കുട്ടിക്കാലത്ത് ഓണം വരുന്നതുപോലെയായിരുന്നു
അത്. അത്രക്ക് ആഹ്ളാദമായിരുന്നു.അതുവരെ അതൊക്കെ കഥകളായോ കേട്ടുകേൾവികളായോ മാത്രം കേട്ടറിഞ്ഞിട്ടേ
ഉണ്ടായിരുന്നുള്ളു.ഇതിപ്പോൾ നേരിൽ വന്നു ചേർന്നിരിക്കുന്നു,തൊട്ടുതൊട്ടില്ല എന്ന മട്ടിൽ. ഭാവനയിൽ സങ്കല്പിച്ചെടുത്ത ഒരു രൂപം അന്നുണ്ടായിരുന്നു.കറുത്ത
നിക്കറിട്ട് ദേഹമാകെ എണ്ണയിട്ട് വഴുവഴപ്പുള്ള ശരീരവുമായി രാത്രിസഞ്ചാരം നടത്തുന്ന കറുത്ത്
കുറുകിയ ശരീരം.ആരും നേരിൽ കണ്ടില്ലെങ്കിലും ഇങ്ങിനെയൊക്കെയായിരുന്നു മനസിലിട്ട് പെരുക്കിയെടുത്ത
സങ്കല്പ തസ്കര മഹാരൂപം.ഇപ്പോ ഇരുട്ടിന്റെ മറയിൽ വന്നുനിന്ന് ഞാനിതാ എത്തി എന്ന്അടയാളങ്ങൾ
കാട്ടി ഞങ്ങളെ വിരട്ടിയിരിക്കയാണവൻ.ശേഖരേട്ടൻ എന്നയാളുടെ ഓലകൊണ്ട് മറയും മേൽക്കൂരയും
കെട്ടിയ വീടിന്റെ വാതിൽ കെട്ടിയടക്കാനുള്ള
കയർ അരിഞ്ഞുകൊണ്ടാണ് അവൻ അടയാളം കാട്ടിയത്.വലിയ വീടുകൾ എന്തെ അവൻ വിട്ടുകളഞ്ഞു എന്നതും
വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയും ചെയ്യുന്നു.
അവൻ എന്നു മാത്രം പറഞ്ഞതിൽ
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.കള്ളന്മാരിൽ അതും ഭവനഭേദനങ്ങളിൽ രാത്രിക്കള്ളന്മാരിൽ പെണ്ണുങ്ങൾ അന്ന് തീരെയില്ല.ഉടുമ്പ് എന്നൊരു ജന്തുവിനെ കള്ളന്മാർ ഉപയോഗിച്ചിരുന്നു എന്നതിന് തസ്കരപൂരാണങ്ങളിൽ തെളിവുകൾ കാണുന്നുണ്ട്.രണ്ടാം
നിലയിലൊക്കെ കയറണമെങ്കിൽ കയറുകെട്ടിയ ഈ ജന്തുവിനെ മുകളിലേക്കെറിയുമത്രെ.ഉടുമ്പ് പിടിച്ചാൽ പിടിച്ചപോലെയാണ്.വിടുവിക്കാൻ അത്ര എളുപ്പമല്ല.ചില പ്രണയങ്ങളിൽ നിന്നും ചിലർ
ഓടിവിയർക്കുന്നതുകണ്ടിട്ടില്ലെ,ഓട്ടത്തിന്നിടയിൽ പറയുന്നതുകേട്ടിട്ടില്ലെ,ഉടുമ്പിനേക്കാൾ മുറുക്കം എന്ന്.
പറഞ്ഞുവന്നത് ഉടുമ്പിനെ കൂട്ടാം.പെണ്ണുങ്ങളെ കൂട്ടാൻ പറ്റില്ല.
രാത്രി സഞ്ചാരത്തിനിത്തിരി ഉള്ളുറപ്പ് വേണം.അതില്ലാത്തതിനാലാണൊ എന്നറിയില്ല.എന്തായാലും
പെണ്ണുങ്ങളിൽ കള്ളത്തരം ഇല്ലാതത്തതിനാൽ ആവാം എന്ന് പറഞ്ഞൊഴിയാൻ പറ്റില്ല.
ഞങ്ങളുടെ കള്ളന് ഉള്ളിൽ
കയറാൻ സാധിച്ചില്ല.അതിന്റെ സമാധാനം എല്ലാവരിലുമുണ്ടായി.അത് താൽക്കാലികമായിരുന്നുതാനും.പലപ്പോഴും
ഇന്റർവെല്ലിനുശേഷമല്ലെ ട്വിസ്റ്റ് സംഭവിക്കുക.ഗ്രാമം മുഴുവൻ സസ്പെൻസിലായി എന്നു പറഞ്ഞാൽ
മതിയല്ലോ.എല്ലാവരും നല്ലവണ്ണം ഉണ്ടെങ്കിലും ഉറക്കമില്ലാതായി.
ഇതുവരെ സംഭിവിക്കാത്തതാണ്.ഒരു
കള്ളനും വരാൻ ധൈര്യപ്പെടാത്ത ഇടം എന്ന അഹങ്കാരം എല്ലാവരിലുമുണ്ടായിരുന്നു. സാദാരണ പ്രേതങ്ങൾ
മുതൽ ഗതികിട്ടാത്ത ആത്മാക്കൾ വരെ അലയുന്ന സ്ഥലമാണ്.
ഗുരുവായൂർ കേശവൻ എന്നെ
ഇതുവരെ കുത്താൻ വന്നിട്ടില്ല എന്ന് പറഞ്ഞ നമ്പൂതിരിയെപ്പോലെ ഞങ്ങൾക്കുമുണ്ടായിരുന്നു
ആ ഹുങ്ക്.കള്ളൻ കയറാത്ത നാട്.
ഞങ്ങൾ പുരുഷകേസരികൾ വാഴുന്നിടത്ത്
വന്നാൽ അവൻ അറിയും എന്നൊരു ഓൾഡ് ജനറേഷൻ ഹൂങ്ക്
എല്ലാവരിലുമുണ്ടായിരുന്നു.
പക്ഷെ കാലം മാറി,കഥയും.
ഒരു കള്ളൻ പിപ്പിടികാട്ടി
പോയിരിക്കയാണ്.എന്തു ചെയ്യും.കള്ളൻ കണ്ണുവെച്ചാൽ പിന്നെ അത് നേടിയിട്ടേ പോകൂ എന്നൊക്കെയുള്ള
പഴം പൂരാണങ്ങളിൽ തട്ടി നാട് സടകുടാ ഉണർന്നു.
വീടുകൾ ഉറങ്ങാതെയായി.
ഇലക്ട്രിസിറ്റി ബോർഡിനെയും പിശുക്കിനേയും വെല്ലുവിളിച്ച് അകത്തും പുറത്തും ബൾബുകൾ എരിഞ്ഞു.കോഴിക്കൂടുകളിൽ പോലും ട്യൂബ് ലൈറ്റ്
പ്രകാശിച്ചു.കള്ളന്മാരിൽ കോഴിക്കള്ളന്മാരും ആടുകള്ളന്മാരുമൊക്കെയുണ്ടല്ലോ.ഒരു കരുതിയിരിപ്പ്
എല്ലാകാര്യത്തിലും നല്ലതല്ലെ.പെൺകള്ളന്മാർ അന്നത്രക്ക് സജീവമായിരുന്നില്ല.ഉണ്ടെങ്കിൽ
തന്നെ നാട്ടുനടപ്പ് എന്നൊരു വകുപ്പിൽ പെടുത്തി
അതിനെ ആരും വകവെച്ചിരുന്നുമില്ല.പക്ഷെ ഈ കള്ളവേട്ടയിൽ ആ കള്ളന്മാരും നിരാലംബരായി.
കള്ളന്മാരെ നേരിടാൻ എല്ലാവരും
അരയും തലയും മുറുക്കി.പെണ്ണുങ്ങൾ വീടുകളിൽ പുരുഷസാമിപ്യമില്ലാതെ ഒറ്റക്കായെങ്കിലും
കള്ളന്റെ കാലടിയൊച്ചകൾക്കായി കാത്തിരുന്നു.
അങ്കം ജയിച്ചു വരാൻ ആൺപ്രജകളെ ആശിർവദിച്ചു പുറത്താക്കി വാതിൽ കൊട്ടിയടച്ച പെണ്ണുങ്ങൾ
പുരുഷഭാരമില്ലാത്തതിന്റെ ആഹ്ളാദത്തിൽ വിടർന്നുകിടന്നു,പറവകളെപ്പോലെ പറക്കാൻ പാകത്തിൽ.രാത്രി വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നതിൽ ആണുങ്ങൾക്കിടയിൽ തുല്യനീതിയായിരുന്നു.കൃഷിക്കാരനെന്നോ
സർക്കാർ ജോലിക്കാരനെന്നോ മടിയനെന്നോ സമർത്ഥനെന്നോ സ്കൂളിൽ പോയവനെന്നോ പോകാത്തവനെന്നോ കല്യാണം കഴിച്ചവനെന്നോ വേലിചാടിയവനെന്നോ ഭർത്താവെന്നോ ജാരനെന്നൊ കമ്യൂണിസ്റ്റെന്നോ കോൺഗ്രസെന്നോ ഉള്ള വേർതിരിവ്
ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.കുഴിമടിയന്മാർ പോലും കള്ളനെ പിടിക്കാൻ ആൺജന്മത്തെ പ്രാകിക്കൊണ്ട്
രാത്രിയിലേക്കിറക്കപ്പെട്ടു.
പല ടീമുകളായിപ്പിരിഞ്ഞ് പലസ്ഥലങ്ങളിൽ ആൺപ്രജകൾ വ്യന്യസിച്ചു.ഏതുമീനിനേയും
കുരുക്കാൻ പാകത്തിലുള്ള വൻകിട ട്രോളിംഗുകാർ
ഉപയോഗിക്കുന്ന വലപോലെ ഞങ്ങൾ കള്ളനു വേലവെച്ചു ഇരുട്ടിൽ കറങ്ങിനടന്നു.ക്ഷീണിച്ച് നാണംകെട്ടപ്പോൾ
കൊടുംതണുപ്പിൽ പരന്നു കിടന്നു.
കൈവിരലുകൾക്ക് ആയാസം കൊടുക്കുന്ന
മൊബൈൽ ഫോൺ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ മണ്ണിൽ മലർന്നുകിടന്ന് ചൂണ്ടുവിരൽ
കൊണ്ട് ആകാശത്തിൽ വരച്ചുകളിച്ചു,നക്ഷത്രങ്ങളുടെ കള്ളക്കണക്കെടുത്തു.
കള്ളനെ കാത്ത് വെറും കയ്യോടെ
നേരം വെളുക്കുമ്പോൾ വീട്ടിലെത്തിയ വിവാഹമെന്ന കടുംകൈ ചെയ്തവരോട് ഭാര്യമാരും അതില്ലാതെ തന്നിഷ്ടം നടക്കുന്നവരോട് വിവാഹം കഴിക്കാത്ത പെണ്ണുങ്ങളും ആണുങ്ങളാണത്രെ,ഒരു കൊച്ചുകള്ളനെപ്പോലും
പിടിക്കാതെ വന്നിരിക്കുന്നു എന്നൊരു ഭാവംകൊണ്ട് നേരിട്ടു.എങ്ങിനെയെങ്കിലും
ഒരു കള്ളനെ കയ്യോടെ പിടികൂടണം എന്നൊരു ചിന്തമാത്രമായി നാട്ടിലെ ആണുങ്ങൾക്ക്.മീൻവലയിൽ
പാമ്പുകൾ കുടുങ്ങി പൊല്ലാപ്പുണ്ടാക്കുന്നതുപോലെ കള്ളനെ പിടിക്കുന്നതിനിടയിൽ ജാരന്മാർ പെടാതിരിക്കാനും പ്രത്യേകം
ശ്രദ്ധ വെക്കണമായിരുന്നു.പുരുഷലോകത്തിനാകെ അത് നാണക്കേടുണ്ടാക്കും.
കള്ളനെ എങ്ങിനെ കീഴ്പ്പെടുത്തണമെന്ന് ഞങ്ങളെ പഠിപ്പിച്ചത്
പട്ടാളത്തിൽ നിന്നും വിരമിക്കുകയോ പിരിച്ചുവിടുകയോ ചെയ്ത ശിവരാമേട്ടനായിരുന്നു.ഒരിക്കൽ
ഞങ്ങൾ ഉറക്കം വരാതെ കിടന്നപ്പോൾ ശിവരാമേട്ടൻ പഠിപ്പിച്ചുതന്ന അറിവുകൾ മനസിലിട്ട് കശുമാവിൻ തോപ്പിലൂടെ നടക്കുകയായിരുന്നു. ബീഡി പോലും
അന്ന് വലിച്ചിരുന്നില്ല.ചവറുകളിൽ ചവിട്ടുന്നതുപോലും കള്ളൻ കേൾക്കാൻ പാടില്ലാത്ത നിശബ്ദതയിലായിരുന്നു.അങ്ങിനെ
ഞങ്ങൾ കശുമാവിൻ ചോട്ടിലൂടെ പതുങ്ങി നടക്കുമ്പോൾ ഞങ്ങൾക്കുമുന്നിലേക്ക് ഒരു ടൺ ഭാരം
മുകളിൽ നിന്നും ഇടിഞ്ഞുപൊളിഞ്ഞു വീണു.കള്ളൻ കള്ളൻ എന്ന് ഞങ്ങളും ഞങ്ങൾക്കുമുന്നിൽ വീണ
ഭാരവും ഒന്നിച്ചായിരുന്നു അലമുറയിട്ടത്. ശബ്ദം പുറത്തുവിട്ടത് ശിവരാമേട്ടൻ എന്ന ഒരു
ടൺ ഭാരമായിരുന്നു.ഞങ്ങളെ കണ്ട് കള്ളക്കൂട്ടമാണെന്ന് തെറ്റിദ്ധരിച്ച് പേടിച്ച് വിറച്ച്
വീഴുകയായിരുന്നു.
അന്ന് തീരുമാനമായി ശിവരാമേട്ടൻ പട്ടാളത്തിൽ നിന്നും പിരിഞ്ഞുപോന്നതല്ല,പിരിച്ചുവിട്ടതാണെന്ന്.
വെട്ടുവവഴികളിലൂടെ ഒരപരിചിതൻ
വീടുകളിലേക്കെങ്ങാനും ഒന്നു പാളി നോക്കിയാൽ മതി, അത്
പകൽ നിരീക്ഷണത്തിനു വന്ന കള്ളനാണെന്ന് ഞങ്ങൾ വിചാരിക്കുമായിരുന്നു.തെറ്റിദ്ധാരണയായിരുന്നില്ല,ശരിക്കും
ധാരണ.
അലുമിനീയം പാത്രവില്പനക്കാരൻ,പഴയ പാത്രങ്ങൾ വാങ്ങാൻ വരുന്ന തമിഴ്കുലങ്ങൾ,മന്ത്,മലമ്പനി
തുടങ്ങിയ രോഗങ്ങൾക്ക് കുത്തിവെക്കാൻ വരുന്ന ഹെൽത്ത് സെന്ററിലെ ജോലിക്കാർ,പെണ്ണുകാണാൻ
വരുന്നവർ,കന്നുകാലികളെ നോക്കാൻ വരുന്നവർ,ആരുടെയൊക്കെയൊ വീട് തിരക്കി വരുന്നവർ ഇവരെയൊക്കെ
സംശയദൃഷ്ടിയോടെ ഞങ്ങൾ വീക്ഷിച്ചു.
ഒറ്റയൊരുത്തനേയും പറമ്പിൽ കേറ്റരുത്,ഒറ്റയൊരുത്തനേം വിശ്വസിക്കരുത്,മൂത്തവർ
ഞങ്ങൾക്ക് സാരോപദേശം നൽകി.ഇതിൽ നിന്നെല്ലാം മോചിരാവാൻ പിന്നീട് കമ്യൂണിസ്റ്റാകേണ്ട
ഗതികേടുപോലും ഞങ്ങൾക്കുണ്ടായി.അന്യന്റെ വാക്കുകൾ അവിടെ സംഗീതം പോലെ കേൾക്കാം പോലും.
കള്ളനെ കയ്യോടെ പിടിച്ച്
അടിച്ചും ഇടിച്ചും കളിപ്പാനും രസിപ്പാനും തയ്യാറായി നിന്ന
ഞങ്ങൾ നിരാശരായി.ഇന്നാണെങ്കിൽ ടി.വി.തുറന്നു നോക്കിയാൽ മതി.ചർച്ചകൾ കണ്ടാൽ മതി ഒറ്റയടിക്ക് എത്രയെണ്ണത്തിനെ
വേണമെങ്കിലും കാണാം.
അങ്ങിനെയിരിക്കെ രണ്ടുമൈൽ
അപ്പുറത്ത് ഒരു കള്ളനെ പിടിച്ചതായി വാർത്ത വന്നു.ഞങ്ങൾ എല്ലാവരും കൂട്ടത്തോടെ അവിടേക്ക്
വെച്ചുപിടിച്ചു.ഞങ്ങൾ ചെല്ലുമ്പോൾ ഒരു തമിഴ് വംശജനെ കുറച്ചാളുകൾ പിടിച്ചു നിർത്തിയിരിക്കയാണ്.മൂക്കിൽ
നിന്നൊക്കെ ചോരയൊലിക്കുന്നുണ്ട്.അവൻ കൈകൂപ്പി നിൽക്കയാണ്.തമിഴനെങ്കിൽ തമിഴൻ ഞങ്ങളിൽ
ചിലരും അവനെക്കേറി മേഞ്ഞു.പിന്നീട് പണിക്ക് ആളെ കിട്ടാതെ തമിഴന്മാരുടെ പിന്നാലെ നാട്ടുകാർ കേണുതാണു നടന്നു.അപ്പോൾ തോന്നും തൊഴികിട്ടിയ തമിഴന്റെ ശാപം എന്ന്.
എന്തായാലും കള്ളന്റെ നാളുകൾ ആണായി പിറന്ന ഞങ്ങൾക്ക് തന്ന സ്വാതന്ത്ര്യങ്ങൾ ചെറുതല്ല.രാത്രി
വീടുവിട്ടിറങ്ങി കൂട്ടുകാരോടൊപ്പം കറങ്ങാൻ കഴിയുക ചെറിയ കാര്യമായിരുന്നില്ല.സ്വാതന്ത്ര്യങ്ങൾ
നമ്മെ ബ്രേക്കില്ലാത്ത സൈക്കിൾ പോലെ അനന്തതയിലേക്ക് പറപ്പിക്കും.കൈവിട്ടും കാൽ വിട്ടും
ചവിട്ടാം.ഒരു ചെറിയ വീഴ്ച കിട്ടിയാലും തരക്കേടില്ല.രാത്രികൾ ആണ് മനുഷ്യന്റെ സ്വതന്ത്രലോകം,അന്ന്
മനസിൽ കുറിച്ചതാണത്.കള്ളന്മാർ എത്ര ഭാഗ്യവാന്മാർ.എത്ര ഭേദിച്ചാലും തീരാത്ത ഇരുട്ടിന്റെ
ചുമരുകൾ.അനന്തമായ സ്വന്തം യാത്രാപഥങ്ങൾ.കാണാനും കയ്യേറ്റം ചെയ്യാനും ആരുമില്ല,ചില അപവാദങ്ങൾ ഉണ്ടെങ്കിലും.
ഒരു ദിവസം തണുപ്പുള്ള
രാത്രിയിൽ അങ്ങിനെ കിടക്കുമ്പോൾ എനിക്ക് തോന്നി.അവളെ
ഒന്നു ഒന്നു പോയിക്കണ്ടാലോ.റിസ്ക്കുണ്ട്. കുറച്ചു നടക്കണം.കൂരാക്കുരിരുട്ടാണ്.ഞങ്ങൾ അന്ന് ഒരു കുളക്കരയായിരുന്നു
ഡ്യൂട്ടിക്ക് തെരഞ്ഞെടുത്തത്.കുളംകിളച്ചിട്ട് അധികനാളുകളായിട്ടില്ല.കുളത്തിൽ നിന്നും
കരയിലേക്ക് കോരിയിട്ട ഒരു മണൽക്കൂനയിലാണ് ഞങ്ങൾ കിടന്നിരുന്നത്.അടിയിൽ നിന്നും നല്ല
തണുപ്പായിരുന്നു.എല്ലാവരും നല്ല ഉറക്കമാണ്.കൂർക്കം വലിയുടെ ശബ്ദങ്ങളിൽ നിന്നും ഉറക്കത്തിന്റെ താളവും ആഴവും മനസിലായി.
എന്റെ ശരീരം ഇരുട്ടിലേക്ക്
മറഞ്ഞു.കാൽപ്പെരുമാറ്റങ്ങൾക്ക് കാതോർത്ത് കള്ളിയെപ്പോലെ അവൾ ഉണർന്നുവന്നു.ജനൽക്കള്ളികൾക്കിടയിലൂടെ വിരലുകളുടെ ഉൽഭവസ്ഥാനം വരെ ഞങ്ങൾ തൊട്ടറിഞ്ഞു.ഇരുട്ട് ഞങ്ങൾക്കിടയിൽ ഓണനിലാവ് പോലെ പൂത്തിരി
കത്തിച്ചു.ഇരുട്ട് മറ്റുള്ളവരെ മാറ്റിനിർത്താനുള്ള ഒരു മറയാണെന്നും അത് മനുഷ്യന്റെ
സ്വാതന്ത്ര്യത്തിനുവേണ്ടി നിർമ്മിച്ചതാണെന്നും വിചാരിച്ചു.
ഒടുവിൽ വിരലുകളിൽ നിന്നും ഊർന്നുപോരുകയായിരുന്നു.
തിരികെ മുളങ്കൂട്ടങ്ങൾക്കരികിലൂടെ
കുളക്കരയിലെക്ക് കയറുമ്പോൾ എല്ലാവരുടേയും ശരീരം ഇണഞ്ഞും പിണഞ്ഞും അതേപടി കിടന്നുറങ്ങുകയായിരുന്നു.
പണിപറ്റിച്ചതിന്റേയും
അവളെക്കണ്ടതിന്റേയും ലഹരിയിൽ കൈകൾ പിണച്ച് തലയിണയാക്കി വിശാലമായ മാനത്തേക്കു നോക്കിക്കിടക്കുമ്പോൾ
ഞാൻ കേട്ടു മഞ്ഞിന്റെ സാന്ദ്രതയിൽനിന്നും
പതിഞ്ഞ ശബ്ദത്തിൽ ആ വാക്ക്.
‘കള്ളൻ’
എന്റെ ഉള്ളിൽ നിന്നു തന്നെയായിരുന്നോ അത് എന്ന് ഇന്നും
സംശയിക്കുന്നു.
7 comments:
അവൻ എന്നു മാത്രം പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.കള്ളന്മാരിൽ അതും ഭവനഭേദനങ്ങളിൽ രാത്രിക്കള്ളന്മാരിൽ പെണ്ണുങ്ങൾ അന്ന് തീരെയില്ല.ഈനാമ്പേച്ചി എന്നൊരു ജന്തുവിനെ കള്ളന്മാർ ഉപയോഗിച്ചിരുന്നു എന്നതിന് തസ്കരപൂരാണങ്ങളിൽ തെളിവുകൾ കാണുന്നുണ്ട്.രണ്ടാം നിലയിലൊക്കെ കയറണമെങ്കിൽ കയറുകെട്ടിയ ഈ ജന്തുവിനെ മുകളിലേക്കെറിയുമത്രെ.ഈനാം പേച്ചി പിടിച്ചാൽ പിടിച്ചപോലെയാണ്.വിടുവിക്കാൻ അത്ര എളുപ്പമല്ല.ചില പ്രണയങ്ങളിൽ നിന്നും ചിലർ ഓടിവിയർക്കുന്നതുകണ്ടിട്ടില്ലെ,ഓട്ടത്തിന്നിടയിൽ പറയുന്നതുകേട്ടിട്ടില്ലെ,ഈനാം പേച്ചിയേക്കാളും മുറുക്കം എന്ന്.
പണിപറ്റിച്ചതിന്റേയും അവളെക്കണ്ടതിന്റേയും ലഹരിയിൽ കൈകൾ പിണച്ച് തലയിണയാക്കി വിശാലമായ മാനത്തേക്കു നോക്കിക്കിടക്കുമ്പോൾ ഞാൻ കേട്ടു മഞ്ഞിന്റെ സാന്ദ്രതയിൽനിന്നും
പതിഞ്ഞ ശബ്ദത്തിൽ ആ വാക്ക്.
‘കള്ളൻ’
കള്ളൻ’
പാവം ശിവരാമേട്ടനും.........
ആശംസകള്
ഒരു മാതിരി ഗ്രാമങ്ങളിൽ ഒക്കെ ജീവിതം ഒരു പോലെയാണ് അല്ലേ? കള്ളനും കാമുകിയും കൂരിരുട്ടും കൂട്ടുകാരും കഥകളും എല്ലാം...
കള്ളനാവാൻ മോഹം,
ഒരു ഗൊച്ചു ഗള്ളൻ.... ;)
കള്ളനാകുക എന്നല്ല
കള്ള കാമുകനാവാണാണ് അതിലേറെ വിഷമം ...!
Post a Comment