പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, May 20, 2010

നുണ മാതൃഭാഷയാവുമ്പോള്‍ സാഹിത്യം അത്മഹത്യ ചെയ്യും








 നുണ ഇന്ന് മാതൃഭാഷയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

നുണയെങ്കില്‍ നുണ,എന്തുപറഞ്ഞായാലും എന്റെ മോന്‍ ഒന്നാമാനായാല്‍ മതി എന്നേയുള്ളു സമൂഹമെന്ന തന്തതള്ളമാര്‍ക്ക് . സത്യം പറയൂ എന്നത് ചിലപ്പോള്‍ മാത്രംകേള്‍ക്കേണ്ടി വരുന്ന   പദമായി മാറിക്കൊണ്ടിരിക്കുന്നു.അത് തന്നെ നുണകള്‍ക്കിടയില്‍ ജീവിച്ച് പൊറുതിമുട്ടി ഒരു  സത്യം കേള്‍ക്കാനുള്ള കൊതി കൊണ്ടായിരിക്കും.അടിത്തട്ടില്‍ നിന്നും ചിലപ്പോഴെങ്കിലും ജലജീവികള്‍ സൂര്യനെത്തേടി ജലവിധാനത്തില്‍ എത്തുന്നതുപോലെ.


ആരാണ് നുണ പറയുന്നതെന്നു ചോദിക്കേണ്ട കാര്യമില്ല.ആരാണ് പറയാത്തത് എന്നെ അന്വേഷിക്കേണ്ടതുള്ളു.സത്യത്തെ മറച്ചു പിടിക്കല്‍ മാത്രമല്ല നുണ,അതിനെ വക്രീകരിക്കലും വളച്ചൊടിക്കലും നുണതന്നെയാണ്.കഥയും കലയും പരദൂഷണവും കുടുംബമടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങളും നുണയുടെ നേരര്‍ത്ഥങ്ങള്‍ ചികയുന്നവരാകുന്നു.അതു കൊണ്ടുതന്നെ അവയോക്കെ സര്‍ഗ്ഗാത്മകവുമാണ്.പത്രങ്ങള്‍ രാഷ്ട്രീയക്കാര്‍ എല്ലാം നുണയെന്ന സര്‍ഗ്ഗാത്മകത  ഒരിക്കലും വറ്റാത്ത ഒറുവാകുന്നു.(ഭൂമിയാഴത്തിലെ ജലത്തിന്റെ സഞ്ചാരപഥത്തെ ഒറു എന്നാണ് പറയുക.മറന്നു പോയ ഒരു വാക്കിനെ പുനസൃഷ്ടിച്ചതാണ്)

പത്രങ്ങള്‍ വായിക്കുന്നവര്‍ക്കറിയാം.ഒരു സത്യത്തെ എങ്ങിനെ വളച്ചൊടിക്കാമെന്ന് അല്ലെങ്കില്‍ ഒരു നുണയെ എങ്ങിനെ സത്യമാക്കാമെന്ന്.കഥ വായിക്കുന്നവര്‍ക്കറിയാം നുണയെ എത്ര മാത്രം മിനുക്കാമെന്ന് മോഹമുളവാക്കുന്ന വാക്കാക്കി മാറ്റാമെന്ന്.


നുണകളെക്കാള്‍ മനോഹരമായ മറ്റൊന്നില്ല ഈ ലോകത്ത്,ഉണ്ടെന്ന് പറഞ്ഞാല്‍ത്തന്നെ അത് നല്ല നുണയുമാകുന്നു.
ഈയടുത്ത് വയനാട്ടില്‍ ഒരു സത്യാന്വേഷിയായ പാവം മലയാളം  മാസ്റ്ററെ മാനസിക ചികിത്സക്ക് വിധേയമാക്കി.  കാ‍ലാകാലങ്ങളായി ഒരു പത്രം മാത്രം  വായിക്കുകയും അതിനെ സത്യത്തിന്റെ തനിസ്വരൂപമായി അടക്കിപ്പിടിക്കുകയും ചെയ്ത   സാത്വികനായ   ചെയ്ത സ്കൂള്‍ മാസ്റ്റര്‍  മറ്റു  ചില പത്രങ്ങള്‍  നിരന്തരം വായിക്കാനിടവരികയും തദ്വാര നുണയേത് സത്യമേത് എന്ന മാനസിക വിഭ്രാന്തിയില്‍ എത്തുകയും കോഴിക്കോട്ടെ ഏതോ ആശുപത്രിയില്‍ രഹസ്യ ചികിത്സയിലുമായത് ചുരമിറങ്ങിപ്പരന്ന   കഥയാണ്.



ദൃശ്യമാദ്ധ്യമങ്ങള്‍ വന്നതോടെ കഥയുടെ ചുവടുകള്‍ പിന്നെയും മാറി,നുണയുടെ അര്‍ത്ഥങ്ങളും മാറി.വേണമെങ്കില്‍ ആര്‍ക്കും   സത്യം പറയാമെന്നായി.അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത നിമിഷം അത് നിഷേധിച്ച് രക്ഷപ്പെടാനുള്ള പഴുതിന്റെ സാദ്ധ്യതയാണ് സത്യം പറയാനുള്ള പ്രേരണ.മറ്റൊന്ന്  പലതവണ  പെട്ടിയില്‍ മുഖം കാണിക്കാമെന്നുമായി.അപ്പോ അതല്ലെ നല്ലത് ആദ്യം സത്യം പറയുക,പിന്നെ എല്ലാവരേയും തൃപ്തിപ്പെടുത്താനുള്ള നുണ പറയുക.നുണ പറഞ്ഞാണ് പ്രശ്നം ഉണ്ടായതെങ്കിലും നുണയില്‍ നുണകള്‍ കൊരുത്ത് വലിയൊരു നുണയാക്കി സത്യത്തില്‍  നിന്നും കരകയറാം.ഇ.എം.എസ്.പലപ്പോഴും ഉറങ്ങാറുണ്ടായിരുന്നില്ലത്രെ.അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ പത്രങ്ങളും പ്രതിപക്ഷവും വളച്ചോടിക്കുന്നതു കേട്ടിട്ടാവണം. ഏറ്റവുമധികം വളച്ചൊടിക്കപ്പെട്ട രാഷ്ട്രീയജീവിതം ഇ.എം.എസിന്റെതായിരുന്നു,എല്ലാ പ്രകാരത്തിലും.പ്രതിപക്ഷം മാത്രമല്ല,സ്വന്തം പാര്‍ട്ടിക്കാര്‍ക്കും അതില്‍ പങ്കില്ലെ ?


ബാബ്റി മസ്ജിദിനെ തര്‍ക്കഭൂമിയാക്കുകയും പിന്നീടതിനെ രാമജന്മഭൂമിയാക്കുകയും ചെയ്തത് തല്പര രാഷ്ടീയക്കാരുടെ നുണകള്‍ക്കൊപ്പം ചരിത്രകാരന്മാരും ചേര്‍ന്നുനിന്നതിന്റെ നാറുന്ന സത്യമാണ്.ആവശ്യാനുസരണം എല്ലാവരും നുണകള്‍ക്കൊപ്പം നിന്നു.സത്യത്തിന്റെ ഇഴയില്‍ ജീവിതത്തെ തുന്നിപ്പിടിപ്പിച്ച ഗാന്ധിജിയുടെ ഇന്ത്യ കണ്ട ഏറ്റവും വലിയ നുണയായിരുന്നു, ബാബറി മസ്ജിദില്‍ കണ്ടത്.പള്ളിക്കും അമ്പലത്തിനുമിടയിലെ തുറസ്സില്‍ മധുശാല സ്ഥാപിച്ച് മനുഷ്യര്‍ക്ക് ഗുണകരമാക്കണമെന്നു പാടിയ പാക്കിസ്ഥാന്‍ ഗായകന്‍  അസീസ് മിയാന്‍ ആണ് എനിക്ക് നുണയനല്ലാത്ത ഗായകന്‍ .


ഒരു തര്‍ക്കത്തില്‍ എത്ര കക്ഷികളുണ്ടോ അത്രക്കും നുണയും അവിടെ ഉണ്ടാവും.തൃശൂര്‍ പൂരപ്പറമ്പിലെ തിരക്കില്‍ പെട്ട സ്ത്രീയെപ്പോലെ   തുണിയുരിയുന്ന കാഴ്ച(സത്യത്തെ) അവിടെ കാണാം.ഉദാഹരണം മൂന്നാര്‍  .അവിടെ കക്ഷികള്‍ പലതാണ്.രാഷ്ട്രീയക്കാരോടു  റ്റാറ്റ പറയുന്നവര്‍ ,റ്റാറ്റായോടു രാഷ്ട്രീയം പറയുന്നവര്‍,കയ്യേറ്റക്കാര്‍  , കയ്യേറ്റക്കാരുടെ  അണ്ടര്‍വെയറിനകത്തെ രാഷ്ട്രീയക്കാര്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിങ്ങനെ നുണയുള്ള മനുഷ്യരും പിന്നെ പൂച്ച പട്ടികള്‍ എന്നിങ്ങനെ ജന്തു മൃഗാദികളും.കയ്യേറിയില്ല,കയ്യേറി,തടയണ കെട്ടിയിട്ടില്ല,കെട്ടി,പൊളിച്ചു,പൊളിച്ചില്ല,സര്‍ക്കാര്‍ ഭൂമിയാണ്,അല്ല വനഭൂമി,അല്ല റവന്യൂ. 
പോടാ പട്ടി,പോടീ പൂച്ചെ ,എന്നിങ്ങനെ സത്യത്തെ അസത്യമാക്കുന്ന,അസത്യത്തെ സത്യമാക്കുന്ന അധികാരത്തിന്റെ അത്ഭുത വിദ്യ കേരളം നുണ‘യാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. നുണയുന്നത് നുണയോ സത്യമോ.രാഷ്ടീയം വലിയ നുണയാണൊ? 


ജനാധിപത്യം അതിനേക്കാള്‍ വലിയ നുണയാണോ ‍.രാഷ്ട്രീയക്കാര്‍ക്ക് നുണ പറയാം.അത് നിലനില്പിന്റെ പ്രശ്നമാണ്.ജനങ്ങള്‍ ഉള്ളതിനാല്‍ അത് ജനാധിപത്യത്തിന്റെ പ്രശ്നം കൂടിയാണ്.അരിക്ക് വില കൂടില്ല എന്നും അഴിമതി നടത്തില്ല എന്നും പറഞ്ഞു കൊണ്ടിരിക്കണം.നുണ പറഞ്ഞില്ലെങ്കിലും സത്യത്തെ തള്ളിപ്പറയണം.എന്തായാലും സത്യം പറഞ്ഞ് ഒരു രാഷ്ട്രീയക്കാരനും ഇവിടെ നില നിട്ടിട്ടില്ല.അല്ലെങ്കില്‍ സത്യത്തെ തള്ളിപ്പറയാതെ ഒരു രാഷ്ട്രീയവും ഇവിടെ നിലനിന്നിട്ടില്ല.


മണ്ഡരി എന്ന തെങ്ങിനെ ബാധിച്ച  രോഗം പ്രതിപക്ഷാരോപണമാണേന്നും പത്രക്കാര്‍ ചമച്ചതാണെന്നു വരെ മറുമരുന്നില്ലാത്ത നുണ പറഞ്ഞ രാഷ്ട്രീയക്കാര്‍ വരെ കേരളം ഭരിച്ചിട്ടുണ്ട്.പ്ലാസ്റ്റിക് സര്‍ജറിയില്ലാത്ത കാലത്ത് സ്വന്തം കാറില്‍ കണ്ടെത്തിയ ഒരുത്തിയെ പലതാക്കി മാറ്റിയ ജാലവിദ്യ ഈ കൊച്ചു കേരളത്തിലെ വലിയ രാഷ്ട്രീയക്കാരന്റേതായിരുന്നു.സ്വന്തം ഫോട്ടോ/വീഡിയോ കണ്ടിട്ട് ഇത് ഞാനല്ല എന്നെപ്പോലെ ഉള്ള മോര്‍ഫിംഗ് എന്നൊരാളാണ് എന്നു വരെ ഇവര്‍ പറഞ്ഞു കളയും.ഒരു മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്നു പറയുമ്പോലത്തെ ഒരു നുണ ആരും ഇതുവരെ കേട്ടിട്ടുണ്ടാവില്ല.ആ കഥയിലെ കഥാപാത്രങ്ങള്‍ അല്ലെ നമ്മളും.ഇപ്പോള്‍ ഇവിടേത്തന്നെയുള്ള രാമന്മാര്‍ മഴുവും കോടാലിയുമായി കണ്ടിച്ചും കീറിമുറിച്ചും കുറെ കേരളങ്ങള്‍ ഉണ്ടാക്കി കളിച്ചു രസിക്കുന്നു. 

പാര്‍ട്ടിക്കു വേണ്ടി പറയുന്ന നുണകള്‍ പാര്‍ട്ടിയെ രക്ഷിക്കാനെന്ന കാരണത്താല്‍ അത് പാര്‍ട്ടി ആദര്‍ശത്തിന്റെ ഭാഗമാണ്.നുണയുടെ ആദര്‍ശപരിവേഷമാണത്.  അതിനെ ആരും തൊട്ടുകളിക്കരുത്.സാഹിത്യകാരന്മാര്‍ എഴുത്തിലേ നുണ പറയാറുണ്ടായിരുന്നുള്ളു.അത് അവര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.സമൂഹം മൊത്തത്തില്‍ നുണ പറഞ്ഞു കൊണ്ടിരിക്കേണ്ടതില്ലല്ലോ.നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി നുണക്കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുക.ഞങ്ങളത് വായിച്ച് രസിച്ചോളാം എന്നൊരു സങ്കല്പക്കരാര്‍ എഴുത്തിനും വായനക്കുമിടയില്‍ കാലാകാലങ്ങളായിട്ടുണ്ട്.പക്ഷെ ഇപ്പോള്‍ അക്കാദമിയും അഹങ്കാരങ്ങളും കസേരകളുമൊക്കെ അഴകില്‍ വന്നതോടെ പൊതു ജീവിതത്തിലും നുണ പറയാമെന്നായി,അവര്‍ക്ക്.പ്രത്യയശാസ്ത്രവും മനുഷ്യരെക്കൊണ്ട് നുണ പറയിപ്പിക്കുന്നുമുണ്ട്.തങ്ങളുടെ പ്രത്യയശാസ്ത്രം ചെയ്യുന്നതെന്തും സത്യമാണെന്ന് ധരിക്കുന്നതു കൊണ്ടാണിത്.സ്വന്തം പാര്‍ട്ടിക്കാര്‍ ബസ് കത്തിച്ചാല്‍ അത് ജനരോഷത്തിന്റെ ആളിക്കത്തലും മറ്റുള്ള പാര്‍ട്ടിക്കാര്‍ കത്തിച്ചാല്‍ അത് തെമ്മാടികളുടെ തീവെപ്പും ആകുന്നത് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തിലുള്ള അഭ്യാസമാകുന്നു.

നുണയില്‍ നിന്നാണ് കുടുംബം തുടങ്ങുന്നതും നുണയില്‍ നിന്നാണ് അത് തഴച്ചു വളരുന്നതും നുണ തൊണ്ടയില്‍ കുരുങ്ങിയാണത് അവസാനിക്കുന്നതും.മറിച്ചാണെന്നൊരു വാദവും  നിലവിലുണ്ട്.


വിവാഹിതരായ മദ്യപാനികളൊടൊപ്പം കുറച്ചു സായാഹ്നം ചിലവഴിക്കുക.ഒരൊമ്പതു മണി കഴിഞ്ഞാല്‍ വീട്ടില്‍ നിന്നുള്ള മൊബൈല്‍ വിളികള്‍ക്കുള്ള മറുപടി ശ്രദ്ധിക്കുക.വീട്ടില്‍ നിന്നും ഒന്നു മനസ്സു കുടയാനാണ് മദ്യപാനം.പക്ഷെ കുടിച്ചു പൂക്കുറ്റിയായാലും നുണ പറയാനുള്ള ഫാക്കല്‍റ്റി സജീവമാണ്.ഓരോ പെഗ്ഗിനൊപ്പം അച്ചാറിലോ കോഴിക്കാലിലോ തൊട്ടുവന്ദിക്കുന്നതു പോലെ നുണ നുണയുന്നവനാണ് നമ്മുടെ പാവം ഗൃഹനാഥന്മാര്‍‍ .അപ്പുറത്ത് നിന്നും വരുന്ന നുണകള്‍ നമ്മള്‍ കേള്‍ക്കാത്തതിനാല്‍ സുന്ദരമായ ആ പെണ്‍നുണകളെ വിചാരണ ചെയ്യാതെ തല്‍ക്കാലം വെറുതെ വിടുക.സത്യം ഏതു മന്ദബുദ്ധികള്‍ക്കും പറയാം.പക്ഷെ നുണ പറയണമെങ്കില്‍ അസാരം ഭാവന, ബുദ്ധി എന്നിങ്ങനെ വിശേഷതകള്‍ വേണം.നാവു വഴക്കവും വേണം.നുണ ഒരു സാധാരണ സംഭവമല്ല.കുരിശിലേറിയ കൃസ്തുവിനെപ്പോലെ മനോഹരമായ ഒരു സംഗതിയാണ്.അത് സാഹിത്യത്തോളം വളരുന്ന ഒരു പ്രതിഭാ വിശേഷമാണ്.അതില്‍ വിളയാടുന്നവരെ സാധാരണക്കാര്‍ എന്ന നിലയില്‍ പരിഗണിക്കരുത്.

  കുടുംബ പശ്ചാത്തലത്തില്‍ സത്യം മുറുകെ പിടിക്കുക എന്നത് വെടിക്കെട്ടുപുരയില്‍ പൂത്തിരി കത്തിക്കുന്നതിനു തുല്യമാണ്.അതു കൊണ്ട് രാഷ്ട്ര പിതാവായ ഗാന്ധിജി ആയാലും ആരായാലും വിഭാവന ചെയ്ത സത്യം എന്നത് കുടുംബജീവിയായ നമുക്കു പറ്റിയ പണിയല്ല മാഷെ.അത് കോണ്‍ഗ്രസ്സുകാര്‍ എന്നെ മനസ്സിലാക്കി.പാവം  ഗാന്ധിജിയെ പിടിച്ച് സത്യം ചെയ്ത് മറ്റൊരു ഗാന്ധി കുടുംബത്തെ മാറ്റിപ്പിടിച്ചത്.

സത്യം കുറെ നാള്‍ കൊണ്ടു നടന്നതിന്റെ പുലിവാലാണ് നമ്മള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.അതു കൊണ്ടല്ലെ ലൈംഗികതയെക്കുറിച്ച് സക്കറിയ    സത്യം പറഞ്ഞപ്പോള്‍ നുണ പറയെടോ എന്ന് സമൂഹം ഒന്നടങ്കം ആക്രോശിച്ചത്.(സത്യം പറഞ്ഞ് താങ്കള്‍ക്ക് സ്ഥലം വിടാം.പിന്നെ അനുഭവിക്കുന്നത് ഞങ്ങളല്ലെ എന്നൊരു മുറുമുറുപ്പ് അതിലുണ്ട്).

കേരളത്തിലെ കാടുകളില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് കേരളാ പോലീസ്. എത്ര തിരഞ്ഞിട്ടും അവരെ കിട്ടുന്നുമില്ല.ഉണ്ടെങ്കില്‍ എവിടെ എന്നാരും ചോദിക്കരുത്.ഭരണകൂടം വലിയൊരു നുണയാകുന്നു.ഈ ബഹളത്തിനിടയിലാണെന്നു തോന്നുന്നു കുടിവെള്ളത്തെ സ്വകാര്യവല്‍ക്കരിക്കുന്നൊരു ബില്ല് നിയമസഭയില്‍ വരുന്നത്.അത് പാസാക്കിയെന്നും തോന്നുന്നു.കേരളം മുഴുവന്‍ ഈ സമയം മാവോയിസ്റ്റുകളെ പിടിക്കാന്‍ കാടുകളായിരുന്നു.ഈ താപ്പിനാണ് ബില്‍ നിയമസഭയില്‍ കൊണ്ടുവന്നത്.എതായിരിക്കും നുണ.മാവോയിസ്റ്റുകളോ,പോലീസോ,പ്രതിപക്ഷമോ,ഭരണപക്ഷമോ,നിയമസഭയാകെയോ ?


 
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ജയറാം രമേഷ് പരിസ്ഥിതിക്ക് ദോഷം വരുമെന്ന ഒരു ചെറിയ സത്യം പറഞ്ഞപ്പോള്‍ ആ സത്യമല്ലെടൊ, കാടുവെട്ടിയാലും മരം പോകില്ല എന്ന സീതിഹാജിയിന്‍ സത്യമാണെടൊ ഞങ്ങക്ക് വേണ്ടത് എന്ന് നമ്മുടെ കറന്റ് മന്ത്രി ബാലന്‍മാഷ് ആവശ്യപ്പെട്ടത് ഏതു നുണയുടെ ഭാഗമായിട്ടായിരിക്കും.

അങ്ങിനെയങ്ങിനെ എല്ലാവരും ഒത്തൊരുമിച്ച് ഒരു വലിയ നുണയായി നമ്മളുടെ നാട് മാറിക്കൊണ്ടിരിക്കുന്നു.നാലുവരിപ്പാതക്കാ‍രാണൊ നുണ അല്ലെങ്കില്‍ സ്വന്തം ഭൂമിയില്‍ നിന്നും വലിച്ചെറിയപ്പെടുന്നവരാണൊ നുണ, ബാറുകള്‍ ഉള്‍പ്പെടെ വന്‍ കിടക്കാരെ ഒഴിവാക്കി സാധാരണക്കാരന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന അഴിമതി വീരന്മാരായ ഉദ്യോഗസ്ഥരാ‍ണോ നുണ, വന്‍ കിടക്കാര്‍ക്കു വേണ്ടി വക്കാലത്തുമായി നടക്കുന്ന ഭരണകൂടന്മാരാണൊ നുണ.


ഭരണ ഘടനയില്‍ തൊട്ടു സത്യം ചെയ്യുന്നവരിലാണ് ലോകം ഏറ്റവും വലിയ നുണയന്മാരെ കണ്ടിട്ടുള്ളത്.നിയമനിര്‍മ്മാണ സഭകളിലും കോടതികളിലുമൊക്കെ ഇങ്ങനെ കൈതൊട്ടു നുണ പറയാന്‍ കൊണ്ടു വെച്ചിട്ടുള്ള ഒരു പാവം പുസ്തകമാകുന്നു ഭരണഘടന.  ചിലപ്പോ ഭരണഘടനയും ഒരു വലിയ നുണയാവുമോ?


ഇന്ന് എഴുത്ത് ശുഷ്കിച്ച് ശുഷ്കിച്ച് മരണാസന്നനായ രോഗിയെപ്പോലെ ആയിരിക്കുന്നു.നല്ല കഥയില്ല.ഇപ്പോ ഇറങ്ങുന്ന കഥകളേക്കാള്‍ സര്‍ഗ്ഗാത്മകത ജനകീയ സമരങ്ങളിലെ മുദ്രവാക്യങ്ങള്‍ ആണ്.അതിന് ജീവിതത്തിന്റെ,സമരോത്സുകതയുടെ ആര്‍ജ്ജവമെങ്കിലുമുണ്ട്.സാഹിത്യം തോന്നലുകളുടേയും സങ്കല്പങ്ങളുടെയുമൊക്കെ എന്തോ ആണ്.അതിന് നുണയുമായിട്ടാണ് കൂടുതല്‍ അവിഹിത ബന്ധം.സത്യം പറയുന്ന കല സാഹിത്യമല്ല.ചിലപ്പോ അത് പുരോഗമന സാഹിത്യമായേക്കാം. അപ്പോ സത്യത്തിന്റെ ലോകത്തുമാത്രമേ നുണ വ്യത്യസ്തമാകൂ,സാഹിത്യമാകൂ.

നുണയുടെ സര്‍ഗാത്മക ലോകത്ത് സാഹിത്യമല്ല, ഒരു കലയും സാദ്ധ്യമല്ല. ആയതിനാല്‍ കേരളത്തില്‍ സാഹിത്യം ജീവിച്ചിരിക്കാന്‍ ഇനിയങ്ങോട്ട് അര്‍ഹത നേടുമെന്നു തോന്നുന്നില്ലണ  മാതൃഭാഷയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു.നുണ പറയരുത് എന്നാരും ഇന്നു പറയാറില്ല.

2 comments:

shiju said...

great.....

rajeesh koyeri said...

sathyam.........


നീയുള്ളപ്പോള്‍.....