പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, July 30, 2018

സിനിമയുടെ കൈവഴികൾ /ഭാരത പുഴ




തൃശൂരിന്റെ തീരദേമായ വാടാനപ്പള്ളിയിലാണ് എന്റെ ജനനം.

പൂഴിമണലും പൂഴിക്കുന്നുകളും നിറഞ്ഞ ഒരു സ്ഥലം.തരിശെന്ന് പറയാൻ പറ്റില്ല, വൃക്ഷനിബിഢമായിരുന്നു മണപ്പുറം എന്ന് വിളിക്കുന്ന ഈ പ്രദേശം.കശുമാവും തെങ്ങുമായിരുന്നു പ്രധാന പ്രകൃതി.അതിൽ നിന്നുള്ള വരുമാനമായിരുന്നു മനുഷ്യരെ നിലനിർത്തിയിരുന്നത്.പിന്നെ കുറച്ച് നെൽ വയലുകളും.
വിരലിലെണ്ണാവുന്ന ചെറിയ കടകൾ മാത്രമുള്ള കേന്ദ്രപ്രദേശത്തെ ഞങ്ങൾ സെന്റർ എന്ന് വിളിച്ചുപോന്നു,വാടാനപ്പള്ളി സെന്റർ.

ഈ സെന്ററിൽ വെച്ചാണ് ഞാൻ തങ്കയെ ആദ്യമായി കാണുന്നത്,എന്റെ കുട്ടിക്കാലത്ത്.നാട്ടുകാർ അവരെ ഓളംവെട്ടിത്തങ്ക  കള്ളിത്തങ്ക എന്നിങ്ങനെ പലപേരുകളിൽ വിളിച്ചുപോന്നു,ഏന്തും വിളിക്കാവുന്ന അവസ്ഥയിലായിരുന്നു അവർ ജീവിച്ചിരുന്നത്.

ഈ പേരിലൊന്നുമല്ല അവർ എന്റെ ശ്രദ്ധയിലേക്ക് വരുന്നത്.അവർക്ക് രാത്രിയും പകലും ഒരു പോലെയായിരുന്നു.

അവർ മറ്റു സ്ത്രീകളെപ്പോലെ ആയിരുന്നില്ല,തീരെ.


പകൽ സധൈര്യം  നെഞ്ചുവിരിച്ചു നടന്നു,രാത്രി ഇരിട്ടിനെ കീറിമുറിച്ചും.അവർക്ക് പേടി തീരെയില്ലായിരുന്നു,മനുഷ്യരെ പ്രത്യേകിച്ച് പുരുഷന്മാരെ.ചാരായ ഷാപ്പും മാർക്കറ്റും  സൈക്കിൾ യഞ്ജക്കാരുടെ രാത്രികളും അവർക്ക് പ്രിയപ്പെട്ടതായിരുന്നു,അവരവിടെ അർമാദിച്ചുനടന്നു.
അവർ സഹവസിച്ച ഇടങ്ങൾ ഞങ്ങൾ കുട്ടികൾക്ക് കടന്നുചെല്ലാൻ പറ്റാത്ത സ്ഥലങ്ങളായിരുന്നു. മുണ്ട് വളച്ചുകുത്തി ബീഡി ആഞ്ഞുവലിച്ച്  തല ഇത്തിരി പോലും താഴ്ത്താതെ അവിടെയൊക്കെ അവർ മേഞ്ഞുനടന്നു.
 സ്ത്രീകൾ ഒത്തുകൂടുന്ന അടുക്കള ഭാഗത്തെ കഥപറച്ചിലുകളിൽ പ്രധാന കഥാപാത്രം തങ്കയായിരുന്നു.ഈ കഥകൾ ഞാൻ വളരെ ശ്രദ്ധയോടെ കേട്ടും അനുഭവിച്ചും പോന്നതായി ഇപ്പോൾ ഓർക്കുന്നു.തങ്കയെ പ്രതിസ്ഥാനത്ത് നിർത്തിയ സദാചാര വർത്തമാനങ്ങളായിരുന്നു അവ.ഈ കഥാവിവരണങ്ങളിൽ നിന്നും തങ്ക വീരനായികയായി എന്നിൽ ഉയർന്നുവരുന്നത് ഞാനറിഞ്ഞു.

പിന്നെയാണ് ഇന്ദിരാഗാന്ധിയും ഗൗരിയമ്മയും മന്ദാകിനിയും മാധവിക്കുട്ടിയുമൊക്കെ വരുന്നത്.

 പിൽക്കാലാത്ത് തങ്ക  കഥാപാത്രമായി പലപ്പോഴും എന്റെ എഴുത്തിൽ കടന്നുവന്നു. ഒരു സുഹൃത്ത് നമ്മളിലേക്ക് കയറിവരുന്ന  അതേ സ്വാഭാവികതയോടെ.ഞാനവരെ ഏറ്റവും സ്നേഹത്തോടെ എഴുത്തിലേക്ക് സ്വീകരിച്ചു.എന്റെ രണ്ടുപുസ്തകത്തിലും ബ്ലോഗിലുമൊക്കെയായി തങ്ക നിറഞ്ഞുനിൽപ്പുണ്ട്.
തെരുവിന്റെ അഴുക്കുകൾ ഏറ്റുവാങ്ങിയാണ് ജീവിച്ചതെങ്കിലും  തങ്ക  അതിജീവനത്തിന്റെ പ്രതീകമാണ് എനിക്ക്,ചിലപ്പോൾ സ്വാതന്ത്ര്യത്തിന്റേയും.ഞാൻ മനസാവരിച്ച ഒരു പാട് സ്ത്രികളിൽ ഒരാൾ.അതിജീവനത്തിൽ പാതയിൽ എന്റെ അമ്മയുമുണ്ട്,ഒരു പാട് അമ്മമാരുണ്ട്.അതിജീവനത്തിന്റെ  വഴികളിൽ കണ്ടുമുട്ടിയവർ  ഏറേയും സ്ത്രീകളാണ്,വ്യത്യസ്ത മേഖലയിലാണെങ്കിലും.

തങ്കയടക്കം  എന്നെ ബാധിച്ച സ്ത്രീകളിൽ നിന്നാണ് ഭാരത പുഴയിലെ സുഗന്ധി എന്ന കഥാപാത്രത്തെ ഞാൻ  രൂപപ്പെടുത്തുന്നത്. ചില സന്ദർഭങ്ങളിൽ സുഗന്ധിയിൽ ഞാനുമുണ്ട്.

സ്വഭാവത്തിലെ വൈചിത്യങ്ങൾ  ഉടനീളമുള്ളതിനാൽ,ഭാരത പുഴ. 

സിജി പ്രദീപ്,ദിനേശ്,ശ്രീജിത് രവി, ഇർഷാദ്,  സുനിൽ സുഗത,മണികണ്ഠൻ പട്ടാമ്പി,എം.ജി.ശശി,ജയരാജ് വാര്യർ,ദിനേശ് പ്രഭാകർ,ഷൈലജ അമ്പു,ഹരിണി,ദീപ്തി കല്യാണി,സംഗി സംഗീത,മാഗി ജോസി,പ്രശാന്ത്,അച്ചുതാനന്ദൻ,എം.ജി.ഷൈലജ,അനുപമ തുടങ്ങിയ സൗഹൃദ നിര  ഭാരത പുഴയുടെ നിറഞ്ഞൊഴുക്കിൽ ചേരുന്നു.
ഫീച്ചർ സിനിമയിലേക്കുള്ള  സങ്കീർണ്ണവും ശ്രമകരവുമായ ഈ സഞ്ചാരത്തിൽ  ഒപ്പമുള്ളത്  തൃശൂർക്കാരായ മസ്കറ്റുകാർ .ഷാജി,ഷീന,സച്ചിൻ,സജി,നിയാസ്,ഫിറോസ്,ജോഷി,പ്രിജി,ദിനേശ് എന്നിവരാണ്.

എന്നെ നിലനിർത്തുന്ന പ്രിയ സുഹൃത്തുക്കളും.....

അസോസിയേറ്റ് ഡയറക്ടർ സുനിൽ ബാലകൃഷ്ണനാണ്.

കാമറയിൽ ജോമോൻ തോമസും,എഡിറ്റിംഗിൽ വിനു ജോയിയും,സൗണ്ട് ഡിസൈനിംഗിൽ ആനന്ദ് രാഗ് വേയാട്ടുമ്മലും,കലയിൽ സുനിൽ കൊച്ചന്നൂരും ചമയത്തിൽ രാധാകൃഷ്ണൻ തയ്യൂരും.

പ്രൊഡക്ഷൻ സന്തോഷ് ചിറ്റിലപ്പിള്ളി.

സംവിധാനത്തിൽ നിധിൻ വിശ്വംഭരനും പ്രിഥ്വി പ്രേമനും ആര്യാ നാരായണനും  സഹ-കരിക്കുന്നു.
സ്റ്റിൽസ്  ഇമ ബാബുവും  രതീഷും മനൂപ് ചന്ദ്രനും എടുക്കുന്നു.



2 comments:

മണിലാല്‍ said...

പിന്നെയാണ് ഇന്ദിരാഗാന്ധിയും ഗൗരിയമ്മയും മന്ദാകിനിയും മാധവിക്കുട്ടിയുമൊക്കെ വരുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

പിൽക്കാലാത്ത് തങ്ക കഥാപാത്രമായി പലപ്പോഴും എന്റെ എഴുത്തിൽ കടന്നുവന്നു. ഒരു സുഹൃത്ത് നമ്മളിലേക്ക് കയറിവരുന്ന അതേ സ്വാഭാവികതയോടെ.ഞാനവരെ ഏറ്റവും സ്നേഹത്തോടെ എഴുത്തിലേക്ക് സ്വീകരിച്ചു.എന്റെ രണ്ടുപുസ്തകത്തിലും ബ്ലോഗിലുമൊക്കെയായി തങ്ക നിറഞ്ഞുനിൽപ്പുണ്ട്.
തെരുവിന്റെ അഴുക്കുകൾ ഏറ്റുവാങ്ങിയാണ് ജീവിച്ചതെങ്കിലും തങ്ക അതിജീവനത്തിന്റെ പ്രതീകമാണ് എനിക്ക്,ചിലപ്പോൾ സ്വാതന്ത്ര്യത്തിന്റേയും.ഞാൻ മനസാവരിച്ച ഒരു പാട് സ്ത്രികളിൽ ഒരാൾ.അതിജീവനത്തിൽ പാതയിൽ എന്റെ അമ്മയുമുണ്ട്,ഒരു പാട് അമ്മമാരുണ്ട്.അതിജീവനത്തിന്റെ വഴികളിൽ കണ്ടുമുട്ടിയവർ ഏറേയും സ്ത്രീകളാണ്,വ്യത്യസ്ത മേഖലയിലാണെങ്കിലും.

തങ്കയടക്കം എന്നെ ബാധിച്ച സ്ത്രീകളിൽ നിന്നാണ് ഭാരത പുഴയിലെ സുഗന്ധി എന്ന കഥാപാത്രത്തെ ഞാൻ രൂപപ്പെടുത്തുന്നത്. ചില സന്ദർഭങ്ങളിൽ സുഗന്ധിയിൽ ഞാനുമുണ്ട്.

സ്വഭാവത്തിലെ വൈചിത്യങ്ങൾ ഉടനീളമുള്ളതിനാൽ,ഭാരത പുഴ.


നീയുള്ളപ്പോള്‍.....