവങ്ങളായിരുന്നു അന്നത്തെ അപകടങ്ങൾ.ഒരു ദിവസം പത്രക്കെട്ടുകൾ കൊണ്ടുപോയ  എക്സ്പ്രസിന്റെ വാൻ അപകടത്തിൽ പെട്ടു.
അടുത്ത ദിവസം നവജീവൻ തലക്കെട്ടെഴുതി,സ്വന്തം വഹ.
തൃശൂരിന്റെ പൊതുവായ ഹാസ്യരസങ്ങളോടൊപ്പമുള്ള  യാത്രയായിരുന്നു ജോസ് പായമ്മലും സംഘവും അമ്പതു വർഷമായി പൂരം എക്സിബിഷനിൽ  നാടകത്തിലൂടെ  നടത്തിയത്. പ്രേക്ഷകരെ രസാനുഭവത്തിൽ കോർത്ത്  കൂടെക്കൂട്ടുകയായിരുന്നു അവർ.


ഒരു നഗരത്തിൽ തന്നെ  പല ധാരകൾ കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.പ്രത്യേകിച്ച് കേരളത്തിനുപുറത്തുള്ള മെട്രൊ നഗരങ്ങളിൽ.കൂലിപ്പണിക്കാരുടെ, തൂപ്പുകാരുടെ ,തെരുവുജീവിതങ്ങളുടെ,ചെറുകിട ജോലിക്കാരുടെ,ഓഫീസർമാരുടെ,സിനിമക്കാരുടെ,വർഗ്ഗീയവാദികളുടെ,വംശീയക്കാരുടെ,പത്രപ്രവർത്തകരുടെ,സാംസ്കാരികപ്രവർത്തകരുടെ,മലയാളികളുടെ,തമിഴന്മാരുടെ,കന്നഡികരുടെ,മറ്റുനാട്ടുകാരുടെ,നായന്മാരുടെ,ഈഴവരുടെ,മേനോന്മാരുടെ,മുസ്ലീമിന്റെ,കൃസ്ത്യാനികളുടെ,പാർസികളുടെ,അധോലോകത്തിന്റെ,നായന്മാരുടെയും ഈഴവന്മാരുടെയും അയ്യപ്പസേവാ സംഘങ്ങളുടെ,എണ്ണിയാലൊതുങ്ങാത്ത മലയാളി സമാജങ്ങളുടെ,മാർവാഡികളുടെ സിന്ധികളുടെ,പാർസികളുടെ,കച്ചുകാരുടെ.അങ്ങിനെ എത്രയെത്ര ധാരകൾ.
ഏതു ധാരയിൽ ജീവിക്കണമെന്ന് തീരുമാനമെടുത്താൽ മാത്രം മതി.ജീവിതം അതിനോടൊപ്പം നമ്മളെയും കൂട്ടും.അപരധാരകളെ മാനിക്കുകയോ മാനിക്കാതിരിക്കയോ ആവാം.
തൃശൂരിൽ ഒറ്റ ധാരയിൽ ജീവിക്കാനത്ര എളുപ്പമല്ല.മാത്രമല്ല എല്ലാ ധാരകളും നർമ്മം കർമ്മമാക്കിയതാണ്. തൃശൂരിന്റെ നർമം ഇവിടെ വന്നെത്തിയവരിൽക്കൂടിയും വളർന്നിട്ടുണ്ട്. തൃശൂരിൽ വന്നതിനുശേഷമാണത്രെ നാക്കിൽ നർമം പതിച്ച സുകുമാർ അഴിക്കോടുണ്ടാവുന്നത്.

കച്ചവടക്കാരായാലും നാടകക്കാരായാലും സിനിമക്കാരായാലും
കവിയായാലും  കാഥികനായാലും നായന്മാരായാലും ഈഴവരായാലും കൃസ്ത്യാനിയായാലും രാഷ്ട്രീയക്കാരായാലും അഴിമതിക്കാരായാലും നർമ്മം അന്യമല്ലാത്തവരാണവർ.
 അതു കൊണ്ടല്ലെ റൗണ്ടിൽ ചില്ലറ കച്ചവടം നടത്തുന്ന പ്രാഞ്ചിച്ചേട്ടൻ മേളം മസാലയുടെ പ്രതിനിധിയോട് പറഞ്ഞത്,നീ ഒരു റൗണ്ട് കൊട്ടീട്ട് വാ.അപ്ലക്കും ഇവിടുത്തെ തിരക്കൊക്കെ ഒഴിയും. മേളം എന്ന വാക്കിൽനിന്നാണ് റൗണ്ടും കൊട്ടും പ്രാഞ്ചി നർമമാക്കിയത്.

എഴുത്തുകാരും കച്ചവടക്കാരും പൊതുവെ നർമക്കാരായിരിക്കും.നിരീക്ഷണ വിശകലന പാടവം ഉള്ളതുകൊണ്ടാണത്.കുഞ്ഞുണ്ണിമാഷും വൈലോപ്പിള്ളിയും ഒരു കവിതാ പരിപാടിക്ക്  വനിതാ കോളേജിൽ പോയ കഥയുണ്ട്.അരക്കയ്യൻ ഷർട്ടും ഉണ്ണിമുണ്ടും കുട്ടികളേതിനു സമാനമായ മുഖവും ശരീരവുമൊക്കെ കണ്ടപ്പോൾ പെൺകുട്ടികൾ  വൈലോപ്പിള്ളിയെ വിട്ട് കൗതുകത്തോടെ കുഞ്ഞുണ്ണിമാഷെ പൊതിഞ്ഞു.എന്തിനാ ആ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നെ,പനപോലോരുത്തൻ ഇവിടെ നില്പുണ്ടല്ലോ എന്നർത്ഥത്തിൽ ആ രംഗത്തെ  വൈലോപ്പിള്ളി നർമ്മത്തിൽ പൊതിഞ്ഞു.
പാരമ്പര്യത്തെയും സദാചാരമൂല്യങ്ങളേയും അവനവനെത്തന്നെയും അന്യമായി നിന്ന് കാണാൻ കഴിയണം,എങ്കിലേ ഹാസ്യം വരൂ,വഴങ്ങൂ. പാരമ്പര്യത്തിന്റെ പഴമയെ വെട്ടിമാറ്റാൻ ഹാസ്യത്തിന്റെ വാക്കത്തിക്കാവും.
മനുഷ്യപ്പറ്റില്ലാത്തവൻ സിനിസിസ്റ്റ് പരദൂക്ഷണക്കാരൻ എന്നൊക്കെ പഴി  കേൾക്കേണ്ടി വരും.അത്തരം അരസികന്മാരേയും അരാഷ്ട്രീയക്കാരേയും വെറുതെ വിടുക.

ജീവിതത്തിൽ മനുഷ്യർ തോൽക്കുന്നൊരിടം അരസികന്മാരുടെ മുന്നിൽ മാത്രമാകുന്നു.അവിടെ ആർക്കും ഒന്നും ചെയ്യാനില്ല.

നർമ്മം ഒരു ആശയവാദത്തേയും അംഗീകരിക്കുന്നില്ല.രാഷ്ട്രീയ നേതൃത്വത്തെ,മത നേതൃത്വത്തെ,ഫാസിസത്തെ ഒന്നും അത് കൈകൂപ്പി നിൽക്കില്ല.അത് പള്ളീപ്പറഞ്ഞാ മതി എന്ന പ്രയോഗമുണ്ടാവുന്നത് ഈ നിലപാടിൽ നിന്നാണ്. 
 ഹാസ്യം വരണമെങ്കിൽ വിശകലനപാടവം വേണം നിലപാട് വേണം രാഷ്ട്രീയം വേണം.
നർമ്മം എന്നത്തേയും രാഷ്ട്രീയമാണ്, പ്രതിപക്ഷ രാഷ്ട്രീയം.
 നേതൃത്വത്തെ നോക്കി രാമരാമ പാടുന്നവർ നർമ്മത്തിനു പുറത്തായിരിക്കും.ആശയവാദത്തിനെതിരെയുള്ള പ്രതിസംസ്കൃതിയാണ് നർമ്മം.സ്വതന്ത്രബുദ്ധിയിൽ നിന്നും  സ്വതന്ത്ര ചിന്തയിൽ നിന്നുമാണ് നർമ്മത്തിന്റെ  ജനനം.
ഹാസ്യാവതരണത്തിന് നിയതമായ ഒരു സ്റ്റേജ് വേണോ.വേണ്ടെന്ന് തൃശൂർക്കാർ പറയും.സ്റ്റേജെത്ര കണ്ടിരിക്കുന്നു.ഡ്രാമാ സ്കൂൾ വന്നതിനുശേഷം പ്രേക്ഷകന് താങ്ങാവുന്നതിനപ്പുറമാണത് ,തൃശൂർക്കാർ ആക്ഷേപഹാസ്യം ചൊരിയും.
ചെറിയ സ്റ്റൂളോ ഇരിപ്പിടമോ എന്തുമാവട്ടെ അതിൽ ചാടിക്കയറി അതിനെ ഞൊടിയിടകൊണ്ട് മലയാക്കി പരാവർത്തനം ചെയ്യുന്ന കഥകളിയിലെ ഹനുമാൻ വേഷക്കാരനെപ്പോലെ സാഹചര്യത്തിനനുസരിച്ച് സ്റ്റേജിനേയും വസ്തുക്കളേയും പലതായി വിവർത്തനം ചെയ്യുന്ന ഷേക്സ്പീരിയൻ രീതിയായ locus dramaticus അവലംബിച്ചവരാകുന്നു തൃശൂർക്കാർ.

ഒരു സംഭവത്തെ സ്ഥലകാല സാഹചര്യത്തിനനുസരിച്ച് മാറ്റിയും മറിച്ചും പണിതുകൊണ്ടിരിക്കുന്നത് അത്ഭുതത്തോടെ മാത്രമെ കണ്ടുനിൽക്കാൻ കഴിയൂ. മുഖ്യമന്ത്രിയാവുന്നതിനു മുമ്പും ശേഷവും സി.അച്യുതമേനോൻ നെഹ്രു പാർക്കിൽ സ്ഥിരം സന്ദർശകനായിരുന്നു.
അച്യുതമേനോനെ ഒരകലം പാലിച്ച് മറ്റൊരു സഖാവ് എപ്പോഴും ഉണ്ടാവും.പലരും വിചാരിച്ചിട്ടുള്ളത് കമ്യൂണിസ്റ്റുകാരനായ അച്യുതമേനോനെ പിന്തുടരുന്നത്  അദ്ദേഹത്തിന്റെ  നീക്കങ്ങൾ നിരീക്ഷിക്കാൻ  കൂടിയിട്ടുള്ള സി.ഐ.ഡി ആണെന്നാണ്.ഒരിക്കൽ ഇയാൾ മദ്യപിച്ച് ലക്കുകെട്ട്  കാനയിൽ കിടക്കുന്നത് കണ്ട് പരിചയക്കാർ പിടിച്ചെഴുന്നേൽപ്പിച്ച് വസ്ത്രങ്ങൾ നേരെയാക്കി നടക്കാൻ പാകത്തിൽ നിർത്തി.സഖാവ് സമ്മതിച്ചില്ല ഈ കോലത്തിൽ നടന്നുപോകുന്നതു ആളുകൾ കണ്ടാൽ നാണക്കേടാണ്. കാനയിലേക്ക് അയാൾ സമാധാനത്തോടെ തിരികെക്കിടന്നു.
നെഹ്രു പാർക്കിലെത്തിയാൽ അച്യുതമേനോൻ ഒറ്റയിരിപ്പാണ്.അനക്കമില്ലാതെ നിസംഗനായി നിർമമനായി.ആലോചിച്ചങ്ങനെയിരിക്കും.ആലോചനാമൃതങ്ങളായി റഷ്യയും ചൈനയുമൊക്കെ അന്നും ഉണ്ടല്ലോ.തൃശൂരിലെ അമ്മമാർ അഥവാ കൊച്ചമ്മമാർ തൃശൂരിന്റെ ഭാവിവാഗ്ദാനങ്ങളെ കളിപ്പിക്കാനും രസിപ്പിക്കാനും നെഹ്രു പാർക്കിലേക്കാണ് വരിക.ഒളിച്ചുകളിയിൽ വ്യാപൃതരായ കുട്ടികളോട് അമ്മമാർ പറയുമത്രെ,ആ മാമന്റെ പിറകിൽ പോയി ഒളിച്ചോളാൻ.അനങ്ങാതെ പ്രതിമ കണക്കെ ഇരിക്കുന്ന അച്യുതമേനോന്റെ മറവിൽ ഒളിക്കൽ അത്രക്ക് സുരക്ഷിതമായിരുന്നു.ഓടിത്തളർന്ന് ശ്വാസമമർത്തി  കുറുകലോടെ കുട്ടികൾ പിറകിലിരിക്കുമ്പോഴും ഒന്നുമറിയാത്ത പോലെ സഖാവ് പഴയപടി നിസംഗത നിർമമത  തുടരും.
നിസംഗതയിൽ നിന്നും നിർമമതയിൽ നിന്നുമാണല്ലോ ഹാസ്യം മുളപൊട്ടുന്നത്.അടക്കിവെക്കുന്നവരുമുണ്ട്,അടിച്ചുതകർക്കുന്നവരുമുണ്ട്.തൃശൂർക്കാർ എല്ലാം കണ്ടുപഠിക്കുകയാണ്.ഇതിനുള്ള പാഠശാലകൾ എവിടെയുമുണ്ട്.
ഈ സിനിമയുടെ തുടക്കത്തിൽ വൈലോപ്പിള്ളിയുടെ കവിതയിൽ വരികൾ പരാമർശിക്കുന്നുണ്ട്,വടക്കേച്ചിറയെപ്പറ്റിയാണ്.
`പണ്ടാ വടക്കേച്ചിറയൊന്നു ചെന്നുകണ്ടാൽ
കുളിച്ചീടമെന്നു തോന്നും
പണ്ടാരമാം വാഴ്ചയിലിതൊന്നു കണ്ടാൽ
കുളിച്ചീടണമെന്നു തോന്നും..`
ഒരേ കാര്യം പറഞ്ഞ് രണ്ടർത്ഥങ്ങൾ   ഉണ്ടാക്കുന്നത് കവിതയിൽ മാത്രമല്ല പൊതു ജീവിതത്തിലുമുണ്ട്.

തമാശക്ക് വിധേയമാവുന്നത് എന്തൊക്കെയാവാം എന്ന ചോദ്യത്തെ തൃശൂർക്കാരൻ  നേരിടുന്നത് തമാശക്ക് വിധേയമാവാത്ത എന്തുണ്ട് ഈ ലോകത്തിൽ എന്ന മറുചോദ്യത്തിലൂടെയായിരിക്കും.
അമ്പതു വർഷമായി ജോസേട്ടനും രാധേച്ചിയും സംഘവും  ചെയ്തുകൊണ്ടിരിക്കുന്നത് ഇതേ കാര്യമാണ്.അടുത്ത ബെല്ല്ലോടു കൂടി ജീവിതം ആരംഭിക്കും എന്ന സിനിമയിലൂടെ ഞാൻ ശ്രമിച്ചതും  തൃശൂരിന്റെ ഇതേ സ്വഭാവത്തിൽ  തൊടാനും അടയിരിക്കാനുമാണ്.
      





         











4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആചാരാനുഷ്ഠാനങ്ങളുടെ മതിൽക്കെട്ടിനുള്ളിൽ ചാക്യാരും കൂത്തും ഹാസ്യവും ഒതുക്കിനിർത്തപ്പെട്ടപ്പോൾ ക്ഷേത്രത്തിനു പുറത്തെ തുറസിൽ കഥപറച്ചിലിന്റേയും ഹാസ്യത്തിന്റേയും മറ്റൊരു മഹാലോകം തുറക്കപ്പെടുകയായിരുന്നു.തെരുവുമൂലകളിലും പൂരപ്പറമ്പിലും ചായക്കടകളിലും മദ്യവില്പനശാലകളിലും ആൽത്തറകളിലും എവിടെയൊക്കെ കൂടാമോ അവിടെയൊക്കെ നർമം നിറഞ്ഞാടി.അവരുടെ ഹാസ്യത്തിന് പരിധികളോ നിഷ്കർഷകളോ ഇല്ലായിരുന്നു.അവരുടെ നർമ്മസല്ലാപങ്ങൾക്ക് ആരും സദാചാരത്തിന്റെ മറക്കുട നിവർത്തിയില്ല.സാഹോദര്യമായിരുന്നു അവരുടെ മതം,നർമമായിരുന്നു അവരുടെ ഭാഷ,പങ്കിടലായിരുന്നു അവരുടെ ജീവിതം.തെരുവായിരുന്നു അവരുടെ അരങ്ങ്. അനന്തവിസ്തൃതമായ ഒരു ലോകം അവർക്കുമുന്നിലുണ്ടായിരുന്നു.
അവരിൽ നിന്ന് നാടകക്കാരുണ്ടായി,സിനിമക്കാരുണ്ടായി,കവികളുണ്ടായി,കാഥികരുണ്ടായി,പാട്ടുകാരുണ്ടായി,ചിത്രകാരന്മാരുണ്ടായി,രാഷ്ട്രീയക്കാരുണ്ടായി,സഹൃദയരായ മനുഷ്യരുടെ നീണ്ടനിരയുണ്ടായി.അവരുടെ ലോകമാണ് കൂടുതൽ സുന്ദരമെന്ന് കാലം വിലയിരുത്തപ്പെടുകയും ചെയ്തു.‘

ഒപ്പം നമ്മുടെ നാടിന്റെ ഒറിജിനൽ കഥകൾ കൂടി..

Purushu said...

kalakkeettaaaa....

Unknown said...

നന്നായി

Unknown said...

നന്നായി


നീയുള്ളപ്പോള്‍.....