പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, October 7, 2008

വലിയ വീട്ടില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക:കള്ളന്റെ അത്മകഥ





വാതില്‍ തുറന്നു തന്നെയായിരുന്നു.
സാമഗ്രികള്‍ സൂക്ഷ്മത്തില്‍ താഴെ വെച്ച് വാതിലില്‍ ഒന്നു തൊട്ടതേയുള്ളു.
ചിരപരിചിതയായ അതിഥിയെപ്പോലെ വാതില്‍ വാതുറന്നതും
വെളിച്ചം പുറത്തേക്ക് ചാടി,കൂട്ടില്‍ നിന്നും അഴിച്ചുവിട്ട വളര്‍ത്തുമൃഗം കണക്കെ.

ഞെട്ടി പുറകിലേക്ക് മാറി.
സ്വീകരണമുറിയും തീന്മേശയും ഒന്നിച്ചൊരു മുറിയിലാണ്.
ശബ്ദം മണത്ത നത്തെലി ഭക്ഷണപാത്രത്തില്‍ നിന്നും ഇരുട്ടിലേക്ക് ലയിച്ചു.
മേശയെ പൊതിഞ്ഞു കിടക്കുന്ന ഭക്ഷണപാത്രങ്ങള്‍.

എല്ലുംതോലും മേശയില്‍ കൂടിക്കിടപ്പുണ്ട്.
കുമിഞ്ഞ ഗന്ധം അതില്‍ നിന്നും വമിച്ചു.
പാതി തുറന്ന ഫ്രിഡ്ജില്‍നിന്നും തെറിച്ച പ്രകാശം അതില്‍ നിന്നൊഴുകിയൊലിച്ച വെള്ളത്തില്‍ തിളങ്ങി.
കണ്ണും മൂക്കുമില്ലാത്ത വീട്!
കേള്‍വിയൊട്ടുമില്ല.
ശരീരമാണെങ്കില്‍ ചേതനയറ്റ് നാറാന്‍ തുടങ്ങിയിരിക്കുന്നു.
ഇവിടെ സുരക്ഷിതമാണ്,മറ്റൊരു വീട്ടിലുമില്ലാത്ത വിധത്തില്‍.
അസഹനീയവുമാണ്.
കള്ളന്റെ പതിഞ്ഞ കാല്‍ വെയ്പ്പുകളോടെ,നര്‍ത്തകിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ കോണിപ്പടികളില്‍ മുന്നോട്ടാഞ്ഞു.
ഒരു മുറിക്കു മുന്നില്‍ നിന്ന് കാതുകൂര്‍പ്പിച്ചു.
വെടിവെപ്പിന്റെയും വാഹനങ്ങളുടെയും ഇരമ്പം.
ആ മുറിയും തുറന്നു തന്നെയായിരുന്നു.
കമ്പ്യൂട്ടറിനുമുന്നില്‍ ആറേഴുവയസ്സുള്ള ഒരു പെണ്‍കുട്ടി.
കളിക്കുകയാണ്.
അവള്‍ തിരിഞ്ഞുനോക്കി ചിരിച്ചു.
തിരിഞ്ഞു നടക്കാനാണു തോന്നിയത്.
കോണിയിറങ്ങി
ഇനിയും മുറികള്‍ പലതുണ്ട്.
ഒന്നില്‍നിന്നു മാത്രം ഒച്ച ഉയര്‍ന്നുപൊങ്ങി,ആണ്‍കൂര്‍ക്കംവലിയുടെ.
ശ്വാസം വിഴുങ്ങി ഓരോ മുറിയും ഇഴഞ്ഞു താണ്ടി.
നൂറുവരെ എണ്ണം തികക്കാന്‍ കുളത്തില്‍ ശ്വാസം പിടിച്ച് മുങ്ങിക്കിടന്ന കുട്ടിക്കാലം ഓര്‍ത്തു.
കുപ്പത്തൊട്ടി പോലെയായിരുന്നു വീടകം.
“പുതുമ പുറത്ത്“ എന്നൊരു മുദ്രവാക്യം ആ അന്തരീക്ഷം ഉയര്‍ത്തുന്നതായി തോന്നി.
ദുര്‍ഗന്ധം അടിവയറ്റില്‍ സൂക്ഷിക്കുന്ന പുരാതനമായ ഒരിടം പോലെ അവിടം തോന്നിച്ചു.
സന്ദര്‍ശകരെ പിടികൂടാന്‍ പാകത്തില്‍ അതവിടെ ഒളിഞ്ഞിരുന്നു.
മുഷിഞ്ഞവ,കേടുവന്നവ,കീറിപ്പറഞ്ഞവ,വക്കും തെല്ലും പൊട്ടിയവ,കാലൊടിഞ്ഞവ,കയ്യില്ലാത്തവ,രുചി നഷ്ടപ്പെട്ടവ,സൌന്ദര്യം പൊഴിഞ്ഞവ-ഇങ്ങനെയൊരു നിലവാരത്തിലുള്ളവയായിരുന്നു ആ വീട്ടിലെ ഓരോ സാധനങ്ങളും.
തന്റെ പണിയായുധങ്ങളെ കൊഞ്ഞനം കുത്തുന്നവയായിരുന്നു അലമാരകളുള്‍പ്പെടെ എല്ലാ സാധനങ്ങളും.
വരൂ...സ്വീകരിക്കൂ എന്ന അവ തുറന്നു കിടന്നു.
കുശാഗ്ര ബുദ്ധിയും, നിതാന്ത ജാഗ്രതയും,നൈമിഷിക ചേതനയും ആദ്യമായി തോല്‍ക്കുന്നൊരിടം അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി അയാള്‍ക്കു തോന്നി.
അയാള്‍ തിരിച്ചുനടന്നു.
ഒരു രാത്രി കൂടി അവസാനിക്കുകയാണ്,ഒന്നും സംഭവിക്കാതെ.
ഇനി ഒരു മുറി കൂടി ബാക്കിയുണ്ട്.
വേണോ?
മനുഷ്യരുള്ള മുറിയല്ലെ.
ഒന്നു തൊട്ടതേയുള്ളു,ആ മുറിയും വിനീതമായി തുറക്കപ്പെട്ടു.
( ഒരു പ്രണയസ്പര്‍ശം പോലെയായിരുന്നു അത് )
പുറത്ത് നിലാവിന്റെ ആഘോഷം.
ജനല്‍വഴി നിലാവ് ഒരു ദാമ്പത്യത്തെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു,വിശാലമായ കിടക്കയില്‍.
കാണുക.
പാന്റും ഫുള്‍ക്കയ്യന്‍ ഷര്‍ട്ടുമിട്ട ഒരാണ്‍ രൂപം.
ഷൂസ് അഴിച്ചുവെച്ചിട്ടില്ല.
ടൈ ഇഴഞ്ഞു കിടപ്പുണ്ട്.
അപ്പുറത്തേക്ക് തിരിഞ്ഞാണു കിടപ്പ്.
കൂര്‍ക്കംവലിയില്‍ അയാളുടെ ശരീരം ഊഞ്ഞാലാടുന്നു.
മറ്റൊരു ലോകത്തേക്ക് ശരീരത്തെ ക്രമപ്പെടുത്തി ഇപ്പുറത്തൊരു പെണ്‍ രൂപം കള്ളന്റെ നേര്‍ക്ക്.
നിലാവിന്റെ വെണ്മയെ തോല്‍പ്പിക്കുന്ന കരിവാളിപ്പ് അവരുടെ കണ്‍തടങ്ങളില്‍.
തിരിച്ചു പോരുമ്പോള്‍ മേശമേല്‍ അവശേഷിച്ച രണ്ടു ഭക്ഷണപാത്രങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് അമര്‍ത്തിയടച്ചു.
ലൈറ്റെല്ലാം കെടുത്തി.
വാതില്‍ പുറമെ നിന്നടക്കുമ്പോള്‍ ആ വീട്ടിലെ വലിയ ജീവിതത്തെക്കുറിച്ചോര്‍ത്തു.
തിരിച്ചു നിലാവിന്റെ ഇക്കിളിയിലേക്ക് ഇണങ്ങിച്ചേരുമ്പോള്‍ ദൈന്യത്തില്‍ മുങ്ങിയ ആ വലിയ വീടിനെ ഒന്നുകൂടി നോക്കി.






9 comments:

മണിലാല്‍ said...

ഇക്കഥ പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ലാല്‍ ജോസിന്റെ സംവിധാന സഹായിയുമായ ആശാജോസഫ് സിനിമയാക്കുന്നൂ..........ഷൂട്ടിംഗ് ഒക്ടോബര്‍ 10 നു ഇടപ്പള്ളീയില്‍.

മണിലാല്‍ said...

വലിയ വീട്ടില്‍ കയറൂമ്പോള്‍ ശ്രദ്ധിക്കുക.....ഒരു കള്ളന്റെ ആത്മ കഥ.

മണിലാല്‍ said...

ലൈറ്റെല്ലാം കെടുത്തി.വാതില്‍ പുറമെ നിന്നടക്കുമ്പോള്‍ ആ വീട്ടിലെ വലിയ ജീവിതത്തെക്കുറിച്ചോര്‍ത്തു. തിരിച്ചു നിലാവിന്റെ ഇക്കിളിയിലേക്ക് ഇണങ്ങിച്ചേരുമ്പോള്‍ ദൈന്യത്തില്‍ മുങ്ങിയ ആ വലിയ വീടിനെ ഒന്നുകൂടി നോക്കി.

മണിലാല്‍ said...

ലൈറ്റെല്ലാം കെടുത്തി.വാതില്‍ പുറമെ നിന്നടക്കുമ്പോള്‍ ആ വീട്ടിലെ വലിയ ജീവിതത്തെക്കുറിച്ചോര്‍ത്തു. തിരിച്ചു നിലാവിന്റെ ഇക്കിളിയിലേക്ക് ഇണങ്ങിച്ചേരുമ്പോള്‍ ദൈന്യത്തില്‍ മുങ്ങിയ ആ വലിയ വീടിനെ ഒന്നുകൂടി നോക്കി.

ശ്രീ said...

അതു കൊള്ളാമല്ലോ മാഷേ... വ്യത്യസ്തമായ ഒരു കാഴ്ച!

അല്ലെങ്കിലും അനായാസമായി കിട്ടുന്നവയ്ക്ക് അധികം സന്തോഷം തരാന്‍ കഴിയില്ലല്ലോ... അധ്വാനിച്ചു നേടുന്നതിലല്ലേ കള്ളനായാലും തൃപ്തി തോന്നൂ...
:)

മണിലാല്‍ said...

ജനല്‍വഴി നിലാവ് ഒരു ദാമ്പത്യത്തെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു,വിശാലമായ കിടക്കയില്‍.
കാണുക

G. Nisikanth (നിശി) said...
This comment has been removed by the author.
G. Nisikanth (നിശി) said...

മാർജാരാ,

അഭിനന്ദനങ്ങൾ... ആശംസകൾ....!!!

രാവിലെ ദീപിക ഓൺലൈൻ എഡിഷൻ തുറന്നപ്പോഴാണ് വാർത്തയറിയുന്നത്. സത്യത്തിൽ ആദ്യമായാണ് ഈ ബ്ലോഗിനെപ്പറ്റിക്കേൾക്കുന്നത്. മാർജാരൻ എന്നടിച്ചപ്പോൾ കിട്ടിയത് “മസാലദോശ” എന്ന സൈറ്റ്!! പിന്നെ “a" കൂട്ടിയും കുറച്ചും ഒക്കെ അടിച്ചവസാനം കണ്ടെത്തി!!

ബൂലോഗത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ നിമിഷം. അതിനു നിമിത്തമാകാൻ കഴിഞ്ഞത് താങ്കളുടെ ഭാഗ്യവും.

ആധുനിക ജീവിതത്തിൽ ബലിയാടാക്കപ്പെടുന്ന ശൈശവത്തിന്റെ നിഷ്കളങ്കവും നിരാശാപൂർണ്ണവും നിസ്സഹായവുമായ ചിത്രം ഈ കഥ വരച്ചു കാട്ടുന്നു. പണത്തിനു പുറകേ പായുന്ന ജന്മങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളുടെ കറുത്ത വശം കാട്ടിത്തരുന്നു.

ഈ സംരംഭത്തിനെന്റെ വിജയാശംസകൾ...

പലരും കാണാതെപോയ കഥാകാരന് ഭാവുകങ്ങൾ, കൂടെ പ്രാർത്ഥനയും.

സ്നേഹപൂർവ്വം

lalframes said...

congratulations....!!..

Today I know that this story was going be a movie in malayalam. And it will directed by laljose' asst.

All good wishes to that project.


നീയുള്ളപ്പോള്‍.....