പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, January 6, 2019

സുഷി ഭക്ഷണമല്ല സംസ്കാരമാണ്

സുഷി ഭക്ഷണമല്ല  സംസ്കാരമാണ്... ✳മണിലാൽ


 ജീവന്റെ ചൂട് വിട്ടുപോകാത്ത പച്ച മത്സ്യം തിരുകിവെച്ച സുഷി ടോക്കിയോ ബേയിലെ ക്രൂയ്സിൽ  ചാഞ്ഞുവീശിയ നിലാക്കുളിരിലിരുന്ന് രുചിക്കുമ്പോഴാണ് മീൻജീവിതത്തെ   ഞാനാദ്യമായി ആഴത്തിൽ അയവിറക്കുന്നത്. മറ്റൊരു വിഭവം പച്ചമീൻ തന്നെയായിരുന്നു,നെടുകെ പിളർത്തിവെച്ചത്. മാംസത്തിൽ പറ്റിപ്പിടിച്ച അതിന്റെ വലിയ മുള്ളുകളിൽ നിലാവെളിച്ചം തിളങ്ങിനിന്നു. വലിയ കക്കയുടെ തോട് കൊണ്ട് ചുരണ്ടിയെടുത്ത് എന്തൊക്കെയോ ദ്രവ്യരുചികളിൽ മുക്കിയാണത് കഴിക്കുക. ജാപനീസ് രുചിയുടെ പ്രാചീനതയെ എന്തും വരട്ടെ എന്ന് കണ്ണടച്ച് നാവിലേക്ക് തിരുകിവെച്ചു. മാകിസുഷി, ചിരാഷിസുഷി, നരേസുഷി, ഒഷിസുഷി, കാകിനോഹ സുഷി, സാഷാസുഷി, ഗുങ്കൻമാകി സുഷി എന്നിങ്ങനെ സുഷി വ്യത്യസ്ത പേരുകളിൽ വ്യത്യസ്ത രുചികളിൽ. വളരെ സ്വാഭാവികതയോടെ  മനസും ശരീരവും ആ രുചിയുടെ സംസ്കാരത്തെ സ്വീകരിച്ചു.ഒരിന്ത്യക്കാരന് ഏത് സംസ്കാരവും സ്വീകാര്യമായിരിക്കും, നമ്മൾ അനേക രുചികളിൽ കിടന്ന് ശണ്ഠ കൂടുന്നവർ. ഉദയ് രാജ് , ആശ, അജു, മിനി, രാഗേഷ്, നിമിത, ശ്രീകുമാർ, ദീപാ എന്നീ തനിമലയാളികളുടെ സംരംഭമായ സൗത്ത് പാർക്ക് ഹോട്ടലിലേക്ക് രണ്ട് ദിവസം ക്ഷണമുണ്ടായിരുന്നു. മലയാളിയുടെ രുചിയാതുരതയെ ഉണർത്താൻ തക്ക പാചക വിശേഷമാണവിടെ. ചെറിയകാല യാത്രയായതിനാൽ ജാപനീസ് രുചിയിലും സംസ്കാരത്തിലും കുത്തി മറിയാനായിരുന്നു എനിക്ക് താല്പര്യം. എത്ര പെട്ടെന്നാണ് മനുഷ്യൻ മറ്റൊന്നാവുന്നത്, ഓന്തിനേക്കാൾ ധ്രുതഗതിയിൽ. ജലത്തിൽ നിന്ന് ഭക്ഷണമേശ വരെയുള്ള  മീനിന്മേലുള്ള മനുഷ്യാദ്ധ്വാനത്തെ ഒന്നോർത്തുനോക്കി. ചെമ്മീനും കപ്പൽച്ചേതം വന്ന നാവികനും കിഴവനും കടലും ഓർമ്മകളിൽ ആലോലമാടി. എന്റെ കടലിലേക്ക് രണ്ടു മൂന്ന് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ബാല്യത്തിന്റെ ധൃതിയിന്മേൽ കടൽപ്പൂഴി പതിയാൻ അധിക സമയമൊന്നും വേണ്ടിവരില്ല. കടലെപ്പോഴും തൊട്ടടുത്ത്.കാഴ്ചയിൽ, കേൾവിയിൽ, ഭാവനയിൽ. മാർക്കറ്റിലായാലും കടപ്പൂറത്തായാലും മീഞ്ചട്ടിയിലായാലും മീൻകണ്ണുകൾ ഒരു നിമിഷനേരത്തേക്കെങ്കിലും എന്നെ അലോസരപ്പെടുത്താറുണ്ട്. നാവിലേക്കൂറി വരുന്ന കൊതിയിൽ അതെല്ലാം നിമിഷംകൊണ്ട് മുങ്ങിപ്പോകുകയും ചെയ്യും.സൗന്ദര്യം ഊരിവെച്ചാണ് മീൻ കരയിലെത്തുന്നത്, ജീവന്റെ തെളിച്ചം കുറച്ചുനേരം കൂടി നിലനിൽക്കും. കരയിലെ അവസാനത്തെ പിടയലോടുകൂടി മീൻസൗന്ദര്യം അവസാനിക്കും.പിന്നെയത് മൃതശരീരമാണ്, ഭക്ഷ്യവസ്തുവാണ്. ചൂണ്ടയിൽ കൊത്തുമ്പോഴും കുടുങ്ങി അന്തരീക്ഷത്തിലൂടെ കരക്കെത്തുമ്പോഴുമൊക്കെ പഴയൊരു ചൂണ്ടക്കാരനെന്ന നിലയിൽ മീനിനെ അനുഭവിച്ച വികാരമെന്തായിരുന്നു , സുഷിയുടെ രുചി നുണയുന്നതിനിടയിൽ ഒന്നാലോചിച്ചു. ചൂണ്ടയിൽ മീൻ കൊത്തുമ്പോളുള്ള ഉണർവ് സന്തോഷം,കുടുങ്ങുമ്പോഴുള്ള മീൻവെപ്രാളത്തിന്റെ കനം,പൊക്കിയെടുക്കുമ്പോഴത്തെ ഭാരത്തിൽ വലുപ്പചെറുപ്പത്തെക്കുറിച്ചുള്ള കണക്കുകൂട്ടൽ. അന്തരീക്ഷത്തിലേക്കുയർത്തുമ്പോൾ ചൂണ്ടയിൽ കിടന്നുള്ള പിടച്ചിൽ വല്ലാത്തൊരവസ്ഥ തരും. ഒരു കൊലപാതകത്തേയൊ ആത്മഹത്യയേയൊ ചിന്തിക്കുക, അപ്പോ അനുഭവിക്കുന്ന വിറയലിന്റെ അതേ അവസ്ഥ. കരക്കലെത്തിയ മീൻ കുറച്ച് പിടച്ചിലോടെ അവസാനിക്കും, മീൻശോഭ പെട്ടെന്ന് മായും.അത് ജലത്തിൽ തന്നെ കഴിയേണ്ടതാണ് എന്ന് അടിസ്ഥാന വിചാരം കുറച്ച് നേരമെങ്കിലും നമ്മെ അലട്ടും. നമ്മുടെ ശീലത്തിന്റേയും രുചിയുടേയും പിൻബലത്തിൽ അതിന്റെ അവസാനം തീൻമേശയിലാവുന്നു എന്ന് മാത്രം. രുചിയും ശീലവുമാണ് മനുഷ്യസ്വാതന്ത്ര്യത്തിന്റെ വൃത്തവും താളവും തെറ്റിക്കുന്നത്.വിശ്വാസം അതിന്റെ പിറകെ അണിയണിയായ് വരും. വിശ്വാസം മരണം വരെ തടവിൽ കഴിയാൻ വിധിക്കപ്പെട്ടവർക്കുള്ള താണ്.അവർക്ക് ഭൂമി മാത്രമല്ല എല്ലാം പരന്നതായിരിക്കും. മരണാനന്തരം  സ്വർഗ്ഗം ഉണ്ടെങ്കിൽ അവർക്ക് കൊള്ളാം. പുതിയതോ അഴുകിയോ എന്നൊക്കെ ആലോചിച്ച് മീൻചന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നൊരു കാലമുണ്ട്. മീൻകച്ചവടക്കാർ കളിയാക്കും, അവരുടെ വാക്കിൽ വീണ് മീൻ വാങ്ങിയാൽ വീട്ടിൽ നിന്നാണ് കിട്ടുക.  നല്ല മീനിന്റെ കണ്ണുകൾക്ക് നല്ല തെളിച്ചമാണ്,ശരീരത്തിന് തിളക്കമാണ്,ആ കണ്ണുകൾ പറയും, സംശയിക്കേണ്ട വാങ്ങിക്കോ.മറിച്ചുള്ള മീൻകണ്ണുകൾ ചോദിക്കും, ഇത് തന്നെ വേണോ. ഐസിട്ട മീൻ മോശം, അത് വാങ്ങരുത് എന്ന പഴയൊരു കാലമുണ്ട്. അമ്മ അത്തരം മീനിനെ ഐസുംവണ്ടി എന്നാണ് വിളിക്കാറ്. കണ്ടാലും കൊണ്ടാലും മീനിന്റെ പഴക്കത്തെ തിരിച്ചറിയുന്നതിന് പിന്നിൽ കുറെ കാലത്തെ പരിശീലനമുണ്ട്. ആനകളെ കാട്ടിൽ കാണുന്നത് പോലെ മീനിനെ ജലത്തിൽ കാണണം.ജലത്തിൽ അവയുടെ ഊക്ക് ഗംഭീരമാണ്,കാട്ടിലെ ആനകളെപ്പോലെ. ശരീരത്തിൽ മുറിവുപറ്റി അഴുകിയ ഭാഗങ്ങൾ മീനുകളെക്കൊണ്ട് കൊത്തിക്കുന്ന ചികിത്സാരീതിയുണ്ട്.കുട്ടിക്കാലത്തത് കുറെ പ്രയോഗിച്ചിട്ടുണ്ട്.ജലത്തിൽ നിന്നും കയറുമ്പോഴേക്കും വൃണങ്ങളിലെ അഴുക്കും പഴുപ്പും ശുദ്ധമായിട്ടുണ്ടാവും.ചെറിയ വേദനയോടെയുള്ള മീനിന്റെ കുഞ്ഞുമ്മകളും ചെറുചുണ്ടുകൊണ്ടുള്ള കൊത്തും രസമുള്ള ചികിത്സയാണ്. ജലത്തിൽ നിന്നും കയറിയാൽ വൃണം വെയിലത്ത് കാട്ടി ഉണക്കും,ഒന്നുരണ്ട് ദിവസത്തെ മീൻചികിത്സയിൽ മുറിവ് കരിഞ്ഞു തുടങ്ങും. സുഷിക്ക് നെൽകൃഷിയുമായി ബന്ധപ്പെട്ട ചരിത്രമാണ്. അരിയും ഉപ്പും ചേർത്ത്  മീൻവാറ്റി സൂക്ഷിക്കുന്ന രീതിയാണ് സുഷിയുടെ തുടക്കം. ജാപനീസ് സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ഒരു ഫാസ്റ്റ് ഫുഡായി സുഷി ഇന്ന് മാറിയിരിക്കുന്നു.ക്രൂയ്സിൽ സുഷിയും പച്ചമീനും തിന്നുകൊണ്ടിരിക്കുമ്പോൾ നിലാവെളിച്ചത്തിൽ മീനുകൾ കടലിൽ പുളക്കുന്നുണ്ടായിരുന്നു. പിടക്കുന്ന ശരീരവുമായി മൂന്ന് ജാപനീസ് പെൺകുട്ടികൾ ക്രൂയ്സിനകത്ത് നൃത്തം ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞ മനുഷ്യശരീരങ്ങൾ,ആണായാലും പെണ്ണായാലും ജപ്പാനിലെ ആകർഷണമാണ്. സെൻ ബുദ്ധിസത്തിന്റെ സ്വാധീനത്തിൽ സാംസ്കാരികമായ ഉന്നതി നേടിയ മുറോമാച്ചി കാലഘട്ടമാണ് (1392-1573)സുഷിയുടേയും തുടക്കം. കാലത്തിന്റെ ഇങ്ങേ തലക്കലിരുന്ന് 2018 ൽ സുഷി രുചിക്കുമ്പോൾ നൂറ്റാണ്ടുകൾക്കിടയിലെ ബഹുദൂരങ്ങൾ സുഷി എന്ന ഭക്ഷണപദാർത്ഥത്തെ വലിയ വ്യത്യാസം കൂടാതെ നിലനിർത്തിപ്പോരുന്ന ജപ്പാൻ സംസ്കാരത്തെ വെറുതെ മനസിലിട്ട് നുണഞ്ഞു. ഏതൊരു ചരിത്രവും പോലെ ജാപനീസ് ചരിത്രവും ലഹരിപിടിപ്പിക്കുന്നതാണ്, സാമുറായ് പ്രകമ്പനങ്ങൾ  അകിറ കുറസോവ മനസിലേക്ക് ദൃശ്യവും ശബ്ദവുമായി നിറച്ചുതന്നിട്ടുമുണ്ട്. ഭക്ഷണത്തിന് ഒരു ചരിത്രമുണ്ട്,സംസ്കാരമുണ്ട്. അത് നിർബ്ബന്ധിച്ച് തീറ്റാനോ,നിർദ്ദാഷിണ്യം തട്ടിത്തെറിപ്പിക്കാനോ  ഉള്ളതല്ല. ശ്രീകുമാർ, സെലസ് ,ഉല്ലാസ്, അജു, അരുൺ തുടങ്ങിയ ന്യൂജെൻ  യുവാക്കൾ ഞങ്ങളെ കാണാൻ വന്നു. എല്ലാവരും ഐ.ടി.രംഗത്തുള്ളവർ.സുഷി കഴിക്കാതെ ജപ്പാൻ വിടരുത്, അവർ സ്റ്റേഹപൂർവ്വം നിർബ്ബന്ധിച്ചു. അതായിരുന്നു തുടക്കം.സുഷിയെ എങ്ങനെ നേരിടണം, നിർദ്ദേശങ്ങൾക്കായി ഉല്ലാസ് ക്രൂയ്സിൽ ഞങ്ങൾക്കൊപ്പം വന്നു. കടൽ തിളങ്ങുന്നുണ്ടായിരുന്നു. അകലെ പാലത്തിലൂടെ പാഞ്ഞു പോയ വെളിച്ചത്തോടൊപ്പമുള്ള ട്രെയിൻ ദൃശ്യം കടലിന്റെ അടിത്തട്ട് വരെ പ്രതിഫലിച്ചു. ഒരു കരട് പോലുമില്ലാത്ത കടൽ.മീനുകൾക്ക് ശുദ്ധവായു ശ്വസിക്കാൻ ഉപരിതലത്തിലേക്ക് വരേണ്ടതില്ല.  മനുഷ്യന്റെ ഓരോ ശ്വാസവും കാടിനോടെന്ന പോലെ കടലിനോടും കടപ്പെട്ടിരിക്കുന്നു. ഭൂമിക്കാവശ്യമായ ഓക്സിജന്റെ പകുതിയിലേറെ സംഭാവന ചെയ്യുന്നത് കടലാണ്, ശാസ്ത്രം അങ്ങിനെ പറയുന്നു. ജലോപരിതലത്തിൽ തിരകൾക്കൊപ്പം ഒഴുകി നടക്കുന്ന സൂക്ഷ്മ സസ്യങ്ങളാണ്  (Phyto plankton)കടലിൽ നിന്നുള്ള  ഓക്സിജന്റെ പ്രഭവകേന്ദ്രം. മീൻ വഴുക്കിപ്പോകുന്നത് പോലെ ഓർമ്മകൾ.നാട്ടിലെ പ്രധാന വീശക്കാരനായിരുന്നു കൃഷ്ണൻകുട്ടിയേട്ടൻ.വലയും കൂടയുമായി രാവിലെത്തന്നെ ഞങ്ങൾ കണികാണും. കായലിനേയും സൂര്യനേയും  ലക്ഷ്യമാക്കി കിഴക്കോട്ടാണ് ആ നടപ്പ്.അറുപത് വയസിന് ശേഷമാണ് മീൻ കൊതി മൂലം വലയിലേക്ക് വീണത്. അത് വരെ റേഷൻകട നടത്തുകയായിരുന്നു. ഉച്ചയോടെ ക്ഷീണിച്ച ശരീരവുമായി തിരികെ വരും, നനഞ്ഞ വലയും ഒഴിഞ്ഞ കൂടയും പതിവുപോലെ. ഇടംകയ്യിൽ പൊക്കിപ്പിടിച്ച ഒരു പൊതിയുമുണ്ടാവും. ആരെങ്കിലും വഴിയിൽ വെറുതെ മര്യാദച്ചോദ്യം ചോദിക്കും, ഇന്നെന്താ കിട്ടീത് കൃഷ്ണൻ കുട്ട്യേട്ടാ.. ഇന്ന് മത്തിയാ, മീനിനൊക്കെ എന്താ വെല. കായലിൽ വല വീശാൻ പോയി കടൽമീനുമായി വരുന്ന കൗതുകം നാട്ടുകാർ അന്നും ഇന്നും കഥകളായി ആഘോഷിച്ചു കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് പപ്പടത്തിന് ഇഷ്ടം കൂടുതൽ കാണിച്ചാൽ അമ്മ പറയും, ഇവന് ഒരു പപ്പടക്കാരിയെ കല്യാണം കഴിപ്പിക്കണം. മീൻ കൊതി കാണിച്ചാൽ മുക്കുവത്തിയെ. ഓരോ ഇഷ്ടത്തിനും ഓരോ കല്യാണം. കാലങ്ങൾക്കിപ്പുറം അറിയുന്നു,ഓരോ ഇഷ്ടങ്ങൾക്കും ഓരോ മൂഡിനും  യോഗ്യരായ സുഹൃത്തുക്കൾ വേണം. ആഴക്കടലിലെ മീനെല്ലാം പല രുചികളിൽ മുന്നിൽ നിരത്തി അവൾ അണിയുന്ന ഒരു നോട്ടമുണ്ട്, നാവിൽ ഊറുന്നതിനേക്കാൾ  ഓർമ്മയിലെ അമ്മയായിരിക്കും അവിടെ പിടയുക. സുഷി കാലങ്ങളിലൂടെ സഞ്ചരിക്കുന്നു,ജപ്പാൻ ജനതയുടെ നെഞ്ചോട് ചേർന്ന്. മറ്റെന്തിലുമെന്ന പോലെ ഭക്ഷണത്തിലും മതമില്ലാത്ത ജനത,ജപ്പാൻ. ടോക്കിയോ പ്രവിശ്യയിലെ സാൻസോജി അമ്പലത്തിൽ പോയപ്പോൾ ഞങ്ങൾ ഓരം ചേർന്ന് ജപ്പാൻ മദ്യമായ സാഖി രുചിച്ചു, കൂടെ രുചിക്കാൻ മീൻ കിട്ടിയിരുന്നെങ്കിൽ എന്നും ആശിച്ചു. അവിടെ എന്തുമാവാം,മറ്റുള്ളവർക്ക് അലോസരമരുത് എന്ന് മാത്രം.അതാണ് ഏറ്റവും മനോഹരമായ അമ്പലം, ആർക്കും പോകാവുന്ന സാംസ്കാരിക നിലയങ്ങൾ. ഒരു വലിയ ഓട്ടുവട്ടകക്ക്  ചുറ്റും കൂടി നിന്ന്  ആളുകൾ കുന്തിരിക്കം പുകയുന്നത്   ശ്വസിക്കുന്നു,അകം ശുദ്ധമാക്കന്നു. ജാതിദേശ ലിംഗ ഭേദമില്ലാതെ മനുഷ്യർ ഇടകലരുന്നതിന്റെ സുഗന്ധമായിരുന്നു അവിടം. സൂക്ഷി ഒരു സംസ്കാരമാണ്,സാമുറായ് തുടർച്ച പോലെ അത് ജാപ്പാൻ എന്ന രാജ്യത്തെ ലോകത്താകമാനം പ്രതിനിധീകരിക്കുന്നു.കുറസോവയിലൂടെ തുടങ്ങിയതാണ് ഞാൻ. മുറാകാമിയുമുണ്ട്. അമ്പലത്തിനരികെ ഇരിക്കുമ്പോൾ  ഒരു സാമുറായ് വേഷക്കാരൻ തിരക്കിലൂടെ ധൃതിയിൽ പോകുന്നു, ആ കാഴ്ച യാഥാർത്ഥ്യമെന്ന് ഉറപ്പുവരുത്താൻ ഞാൻ ആവർത്തിച്ചാവർത്തിച്ച്  ആ മനുഷ്യനെ നോക്കിക്കൊണ്ടിരുന്നു,മറ്റുളളവരും കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോൾ മാത്രം അത് സ്വപ്നമല്ലെന്ന് മനസിലായി.അയാൾക്ക് ഒത്ത ഉയരവും നല്ല പേശീബലവും ഉണ്ടായിരുന്നു.കാമറ ശരിയാക്കി വരുമ്പോഴേക്കും അയാൾ തിരക്കിൽ അലിഞ്ഞുപോയിരുന്നു. അപ്പോൾ ഞാനിരുന്നത് ഒരു ബുദ്ധശില്പത്തിന്നരികിലായിരുന്നു. ജപ്പാൻ വാസത്തിൽ ഉടനീളം ഒഴിഞ്ഞ മനസായിരുന്നു. ബുദ്ധൻ സന്നിവേശിച്ചത് പോലെ. ജപ്പാന്റെ പുറംമോടി ശാന്തിയുടെ ചിത്രമാണ് തരുന്നത്. കഴിക്കുന്നു, രുചിക്കുന്നു,പിന്നിട്ട വലിയൊരു കാലത്തെ രസിക്കുന്നു,അതാണ് സുഷി.അതാണ് സംസ്കാരം.തട്ടിയും മുട്ടിയും പരിക്കുപറ്റാതെ ഒരു രുചി നൂറ്റാണ്ടുകളിലൂടെ സഞ്ചരിക്കുക, സമൂഹത്തിന്റെ ഭാഗമായി നിലനിൽക്കുക. ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളേക്കാളും ഓടിയും ചാടിയും ദേഹത്തെ പോറ്റുന്ന പ്രഭാതസവാരികളേക്കാളും സജീവമായ സ്ഥലം മീൻ മാർക്കറ്റുകളാണ്,അതേത് രാജ്യത്തായാലും,ചത്ത മീനുകൾക്കുപോലുമുണ്ട് മനുഷ്യരെ ഉണർത്താനുള്ള രുചിവൈഭവം.  സോനാഗച്ചിയിലെ സന്ധ്യക്ക് മുക്കിലും മൂലയിലുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രായമാവാത്ത കുട്ടികൾക്കും പ്രായം മറച്ചുവെച്ച സ്ത്രീകൾക്കും ചത്ത മീൻകണ്ണുകളാണെന്ന് സങ്കൽപ്പിച്ചിട്ടുണ്ട്. ചത്ത് മലച്ച മീനിനെ സ്നേഹത്തോടെ തലോടുന്ന നാടൻ കച്ചവടക്കാരേയും ഓർമ്മ വരുന്നു. ടോക്കിയോ  ബേ ഹോട്ടലിന്റെ വിശാലമായ തീന്മുറിയിൽ രാവിലെ എന്തൊരാഹ്ലാദമായിരുന്നു.പച്ചിലകൾ,കായ്ഖനികൾ,കോഴി,പോർക്ക്,വിവിധ രാജ്യങ്ങളിലെ ചായ,മറ്റു പാനിയങ്ങൾ,ഇതൊക്കെ പിന്നിടുമ്പോൾ മുന്നിൽ വലിയ മീൻനിര.പച്ചയും പാതിവെന്തതും മുഴുവൻ വെന്തതുമായ മീനുകൾ,മസാലയില്ല,ഉപ്പും മുളകുമില്ല.മീൻ മീനിന്റെ രുചിയോടെ അറിയുന്നത് ആദ്യം. വേവിക്കാത്ത ഭക്ഷണത്തെ ശരീരം കൂപ്പുകൈകളോടെ സ്വീകരിക്കും. കരളിന് പണി കുറയും. ഈ സമയത്ത് തിരൂരിലെ രാധാകൃഷ്ണൻ ഡോക്ടറേയും പ്രകൃതിജീവിതത്തേയും എങ്ങിനെ ഓർക്കാതിരിക്കും. ജപ്പാൻ യാത്രയെ മനോഹരമാക്കിയതിൽ ഒരു സ്ഥാനം ഭക്ഷണത്തിനുള്ളതാണ്,ഇതിൽ സുഷിക്കുമുണ്ട് പ്രഥമ സ്ഥാനം.സാക്കി എന്ന നാടൻ ചാരായം പിറകെ വരും. എല്ലാം അടിവയറിനെ ശാന്തമായ സമുദ്രമാക്കി. സുഷി ഒരു തുറന്നിട്ട വാതിലാണ്. സഞ്ചാരയോഗ്യമായ ഒരു സാമൂഹ്യാവസ്ഥയുടെ അകവും പുറവും  അത് കാണിച്ചു തരുന്നു,ഒരു ജനത നടന്നു കയറിയ നാഡീ മിടിപ്പിന്റെ ചരിത്രവും. (ബാംഗ്ലൂരിലെ ഗർഷോം ഫൗണ്ടേഷൻ ടോക്കിയോവിൽ സംഘടിപ്പിച്ച ഗ്ലോബൽ അവാർഡ് മീറ്റിൽ പങ്കെടുക്കാനാണ് ജപ്പാനിൽ പോകുന്നത്. അന്തർദ്ദേശീയ വ്യവസായിയും ഏഡ്പ്രിന്റ് മാനേജിംഗ് ഡയറക്ടറുമായ കോഴിക്കോട്ടുകാരൻ പി.കെ. അബ്ദുള്ളക്കോയയാണ് ജപ്പാനിലേക്ക് വാതിൽ തുറന്നുതന്നത്. അങ്ങിനെ യാത്രാ ജീവിതത്തിലെ ജപ്പാൻ പതിപ്പും എഴുതിച്ചേർത്തു) ✳ശുഭം      

1 comment:

Cv Thankappan said...

ജപ്പാൻ യാത്രയെ മനോഹരമാക്കിയതിൽ ഒരു സ്ഥാനം ഭക്ഷണത്തിനുള്ളതാണ്.
ആശംസകൾ


നീയുള്ളപ്പോള്‍.....