പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, December 4, 2008

ഇരുവശങ്ങളിലേക്ക് ചെരിഞ്ഞുപോയ ജീവിതം


ഇരുവശങ്ങളിലേക്ക് ചെരിഞ്ഞുപോയ ജീവിതം
(1)

കാമ്പസ് കേളി അവസാനിക്കാറായി എന്ന തിരിച്ചറിവില്‍ ലതികയിലും ദിനേശിലും ആഞ്ഞുവീശിയ വികാരത്തെ നിശ്ചയമായും പ്രേമമെന്നു വിളിക്കാം.

മൂന്നുവര്‍ഷത്തെ കാമ്പസ് തിരയിളക്കങ്ങളില്‍ പലപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു.
ശരീരത്തെ ചേര്‍ത്തുപിടിക്കാന്‍ നീളുന്ന ഒരാകര്‍ഷണം അവരുടെ ഇടയിലുണ്ടായിരുന്നു.
തിരകളില്‍ അരികുപറ്റുന്ന നിര്‍ഭാര വസ്തുക്കളെപ്പോലെ അവര്‍ തൊട്ടുരുമ്മുകയും ആലോലമാടുകയും ചെയ്തിരുന്നു.
പിരിയുന്നു എന്ന സത്യത്തിനുമുമ്പില്‍ അവര്‍ അമ്പരന്നു,അതൊരു അപ്രതീക്ഷിതമായ തിരിച്ചറിവായിരുന്നു.
നിമിഷത്തിന്റെ നിഗൂഢമൂര്‍ച്ഛയില്‍ അവര്‍ക്കു മുന്നില്‍ ലോകം വിജനമായി,അവര്‍ സ്വതന്ത്രരായി.
അവരുടെ രക്തക്കുഴലുകള്‍ ഒരേ താളത്തില്‍ ചടുലമായി.ഭൂഗോളം ചുറ്റിവരാവുന്ന ഊര്‍ജ്ജമാണവരില്‍ നിറഞ്ഞത്.അതിരുകളും അകലങ്ങളും അവരില്‍ നിന്ന് അടര്‍ന്നുവീണു.ഭാരമില്ലാതെ, അവര്‍ പറവകളെപ്പോലെ പാറി.

(2)

പോലീസ് സ്റ്റേഷന്റെ മുഷിഞ്ഞ മുറിയില്‍ മുഷിഞ്ഞിരുന്നു കൊണ്ട് വീണ്ടെടുക്കാനാവാത്തതും എന്നാല്‍ പ്രകാശം പരത്തുന്നതുമായ മുഹൂര്‍ത്തങ്ങളെ ദിനേശ് ഓര്‍ത്തെടുത്തു.
ലോക്കപ്പിലേക്ക് പോലീസുകാര്‍ എറിഞ്ഞുതന്ന വസ്ത്രങ്ങളില്‍ യാത്രയുടെ ഇരമ്പമറിഞ്ഞു.
യാത്ര കളവിന്റെ ഉറവിടവും വസ്തുക്കളും തിട്ടപ്പെടുത്താനാണ് ,തണുപ്പില്‍ അലസം കിടക്കുന്ന കൊടൈക്കനാലിലേക്ക്.
യാത്രയുടെ ഉത്സാഹം പോലീസുകാരുടെ മുഖത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു,കോളേജ് കാലത്തെ ഉല്ലാസയാത്രകളെ ഓര്‍മ്മിപ്പിക്കുംവിധം.
കളവ് നടത്തുന്നത് ദൂരത്താണെങ്കില്‍ രണ്ടു ദീര്‍ഘയാത്രകള്‍ക്കാണ് സാധ്യത.
ഒന്ന് സൌജന്യമായിരിക്കും,ഭഷണവും താമസവുമുള്‍പ്പെടെ.
ഈ യാത്രയില്‍ സഞ്ചാരസുഖം കിട്ടിയില്ല, ഉടനീളം അവളെ തികട്ടി,അവളെ മാത്രം.
ഒരു ക്ലാസ്സ്മുറി മുഴുവന്‍ ആര്‍ത്തുല്ലസിച്ചുപോയ അതേ വളവുകള്‍,അതേ കയറ്റങ്ങള്‍,അതേ അരികുകള്‍,ആഴങ്ങള്‍.
വണ്ടി കയറ്റങ്ങള്‍ കിതച്ചു കയറുമ്പോള്‍ , മഞ്ഞിന്‍ പക്ഷികള്‍ ശരീരത്തില്‍ ചിറകുരുമ്മി.


മദ്യപിച്ചു മത്തരായ പോലീസുകാര്‍ ലാത്തിയിലാണ്.
ഓരോ കഥകള്‍ പറഞ്ഞ് ഓരോരുത്തരും കേമന്മാരാവുകയണ്.
കള്ളന്മാരായാലും പോലീസുകാരായാലും വെള്ളമടി വിശേഷങ്ങള്‍ക്ക് എവിടേയും വ്യത്യാസമില്ല.
കള്ളന്മാരാണെങ്കില്‍ പോലീസിനെ വെട്ടിച്ച കഥ,പോലീസാണെങ്കില്‍ കള്ളന്മാരെ പറ്റിച്ച കഥ.


ചര്‍ച്ചകള്‍ സൂസൈഡ് പോയിന്റിന്റെ വക്കിലൂടെയും സഞ്ചരിച്ചു.
കാല്പനികരും പരാജിതരുമായ കമിതാക്കള്‍ ഒരിക്കലെങ്കിലും ഇതുപോലെ നിഗൂഢമായ ഒരു പോയിന്റില്‍ വന്നു നിന്നിരിക്കും,ജീവിതത്തെ അമ്പരപ്പിച്ചിട്ടുണ്ടാകും,നിസംഗതയോടെ തിരിച്ചു പോയിട്ടുണ്ടാകും.


മുകളിലെത്തുമ്പോള്‍ വെയില്‍ എല്ലാ തിളക്കങ്ങളും പ്രദര്‍ശിപ്പിച്ച് വെച്ചിരിക്കുന്നു.
മഞ്ഞിന്റെ ശരീരം ശോഷിച്ചു കൊണ്ടിരുന്നു.
തടാകത്തിനരികെയുള്ള കുന്നിലേക്ക് വണ്ടി തിരിഞ്ഞു.
കുന്നിന്‍ മുകളിലെ പഴയ വീട്ടില്‍ പോലീസിന്റെ പണി ആരംഭിക്കുകായായി.
വീട്ടില്‍ നിന്നും കുരച്ച് പുറത്തേക്ക് വന്ന പട്ടി പന്തികേട് മണത്തറിഞ്ഞ് വേലിക്കപ്പുറത്തേക്ക് അപ്രത്യക്ഷമായി.വേലിപ്പൂക്കള്‍ ശീതക്കാറ്റില്‍ ഉലഞ്ഞുകൊണ്ടിരുന്നു.


രാത്രി കണതുപോലെയല്ല വീട്.
ഇത്ര വലിയ വീട്ടില്‍ നിന്നും കിട്ടിയത്    സ്വര്‍ണ്ണത്തിന്റെ   
ചെറിയ ചെയിന്‍ മാത്രം.

അതൊന്നുമല്ല കാര്യം.
മാല പൊട്ടിക്കാനുള്ള മല്‍പ്പിടുത്തത്തിനും അലര്‍ച്ചക്കുമിടയില്‍ കോടമഞ്ഞിന്റെ നിശ്ചലതയില്‍ അവിടെ തങ്ങിനിന്ന ഗന്ധം.
എത്ര കാലം കഴിഞ്ഞാലും തങ്ങി നില്‍ക്കുന്നത്,എത്ര മൂടിവെച്ചാലും പൊങ്ങിവരുന്നത്.
ചിരപരിചിതമായ ഒരിടം പോലെ തോന്നിപ്പിച്ചിരുന്നു അവിടെമാകെ.

അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ വീട്ടിനുള്ളിലേക്ക് പോയ മേലുദ്യോഗസ്ഥന്‍ വിജയിച്ച പുരുഷന്റെ ഗര്‍വ്വോടെ തിരിച്ചു വന്നു.
വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ ക്രമംതെറ്റിക്കിടന്നു,മുഖം കള്ളച്ചിരിയില്‍ തൂങ്ങിയും.
(3)

ഏതൊരു കള്ളനും ഒന്നിടറിപ്പോകുന്ന നിമിഷമെത്തി.
അവള്‍ക്കു മുന്നില്‍ കൊണ്ടു നിര്‍ത്തപ്പെട്ടു.
ആദ്യം കണ്ടത് നിറഞ്ഞ കണ്ണുകളായിരുന്നു.
പിന്നെ മരവിച്ച മനസ്സുകണ്ടു.
കൂട്ടത്തില്‍ നിന്നും തെറിച്ചുനിന്ന നരച്ച മുടിയിഴകള്‍.
മാറില്‍ ചുവന്ന പാടുകള്‍ മായാതെ കിടന്നിരുന്നു.
അമര്‍ത്തിയൊന്നു തൊട്ടാല്‍ രക്തം കിനിയുന്ന അവളുടെ ശരീരത്തിന്റെ മൃദുലതയെ ഓര്‍മ്മ വന്നു.കാമ്പസിന്റെ യൌവ്വനം ഓര്‍മ്മ വന്നു.
അവളെ കണ്ടു,അവള്‍ക്കു പിറകില്‍ പലപ്രായത്തില്‍ ചെറുപ്പം വിടാത്ത സ്ത്രീകളെ കണ്ടു. കണ്ണുകളിലെ വരള്‍ച്ച കണ്ടു.


പോരുമ്പോള്‍    സബ് ഇന്‍സ്പെക്ടര്‍ സീറ്റില്‍ അമര്‍ന്നിരുന്നു   പറഞ്ഞു.
തൊണ്ടിയും കൊള്ളാം,മുതലും കൊള്ളാം "


പറച്ചിലിനു പുരുഷാര്‍ത്ഥങ്ങളായിരുന്നു.

വെളിച്ചം കടക്കാത്ത ഗുണാ  കേവ് എന്നു പേരുള്ള ഗുഹയിലെ കള്ളറകളിലിറങ്ങി ഒറ്റക്കിരിക്കന്‍ തോന്നി, പിന്തുടരുന്ന ഓര്‍മ്മകളെയും ഗന്ധത്തേയും തട്ടിമാറ്റിക്കൊണ്ട്.

4 comments:

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

ശരീരത്തെ എത്തിപ്പിടിക്കാന്‍ നീളുന്ന ആകര്‍ഷണം അവരുടെ ഇടയില്‍ മുദ്രവാക്യം പോലെ മുഷ്ടി ചുരുട്ടി നിന്നു.

മണിലാല്‍ said...

ആ നിമിഷത്തിന്റെ മൂര്‍ച്ഛയില്‍ അവര്‍ക്കു മുന്നില്‍ ലോകം വിജനമായി,അവര്‍ സ്വതന്ത്രരായി.
അവരുടെ രക്തക്കുഴലുകള്‍ ഒരേ താളത്തില്‍ ചടുലമായി.

സുപ്രിയ said...

ഉം ....
കഥ രസമുണ്ട്...
എവിടെയാ ഈ സ്ഥലം...?
ഗുണാ കേവ്?


നീയുള്ളപ്പോള്‍.....