പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, August 18, 2014

നട്ടുച്ചയിലെ ഈർപ്പം










dc books

രു നട്ടുച്ചനേരത്താണവൾ വിളിച്ചത്.പാടത്ത് കട്ടകൾ വിണ്ട് ചിത്രം പോലെ കിടന്നിരുന്നു.കുളിർ കാറ്റ് ചെറുതായൊന്നുവീശി. ആശുപത്രിയിൽ എട്ടാം നിലയിൽ  സുഹൃത്തിനു കൂട്ടുകിടക്കുകയായിരുന്നു ഞാൻ.അവൾക്കെന്നെ ഉടൻ കാണണം.ആശുപത്രിയിലേക്ക് ഞാനവളെ ക്ഷണിച്ചു.അതു പറ്റില്ല വീട്ടിൽ വെച്ചുകാണണം.തിരിച്ചുവരുന്നതുവരെ സുഹൃത്തിനോട് ഉറങ്ങിക്കിടക്കുക അല്ലെങ്കിൽ നടിച്ചുകിടക്കുക എന്നു പറഞ്ഞ് ഞാൻ കോണിയിറങ്ങി.ലിഫ്റ്റിന്റെ കാര്യം മനസിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.എട്ടുനിലകളിൽ നിന്നും വളരെ പെട്ടെന്ന് ഞാൻ പൊട്ടിവീണു.

വർഷങ്ങൾക്കുമുമ്പുള്ള പരിചയമാണ്.വർഷങ്ങളുടെ കണക്കില്ല.ഒന്നിന്റേയും കണക്കില്ല.പരിചയപ്പെട്ട് കുറെനാളുകൾക്കുശേഷം സ്വാഭാവികമായ മറവിയിലായി.സന്ദർഭം കൃത്യമായി ഓർമ്മയുണ്ട്.കാന്തം പോലെ മനസും ശരീരവും പ്രവർത്തിക്കുന്ന കാലമായിരുന്നു അത്.മുള്ളുകളിൽ വസ്ത്രങ്ങൾ പോലെ എന്തിലും ഉടക്കും.ഊരിപ്പോരാൻ കുറച്ചുബുദ്ധിമുട്ടേണ്ടിവന്നാലും അതൊക്കെ ഒരു രസമായിട്ടാണന്നു തോന്നിയത്.അപ്പുറവും ഇപ്പുറവും എടുത്തുചാട്ടമായിരുന്നു സ്വഭാവം.അക്കാലവും അക്കാര്യവും ഓർമ്മിക്കുമ്പോൾ ലഹരിയിൽ പൊതിഞ്ഞ രസമുണ്ട്.

മഴ ചില്ലിട്ട മുറിയിൽ  മറ്റൊരു നട്ടുച്ചയിൽ അവളുടെ ഫോൺ വന്നു.ഞാൻ തമ്പാന്നൂർ  ബസിറങ്ങി നിൽക്കയാണ്.എന്നെ  വന്നു ബന്ധിച്ചുകൊണ്ടുപോകുക.ഈശ്വരാ, സാധാരണഗതിയിൽ തലയിൽ കൈവെച്ച് വിളിക്കേണ്ടത് ഇങ്ങനെയാണ്.പെറ്റത് തന്നെ ഈശ്വരനിഷേധിയായിട്ടാണ്.ആയതിനാൽ ദൈവം തൊണ്ടയിൽ നിന്നും പൊന്തിവന്നില്ല.മറ്റെന്തോ ശബ്ദമാണ് ഞാൻ പുറപ്പെടുവിച്ചത്. വീട്ടിലാണെങ്കിൽ പലരും പലമുറികളിലായി താമസിക്കുന്നുണ്ട്.ആരൊക്കെ എന്ന് തിട്ടപ്പെടുത്താൻ സമയം കിട്ടിയിട്ടില്ല.ഓരോ ദിവസവം ആളുകൾ മാറും.അങ്ങിനെയുള്ളൊരു വീടായിരുന്നു അത്.
ഷൂട്ടിംഗ് കഴിഞ്ഞുവന്നതിന്റെ ആലസ്യത്തിലും ഓർമ്മകളിലും കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു.


ഒന്നുരണ്ടു വസ്ത്രങ്ങൾ  സഞ്ചിയിലാക്കി ഇറങ്ങി.ചോദിക്കാനും പറയാനും ആരും ഉണർന്നെണീറ്റുണ്ടായിരുന്നില്ല.എല്ലാവരും രാത്രിയിലെ ഡ്യൂട്ടിക്കാരായിരുന്നു.ഗേറ്റിൽ തിരുകിവെച്ചിരുന്ന ദിനപത്രത്തിന്റെ ആദ്യപേജിൽ പാലസ്തീൻ നേതാവ് യാസർ അരാഫത്തിന്റെ മരണവാർത്ത ഞെരുങ്ങിക്കിടന്നു.


സ്വാതന്ത്ര്യത്തിന്റെ ഏകാന്തലഹരിയിലായിരുന്നു ഞാൻ.ഓട്ടോ മൂന്നുചക്രത്തിൽ  കുതിക്കുമ്പോൾ  ആലോചിച്ചു ഇതെവിടെ ചെന്നവസാനിക്കും.

വഴിയിൽ ഹിന്ദി പ്രചാർസഭയിലെ കുട്ടികൾ യൂണിഫോം ധരിച്ച് കൈരളി തിയ്യറ്ററിലേക്ക് പോകുന്നു.ഏതെങ്കിലും മന്ത്രിമാർക്കുള്ള ഇരകളായിരിക്കും.പല പൊതുപരിപാടികൾക്കും ആളെ തികക്കാൻ ഇവിടെ നിന്നാണ് പലപ്പോഴും കുട്ടികളെ കൊണ്ടുപോകുന്നത്.ആളൊന്നിനു ഇത്ര എന്നുണ്ടായിരിക്കും.ഫ്രീയായിട്ട് മന്ത്രിമാരുടെ പ്രസംഗം കേൾക്കാൻ എന്താ ആളുകൾക്ക് ഭ്രാന്തുണ്ടൊ. സ്ഥാപനത്തിനും വരുമാനം ഉണ്ടായിരിക്കും.രാഷ്ട്ര ഭാഷ പഠിക്കാൻ എന്തെല്ലാം കടമ്പകൾ.വാടകശ്രോതാക്കളെന്ന് അറിഞ്ഞിട്ടും അവരോട് പ്രസംഗിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത നേതാക്കളുടെ കാര്യം ആലോചിച്ചുനോക്കൂ.

 ബസ്റ്റോപ്പിൽ അവളെ കണ്ടു,അവളുടെ സമീപം പച്ചബെൽറ്റ് കെട്ടിയ രണ്ടുപേർ തിരിഞ്ഞുകളിക്കുന്നതും കണ്ടു.കാത്തുനിന്ന് അവളുടെ കണ്ണു കഴച്ചിട്ടുണ്ടാവും. ഓട്ടോറിക്ഷയിലെക്ക് അവൾ ചാടിയതാണൊ ഓടിയതാണൊ എന്തായാലും ഇമപൂട്ടിയടക്കുന്നതിനുമുമ്പേ അരികിലെത്തി.

ഞാൻ പറഞ്ഞു ഇത് തിരുവനന്തപുരമാണ്.ഇത്തിരി പെശകാ,സുഹൃത്തുക്കളുണ്ട്.

വണ്ടി നേരെവിടാൻ തീരുമാനമായി.എങ്ങോട്ടെന്ന് വഴിയെ തീരുമാനിക്കാം.അങ്ങിനെ കേരളം വിടാൻ തീരുമാനമായി.ഓരോ ജില്ലക്കും അവരുടേതായ തമിഴ്നാടുണ്ട്.തൃശൂർക്കാർക്ക് കോവൈ,ഇടുക്കിക്കാർക്ക് കമ്പംതേനി,മലപ്പുറത്തുകാർക്ക് ഊട്ടി,കൊല്ലംകാർക്ക് തിരുനെൽ വേലി എന്നിങ്ങനെ.

തിരുവനന്തപുരത്തിന് അടുത്ത തമിഴ്നാട് കന്യാകുമാരിയാണ്.എങ്കിൽ അങ്ങിനെ തന്നെ.വഴിയിൽ നാഗർകോവിലിൽ വഴിമുറ്റക്കാൻ കെ.എൻ.ഷാജിയും സുലഭയുമുണ്ട്.അതിലെ പോവുമ്പോൾ കണ്ണടച്ചുപിടിക്കാനും തീരുമാനമായി.

തുറന്ന കണ്ണുകളോടെ തന്നെ യാത്രയായി.യാത്രയിലുടനീളം അവൾ ഭാര്യയെപ്പോലെ അഭിനയിച്ചു.അതത്ര എനിക്കിഷ്ടമായില്ല. തോളിൽ ചാരിക്കിടന്ന് ബോറഡിപ്പിച്ചു.ഞാൻ തിന്ന മുടിയിഴകൾക്ക് കണക്കില്ല.അവൾക്ക്  നീണ്ട ഒതുക്കമില്ലാത്ത മുടിയുണ്ടായിരുന്നു.അഴിച്ചിട്ടാൽ ചുറ്റുമുള്ള യാത്രക്കാരെ അലോസരപ്പെടുത്താൻ പാകത്തിലുണ്ട്.ശുചീന്ദ്രത്തിറങ്ങണൊ ഞാൻ ചോദിച്ചു.എവിടെയുമിറങ്ങേണ്ട.നിർത്താതെ ഇങ്ങനെ പറക്കട്ടെ.
പറന്നോട്ടെ.

ശുചീന്ദ്രത്തിറങ്ങിയിട്ട് എനിക്കും കാര്യമില്ല.അവിടെ തൂണുകൾ ഉണ്ടെന്നോ അതിൽ മുട്ടി കാതുവെച്ചാൽ സപ്തസ്വരങ്ങൾ കേൾക്കാമെന്നൊക്കെയുള്ള ഉഡായിപ്പുകൾ കേട്ടിട്ടുണ്ട്.അതിനേക്കാൾ മേലെയുള്ള സംഗീതം കേൾക്കാനാണ് ആഗ്രഹം.ഈ യാത്രയും അതിനാണ്.അങ്ങിനെ ശുചീന്ദ്രത്തേയും മറികടന്നു.തമിഴ്നാടൻ ബസ് തമിഴ് സംഗീതവുമായി പായുകയാണ്.മരുത്വാമല അടക്കം പലതരം മലകൾ എല്ലാം താണ്ടുകയാണ്.


പാറകളുടെ ഭാവാദ്രമായ കിടപ്പുകൾ കാണുമ്പോഴാണ് പ്രപഞ്ചശില്പിയെക്കുറിച്ചോർക്കുക.ഒരു കലാകാരനും സൃഷ്ടിക്കാൻ പറ്റാത്ത അത്രക്ക് വൈഭങ്ങൾ ഓരോ കാഴ്ചയിലും  അനുഭവിക്കാം.
കന്യാകുമാരിയിലേക്കുള്ള യാത്ര മനോഹരമാവുന്നത് ഇത്തരം കാഴ്ചകൾ കൊണ്ടുകൂടിയാകുന്നു.
എം.ടി.എഴുതി സേതുമാധവൻ സംവിധാനം ചെയ്ത് കമലഹാസനും റീത്താഭാദുരിയും അഭിനയിച്ച കന്യാകുമാരി എന്ന പ്രേമസിനിമ കണ്ടതു മുതൽ ഈ നാട് ഒഴിയാബാധ പോലെ മനസിലുണ്ട്.

പലവട്ടം പോയിട്ടും നായകൻ ശില്പം കൊത്തുന്ന വെയിൽ നിറഞ്ഞ സ്ഥലവും നായിക മാലകൾ വിറ്റുനടക്കുന്ന കടപ്പുറവും കണ്ടെത്താനായില്ല.വില്ലനെ കൊന്ന നായകനെ പോലീസുകാർ പിൻസീറ്റിലിരുത്തി കൊണ്ടുപോയ ബസ് ഏതു റൂട്ടിലാണാവോ ഇപ്പോൾ ഓടുന്നത്!
ഒരിക്കൽ ഇവിടെയെത്തുന്നത് അടുത്ത വീട്ടിലെ പെൺകുട്ടിയും കുടുംബവും  ഒരു ലോഡ്ജിൽ ജീവനൊടുക്കിയപ്പോളാണ്.ഉദയവും അസ്തമയവും, തുടക്കവും ഒടുക്കവും ഒരേ ദിക്കിൽ ദൃശ്യമാവുന്ന സ്ഥലത്തിന്റെ അർത്ഥവ്യാപ്തി അന്നറിഞ്ഞു.

സുഹൃത്തിന്റെ ഹോട്ടലുണ്ട്.നല്ല സൗകര്യമാണ്,കൂടെ ഒരുത്തിയില്ലെങ്കിൽ.ഇപ്പോൾ വേണ്ട.ഇപ്പോൾ വേണ്ടത് സൗകര്യമല്ല സമാധാനമാണ്.ഞങ്ങൾ മറ്റൊരിടം തേടി. നല്ല സ്വീകരണത്തോടെ ഞങ്ങൾക്ക് മുറി കിട്ടി. കന്യാസ്ത്രീയോടൊ സന്യാസിനിയോടൊ അടുത്ത  രൂപമായിരുന്നു അവൾക്ക്, വെള്ളവസ്ത്രങ്ങളിൽ ആയിരുന്നു. ആരും ഒന്നു തലതാഴ്ത്തിപ്പോകും.
എന്നെക്കണ്ടാൽ എന്തു തോന്നുമെന്ന് അന്നും ഇന്നും ഒരൂഹവുമില്ല.കണ്ണാടിയിൽ നോക്കി ശരിപ്പെടുത്തുന്നതുപോലെയല്ല മറ്റുള്ളവരുടെ മുന്നിൽ മുഖം പ്രത്യക്ഷമാവുക.
മുറി കിട്ടിയ ഉടൻ ബാഗെല്ലാം അകത്തുവെച്ച് ഉടൻ ഞങ്ങൾ പുറത്തിറങ്ങി.കാഴ്കകൾ കാണാനുള്ള ആഗ്രഹം ഞങ്ങൾ എടുത്തണിഞ്ഞു.ഞങ്ങൾ അത്തരക്കാരല്ല എന്നൊരു സൂചനയും അവർക്ക് നൽകാനായി.

കന്യാകുമാരിയിലെ നടത്തം മറക്കുവാൻ പറ്റുന്നതല്ല.ഇരുട്ടുന്നതുവരെ ഞങ്ങൾ അലഞ്ഞു.മുറിയിലേക്കാൾ സ്വാതന്ത്ര്യം പുറത്തായിരുന്നു.കരിക്കുകൾ കുടിച്ചതിനു കണക്കില്ല.കൂട്ടിയുരുമ്മി ഞങ്ങൾ പഞ്ചറായി.വിവേകാനന്ദപ്പാറയിൽ  അവസാനത്തെ ബോട്ടിലേക്ക്  ഗാർഡുകൾ ഞങ്ങളെ പിടിച്ചുകയറ്റുകയായിരുന്നു.ഞങ്ങൾക്കുമുകളിൽ മറയാൻ ആഞ്ഞ സൂര്യൻ ചിത്രം വരച്ചുനില്പുണ്ടായിരുന്നു.വൻതിരകൾ ബോട്ടിനെ ആട്ടിയുലച്ചപ്പോൾ ഭയം നിറഞ്ഞ ശബ്ദങ്ങൾ ഉയർന്നു.ആലോലമാടി ഞങ്ങൾ മാത്രം അതിനെ ആസ്വദിച്ചുനിന്നു.
കക്കകൾ ചിതറിക്കിടന്ന കടൽത്തീരത്ത് ഞങ്ങൾ മലർന്നുകിടന്നു.

ഇനിയെന്ത്?
ഇവിടെ കഴിയാം.
പിന്നെയോ.
പിന്നെയും ഇവിടെക്കഴിയാം.
മടുക്കുമ്പോഴോ.
അപ്പഴും ഇവിടെക്കഴിയാം
ഭ്രാന്തുപിടിക്കും.
അപ്പോഴും ഇവിടെക്കഴിയാം.
എനിക്ക് നിന്നെ കൊന്നുതിന്നാൻ തോന്നും.
അപ്പോഴും  ഞാനിവിടെ കഴിയും.

ഹോട്ടൽ മുറിയിൽ മരണത്തിലേക്ക് പിടഞ്ഞ അടുത്ത വീട്ടിലെ പെൺകുട്ടിയും ഭർത്താവും ഒന്നരവയസുകാരനും ഇരുട്ടുമൂടിയ ആകാശത്തിൽ അവ്യക്തരൂപങ്ങളായി ഞാൻ സങ്കല്പിച്ചു.
മുറിയിൽ പോകാം.
ചില നേരങ്ങളിൽ അടച്ചിട്ട മുറി വല്ലാത്തൊരു സ്വാതന്ത്യം തരും.മറ്റൊരവസരത്തിൽ ചുമരുകൾ തല്ലിത്തകർക്കാൻ തോന്നുമെങ്കിലും.

പിറകിൽ ആരോ തൊട്ടു,നീയെന്താണോർക്കുന്നത്.
പിറകിൽ കാവിവസ്ത്രധാരിയായൊരു പെണ്ണ്.
കന്യാകുമാരിയിൽ നിന്നും വർഷങ്ങളുടെ ദൂരം.
നിനക്കിതെന്തുപറ്റി.

ഇതാ അമ്മേ ഫോൺ,മറ്റൊരു യുവാവ് അവൾക്കുനേരെ നീട്ടി.അവൾക്കൊപ്പം വന്നതാണ്.ബൈക്കിലാണവർ വന്നത്.ഞാനിതൊന്നും അറിഞ്ഞിരുന്നില്ല.
അവൾ ഫോണുമായി പുറത്തേക്കു പോയി.അവൾ സംസാരിച്ച ഭാഷയെല്ലം സാധാരണമല്ല.സാധാരണ മനുഷ്യർ ഉപയോഗിക്കുന്നതേയല്ല.
യുവാവ് എന്നോട് സംസാരിക്കാനാരംഭിച്ചു.ആമുഖമായി അദ്ധ്യാത്മികതയെപ്പറ്റി സംസാരിച്ചു.ചില മനുഷ്യർ അങ്ങിനെയാണ് ആമുഖം പറഞ്ഞെങ്കിലേ അവർക്ക് ഇരിക്കപ്പൊറുതിയുള്ളൂ.അല്ലെങ്കിൽ ചെറുതായി കരുതിയെങ്കിലോ എന്ന ആശങ്ക.ആദ്യം ഞാൻ കേട്ടിരുന്നു,പിന്നെ തിരിച്ചുകൊത്തി.

ഓഷോ ഉണ്ടെങ്കിൽ പലതിനും മറുമരുന്നാണ്.അദ്ധ്യാത്മകതക്കു മാത്രമല്ല കുടുംബമഹിമക്കുമൊക്കെ ഓഷോ നല്ല മരുന്നാണ്.ഓഷോ എന്നുപറയുമ്പോൾ തന്നെ ചിലരുടെ നെറ്റിചുളിയുന്നതും വാലുമടക്കുന്നതും കാണാം.കുറച്ചു താവോ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട.ഏതു താത്വിക കൊലകൊമ്പനേയും വെട്ടിവീഴ്ത്താം.
യുവാവ് വാലുമടക്കുന്നതിനുമുമ്പേ അവൾ എത്തി ഫോൺ കൈമാറി.അവൻ ഫോണും സംസാരവുമായി പുറത്തേക്ക്.

അവൻ നിന്റെ മകനാണോ.
എന്തേ
അമ്മേ എന്നു വിളിക്കുന്നു
അവൻ എന്റെ മകനാണിപ്പോൾ
എന്നു മുതൽ
ഞാനീ വസ്ത്രം സ്വീകരിച്ചതുമുതൽ,അവനു ഞാൻ അമ്മയും എനിക്കവൻ മകനും.

എന്തെങ്കിലും കഴമ്പുള്ള മകനെ സ്വീകരിക്കാമായിരുന്നു.

അതിനുത്തരം അവൾ പറഞ്ഞില്ല.അവൾ എന്റെ ജീവിതപരിസരങ്ങൾ നോക്കുകയായിരുന്നു.നേരത്തെ ആയിരുന്നുവെങ്കിൽ അവൾ ഇതിനകം എന്തെല്ലാം പറയുമായിരുന്നു.അവൾ മൗനമായിരുന്നു.


നിനക്കെന്തുപറ്റി.
എന്ത്.
നിന്റെ ഈ വേഷം ഭാഷ കൂട്ടുകെട്ട്.
ഇതെല്ലാം കാലം തരുന്ന മാറ്റങ്ങളാണ്.
ഇതിൽ എനിക്കെന്തെങ്കിലും പങ്കുണ്ടൊ.
അത് നീ സ്വയം ചോദിച്ചറിയുക.


എന്റെ കൈ അവൾക്കുനേരെ നീണ്ടു,അവൾ കൈ പിൻവലിച്ചു.

ന്യൂ ജനറേഷൻ ബൈക്കിൽ യുവാവിനു പിറകിൽ ഇരിപ്പ് ശരിയാക്കി പോകുമ്പോൾ അവൾ എന്നെ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.അവളുടെ നീണ്ടമുടിയിൽനിന്നും കാറ്റ് പുറപ്പെടും പോലെ അവ ഇളകി.


മണിലാൽ

3 comments:

മണിലാല്‍ said...

ഇനിയെന്ത്?
ഇവിടെ കഴിയാം.
പിന്നെയോ.
പിന്നെയും ഇവിടെക്കഴിയാം.
മടുക്കുമ്പോഴോ.
അപ്പഴും ഇവിടെക്കഴിയാം
ഭ്രാന്തുപിടിക്കും.
അപ്പോഴും ഇവിടെക്കഴിയാം.
എനിക്ക് നിന്നെ കൊല്ലാൻ തോന്നും.
അപ്പോഴും ഇവിടെ കഴിയും.

Cv Thankappan said...

നന്നായിരിക്കുന്നു കഥ
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പാറകളുടെ ഭാവാദ്രമായ കിടപ്പുകൾ കാണുമ്പോഴാണ് പ്രപഞ്ചശില്പിയെക്കുറിച്ചോർക്കുക...
ഒരു കലാകാരനും സൃഷ്ടിക്കാൻ പറ്റാത്ത അത്രക്ക് വൈഭങ്ങൾ ഓരോ കാഴ്ചയിലും അനുഭവിക്കാം.


നീയുള്ളപ്പോള്‍.....