പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, December 25, 2007

മാമന്‍ എന്ന പ്രതിഭാസം




യാത്രകള്‍ മാജിക് പോലെയാണ്.ഒന്നിനെ ഇല്ലാതാക്കി മറ്റൊന്നിനെ പുറത്തെടുക്കുന്ന അത്ഭുതവിദ്യ. ഓരോ യാത്രകളും ഇതേ അനുഭവമാണ് തരുന്നത്.ഇത് ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ ആയിരിക്കുമെങ്കിലും.

സ്ഥിരം റൂട്ടാണെങ്കില്‍ പോലും വാടാനപ്പള്ളിയില്‍ നിന്നും തൃശൂരിലേക്കുള്ള ഇരുപത് കിലോമീറ്റര്‍ എന്നും ഊര്‍ജ്ജം നിറച്ചിരുന്നു.
ആല്‍മാവ്,കനോലിപ്പുഴ,കപ്പല്‍
പള്ളി,കോള്‍പ്പടവുകള്‍,എല്‍ത്തുരുത്ത്,ഒളരി,ചുങ്കം,പടിഞ്ഞാറെ കോട്ട എന്നിങ്ങനെ സ്ഥലങ്ങള്‍ തുളുമ്പി തൃശൂര്‍ റൌണ്ടില്‍ പ്രവേശിക്കുന്ന യാത്രകള്‍.ആകെ മരവിച്ചിരിക്കുമ്പോള്‍ പതിവാക്കി,തൃശൂരിലേക്കുള്ള യാത്രകള്‍.അവിടെ ബസിറങ്ങി റൌണ്ടിലൂടെ നഗര പ്രദിക്ഷണം.പാതിയില്‍ ബോറഡിച്ചാല്‍ തേക്കിന്‍കാടിനെ കുറുകെ പിളര്‍ന്ന് റൌണ്ടിലേക്ക് തന്നെ തിരികെ.ഇതിനിടയില്‍ തെക്കെ ഗോപുരനടയിലെ ഇറക്കത്തില്‍ ഇരുന്നും കിടന്നും തേക്കിന്‍ കാടിനെ തേക്കിന്‍ കാടാക്കുന്നവര്‍ക്കിടയില്‍ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവിടെ ഇത്തിരി കുന്തിച്ചിരിക്കല്‍.ആകെ ഉന്മേഷമാണത്.

തൃശൂരില്‍ നിന്നുള്ള യാത്രകള്‍ പലയിടങ്ങളിലേക്കും പതിവാക്കി,പിന്നെ.

എകാത്മകമായ ലഹരിയോടെ ഒറ്റക്ക്,അടിച്ചു പൊളിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം.സൌഹദങ്ങള്‍ പലപ്പോഴും യാത്രകളായി മാറുകയായിരുന്നു.പിന്നെ യാത്രകള്‍ സൌഹൃദങ്ങളായും പരിണമിച്ചു.പെരിന്തല്‍മണ്ണയിലെ മോഹനുമായി ഷെവര്‍മ തൊലിയുരിഞ്ഞ് കഴിച്ചും കുടിച്ചും തൃശൂരോ നിലമ്പൂരോ മലപ്പുറമോ മഞ്ചേരിയോ അലസമായി രാത്രിയും പകലുമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വെറുതെ മോഹം പറഞ്ഞാല്‍ മതി എവിടെക്കും വണ്ടി തിരിയും.നേരം വെളുക്കുമ്പോഴേക്കും കേരളത്തിനു പുറത്തുള്ള ഏതെങ്കിലും ആകര്‍ഷകമായ നഗരത്തിലോ വനവിജനതയിലോ എത്തിയിരിക്കും നമ്മ വണ്ടി.അവിടെ നിന്നും മോഹം കേരളത്തിലേക്കല്ലെങ്കില്‍ വായില്‍ കൊള്ളാത്ത സംസ്ഥാനങ്ങളില്‍ പിന്നെയും പോകേണ്ടിവരും‍.കാലുകുത്താതെയും തിരിച്ചു പോന്ന സംസ്ഥാനങ്ങള്‍ ഉണ്ട്,കാറില്‍ നിന്നിറങ്ങാതെ.

ഒടുവില്‍ ഡ്രൈവര്‍ ബാബു ജോലി രാജിവെച്ചു. പിറകെ വരുന്ന വാഹനങ്ങളോട് യാചനാ സ്വരത്തില്‍ ‘മുട്ടരുത് ചേട്ടാ,അടവ് മുട്ടും‘ എന്നെഴുതിവെച്ച് പെരിന്തല്‍മണ്ണയില്‍ ഓട്ടോ ഡ്രൈവറായി ബാബു ജീവിച്ച് വിയര്‍ക്കുന്നു.

രാവിലെ ഉണര്‍ന്ന് ഉഷാറാവാന്‍ ഓരോ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതു പോലെയാണ് യാത്രയില്‍ പലപ്പോഴും പല പല ചങ്ങാതിമാര്‍ ഒത്തുവരുന്നത്.(ഒരു സുഹൃത്തിനെ ആലോചിക്കുകയെന്നാല്‍ ഒരു പാട് നല്ല വിശേഷങ്ങള്‍ ഓര്‍മ്മയില്‍ അനുഭവിക്കുക എന്നുള്ളതാണ്)ഓരോ യാത്രയിലും വ്യത്യസ്ഥരായവര്‍ മനോഹരമായ അനുഭവമാണ്.ഓരോ പ്രകൃതിക്കും ഇണങ്ങുന്ന മനുഷ്യപ്രകൃതികള്‍ ഉണ്ട്.ഓരോ യാത്രക്കും അത് വ്യത്യസ്തങ്ങളായ ഉത്സാഹം നിറക്കും.പുതിയ മനുഷ്യരിലേക്കും പ്രകൃതിയിലേക്കുമുള്ള ഒട്ടിനില്‍ക്കലോ ഒടിഞ്ഞുനില്‍ക്കലോ ആണത്.
പുറം കാഴ്ചകളെപ്പോലും അടച്ചുകെട്ടി വീടുവെച്ചു ജീവിക്കുന്ന മനുഷ്യര്‍ എന്നത്തേയും ചിന്താവിഷയമാണ് ,യാത്രകളില്‍ പ്രത്യേകിച്ചും.

ഇടക്കിടെ പോകുന്ന സ്ഥലമാണ് ഊട്ടി.കൊടൈക്കനാല്‍ പോലെ മൂന്നാര്‍ പോലെ നെല്ലിയാമ്പതി പോലെ കമ്പം തേനി പോലെ.ഷാജി വര്‍ഗീസെന്ന സുഹൃത്തിനെ കണ്ടാല്‍ കമ്പം തേനി ഉറപ്പ്,വഴിയില്‍ വണ്ടിപ്പെരിയാറും.ഷാജിയുടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ അവിടെയു ഇവിടെയുമായിട്ടാണ് ഇടകലര്‍ന്നു കിടക്കുന്നത്.
മലകള്‍ക്കൊരു പ്രത്യേകത തോന്നിയിട്ടുള്ളത്, ഭൂപരമായ കിടപ്പും സൌന്ദര്യവും നിമിഷങ്ങളില്‍ തെന്നിമാറി നമ്മെ അതിശയിപ്പിക്കുന്നു എന്നതാണ്. കിഴക്ക് പടിഞ്ഞാറ്,ഉയര്‍ച്ച താഴ്ച,ഇറക്കം കയറ്റം,ഇടത്ത് വലത്ത് എന്നിങ്ങനെ. തണുപ്പ് നമ്മെ സുരക്ഷിതരാക്കി പൊതിഞ്ഞുവെക്കുകയും ചെയ്യും.മരുഭൂമി പോലെ ചുട്ടുപോള്ളിക്കുന്ന കേരളത്തില്‍ നിന്നും മലമടക്കുളിലേക്ക് നടത്തുന്ന യാത്ര വേനലില്‍ ജലാശയത്തിലേക്കെന്ന പോലെയുള്ള ഊളയിടലാണ്.ചൂടില്‍ നിന്നും തണുപ്പിലേക്കും തണുപ്പില്‍ നിന്ന് ചൂടിലേക്കുമുള്ള ക്രമാതീതമായ മാറ്റത്തില്‍ മുഴുകിയിരുന്നു നോക്കൂ‍.സ്വയം അറിഞ്ഞും സ്വയമലിഞ്ഞുമനുഭവിക്കുന്ന ബുദ്ധത്വമാണത്.

ഈയിടെ അനുഭവിച്ച കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലുടനീളം വായിച്ച ബാഗാള്‍ സാഹിത്യവും കേട്ട വംഗസംഗീതവുമൊക്കെയായിരുന്നു.റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്ന ശോഭയെ കണ്ട നിമിഷം മുതല്‍ മനുഷ്യരിലൂടെയായിരുന്നു പിന്നെ സഞ്ചാരം.യാത്രകളില്‍ കാലങ്ങള്‍ നമ്മെ പൊതിയുന്നു.ഓര്‍മ്മയായും കാഴ്ചയായും ഭാവനയായും.തിരിച്ചു പോരുമ്പോള്‍ പ്രകൃതിയെന്ന പോലെ തന്നെ മനോഹരങ്ങളായ മനുഷ്യസംസര്‍ഗ്ഗങ്ങള്‍ ഹരിതവും തണുപ്പും തന്നുകൊണ്ടിരുന്നു.കേട്ടതിനേക്കാള്‍ മനോഹരമായ സംഗീതം അതായിരുന്നു.

ഒടുവില്‍ ഊട്ടിയിലേക്ക് നടത്തിയ യാ‍ത്ര ചില ഊടുവഴികളില്‍ കൂടിയായിരുന്നു.പാലക്കാട് കോയമ്പത്തൂര്‍ മേട്ടുപ്പാളയം കൂനൂര്‍ വഴികള്‍ ബോറടിച്ചു കഴിഞ്ഞിരിക്കുന്നു.മണ്ണാര്‍ക്കാട് അഗളി മുള്ളി വഴിയുള്ള മറ്റൊരു ഊട്ടിയായിരുന്നു ഇത്തവണ യാത്രയില്‍ ഖനനം ചെയ്തെടുത്തത്.അപകടകരമായിരുന്നു.അധികം വാഹനങ്ങള്‍ ഇല്ലെന്നതു തന്നെ പ്രധാന പ്രശ്നം.വഴി വിജനം.ആനത്താരയുടെ അടയാളങ്ങള് വഴിനീളെ സജീവം‍.

ധൈര്യം മാമനായിരുന്നു, ഇത്തവണത്തെ ഡ്രൈവര്‍.നാഷ്ണല്‍ പെര്‍മിറ്റ് വണ്ടിയോട്ടമായിരുന്നു ഇതുവരെയുള്ള മാമന്റെ ജീവിതം.അതു കൊണ്ടു തന്നെ ഇന്നോവ ഉള്ളം കയ്യില്‍ വെച്ച് അമ്മാനമാടി മാമന്‍.മാമന്റെ പേര് എന്താണെന്ന പെറ്റ തള്ള ജാനകിച്ചേച്ചി തന്നെ മറന്നു പോയതാണ്.വീട്ടില്‍ അന്വേഷിച്ചു ചെന്നാല്‍ മാമന്‍ ഇവിടില്ല മക്കളെ എന്നാണ് പറയുക.



കാറില്‍ അസലുവും സ്റ്റില്‍ ഫോട്ടോഗ്രാഫിയുമായി ഇമ ബാബുവുമുണ്ട്.
അജിതിന്റെ ബിസിനസ്സ് ആവശ്യത്തിനാണ് യാത്ര.യാത്രക്ക് വേണ്ടി അജിത് ബിസിനിസ് നടത്തുന്നു എന്നു പറയുന്നതാവും ആലങ്കാരികമായി വളരെ ശരിയുത്തരം.തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനെസ്സ് ഉണ്ട്. ഇത്തരം യാത്രകളില്‍ മൊബൈലില്‍ അജിത് ബിസിനെസ്സുകാരനും കാഴ്ചകളിലൂടെ ഞങ്ങള്‍ സഞ്ചാരികളും ആവും.മാമന്റെ ലോകവിജ്ഞാനം ബിസ്നെസിനേയും കാഴ്ചകളേയും ഉടക്കി ഇടക്ക് കടന്നു വരും.യാത്രികര്‍ ഒന്നുമില്ലെങ്കിലും വിജ്ഞാനികളാണ്.കണ്ട ലോകത്തെ അവര്‍ വിവരിക്കുമ്പോള്‍ നമ്മള്‍ അന്തം വിടുകയേ രക്ഷയുള്ളൂ.അല്ലെങ്കില്‍ അരവിന്ദന്‍ സിനിമ എസ്തപ്പാനിലെ കഥാപാത്രത്തെപ്പോലെ ഞാന്‍ നേരിട്ടു കേട്ടതാണ് എന്ന് ഏതൊ സംഭവത്തെ വിവരിക്കുന്നതു പോലെ
ആവണം നമ്മള്‍‍.

മാമന്‍ ശുദ്ധതയില്‍ ഐ.എസ്.ഐ മാര്‍ക്കുള്ള ഒരു ദേഹമാണ്.ആകെയുണ്ടായിരുന്ന ഒരു പ്രണയം പൊളിഞ്ഞത് അങ്ങിനെയാണ്.സുഹൃത്തിന്റെ ബൈസ്റ്റാര്‍ഡര്‍ ആയി കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ കഴിയവെ ഒരു പ്രണയം ഹെയര്‍പിന്‍ വഴിതിരിഞ്ഞ് മാമനില്‍ വന്നെത്തുകയായിരുന്നു.അപ്പുറത്ത് കവിതയിലൊക്കെ പറയുന്ന കൂട്ടത്തില്‍ ഒരു മാലാഖയായിരുന്നു,നഴ്സ്.പ്രേമത്തിലേക്ക് കടക്കുമ്പോള്‍ തന്നെ മനോശുദ്ധത കല്ലായി കടിച്ചു.സ്തീയെ പരിചയപ്പെടുമ്പോള്‍ എത്ര മഹാന്മാരും ചോദിച്ചു പോകുന്നത് പേരെന്താ, നാടേതാ രാജപ്പെണ്ണെ എന്നായിരിക്കും.മാമനും ഇതു തന്നെ ചോദിച്ചു.അവള്‍ പറഞ്ഞത് തെന്മല എന്നായിരുന്നു.കുറുങ്ങാന്‍ ഒരു പിടിവള്ളി കിട്ടിയതു പോലെ മാമന്‍ ആ അറിവില്‍ ഊഞ്ഞാലാടി.മാമനില്‍ നിന്നും ഉടന്‍ പ്രതികരണം വന്നു.

“ ഞാനവിടെ വന്നിട്ടുണ്ട്,കോഴിക്കാട്ടം കേറ്റീട്ട് ”


മൂക്കും പൊത്തി മുറിവിട്ട് എവിടേക്കോ മാഞ്ഞുപോയി പ്രണയം.കോഴിക്കാട്ടം ലോറി പോയ വഴികളില്‍ ദുര്‍ഗന്ധം കുറച്ചു നേരമെങ്കിലും തങ്ങി നില്‍ക്കും.ഇതില്‍ അതും ഉണ്ടായില്ല.

ഊട്ടിയില്‍ നിന്ന് ചരിഞ്ഞു നിവര്‍ന്നും പല മലകളിലേക്ക് ഞങ്ങള്‍ പടര്‍ന്നു കൊണ്ടിരുന്നു.തിരികെ വരുമ്പോള്‍ നിലമ്പൂര്‍ വഴിയെന്ന് തീരുമാനിച്ചു.മസിനഗുഡി ഗൂഡല്ലൂര്‍ മുതുമലൈ(കര്‍ണ്ണാടക,തമിഴ്നാട്,കേരളം എന്നീ ഭരണകൂടങ്ങളുടെ അതിര്‍ത്തിയാണ്) ബോക്കാപുരം മായാര്‍ എന്നിങ്ങനെയാണ് ഇവിടുത്തെ സ്ഥലവിവരപ്പട്ടിക‍.

(മായാര്‍ നമ്മ വീരപ്പന്റെ സ്ഥലമാണ്.ഇവിടെ പലപ്പോഴും കൊമ്പില്ലാക്കൊമ്പന്മാരെ കാണാറുണ്ടെന്ന് മാമന്‍ പറഞ്ഞു.വീരപ്പന്റെ പണിയാണതത്രെ.കൊമ്പനെ കൊല്ലാതെ തന്നെ കൊമ്പെടുക്കുന്ന വിദ്യ വീരപ്പനറിയാം.കൊമ്പില്ലാതെ നാണംകെട്ട കൊമ്പന്മാര്‍ മനുഷ്യരെയും ഫോറസ്റ്റുകാരെയും കാണുമ്പോള്‍ ചമ്മലോടെ പച്ചിലപ്പടര്‍പ്പിന്റെ മറവിലേക്ക് പിന്‍ വലിയുമെന്നും മാമന്റെ അനുഭവക്കുറിപ്പ്.ബൊക്കാപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് വീരപ്പന്‍ എത്രതന്നെ പോലീസ് ഉണ്ടെങ്കിലും വേഷം മാറി വരുമായിരുന്നു.പല പല രൂപങ്ങളില്‍.ചിലപ്പോള്‍ ആനയയിട്ടും വരുമെന്ന് വീരപ്പനെ ദൈവതുല്യരായി കാണുന്ന സ്ഥലവാസികളെപ്പോലെ തന്നെ മാമനും വിശ്വസിക്കുന്നു.അതിപ്പോഴും തുടരുമെന്ന് പറയുമ്പോള്‍ വീരപ്പന്‍ ദൈവത്തിനുമപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു എന്ന് വ്യക്തം.)

മുതുമല എന്നു പറഞ്ഞതും മാമന്‍ ഞങ്ങളെ ഒന്നു വിരട്ടാന്‍ നോക്കി.മാമന്‍ പഴയൊരു അനുഭവം പറഞ്ഞു.ഒരിക്കല്‍ മാമന്‍ ലോഡ് കയറ്റി(കോഴിക്കാട്ടം അല്ല, ഓറഞ്ചായിരുന്നു)പോകുമ്പോള്‍ റോഡില്‍ നൂറുകണക്കിന് ആനകളുടെ പല പല കൂട്ടങ്ങള്‍..
ഇത് പറഞ്ഞതും ഇമ ബാബു മാമനെ പിഞ്ചിക്ക് പിടിക്കാന്‍ ശ്രമിച്ചു.നൂറുകണക്കിന് ആനകളോ...........മാ‍മാ പുളു പറയല്ലെ.ഞങ്ങളും ബാബുവിന്റെ സംശയത്തോടൊപ്പം നിലയുറപ്പിച്ചു.
പക്ഷെ ഇതിന് ഉടന്‍ വന്ന മാമന്റെ ന്യായീകരണമാണ് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞത്.
അതിപ്രകാരമായിരുന്നു.
“മൂക്കറ്റം തിന്നും കുടിച്ച് കാമറയും തൂക്കി നടക്കാന്നാല്ലാതെ വല്ല വിവരവുമുണ്ടോടാ നിങ്ങക്കൊക്കെ,മൂന്നു സ്റ്റേറ്റിന്റെ ആനകളണ്ടാ അവിടിണ്ടാവാ.....അറിയോ..”

ഇതാണ് ഞങ്ങളുടേ മാമന്‍.യാത്രക്ക് പറ്റിയ ഒരാളല്ലെന്ന് ആരെങ്കിലും പറയുമോ.






2 comments:

മണിലാല്‍ said...

ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ആദ്യത്തെ വേശ്യയുടെ കഥ പറയാന്‍ തുടങ്ങുന്നു.

അലി said...

എന്നിട്ട് വിറപ്പിച്ചോ... എങ്ങിനെ?


നീയുള്ളപ്പോള്‍.....